This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നായിഡു, ജി.ഡി. (1893 - 1974)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നായിഡു, ജി.ഡി. (1893 - 1974)

ഇന്ത്യന്‍ എഞ്ചിനീയര്‍. നിരവധി കണ്ടുപിടുത്തങ്ങള്‍ നടത്തിയ ഇദ്ദേഹത്തെ 'ഇന്ത്യയുടെ എഡിസണ്‍' എന്ന് വിശേഷിപ്പിക്കാറുണ്ട്. മുഴുവന്‍ പേര് ഗോപാല്‍ സ്വാമി ദൊരൈ സ്വാമി നായിഡു എന്നാണ്.

Image:GD Naidu.png

1893 മാ. 23-ന്, കോയമ്പത്തൂരിനടുത്ത് കാലങ്കല്‍ എന്ന സ്ഥലത്താണ് ജനനം. 1920-ല്‍ ഒരു പാസഞ്ചര്‍ കോച്ച് സ്വന്തമാക്കിക്കൊണ്ട് ഇദ്ദേഹം വാഹന വ്യവസായ രംഗത്ത് പ്രവേശിച്ചു. 1937 ആയപ്പോഴേക്കും ഇദ്ദേഹത്തിന്റെ 'യുണൈറ്റഡ് മോട്ടോര്‍ സര്‍വീസ്' (UMS) രാജ്യത്തെ ഏറ്റവും കാര്യക്ഷമമായ വാഹനശൃംഖല തന്നെ സ്വന്തമാക്കി. ഇന്ത്യയില്‍ നിര്‍മിച്ച ആദ്യത്തെ വൈദ്യുത മോട്ടോര്‍ യുഎംഎസ് കമ്പനിയില്‍ നിന്നായിരുന്നു.

വ്യാവസായിക രംഗത്താണ് ഇദ്ദേഹം കൂടുതല്‍ സംഭാവനകള്‍ നല്കിയതെങ്കിലും ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, കൃഷി (സങ്കര കൃഷി-Hybrid cultivation) ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ് തുടങ്ങിയ മേഖലകളിലും ശ്രദ്ധ പതിപ്പിച്ചു. 'റസന്ത്' (Rasant) എന്ന പേരില്‍ ഇദ്ദേഹം പുറത്തിറക്കിയ വൈദ്യുത ക്ഷൗരക്കത്തി അന്ന് അന്താരാഷ്ട്ര വിപണിയില്‍ നിലവിലുണ്ടായിരുന്നതിനെക്കാള്‍ മെച്ചപ്പെട്ട നിലവാരം പുലര്‍ത്തി. ക്യാമറയുടെ ദൂരം ക്രമീകരിക്കുന്ന ഉപകരണം, പഴവര്‍ഗങ്ങളുടെ സത്തെടുക്കുന്ന യന്ത്രം, കള്ളവോട്ട് തടയാനാവുംവിധം സമ്മതിദാനം രേഖപ്പെടുത്താവുന്ന യന്ത്രം, മണ്ണെണ്ണ ഉപയോഗിച്ച് കറങ്ങുന്ന പങ്ക തുടങ്ങിയവ ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങളില്‍ ചിലതാണ്. ചെറിയ മുതല്‍മുടക്കില്‍ അഞ്ച് വാല്‍വുകളുള്ള റേഡിയോ സെറ്റ് 1941-ല്‍ ഇദ്ദേഹം വികസിപ്പിച്ചെടുത്തു. 1952-ല്‍ 2000 രൂപയ്ക്ക് രണ്ട് സീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ കാര്‍ പുറത്തിറക്കി. പക്ഷേ, സര്‍ക്കാരില്‍ നിന്നും ആവശ്യമായ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് ഇതിന്റെ ഉത്പാദനം നിര്‍ത്തിവെച്ചു.

കാര്‍ഷിക മേഖലയില്‍, പരുത്തിക്കൃഷി, അത്യുത്പാദന ശേഷിയുള്ള ചാമക്കൃഷി, കൃഷിക്കനുയോജ്യമായ കുത്തിവയ്പുകള്‍ എന്നിവ വികസിപ്പിച്ചെടുത്തു. ഈ മേഖലയില്‍ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവിനെ സര്‍ സി.വി. രാമന്‍, സസ്യവിസ്മയം (botanic marvels) എന്നാണ് വിശേഷിപ്പിച്ചത്.

രാഷ്ട്രീയ മേഖലയില്‍ നിന്ന് അകന്നാണ് ഇദ്ദേഹം നിലകൊണ്ടതെങ്കിലും 1936-ലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. പക്ഷേ, വിജയിക്കാനായില്ല.

1944 മുതല്‍ വ്യവസായ മേഖലയിലെ സജീവപ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി ജനനന്മയ്ക്കുതകുന്ന മറ്റു പ്രവര്‍ത്തനങ്ങളില്‍ നായിഡൂ ശ്രദ്ധ ചെലുത്തി. ഇദ്ദേഹത്തിന്റെ കീഴിലുള്ള തൊഴിലാളികള്‍ക്കും, സാമൂഹികമായി അടിച്ചമര്‍ത്തപ്പെട്ട മറ്റു ജനവിഭാഗങ്ങള്‍ക്കും, ഗവേഷണ സ്കോളര്‍ഷിപ്പുകളും ക്ഷേമപദ്ധതികളും ഏര്‍പ്പെടുത്തി. ഇദ്ദേഹത്തിന്റെ സ്മരണാര്‍ഥം കോയമ്പത്തൂരില്‍ വര്‍ഷംതോറും "ജി.ഡി. നായിഡു ഇന്‍ഡസ്ട്രിയല്‍ എക്സ്ബിഷന്‍ സംഘടിപ്പിക്കാറുണ്ട്. ജന്മനാട്ടിലെ മെട്രിക്കുലേഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന് ഇദ്ദേഹത്തിന്റെ പേരാണ് നല്കിയിട്ടുള്ളത്. 1974 ജനു. 4-ന് ഇദ്ദേഹം അന്തരിച്ചു.

(ബിന്ദു തെരൂര്‍ ചാലക്കണ്ടി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍