This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാടോടി സാഹിത്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാടോടി സാഹിത്യം

പരമ്പരാഗതമായി ഒരു കൂട്ടായ്മ കാതോടുകാതോരം കൈമാറുന്ന സാഹിത്യരൂപങ്ങള്‍. ഈ വാമൊഴിസാഹിത്യത്തിന് അജ്ഞാതകര്‍ത്തൃകത, പ്രാദേശികത, പാരമ്പര്യബന്ധം, പരിണാമസ്വഭാവം, പാഠഭേദം, പ്രാക്തനത തുടങ്ങി ഫോക്ലോറിന്റെ അടിസ്ഥാന സ്വഭാവവിശേഷതകളെല്ലാമുണ്ട്. നാടോടിക്കഥകള്‍, പുരാവൃത്തം, ഐതിഹ്യം തുടങ്ങിയ ഗദ്യകഥാകഥനങ്ങള്‍, നാടന്‍പാട്ടുകള്‍, പഴഞ്ചൊല്ല്, കടങ്കഥ തുടങ്ങിയ നാടോടി വാങ്മയങ്ങള്‍ എന്നിവയെല്ലാം ഇതിലുള്‍പ്പെടുന്നു.

നാടോടി വിജ്ഞാനീയത്തെ സജീവമാക്കുന്നത് അവയില്‍ പ്രകടമാകുന്ന വാമൊഴികളാണ്. വ്യക്തിയില്‍നിന്നു വ്യക്തിയിലേക്കു സംക്രമിക്കുന്ന നാടോടി വഴക്കങ്ങളുടെ ശ്രവണ പാരമ്പര്യം, പ്രയോഗക്ഷമത ഏറെ പ്രകടമാക്കുന്നതിനാല്‍, ലിഖിതരേഖകളെന്നതിനെക്കാളും വാമൊഴി പ്രധാനമായിരിക്കും. അതിനാല്‍ നാടോടി സാഹിത്യത്തെ വാമൊഴിസാഹിത്യമെന്നു വിളിക്കുന്നതാകും കൂടുതല്‍ ഉചിതം. ഭാവത്തിന്റെ പൂര്‍ണ പ്രകാശനവും അര്‍ഥതലത്തിന്റെ സമഗ്രസംപ്രേഷണവും സാധ്യമാക്കാന്‍ ശബ്ദത്തില്‍ മനുഷ്യര്‍ പലവിധ വക്രീകരണങ്ങള്‍ വരുത്തും. അത്തരം വക്രീകരണം ശബ്ദവിന്യാസത്തില്‍ത്തുടങ്ങി ഭാഷാവിന്യാസത്തിലേക്കു കടക്കുമ്പോള്‍ സാഹിത്യവും രൂപപ്പെടും. പ്രതികരണങ്ങള്‍ക്കു ലിഖിതസ്വഭാവം കൈവരുംമുന്‍പ് അവ വാമൊഴികളിലൂടെ പ്രസരണം ചെയ്യപ്പെട്ടു. അനുഭവത്തെ തലമുറകളിലേക്കു പകരാന്‍ മനുഷ്യന്‍ കണ്ടെത്തിയ വഴികളിലൊന്ന് അവ വാമൊഴിയിലൂടെ പകര്‍ന്നു നല്കുകയെന്നതായിരുന്നു. അങ്ങനെ തലമുറകളിലേക്കു സംക്രമിച്ച അവ ഓര്‍ത്തുവയ്ക്കാനുള്ള എളുപ്പത്തിനു നിയതമായ താളക്രമത്തിലുറപ്പിക്കുകയും ചെയ്തു. നാടോടി സാഹിത്യത്തിന്റെ രൂപപ്പെടല്‍ അങ്ങനെയാണ്. പാരമ്പര്യത്തിന്റെ ശക്തിയും പല തലമുറകളുടെ അനുഭവസമ്പത്തിന്റെ കൂട്ടിച്ചേര്‍ക്കലുകളും ചേര്‍ന്ന് ഒളിമങ്ങാതെ എന്നും പുതുമ പ്രസരിപ്പിക്കുന്ന വാമൊഴി വഴക്കങ്ങള്‍ പ്രാക്തനജനത ആധുനിക മനുഷ്യനോട് സംവദിച്ച പ്രകരണങ്ങളാണ്. വ്യക്ത്യനുഭവങ്ങളെന്ന നിലയ്ക്കല്ല, സമൂഹമനസ്സിന്റെ പൊതുസത്തയെന്ന നിലയ്ക്കാണ് നാടോടി സാഹിത്യം പൊതുവേ അറിയപ്പെടുന്നത്. അക്ഷര പരിചയമില്ലാത്ത അനഭ്യസ്തരുടെ പ്രകടനമെന്ന നിലയിലാണ് നാടോടി സാഹിത്യങ്ങള്‍ക്കു പ്രസക്തി. പരിസരങ്ങള്‍ക്കൊത്ത പ്രയോഗജി ഭാര്‍ഗവന്‍ പിള്ളങ്ങളാകകൊണ്ട് നൈസര്‍ഗിക സൗന്ദര്യത്തിന്റെ ലാളിത്യം അവയ്ക്കുണ്ടാകും. അകൃത്രിമവും താളാത്മകവുമായ നാടോടി വാങ്മയങ്ങള്‍ക്കു ഭൂപ്രകൃതി, കാലാവസ്ഥ, ആചാരാനുഷ്ഠാനം, തൊഴില്‍, ജാതിവ്യവസ്ഥ തുടങ്ങി നിരവധി ഘടകങ്ങളുമായും ബന്ധമുണ്ടായിരിക്കും. കര്‍ണപാരമ്പര്യമുള്ള അവ നിഷ്ഠയോടെ ചൊല്ലിപ്പഠിക്കുന്നതിനാലും പാരമ്പര്യത്തെവിട്ടു വീഴ്ചയില്ലാതെ പിന്തുടരുന്നതിനാലും ഭാഷയുടെയും സംസ്കാരത്തിന്റെയും പ്രാക്തനത അവയില്‍ പ്രകടമായിരിക്കും. അതുകൊണ്ടുതന്നെ തനതു സംസ്കാരത്തിന്റെ ഉത്പന്നമെന്ന നിലയിലാണ് അവയ്ക്കു പ്രസക്തി.

പൊതുവേ അക്ഷരാഭ്യാസമില്ലാത്ത ജനതയുടെ കലാവതരണമെന്ന നിലയില്‍ വാമൊഴിവഴക്കങ്ങളില്‍ സാഹിത്യ സങ്കേതങ്ങള്‍ക്കു പ്രസക്തിയില്ലെന്നു വാദമുണ്ട്. എന്നാല്‍ പ്രതീകാത്മകമായ പ്രകടനമെന്നനിലയില്‍ ഏതു കലയിലും സങ്കേതബദ്ധമായ അവതരണം അനിവാര്യമാണ്. മനുഷ്യഭാവനയുടെ സുതാര്യമായ അവതരണമെന്നനിലയില്‍ വാമൊഴിവഴക്കം ശുദ്ധവും പ്രസന്നവുമാകയാല്‍ സങ്കേതബദ്ധത കൊണ്ട് ആവിഷ്കാരം കൃത്രിമമാകില്ലെന്നുമാത്രം. നാടോടി സാഹിത്യത്തിലെ കല്പനകളെല്ലാം ചുറ്റുവട്ടങ്ങളില്‍ നിന്നു സ്വീകരിച്ചതും ലളിതവുമായിരിക്കും. പൊതുവേ സങ്കീര്‍ണത അതിന്റെ സ്വഭാവമല്ല. അതിനാല്‍ പ്രാദേശികമായ സൗന്ദര്യബോധം അവയില്‍ പ്രകടമാണ്. ഭാഷയില്‍ ഈ പ്രദേശിക വഴക്കം പ്രകടമായിരിക്കുകയും ചെയ്യും. പ്രമേയത്തിന് പ്രാധാന്യം നല്കുന്നതിനാല്‍ ആഖ്യാനാത്മകത രചനകളുടെ പൊതുസ്വഭാവമാകുന്നതും ഇവിടെ പ്രത്യക്ഷമാണ്. ഇതെല്ലാം വാമൊഴിയില്‍ സാങ്കേതിക പ്രാധാന്യം പരിമിതമാക്കുന്നു. എന്നാല്‍ പഴഞ്ചൊല്ല്, കടങ്കഥ തുടങ്ങി ആശയത്തിന്റെ ഗോപ്യാവതരണം അനിവാര്യമായ വാമൊഴികള്‍ സങ്കേതബദ്ധമായിരിക്കാനുള്ള സാധ്യതയുണ്ട്. കൂടാതെ കഥാ സന്ദര്‍ഭങ്ങള്‍ ഭാവപ്രധാനമാകുമ്പോള്‍ സാഹിത്യ സങ്കേതങ്ങള്‍ നൈസര്‍ഗികമായി കടന്നുകൂടുകയും ചെയ്യും. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രകടമാകുന്ന സാങ്കേതിക പ്രാമുഖ്യമുള്ള അവതരണങ്ങളെ നിര്‍ധാരണം ചെയ്തെടുക്കുന്നതു വാമൊഴി കല്പനകളുടെ ശീലത്തിനും സൗന്ദര്യത്തിനും പുതിയ മാനങ്ങള്‍ നല്കുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല.

ഭാവത്തിന്റെ പ്രതികരണമാണ് ഭാഷ. ഭാവമാകട്ടെ അനുഭവത്തില്‍നിന്നു രൂപപ്പെടുന്ന പ്രതികരണവും. താക്കോലിന്റെയും ചിലങ്കയുടെയും ചിലമ്പിന്റെയും കൊലുസിന്റെയും കിലുക്കങ്ങള്‍ക്കുള്ള വ്യത്യാസം ആ വാക്കുകളുടെ പ്രയോഗത്തില്‍ നിന്നുതന്നെ സജീവമായി ബോധ്യപ്പെടുന്നുണ്ട്. ഭാഷയുടെ സ്വതസിദ്ധമായ രൂപപ്പെടലില്‍ത്തന്നെ ഇപ്രകാരം ഭാവം സന്നിവേശിക്കപ്പെട്ടുവെന്നതു സാഹിത്യത്തിന്റെ വാമൊഴിവഴക്കങ്ങളുടെ ശക്തി പ്രകടമാക്കുന്നു. കുഞ്ഞുങ്ങള്‍ ആശയം വ്യക്തമാക്കുന്നതു ശ്രദ്ധിച്ചാല്‍ ഇതു കൂടുതല്‍ ബോധ്യപ്പെടും. ഭാഷയുടെ പ്രയോഗ സവിശേഷതകള്‍ വിവിധതരത്തില്‍ പ്രതിഫലിപ്പിക്കുന്നതു വാമൊഴിയാണ്. വാമൊഴിയുടെ വ്യാകരണ വ്യവസ്ഥകള്‍ ഇന്നു ഭാഷാശാസ്ത്രത്തിലെ പ്രധാനപ്പെട്ട ഉപദാനങ്ങളായി തീര്‍ന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നിമ്നതലജനസംസ്കാരത്തെ നിരീക്ഷിക്കുകയും ആവശ്യമായ പരിഷ്കാരങ്ങള്‍ വരുത്തുകയും ചെയ്യുന്നതിലൂടെയാണ് ഉപരിതല ജനസംസ്കാരം രൂപപ്പെടുന്നതെന്ന 'ഫോക്ലോര്‍' സിദ്ധാന്തം ഇവിടെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു.

ആശയ സംവേദനത്തിനായി പ്രയോഗിക്കുന്ന വാക്കുകളില്‍ വരുത്തുന്ന പരിവര്‍ത്തനം ശൈലീതലം മുതല്‍ സമാരംഭിക്കും. അതിനാല്‍ വാമൊഴിവഴക്കം സാഹിത്യമായി രൂപപ്പെടുന്നതിനുള്ള ആദ്യശ്രമം ശൈലികളിലായിരിക്കും പ്രകടമാകുന്നത്. വാച്യാര്‍ഥത്തിനു പ്രസക്തി നഷ്ടപ്പെടുകയും പദസമുച്ചയം മറ്റൊരര്‍ഥത്തെ പ്രതിനിധികരിക്കുകയും ചെയ്യുന്ന ശൈലികള്‍ സാഹിത്യത്തിലെ പ്രഥമ സംരംഭമാണ്. പ്രഭാതമായി എന്നതിനു പകരം 'വെള്ളകീറി' എന്നു പറയുന്നത് ഇപ്രകാരം സാഹിത്യത്തിന്റെ പരിധിയില്‍ വരും. കലങ്ങിത്തെളിയുക, മര്‍ക്കടമുഷ്ടി, സിംഹാവലോകനം തുടങ്ങി പല ശൈലികളും സാമാന്യാര്‍ഥത്തില്‍ നിന്നു വ്യത്യസ്തമായ സവിശേഷാര്‍ഥത്തെക്കൂടി പ്രകടമാക്കുന്നുണ്ട്. ഇതുതന്നെയാണ് ഏതു സാഹിത്യത്തിന്റെയും രീതി. 'ചാത്തനാടിയ കളം പോലെ' എന്നു പ്രയോഗിക്കുന്ന സാദൃശ്യാത്മകവാക്യം അലങ്കോലമായി കിടക്കുന്നതിനെ സൂചിപ്പിക്കുന്നുവെന്നു തിരിച്ചറിയുമ്പോള്‍ വാമൊഴി സാഹിത്യത്തിന്റെ ശക്തിയെ മനസ്സിലാക്കാനാകും. അങ്ങനെ ആശയ വൈശദ്യത്തിനായി ഭാഷണ സന്ദര്‍ഭങ്ങളില്‍ പ്രയോഗിക്കുന്ന സവിശേഷ പദരചനയായി ശൈലി തീരുകയാണ്. വിവക്ഷിതാര്‍ഥത്തെ കൂടുതല്‍ നന്നായി പ്രതിഫലിപ്പിക്കുന്ന പദസമൂഹമാണിത്. അങ്ങനെ നിയതമായ താളവ്യവസ്ഥയില്‍ ഉയിരിടുന്ന ശൈലികളില്‍ നിന്നു പഴഞ്ചൊല്ലുകളിലേക്കും കടങ്കഥകളിലേക്കും വ്യാപിക്കുന്ന സര്‍ഗസപര്യ നിമ്നതലജനതയുടെ സര്‍ഗബോധത്തിന്റെ പ്രധാന ഉപാദാനങ്ങളായും തീരുന്നു. പഴഞ്ചൊല്ലുകളിലേക്കും കടങ്കഥകളിലേക്കും വികാസം പ്രാപിക്കുമ്പോള്‍ ജനമനസ്സിന്റെ സൗന്ദര്യബോധം തെളിഞ്ഞുവരുന്നതു കാണാം. ഇവിടെനിന്നു പഴഞ്ചൊല്ല്, കടങ്കഥ, തുടങ്ങിയവയിലൂടെ മുത്തശ്ശിക്കഥ, പുരാവൃത്തം, ഐതിഹ്യം, നാടോടി ഗാനങ്ങള്‍, നാടോടി നാടകങ്ങള്‍ എന്നിങ്ങനെ ക്രമേണ വാമൊഴി സാഹിത്യം വികാസം പ്രാപിക്കുന്നു. നാട്ടുകഥകള്‍, നാടോടി നാടകങ്ങള്‍, സ്ഥലനാമങ്ങള്‍ തുടങ്ങി പല നാടോടി വഴക്കങ്ങളിലും പ്രകടമാകുന്ന സൗന്ദര്യതലം അനാവൃതമാകുമ്പോള്‍ ഒരു ജനതയുടെ ബോധസത്തയെ നിയന്ത്രിക്കുന്ന സാംസ്കാരികതലംകൂടി വെളിച്ചം കാണുകയാണ്. മന്ത്രവാദപ്പാട്ടുകളില്‍പ്പോലും ഈ സൗന്ദര്യതലം ജനബോധത്തിന്റെ സാമാന്യസ്വഭാവത്തില്‍നിന്നു വ്യത്യസ്തമല്ല. എന്നാല്‍ നാടോടി ഗാനങ്ങളാണ് വാമൊഴി സാഹിത്യത്തെ ചലനാത്മകമാക്കുന്ന ഘടകം. നാടന്‍പാട്ടുകളില്‍ ഭാവസന്നിവേശത്തിനായി പദങ്ങളെ പല തലത്തിലും ഉപയോഗപ്പെടുത്താറുണ്ട്. സമൂഹത്തിന്റെ ജീവിത പ്രതികരണങ്ങളെ പ്രകടീകരിക്കുന്നതില്‍ നാടോടി ഗാനങ്ങള്‍ വഹിക്കുന്ന പങ്കും ഇത്തരത്തില്‍ പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു. അങ്ങനെ നാടോടി വഴക്കങ്ങളുടെ ഈടും വ്യാപ്തിയും വാമൊഴി വഴക്കങ്ങളാണ് കൂടുതലും വ്യക്തമാക്കുന്നത്.

അനുഷ്ഠാനം കൊണ്ട് ബലപ്പെടുത്തിയ നാടോടി വഴക്കങ്ങളിലെല്ലാം വിശ്വാസം സാമൂഹിക ധര്‍മമായി മാറുന്നു. അങ്ങനെയാണ് ഓരോ അരങ്ങും സജീവമായിത്തീരുന്നത്. വാമൊഴിവഴക്കത്തില്‍ വിശ്വാസങ്ങള്‍ ഏറെ പ്രകടമാകുന്നത് അനുഷ്ഠാന ഗാനങ്ങളിലും പുരാവൃത്തങ്ങളിലുമാണ്. തലമുറകളിലേക്കു ചില സന്ദേശങ്ങള്‍ ഗോപ്യമായി കൈമാറുന്നതിനും പാരമ്പര്യത്തിനു ക്ഷയം വരാതെ കാക്കുന്നതിനും വിശ്വാസങ്ങള്‍ പ്രയോജനപ്പെടുന്നുണ്ട്. സൃഷ്ടിയുടെ തുടക്കം വിവരിക്കുന്നവ, ദേവതോത്പത്തി, ജാത്യുത്പത്തി തുടങ്ങി ഉത്പത്തിപുരാവൃത്തങ്ങളായ നിരവധി വാങ്മയങ്ങള്‍ പരമ്പരയാ പറഞ്ഞുവരുന്നുണ്ട്. നിരവധി വിശ്വാസങ്ങളുടെ ചേരുവയിലൂടെ മൂര്‍ത്തമായിത്തീര്‍ന്ന അവിശ്വസനീയകഥകളായ പുരാവൃത്തങ്ങള്‍ അനുഷ്ഠാനപ്രാമുഖ്യംകൊണ്ടു നമുക്കിടയില്‍ പ്രകടമായ സാന്നിധ്യമായിത്തീരുന്നു. മറ്റെല്ലാ ജനവിഭാഗങ്ങളില്‍ നിന്നും വ്യക്തമായും വേര്‍തിരിഞ്ഞു നില്ക്കുന്നതാണു കേരളീയരുടെ യക്ഷിസങ്കല്പം. മറുതയായിത്തീര്‍ന്ന ദാരികപത്നിയും ഇതുപോലുള്ള മറ്റൊരു പുരാവൃത്തമാണ്. കേരളോത്പത്തി ഐതിഹ്യപ്രാമുഖ്യമുള്ള രേഖയാണ്. തെളിവുകളെത്ര അശക്തമാണെങ്കിലും ഇന്നും അതിന്റെ സ്വാധീനം ജനങ്ങള്‍ക്കിടയില്‍ പ്രബലമാണെന്ന കാര്യം ഐതിഹ്യത്തെ വിശ്വാസത്തോടടുപ്പിക്കുന്നു.

വാമൊഴിവഴക്കങ്ങളില്‍ ഫലിതം പലപ്പോഴും കലര്‍ന്നു വരാറുണ്ട്. വിജ്ഞാനം-വിനോദം, ഗുരുത്വം-ലഘുത്വം, സന്താപം-സന്തോഷം എന്നീ ദ്വന്ദ്വങ്ങളില്‍ രണ്ടാമത്തേതുമായി ഹാസ്യം ബന്ധപ്പെട്ടിരിക്കുന്നു. വിനോദത്തിന്റെ സ്പര്‍ശമില്ലാതെ ഹാസ്യത്തിനു പ്രസക്തിയില്ലതന്നെ. ശൈലികള്‍, പഴഞ്ചൊല്ലുകള്‍, കടങ്കഥകള്‍ എന്നിവയിലെല്ലാം വാക്കുകളുടെ പലവിധമായ ഉപയോഗത്തിലൂടെ പ്രകടമാവുന്ന നിര്‍ദോഷമായ ഉക്തിഹാസമുണ്ട്. ഫലിതത്തെ സമര്‍ഥമായി ഉപയോഗപ്പെടുത്തിയ നാടോടിയരങ്ങുകളാണ് കാക്കാരിശ്ശി നാടകവും, പൊറാട്ടുകളും. വക്രോക്തി, ശ്ലേഷോക്തി, വ്യാജോക്തി തുടങ്ങിയ ഗൂഢാര്‍ഥപ്രയോഗങ്ങളും ഹാസ്യത്തിനു കാരണമാകുന്നു. അപ്രസ്തുതപ്രശംസ, വിരോധാഭാസം, വിഷമം, ആക്ഷേപം, അര്‍ഥാപത്തി തുടങ്ങിയ പല അലങ്കാരങ്ങളിലും ഹാസ്യം കലര്‍ന്നു വരാറുണ്ട്. ഇവയുടെയെല്ലാം ഉപയോഗം നാടോടി ഫലിതങ്ങളില്‍ പ്രകടമാണ്. പടേനി, മുടിയേറ്റ് തുടങ്ങിയ അനുഷ്ഠാനങ്ങളോടൊത്തുള്ള അരങ്ങുകളില്‍ നാടോടി ഫലിതം സമര്‍ഥമായി ഉപയോഗിക്കപ്പെട്ടുവരുന്നു. ഇവിടെയും സാമൂഹികകര്‍മമായ നാടോടിയരങ്ങുകളിലെ ഫലിതം ഒരിക്കലും വ്യക്തിപരമാകില്ല. സമുദായത്തില്‍ പൊതുവേ പ്രകടമാകുന്ന ശീലക്കേടുകളെയാകും പരിഹസിക്കുന്നത്. ഹാസ്യത്തിന്റെ രചനാസന്ദര്‍ഭത്തിലും ഫലസന്ദര്‍ഭത്തിലും ഇപ്രകാരം സാമൂഹിക നിലതന്നെ കാണുന്നു. വാക്കുകളിലെ വക്രതമുതല്‍ അവയുടെ പ്രയോഗം തുടങ്ങുകയും ചെയ്യും.

വര്‍ഗീകരണം. സാഹിത്യത്തില്‍ നോവല്‍, കവിത, നാടകം എന്നതുപോലെ നാടോടി സാഹിത്യത്തിലും വര്‍ഗീകരണമാകാം. എന്നാല്‍ സാഹിത്യത്തില്‍ പൊതുവേ സ്വീകാര്യമല്ലാത്ത ചില വര്‍ഗീകരണവും ഇവിടെ ആകാവുന്നതാണ്. ശൈലി, കടങ്കഥ, പഴഞ്ചൊല്ല് തുടങ്ങിയവയ്ക്ക് സാഹിത്യത്തില്‍ കേവലം ഭാഷാവ്യവഹാരമെന്ന പ്രസക്തിയേ പലരും കല്പിക്കാറുള്ളുവെങ്കിലും വാമൊഴിയില്‍ അവയ്ക്കു സൌന്ദര്യമാനങ്ങളേറെയുണ്ട്. അതിനാല്‍ അവയോരോന്നും വാമൊഴിയിലെ സാഹിത്യവിഭാഗമായി കരുതണം. പാട്ടുകളെന്ന നിലയിലും ഗദ്യമെന്നനിലയിലും രണ്ടായി വിഭജനം സാധ്യമാണെങ്കിലും ഗദ്യവും താളാത്മകമായി അവതരിപ്പിക്കുന്ന രീതി വാമൊഴിയില്‍ കണ്ടുവരുന്നു. ശൈലി, പഴഞ്ചൊല്ല്, കടങ്കഥ, നാടോടിക്കഥ, നാടോടിനാടകം തുടങ്ങിയവയെ ഗദ്യത്തിലും മറ്റുള്ളവയെ പാട്ടുകളായും കാണേണ്ടിവരും. എങ്കിലും ഈ വേര്‍തിരിവ് വളരെ നേര്‍ത്തതാണെന്ന കാര്യവും വിസ്മരിക്കരുത്. ശാസ്ത്രം, ജാതി, വിനോദം, അനുഷ്ഠാനം, സാമുദായികാചാരങ്ങള്‍, ആക്ഷേപഹാസ്യം, ചരിത്രം തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്കായി വാമൊഴിവഴക്കങ്ങള്‍ രൂപംകൊണ്ടിട്ടുണ്ട്. മതപരം, മതപരമല്ലാത്തവ എന്നു വാമൊഴിസാഹിത്യത്തില്‍ പ്രഥമവിഭജനമാകാം. മറ്റൊരുതരത്തില്‍ അനുഷ്ഠാനം, അധ്വാനം, വിനോദം എന്ന നിലയില്‍ തിരിക്കാം.

വാമൊഴിവഴക്കത്തില്‍ പാട്ടുകളെ പ്രധാനമായി പലവിധത്തിലും വിഭജിക്കാം. നന്തുണിപ്പാട്ട്, ഉടുക്കുപാട്ട് എന്നിങ്ങനെ പശ്ചാത്തലവാദ്യം, കൃഷിപ്പാട്ട്, വലപ്പാട്ട്, ഏലേലംപാട്ട് എന്നിങ്ങനെ തൊഴില്‍മേഖല, കൈകൊട്ടിപ്പാട്ട്, തലയാട്ടം, കാലാട്ടപ്പാട്ട് എന്നിങ്ങനെ ശാരീരികചലനം, നല്ലമ്മപ്പാട്ട്, യക്ഷിപ്പാട്ട്, സര്‍പ്പപ്പാട്ട് തുടങ്ങി പ്രമേയസ്വഭാവം, അഞ്ചടിപ്പാട്ട്, പത്തടിപ്പാട്ട്, പതിയം തുടങ്ങി അവതരണരീതിയുടെ സവിശേഷതകള്‍, ഊട്ടുപാട്ട്, കളമെഴുത്തുപാട്ട് തുടങ്ങി അനുഷ്ഠാനത്തിന്റെ സ്വഭാവം, ഹാസ്യാത്മക ഗാനങ്ങള്‍, തെറിപ്പാട്ടുകള്‍ തുടങ്ങി ഭാവാവിഷ്കാരം, നിണബലി, ദാരികവധം അഥവാ കാളിനാടകം തുടങ്ങി നാട്യസ്വഭാവം എന്നിങ്ങനെ പല ഘടകങ്ങളും വാമൊഴിവഴക്കങ്ങളുടെ വര്‍ഗീകരണത്തെ നിശ്ചയിക്കുന്നുണ്ട്. ചിലപ്പോള്‍ കാണിപ്പാട്ട്, വേലന്‍പാട്ട് തുടങ്ങി ജാതിയും ഒരു കാരണമാകാം. അനുഷ്ഠാനത്തെ ദേവതാപുരാവൃത്തങ്ങള്‍ ഉള്‍ക്കൊള്ളുന്ന തോറ്റങ്ങള്‍, അനുഷ്ഠാനകര്‍മങ്ങള്‍ക്കനുബന്ധമായി ഉപയോഗിക്കുന്ന മന്ത്രവാദപ്പാട്ടുകള്‍, വിവിധതരം അനുഷ്ഠാനങ്ങള്‍ക്കൊപ്പം പാടി വരുന്ന പുരാണസംബന്ധമോ അല്ലാത്തതോ ആയ വിവിധതരം പാട്ടുകള്‍ എന്നിങ്ങനെ പലതരത്തില്‍ വിഭജിക്കാവുന്നതാണ്. തീരെ ചെറിയ കുട്ടികളെ കളിപ്പിക്കുന്നതിനുള്ള ശൈശവഗാനങ്ങള്‍, കുട്ടികള്‍ കളിക്കുമ്പോള്‍ പാടാറുള്ള വിനോദഗാനങ്ങള്‍, അശകൊശലെ പെണ്ണുണ്ടോ, കുടമൂതിക്കളി, തുമ്പിതുള്ളല്‍, ഊഞ്ഞാല്‍പ്പാട്ടുകള്‍ തുടങ്ങി സ്ത്രീകള്‍ക്കുള്ള വിവിധതരം കളികള്‍ക്കനുബന്ധമായ പാട്ടുകള്‍, മുതിര്‍ന്ന പുരുഷന്മാര്‍ക്കുള്ള വിനോദഗാനങ്ങള്‍ എന്നിങ്ങനെ വിനോദഗാനങ്ങള്‍തന്നെ പലവിധം വരാം. ഇക്കൂട്ടത്തില്‍ ഒരു അവാന്തരവിഭാഗമായി വേണം തെറിപ്പാട്ടുകളെ കാണേണ്ടത്. പണിപ്പാട്ടുകളില്‍ അധ്വാനത്തിന്റെ തരംപോലെ കൃഷിപ്പാട്ട്, ഭാരം വലിക്കുമ്പോഴുള്ള ഏലേലംപാട്ട്, അരവുപാട്ട് തുടങ്ങി പലതും വരാം. കൃഷിപ്പാട്ടുകളെത്തന്നെ വിത്തുകിളപ്പാട്ട്, ചക്രപ്പാട്ട്, ഉഴവുപാട്ട്, നടീല്‍പ്പാട്ട്, കൊയ്ത്തുപാട്ട് തുടങ്ങി വീണ്ടും വിഭജിക്കാവുന്നതാണ്. അധ്വാനത്തിന്റെയും വിനോദത്തിന്റെയും മധ്യേ നില്ക്കുന്ന വഞ്ചിപ്പാട്ടുകള്‍, താരാട്ടു പാട്ടുകള്‍ എന്നിവയെയും പരിഗണിക്കണം. ഇപ്രകാരം നാടോടി വാങ്മയങ്ങള്‍ക്ക് പലവിധത്തിലുള്ള വര്‍ഗീകരണം ആകാവുന്നതാണ്. വ്യക്തിഗതമായ അവതരണങ്ങള്‍ എന്ന നിലയ്ക്കാണ് ഈ പാട്ടുകളുടെ പ്രസക്തി. അതുകൊണ്ട് വൈവിധ്യം ഇവയുടെ പൊതു സ്വഭാവമായിരിക്കും. വികാരാവതരണത്തില്‍ ഏറെ ശ്രദ്ധിക്കുന്ന പാട്ടുകളാകയാല്‍ താളത്തിനു പരമപ്രാധാന്യമാണ് ഇത്തരം പാട്ടുകളിലുള്ളത്. താളവിന്യാസത്തില്‍ ശ്ളഥസ്വഭാവം ഏറിയിരിക്കും. ആശയാവതരണങ്ങളുടെ ആവശ്യാര്‍ഥം സന്ദര്‍ഭങ്ങളില്‍ താളവ്യത്യാസം വരുത്തുകയാണ് പതിവ്. കേള്‍ക്കുന്നവരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനുള്ള കൗശലമായും താളവിന്യാസങ്ങളെ ഉപയോഗപ്പെടുത്താറുണ്ട്. ഭാഷാ സാഹിത്യങ്ങളില്‍ പില്ക്കാലത്തു രൂപപ്പെട്ട വൃത്തങ്ങളുടെയെല്ലാം പൂര്‍വരൂപങ്ങള്‍ ഈ താളബോധമായിരിക്കണം. അനുഷ്ഠാന നാടകങ്ങള്‍, പൊറാട്ടുകള്‍ അഥവാ വിഡംബനങ്ങള്‍ എന്നിങ്ങനെ നാടോടി നാടകങ്ങളെ രണ്ടായി വേര്‍തിരിക്കാം. കാളിനാടകം, നിണബലി, കോതാമ്മൂരിയാട്ടം, തീയാട്ട്, മുടിയേറ്റ് തുടങ്ങിയവ അനുഷ്ഠാന നാടകങ്ങളും കാക്കാരിശ്ശി, പാണപ്പൊറാട്ട് തുടങ്ങിയവ പൊറാട്ടുകളുമാണ്. കഥകളെയാകുമ്പോള്‍ ജന്തുകഥകള്‍, സദാചാരകഥകള്‍, അലൌകികകഥകള്‍ തുടങ്ങി പലവിധത്തിലും വര്‍ഗീകരിക്കാവുന്നതാണ്. ഐതിഹ്യങ്ങള്‍, വ്യക്തിപരം, സ്ഥലപരം തുടങ്ങി പലവിധത്തിലുമാകാം. വാമൊഴി ചരിത്രമെന്ന നിലയിലും ഐതിഹ്യങ്ങള്‍ പ്രധാനമാണ്. പുരാവൃത്തങ്ങള്‍ പൂര്‍ണമായും ദേവതാപരമായിരിക്കുമെന്നതിനാല്‍ അതില്‍ അനുഷ്ഠാനം പ്രകടമായിരിക്കുകയും ചെയ്യും. മന്ത്രവാദപ്പാട്ടുകള്‍ അനുഷ്ഠാനപരമായി പ്രാമുഖ്യമര്‍ഹിക്കുന്നവയാണെങ്കിലും അവയിലും സാഹിത്യത്തിന്റെ ചില അംശങ്ങള്‍ക്കു പ്രാമുഖ്യമുണ്ട്.

അവതരണകല. അവതരണകലയെന്ന നിലയിലാണ് നാടോടി വാങ്മയങ്ങളുടെ പ്രസക്തി. നാടോടി സാഹിത്യം വരമൊഴിയിലല്ല വാമൊഴിയിലാണു നിലനില്ക്കുന്നത്. പാട്ടായാലും കഥയായാലും മറ്റു രൂപങ്ങളായാലും പ്രയോഗിക്കുന്ന പരിസരങ്ങള്‍ അവയുടെ അര്‍ഥം നിശ്ചയിക്കുന്നു. 'കറുത്ത പെണ്ണേ കരിങ്കുഴലീ നിനക്കൊരുത്തന്‍ കിഴക്കുദിച്ചു...' എന്ന നാടോടിഗാനം കടങ്കഥയെന്ന നിലയില്‍ പ്രചുരപ്രചാരമുള്ളപ്പോള്‍ത്തന്നെ അതു നാടന്‍പാട്ടായും പാടിവരുന്നു. ഭാരോദ്വഹനസമയം 'കറുത്ത പെണ്ണേ ഏലേലം... കരിങ്കുഴലീ ഏലേലം... കറുത്ത പെണ്ണേ കരിങ്കുഴലീ ഏലേലം ഏലേലം...' എന്നീ നിലയില്‍ ആ പാട്ട് ആലപിക്കാറുള്ളതും ശ്രദ്ധിക്കണം. ഇപ്രകാരം പ്രയോഗിക്കുന്ന പരിസരം അര്‍ഥവും ആവശ്യവും നിശ്ചയിക്കുന്നതിനാല്‍ അനുയോജ്യമായ പരിവര്‍ത്തനവും പാട്ടില്‍ പ്രകടമായിരിക്കും. 'അറുവാണിയൊരുമ്പെട്ടാല്‍ നിര്‍വാഹമില്ല' എന്ന പഴഞ്ചൊല്ല് തിരുവനന്തപുരം ജില്ലയുടെ തെക്കന്‍ ഭാഗങ്ങളില്‍ 'അറുവാണിയൊരുമ്പെട്ടാല്‍ അറുമ്പാതമില്ല' എന്നു മാറുന്നതു ഭാഷയുടെ പരിസരബദ്ധമായ സ്വഭാവത്തെ പ്രകടമാക്കുന്നു. ഇതെല്ലാം പ്രയോഗിക്കുമ്പോള്‍ മാത്രം സംഭവിക്കുന്ന പ്രത്യേകതയാണെന്ന കാര്യം പരിഗണിക്കുമ്പോള്‍ നാടോടി സാഹിത്യത്തെ വാമൊഴി സാഹിത്യമെന്നു മാറ്റി വിളിക്കണം. അവതരിപ്പിക്കുന്ന സമയങ്ങളില്‍ അംഗവിക്ഷേപങ്ങള്‍ക്കു വലിയ പ്രസക്തി കൈവരുന്നതായി കാണാനാകും. അധ്വാനപരമായ അംഗവിന്യാസത്തന്റെ സ്വഭാവത്തിനനുഗുണമായി കര്‍മപ്രാമുഖ്യമുള്ള പാട്ടുകളുടെ താളസംവിധാനം രൂപപ്പെടുന്നതും ഇവിടെ പരിഗണിക്കേണ്ടതുണ്ട്. കുട്ടനാട്ടിലെ നടീല്‍പ്പാട്ടുകളുടെ ഈണത്തില്‍ നിന്ന് എറണാകുളം ജില്ലയിലെ പൊക്കാളിനിലങ്ങളില്‍ പാടുന്ന നടീല്‍പ്പാട്ടുകള്‍ക്കു വരുന്ന വ്യത്യാസത്തിന് കാരണം കൃഷിരീതിയുടെ വ്യത്യാസമാണ്. കഥകളിലേക്കു കടക്കുമ്പോള്‍ മുത്തശ്ശി കഥ അഭിനയിച്ചാണു അവതരിപ്പിക്കുന്നതെന്നു കാണാം. ഇവിടെ നാടകീയപ്രസക്തി കൈവരുന്നതിനാല്‍ ഈ കഥാവതരണത്തെ ഏകാംഗതിയെറ്റര്‍ എന്ന് വിളിക്കേണ്ടതുണ്ട്. ഗാനാത്മകസ്വഭാവമുള്ള വാങ്മയങ്ങളോടുകൂടിയ അനുഷ്ഠാന നാടകങ്ങളും പ്രകടനകലയെന്ന നിലയില്‍ പ്രാധാന്യമുള്ള വാമൊഴി രൂപങ്ങള്‍ തന്നെയാണ്.

Image:Dr.. S. K.png Image:Dr. A.K.nambyar.png Image:G. Bhargavanpilla.png

[ഡോ.എസ്.കെ.നായര്‍] [ഡോ.എ.കെ നമ്പ്യാര്‍] [ജി ഭാര്‍ഗവന്‍ പിള്ള]


Image:M.V.Vishnu namboothiri.png Image:Premnath Vettiyar3.png Image:Raghavan Payyanad.png

[എം.വി.വിഷ്ണുനമ്പൂതിരി] [വെട്ടിയാര്‍ പ്രേംനാഥ്] [ഡോ.രാഘവന്‍ പയ്യനാട്]

സാമൂഹിക ധര്‍മം. സാമൂഹിക പ്രതിജ്ഞാബദ്ധതയുള്ളതായിരിക്കണം കല എന്ന ചിന്തയ്ക്കു വലിയ പ്രാധാന്യമുണ്ട്. സമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ വാമൊഴിസാഹിത്യത്തിനു പ്രകടമായ പങ്കുണ്ട്. ഉപദേശങ്ങളിലൂടെയും നിര്‍ദേശങ്ങളിലൂടെയും താക്കീതുകളായും വിലക്കുകളായും അവ നമുക്കിടയില്‍ വേരുപിടിക്കുന്നു. വ്യക്തിയെ സമൂഹത്തിന്റെ ഭാഗമാക്കാന്‍ സമൂഹം പലവിധ മാര്‍ഗങ്ങള്‍ പ്രയോഗിക്കും. ആചാരങ്ങളും വിലക്കുകളും വിശ്വാസങ്ങളുമെല്ലാം വ്യക്തികളോടുള്ള സമൂഹത്തിന്റെ വ്യത്യസ്തങ്ങളായ വ്യവഹാരങ്ങളാണ്. ഇവയെല്ലാം സമൂഹം വ്യക്തികള്‍ക്കു നല്കുന്ന മുന്നറിയിപ്പുകളുമാണ്. വാമൊഴിവഴക്കം സാമൂഹികബോധത്തിന്റെ പ്രതികരണമാകയാല്‍ 'വാഴയ്ക്കു നനച്ചാല്‍ കീരയും നനയു'മെന്നതു സംഘവ്യവസ്ഥയുടെ പ്രാധാന്യത്തെ വ്യക്തമാക്കുന്നു. കൂടെക്കിടക്കുന്നവനേ രാപ്പനിയറിയൂ' എന്നതും സംഘബോധത്തിന്റെ വാങ്മയംതന്നെ. 'അണ്ണാന്‍ കുഞ്ഞിനെ മരംകേറ്റം പഠിപ്പിക്കേണ്ട' എന്ന പ്രയോഗം വര്‍ഗപരമായ പ്രാമുഖ്യത്തെ സൂചിപ്പിക്കുന്നു. സംഘസ്വഭാവത്തിനു ചേരാത്തവരെ അതില്‍ കൂട്ടരുതെന്ന മുന്നറിയിപ്പും 'ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കു'മെന്നു പറഞ്ഞു സമൂഹംതന്നെ കൈക്കൊണ്ടിട്ടുണ്ട്. പഴഞ്ചൊല്ലുകളും മുന്നറിയിപ്പുകള്‍തന്നെ. 'അറിയാത്തപിള്ള ചൊറിയുമ്പം അറിയും' എന്ന മുന്നറിപ്പ് പഴഞ്ചൊല്ലുകളുടെ പ്രധാന ധര്‍മം വ്യക്തമാക്കുന്നു. അനുഭവത്തെ ദീര്‍ഘകാലം ഓര്‍ത്തുവയ്ക്കുവാനുള്ള കഴിവും വ്യവസ്ഥാപിതമായ ശാബ്ദികവിന്യാസമാക്കിയ ഭാഷയുടെ പ്രയോഗക്ഷമതയും ഒത്തുചേര്‍ന്ന് അനന്തര തലമുറയ്ക്കു നല്കുന്ന മുന്നറിയിപ്പുകളാണ് വാസ്തവത്തില്‍ പഴഞ്ചൊല്ലുകള്‍. 'ഏറെത്തിളച്ചാല്‍ കലത്തിനു പുറത്തെ'ന്ന നിയതമായ പരിധി വ്യക്തികള്‍ക്കു കല്പിക്കുമ്പോഴും പഴഞ്ചൊല്ലുകളിലൂടെയുള്ള സാമൂഹിക വ്യവഹാരത്തിന്റെ ദിശാബോധം സൂചിതമാകുന്നുണ്ട്. അതുകൊണ്ടുതന്നെ അവയെ ഗ്രാമത്തിന്റെ തത്ത്വശാസ്ത്രമായി കാണുകയുമാകാം. സാമൂഹിജി ഭാര്‍ഗവന്‍ പിള്ളകബന്ധം കൂടുതലുള്ളവരായിരിക്കും പഴഞ്ചൊല്ലുകള്‍ കൂടുതല്‍ ഉപയോഗിക്കുന്നത്. അറിവേറിയവരുടെ വാക്കുകള്‍ക്കു പ്രസക്തി കൂടുതലുണ്ടെന്ന പൊതുധാരണ ഇവിടെയും പ്രബലമായിത്തീരുന്നു. വ്യക്തിയുടെ ജീവിതാവബോധത്തിന്റെ പ്രതികരണമായ പഴഞ്ചൊല്ലുകള്‍ സാമൂഹികബന്ധങ്ങളെ പ്രകടമാക്കുകയും കാലത്തിലൂടെ സ്വായത്തമാക്കിയ ജ്ഞാനം ഉചിതമായ സന്ദര്‍ഭത്തില്‍ പ്രകാശിപ്പിക്കുകയും ചെയ്യുകജി ഭാര്‍ഗവന്‍ പിള്ളയാണ്. ശൈലികളും പഴഞ്ചൊല്ലുകളും പരിധി സങ്കല്പങ്ങളുടെ സൂചനകളിലൂടെ നമ്മെ ഓര്‍മപ്പെടുത്തുന്ന നിരവധി കാര്യങ്ങളുണ്ട്. 'കള്ളനു കഞ്ഞിവെച്ചവന്‍' തുടങ്ങി ശൈലികളില്‍ പലതിലും ഇത്തരം സൂചനകള്‍ കണ്ടെത്താം. 'ഇട്ടിയമ്മ ചാടിയാല്‍ കൊട്ടിയമ്പലം വരെഎന്ന ചൊല്ല് സ്ത്രീകള്‍ക്ക് സമൂഹം നിശ്ചയിച്ച പരിധി സങ്കല്പമാണ്. ഇതിലൂടെ പുരുഷാധിപത്യമുള്ള ഒരു സമൂഹത്തെപ്പറ്റിയുള്ള സൂചന നമുക്കു ലഭിക്കുന്നുമുണ്ട്. ഇങ്ങനെ ഗോപ്യമായി പല വസ്തുതകളും വാമൊഴിസാഹിത്യം തലമുറകളിലേക്കു കൈമാറുന്നു. നിയതമായ ഗുണപാഠങ്ങളോടുകൂടിയ നാടോടിക്കഥകള്‍ പരിശോധിച്ചാലും ഇതുതന്നെ വ്യക്തമാകും. മണ്ണാങ്കട്ടയും കരിയിലയും കാശിക്കുപോയ കഥയില്‍ രണ്ടു ജനുസുകളില്‍പ്പെട്ടവര്‍ക്ക് അവരുടെ ലക്ഷ്യം പൂര്‍ത്തിയാക്കാനാവില്ല എന്ന സൂചനയുണ്ട്. മനുഷ്യന്റെ പ്രാഥമിക കലാപ്രകടനം ഗാനാത്മകമായിരിക്കും. താളബോധത്തോടുകൂടിയ ഏതു വാക്യത്തെയും പാട്ടുകളായി വേണം സ്വീകരിക്കേണ്ടത്. ജീവിതത്തിന്റെ അടിസ്ഥാന പ്രേരണകള്‍ പ്രകൃതിയോടും പ്രകൃതിപ്രതിഭാസങ്ങളോടും പ്രതികരിച്ചതിന്റെ ഫലമാണിവ. മനുഷ്യപ്രതികരണം, സൗന്ദര്യബോധം തുടങ്ങി നിരവധി ഘടകങ്ങള്‍ ഈ പാട്ടുകളെ സ്വാധീനിക്കുന്നുണ്ട്. അത്തരം പാട്ടുകളുടെ അപഗ്രഥനം മനുഷ്യസമുദായത്തിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളെ വെളിപ്പെടുത്തുന്നു. ജീവസന്ധാരണത്തിനായി ഇവയുടെ അവതരണം ഏറ്റെടുത്ത സമുദായങ്ങളും ക്രമേണ രൂപപ്പെട്ടു വരുന്നതു കാണാം. അതിനാല്‍ത്തന്നെ ഒരു സമൂഹത്തിന്റെ വിവിധ ഘടകങ്ങളെക്കുറിച്ചുള്ള പഠനത്തിലും ഈ പാട്ടുകള്‍ സഹായകമായേക്കും. സാമൂഹിക വ്യവസ്ഥയുടെ വ്യക്തമായ സൂചനകള്‍ തരുന്ന അനുഷ്ഠാനഗീതങ്ങളെല്ലാം സാമൂഹികമായ ധര്‍മം അനുഷ്ഠിക്കുന്നതിനുവേണ്ടിയുള്ള നിര്‍ദേശങ്ങള്‍ കൊണ്ടു സമ്പന്നമായിരിക്കും.

Image:Thikkurisi gangadharan.png

[ഡോ.തിക്കുറിശ്ശി ഗംഗാധരന്‍]

സാഹിത്യം അഭിജാതകലയാണെന്ന വാദം ദൃഢമായ കാലഘട്ടങ്ങളില്‍ പല സാഹിത്യസിദ്ധാന്തങ്ങളുടെയും വേരുകള്‍ വാമൊഴിവഴക്കങ്ങളില്‍ സജീവമാണ്. പാട്ട് എന്ന സാഹിത്യപ്രസ്ഥാനത്തില്‍ ഉള്‍പ്പെടുന്ന 'ചാമുണ്ഡിക്കഥ വില്പാട്ട്', 'മുടിയേറ്റിലെ തോറ്റം' തുടങ്ങി പല വാമൊജി ഭാര്‍ഗവന്‍ പിള്ളഴികളും നല്കുന്ന തെളിവുകള്‍ നിസ്സാരമല്ല. പാട്ടു പ്രസ്ഥാനത്തില്‍പ്പെട്ട 'തിരുനിഴല്‍മാല' ഇന്നും കണ്ണൂരിലുള്ള മലയരുടെ അനുഷ്ഠാനഗീതമായി നിലനില്ക്കുന്നു. കഥയുടെ ചുരുക്കമായ വിരുത്തം, കഥയുടെ വിസ്താരമായ പാട്ട് എന്നിങ്ങനെ പല വില്ലുപാട്ടുകളിലും നിലനിന്ന സമ്പ്രദായം ആട്ടക്കഥാസാഹിത്യത്തില്‍ ശ്ലോകമെന്നും പദമെന്നുമുള്ള സമ്പ്രദായങ്ങളായി സ്വീകരിക്കപ്പെട്ടു. കൃഷ്ണഗാഥയുടെ ഈണവും താളവും നിലനിര്‍ത്തിയത് കേരളത്തിലെ സാധാരണക്കാരായ വീട്ടമ്മമാരാണ്. അധ്യാത്മരാമായണത്തിനും പാരായണസ്വഭാവമുള്ള കൃതിയെന്ന നിലയില്‍ത്തന്നെ പ്രസക്തി. ഇതെല്ലാം സാഹിത്യം അഭ്യസ്തവിദ്യരുടെ കല മാത്രമാണെന്ന വാദത്തെ തിരസ്കരിക്കുന്നു.

ഏതു സാഹിത്യവും പാരിസ്ഥിതിക പരിണാമമെന്ന നിലയിലായിരിക്കും പ്രസക്തമാകുന്നത്. സ്വാഭാവികമായും അവ ജനിച്ച ഭൂമിക എന്തെന്ന പരിശോധന അനിവാര്യമായിത്തീരുമ്പോള്‍ വാമൊഴിസാഹിത്യത്തിനു പ്രാധാന്യം കൈവരുന്നു. അതിലുപരി വിവിധ ജനവിഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഭാവനയുടെ സമഗ്രതയും അവയില്‍ കണ്ടെടുക്കാം. ജൈവാവതരണങ്ങളാകയാല്‍ പലപ്പോഴും ഗ്രാമ്യപ്രയോഗങ്ങള്‍ അവയില്‍ ഏറിയിരിക്കും. സാംസ്കാരിക പ്രേരണ ഒഴിവാക്കിക്കൊണ്ട് ഒരു സാഹിത്യവും നിലനില്‍ക്കുന്നില്ല. സംസ്കാരം പ്രാദേശിക ജീവിതത്തിന്റെ സത്തയാകയാല്‍ ആത്യന്തികമായി ഏതു സാഹിത്യത്തിലും നാടോടിവഴക്കങ്ങളുടെ സാര്‍ഥകമായ സൗന്ദര്യബോധം പ്രകടമായിരിക്കുകയും ചെയ്യും. ഇവിടെ നാടോടി വഴക്കങ്ങളുടെ പ്രസക്തി വര്‍ധിക്കുകയാണ്. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലെ ആധുനികരായ എഴുത്തുകാരുടെ കൃതികളിലും വാമൊഴിയുടെ ശക്തി നിസ്സാരമല്ല.

മലയാള നാടോടി സാഹിത്യത്തിന്റെ സമാഹരണത്തിലും പഠനഗവേഷണത്തിലും വ്യാപൃതരായ അനേകം പേര്‍ സ്മരണീയരായുണ്ട്. ചേലനാട്ട് അച്യുതമേനോന്‍, ഡോ. എസ്.കെ. നായര്‍, വെട്ടിയാര്‍ പ്രേംനാഥ് തുടങ്ങിയവര്‍ ഈ മേഖലയിലെ ആദ്യകാല പഠിതാക്കളായിരുന്നു. ഡോ. രാഘവന്‍ പയ്യനാട്, ഡോ. എം.വി. വിഷ്ണുനമ്പൂതിരി, ഡോ. ഗോവിന്ദവര്‍മരാജ, ജി. ഭാര്‍ഗജി ഭാര്‍ഗവന്‍ പിള്ളവന്‍ പിള്ള, ഡോ. എ.കെ. നമ്പ്യാര്‍, ഡോ. എ.എം. ശ്രീധരന്‍, ഡോ. തിക്കുറിശ്ശി ഗംഗാധരന്‍, കടമ്മനിട്ട വാസുദേവന്‍പിള്ള, ഡോ. എന്‍. അജിത്കുമാര്‍, ഡോ. സി.ആര്‍. രാജഗോപാല്‍, കെ.എം. അനില്‍, കെ.എം. ദത്തന്‍, ഡോ. എം.എന്‍. നമ്പൂതിരി, ജി. ത്രിവിക്രമന്‍തമ്പി, ഡോ.എസ്. മോഹനചന്ദ്രന്‍ തുടങ്ങിയവര്‍ ഈ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരാണ്.

(ഡോ. എന്‍. അജിത് കുമാര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍