This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നടരാജവിഗ്രഹം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നടരാജവിഗ്രഹം

നൃത്തകലയുടെ അധിഷ്ഠാനദേവനായി സങ്കല്പിക്കപ്പെട്ടിട്ടുള്ള നടരാജശിവന്റെ, വിവിധ സ്ഥലകാലരാശികളില്‍ നിര്‍മിച്ചതും അനേകം ശില്പനിര്‍മാണശൈലികളില്‍പ്പെട്ടതും വിവിധ മാധ്യമങ്ങളില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളതുമായ ശില്പങ്ങള്‍. മനുഷ്യന്റെ എല്ലാ സുന്ദരകലകളുടെയും-സംഗീതം, നൃത്തം, നാട്യം, ചിത്രരചന, ശില്പകല, വാസ്തുശാസ്ത്രം, എപ്പിഗ്രാഫി എന്നിവയുടെ-അധിഷ്ഠാനദേവതയായിട്ടാണ് ശിവനെ പുരാതന ഭാരതീയമനസ്സ് വിഭാവനം ചെയ്തിട്ടുള്ളത്. ഭാരതത്തിന്റെ സവിശേഷമായ സാംസ്കാരിക പൈതൃകത്തിന്റെ അഥവാ ജനതയിലെ നല്ലൊരു വിഭാഗം യുഗങ്ങളിലൂടെ ആര്‍ജിച്ച സംസ്കൃതിയുടെ ഏറ്റവും നല്ല പ്രതീകമായി മാറിയിട്ടുള്ള ഒന്നാണ് നടരാജവിഗ്രഹം. സനാതനവും സാര്‍വലൗകികവും സാര്‍വകാലികവുമായ ആദര്‍ശങ്ങള്‍ നടരാജശിവന്റെ വിഗ്രഹത്തില്‍ വിലയം പ്രാപിക്കുന്നതായി കാണാം. നടരാജനെന്ന ദേവതാസങ്കല്പത്തെ ദാര്‍ശനികന്മാരും കവികളും ശൈവമതവിശ്വാസികളും അവരുടെ പ്രാമാണികഗ്രന്ഥങ്ങളും കാലാതിവര്‍ത്തിയായ ഒരു പ്രതീകമാക്കി മാറ്റിയതിന്റെ ഫലമായിട്ടാണ് ശിലയിലും ലോഹത്തിലും ദാരുവിലും നിര്‍മിക്കപ്പെട്ടിട്ടുള്ള നടരാജവിഗ്രഹങ്ങള്‍ക്ക് അത്യപൂര്‍വമായ വൈവിധ്യം വന്നുചേര്‍ന്നിട്ടുള്ളത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യയുടെയും നാഷണല്‍ മ്യൂസിയങ്ങളുടെയും ശേഖരങ്ങളിലും യൂറോപ്പിലെയും ബ്രിട്ടണ്‍, അമേരിക്കന്‍ ഐക്യനാടുകള്‍, പാകിസ്താന്‍, ശ്രീലങ്ക തുടങ്ങിയ നിരവധി വിദേശരാജ്യങ്ങളിലെയും മ്യൂസിയങ്ങളിലും നടരാജവിഗ്രഹങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടുവരുന്നു.

നടരാജന്‍(അലിയൂര്‍,തഞ്ചാവൂര്‍ജില്ല)

ഭാരതത്തിനുപുറത്ത്, അയല്‍രാജ്യങ്ങളിലും വിദൂരസ്ഥമായ ഇറാനില്‍പ്പോലും നടരാജവിഗ്രഹത്തിന്റെ മാതൃകകള്‍ കണ്ടെത്തിയിട്ടുണ്ട്. നടരാജവിഗ്രഹങ്ങള്‍ പരിശോധിച്ചാല്‍ ചെമ്പ്, സ്വര്‍ണം, വെള്ളി, ഓട്, വെങ്കലം എന്നിവയില്‍ നിര്‍മിച്ചിട്ടുള്ള പില്ക്കാല സൃഷ്ടികളെക്കാള്‍ വളരെ കൂടുതല്‍ ഉള്ളത് ശിലാവിഗ്രഹങ്ങളാണ് എന്നു കാണാം. ഇവയെ എല്ലാം അവയുടെ കാലഗണനയുടെയും പ്രത്യേക നിര്‍മാണശൈലിയുടെയും മറ്റും അടിസ്ഥാനത്തില്‍ വര്‍ഗീകരിക്കുക പ്രയാസമാണ്. എന്നാല്‍ ചരിത്ര-പുരാവസ്തു പണ്ഡിതന്മാരില്‍ ചിലര്‍ ആ വഴിക്ക് ശ്രമിച്ചിട്ടുണ്ട്. നാഷണല്‍ മ്യൂസിയത്തിന്റെ (ഡല്‍ഹി) ഡയറക്ടറായിരുന്ന സി. ശിവരാമമൂര്‍ത്തി, മദ്രാസ് മ്യൂസിയം ക്യൂറേറ്ററായിരുന്ന ശ്രീനിവാസദേശികന്‍, ഡോ. കുമാരസ്വാമി, സര്‍.പി. രാമനാഥന്‍ എന്നിവര്‍ ഗണ്യമായ ഗവേഷണപഠനങ്ങള്‍ക്കുശേഷം ഗ്രന്ഥരചന നടത്തിയവരാണ്. 'പൊന്നറുവാ' എന്ന പ്രദേശത്തുനിന്നു ലഭ്യമായ വെങ്കല ശില്പങ്ങളെക്കുറിച്ചുമാത്രം ഗവേഷണം നടത്തിയവരാണ് കുമാരസ്വാമിയും പി. രാമനാഥനും.

നിബിഡമായ ജടയോടുകൂടിയ ശില്പം

ലോകമെമ്പാടുമുള്ള കലാസ്വാദകരായ സ്വകാര്യവ്യക്തികളുടെ ശേഖരങ്ങളിലും ധാരാളം നടരാജവിഗ്രഹങ്ങള്‍ ഉള്ളതായി കാണാം. അത്തരമൊരു അപൂര്‍വ വിഗ്രഹമാണ് ഗുപ്തകാലത്തെ (എ.ഡി. 300700) നാച്നായില്‍നിന്നു ലഭിച്ച നടരാജവിഗ്രഹം. വിയറ്റ്നാമിലും ഇന്തോനേഷ്യയിലും മറ്റും സ്വകാര്യവ്യക്തികളുടെ ശേഖരങ്ങളില്‍ പല നടരാജവിഗ്രഹങ്ങള്‍ ഉള്ളതായി കണ്ടിട്ടുണ്ട്. ബസോളി ശില്പശൈലിയില്‍പ്പെട്ട ഒരു നടരാജവിഗ്രഹം ഒരു ഗ്രന്ഥകാരന്‍ അമേരിക്കയിലെ ക്ളീവ്ലാന്‍ഡ് മ്യൂസിയത്തില്‍ കണ്ടതായി വിവരിക്കുന്നു. ജയ്പൂര്‍ രാജമാതാ ഗായത്രീദേവിയുടെ ശേഖരത്തില്‍ ഗുര്‍ജാര പ്രതീഹാര ശൈലിയിലുള്ള അപൂര്‍വമായ ഒരു അര്‍ധനാരീശ്വര വിഗ്രഹം ഉണ്ടത്രേ.

ഇന്ത്യന്‍ ശില്പകലയിലെ അത്യുന്നത സൃഷ്ടികള്‍ (മാസ്റ്റര്‍പീസസ്) നിര്‍മിച്ചിട്ടുള്ള മൌര്യ, സുംഗ, ശതവാഹന ശൈലികളിലെല്ലാം നടരാജവിഗ്രഹങ്ങള്‍ ഉണ്ടാക്കപ്പെട്ടിട്ടുണ്ട്. തെക്കേ ഇന്ത്യയിലെ പ്രസിദ്ധ ശില്പനിര്‍മാണ ശൈലികളായ പല്ലവ, ചോള, പാണ്ഡ്യ, ചേര ശൈലികളിലും അസംഖ്യം നടരാജവിഗ്രഹങ്ങള്‍ വിവിധ മാധ്യമങ്ങളില്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ചോള വെങ്കല ലോഹശില്പങ്ങളാണ് വളരെയേറെ പ്രകീര്‍ത്തിതമായിട്ടുള്ളത്. വാകാടകരും പടിഞ്ഞാറന്‍ ചാലൂക്യരും ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലെ ഗുര്‍ജര പ്രതിഹാരന്മാരും കാശ്മീരിനടുത്ത് ഛംബദേശക്കാരും പാലന്മാരും ഹൊയ്സാലന്മാരും കാകതീയന്മാരും ഗംഗന്മാരും അവരവരുടേതായ വ്യത്യസ്ത വിഗ്രഹനിര്‍മാണകലാശൈലിയില്‍ നടരാജവിഗ്രഹങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.

എവിടെയെല്ലാം ഹിന്ദുമതത്തിലെ മുഖ്യധാരകളിലൊന്നായ ശൈവമതാദര്‍ശങ്ങള്‍ പ്രബലമായിരുന്നുവോ അവിടങ്ങളിലെല്ലാം നടരാജവിഗ്രഹങ്ങള്‍ രചിക്കപ്പെടുകയും ശിവക്ഷേത്രങ്ങള്‍ നിര്‍മിക്കപ്പെടുകയുമുണ്ടായിട്ടുണ്ട്. ഇവിടങ്ങളില്‍നിന്നെല്ലാം ശേഖരിച്ച നടരാജവിഗ്രഹങ്ങള്‍ ഇന്ത്യയിലെ സംസ്ഥാന മ്യൂസിയങ്ങളിലും വിവിധ പുരാവസ്തു മ്യൂസിയങ്ങളിലും ദേശീയ മ്യൂസിയങ്ങളിലും പ്രദര്‍ശിപ്പിക്കപ്പെട്ടുവരുന്നു.

ഇത്രമാത്രം വൈവിധ്യമുള്ള പ്രാദേശിക ശില്പനിര്‍മാണശൈലികളിലും വിവിധ മാധ്യമങ്ങളിലും ഇന്ത്യയിലുടനീളം നടരാജവിഗ്രഹങ്ങള്‍ ഉണ്ടാകുവാന്‍ പ്രധാനകാരണം ശിവനെ, നിരവധി രൂപഭാവങ്ങളില്‍ വേദേതിഹാസപുരാണകാലം മുതല്‍ ശൈവസാഹിത്യം വരെയും, തുടര്‍ന്നും നിരവധി ജനവിഭാഗങ്ങള്‍ തങ്ങളുടെ ഇഷ്ടദേവനായും ഉദാത്തമായ ഈശ്വരസങ്കല്പമായും ആരാധിച്ചുവന്നതാണെന്നു പറയാം. നാട്യശാസ്ത്രം എല്ലാ സുന്ദരകലകളുടെയും, വിശേഷിച്ചും നാട്യത്തിന്റെയും നൃത്തത്തിന്റെയും വാദ്യത്തിന്റെയും അധിഷ്ഠാനദേവതയായിട്ടാണ് ശിവനെ അവരോധിക്കുന്നത്.

ലക്ഷണഗ്രന്ഥങ്ങളും ശില്പങ്ങളും. നിര്‍വൃതിയില്‍ ലയിച്ച് ആനന്ദതാണ്ഡവം ചെയ്യുന്ന ശിവനെപ്പോലെ സംഹാരതാണ്ഡവമാടുന്ന ശിവനെയും ഇന്ത്യയില്‍ പലയിടത്തും ചിത്രീകരിച്ചുകാണാം. ഏതെങ്കിലും ഒരു ശൈവദര്‍ശനമോ ഒരു പ്രത്യേക ശില്പകലാപ്രസ്ഥാനമോ ആയിരിക്കും ഒരു പ്രദേശത്തെ സ്ഥപതിമാരെയും ശില്പികളെയും സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തിട്ടുണ്ടാവുക.

പ്രത്യേകപരാമര്‍ശം അര്‍ഹിക്കുന്ന ശില്പിതന്ത്രലക്ഷണഗ്രന്ഥങ്ങളായ സകലാധികാരം, ശ്രീതത്ത്വനിധി, ശില്പരത്നം എന്നിവകൂടാതെ ആഗമങ്ങള്‍ എന്നറിയപ്പെടുന്ന അംശുമദ്ഭേദാഗമം പോലുള്ള ഗ്രന്ഥങ്ങളും, ശില്പപ്രകാശവും, മേവാറിലെ (15-ാം ശ.) ഒരു സ്ഥപതികൂടിയായ സൂത്രപാതമന്ധ രചിച്ച ദേവതാമൂര്‍ത്തിപ്രകരണവും സര്‍വോപരി വിഷ്ണുധര്‍മോത്തരപുരാണവും എല്ലാം നിര്‍ദേശിക്കുന്ന ശില്പനിര്‍മാണത്തിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് നടരാജവിഗ്രഹങ്ങള്‍ ഏറിയകൂറും നിര്‍മിക്കപ്പെട്ടിട്ടുള്ളത്. കുറ്റമറ്റ ഒരു നടരാജവിഗ്രഹം നിര്‍മിക്കാന്‍വേണ്ട ശാസ്ത്രീയമായ കണക്കുകള്‍, അളവുകള്‍, വിവിധ താലങ്ങള്‍, ഓരോ കരചരണവും വിന്യസിക്കേണ്ട രീതികള്‍, അവയില്‍ ഗ്രഹിച്ചിട്ടുള്ള ഓരോന്നിന്റെയും പ്രതീകാത്മക സ്വഭാവവും അര്‍ഥവും തുടങ്ങിയവ നിര്‍ദേശിക്കുന്നതാണ് സകലാധികാരമെന്ന ശില്പലക്ഷണഗ്രന്ഥം. 108 കരണങ്ങളില്‍ പ്രസിദ്ധമായ ഭൂജംഗത്രാസിത കരണ(നാട്യശാസ്ത്രം നാലാം അധ്യായം- 'താണ്ഡവലക്ഷണം')ത്തിന്റെ ആവിര്‍ഭാവത്തെ പരാമര്‍ശിച്ചുകൊണ്ടാണ് ഈ ഗ്രന്ഥം ശില്പനിര്‍മാണ നിര്‍ദേശങ്ങള്‍ ആരംഭിക്കുന്നത്. ഭൂജംഗത്രാസിതമെന്ന 24-ാമത്തെ കരണത്തിന്റെ പ്രത്യേകത എന്താണെന്നാല്‍ നടരാജവിഗ്രങ്ങളില്‍ ഏറെയും, പ്രത്യേകിച്ചും ദക്ഷിണേന്ത്യന്‍ ശിവക്ഷേത്രങ്ങളിലെ എല്ലാ വിഗ്രഹങ്ങളും (വെങ്കലത്തിലും ഓടിലും മരത്തിലും ശിലയിലും ത്രിമാന പരിപ്രേക്ഷ്യത്തിലുള്ള - three dimensional നടരാജരൂപനിര്‍മിതികളും ക്ഷേത്രച്ചുമരുകളിലെ റിലീഫുകളും ഉള്‍പ്പെടെയുള്ള എല്ലാംതന്നെ) ഈ കരണത്തില്‍ നിര്‍ദേശിക്കുന്ന നിലയില്‍ (പോസില്‍) ആണെന്നതാണ്.

ഗുര്‍ജാര പ്രതീഹാര ശൈലിയിലുള്ള അര്‍ധനാരീശ്വര വിഗ്രഹം(9-ാം.ശ):ജയ്പൂര്‍ മഹാരാജാവിന്റെ ശേഖരത്തില്‍നിന്ന്

ക്ഷേത്രച്ചുമരുകളിലെ റിലീഫ് ശില്പങ്ങളില്‍ നടരാജന്റെ രൂപം മാത്രമല്ല ഉള്ളത്. ഉദാഹരണത്തിന് ഭിക്ഷാടനശിവന്‍, കാലാരി എന്നിവയില്‍ പ്രളയാനന്തരകല്പത്തിലെ ശിവനോടൊപ്പം നന്ദി നയിക്കുന്ന ഭൂതഗണങ്ങള്‍, യക്ഷകിന്നരന്മാര്‍ എന്നിവരും കൂടാതെ അഷ്ടദിക്പാലകരും സിദ്ധന്മാരും ഋഷിവര്യന്മാരും പത്നിമാരും പാര്‍വതിയും സ്കന്ദനും (സുബ്രഹ്മണ്യന്‍) ഗണപതിയും ഉണ്ടാകും. കാലാരിശിവനോടൊപ്പം കാര്‍ത്ത്യായനിയും ഏഴ് മാത്രികമാരും 64 യോഗിനിമാരും മറ്റു ദേവഗണങ്ങളും ശിവസ്തുതിപാഠകരായി ചുറ്റും നില്ക്കുന്നുണ്ടാകും. ഇവര്‍ക്കിടയില്‍ വ്രീളാവതിയായ പാര്‍വതിയും, നാലുകരങ്ങളും മൂന്നുകണ്ണുകളുമുള്ള നന്ദികേശ്വരനുമുണ്ടായിരിക്കും. രണ്ടുകരങ്ങള്‍കൊണ്ട് മൃദംഗം വായിക്കുന്ന നന്ദികേശ്വരന്റെ ഒരിടതുകയ്യില്‍ പിടിച്ചിട്ടുള്ള 'അലപല്ലവ' മുദ്രപോലും ശാസ്ത്രാനുസാരിയാണ്. ശിവനൃത്തം അനുപമമാണെന്നാണ് അലപല്ലവമുദ്ര സൂചിപ്പിക്കുന്നത്. സകലാധികാരമെന്ന ലക്ഷണഗ്രന്ഥം അംഗപ്രത്യംഗങ്ങളുടെ പരസ്പരാനുപാതങ്ങള്‍, അണിയുന്ന ആടയാഭരണങ്ങള്‍ ഇത്യാദി നിരവധി വിശദാംശങ്ങള്‍ നിര്‍ദേശിക്കുന്നു. ഇവയില്‍ ചില വ്യതിയാനങ്ങള്‍ വരുത്തുന്ന ശില്പികളും ഉണ്ടായിരുന്നു.

മറ്റൊരു ലക്ഷണഗ്രന്ഥമായ ശ്രീതത്ത്വനിധി നടരാജന്റെ ഏഴുവിധ താണ്ഡവങ്ങള്‍ ശിവശില്പങ്ങളില്‍ എങ്ങനെ സാക്ഷാത്കരിക്കണമെന്ന് വ്യക്തമാക്കുന്നു. സന്ധ്യാതാണ്ഡവം, ഉമാതാണ്ഡവം, ഗൌരീതാണ്ഡവം, കലികാതാണ്ഡവം, ത്രിപുരതാണ്ഡവം, സംഹാരതാണ്ഡവം എന്നിവ ഇതില്‍പ്പെടുന്നു. നടരാജന്‍ മൗലിയില്‍ ജട, കര്‍ണപത്രം, മകരകുണ്ഡലം, യജ്ഞോപവീതം (പൂണൂല്‍) എന്നിവ അണിഞ്ഞിരിക്കണം.

നടരാജന്‍ പല്ലവകല:6-ാം.ശ (ഭൈരവുനികൊണ്ട ഗുഹ)

മറ്റൊരു പ്രാമാണികഗ്രന്ഥമായ ശില്പരത്നമനുസരിച്ച് ഒന്‍പത് വിവിധ രീതികളില്‍ നടരാജവിഗ്രഹങ്ങള്‍ വിരചിക്കാവുന്നതാണ്. ഈ നിര്‍ദേശങ്ങളില്‍നിന്ന് ചില വ്യത്യാസങ്ങള്‍ ചിലര്‍ വരുത്തിയിട്ടുമുണ്ട്. ഈ ഒന്‍പതില്‍ ഒന്നിലാകട്ടെ നടരാജന്റെ നില ഭൂജംഗത്രാസിതമാണ് . ഒരു കയ്യില്‍ ദീപയഷ്ടിയില്‍ അഗ്നി വഹിച്ചും എതിര്‍ കയ്യില്‍ ഉടുക്കും അടുത്ത നിരയിലെ മുദ്രകള്‍ വലംകയ്യില്‍ അഭയഹസ്തവും ഇടതില്‍ കരിഹസ്തവും പിടിച്ചുമാണ് കാണുന്നത്. ഇടതുകാല്‍ മടക്കി പകുതിയുയര്‍ത്തി വലതുകാലില്‍ നില്ക്കുന്ന ശിവന്റെ ചവിട്ടടിയില്‍ അപസ്മാരനാണ്. ശിരസ്സില്‍ ജടാമകുടവും കഴുത്തില്‍ രുദ്രാക്ഷമാലയും കണ്ഠമാലയും പൂണൂലും വേണം. ഇടതുഭാഗത്ത് ദേവി നില്ക്കണം. രണ്ടാമത്തെ രൂപകല്പനയില്‍ ശിവന്‍ ഗംഗയെ ശിരസ്സില്‍ പേറുന്നു. മൂന്നാമത്തെ നടരാജവിഗ്രഹത്തിന്റെ നിലയില്‍ (posture) വ്യത്യാസമുണ്ട്. വലതുകാലിനു പകരം ഇടതുകാലിന്റെ ചവിട്ടടിയിലാണ് അപസ്മാരന്‍. നാലാമത്തെ വിധിയനുസരിച്ച് നടരാജന്റെ ജടകളില്‍ ചിലവ കൂട്ടുപിണഞ്ഞ് ശിവന്റെ ശിരസ്സിനു പിന്നില്‍ ഒരു ദീപമണ്ഡലവുമായി ഇണക്കിച്ചേര്‍ത്തിരിക്കേണ്ടതാണ്. അഞ്ചാമത്തേതില്‍ ഗംഗാവതരണകരണത്തിലെന്നപോലെ വലതുകാല്‍ ശിരസ്സോളം ഉയര്‍ത്തിപ്പിടിക്കണം. ശിവന്റെ സമീപം, സംഭീതയെങ്കിലും പതിയോട് സീമാതീതമായ സ്നേഹം സ്ഫുരിക്കുന്ന മുഖഭാവത്തോടെ നില്ക്കുന്ന പാര്‍വതിയുമുണ്ടാകണമത്രേ. ഏഴാമത്തെ വിഗ്രഹകല്പനയില്‍ ഇടതുകാല്‍ കുഞ്ചിതമായിരിക്കണം. എട്ടുകരങ്ങളില്‍ ഒരു പാര്‍ശ്വത്തിലെ കരങ്ങളില്‍ യഥാക്രമം ശൂലം, പാശം, ഡമരു, അഭയമുദ്ര എന്നിവയും മറുപാര്‍ശ്വത്തില്‍ (ഇടത്) കപാലം, അഗ്നി, വിസ്മയഗജഹസ്തങ്ങളും പിടിച്ചിരിക്കണം. എട്ടാമത്തെ രീതിയിലുള്ള വിഗ്രഹത്തില്‍ കരങ്ങള്‍ ആറ് മതി. ഒന്‍പതാമത്തേതിലാകട്ടെ നാലുകരങ്ങള്‍ മാത്രമേ പാടുള്ളൂ. ഇവിടെ നാം കാണുന്നത് നൃത്തകല അനുശാസിക്കുന്ന (മുഖ്യമായും നാട്യശാസ്ത്രം) വിവിധ കരണ, മണ്ഡല, ചാരികള്‍, മുദ്രകള്‍ എന്നിവ നടരാജവിഗ്രഹരചനയിലേക്ക് ശ്രദ്ധാപൂര്‍വം സന്നിവേശിപ്പിക്കപ്പെടുന്നതാണ്. സുന്ദരകലകളുടെ ശാസ്ത്രീയമായ ഒരു പാരസ്പര്യമാണിവിടെ ശ്രദ്ധേയമായ വസ്തുത.

ലക്ഷണഗ്രന്ഥങ്ങളില്‍ അംശുമദ്ഭേദാഗമവും ശില്പപ്രകാശവും വളരെ പ്രാധാന്യമര്‍ഹിക്കുന്നു. വിഷ്ണുധര്‍മോത്തരപുരാണത്തിലാകട്ടെ ശിവനെ പിനാകിയായും ഋഷഭാരൂഢനായും ഗൌരീശ്വരനായും ഭൈരവനായും സങ്കല്പിക്കുന്നു. അതിനാല്‍ ഈ നാലുരൂപത്തിലും ഭാവത്തിലുമുള്ള ധാരാളം ശില്പങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. മറ്റൊന്ന്, ശിവന്റെ പഞ്ചക്രിയകളുമായി (സൃഷ്ടി, സ്ഥിതി, സംഹാരം, തിരോഭാവം, അനുഗ്രഹം) ബന്ധപ്പെടുത്തിയുള്ളവയാണ്. ശിവന്റെ പഞ്ചമുഖങ്ങളായ സദ്യോജാതം, വാമദേവം, അഘോരം, തത്പുരുഷം, ഈശാനം എന്നിവ വിഗ്രഹനിര്‍മാണത്തില്‍ പ്രയോഗിച്ചുകാണുന്നു. ത്രിഗുണങ്ങളായ സത്വ, രജോ, താമസങ്ങളില്‍ എല്ലാംതന്നെ ശിവവിഗ്രഹങ്ങള്‍ നിര്‍മിതമായിട്ടുണ്ട്. വേദങ്ങള്‍, വേദാംഗങ്ങള്‍, ധര്‍മശാസ്ത്രം, പുരാണങ്ങള്‍ എന്നിവയും ശിവവിഗ്രഹനിര്‍മാതാക്കള്‍ക്ക് വഴികാട്ടിയിട്ടുണ്ട്. മത്സ്യപുരാണവും കൂര്‍മപുരാണവും ശിവമഹാപുരാണവും ഇതില്‍ പ്രാധാന്യമര്‍ഹിക്കുന്നു. ചതുര്‍വര്‍ഗചിന്താമണിയെന്ന ബൃഹദ്വിജ്ഞാനകോശസമാനമായ ഗ്രന്ഥത്തിലും നാനാരീതിയിലുള്ള ശിവവിഗ്രഹങ്ങള്‍ നിര്‍മിക്കുന്നതെങ്ങനെയെന്നു വിവരിക്കുന്നു.

അമ്പരപ്പിക്കുന്ന ശൈലീവൈവിധ്യം. വിവിധ പ്രദേശങ്ങളില്‍ വിവിധ ജനതകള്‍ ഓരോരോ കാലഘട്ടത്തില്‍ നിര്‍മിച്ചിട്ടുള്ള ശ്രദ്ധേയമായ ശില്പങ്ങളും ശൈലികളും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. അതിലൊന്നാണ് ഗുപ്തകാലഘട്ടത്തില്‍ (എ.ഡി. 5-ാം ശ.) സിര്‍പൂരില്‍ നിര്‍മിച്ച, എട്ടുകരങ്ങള്‍ ഉള്ളവനും ഊര്‍ധ്വലിംഗനും ആയ നടരാജവിഗ്രഹം. മഹാരാഷ്ട്രയിലെ എല്ലോറ ഗുഹകളിലൊന്നില്‍ വാകാടകരുടെ പ്രൌഢഗംഭീരമായ ശൈലിയിലുള്ള ശിലാറിലീഫ് ശ്രദ്ധേയമാണ്. അതുപോലെ എലിഫന്റയിലെ (എ.ഡി. 5-6 ശ.) ലളിതനൃത്തം ചെയ്യുന്ന ശിവന്റെ ഭാവസാന്ദ്രമായ ശില്പത്തിന്റെ ആകാരസൌഷ്ഠവം അതിശയകരമാണെങ്കിലും കൈകാലുകളുടെ കുറച്ചുഭാഗങ്ങള്‍ അടര്‍ന്നുപോയിട്ടുള്ളതായി കാണാം. ഇവയില്‍നിന്നൊക്കെ വ്യത്യസ്തമായ ശൈലിയിലുള്ള പല്ലവരുടെ (6-ാം ശ.) കാലത്തെ, നെല്ലൂര്‍ ജില്ലയിലെ ഭൈരവകൊണ്ട ഗുഹയിലെ ബഹുകരങ്ങളുള്ള ശിവവിഗ്രഹവും(ശില) മൈസൂറിലെ ബഡാമിയിലെ ഒന്നാമത്തെ ഗുഹയില്‍ കാണുന്ന (6-ാം ശ.) 'ചതുര'നിലയില്‍ നില്ക്കുന്ന 12 കരങ്ങളുള്ള വിഗ്രഹവും ശില്പകലാകുതുകികള്‍ക്ക് വിസ്മരിക്കാനാവാത്തവയാണ്. പടിഞ്ഞാറന്‍ ചാലൂക്യരുടെ (8-ാം ശ.) കര്‍ണാടകത്തിലെ പട്ടടയ്ക്കലുള്ള വിരൂപാക്ഷക്ഷേത്രത്തിലെ ആറുകരമുള്ള ശിവവിഗ്രഹവും പ്രധാനമാണ്. കൂടാതെ പടിഞ്ഞാറന്‍ ചാലൂക്യരുടെ ശില്പകലാപാടവം വിളിച്ചറിയിക്കുന്ന വിരൂപാക്ഷ-പാപനാഥ-മല്ലികാര്‍ജുന ക്ഷേത്രങ്ങളിലെ നിരവധി ശിവവിഗ്രഹങ്ങള്‍ ഓരോന്നും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. കിഴക്കന്‍ ചാലൂക്യരുടെ കുറച്ചു വ്യത്യസ്തമായ ശൈലിയിലുള്ള നിരവധി വിഗ്രഹങ്ങള്‍ പലതും ഉടഞ്ഞ നിലയിലാണ്. വിദേശാക്രമണം പലപ്പോഴും ഹൈന്ദവദേവവിഗ്രഹങ്ങള്‍ക്കു നാശം വിതച്ചിട്ടുണ്ട്. കൂട്ടത്തില്‍ നടരാജവിഗ്രഹങ്ങള്‍ (കൂടുതലും ശിലയിലുള്ളവ) വളരെയേറെ തച്ചുടയ്ക്കലിനു വിധേയമായിട്ടുണ്ട്.

ഏഴാം ശ. മുതല്‍ വളരെ ആര്‍ജവത്തോടെ ദക്ഷിണേന്ത്യന്‍ ശില്പികള്‍ നിര്‍മിച്ചുവന്നിട്ടുള്ള വിശേഷിച്ചും പല്ലവകാലത്തെ നടരാജവിഗ്രഹങ്ങളില്‍ ശ്രദ്ധേയമായവ മഹാബലിപുരത്തും കാഞ്ചീപുരത്തും കാണാം. ഇവയെല്ലാം വളരെയേറെ ചര്‍ച്ചാവിധേയമായിട്ടുണ്ട്. കൈലാസനാഥക്ഷേത്രം, കൈലാസക്ഷേത്രം എന്നിവയിലെ നടരാജശില്പരൂപങ്ങള്‍ എല്ലാംതന്നെ മനോഹരമാണ്. കൈലാസനാഥക്ഷേത്രത്തിലെ ചുവര്‍ പാനലുകളില്‍ ആലേഖനം ചെയ്തിട്ടുള്ള 'ആലീഢ'നിലയിലെ ശിവനും, നര്‍ത്തകര്‍ക്ക് പൊതുവേ ആയാസകരമായ ലലാടതിലകമെന്ന കരണത്തില്‍ നിലകൊള്ളുന്ന ശിവനും ശ്രദ്ധേയമാണ്. വീണാധരനും കാലാന്തകനുമായ ശിവനെയും ഇവിടെ കാണാം.

ഋഷഭത്തിന്റെയും സിംഹത്തിന്റെയും മുകളില്‍ നിന്നുകൊണ്ടുള്ള നൃത്തം

ലോഹപ്രതിമാ നിര്‍മാണകലയില്‍ തെക്കേ ഇന്ത്യയിലെ പല്ലവരും ചോളരും കൈവരിച്ച ഔന്നത്യം വളരെ അതിശയകരമായി നിലകൊള്ളുന്നു. വിശ്വോത്തരമായ നിരവധി നടരാജവിഗ്രഹങ്ങള്‍ ഇരുകൂട്ടരും സൃഷ്ടിച്ചിട്ടുണ്ട്. ഉദാ. കൂറം എന്ന സ്ഥലത്ത് (നല്ലൂര്‍) കീലക്കാട് വിരൂപാക്ഷീശ്വര ക്ഷേത്രത്തിലെ നടരാജന്റെ വെങ്കലശില്പങ്ങള്‍ ലോകത്തെ ഏതൊരു ശില്പത്തോടും കിടപിടിക്കുന്നവയാണ്. പാണ്ഡ്യരും ഈ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കൂട്ടരാണ്. തിരുനെല്‍വേലിയിലെ തിരുമലൈപുരത്തും (7-ാം ശ.) തിരുപ്പുറം കുണ്ട്രത്തും (8-ാം ശ.) സെവില്‍പെട്ടിയിലും (9-ാം ശ.) കുന്നംകുടിയിലും (8-ാം ശ.) കുളകുമലൈയിലും (8-ാം ശ.) അവര്‍ നിര്‍മിച്ച ശിവവിഗ്രഹങ്ങള്‍ പാണ്ഡ്യശില്പകലയുടെ മകുടോദാഹരണങ്ങളാണ്. ഇതില്‍നിന്നൊക്കെ വ്യത്യസ്തമായ ശൈലിയിലുള്ള ചേര ശില്പരീതിയാണ് കേരളത്തിലെ വിഴിഞ്ഞത്ത് കാണുന്നത് എന്ന് നിരൂപകര്‍ ചൂണ്ടിക്കാണിക്കുന്നു.

വെങ്കല ശില്പങ്ങള്‍-ചോളശൈലി. ആദ്യകാല ചോള പ്രതിമാനിര്‍മാണകലയുടെ പ്രത്യേകത അതിന്റെ തനിമയും മൌലികതയുമാണ്. രൂപപരമായ ചാരുതയും ഗാംഭീര്യവും ഭാവസംക്രമണശേഷിയുമുള്ള ശിവവിഗ്രഹങ്ങള്‍ തെക്കേ ഇന്ത്യന്‍ വെങ്കലശില്പങ്ങളുടെ സവിശേഷതയാണ്. മദ്രാസ് മ്യൂസിയത്തിലെ ബ്രോണ്‍സ് ഗ്യാലറിയില്‍ ഇത്തരത്തിലുള്ള നിരവധി നടരാജവിഗ്രഹങ്ങള്‍ ഉണ്ട്. ഡല്‍ഹിയിലെ നാഷണല്‍ മ്യൂസിയത്തില്‍ വച്ചിട്ടുള്ള, തിരുവരംഗുളത്തില്‍നിന്നു കിട്ടിയ 10-ാം ശ.-ത്തിലെ ചോള ശൈലിയിലെ ശിവവിഗ്രഹവും തഞ്ചാവൂര്‍ തണ്ടാതോട്ടത്തിലെ (10-ാം ശ.) ഏതാനും നടരാജവിഗ്രഹങ്ങളും മതിയാകും ലോകത്തെ ഏറ്റവും വലിയ ലോഹപ്രതിമാശില്പികളുടെ നാടാണ് ഭാരതമെന്നു തെളിയിക്കാന്‍. ലണ്ടനിലെ വിക്ടോറിയ ആല്‍ബര്‍ട്ട് മ്യൂസിയത്തില്‍ വച്ചിട്ടുള്ള ആദ്യകാല ചോള നടരാജ(വെങ്കല)വിഗ്രഹത്തിനുള്ള പ്രത്യേകത, ശിവന്റെ നൃത്ത പോസിലെ രൂപത്തിനു ചുറ്റുമുള്ള അഗ്നിവലയത്തിന്റെ സാന്നിധ്യമാണ്. മദ്രാസ് മ്യൂസിയത്തിലെ 'തിരുവലങ്ങാടു നടരാജ'നും (എ.ഡി. 1,000) തഞ്ചാവൂര്‍ ബൃഹദേശ്വര ക്ഷേത്രത്തിലെ ചോള ശൈലിയിലുള്ള നടരാജനും (11-ാം ശ.) ശിവകാമസുന്ദരിയും വര്‍ണനാതീതമായ ഭാവപ്രകാശം വഴിയുന്ന അതുല്യ ശില്പങ്ങള്‍ തന്നെയാണ്. തഞ്ചാവൂരിലെ പുങ്ങന്നൂരിലെ (11-ാം ശ.) ചുറ്റും പ്രകാശവലയമോ ദീപയഷ്ടികളോ ഇല്ലാത്ത വെങ്കലശില്പം അതിന്റെ ശരീരത്തിന്റെ പ്രത്യേക ശൈലീകരണംകൊണ്ടുമാത്രം എന്താണ് ചോള ശില്പകലയുടെ പ്രത്യേകമായ മൌലികത എന്ന് വിളിച്ചറിയിക്കുന്നു. ലോകമെമ്പാടുമുള്ള ശില്പങ്ങള്‍ കണ്ടും ആസ്വദിച്ചും പ്രഫുല്ലമായൊരു ശില്പാസ്വാദന സംവേദനവും സംസ്കൃതിയും ലഭിച്ചിട്ടുള്ളവര്‍ക്കുമാത്രമേ ആദ്യകാല ചോള ശില്പകലാശൈലിയിലുള്ള നടരാജവെങ്കലശില്പങ്ങളുടെ പ്രൌഢവും ഗംഭീരവും അതുല്യവുമായ നിലവാരം എന്തെന്നറിയുവാന്‍ കഴിയൂ.

12-ാം ശ.-ത്തിലെത്തുമ്പോള്‍ ചോള വെങ്കലലോഹനിര്‍മാണകല അതിന്റെ കലാപരമായ പരമകാഷ്ഠയിലെത്തുന്നതായി കാണാം. തരശമ്പാടി നടരാജവിഗ്രഹവും പഞ്ചമുഖവാദ്യം വായിക്കുന്ന ശിവനും ഊര്‍ധ്വജാനുശിവനും തെക്കേ ആര്‍ക്കോടിലെ തിരുവക്കരെയിലെ തിണ്ടിവനം ശിവനും ചിദംബരത്തിലെ നിട്ടേശ്വരക്ഷേത്രത്തിലെ ശിവകാമിയോടുകൂടിയ നടരാജവിഗ്രഹവും അതീവ മനോഹരമാണ്. കൂടാതെ തിരുപ്പഗലൂര്‍, പഞ്ചനാട്ടിക്കുളം, വള്ളന്നൂര്‍, തിരുകണ്ടീശ്വരം എന്നിവിടങ്ങളിലെ നടരാജവിഗ്രഹങ്ങളും തഞ്ചാവൂര്‍ ആര്‍ട്ട് ഗ്യാലറിയെ ഇന്നും അലങ്കരിക്കുന്ന ശിവശില്പങ്ങളും വിസ്മരിക്കാനാവില്ല. ചോളരുടെ (13-ാംശ.) ഉടുത്തൂരിലെ ശിവശില്പം അപൂര്‍വമായ ഒരു സൃഷ്ടിയാണ്. നെതര്‍ലന്‍ഡിലെ (ആംസ്റ്റര്‍ഡാം) റിക്ജ് മ്യൂസിയത്തിലെ ചോളകാലത്തെ (എ.ഡി. 12-13 ശ.) നടരാജശില്പം അമൂല്യമായ ഒരു സൃഷ്ടിയാണ്. ഹൊയ്സാലരുടെയും ചാലൂക്യരുടെയും നടരാജശില്പങ്ങള്‍ ഒക്കെയും വളരെയേറെ അലംകൃതവും ആഡംബരപൂര്‍വവുമാണ്. ഡല്‍ഹിയിലെ നാഷണല്‍ മ്യൂസിയത്തില്‍ സൂക്ഷിക്കുന്ന ഹമ്പിയിലെ ചാലൂക്യരുടെ നടരാജശില്പത്തോടുകൂടിയ പാനലിന്റെ ഒരു ഭാഗത്തുള്ള (ഒരു ലിന്റലില്‍ സൃഷ്ടിച്ചിട്ടുള്ള) ശില്പം വളരെ വിചിത്രമാണ്. ഹലേബിഡിലെ ഹൊയ്സാല സ്കൂളില്‍പ്പെട്ട ശില്പരചനാശൈലിയുടെ പ്രത്യേകത 12-ാം ശ.-ത്തില്‍ നിര്‍മിച്ച ആപാദചൂഡം അലംകൃതമായ ഊര്‍ധജാനു ശിവവിഗ്രഹത്തില്‍ കാണാം. ഇതൊരു സ്റ്റോണ്‍ റിലീഫ് ആണ്. ഹോയ്സാല ശില്പശൈലിയിലുള്ള നടരാജശില്പങ്ങളുടെ ഉരുണ്ടുകൊഴുത്ത ശരീരവടിവുകള്‍, മുഴപ്പുകള്‍ എന്നിവയൊക്കെയും ഇന്ദ്രിയങ്ങളെ ഹഠാദാകര്‍ഷിക്കുന്നവയും ലൌകികപ്രേരണയുളവാക്കുന്നവയുമാണ്.

ചാലൂക്യരും മറ്റും. ചാലൂക്യശൈലി പിന്നീടു വികസിച്ചുവന്ന കാകതീയ ശൈലിയിലേക്കു പരിണമിക്കുന്ന 11-ഉം 12-ഉം നൂറ്റാണ്ടുകള്‍ക്കിടയില്‍ നിര്‍മിച്ച ചില വെങ്കലശില്പങ്ങള്‍ പ്രത്യേകം ശ്രദ്ധേയമാണ്. ഉദാ. ദ്രാക്ഷാരമ എന്ന കിഴക്കേ ചാലൂക്യ-കാകതീയ ശൈലിയിലുള്ള വെങ്കലനടരാജനും പാലംപെട്ടിലെ രാമപ്പാ ക്ഷേത്രത്തിന്റെ സീലിങ്ങിലുള്ള കാകതീയ ശൈലിയിലുള്ള ശിവനും അപസ്മാരന്റെ മുകളില്‍ നിന്ന് നര്‍ത്തനം ചെയ്യുന്നു. മറ്റു വാദ്യവാദകരോടൊപ്പം ശിവനും ചിത്രീകരിക്കപ്പെട്ട ഈ ശില്പമാതൃക ഹൈദരാബാദിലെ മ്യൂസിയത്തില്‍ കാണാം. തെങ്കാശിയില്‍നിന്നു ലഭിച്ച, വിജയനഗരസാമ്രാജ്യത്തിന്റെ സാമന്തരായിരുന്ന പാണ്ഡ്യരാജാക്കന്മാരിലെ നായക്കുകളുടെ കാലത്തു നിര്‍മിച്ച ശില്പങ്ങളില്‍ ഒന്നായ ലലാടതിലകമെന്ന കരണനിലയില്‍ നില്ക്കുന്ന (17-ാം ശ.) ശിവന്റെ വിഗ്രഹം അതീവകോമളമായ ഒരു കലാസൃഷ്ടിയാണ്. മധുരയിലെ മീനാക്ഷി-സുന്ദരേശ്വര ക്ഷേത്രത്തിലെ രജതസഭയുടെ പ്രവേശനകവാടത്തില്‍ ധ്വജസ്തംഭത്തിനരികെ നിര്‍മിച്ചിട്ടുള്ള നടരാജനെ കേന്ദ്രബിംബമാക്കി നൃത്തത്തിന് അകമ്പടിക്കാരായിട്ടുള്ള കലാകാരന്മാരെയും ചിത്രീകരിക്കുന്ന വളരെ പ്രശസ്തമായ ഒരു ശില്പമുണ്ട്.

ഉത്തര-പശ്ചിമ-പൂര്‍വ ഇന്ത്യയില്‍. ഉത്തരേന്ത്യയില്‍ ഭുവനേശ്വറിലെ ഭാരതേശ്വരക്ഷേത്രത്തിലെ (7-ാം ശ.) നടരാജശില്പവും ക്ഷേത്രഭിത്തിയിലെ ഉള്ളിലേക്ക് ഇറങ്ങിനില്ക്കുന്ന ഒരു പാനലിന്റെ ഭാഗത്ത് വകഞ്ഞുവച്ചിട്ടുള്ള ഗംഗരുടെ ശൈലിയിലുള്ള നടരാജവിഗ്രഹവും ഗംഗരുടെതന്നെ കൊണാര്‍ക്കിലെ മൂന്നുശിരസ്സുള്ള മാര്‍ത്താണ്ഡഭൈരവശില്പവും (13-ാം ശ.) മയൂര്‍ഭഞ്ജിലെ (10-ാം ശ.) പാതി ഉടല്‍ നഷ്ടമായ ശിവശില്പവും ഇപ്പോഴത്തെ ബംഗ്ളാദേശിലെ ഡാക്കായിലെ ശങ്കരബന്ധ (10-ാം ശ.) ശില്പവും നന്ദിയുടെ പുറത്തുനിന്ന് നടനമാടുന്ന ശിവനെ ചിത്രീകരിച്ചിരിക്കുന്ന ബല്ലാല്‍ബാടിയിലെ ശില്പവും (10-ാം ശ.) ഡാക്കാ മ്യൂസിയത്തിലിരിക്കുന്ന, നന്ദിയുടെ ചുമലില്‍ നിന്ന് വീണമീട്ടി നൃത്തം ചെയ്യുന്ന പത്തുകൈകളുള്ള ശിവന്റെ (10-ാം ശ.) വിഗ്രഹവും തെക്കേ ഇന്ത്യയിലെ പ്രൌഢഗംഭീരവും ഉദാത്തവുമായ നടരാജവിഗ്രഹങ്ങളില്‍നിന്നെല്ലാം അകന്നു നില്ക്കുന്നു ശൈലിയില്‍. ബംഗാളിലും സമീപപ്രദേശങ്ങളിലും കണ്ടുവരുന്ന, ഋഷഭത്തിന്റെ മേല്‍ നിന്ന് നൃത്തം ചെയ്യുന്ന 12 കരങ്ങളുള്ള ശിവന്റെ ശില്പങ്ങള്‍ വീണമീട്ടി നൃത്തം ചെയ്യുന്ന മറ്റൊരു വ്യത്യസ്തശൈലിയുടെ സൃഷ്ടിയാണ്. മുഖ്യധാരാ ശിവരൂപകല്പനകളില്‍നിന്നു വേറിട്ടുനില്ക്കുന്ന ബംഗാളി ശില്പങ്ങള്‍ക്കു പിന്നിലെ കലാദാര്‍ശനിക പരിപ്രേക്ഷ്യത്തില്‍ കാണുന്നത് ബംഗാളിന്റെ പ്രാദേശിക മനസ്സിന്റെ ഒരു പ്രത്യേക കലാപ്രവണതയാണ്. ഡാക്കാ മ്യൂസിയത്തിലെ നടരാജശിവന്റെ ശില്പങ്ങളില്‍ നല്ല ശൈലീവ്യതിയാനം ഉണ്ട്. കാളപ്പുറത്ത് നിവൃതിയില്‍നിന്ന് നൃത്തമാടുന്ന ശിവനോടൊപ്പം ഗംഗയെയും ഗൌരിയെയും കാണാം. കൂടാതെ നന്ദിയെന്ന ഋഷഭം ഒരു മുന്‍കാല്‍ ഉയര്‍ത്തി ശിവന്റെ നൃത്തവിലാസത്തില്‍ പങ്കാളിയാകുന്നതും വിചിത്രമായ ആലേഖ്യമാണ്. അസമിലെ ഗുവാഹത്തിയില്‍ സംസ്ഥാന മ്യൂസിയത്തില്‍ കാണുന്ന ശിവന്‍ കാമരൂപനാണ് (10-ാം ശ.). എന്നാല്‍ അത് അത്ര സൌഷ്ഠവം നിറഞ്ഞതല്ല. കാശ്മീരിലെ പായറില്‍നിന്നു ലഭിച്ച ക്ഷേത്രഹര്‍മ്യമുഖത്തുള്ള ശിവവിഗ്രഹവും അതിമനോഹരമെന്ന് വിശേഷിപ്പിക്കാന്‍ കഴിയാത്തതാണ്. കിഴക്കേ ഇന്ത്യയുടെ ശില്പരചനാചാതുരിക്ക് തെക്കേ ഇന്ത്യന്‍ ശില്പിതന്ത്രത്തോട് കിടമത്സരത്തിനു കഴിയുകയില്ല. പൂര്‍വേന്ത്യന്‍ ശിവന്റെ രൂപത്തിന് അമൂര്‍ത്തഭാവമാണുള്ളത്. വിശദാംശങ്ങളില്ലാത്ത ഒരു എക്സ്പ്രഷണിസ്റ്റ് ഭാവം അവയില്‍ കാണാം. ഹിമാചല്‍പ്രദേശിലെ ലക്ഷ്മണമണ്ഡലം എന്ന സ്ഥലത്തുനിന്നു കിട്ടിയ (9-ാം ശ.) നടരാജന് തെക്കേ ഇന്ത്യയിലെ ശൈലീകൃത ശരീരമുള്ള ശിവനോട് സാദൃശ്യം കാണാം. ശൈലിയിലെ ബോധപൂര്‍വമോ അല്ലാതെയോ ഉള്ള വക്രീകരണം ചില കിഴക്കേ ഇന്ത്യന്‍ നടരാജശില്പങ്ങളില്‍നിന്ന് ചാരുത ചോര്‍ത്തിക്കളയുന്നതായി തോന്നാം. ഇത് അവിടത്തെ ശില്പികളുടെ പരിമിതിയായി നമുക്ക് പരിഗണിക്കാം. ഗോപേശ്വറില്‍നിന്നുമുള്ള നടരാജ (ഗുര്‍ജര പ്രതിഹാര : 9-ാംശ.)ശിലാവിഗ്രഹം അത്തരത്തില്‍പ്പെടുന്നു. ഇതിന് അപവാദമായി പറയാവുന്ന നിരവധി ശിവവിഗ്രഹങ്ങളും ബറോളി(10-ാം ശ.)യില്‍നിന്ന് ലഭിച്ചിട്ടുണ്ട്. ഗുര്‍ജര പ്രതിഹാര ശിവന്മാരുടെ മുഖത്ത് കൌമാരപ്രായം വിടാത്ത ഭാവമാണ്. ഈ പ്രദേശത്തുനിന്നു കിട്ടിയ - ഇപ്പോള്‍ ജര്‍മനിയിലെ ബര്‍ലിന്‍ മ്യൂസിയം ഒഫ് ഇന്ത്യന്‍ ആര്‍ട്ട്സിന്റെ പക്കലുള്ള-വീണാവാദനവും നൃത്തവും ഒപ്പം നടത്തുന്ന ഗുര്‍ജര പ്രതിഹാര ശിവന്റെ (10-ാം ശ.) ചെറിയ വിഗ്രഹത്തിനുള്ളതായ അവാച്യമായ സുഷമ ആരെയും അതിശയിപ്പിക്കും. നാഗ്ദായിലെ സാസ്ക്ഷേത്രത്തിലെ മറ്റൊരു (9-ാം ശ.) ഗുര്‍ജര പ്രതിഹാര ശിവശില്പത്തില്‍ നാടകീയതയും നിശ്ചലതയും വാചാലമായി സമ്മേളിക്കുന്നു. നിരവധി ശിവപ്രതിമകളുടെ മുഖത്തിന്, വിശിഷ്യ നാസികയ്ക്കാണ് കാലം നാശം വരുത്തിയത്. വീണാധാരിയായി ദേവിയോടുചേര്‍ന്നുനിന്ന് ദേവിയുടെ മുലക്കണ്ണില്‍ വിരലോടിച്ചു രസിക്കുന്ന ശിവനും, സമീപത്തുനിന്ന് ശിവനെ നാവുകൊണ്ട് നക്കിത്തുടയ്ക്കുന്ന ഋഷഭവും ചേര്‍ന്ന, ലക്കണ്ഡലില്‍നിന്നു ലഭ്യമായ ഗുര്‍ജര പ്രതിഹാര ശിവവിഗ്രഹം (9-ാം ശ.) കൗതുകകരമായ ഒരു വ്യതിയാനമാണ്.

ഭാരതീയ ശില്പകലാസംസ്കൃതിയെക്കുറിച്ച് പഠനവും ഗവേഷണവും നടത്തുന്ന ഭാരതീയരും വിദേശികളും നടരാജവിഗ്രഹങ്ങളുടെ നാനാത്വവും ധാരാളിത്തവും ശൈലീപരമായ വൈവിധ്യവും കണ്ട് വിസ്മയപ്പെടാറുണ്ട്. ആരെയും ആശ്ചര്യപരതന്ത്രരാക്കുന്നത്ര വിപുലവും വിശാലവും ആയ ഭാരതീയ ശില്പകലാപ്രാവീണ്യത്തിന്റെ ഒരു ഭാഗം മാത്രമാണ് ശിവനെ ആവിഷ്കരിക്കുന്നതായിട്ടുള്ളത്. ഈ മഹത്തായ കലാപാരമ്പര്യത്തില്‍ മറ്റു ദേവതമാരുടെയും ശില്പങ്ങള്‍കൂടി ചേരുമ്പോള്‍ ഈ ബൃഹത്തായ സര്‍ഗവ്യാപാരമണ്ഡലം പൂര്‍ത്തിയാകുന്നതാണ്. നോ: നടരാജന്‍, നടരാജനൃത്തം

(പ്രൊഫ. എം. ഭാസ്കര പ്രസാദ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍