This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാവേറ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാവേറ്

ഒരു നാടോടി വിശ്വാസം. ഒരു വ്യക്തിക്ക് സ്വയമേവയോ അല്ലാതെയോ മറ്റൊരാള്‍ക്ക് ദോഷം സംഭവിപ്പിക്കാനുള്ള ശക്തിയുണ്ട് എന്ന നാടോടി വിശ്വാസമാണ് ഇതിന്റെ അടിസ്ഥാനം. ദോഷം വ്യക്തിക്കോ അയാളുടെ സ്വത്തിനോ സംഭവിക്കാമെന്നു കരുതപ്പെടുന്നു. നോട്ടമോ പുകഴ്ത്തിപ്പറയലോ ആണ് ഇതിന്റെ നിമിത്തങ്ങളായി കണക്കാക്കപ്പെടുന്നത്.

നോട്ടത്തിലൂടെ ദോഷം സംഭവിക്കുന്നു എന്ന വിശ്വാസമാണ് കണ്ണുദോഷം. അഭിപ്രായപ്രകടനത്തിലൂടെ ദോഷമുണ്ടാകുന്നു എന്ന വിശ്വാസമാണ് നാവുദോഷം. കണ്ണുദോഷം സംഭവിക്കല്‍ കണ്ണേറ് എന്നും നാവുദോഷം സംഭവിക്കല്‍ നാവേറ് എന്നും അറിയപ്പെടുന്നു.

Image:naveru.png

'നോക്കിക്കൊല്ലു'ന്നതിനും 'നോക്കിമുടിക്കു'ന്നതിനും ചിലര്‍ക്കു കഴിയുമെന്ന വിശ്വാസമാണ് കണ്ണേറിലുള്ളത്. നാവേറിന് 'പറഞ്ഞു കൊല്ലുന്ന'തിനും 'പറഞ്ഞു മുടിക്കു'ന്നതിനും കഴിവുള്ളവരുണ്ടെന്ന വിശ്വാസമാണ് ആധാരം. ഇവ രണ്ടും വ്യക്തികള്‍ക്കോ അവരുടെ സമ്പത്തിനോ ദോഷകാരണമാകാറുണ്ടെന്ന് പല കൂട്ടായ്മകളും കരുതുന്നു. അതുകൊണ്ട് നിരവധി പ്രതിരോധ പ്രതിവിധി കര്‍മങ്ങള്‍ അവര്‍ അനുഷ്ഠിച്ചു പോരുന്നതായി കാണാം. കണ്ണേറിനും നാവേറിനുമുള്ള പ്രതിരോധ കര്‍മങ്ങള്‍ക്കും പ്രതിവിധി കര്‍മങ്ങള്‍ക്കും മിക്കപ്പോഴും സമാന സ്വഭാവമുണ്ടായിരിക്കുകയോ അവ ഒന്നുതന്നെ ആയിരിക്കുകയോ ചെയ്യും. കാരണമാകുന്ന ശക്തിയെക്കുറിച്ചുള്ള വിശ്വാസവും സൂക്ഷ്മതലത്തില്‍ ഒന്നാണെന്നു കാണാം. കണ്ണേറില്‍ നോട്ടം കാരണമാണ് ദോഷം സംഭവിക്കുന്നത് എന്നു പറയുന്നുവെങ്കിലും നോട്ടത്തിലൂടെ ഒരാള്‍ തന്റെ അഭിപ്രായ പ്രകടനം നടത്തുന്നു എന്നിടത്താണ് ഊന്നല്‍. നാവേറില്‍ ഈ അഭിപ്രായം വാഗ്രൂപത്തില്‍ പുറത്തുവരുന്നെന്നേയുളളൂ. ഈ വസ്തുതകള്‍ കണ്ണേറിനെയും നാവേറിനെയും ഒരേ വിശ്വാസത്തിന്റെ തന്നെ രണ്ടുവശങ്ങളായി കാണുവാനാണ് പ്രേരിപ്പിക്കുന്നത്. മിക്ക സംസ്കാരങ്ങളിലും ഇവ രണ്ടിനെയും കുറിക്കാന്‍ കരിങ്കണ്ണ് എന്നതിനു തുല്യമായ ഈവ്ള്‍ ഐ (Evil eye) എന്ന വാക്കു മാത്രമേ പ്രബലമായുള്ളൂ. സെമിറ്റിക് രാജ്യങ്ങളിലെ കണ്ണേറു വിശ്വാസങ്ങളെപ്പറ്റി പഠിക്കാന്‍ ശ്രമിച്ച അലന്‍ഡന്‍ഡസ് കണ്ണേറിനു നല്കിയിട്ടുള്ള നിര്‍വചനവും ഈ വസ്തുതയെ സാധൂകരിക്കുന്നുണ്ട്.

കേരളത്തില്‍ പലയിടത്തും പല പേരുകളിലാണ് ഈ വിശ്വാസം അറിയപ്പെടുന്നത്. ഉത്തരകേളത്തില്‍ കണ്ണേറ്, പൊട്ടിക്കണ്ണ്, കരിങ്കണ്ണ് എന്നീ പേരുകള്‍ക്കാണ് പ്രാമുഖ്യം. തെക്കന്‍ കേരളത്തില്‍ കമ്പേറ്, കരിനാക്ക് എന്നീ പേരുകളും മധ്യകേരളത്തില്‍ അപകണ്ണ്, ചീങ്കണ്ണ്, കാലന്റെ കണ്ണ് എന്നീ പേരുകളുമാണ് നിലവിലുള്ളത്. ഇടുക്കി ജില്ലയിലും മറ്റും ചില മലയോര പ്രദേശങ്ങളില്‍ എതിരേറ് എന്ന പേര് ഉപയോഗിക്കുന്നതായി കാണാം. നാവുദോഷം, നാന്ദോഷം, കണ്ണുദോഷം, ദൃഷ്ടിദോഷം, വിളിശാപദോഷം, കണ്ണുപറ്റല്‍, കണ്ണുതട്ടല്‍, കണ്ണുകൊള്ളല്‍ തുടങ്ങിയ പേരുകളും നിലവിലുണ്ട്.

ഇന്ത്യയിലെ ഇതര സംസ്കാരങ്ങളിലെന്നപോലെ കേരളത്തിലും കണ്ണേറ് സജീവമായി നിലനില്ക്കുന്ന ഒരു പരമ്പരാഗത വിശ്വാസമാണ്. മലയര്‍, വേലന്‍, കാണിക്കാര്‍, പാണന്‍, പുള്ളുവന്‍ തുടങ്ങിയ സമുദായങ്ങള്‍ക്ക് തനതായ കണ്ണേറ്റനുഷ്ഠാനങ്ങളുണ്ട്. സാമാന്യ ജനതയുടെ ഇടയില്‍ ഈ വിശ്വാസത്തിനുള്ള പ്രചാരത്തെ സൂചിപ്പിക്കുന്നവയാണ് നോക്കുകുത്തികള്‍. ശ്രദ്ധ തെറ്റിച്ച് കണ്ണേറില്‍ നിന്ന് രക്ഷപ്പെടുക എന്ന വിശ്വാസമാണ് ഇവ സ്ഥാപിക്കുന്നതിനു പിന്നിലുള്ളത്. ഇതിനു പുറമേ മറ്റു നിരവധി പ്രതിവിധി കര്‍മങ്ങളും പ്രതിരോധ മാര്‍ഗങ്ങളും കേരളത്തില്‍ പ്രയോഗത്തിലുണ്ട്. കണ്ണേറുമായി ബന്ധപ്പെട്ട നിരവധി കഥകളും പാട്ടുകളും അനുഷ്ഠാനങ്ങളും കേരളത്തിലെ മിക്ക കൂട്ടായ്മകളിലുമുണ്ട്.

മനുഷ്യരില്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, സുന്ദരികള്‍ തുടങ്ങിയവര്‍ക്കാണ് ഇത് എളുപ്പം ബാധിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. വീട്, വാഹനങ്ങള്‍ തുടങ്ങിയവയ്ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും കണ്ണുപറ്റാന്‍ സാധ്യതയേറും എന്ന വിശ്വാസവും നിലവിലുണ്ട്.

കുട്ടികളുടെ സൗന്ദര്യവും ഓമനത്തവും കണ്ണേറു ക്ഷണിച്ചു വരുത്തുന്നു എന്ന വിശ്വാസമുള്ളതുകൊണ്ട്, അപരിചിതര്‍ കുട്ടികളെ കാണാന്‍ ഇടയാകുമ്പോഴും അവരെ ആരെങ്കിലും പുകഴ്ത്തുമ്പോഴും രക്ഷാകര്‍ത്താക്കള്‍ക്ക് ഭയം ഉണ്ടാകാറുണ്ട്. ഇതിനെ മറികടക്കുന്നതിനായാണ് അവര്‍ കുട്ടിയുടെ കവിളത്ത് കറുത്ത പൊട്ട് തൊടുവിക്കുന്നത്. നാവേറ് പറ്റിയാല്‍ ഉപ്പ്, മുളക്, പുളി, കുരുമുളക്, ചീനക്കാരം (ആലം), ചവിട്ടടി മണ്ണ്, കൂരച്ചാവി, കടുക്, മൂന്നു മുക്കുവഴിയിലെ മണ്ണ് ഇവയിലേതെങ്കിലും ഒന്നോ പലതോ കൊണ്ട് കുട്ടിയുടെ തലയ്ക്കുഴിഞ്ഞിടുന്ന പതിവുണ്ട്. വീട്ടിലുള്ളവര്‍ തന്നെ നടത്തുന്ന ഈ പ്രതിവിധി കര്‍മം 'ഉഴിഞ്ഞിടല്‍' എന്നാണ് അറിയപ്പെടുന്നത്. മന്ത്രവാദിയെക്കൊണ്ട് വെള്ളം ജപിച്ചു തളിക്കുന്ന 'വെള്ളമോതല്‍' എന്ന അനുഷ്ഠാന ചികിത്സയും ഇതിനുപയോഗിച്ചു വരുന്നു.

കണ്ണുദോഷവും നാവുദോഷവും ഉണ്ടാക്കുന്നവര്‍ എന്ന് കരുതപ്പെടുന്നവരാണ് കരിങ്കണ്ണന്മാരും കരിനാക്കന്മാരും. കരിങ്കണ്ണന്മാര്‍ക്ക് ബാഹ്യമായ പ്രത്യേകതകളൊന്നും ഉള്ളതായി വിശ്വാസമില്ല. എന്നാല്‍ കരിനാക്കന്മാര്‍ക്ക് നാവിനടിയില്‍ കറുത്ത പുള്ളിയുള്ളതായി ചിലര്‍ കരുതുന്നുണ്ട്.

നാവേറിന് ആളെ കൊല്ലാനുള്ള ശക്തിയുണ്ടെന്ന് അറേബ്യന്‍ ജനത വിശ്വസിച്ചുപോന്നിരുന്നു. റോമില്‍ കരിങ്കണ്ണന്മാരെ ശിക്ഷിക്കുന്നതിന് പ്രത്യേക നിയമങ്ങള്‍ തന്നെ ഉണ്ടായിരുന്നു. കുട്ടികള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കുമാണ് നാവേറ് കൂടുതലായി ബാധിക്കുന്നത് എന്ന വിശ്വാസം ഗ്രീസ്, അയര്‍ലണ്ട്, സ്കോട്ലന്‍ഡ്, റോം തുടങ്ങിയ നാടുകളില്‍ നിലനില്ക്കുന്നുണ്ട്. സിംഹളരുടെയിടയിലും മുസ്ലിങ്ങളുടെയിടയിലും സവിശേഷമായ കണ്ണേറു വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും നിലനില്ക്കുന്നതായി സൂചനയുണ്ട്. അതിനെക്കുറിച്ചുള്ള ഫോക്ലോര്‍ പഠനം ഇങ്ങനെ വിശകലനം ചെയ്യുന്നു "പ്രശംസ, നോട്ടം എന്നിവയിലൂടെ പുറത്തുവരുന്ന മനുഷ്യന്റെ അസൂയ വിനാശകാരിയാണ് എന്ന വിശ്വാസത്തിന്റെ ഫലമാണ് കണ്ണേറ് എന്ന സങ്കല്പനമെന്ന് കാണാം. അസൂയാജന്യവും ഐശ്വര്യനാശകവുമായ നോട്ടത്തിനും പ്രശംസയ്ക്കും കൂട്ടായ്മ കല്പിച്ചിട്ടുള്ള പേരാണ് കണ്ണേറ്.

Image:naveru 1.png

ഇങ്ങനെ നോക്കുമ്പോള്‍ അസൂയയുടെ പ്രത്യക്ഷീകരണങ്ങളായ നോട്ടം, പ്രശംസ എന്നിവയെ തടയുവാനെങ്കിലും കഴിഞ്ഞാല്‍ കണ്ണേറിനെക്കുറിച്ചുള്ള ആശങ്ക ഒഴിവാക്കാനാകുമെന്ന് വരുന്നു. ഇതിന്റെ ഫലമായിട്ടുള്ളവയാണ് മിക്ക കണ്ണേറ് അനുഷ്ഠാനങ്ങളും. നോക്കു കുത്തികള്‍, കോമാളികള്‍, കുറ തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങളില്‍ വ്യത്യസ്ത പ്രതീകാത്മക രീതികളിലൂടെ നോട്ടത്തെയും പ്രശംസയെയും തടയുകയാണ് ചെയ്യുന്നത്. ഇത് കണ്ണേറിനെക്കുറിച്ചുള്ള പരമ്പരാഗതങ്ങളും മനസ്സിന്റെ ആഴങ്ങളില്‍ കുടികൊള്ളുന്നതുമായ ആശങ്കകളെ ദൂരീകരിക്കുന്നതിന് സഹായകമായിത്തീരുന്നു. ഇങ്ങനെ അസൂയ സൃഷ്ടിക്കുന്ന ഒരു ആശങ്കയും ആ ആശങ്കയെ പ്രതിരോധിക്കുന്നതിനുള്ള തന്ത്രവും ആശങ്ക യാഥാര്‍ഥ്യമായി ഭവിച്ചു എന്നു തോന്നിയാല്‍ ചെയ്യുന്ന പ്രതിവിധി മാര്‍ഗങ്ങളും ചേര്‍ന്നതാണ് 'കണ്ണേറ്' നാവേറ് എന്ന ഫോക്ലോര്‍ രൂപം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%BE%E0%B4%B5%E0%B5%87%E0%B4%B1%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍