This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നര്‍ഗീസ് (1929 - 81)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നര്‍ഗീസ് (1929 - 81)

ഹിന്ദി ചലച്ചിത്രനടിയും സാമൂഹ്യപ്രവര്‍ത്തകയും. ഫാത്തിമ റഷീദ എന്നാണ് യഥാര്‍ഥ നാമധേയം.

1929 ജൂണ്‍ 1-ന് കൊല്‍ക്കത്തയില്‍ ജനിച്ചു. ചലച്ചിത്ര നിര്‍മാതാവും നടിയുമായിരുന്ന ജദന്‍ബായി ആണ് അമ്മ. പിതാവ് ഉത്തംചന്ദ് മോഹന്‍ചന്ദ്. അഞ്ചാം വയസ്സില്‍ത്തന്നെ നര്‍ഗീസ് സിനിമയില്‍ രംഗപ്രവേശം ചെയ്തു. ജദന്‍ബായിയുടെ തന്നെ ചിത്രമായ 'തലാശ് ഇ-ഹഖ്' ആയിരുന്നു ആദ്യചിത്രം. പതിമൂന്നാം വയസ്സില്‍ മെഹബൂബിന്റെ 'തക്ദീര്‍' എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചതോടുകൂടി നര്‍ഗീസ് ഹിന്ദി സിനിമാരംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് മെഹബൂബ്, കെ.എ. അബ്ബാസ് തുടങ്ങിയ നിര്‍മാതാക്കളുടെ ചിത്രങ്ങളില്‍ അശോക് കുമാര്‍, ദിലീപ് കുമാര്‍, രാജ്കപൂര്‍, ബല്‍രാജ് സാഹ്നി തുടങ്ങിയ നടന്മാരുടെ നായികയായി അഭിനയിച്ചു.

'ആശ്', 'ബര്‍സാത്', 'ആവാര', 'അന്ദാസ്', 'ദീദാര്‍', 'ലാജ്വന്തി', 'തത് ഔര്‍ ദിന്‍', 'മദര്‍ ഇന്ത്യ' തുടങ്ങി അന്‍പതോളം ചിത്രങ്ങളില്‍ നര്‍ഗീസ് അഭിനയിച്ചിട്ടുണ്ട്. ദീലീപ്കുമാര്‍-നര്‍ഗീസ് താരജോഡി ഒരുകാലത്ത് ഹിന്ദി സിനിമയില്‍ ഏറെ തിളങ്ങി നിന്നിരുന്നു.

ചലച്ചിത്രനടനും പില്ക്കാലത്ത് കേന്ദ്രമന്ത്രിയുമായ സുനില്‍ദത്തിനെ 1958-ല്‍ വിവാഹം ചെയ്തു. പിന്നീട് അഭിനയത്തില്‍നിന്നും വിരമിക്കുകയും വനിതകള്‍ക്കും ശിശുക്കള്‍ക്കും വേണ്ടിയുള്ള ക്ഷേമപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയാവുകയും ചെയ്തു. 1958-ല്‍ 'മദര്‍ ഇന്ത്യ'യിലെ അഭിനയത്തിന് കാര്‍ലോ വിവറി ചലച്ചിത്രോത്സവത്തില്‍ ഏറ്റവും മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചു. ആ വര്‍ഷം തന്നെ രാഷ്ട്രം ഇവരെ പദ്മശ്രീ നല്കി ആദരിച്ചു. പദ്മശ്രീ നേടുന്ന ആദ്യ ചലച്ചിത്രതാരം എന്ന ബഹുമതിയും നര്‍ഗീസിനാണ്. 'മദര്‍ ഇന്ത്യ'യ്ക്ക് ഓസ്കാര്‍ നോമിനേഷന്‍ ലഭിച്ചിരുന്നു. മികച്ച നടിക്കുള്ള പ്രഥമ ദേശീയ അവാര്‍ഡ് 1968-ല്‍ 'രാത് ഔര്‍ ദിന്‍' എന്ന ചിത്രത്തിന് നര്‍ഗീസിന് ലഭിക്കുകയുണ്ടായി. 1980-ല്‍ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്യപ്പെട്ടു.

പ്രമുഖ ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത്, നമ്രത, രാജ്യസഭാംഗമായ പ്രിയാദത്ത് എന്നിവര്‍ സുനില്‍ദത്ത്-നര്‍ഗീസ് ദമ്പതികളുടെ മക്കളാണ്.

1981 മേയ് 3-ന് ക്യാന്‍സര്‍ ബാധിച്ച് മുംബൈയില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍