This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നായര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

നായര്‍

കേരളത്തിലെ ഒരു ഹിന്ദുമത സമുദായം. കേരളത്തിലെ ജനസംഖ്യയുടെ 15 ശ.മാ. നായര്‍ സമുദായക്കാരാണെന്നു കണക്കാക്കപ്പെടുന്നു.

Image:nair 1.png

ഉത്പത്തി

നായര്‍മാരുടെ ഉത്പത്തിയെപ്പറ്റി വിഭിന്നങ്ങളായ സിദ്ധാന്തങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്. കേരളത്തിലെ നായര്‍മാരും നേപ്പാളിലെ 'നേവര്‍'മാരും ഒരേ വംശത്തില്‍പ്പെട്ടവര്‍ ആയിരുന്നിരിക്കാമെന്നും, പിന്നീട് നായര്‍മാര്‍ അടിസ്ഥാനവംശത്തില്‍ നിന്നും വേര്‍തിരിഞ്ഞു പോന്നതാകാമെന്നും കേണല്‍ കിര്‍പാട്രിക്കും ഡോ. ബുക്കാനന്‍ ഹാമില്‍ട്ടനും അഭിപ്രായപ്പെട്ടിട്ടുണ്ട്. നായര്‍മാര്‍ നാഗവംശത്തില്‍പ്പെട്ടവരായിരിക്കാമെന്ന മറ്റൊരു വാദവുമുണ്ട്. നായര്‍മാര്‍ നാഗാരാധന ചെയ്തിരുന്നതും നായര്‍, നാഗര്‍ എന്നീ പദങ്ങള്‍ തമ്മിലുള്ള സാമ്യവും മറ്റും ഈ ഊഹത്തെ ബലപ്പെടുത്തിയിരുന്നു. നായര്‍മാര്‍ ആര്യവംശജരാണെന്നും നമ്പൂതിരിമാരുടെ കൂടെ കേരളത്തില്‍ കുടിയേറിപ്പാര്‍ത്തവരാണെന്നും ഫൌസെറ്റിനെപ്പോലെ ചില പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. സിന്ധൂനദീതട സംസ്കാരവും നായര്‍മാരുടെ സംസ്കാരവും തമ്മില്‍ വളരെയധികം സാദൃശ്യം ഉണ്ടെന്നാണ് എഹ്റന്‍ ഫെല്‍സിന്റെ കണ്ടെത്തല്‍. ഇവ തമ്മില്‍ പൊരുത്തമുള്ള ഭാഗങ്ങള്‍ ആര്യസംസ്കാരത്തില്‍ നിന്നു വിഭിന്നവുമാണ്. നെഗ്രിറ്റോ, പ്രോല്യാ-ആസ്ത്രേ ലേയുഡി, മധ്യധരണ്യാഴി, ബ്രാക്കി സിഫാലെ, ആര്യന്മാര്‍ എന്നീ മനുഷ്യവംശങ്ങളില്‍പ്പെട്ടവരാണ് തെക്കേ ഇന്ത്യയിലെ വിവിധ ജനവിഭാഗങ്ങളെന്നും, അവര്‍ ഒന്നിനു പുറകെ മറ്റൊന്നായി ഇവിടെ കുടിയേറിപ്പാര്‍ക്കുകയാണ് ചെയ്തതെന്നും നരവംശശാസ്ത്രജ്ഞന്മാര്‍ പറയുന്നു. ഈ വംശങ്ങളില്‍ രണ്ടോ രണ്ടിലധികമോ കൂട്ടര്‍ മിശ്രവിവാഹം ചെയ്തുണ്ടായതാവണം നായര്‍ സമുദായക്കാര്‍. നായര്‍ സമുദായം രൂപം കൊണ്ടതിനെപ്പറ്റി എന്‍.എസ്.എസ്. ചരിത്ര ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള അഭിപ്രായവും പരിഗണിക്കപ്പെടേണ്ടതാണ്. 'ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിലായി സിതിയന്‍, ആര്യം, ദ്രാവിഡം എന്നിങ്ങനെ മൂന്നു വര്‍ഗസ്വഭാവങ്ങളും സംസ്കാരങ്ങളും കലര്‍ന്നു പരിണാമം പ്രാപിച്ച ഒരു ജനതയായിട്ടാണ് നായര്‍മാരെ വീക്ഷിക്കേണ്ടിയിരിക്കുന്നത്'. ഇത്തരത്തില്‍ പരസ്പര ഭിന്നവും സാദൃശ്യമുള്ളവയുമായ ഒട്ടനവധി കണ്ടെത്തലുകളാണ് നായര്‍ സമുദായത്തിന്റെ ഉത്പത്തിയെ സംബന്ധിച്ച് നിലവിലുള്ളത്.

ചരിത്രം

ബി.സി. 300-ല്‍ ചന്ദ്രഗുപ്ത മൗര്യന്റെ രാജധാനിയിലെ യവന പ്രതിനിധിയായിരുന്ന മെഗസ്തനീസ് 'ഹാരെ' എന്ന കൂട്ടരെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ട്. ഇവര്‍ നായര്‍മാരായിരുന്നിരിക്കാമെന്നും അങ്ങനെയെങ്കില്‍ ബി.സി. നാലാം നൂറ്റാണ്ടില്‍ത്തന്നെ നായര്‍മാര്‍ വന്നിട്ടുണ്ടാകാമെന്നും കെ.പി. പദ്മനാഭമേനോന്‍ കേരള ചരിത്രത്തില്‍ പറഞ്ഞിരിക്കുന്നു. എന്നാല്‍ ഈ അനുമാനത്തെ സാധൂകരിക്കുന്ന തെളിവുകള്‍ നിരത്താന്‍ അദ്ദേഹത്തിനു സാധിക്കുന്നില്ല. സംഘം കൃതികളില്‍ നായര്‍മാരെപ്പറ്റി പരാമര്‍ശിച്ചുകാണുന്നില്ല. മലബാറിലെ നായര്‍മാര്‍ വിജയനഗറിലെ നായര്‍മാരുമായി സാമ്യതയുള്ളതായി സൂചനകളുണ്ട്. "നമ്പൂതിരിമാരുടെ വരവിനു മുമ്പ് സംഘശക്തിയുണ്ടായിരുന്ന രണ ശൂരന്മാരായ ഒരു വര്‍ഗക്കാര്‍ കേരളാധിപത്യം പുലര്‍ത്തി വന്നു. അവരുടെ ഉദ്ഭവം അജ്ഞാതമാണ്. നാഗാരാധനമൂലം നാഗര്‍ (പിന്നീട് നായര്‍) എന്നറിയപ്പെടുന്ന ഈ വര്‍ഗക്കാര്‍ നാട്ടിലെ ആദിവാസികളെ അടിമപ്പെടുത്തുകയും അവരെ ഭൂമിയിലെ ജോലികള്‍ക്കായി ഉപയോഗിക്കുകയും ചെയ്തു. നമ്പൂതിരിമാരും നായര്‍മാരും തമ്മില്‍ ആദ്യകാലത്ത് സംഘട്ടനങ്ങള്‍ നടന്നതിന്റെ ചില തെളിവുകള്‍ ഉണ്ടെങ്കിലും അധികം കഴിയുന്നതിനു മുമ്പ് അവര്‍ക്ക് തമ്മില്‍ ചില സന്ധിബന്ധങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞു. തത്ഫലമായി നായര്‍മാര്‍ക്ക് ഭൂമിയുടെ മേല്‍ ഫലപ്രദമായ അധികാരങ്ങളും രാഷ്ട്രീയശക്തിയും ലഭിച്ചു. നമ്പൂതിരിമാരാകട്ടെ, ഉയര്‍ന്ന നായര്‍ കുടുംബങ്ങളില്‍ സംബന്ധം നടത്തി സാമൂഹ്യവും മതപരവുമായ അവരുടെ പ്രാമാണ്യം പുലര്‍ത്തിപ്പോന്നു. കേരളത്തിലെ മിക്ക മാടമ്പിമാരും നായര്‍മാരായിരുന്നു. നമ്പൂതിരിമാരുമായി ഉറ്റബന്ധമുള്ളവരായിരുന്നു അവരില്‍ പലരും. അതേസമയം തന്നെ വൈദികാധികാരവും ക്ഷേത്രങ്ങളുടെ നിയന്ത്രണവും നമ്പൂതിരിമാര്‍ക്കായിരുന്നു- കേരളത്തിന്റെ സ്വാതന്ത്ര്യസമരം എന്ന ഗ്രന്ഥത്തില്‍ ചരിത്രകാരനായ കെ.എം. പണിക്കര്‍ വിശദീകരിക്കുന്നതിങ്ങനെയാണ്.

എ.ഡി. 11-ാം നൂറ്റാണ്ടോടുകൂടി, ഒരു പ്രത്യേകതരം കുലവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ നായര്‍ സമുദായമായി രൂപാന്തരം പ്രാപിച്ചതാവാം എന്നാണ് ഇളംകുളം കുഞ്ഞന്‍പിള്ള അഭിപ്രായപ്പെട്ടിട്ടുള്ളത്. പത്തും പതിനൊന്നും നൂറ്റാണ്ടുകളില്‍ ചേരന്മാരും ചോളന്മാരും തമ്മില്‍ തുടര്‍ച്ചയായ യുദ്ധങ്ങള്‍ ഉണ്ടായിരുന്നത്രെ. കുഞ്ഞന്‍പിള്ള ഈ സംഘട്ടനങ്ങളെ 'നൂറ്റാണ്ടുയുദ്ധം' എന്നു വിളിക്കുന്നു. അക്കാലത്തെ നാടുവാഴികള്‍ക്കായി സ്വജീവന്‍ ബലികഴിച്ച് പടവെട്ട് തൊഴിലാക്കിയ ചാവേറ്റു ഭടന്മാരെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. യുദ്ധം തൊഴിലായി സ്വീകരിച്ചിരുന്ന നായര്‍മാര്‍ എന്നു പേരുള്ള ഒരു കൂട്ടം ആളുകളെ ശേഖരിച്ചുണ്ടാക്കിയതാവാം ചാവേറ്റുപട എന്നും അതല്ലെങ്കില്‍ നൂറ്റാണ്ടുയുദ്ധത്തിന്റെ പരിസമാപ്തിയോടുകൂടി ചാവേറ്റുപടയില്‍ നിന്ന് നായര്‍ സമുദായം ഉണ്ടായി എന്നും വരാമെന്നാണ് കുഞ്ഞന്‍പിള്ളയുടെ നിഗമനം. എ.ഡി. 1070-നും 1120-നുമിടയില്‍ ഭരണം നടത്തിയ കുലോത്തുംഗചോഴന്റെ 13-ാം ഭരണവര്‍ഷത്തില്‍ എഴുതപ്പെട്ട ചോളപുരം ലിഖിതത്തിലാണ് ചാവേറ്റുപടയെപ്പറ്റിയുള്ള ആദ്യത്തെ പരാമര്‍ശം കാണുന്നത്. കൊല്ലവര്‍ഷം 288-ലെ (എ.ഡി. 1113) ഒരു രേഖയിലാണ് നായര്‍മാരെപ്പറ്റിയുള്ള ഏറ്റവും പഴയ പരാമര്‍ശമുള്ളതെന്നും കുഞ്ഞന്‍പിള്ള പറയുന്നു.

നായര്‍മാര്‍ക്കിടയില്‍ ഉള്ള സാമന്തന്മാര്‍ എന്ന ഒരു ഉപജാതിയില്‍പ്പെട്ടവരാണ് കോഴിക്കോട്ടെ സാമൂതിരിപ്പാടന്മാര്‍ എന്ന് കെ.വി. കൃഷ്ണയ്യര്‍ പറയുന്നു. നെടിയിരുപ്പു സ്വരൂപം എന്നറിയപ്പെട്ട ഇവരെ ഏറാടിമാര്‍ എന്നു വിളിച്ചിരുന്നു. നായര്‍മാരില്‍ ഒരു ഉപവിഭാഗമാണ് ഏറാടിമാര്‍. ചേരരാജാവായിരുന്ന ഭാസ്കര രവിവര്‍മ എഴുതിക്കൊടുത്ത ജൂതപ്പട്ടയത്തില്‍ സാക്ഷിയായി ഒപ്പിട്ടിട്ടുള്ള 'ഏറാള നാട്ടുടയ മാനവേ പാലമാനവിയന്‍' സാമൂതിരി വംശക്കാരനാണ്. എ.ഡി. 10-ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണ് ജൂതപ്പട്ടയം എഴുതിയതെന്നത്രെ ഒരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം.

സംഘചേരന്മാരുടെ കാലത്തും രണ്ടാം ചേരസാമ്രാജ്യത്തിലും സൈന്യങ്ങളുടെ നായകന്മാരായിരുന്ന ഒട്ടധികം നാടുവാഴികള്‍ ഉണ്ടായിരുന്നു. ഇവരെ നായര്‍മാര്‍ എന്നു വിളിച്ചിരുന്നിരിക്കാം. ഉദാഹരണമായി 'കീഴ്പടൈ നായകം മെയ്യിന്റെ മൂര്‍ക്കന്‍ ചാത്തന്‍' എന്ന ഒരാള്‍ ജൂതപ്പട്ടയത്തില്‍ സാക്ഷിയായി ഒപ്പിട്ടിട്ടുള്ളത് കാണാം. നായകന്‍ എന്ന ഈ പേരില്‍ നിന്നാകാം നായര്‍ ഉണ്ടായത്. കാലക്രമത്തില്‍ എല്ലാ ഭടന്മാരെയും നായര്‍ എന്നു വിളിക്കുകയും അവര്‍ ഒരു സമുദായമായി പരിണമിക്കുകയും ചെയ്തിട്ടുണ്ടാകാം. വടക്കേ മലബാറിലെ മാമാങ്കാഘോഷങ്ങളിലെ ആചാരങ്ങള്‍പ്രകാരം നാടുവാഴികള്‍ക്ക് മുന്നില്‍ ആയുധപോരാട്ടത്തിലേര്‍പ്പെട്ട് ബലിയാടുകളാവുക എന്ന സമ്പ്രദായത്തിന് വിധേയരായിരുന്നത് നായര്‍മാരായ അങ്കച്ചേകവന്മാരായിരുന്നു.

അവാന്തര വിഭാഗങ്ങള്‍

നായര്‍മാരില്‍ പല ഉപജാതികള്‍ നിലനിന്നിരുന്നതിനെപ്പറ്റി ശങ്കരാചാര്യരുടെ ജാതിനിര്‍ണയം എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

116 വിഭാഗം നായര്‍മാരുണ്ട് എന്ന് 1901-ലെ സെന്‍സസ് പറയുന്നു. പ്രധാനമായ വിഭാഗങ്ങള്‍ താഴെപ്പറയുന്നവയാണ്.

കിരിയത്തുനായര്‍

മതപരവും സാമൂഹ്യവുമായ സാഹചര്യങ്ങള്‍ക്ക് വഴിപ്പെട്ട് ബ്രാഹ്മണാധിപത്യത്തിനു വഴങ്ങേണ്ടിവരുന്നതുവരെ, ബ്രാഹ്മണരോടൊ ക്ഷത്രിയരോടൊ സേവനപരമായി ബന്ധപ്പെടാതെ 'വര്‍ഗശുദ്ധി' പരിപാലിച്ചിരുന്ന ഒരു വിഭാഗമായിരുന്നു കിരിയത്തു നായര്‍മാര്‍. പഴയകാലത്തെ മലബാര്‍, കൊച്ചി പ്രദേശങ്ങളിലാണ് ഇക്കൂട്ടര്‍ പ്രധാനമായും താമസിച്ചിരുന്നത്.

ഇല്ലത്തുനായര്‍

ഗാര്‍ഹികവും മതപരവുമായ സേവനങ്ങള്‍ക്കായി നമ്പൂതിരി കുടുംബങ്ങളോട് ബന്ധപ്പെട്ടു വര്‍ത്തിച്ചിരുന്ന നായര്‍മാരാണ് ഇല്ലത്തു നായര്‍മാര്‍. കേരളം സൃഷ്ടിച്ച സമയത്ത് ബ്രാഹ്മണരുടെ സേവനത്തിനായി പരശുരാമന്‍ ചുമതലപ്പെടുത്തിയ സഹായികളാണ് ഇല്ലത്തുനായര്‍ എന്ന ഐതിഹ്യമാണ് കേരളോത്പത്തിയില്‍ പരാമര്‍ശിച്ചു കാണുന്നത്.

സ്വരൂപത്തുനായര്‍

ക്ഷത്രിയ ധനികകുടുംബത്തിലെ സഹായികളായിരുന്നത്രെ സ്വരൂപത്ത് നായര്‍മാര്‍. മലബാറില്‍ ഇക്കൂട്ടരെ അകത്തുചേര്‍ന്ന നായര്‍ എന്നും പുറത്തുചേര്‍ന്ന നായര്‍ എന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്. സ്വരൂപത്ത് നായരുടെ ഉയര്‍ന്നശ്രേണിയില്‍പ്പെട്ടതാണ് പറവൂര്‍ സ്വരൂപക്കാര്‍ എന്നും വിശ്വാസമുണ്ട്.

പാദമംഗലം നായര്‍

പഴയകാലത്തെ ദേവദാസികളുടെ പിന്തുടര്‍ച്ചക്കാരാണിവര്‍ എന്നാണ് ചിലരുടെ അഭിപ്രായം. ദേവന്റെ കാല്ക്കല്‍വച്ച് മംഗല്യസൂത്രം കഴുത്തില്‍ അണിഞ്ഞിരുന്നതുകൊണ്ടാകാം ഇവര്‍ പാദമംഗലക്കാര്‍ എന്നറിയപ്പെട്ടത് എന്നു കരുതപ്പെടുന്നു. ഇവരില്‍ സ്ത്രീകള്‍ നാട്യസുമംഗലികള്‍ എന്നത്രെ വിളിക്കപ്പെട്ടിരുന്നത്. തെക്കന്‍ തിരുവിതാംകൂറിലെ പല ക്ഷേത്രങ്ങളിലെയും കഴകവൃത്തിക്കാര്‍ ഈ വിഭാഗക്കാരായിരുന്നുവത്രെ.

Image:nair 2.png

ചരിത്രകാരനായ എസ്.കെ. വസന്തന്‍ കേരള സംസ്കാരചരിത്രനിഘണ്ടുവില്‍ വിവിധ നായര്‍ വിഭാഗങ്ങളെ ക്രോഡീകരിച്ചിരിക്കുന്നത് ഇപ്രകാരമാണ്:

"പള്ളിച്ചാന്‍ (പറപ്പുനായര്‍), വട്ടേക്കാടുനായര്‍ (ചക്കാലന്‍), ഓടത്തുനായര്‍, അത്തിക്കുറിശ്ശി നായര്‍ (ചീതിയന്‍), അന്തുറനായര്‍ (കലം ഉണ്ടാക്കുന്നവര്‍), ഇടച്ചേരിനായര്‍( അജപാലന്‍), ഓടത്തുനായര്‍ (ഓടുണ്ടാക്കുന്നവനോ വഞ്ചി തുഴയുന്നവനോ) എന്നെല്ലാം വിഭജനങ്ങളുണ്ട്. വട്ടേക്കാട്ടുനായരുടെ ജോലി എണ്ണ ആട്ടലാണ്. ഇക്കൂട്ടരെ ചക്കാലനായര്‍ എന്നും പറയും. അത്തിക്കുറിശ്ശി മറ്റു നായര്‍മാരെ പുലയില്‍നിന്നും ശുദ്ധീകരിക്കുന്നവരാണ്. യാഗരക്ഷയ്ക്കായി, യാഗശാലയില്‍ നിന്ന യോദ്ധാക്കളാണ് അകത്തുചാര്‍ന്നവര്‍ എന്നും, ഭയന്നുപുറത്തേക്കു പോയവരാണ് പുറത്തുചാര്‍ന്നവര്‍ എന്നും അഭിപ്രായം ഉണ്ട്. അകത്തുചാര്‍ന്നവരെ പര്യപ്പെട്ടവര്‍ എന്നും പറയും. ഏതായാലും യോദ്ധാക്കള്‍ അധികവും പുറത്തു ചാര്‍ന്നവരാണ്. ശൂദ്രന്‍, പള്ളിച്ചാന്‍, അത്തിക്കുറിശ്ശി, അന്തുരാന്‍, ചക്കാലന്‍, ചാലിയന്‍, വെളുത്തേടന്‍, വിളക്കിത്തല എന്നും വിഭജനമുണ്ട്. അന്തുരാന്‍, ചക്കാലന്‍, ചാലിയന്‍, വെളുത്തേടന്‍, വിളക്കിത്തല വിഭാഗങ്ങളുമായി നമ്പൂതിരിക്കു സംബന്ധമില്ല, അയിനിയൂണ്, ചൗളം, വാതില്‍പ്പുറപ്പാട്, പാനക്കുടം ഉഴിയല്‍, നിഴല്‍പ്പമെഴുകല്‍ എന്നീ ചടങ്ങുകള്‍ക്കു നമ്പൂതിരിക്കു ശൂദ്രന്റെ സഹായം ആവശ്യമാണ്. പള്ളിച്ചാന്‍ വിഭാഗക്കാര്‍ മഞ്ചല്‍ ചുമക്കുന്നവരാണ്.അന്തോളം ഉഴിയല്‍ കര്‍മത്തിന് പള്ളിച്ചാന് നമ്പൂതിരിയുടെ നാലുകെട്ടില്‍ കയറാം. അത്തിക്കുറിശ്ശി നായര്‍ (പട്ടിലോന്‍, ചീതകന്‍) ആണ് നമ്പൂതിരിമാരുടെ ശവമെടുക്കുന്ന കോണി കെട്ടല്‍ തുടങ്ങി, സംസ്കരിച്ച സ്ഥലം വെടിപ്പാക്കല്‍ വരെ ചെയ്യുന്നത്. പിണ്ഡം കഴിയുംവരെ ക്രിയകളില്‍ തുണചെയ്യാന്‍ ഇക്കൂട്ടര്‍ വേണമെന്നുണ്ട്. കുളക്കടവിലെ ക്രിയയില്‍ നമ്പൂതിരിയുടെ കൈയിലേക്ക് എള്ളും പൂവും ഇടുന്നത് അത്തിക്കുറിശ്ശിനായരാണ്. ചൌളം, ഗോദാനം, സമാവര്‍ത്തനം എന്നിവയ്ക്കിടയില്‍, അത്തിക്കുറിശ്ശി നായര്‍ക്കു മനയ്ക്കലെ വടക്കിനിയില്‍ കയറി ഒരു മന്ത്രം കേള്‍ക്കാം. തെക്കന്‍-വടക്കന്‍ കേരളത്തില്‍ മാരാരും, അത്തിക്കുറിശ്ശിയും ഒന്നാണ്. മധ്യകേരളത്തില്‍ അങ്ങനെയല്ല. 'പാണി കോണി നടുമിറ്റം' എന്ന് ഇവരുടെ അധികാരങ്ങളെ സൂചിപ്പിക്കുന്ന പഴമൊഴി ഉണ്ട്. മധ്യകേരളത്തില്‍ പാണിയും തിരുമുറ്റവും (ക്ഷേത്രകര്‍മങ്ങള്‍) മാരാര്‍മാര്‍ക്കാണ്. കോണിയും നടുമുറ്റവും ഒതുക്കല്‍, ശവം വഹിക്കാനുള്ള മുളങ്കോണി ഉണ്ടാക്കല്‍ എന്നിവ അത്തിക്കുറിശ്ശിനായരുടെ ചുമതലയായിരുന്നു. അത്തിക്കുറിശ്ശിയുടെ സ്ഥാനം ജാതിശ്രേണിയില്‍ ശൂദ്രനും പള്ളിച്ചാനും കീഴിലാണത്രെ. ശൂദ്രനും പള്ളിച്ചാനും അത്തിക്കുറിശ്ശിയുടെ വീട്ടില്‍നിന്നു ഭക്ഷണം കഴിക്കില്ല. ചക്കാലനായര്‍ (വാണിയന്‍, വട്ടേക്കാടന്‍) തമിഴ് വാണിയനില്‍ നിന്നും ഭിന്നനാണ്. തമിഴ് വാണിയനു പൂണൂലുണ്ട്. അന്തൂരാനെ കലംകൊട്ടി നായര്‍ എന്നും പറയും. ആയര്‍, ഇടയര്‍, വെള്ളാളര്‍, മറവര്‍, ചക്കാന്‍, വാണിയന്‍, കോലായന്‍, കണിശന്‍, പള്ളിച്ചാന്‍, പണിക്കന്‍, ഊരാളി എന്നിവരൊക്കെ നായര്‍ സമുദായത്തില്‍ ലയിച്ചു. വിജയരാഗതേവന്റെ 9-ാം നൂറ്റാണ്ടിലെ തിരുക്കടിസ്ഥാനം (തൃക്കൊടിത്താനം) രേഖയിലാണ് നായര്‍ എന്ന പദപ്രയോഗം ആദ്യം കാണുന്നത്. പേരിനൊപ്പം ഇവര്‍ പിള്ള, മേനോന്‍, നായര്‍, നായനാര്‍, മേനോക്കി, നമ്പ്യാര്‍, കൈമള്‍, കുറുപ്പ്, കുറുപ്പാള്‍, കര്‍ത്താവ്, തരകന്‍, പണിക്കര്‍, മന്നാടിയാര്‍, നെടുങ്ങാടി, ഏറാടി, വെള്ളോടി, അച്ചന്‍ തുടങ്ങിയ സ്ഥാനപ്പേരുകള്‍ ചേര്‍ക്കും. വെള്ളോടി, ഏറാടി, നെടുങ്ങാടി എന്നീ സ്ഥാനികള്‍ സാമന്തന്മാരാണ്. പൂണൂല്‍ ഇല്ലെങ്കിലും സസ്യഭുക്കുകളായി, ക്ഷത്രിയകര്‍മങ്ങള്‍ അനുവര്‍ത്തിച്ചിരുന്നവരാണത്രെ സാമന്തരായത്. കിരിയത്തു നായര്‍മാര്‍ ജന്മിമാരായിരുന്നു. അവരുടെ പദവി സാമന്തരുടേതിനു തുല്യവുമായിരുന്നു. അവര്‍ക്കു ശാലഭോജനത്തിനും യാഗശാല പ്രവേശനത്തിനും അനുമതി ഉണ്ടായിരുന്നു. തരകന്മാര്‍ കച്ചവടക്കാരാണ്. യാവരി (വ്യാപാരി) നായര്‍മാര്‍ എന്നു പറയും. അകത്തു ചാര്‍ന്ന നായര്‍മാര്‍ക്കു സൈനികവൃത്തി ഇല്ലാത്തതിനാല്‍ പുറത്തുചാര്‍ന്ന നായരോളം ആഭിജാത്യമില്ല. പുറത്തുചാര്‍ന്നവരാണ് കര്‍ത്താവ്, കൈമള്‍, പണിക്കര്‍ എന്നീ സ്ഥാനങ്ങള്‍ ഉപയോഗിക്കുക. ശൂദ്രനായര്‍ നമ്പൂതിരിയുടെ ഭൃത്യനാണ്. തെക്കന്‍ പ്രദേശങ്ങളില്‍ ഇവര്‍ ഇല്ലക്കാര്‍ എന്നറിയപ്പെടുന്നു. തിരുവിതാംകൂറില്‍ ചില പ്രദേശങ്ങളില്‍ ഇവര്‍ക്കു സ്വരൂപക്കാരെക്കാള്‍ ആഭിജാത്യമുണ്ട്. പാദമംഗലക്കാര്‍ ക്ഷേത്രജോലികള്‍ ചെയ്യുന്നവരാണ്. ഘോഷയാത്രയില്‍ ഇവര്‍ വിളക്കുപിടിക്കും. പള്ളിച്ചാന്‍ നമ്പൂതിരിയുടെ പല്ലക്കു ചുമക്കും. വാളും പരിചയും ആയി അകമ്പടി സേവിക്കുകയും ചെയ്യും. കുളങ്ങരനായര്‍ ഭദ്രകാളി, വേട്ടയ്ക്കൊരുമകന്‍, അയ്യപ്പന്‍ കാവുകളിലെ പാട്ടുകാരാണ്. കുറുപ്പ്, മാരാര്‍ എന്നിവര്‍ ഈ വിഭാഗത്തില്‍പ്പെടുന്നു. ഇടച്ചേരി നായര്‍മാര്‍ ഇടയന്മാരായിരുന്നു. വട്ടക്കാടന്‍, കച്ചേരിനായര്‍ എന്നും ഉപജാതികളുണ്ട്. ഊരാളിനായര്‍, വെളുത്തേടത്തുനായര്‍, വിളക്കിത്തല നായര്‍ എന്നിവര്‍ ആഭിജാത്യശ്രേണിയില്‍ താണവരായി കരുതിയിരുന്നു. ഊരാളിനായര്‍മാരില്‍ത്തന്നെ കോലായന്‍, അഴുത്തന്‍, മൂച്ചാരി, ഏറ്റുമാര്‍ (മരം കയറ്റം) തുടങ്ങി അവാന്തരവിഭാഗങ്ങളുണ്ട്; കല്പണിക്കാരുമുണ്ട്. വിളക്കത്തല നായര്‍മാരുടെ ഭാര്യമാര്‍ വയറ്റാട്ടികള്‍ ആയിരുന്നു. പണ്ടു പല നാടുകളിലും ക്ഷുരകന്‍ വൈദ്യനും കൂടി ആയിരുന്നു. ഊരാളി, വെളുത്തേടത്ത്, വിളക്കിത്തല നായര്‍മാര്‍ക്ക് അയിത്തം കല്പിച്ചിരുന്നു. അച്ചന്മാര്‍ നാടുവാഴികളാണ്. നാടുവാഴിനായര്‍മാര്‍ക്കു ജീവിതവൃത്തി ബ്രാഹ്മണരുടേതുപോലെയാണ്. അവര്‍ക്ക് അകമ്പടിയോടെ സഞ്ചരിക്കാം. തമ്പി, ഉണ്ണിത്താന്‍, വല്യത്താന്‍ എന്നീ സ്ഥാനങ്ങള്‍ അവര്‍ രാജസന്തതികളാണ് എന്നു സൂചിപ്പിക്കുന്നു. കുറുമ്പ്രനാട്നായര്‍സമൂഹത്തിന്റെ ഉപവിഭാഗങ്ങളാണ് നെല്ലിയോടന്‍, വിയ്യൂര്‍, വെങ്ങളോന്‍ എന്നീ വിഭാഗങ്ങള്‍. പരിന്തര്‍, നമ്പൂതിരിയുടെ പരിപാവനക്കാരനായ നായര്‍ വിഭാഗമാണ്. നായര്‍ എന്നതു ജാതിപ്പേര് ആയിരുന്നില്ല എന്നും പടയാളികളുടെ നായകന്‍ എന്നായിരുന്നു അതിനര്‍ഥം എന്നും അഭിപ്രായമുണ്ട്. ഇത്തരം സംഘങ്ങളാണത്രെ വേണാട്ട് അറുനൂറ്റവര്‍, നന്റുഴനാട്ടു മുന്നൂറ്റവര്‍, കീഴമലനാട് അറുനൂറ്റവര്‍, കുറുംപുറനാട് എഴുനൂറ്റവര്‍ തുടങ്ങിയവര്‍.

Image:nair 3.png

ദായക്രമം

നായര്‍മാര്‍ മരുമക്കത്തായികളായിരുന്നു. പതിനാറു പുലയാണ് ആചരിച്ചിരുന്നത്. പിന്നീട് പന്ത്രണ്ടു പുലക്കാരായി. കോഴിക്കോട് കിഴക്കുംപുറത്തുകാരും ചേറ്റുവാമണപ്പുറത്തുകാരും ആയ മേലേക്കിട നായര്‍മാര്‍ പണ്ടുമുതല്ക്കേ പതിമൂന്നു പുലക്കാരാണ്. കൊച്ചിയിലെ അടൂര്‍ ഗ്രാമത്തിലെ മുപ്പത്താറാമന്‍ എന്നറിയപ്പെടുന്ന നാലഞ്ചു വീട്ടുകാര്‍ തമ്മില്‍ പുലയുള്ളവരാണ്. എങ്കിലും അവര്‍ തമ്മില്‍ വിവാഹം ഉണ്ട്. വിളക്കിത്തല നായരില്‍ പത്തുപുലക്കാരുണ്ട്. ചാലിയത്തു നായര്‍മാരില്‍ മക്കത്തായികളും മരുമക്കത്തായികളുമുണ്ട്. നായര്‍ സ്ത്രീ ഭര്‍ത്താവിനൊപ്പം തറവാടുവിട്ടുപോയി താമസിച്ചാല്‍ ഭ്രഷ്ടാകുമായിരുന്നുവത്രെ. കേരളത്തിലെ നായര്‍മാരില്‍ തമിഴ്പാദക്കാര്‍ മക്കത്തായികളാണ്. ഭാഗം ചോദിക്കാന്‍ നായര്‍ക്കു അവകാശമില്ല. എന്നാല്‍ ജീവനാംശത്തിന് (പുലര്‍ച്ച) അവകാശമുണ്ടായിരുന്നു. മറ്റു ജാതിക്കാര്‍ നായര്‍മാരെ അഭിസംബോധന ചെയ്തിരുന്നത് പലമട്ടിലാണ്. മാവിലര്‍, വേട്ടുവര്‍ തുടങ്ങിയവര്‍ നായരെ കൈക്കോളര്‍ എന്നു വിളിക്കും. പരമ്പരാഗതമായി നാലുകെട്ടുകളില്‍ താമസിച്ചിരുന്ന കൂട്ടുകുടുംബ തറവാടുകളായിരുന്നു നായര്‍മാരുടേത്. ഒരമ്മയും അവരുടെ സന്തതികളുമാണ് തറവാട്ടിലെ ഒരു തലമുറ. ഇവരില്‍ സ്ത്രീസന്തതികളുടെ കുട്ടികള്‍ (ആണ്‍/പെണ്‍) ഉള്‍പ്പെടെ രണ്ടാമത്തെ തലമുറയാണ്. പുരുഷന്മാരുടെ കുട്ടികള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല. രണ്ടാമത്തെ തലമുറയില്‍പ്പെട്ട സ്ത്രീകളുടെ സന്തതികള്‍ (ആണ്‍/പെണ്‍) ആണ് മൂന്നാമത്തെ തലമുറ. ഇങ്ങനെ പല തലമുറകള്‍ കൂടിയതായിരുന്നു ഒരു പഴയ മരുമക്കത്തായ കൂട്ടുകുടുംബം. ചിലപ്പോള്‍ ഒരു കുടുംബത്തില്‍ നിയന്ത്രണാതീതമായി അംഗസംഖ്യ വര്‍ധിക്കുന്ന അവസരത്തില്‍ അംഗങ്ങളുടെ സമ്മതപ്രകാരം അത് ഭാഗംകഴിച്ച് ശാഖകളായി പിരിയാറുണ്ട്. മരുമക്കത്തായ തറവാടിന്റെ സ്വത്ത് എല്ലാ അംഗങ്ങളുടെയും കൂട്ടുസ്വത്തായിരുന്നു, അതില്‍ നിന്ന് തന്റെ 'പുലര്‍ച്ച' (maintenance) നടത്തിക്കിട്ടാനുള്ള അവകാശം ഓരോ അംഗത്തിനുമുണ്ടായിരുന്നു. പക്ഷേ, ഭാഗം ചോദിക്കാന്‍ ഒരംഗത്തിനും തനിയെ അവകാശമുണ്ടായിരുന്നില്ല. എല്ലാ അംഗങ്ങളുടെയും സമ്മതപ്രകാരം മാത്രമേ ഭാഗം പാടുണ്ടായിരുന്നുള്ളൂ. ഇങ്ങനെ ഭാഗം ചെയ്തു പിരിഞ്ഞാലും ആചാരാനുഷ്ഠാനങ്ങളില്‍ ഇവരെല്ലാം തമ്മില്‍ രക്തബന്ധമുള്ളവരായിട്ടാണ് കരുതിപ്പോന്നത്.

Image:nair 4.png

ഒരു മരുമക്കത്തായ കുടുംബത്തിലെ പുരുഷന്മാര്‍ മറ്റൊരു മരുമക്കത്തായ കൂട്ടുകുടുംബത്തിലാണ് കല്യാണം കഴിച്ചിരുന്നത്. ഈ ബന്ധത്തിലുള്ള സന്തതികള്‍ അവരുടെ അമ്മയുടെ തറവാട്ടിലെ അംഗങ്ങളായി തുടരുന്നു. ഇങ്ങനെ ഭര്‍ത്താവും ഭാര്യയും രണ്ടു വിഭിന്നങ്ങളായ കുടുംബങ്ങളില്‍ അംഗങ്ങളായി ജീവിക്കുകയും സന്തതികള്‍ അമ്മയോടൊപ്പം താമസിക്കുകയും ആയിരുന്നു പതിവ്. ഒരു കൂട്ടുകുടുംബത്തിലെ ഓരോ അംഗത്തിനും അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന ഒരു ശിശുവിനുപോലും, തറവാട്ടുസ്വത്തിന്മേല്‍ തുല്യമായ അവകാശമുണ്ടായിരുന്നു. മുന്‍കാലങ്ങളില്‍ തറവാട്ടിലെ കൂട്ടുസ്വത്തിലുള്ള ഓഹരിയല്ലാതെ, ഏതെങ്കിലും ഒരാള്‍ക്കുമാത്രം സ്വന്തമായി സ്വത്തുണ്ടായിരുന്നുവോ എന്നു സംശയമാണ്. ഇങ്ങനെയുണ്ടായിട്ടുള്ള വളരെ അപൂര്‍വം അവസരങ്ങളില്‍, സ്വത്തുടമസ്ഥര്‍ വില്‍പ്പത്രം എഴുതിവയ്ക്കാതെ മരിച്ചാല്‍ സ്വത്ത് അമ്മയുടെ തറവാട്ടില്‍ ലയിക്കുകയും, വില്‍പ്പത്രം എഴുതിവച്ചിട്ടുണ്ടെങ്കില്‍ സ്വന്തം സന്തതികളില്‍ നിക്ഷിപ്തമാകുകയും ചെയ്തിരുന്നു.

Image:Nair11.png

തറവാട്ടിലെ ഏറ്റവും മുതിര്‍ന്ന പുരുഷനാണ് (കാരണവര്‍) കാര്യങ്ങള്‍ നടത്തിയിരുന്നത്. സ്വത്തിന്റെ നടത്തിപ്പിന്മേലുള്ള പൂര്‍ണാധികാരം കാരണവര്‍ക്കായിരുന്നു. ഏറ്റവും പ്രായം ചെന്നത് ഒരു സ്ത്രീയാണെങ്കില്‍, ചിലപ്പോള്‍, അവരെ മേലധ്യക്ഷയായി കണക്കാക്കുന്ന പതിവുണ്ടായിരുന്നു. കാരണവര്‍ പലപ്പോഴും ഒരു സ്വേച്ഛാധിപതിയായിരുന്നതുകൊണ്ട് മരുമക്കത്തായ സമ്പ്രദായത്തില്‍ മറ്റു കുടുംബാംഗങ്ങള്‍ക്കു (അനന്തിരവന്മാര്‍) ഒട്ടേറെ അനീതികള്‍ അനുഭവിക്കേണ്ടിവന്നിരുന്നു. തറവാട് എത്രസമ്പന്നമായിരുന്നാലും തറവാട്ടു സ്വത്തിലെ വിഹിതം നല്കുവാനോ കാരണവരെ നിര്‍ബന്ധിക്കുവാനോ അനന്തിരവന്മാര്‍ക്കു അവകാശം ഉണ്ടായിരുന്നില്ല.

മരുമക്കത്തായ കൂട്ടുകുടുംബ സമ്പ്രദായത്തില്‍ പകല്‍ സമയങ്ങളില്‍ പുരുഷന്മാര്‍ സ്വന്തം തറവാട്ടിലെ കാര്യങ്ങള്‍ നോക്കുകയും രാത്രിയില്‍ ഭാര്യവീട്ടിലേക്കു പോവുകയും ചെയ്തിരുന്നു. വളരെ ലളിതമായ കല്യാണച്ചടങ്ങുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വരന്‍ വധുവിന് ഒരു പുടവ സമ്മാനിച്ചാല്‍ പിന്നെ രാത്രികാലങ്ങളില്‍ അയാള്‍ക്ക് ഭാര്യവീട്ടില്‍ ചെല്ലാമായിരുന്നു. ഈ ബന്ധം ഇരുവരും താത്പര്യപ്പെടുന്ന കാലമത്രയും നിലനില്ക്കുന്നു. എന്നാല്‍ പലപ്പോഴും പ്രസ്തുതബന്ധം നിലനില്ക്കുമ്പോഴും ഭാര്യയും ഭര്‍ത്താവും മറ്റു പങ്കാളികളുമായി ഇത്തരം ബന്ധം പുലര്‍ത്തിയിരുന്നു. 18-ാം നൂറ്റാണ്ടിന്റെ അന്ത്യം വരെ നായര്‍ സ്ത്രീകള്‍ പലപ്പോഴും ഒന്നിലധികം ഭര്‍ത്താക്കന്മാരെ ഒരേ സമയത്ത് വച്ചുപുലര്‍ത്താറുണ്ടായിരുന്നുവത്രെ. നമ്പൂതിരി സമുദായത്തിലെ 'അഫ്പന്‍'മാര്‍ക്ക് നായര്‍ സ്ത്രീകളുമായുള്ള ബന്ധം 'സംബന്ധം' എന്നാണ് അറിയപ്പെട്ടിരുന്നത്. മിക്കപ്പോഴും സമ്പന്ന നായര്‍കുടുംബങ്ങളുമായിട്ടാണ് നമ്പൂതിരിമാര്‍ ബന്ധപ്പെട്ടിരുന്നത്. ക്ഷത്രിയരും ഇത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. സംബന്ധങ്ങളിലുണ്ടാകുന്ന കുട്ടികള്‍ക്ക് പിതാവുമായി വൈകാരിക ബന്ധമോ പിതാവിന്റെ സ്വത്തില്‍ അവകാശമോ ഉണ്ടായിരുന്നില്ല. പ്രഭുകുടുംബങ്ങളില്‍ 'സംബന്ധം' ചെയ്തിരുന്നത് നമ്പൂതിരിമാരോ ക്ഷത്രിയന്മാരോ ആയിരുന്നു. അതേസമയം 'സംബന്ധ'ത്തെ നിയമാനുസൃതമായ ഒന്നായി അക്കാലത്തെ നിയമസ്ഥാനങ്ങള്‍ അംഗീകരിച്ചിരുന്നില്ല. എന്നുമാത്രമല്ല, ഭാര്യയെയോ സന്തതികളെയോ ഏതെങ്കിലുംവിധത്തില്‍ സഹായിക്കുവാന്‍ ഭര്‍ത്താവോ പിതാവോ ബാധ്യസ്ഥനായിരുന്നുമില്ല. ഇത്തരത്തിലുള്ള ഒരു സമ്പ്രദായം ഉളവാക്കുന്ന അരക്ഷിതബോധം ബഹുഭര്‍ത്തൃത്വത്തിനു കാരണമായിരിക്കാം.

Image:nair 6.png

ആചാരാനുഷ്ഠാനങ്ങള്‍

ആചാരാനുഷ്ഠാനങ്ങളാല്‍ സമൃദ്ധമായിരുന്നു നായര്‍മാരുടെ പഴയകാലജീവിതം. ജാതകം നോക്കി വിവാഹം നിശ്ചയിക്കുകയും ജ്യോതിഷിയുടെ അഭിപ്രായപ്രകാരം യോജിച്ച മുഹൂര്‍ത്തം കണ്ടെത്തുകയും ചെയ്യുന്നു. വിവാഹനിശ്ചയത്തിന് മോതിരം മാറല്‍ എന്ന ചടങ്ങുണ്ട്. മിക്കവാറും വധുവിന്റെ ഗൃഹത്തിലാകും വിവാഹവേദി. വിവാഹമണ്ഡപത്തിലേക്കു പുറപ്പെടുന്നതിനുമുമ്പ് കുടുംബത്തിലെ മുതിര്‍ന്നവര്‍ക്ക് ദക്ഷിണ നല്കുന്നു.

തിരണ്ടുകല്യാണം/കെട്ടുകല്യാണം. ദശാബ്ദങ്ങള്‍ക്കു മുമ്പ് കെട്ടുകല്യാണം അഥവാ തിരണ്ടുകല്യാണം എന്ന ഒരു ആചാരം നായര്‍മാര്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഋതുമതി ആകുന്നതിനു മുമ്പുതന്നെ പെണ്‍കുട്ടികള്‍ക്ക് താലിചാര്‍ത്തുന്നതായിരുന്നു ഈ ആചാരം. താലികെട്ടുന്ന പുരുഷനും ഈ താലി അണിയുന്ന പെണ്‍കുട്ടിയും തമ്മില്‍ പിന്നീട് ഒരു ബന്ധവും ഉണ്ടാവണമെന്നില്ല. മിക്കപ്പോഴും ബ്രാഹ്മണരായിരുന്നു ഇങ്ങനെ നായര്‍ പെണ്‍കുട്ടികള്‍ക്ക് താലികെട്ടിയിരുന്നത്. നായര്‍മാരായ പുരുഷന്മാര്‍തന്നെ താലികെട്ടുമ്പോള്‍ ഇവരെ ഇണങ്ങന്മാര്‍ എന്നു വിളിച്ചിരുന്നു. നോ: തിരണ്ടുകല്യാണം

ഉത്തരകേരളത്തില്‍ കാരണവരുടെ ഭാര്യ, ഭര്‍ത്തൃഗൃഹത്തിലേക്ക് താമസം മാറ്റുന്ന പതിവുണ്ട്. എന്നാല്‍ അയാള്‍ മരിച്ചാല്‍ ശവദാഹത്തിനുമുമ്പ് വീടുവിടണം. നായര്‍ സ്ത്രീ വിധവയായാല്‍, പിന്നെ മരിച്ച ഭര്‍ത്താവിന്റെ തറവാട്ടില്‍ നിന്നു വീണ്ടും വിവാഹം പതിവില്ല. എന്നാല്‍ പുരുഷന്മാര്‍ക്ക് ഈ നിബന്ധനയില്ല. നായര്‍ മരിച്ചാല്‍ വിവരം ഓലയില്‍ എഴുതി ബന്ധുവീടുകളില്‍ എത്തിക്കും. ഇതാണു 'ചാവോല'. ഇങ്ങനെ ചാവോല കൊണ്ടുപോകുന്നതു ക്ഷുരകനാണ്. നായര്‍ ഗൃഹങ്ങളില്‍ പലതിലും വീടിന്റെ മച്ചില്‍ മരിച്ചുപോയ കാരണവന്മാരെ സങ്കല്പിച്ചു വര്‍ഷംതോറും പൂജ നടത്തും. മരിച്ചുപോയവര്‍ കന്യകമാരായ സ്ത്രീകളാണെങ്കില്‍ മച്ചില്‍ അരുവട്ടി എന്ന പ്രത്യേകതരം കൊട്ടയ്ക്കകത്ത് പട്ടുവാവാടയും ചാന്തും കരിമഷിയും തൂക്കിയിട്ട് വര്‍ഷാവര്‍ഷമുള്ള മരണദിനങ്ങളില്‍ പൂജ നടത്തുന്ന പതിവുണ്ടായിരുന്നു. പരേതര്‍ക്ക് കള്ളും കോഴിയും നിവേദിക്കുന്ന അനുഷ്ഠാനവും നിലനിന്നിരുന്നു. നായര്‍ സമുദായങ്ങളിലെ പുടമുറിക്കല്യാണം ഏറെ ചെലവേറിയതാണ്. അടിയന്തിരങ്ങളില്‍ സംബന്ധിക്കുമ്പോള്‍ ഉയര്‍ന്ന ശ്രേണിയില്‍പ്പെട്ടവര്‍ക്ക് മെത്തപ്പായയും താഴത്തെ ശ്രേണിയില്‍ പെട്ടയാള്‍ക്ക് തഴപ്പായയും ഇരിക്കാനായി നല്കാറുണ്ടായിരുന്നു.

വരനെ വരവേല്ക്കല്‍, താലികെട്ട്, പുടവകൊടുക്കല്‍, മാല യിടീല്‍, മധുരം കൊടുക്കല്‍, സദ്യ, കുടിവയ്പ്, അടുക്കള കാണല്‍ തുടങ്ങിയ ചടങ്ങുകള്‍ വിവാഹത്തിന്റെ ഭാഗമാണ്.

ഗര്‍ഭിണിയായ സ്ത്രീയെ അഞ്ചാമത്തെ മാസത്തിലോ ഏഴാമത്തെ മാസത്തിലോ ചെന്നുകാണുന്ന ചടങ്ങിന് സീമന്തം അഥവാ പുളികുടി എന്നു പറയുന്നു. തെക്കന്‍ കേരളത്തില്‍ അത് 'ഏക്കള്‍കൊട' എന്ന പേരില്‍ ഒരു വലിയ ചടങ്ങാണ്. എത്ര മാസം ഗര്‍ഭവതിയാണോ അത്രയും തരം പലഹാരങ്ങളുമായാണ് പെണ്‍വീട്ടുകാര്‍, ആ അവസരത്തില്‍ ഭര്‍ത്തൃഗൃഹം സന്ദര്‍ശിക്കുന്നത്. ഈ ചടങ്ങ് തീരുന്നതോടെ ഗര്‍ഭിണി പുല ആചരിച്ചു തുടങ്ങേണ്ടതുണ്ട്. പ്രസവത്തിനുശേഷം പതിനഞ്ചു ദിവസംവരെ 'പുല' തുടരുന്നു. ഇക്കാലയളവില്‍ ഗര്‍ഭിണിയായ സ്ത്രീ അമ്പലങ്ങളില്‍ പ്രവേശിക്കാന്‍ പാടുള്ളതല്ല.

മരുമക്കത്തായ തറവാടുകളില്‍ സ്ത്രീ പ്രസവിക്കുമ്പോള്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ എണ്ണയും നെല്ലും കൊണ്ടുവരും. ഓണം, തിരുവാതിര തുടങ്ങിയ ആഘോഷവേളകളിലും പച്ചക്കറി മുതലായവ എത്തിക്കും. നവജാത ശിശുവിന് തേനുംവയമ്പും നല്കുന്ന ചടങ്ങുണ്ട്. തുടര്‍ന്ന് ജനിച്ച് ഇരുപത്തിയെട്ടാം ദിവസം കുട്ടിയുടെ അരയില്‍ ചരടുകെട്ടുന്നു. നിരവധി ചടങ്ങുകളുള്ള ഈ ആചാരത്തിന് ഇരുപത്തിയെട്ടുകെട്ടല്‍, അരഞ്ഞാണ്‍കെട്ടല്‍, പാലുകൊടുക്കല്‍ എന്നീ പേരുകളുണ്ട്. ആറാമത്തെയോ ഏഴാമത്തെയോ മാസത്തില്‍ കുട്ടിക്ക് ആദ്യമായി അരി ആഹാരം നല്കുന്നതിന് 'ചോറൂണ്' എന്ന ആഘോഷമുണ്ട്. നോ: ചോറൂണ്

മുന്‍കാലങ്ങളില്‍ നായര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ ഉടുത്തുപോന്നിരുന്നത് ഒരു വെള്ള വസ്ത്രമായിരുന്നു. ചിലപ്പോള്‍ ഇത് കരയുള്ളതാവാറുണ്ട്. അരയ്ക്കു മേല്‍പ്പോട്ട് നഗ്നമായി ഇടുകയാണ് പതിവ്, അപൂര്‍വം ചില വിശേഷ ദിവസങ്ങളില്‍ ഒരു രണ്ടാം മുണ്ട്-തുവര്‍ത്തുമുണ്ട്-ചുമലുകളില്‍ ഇടാറുണ്ട്. പ്രഭുക്കന്മാരും സമ്പന്നന്മാരും മാത്രമേ ഇങ്ങനെ ചെയ്യാറുള്ളു. സ്ത്രീകള്‍ മുണ്ടിനടിയില്‍ 'ഒന്നര' ഉടുക്കുകയും മാറുമറയ്ക്കാന്‍ റവുക്ക ധരിക്കുകയും ചെയ്തുപോന്നു. പണ്ടുകാലത്ത് റവുക്കയ്ക്കു പകരം ഒരു മുലക്കച്ച ധരിക്കുകയായിരുന്നു പതിവ്. സ്ത്രീകള്‍ തലമുടി മുകളിലേക്ക് കെട്ടിവച്ച് പൂക്കള്‍ ചൂടുമായിരുന്നു. പുരുഷന്മാര്‍ ഒരു പപ്പടവട്ടത്തില്‍ മാത്രം തലമുടി വളര്‍ത്തി ബാക്കി ക്ഷൗരം ചെയ്തുകളയുന്നു. സ്ത്രീകളും പുരുഷന്മാരും ആഭരണങ്ങള്‍ അണിയാറുണ്ട്. പലപ്പോഴും വിലപിടിച്ച കല്ലുകള്‍ വെച്ച കടുക്കന്‍ പുരുഷന്മാര്‍ കാതുതുളച്ച് അണിയുമായിരുന്നു. സ്ത്രീകള്‍ ചെറിയ പ്രായത്തില്‍ തന്നെ കാതുകുത്തുകയും മുതിരുമ്പോള്‍ 'തോട' അണിയുകയും ചെയ്യുന്നു. മൂക്കില്‍ മൂക്കുത്തി, അരയില്‍ അരഞ്ഞാണ്‍, കാലില്‍ തണ്ട്, കൊലുസ്സ് എന്നിവയും ധരിക്കാറുണ്ടായിരുന്നു.

പാമ്പിന്റെ പത്തിയുടെ ആകൃതിയിലുള്ള നാഗപടം, അഡ്ഡിയല്‍, പൂത്താലി, അവില്‍മാല എന്നിവ നായര്‍ സ്ത്രീകള്‍ ധരിച്ചിരുന്ന പഴയ ആഭരണങ്ങളാണ്. പുരുഷന്മാര്‍ പുലിനഖത്തിന്റെ ആകൃതിയില്‍ ഉണ്ടാക്കിയ സ്വര്‍ണക്കഷണങ്ങള്‍ എച്ചുകെട്ടിയ 'പുലിയാമോതിരം' കഴുത്തില്‍ അണിയുമായിരുന്നു. സ്ത്രീകള്‍ പാലയ്ക്കാമോതിരം എന്നു പേരായ ഒരുതരം ആഭരണവും കഴുത്തില്‍ അണിഞ്ഞിരുന്നു. ഇതിനു പുറമേ ഇവര്‍ കൈകളില്‍ വളകളും 'കാപ്പു'കളും, കാലില്‍ 'പാദസരവും' അണിയാറുണ്ട്.

നായര്‍മാരും സൈനികസേവനവും

പണ്ടുകാലങ്ങളില്‍ പ്രഭുക്കന്മാര്‍ക്കും പ്രമാണികള്‍ക്കും പുറമേ സാധാരണ നായര്‍മാരും നല്ല പോരാളികളായിരുന്നു. എ.ഡി. 1563-ല്‍ മലബാര്‍ സന്ദര്‍ശിച്ച സീസര്‍ ഫ്രഡറിക് രേഖപ്പെടുത്തിയിട്ടുള്ളത്- "അരയ്ക്ക് മേലോട്ട് നഗ്നരായ നായര്‍ സൈനികര്‍ അരയില്‍ ഒരു തുണി ചുറ്റിക്കെട്ടിയിട്ടുണ്ടാകും. ചെരുപ്പ് അണിയാറില്ല. തലമുടി നീട്ടിവളര്‍ത്തി നെറുകയില്‍ കെട്ടിവച്ചിട്ടുണ്ടാകും. അവര്‍ എല്ലായ്പ്പോഴും വാളും പരിചയും ധരിക്കാറുണ്ട്- എന്നാണ്.

മധ്യകാലഘട്ടത്തില്‍ ഏതെങ്കിലും രാജാവിന്റെയോ ദേശവാഴിയുടെയോ കീഴില്‍ ചാവേറ്റുപടയായി സേവനമനുഷ്ഠിക്കുന്ന സൈനികര്‍, തങ്ങളുടെ യജമാനനായ രാജാവ് പോര്‍ക്കളത്തില്‍ വധിക്കപ്പെടുകയാണെങ്കില്‍, ശത്രുക്കളെ വധിക്കാന്‍ വേണ്ടി ഭവിഷ്യത്തുകളെ പരിഗണിക്കാതെ പോരില്‍ ഏര്‍പ്പെടുകയും മിക്കപ്പോഴും മരണം വരിക്കുകയും ചെയ്യുന്നു. സ്വജീവന് ഇവര്‍ വലിയവില കല്പിച്ചിരുന്നില്ല. ചാവേറ്റുഭടന്മാര്‍ക്ക് കരമൊഴിവുള്ള ഭൂമി മുതലായവ രാജാവ് പ്രത്യേകമായി കൊടുത്തിരുന്നു. മധ്യകാലത്തിലെ യൂറോപ്യന്‍ സഞ്ചാരികള്‍ ഇവരെ 'അമോയി' എന്നു വിളിച്ചു.

നായര്‍മാര്‍ക്ക് സ്ഥിരമായ ആയുധവിദ്യാലയങ്ങള്‍ ഉണ്ടായിരുന്നു. ഇവയെ 'കളരികള്‍' എന്നാണ് വിളിച്ചിരുന്നത്. പണിക്കന്മാരും കുറുപ്പന്മാരുമായിരുന്നു ഗുരുനാഥന്മാര്‍. ഗുരുക്കള്‍, ആശാന്‍ എന്നും ചിലപ്പോള്‍ അവരെ വിളിച്ചിരുന്നു. ഏഴാം വയസ്സില്‍ നായര്‍ ആണ്‍കുട്ടികളെ ആയുധവിദ്യാലയങ്ങളില്‍ ചേര്‍ക്കുന്നു. കളരിയാശാന്റെ വീട്ടുവളപ്പില്‍, വീട്ടില്‍ നിന്ന് വിട്ട് ഒരൊഴിഞ്ഞ മൂലയിലാണ് 'കളരികള്‍' സ്ഥാപിച്ചിരുന്നത്. കളരിയുടെ നടുവിലായി 'യുദ്ധദേവത'യുടെ സ്വരൂപത്തിലുള്ള 'പടകാളി'യുടെ രൂപം സ്ഥാപിച്ചിരുന്നു. ചിലപ്പോള്‍ നാഗയക്ഷിയുടെ പ്രതിമയും സ്ഥാപിക്കാറുണ്ട്. നായര്‍ വനിതകളും ആയോധനകലയില്‍ പരിശീലനം നേടിയിരുന്നു.

ബ്രിട്ടീഷ് ഭരണകാലത്ത് തിരുവിതാംകൂര്‍ ഉള്‍പ്പെടെയുള്ള നാട്ടുരാജ്യങ്ങളില്‍ നായര്‍ പട്ടാളം എന്ന പേരില്‍ സൈനിക സംവിധാനം ഉണ്ടായിരുന്നു. 1795-ലെ തിരുവിതാംകൂര്‍-ബ്രിട്ടീഷ് സന്ധിപ്രകാരം ബ്രിട്ടീഷുകാര്‍ക്കു സൈനികച്ചെലവിനു കൊടുക്കേണ്ട സംഖ്യ കുടിശ്ശിക വന്നപ്പോള്‍ നായര്‍ പട്ടാളത്തിന്റെ അലവന്‍സ് കുറയ്ക്കാന്‍ വേലുത്തമ്പി ദളവ തീരുമാനിക്കുകയുണ്ടായി. ഇതിനെതുടര്‍ന്ന് 1804-ല്‍ ആരംഭിച്ച പ്രതിഷേധം ലഹളയായി മാറി. അത് കേരള ചരിത്രത്തില്‍ 'നായര്‍ പട്ടാളലഹള' എന്ന പേരില്‍ സ്ഥാനം പിടിച്ചു.

ജാതിസമ്പ്രദായം

ഹിന്ദുമതത്തിലെ ജാതിസമ്പ്രദായം ഉച്ചസ്ഥായിയിലായിരുന്ന കാലത്ത് കേരള ബ്രാഹ്മണര്‍ ഇവരെ ശൂദ്രര്‍ എന്നു ഗണിച്ചിരുന്നു. നമ്പൂതിരിമാര്‍ നായര്‍മാരെ ശൂദ്രവര്‍ഗത്തില്‍പ്പെടുത്തിയെങ്കിലും ഇതരദേശങ്ങളില്‍ ശൂദ്രന്മാര്‍ക്കുള്ള ചാതുര്‍വര്‍ണ്യ പാതിപത്യങ്ങളൊന്നും നായര്‍മാര്‍ക്കു കല്പിച്ചിരുന്നില്ല. ഹിന്ദുമതത്തില്‍പ്പെട്ട എല്ലാ മൂര്‍ത്തികളെയും നായര്‍മാര്‍ ആരാധിച്ചുപോന്നു. വൈഷ്ണവമതം, ശൈവമതം എന്നിങ്ങനെയുള്ള വിഭാഗീയവിശ്വാസങ്ങള്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല. കാളിസേവയും അയ്യപ്പന്‍പൂജയും നായര്‍മാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ആരാധനാസമ്പ്രദായങ്ങള്‍ ആയിരുന്നു.

സമുദായ പരിഷ്കരണം

കൂട്ടുകുടുംബവും മരുമക്കത്തായ സമ്പ്രദായവുമായി കഴിഞ്ഞുവന്ന നായര്‍മാര്‍ ഇന്നു മക്കത്തായവും കുടുംബഭാഗവും സ്വീകരിച്ച് കഴിഞ്ഞിരിക്കുന്നു. 19-ാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തില്‍ത്തന്നെ ഈ മാറ്റങ്ങളുടെ പ്രവണത കണ്ടുതുടങ്ങിയിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു ലഭിച്ച സൗകര്യം ആദ്യം മുതല്‍ക്കേ സ്വാഗതം ചെയ്ത കൂട്ടത്തിലാണ് നായര്‍മാര്‍. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു കൈവന്ന പ്രചാരം അവരുടെ സാമൂഹ്യനിലയ്ക്ക് നവജീവന്‍ നല്കി.

മലബാറിലെ നായര്‍ വിവാഹക്കാര്യങ്ങള്‍ പരിഗണിക്കാന്‍ 1884 ജൂലൈയില്‍ മദിരാശി സര്‍ക്കാര്‍ ഒരു കമ്മിറ്റിയുണ്ടാക്കി. തുടര്‍ന്ന് 1890-ല്‍ മലബാറില്‍ സംബന്ധം രജിസ്റ്റര്‍ ചെയ്യുന്നതിനും സംബന്ധവിവാഹത്തിലെ ഭാര്യാമക്കള്‍ക്കു സ്വത്തില്‍ അവകാശം നല്‍കുന്നതിനുമുള്ള നായര്‍ വിവാഹബില്‍ മദിരാശി നിയമസഭയില്‍ അവതരിപ്പിക്കുകയുണ്ടായി. എതിര്‍പ്പുണ്ടായതിനെത്തുടര്‍ന്ന് ഒരു കമ്മീഷനെ നിയോഗിക്കുകയും കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ നായര്‍ വിവാഹങ്ങള്‍ക്കു നിയമസാധുത ഇല്ലെന്നും, അതിനാല്‍ നിര്‍ദിഷ്ട ബില്‍ നിയമമാക്കി സംബന്ധവിവാഹത്തിലെ ഭാര്യാമക്കള്‍ക്കു സ്വത്തില്‍ അവകാശം നല്കണമെന്നുമായിരുന്നു ശുപാര്‍ശ. 1886-ല്‍ തിരുവനന്തപുരത്തു സ്ഥാപിതമായ 'മലയാളിസഭ' മരുമക്കത്തായം, വിവാഹബില്‍, ജന്മി-കുടിയാന്‍ പ്രശ്നം മുതലായവ ചര്‍ച്ചചെയ്യുകയും വിദ്യാഭ്യാസം സിദ്ധിച്ച യുവാക്കളില്‍ പുതിയൊരു ചിന്താഗതി വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ താമസിയാതെതന്നെ മലയാളിസഭയുടെ ശ്രദ്ധ രാഷ്ട്രീയത്തിലേക്കു തിരിഞ്ഞത് ആ സംഘടനയെ നിഷ്പ്രഭമാക്കി. മലയാളിസഭ തുടങ്ങിവച്ച സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള യത്നങ്ങളില്‍ സി. കൃഷ്ണപിള്ളയും, സി.വി. രാമന്‍പിള്ളയും ഏര്‍പ്പെട്ടു. 'സാമൂഹ്യപരിഷ്കരണസംഘം' എന്ന പേരില്‍ 1899-ല്‍ രൂപവത്കരിക്കപ്പെട്ട ഒരു സംഘടന ഏതാനും വര്‍ഷം പ്രവര്‍ത്തിച്ചു. താലികെട്ടു കല്യാണം, നായര്‍ സമുദായത്തിലെ ഭിന്നവര്‍ഗങ്ങളുടെ ഏകീകരണം, നമ്മുടെ വിവാഹക്രമം, നമ്മുടെ വസ്ത്രധാരണം എന്നിങ്ങനെ പല ലഘുലേഖകളും ആ സംഘത്തില്‍ നിന്നു പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ പിന്നീട് മുന്നോട്ടു കൊണ്ടുപോയത് 1903-ല്‍ സി. കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ രൂപീകൃതമായ 'തിരുവിതാംകൂര്‍ നായര്‍ സമാജ'മാണ്. തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിതമായിരുന്ന നായര്‍ സമാജങ്ങളെ ഏകോപിപ്പിച്ച് സാമൂഹ്യപരിഷ്കരണത്തില്‍ അവയെ വ്യാപൃതമാക്കുക എന്നതായിരുന്നു ഈ സംഘടനയുടെ ഉദ്ദേശ്യം. 1904-ല്‍ നായര്‍ സമാജങ്ങളുടെ ഈ സമ്മേളനം നടന്നു. 1905-ല്‍ ഈ സംഘടന 'കേരളീയ നായര്‍ സമാജ'മായി രൂപാന്തരപ്പെട്ടു. സമുദായാചാരങ്ങള്‍ പരിഷ്കരിക്കുക, അവാന്തരജാതി വിഭാഗങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുക എന്നിവയായിരുന്നു സംഘടന ശ്രദ്ധകേന്ദ്രീകരിച്ച വിഷയങ്ങള്‍. നായര്‍ സമുദായത്തിലെ ദായക്രമം, സ്വത്തവകാശം എന്നിവ വ്യവസ്ഥപ്പെടുത്തുന്നതിനായി 1907-08 കാലയളവില്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ നിയമിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1912-ല്‍ ഒന്നാം ആക്റ്റ് പാസ്സാക്കി. എന്നാല്‍ തറവാട്ടു സ്വത്ത് ഭാഗത്തിന് അനുവാദം നല്‍കിയിരുന്നില്ല. സ്വാര്‍ജിതസ്വത്ത് പകുതി മക്കള്‍ക്കും പകുതി മരുമക്കള്‍ക്കും നല്കാന്‍ ബില്‍ അവതരിപ്പിക്കപ്പെട്ടു. താവഴിവിഭാഗത്തിനു സ്വത്തിന്റെ ഭാഗം വ്യവസ്ഥ ചെയ്യുന്ന പ്രസ്തുത ബില്‍ എതിര്‍പ്പുമൂലം പാസായില്ല. തുടര്‍ന്ന് 1921-22-ല്‍ ഒരു അനൌദ്യോഗിക ബില്‍ അവതരിപ്പിക്കപ്പെടുകയും പാസാവുകയും ചെയ്തു. ഇതില്‍ ആളോഹരി ഭാഗത്തിനു വ്യവസ്ഥയുണ്ടായിരുന്നു. 1912-ലെ ആക്ട് തറവാട്ടു കാരണവരുടെ അധികാരം, വിവാഹം ഇവയില്‍ വ്യവസ്ഥകളും നിയന്ത്രണങ്ങളുമുണ്ടാക്കി.

Image:Nilapaadu Thara.png

1926-ലെ രണ്ടാം റഗുലേഷന്‍ അനുസരിച്ച് നായര്‍ സ്ത്രീക്കു ബ്രാഹ്മണ-ക്ഷത്രിയ സംബന്ധത്തില്‍ ജനിക്കുന്ന കുട്ടികള്‍ക്കും അച്ഛന്റെ സ്വാര്‍ജിത സ്വത്തില്‍ ഒരു ഭാഗത്തിന് അവകാശമുണ്ടായിരുന്നു. കൂട്ടുകുടുംബവ്യവസ്ഥയുടെ തകര്‍ച്ചയിലേക്കും മക്കത്തായം പ്രബലമാകുന്നതിലേക്കും ഇതു വഴിതെളിച്ചു. നായര്‍ സ്ത്രീക്കു ഭര്‍ത്താവിന്റെ സ്വത്തില്‍ അവകാശം ലഭിച്ചു. ബഹുഭാര്യാത്വവും ബഹുഭര്‍ത്തൃത്വവും നിയന്ത്രിക്കാനായി. 1920-ല്‍ കൊച്ചിയില്‍വന്ന നായര്‍ റഗുലേഷനെത്തുടര്‍ന്ന്, നമ്പൂതിരി, നായര്‍ ഭാര്യയ്ക്കും സന്തതികള്‍ക്കും ചെലവിനു കൊടുക്കാന്‍ ബാധ്യസ്ഥനായി. 1937-ലും കൂടുതല്‍ പുരോഗമനപരമായ ഒരു നായര്‍ ആക്റ്റ് കൊച്ചിയില്‍ പ്രാബല്യത്തില്‍ വന്നു. 1910-ല്‍ നടന്ന സമ്മേളനത്തില്‍ നായര്‍ സമുദായത്തിലെ വിവാഹ സമ്പ്രദായത്തിന് നിയമസാധുത്വം നല്കുക, മരുമക്കത്തായ സമ്പ്രദായം പരിഷ്കരിക്കുക എന്നീ കാര്യങ്ങള്‍ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെട്ടു. പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് മരുമക്കത്തായ കുടുംബങ്ങള്‍ക്ക് ആവശ്യമായ പരിഷ്കാരങ്ങളെ സംബന്ധിച്ച് ഒരു റിപ്പോര്‍ട്ടു തയ്യാറാക്കാന്‍ ദിവാന്‍ ബഹദൂര്‍ എ. ഗോവിന്ദപ്പിള്ളയുടെ അധ്യക്ഷതയില്‍ ഒരു 'മരുമക്കത്തായ സമിതി'യെ ഗവണ്‍മെന്റു നിയോഗിച്ചു. നിലവിലിരിക്കുന്ന മരുമക്കത്തായ വിവാഹങ്ങള്‍ സമവായത്തിന്റെ അടിസ്ഥാനത്തില്‍ നടത്തപ്പെട്ടവയാണെന്നും, മലബാറിലെ നിയമം അനുശാസിക്കുന്നതുപോലെ രജിസ്ട്രേഷന്റെ ആവശ്യം ഇല്ലെന്നും കമ്മിറ്റി അഭിപ്രായപ്പെടുകയുണ്ടായി. ഒരു നായര്‍ ഭര്‍ത്താവിന്റെ സ്വയാര്‍ജിത സ്വത്തില്‍ പകുതി ഭാര്യയ്ക്കും, പകുതി തറവാട്ടിലേക്കും ലഭിക്കേണ്ടതാണെന്നും അവര്‍ നിര്‍ദേശിച്ചു.

മരുമക്കത്തായക്കമ്മിറ്റിയുടെ ശിപാര്‍ശകളെ അടിസ്ഥാനമാക്കി 1911-ല്‍ ഗവണ്‍മെന്റുതന്നെ നിയമസഭയില്‍ ഒരു നായര്‍ ബില്‍ അവതരിപ്പിച്ചു. പ്രസ്തുത ബില്‍ പൂര്‍ണരൂപത്തില്‍ നിയമസഭയില്‍ പാസായില്ല. ഭാഗവ്യവസ്ഥ പിന്‍വലിച്ചുകൊണ്ടുള്ള ഒരു റഗുലേഷനാണ് പാസായത്. 1913-ലെ നായര്‍ റഗുലേഷനിലെ പരിമിതികള്‍ 1920-ലെ പരിഷ്കരണ ബില്ലിനു കാരണമായി. എന്നിരുന്നാലും പ്രസ്തുത ബില്‍ സമുദായത്തിലെ ഉത്പതിഷ്ണുക്കളെ തൃപ്തിപ്പെടുത്തിയില്ല.

1914-ല്‍ മന്നത്ത് പദ്മനാഭപിള്ളയുടെ നേതൃത്വത്തില്‍ ചങ്ങനാശ്ശേരിയില്‍ 'നായര്‍ സമുദായ ഭൃത്യ ജനസംഘം' എന്ന പേരില്‍ സ്ഥാപിതമായ ഒരു സംഘടന, നായര്‍ ഉപജാതികളെ ഏകോപിപ്പിച്ച് 'നായര്‍ സമുദായ'മാക്കി മാറ്റാനും അവര്‍ക്ക് സാമൂഹിക-സാമ്പത്തിക അഭിവൃദ്ധിയുണ്ടാക്കാനുമാണ് പ്രവര്‍ത്തിച്ചത്. സമുദായത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി പ്രവര്‍ത്തനമാരംഭിച്ചു. 1915-ല്‍ ഇതിന്റെ പേര് നായര്‍ സര്‍വീസ് സൊസൈറ്റി എന്നതാക്കി മാറ്റി. ആളോഹരിയും മക്കത്തായവും സംബന്ധിച്ചുള്ള പ്രചരണജോലികള്‍ അന്ന് സര്‍വീസ് സൊസൈറ്റിയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു. 1923-ലെ ഇതു സംബന്ധിച്ച ബില്‍ നിയമസഭയില്‍ പാസാക്കിയെടുക്കുവാന്‍ എന്‍.എസ്.എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ സാഹചര്യമൊരുക്കി. മൂന്നു ദശാബ്ദക്കാലത്തെ പ്രവര്‍ത്തനഫലമായി നായര്‍ സമുദായത്തില്‍ ആളോഹരി ഭാഗവും മക്കത്തായവും അംഗീകരിക്കപ്പെട്ടു. അനേക നൂറ്റാണ്ടുകാലമായി നിലനിന്ന സാമൂഹ്യാചാരങ്ങളില്‍ വമ്പിച്ച പരിവര്‍ത്തനമാണ് ഈ കാലയളവില്‍ നായര്‍ സമുദായത്തില്‍ സംഭവിച്ചത്. തിരണ്ടുകുളി, കെട്ടുകല്യാണം തുടങ്ങിയ ആചാരങ്ങള്‍ നിര്‍ത്തലാക്കപ്പെട്ടു. മരിച്ചാല്‍ പതിനഞ്ചു ദിവസത്തെ പുലയും അടിയന്തിരവും എന്ന ആചാരത്തിലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചു. എന്‍.എസ്.എസ്സിന്റെ പ്രവര്‍ത്തനഫലമായി ആചാരപരിഷ്കരണങ്ങള്‍ സാര്‍വത്രികമായിത്തീര്‍ന്നു. നോ: നായര്‍ സര്‍വീസ് സൊസൈറ്റി

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍