This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നവസാക്ഷരസാഹിത്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നവസാക്ഷരസാഹിത്യം

നവസാക്ഷരര്‍ക്കായുള്ള സാഹിത്യം. സാധാരണ പുസ്തകങ്ങള്‍ വായിക്കാനോ മനസ്സിലാക്കാനോ നവസാക്ഷരര്‍ക്കു സാധിക്കുകയില്ല. അതിനാല്‍ അവര്‍ക്കുവേണ്ടി തയ്യാറാക്കുന്ന പ്രത്യേകം പുസ്തകങ്ങള്‍ ഉണ്ട്. അവയാണ് നവസാക്ഷരസാഹിത്യത്തില്‍ ഉള്‍പ്പെടുന്നത്. വായനക്കാരുടെ ഗ്രഹണശക്തി, അഭിരുചി, മാനസികാവസ്ഥ, അനുഭവജ്ഞാനം എന്നിവ പരിഗണിച്ചുള്ളവയാകണം നവസാക്ഷരസാഹിത്യം.

ഈ രംഗത്ത് ഇപ്പോള്‍ ലഭ്യമായ മലയാളത്തിലെ പ്രധാന കൃതികളാണ് സാക്ഷരതാ പാഠാവലി രണ്ടുഭാഗങ്ങള്‍, തൊഴിലാളി പാഠാവലി, ആദിവാസി പാഠാവലി, ചേരിവാസിപാഠാവലി, നിയമപാഠാവലി എന്നിവ. കൂടാതെ നവസാക്ഷരര്‍ക്കു വായിക്കാന്‍ സാധിക്കുന്ന നൂറോളം പുസ്തകങ്ങള്‍ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1973 മുതല്‍ നവസാക്ഷരര്‍ക്കുവേണ്ടി സാക്ഷരകേരളം എന്നൊരു വാരികയും പ്രസിദ്ധപ്പെടുത്തി വരുന്നു. സാക്ഷരതാപരിപാടിയിലൂടെ സാക്ഷരരാകുന്നവര്‍ക്കുവേണ്ടി ഇത് സൗജന്യമായി തപാലില്‍ എത്തിച്ചുകൊടുക്കുന്നുണ്ട്. നവസാക്ഷരസാഹിത്യരചനയ്ക്കായി ഏതാനും ശില്പശാലകളും നടന്നുകഴിഞ്ഞു. ഈ രംഗത്ത് ഗ്രന്ഥശാലാസംഘം സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ചവയ്ക്കുന്നത്.

ശില്പശാലകളിലൂടെയും എഴുത്തുകാരുടെ കൃതികള്‍ വരുത്തി പരിശോധിച്ചു മാറ്റങ്ങള്‍ വരുത്തിയും പ്രത്യേക വിഷയങ്ങളില്‍ കൃതികള്‍ എഴുതിച്ചും നവസാക്ഷരപുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.

സംസ്ഥാന സാക്ഷരതാമിഷനുകള്‍, സ്റ്റേറ്റ് റിസോഴ്സ് സെന്ററുകള്‍, സര്‍വകലാശാലകള്‍, നെഹ്രു യുവകേന്ദ്രങ്ങള്‍, ജനശിക്ഷണ്‍ സന്‍സ്ഥാനുകള്‍ തുടങ്ങിയവ ഈ രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. സര്‍ക്കാര്‍ സാമ്പത്തിക സഹായത്തോടെയാണ് ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ആയിരക്കണക്കിന് തുടര്‍വിദ്യാകേന്ദ്രങ്ങളും, വികസനവിദ്യാകേന്ദ്രങ്ങളും ഈ മേഖലയില്‍ പ്രവര്‍ത്തനം നടത്തുന്നു. സമ്പൂര്‍ണസാക്ഷരത എന്ന സങ്കല്പം പ്രാവര്‍ത്തികമാക്കിയതോടെ നവസാക്ഷാരതയുടെ മേന്മ പതിന്മടങ്ങായി. സമ്പൂര്‍ണ സാക്ഷരത നിലനിര്‍ത്തി വിദ്യാഭ്യാസം ഒരു ആജീവന പ്രക്രിയയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് നാഷണല്‍ ലിറ്ററസി മിഷന്‍ തുടര്‍വിദ്യാകേന്ദ്രങ്ങള്‍ക്ക് രൂപം നല്‍കിയത്. സാക്ഷരരായവര്‍ വീണ്ടും നിരക്ഷരതയിലേക്ക് വഴുതിവീഴാതിരിക്കുന്നതിനായി നവസാക്ഷരര്‍ക്ക് വായിക്കുന്നതിനും പഠിക്കുന്നതിനുമായി നവസാക്ഷര സാഹിത്യം ജന്മംകൊണ്ടു.

എന്നാല്‍ 2000-ാമാണ്ടു മുതല്‍ ദേശീയ സാക്ഷരതാമിഷന്‍ സാക്ഷരതയ്ക്കൊപ്പം തുടര്‍പഠനത്തിനും തുല്യമായ പ്രാധാന്യം നല്കി വരുന്നു. ഇതിന്റെ ഭാഗമായാണ് ഔപചാരിക വിദ്യാഭ്യാസത്തിലെ നാല്, ഏഴ്, പത്ത് ക്ലാസ്സുകള്‍ക്ക് സമാനമായ തുല്യതാ ക്ലാസ്സുകള്‍ ആരംഭിച്ചിട്ടുള്ളത്. ഇതോടുകൂടി നവസാക്ഷരസാഹിത്യ രചനയുടെ പ്രാധാന്യം വര്‍ധിച്ചിരിക്കുകയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍