This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നായാട്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നായാട്ട്

Hunting

പ്രാചീന മനുഷ്യന്റെ ജീവനോപാധിയും പില്ക്കാല മനുഷ്യന്റെ വീരസാഹസവിനോദവും. മൃഗങ്ങളെയോ പക്ഷികളെയോ തേടി കണ്ടെത്തി, കൊന്നോ ജീവനോടെയോ കൈവശപ്പെടുത്തുന്ന ഈ സമ്പ്രദായം, ഒരുകാലത്ത് ജീവിതവൃത്തിക്ക് അത്യന്താപേക്ഷിതമായിരുന്നു.

Image:nayattu 1.png

ഒരു കാര്‍ഷികസമൂഹമായി മാറുന്നതിനു മുന്‍പ് മനുഷ്യന് ഭക്ഷണത്തിനുവേണ്ടി നായാട്ട് അനുപേക്ഷണീയം ആയിരുന്നു. വന്യമൃഗങ്ങളുടെ ഉപദ്രവങ്ങളില്‍നിന്ന് രക്ഷനേടാനായും നായാട്ട് ഉപയോഗപ്പെടുത്തിയിരുന്നു. (നരഭോജികളായി മാറിയ കടുകളെയും നരികളെയും കീഴടക്കിയ വിഖ്യാത വേട്ടക്കാരനായ ജിംകോര്‍ബെറ്റി(1875-1955)ന്റെ കഥ അത്തരത്തിലുള്ള നായാട്ടിന്റെ പില്ക്കാല ഉദാഹരണങ്ങളില്‍ ഒന്നാണ്). പ്രാചീന മനുഷ്യന്‍ വസ്ത്രം നിര്‍മിച്ചിരുന്നത് കാട്ടുമൃഗങ്ങളില്‍ നിന്നുള്ള തോലും രോമവും കൊണ്ടാണ്.

മനുഷ്യന്‍ കാര്‍ഷികവൃത്തി ആരംഭിച്ചതോടെ ആഹാരത്തിനുള്ള ഇറച്ചിയുടെ ആവശ്യം കുറഞ്ഞെങ്കിലും കൃഷി സംരക്ഷണത്തിനുവേണ്ടി മൃഗവേട്ട ആവശ്യമായി. തുടര്‍ന്ന് അതൊരു വാണിജ്യലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനമായി. നായാട്ടു മൃഗങ്ങളുടെ തോല്‍, എല്ല്, ദന്തം, നഖം തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കള്‍ ശേഖരിക്കുന്നതിനായി നായാട്ട് മാറി. മയിലിനെ എണ്ണയ്ക്കും തൂവലിനുംവേണ്ടി കൊല്ലുന്നു; കലമാനിന്റെ കൊമ്പ് അലങ്കാരത്തിനുവേണ്ടി ഉപയോഗിക്കുന്നു; ബെല്‍റ്റ്, സഞ്ചി മുതലായവ ഉണ്ടാക്കാന്‍ തുകലിനുവേണ്ടി പാമ്പുവേട്ട നടത്തുന്നു. ഇന്ന്, വിവിധ നിയമങ്ങളാല്‍ നായാട്ട് നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെങ്കിലും, അനധികൃതമായി അതു വന്‍തോതില്‍ നടന്നുവരുന്നു. ഇന്ന് നിയമാനുസൃതം നിലനില്ക്കുന്ന നായാട്ട്, ചില പക്ഷി-മൃഗ ജാതികളുടെ അസാധാരണമായ വംശവര്‍ധന നിയന്ത്രിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായും വിനാശകാരിയായ ചില ജീവികളില്‍നിന്നും രക്ഷനേടാനുള്ള ആസൂത്രിത ശ്രമമെന്നനിലയിലും ഉള്ളവയാണ്. നിയമാനുസൃതം തന്നെ നിലനില്ക്കുന്ന മറ്റൊരു വലിയ നായാട്ടാണ് മത്സ്യവേട്ട. നോ: മത്സ്യബന്ധനം

Image:nayattu 2.png

മനുഷ്യര്‍ നായാടിയും ഭക്ഷണം ശേഖരിച്ചും കഴിഞ്ഞ കാലഘട്ടത്തിന് നരവംശശാസ്ത്രപരമായി വളരെയേറെ പ്രാധാന്യമുണ്ട്. ഇതരജീവജാതികളില്‍ നിന്നു ഭിന്നമായി സ്വയം സ്ഥാപിക്കാന്‍ മനുഷ്യരെ പ്രാപ്തമാക്കിയത് ഈ കാലഘട്ടമാണ്. ജൈവപരിണാമപ്രക്രിയയാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു ജീവജാതി എന്ന നിലയില്‍നിന്നു ഭിന്നമായി, സാംസ്കാരികവും സാമൂഹ്യവുമായ ഘടകങ്ങള്‍ മനുഷ്യപരിണാമത്തില്‍ നിര്‍ണായകമാകുന്നത് നായാട്ട് കാലഘട്ടത്തിലാണ്. ജൈവശാസ്ത്രപരമായി മനുഷ്യന്റെ അടിസ്ഥാനസവിശേഷതകള്‍ മിക്കതും ആവിര്‍ഭവിക്കുന്നതും സാമൂഹ്യജീവിതത്തിന്റെ ആദിമാതൃകകള്‍ ഉടലെടുക്കുന്നതും ഈ കാലഘട്ടത്തിലാണെന്ന് നരവംശശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നു. മനുഷ്യരുടെ പില്ക്കാല ചരിത്രത്തെ നിര്‍ണായകമായി സ്വാധീനിച്ച ലിംഗ-തൊഴില്‍ വിഭജനം ആവിര്‍ഭവിക്കുന്നത് നായാട്ട് കാലഘട്ടത്തിലാണ്. മൃഗങ്ങളെ വേട്ടയാടുന്നതിന് വേഗതയും സമയവും വേണ്ടിവന്നതിനാല്‍, സ്ത്രീകള്‍ക്ക് പ്രത്യേകിച്ചും, ഗര്‍ഭകാലയളവില്‍, പ്രസ്തുത തൊഴിലില്‍നിന്നും വിട്ടുമാറേണ്ടിവന്നു. തുടര്‍ന്ന് വേട്ടയാടലില്‍ പുരുഷന്മാര്‍ കേന്ദ്രീകരിക്കുകയും സ്ത്രീകള്‍ കൂടുതലായും താമസസ്ഥലങ്ങളില്‍ത്തന്നെ വസിക്കുകയും ചെയ്തു. അതിനാല്‍ ശിശുപരിപാലനവും ഭക്ഷണശേഖണവും സ്ത്രീകളുടെ തൊഴിലായി മാറുകയുണ്ടായി. വേട്ടയാടലിന്റെ മറ്റൊരു പ്രത്യേകത സ്ഥിരാധിവാസത്തിന്റെ അഭാവമാണ്. നിരന്തരമായ കുടിമാറ്റവും മിച്ചവിഭവങ്ങളുടെ ദൌര്‍ലഭ്യവും നായാട്ടുസമൂഹത്തില്‍ അധികാരരൂപത്തിന്റെ, പ്രത്യേകിച്ചും ഭരണകൂടത്തിന്റെ ആവിര്‍ഭാവത്തെ അസാധ്യമാക്കിയിരുന്നു. കൃഷിയുടെ ആവിര്‍ഭാവവും സ്ഥിരാധിവാസവും മിച്ചവിഭവരൂപീകരണവുമാണ് ചരിത്രത്തിലാദ്യമായി ഭരണകൂടത്തിന്റെ രൂപീകരണത്തിനിടയാക്കിയത്.

Image:nayattu.png

പിന്നാലെ പാഞ്ഞ് പരമാവധി അടുത്തെത്തി ആയുധം പ്രയോഗിക്കുക, ഒരു തട്ടുകെട്ടി അതിന്മേല്‍ സുരക്ഷിതരായിരുന്ന് നിരീക്ഷിച്ചുകൊണ്ട് ആക്രമിക്കുക, ഇരയുടെ ശബ്ദം അനുകരിച്ച് ആകര്‍ഷിച്ച് വേട്ടയാടുക, കെണി, വല, ചതിക്കുഴികള്‍ തുടങ്ങിയവ ഉപയോഗിക്കുക, ഇരകളെ തന്ത്രപൂര്‍വം ചില പ്രത്യേക സ്ഥലങ്ങളിലേക്ക് ആനയിച്ച് വകവരുത്തുക/കീഴടക്കുക, ഇരയെ അതിന്റെ ഇരയെക്കാട്ടി ആകര്‍ഷിച്ച് കീഴ്പ്പെടുത്തുക തുടങ്ങി, വിദൂരനിയന്ത്രിത ക്യാമറകളും മറ്റും ഉപയോഗിച്ച് നിരീക്ഷിച്ചുകൊണ്ട് വേട്ടയാടുക എന്നിങ്ങനെ വൈവിധ്യമാര്‍ന്ന രീതിയിലാണ് ഇന്ന് നായാട്ട് നിലനില്ക്കുന്നത്. നായാട്ടിനായി ഉപയോഗിക്കുന്ന ആയുധങ്ങളിലും നിരവധി മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. മുമ്പ് മൃഗങ്ങളുടെ അസ്ഥി ആയുധനിര്‍മാണത്തിന് ഉപയോഗിച്ചിരുന്നു. പലതരം വലകളും കുരുക്കുകളും ഒരുകാലത്ത് ഉപയോഗിച്ചിരുന്നതായും കാണാം. കവണികള്‍, കല്ലുകള്‍, കുന്തങ്ങള്‍, അമ്പും വില്ലും, വടി, വെട്ടുകത്തി തുടങ്ങിയവയാണ് ഉപയോഗത്തിലിരുന്ന മറ്റുപകരണങ്ങള്‍. ആഫ്രിക്കയിലെ നോബ്കെറി, നൈല്‍ തടത്തിലെ ട്രോംബാഷ് (Trombash), ആസ്റ്റ്രേലിയയിലെ ബൂമെറാങ് (Boomerang) മുതലായവ പ്രാദേശികമായി മാത്രം ഉപയോഗിച്ചിരുന്ന ആയുധങ്ങളാണ്. ശിലായുധങ്ങള്‍ തുടങ്ങി തോക്കുകള്‍ വരെ നായാട്ടിനായുള്ള ആയുധങ്ങളുടെ ചരിത്രം നീളുന്നു. പല മൃഗങ്ങളുടെയും വംശനാശത്തിനു വഴിതെളിച്ചത് നായാട്ടിന് തോക്ക് ഉപയോഗിച്ചു തുടങ്ങിയതോടെയാണ്. തോക്കുകളുടെ ലക്ഷ്യപരിധിയും സൂക്ഷ്മതയും വര്‍ധിച്ചതോടെ നായാട്ട് കൂടുതല്‍ എളുപ്പമായി. നായാട്ട് അനിയന്ത്രിതമായതിന്റെ ഫലമായി പല മൃഗങ്ങളും പക്ഷികളും ജലജന്തുക്കളും വംശനാശം നേരിട്ടുകൊണ്ടിരുന്നു; ഒരു സാഹസിക വിനോദമെന്നനിലയില്‍ അത് വളരുകയും.

Image:jim corbett.png

നായാട്ടില്‍ ചിലതരം മൃഗങ്ങളെ ഉപയോഗിക്കുന്ന പതിവ് ദീര്‍ഘകാലമായി നിലനിന്നുപോരുന്നു. നായയും കുതിരയുമാണ് അക്കൂട്ടത്തില്‍ പ്രധാനപ്പെട്ടവ. പ്രാപ്പിടിയന്‍, പരുന്ത് എന്നിവയെയും ഇതിനായി ഉപയോഗിച്ച് കാണുന്നു.

നായാട്ടും പരമ്പരാഗതരീതികളും. വിഭിന്ന ദേശങ്ങളില്‍ വ്യത്യസ്തമായ പരമ്പരാഗത നായാട്ടുരീതികള്‍ നിലവിലുണ്ട്. ഇന്ത്യയിലെ ശിക്കാര്‍ സമ്പ്രദായം അതിലൊന്നാണ്. പുരാതന ഇന്ത്യയില്‍ നായാട്ട്, രാജാക്കന്മാര്‍ക്കും പ്രഭുക്കന്മാര്‍ക്കും അനുവദനീയമായ ഒരു സാഹസികവിനോദമാണ്. മൃഗയാവിനോദം എന്നാണ് അത് അറിയപ്പെട്ടിരുന്നത്. ഭാരതീയ പുരാണങ്ങള്‍ മിക്കവയും സമ്പന്നമായ ഒരു നായാട്ടു പാരമ്പര്യത്തെ വാഴ്ത്തുന്നവയാണ്.

Image:nayattu 5.png

ഭാരതീയ ധര്‍മശാസ്ത്രപ്രകാരം സപ്തവ്യസനങ്ങളില്‍ ഒന്നാണ് നായാട്ട്. ചൂതുകളി, സ്ത്രീസേവ, വാക്പാരുഷ്യം, മദ്യപാനം, ദണ്ഡപാരുഷ്യം, അര്‍ഥഭൂഷണം എന്നിവയാണ് മറ്റു വ്യസനങ്ങള്‍. ഇന്ത്യയില്‍ മറ്റെങ്ങുമില്ലാത്ത ചില ആവശ്യങ്ങള്‍ നിറവേറ്റാനും നായാട്ട് ആവശ്യമായിരുന്നു. കൃഷ്ണമൃഗത്തിന്റെ തുകല്‍ ബ്രഹ്മചാരി പൂണൂലിനൊപ്പം ധരിക്കണം. മുള്ളന്‍പന്നിയുടെ മുള്ള് യജുര്‍വേദികളുടെ വിവാഹച്ചടങ്ങുകളില്‍ അവശ്യസാധനമാണ്. കസ്തൂരി, വെരുകിന്‍ പുഴു മുതലായ മരുന്നുകള്‍ക്കുവേണ്ടി മൃഗങ്ങളെ നായാടിപ്പിടിച്ച് വളര്‍ത്തിയിരുന്നു.

കേരളത്തില്‍ കുന്നാചാരം, വല്പാചാരം എന്നിങ്ങനെ രണ്ടുതരം നായാട്ടു രീതികളുണ്ടായിരുന്നു. വിളിച്ചുനായാട്ട്, കുറിച്ചുനായാട്ട്, വലനായാട്ട്, വിളിനായാട്ട് എന്നിങ്ങനെ നാലു തരം നായാട്ട് പണ്ട് നിലവിലുണ്ടായിരുന്നതായും കാണാം. അയ്യാന്‍വഴി, അര്‍ജുനന്‍വഴി, വേടന്‍വഴി, കാട്ടാളന്‍വഴി എന്നീ പേരുകളിലും നായാട്ടുരീതികള്‍ ഉണ്ടായിരുന്നു. തുമ്പുകോരി തൂപ്പൊടിച്ച് നായാടുന്നതും നഞ്ചിട്ട് മീന്‍പിടിക്കുന്നതും കാട് തച്ച് നായാടുന്നതും പാണ്ടികൊട്ടി കളിക്കുന്നതുമൊക്കെ പ്രാചീന ഗാനങ്ങളില്‍ വര്‍ണിക്കപ്പെട്ടിട്ടുണ്ട്.

നായാട്ടും ടൂറിസവും. നായാട്ടുരംഗത്തെ ഒരു നൂതന പ്രവണതയാണ് ഹണ്ടിങ് ടൂറിസം. പല ആഫ്രിക്കന്‍ രാജ്യങ്ങളിലും നിബിഡവനങ്ങളുടെ ചില പ്രത്യേക ഭാഗങ്ങളില്‍പ്പോലും ഇതിനായി നായാട്ട് സൌകര്യം ഒരുക്കിയിട്ടുണ്ട്. അശാസ്ത്രീയമായി നടത്തപ്പെടുന്ന ഈ 'വേട്ടയാടല്‍ ടൂറിസം' വന്‍തോതില്‍ പാരിസ്ഥിതിക-ജൈവവൈവിധ്യശോഷണപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതിനെതിരായി വിവിധ രാജ്യങ്ങളില്‍ നടന്ന ജനകീയ മുന്നേറ്റങ്ങളുടെ ഭാഗമായി ഇന്ന് അത് സസ്റ്റെയ്നബിള്‍ ഹണ്ടിങ് ടൂറിസം എന്ന കുറേക്കൂടി സ്വീകാര്യമായ പുതിയ മുഖം ആര്‍ജിച്ചിട്ടുണ്ട്.

നായാട്ടും അനുഷ്ഠാനവും. ലോകത്തിലെ മിക്ക കൂട്ടായ്മകളിലും അനുഷ്ഠാനത്തിന്റെ ഭാഗമായുള്ള നായാട്ട് വൈജാത്യങ്ങളോടെ നിലനില്ക്കുന്നുണ്ട്. അത്തരം അനുഷ്ഠാനങ്ങള്‍ക്ക് സാമൂഹ്യ സ്വീകാര്യത നല്കുന്ന തരത്തിലുള്ള വിശ്വാസങ്ങള്‍ ഓരോ കൂട്ടായ്മയിലും കാണാവുന്നതാണ്.

കേരളത്തിലെ ശാസ്താക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടവ മലകളുടെ മുകളില്‍ കാടുകളിലാണ് സ്ഥിതി ചെയ്യുന്നത് എന്നതിനാലാകാം, ശാസ്താവിനെ നായാട്ടിന്റെ അധിദേവതയായി അംഗീകരിച്ചു കാണുന്നു. അനുഷ്ഠാനപരമായ നായാട്ടില്‍ ശാസ്താപ്രതിഷ്ഠയുടെ മുമ്പില്‍ വച്ചാണ് കൊന്ന മൃഗത്തിനെ വെട്ടിപ്പങ്കിടുന്നത്. അത് ചെയ്യുന്ന ആള്‍ക്ക് അതൊരു പരമ്പരാവകാശമാണ്. അയാള്‍ ക്ഷേത്രത്തിലെ 'കൈക്കാരന്‍' ആണ്. ആ കെട്ടിടവും അതിനു ചുറ്റുമുള്ള സ്വത്തുക്കളും അയാളുടെ അധീനതയിലും ചുമതലയിലും ആയിരിക്കും.

Image:nayattu 8.png

മൃഗത്തിന്റെ ആദ്യത്തെ കൊറു അഥവാ കൊറക് (പിന്‍കാലും അതിനോട് ചേര്‍ന്ന മാംസവും) നാടുവാഴിക്കാണ്. മറ്റേ കാലിനോടു ചേര്‍ന്ന മാംസവും കാലും അടങ്ങുന്ന കൊറു കൈക്കാരനും. മൃഗത്തിനെ കൊന്ന ആള്‍ക്ക് തലയും ഒരു മുന്‍കാലും അതിനോട് ചേര്‍ന്ന മാംസവും കിട്ടും. നായാട്ടില്‍ പങ്കെടുത്ത ഓരോ നായാട്ടുകാരനും ഒരു പങ്കിനവകാശമുണ്ട്. മൂന്ന് കഷണങ്ങള്‍, വെട്ടിപ്പങ്കുവയ്ക്കുന്നതുകാണാന്‍ ഊര്‍പ്പള്ളിയിലേക്ക് വന്നവര്‍ക്കുള്ളതാണ്. അത് മുറിച്ച് അവര്‍ക്ക് സമമായി പങ്കിട്ടുകൊടുക്കണം. മൃഗത്തിനെ നിശ്ചിതമായ രീതിയില്‍ പതിനെട്ടു കഷണങ്ങളായി മുറിക്കുകയാണ് പതിവ്.

Image:nayattu 6.png

കൊന്നമൃഗങ്ങളെ പങ്കുവയ്ക്കുന്നതിന് ചില ചിട്ടകളും മറ്റും ഉണ്ട്. ഊര്‍പ്പള്ളികളില്‍ വച്ചുമാത്രമേ കൊന്ന മൃഗങ്ങളെ വെട്ടിമുറിച്ചു പങ്കിടാവു. നായാട്ടുകാര്‍ക്ക് സമ്മേളിക്കുവാന്‍ ഗ്രാമങ്ങളില്‍ പ്രത്യേകമുള്ള സ്ഥലമാണ് 'ഊര്‍പ്പള്ളികള്‍'. ഇവിടെ നായാട്ടുദേവതകളെ ആരാധിക്കാറുണ്ടായിരുന്നു. മുള്ളുകളെന്നറിയപ്പെടുന്ന കാവുകളും പ്രാചീനകാലത്തെ നായാട്ടുകാരുടെ സങ്കേതമായിരുന്നു. പണ്ടുള്ളവര്‍ നായാട്ടിനെ കേവലമൊരു വേടര്‍ ധര്‍മമായിട്ടോ, വിനോദമായിട്ടോ മാത്രമല്ല ഒരനുഷ്ഠാനമായിട്ടായിരുന്നു കണ്ടിരുന്നത്. ഓരോ ആണ്ടിലും നായാട്ടിന്റെ ആരംഭം തുലാം പത്തിനായിരുന്നു. ഊര്‍പ്പള്ളികളില്‍ പ്രത്യേക അടിയന്തിരങ്ങളും പ്രാര്‍ഥനകളും കഴിച്ചാണ് നായാട്ടുകാര്‍ കാട്ടില്‍ പോയിരുന്നത്. നായാട്ടില്‍ പങ്കെടുത്തവര്‍ക്ക് മാത്രമല്ല, അവിടെ വന്നുകൂടിയ ഗ്രാമവാസികള്‍ക്കെല്ലാം മാംസം ദേവതാ പ്രസാദമായികൊടുത്തുവരാറുണ്ടായിരുന്നു.


ചില നായാട്ടുദേവതകളെ കെട്ടിയാടിക്കുമ്പോള്‍ ഇന്നും നായാട്ട് നടത്താറുണ്ട്. അത്യുത്തരകേരളത്തിലെ 'വയനാട്ട് കുലവന്‍കെട്ടിന്' നായാട്ട് നിര്‍ബന്ധമാണ്. വേട്ടയാടിക്കിട്ടിയ ഇറച്ചി ഭക്തജനങ്ങള്‍ക്ക് കറിയായി വിളമ്പും. അനുഷ്ഠാനപരമായ നായാട്ട് നടന്നുവരുന്ന മറ്റൊരു തെയ്യംകെട്ട് കണ്ടനാര്‍കേളന്റേതാണ്. അനുഷ്ഠാനത്തിന്റെ ഭാഗമായുള്ള അത്തരം നായാട്ടില്‍ നായാടിക്കിട്ടുന്ന മൃഗങ്ങളെ കാട്ടില്‍ ഒരിടത്ത് കൂട്ടിയിട്ട് സവിശേഷ ആചാരപ്രകാരം പങ്കിടാറുണ്ട്. 'ബപ്പിടല്‍' എന്നാണ് ആ ചടങ്ങ് അറിയപ്പെടുന്നത്. ആദ്യപങ്ക് നായാട്ടുവട്ടത്തിലെ കുലവനോ, വേട്ടയ്ക്കൊരു മകനോ, കിരിയാത്തനോ പോലുള്ള നായാട്ട് ദേവതകള്‍ക്കാണ്. പണ്ടുകാലത്ത് ഉണ്ടായിരുന്നത്ര സാമൂഹ്യ സ്വീകാര്യത ഇന്ന് ഇവയ്ക്കില്ല. അതിനുകാരണം എന്തിന്റെ പേരിലുള്ളതായാലും ഇന്ന് നായാട്ട് ക്രൂരമായ വിനോദം മാത്രമായി പരിഗണിക്കപ്പെടുന്നു എന്നതാണ്. അതുകൊണ്ട് അത്തരം നായാട്ടുകളെയും ഇന്ന് നിയമപരമായി നിരോധിച്ചിട്ടുണ്ട്. 1972-ലാണ് ഇന്ത്യന്‍ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആകറ്റ് നിലവില്‍ വന്നതെങ്കിലും ഇന്നും ഒട്ടൊക്കെ രഹസ്യമായി, ചിലപ്പോള്‍ പരസ്യമായിത്തന്നെയും അത്തരം അനുഷ്ഠാനപരമായ നായാട്ട് നടന്നുവരുന്നു. അടുത്ത കാലത്തായി അത്യുത്തരകേരളത്തില്‍ അതിനെതിരായ ജനകീയ ചെറുത്തുനില്പുകള്‍ സജീവമായിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍