This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നക്സല്‍ബാരി പ്രക്ഷോഭം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നക്സല്‍ബാരി പ്രക്ഷോഭം

വടക്കന്‍ ബംഗാളിലെ നക്സല്‍ബാരി എന്ന പ്രദേശത്ത് 1967-ല്‍ നടന്ന കര്‍ഷക സമരം. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ തീവ്ര ഇടതുപക്ഷ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ ഭൂമിക്കുവേണ്ടിയുള്ള സായുധകലാപമായിരുന്നു അത്. ഡാര്‍ജിലിങ് ജില്ലയിലെ സിലിഗുരി സബ് ഡിവിഷനിലാണ് നക്സല്‍ബാരി പ്രദേശം ഉള്‍ പ്പെടുന്നത്. നക്സല്‍ബാരി എന്ന സ്ഥലനാമത്തില്‍നിന്നാണ് 'നക്സലൈറ്റ്' എന്ന പദത്തിന്റെ ഉത്പത്തി. നക്സല്‍ബാരിയില്‍ നടന്ന തരത്തില്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുണ്ടായ സായുധ സമരങ്ങളെ 'നക്സല്‍ സമരങ്ങള്‍' എന്നും ഇവയ്ക്കു നേതൃത്വം കൊടുക്കുന്ന സംഘടനകളെ നക്സലൈറ്റ് പ്രസ്ഥാനങ്ങള്‍ എന്നും പൊതുവേ വിളിക്കുന്നു.

കമ്യൂണിസ്റ്റ് തീവ്രവാദി നേതാക്കളായ ചാരു മജുംദാര്‍, കനു സന്യാല്‍, ജംഗാള്‍ സന്താള്‍ എന്നിവരായിരുന്നു 1967-ലെ നക്സല്‍ബാരി സമരത്തിനു സജീവനേതൃത്വം നല്കിയത്.
ചാരു മജുംദാര്‍
1950-കള്‍ മുതല്‍ വടക്കന്‍ ബംഗാളില്‍, പ്രത്യേകിച്ച് ഡാര്‍ജിലിങ് മേഖലയില്‍, ചാരു മജുംദാറിന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് തീവ്രവാദികള്‍ കര്‍ഷകരെയും ഗോത്രവര്‍ഗക്കാരെയും ജന്മിമാര്‍ ക്കെതിരായി സംഘടിപ്പിക്കുന്നുണ്ടായിരുന്നു. എല്ലാ ഗ്രാമങ്ങളിലും കര്‍ഷകസംഘങ്ങള്‍ രൂപവത്കരിക്കുകയും കര്‍ഷകരെ സായുധപ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലിപ്പിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനം 1967-ല്‍ സജീവമായി തുടങ്ങി. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്കുന്ന ഐക്യമുന്നണി ഗവണ്മെന്റാണ് അക്കാലത്ത് പശ്ചിമബംഗാള്‍ സംസ്ഥാനത്ത് ഭരണം നടത്തിയിരുന്നത്. ഗവണ്മെന്റ് വിപുലമായ ഒരു ഭൂനയം പ്രഖ്യാപിച്ചിരുന്നെങ്കിലും അത് നടപ്പാക്കുന്നതില്‍ പല പ്രതിബന്ധങ്ങളും നേരിടേണ്ടിവന്നു. ബ്യൂറോക്രസിയുടെയും ജുഡീഷ്യറിയുടെയും സഹകരണത്തോടെ ഭൂപരിഷ്കരണം നടപ്പാക്കാനുള്ള ഗവണ്മെന്റിന്റെ തീരുമാനം കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ തീവ്ര ഇടതുപക്ഷ നിലപാടുകള്‍ സ്വീകരിച്ചിരുന്ന ചാരു മജുംദാറിനും മറ്റും സ്വീകാര്യമായില്ല. നിയമപ്രകാരമുള്ള ഭൂമികൈമാറ്റങ്ങള്‍ യഥാര്‍ഥത്തില്‍ കര്‍ഷകപ്രസ്ഥാനത്തെ തകര്‍ക്കുകയും കര്‍ഷകരുടെ സമരവീര്യത്തെ കെടുത്തുകയും ചെയ്യുമെന്നായിരുന്നു അവരുടെ നിലപാട്. അവരെ സംബന്ധിച്ചിടത്തോളം കര്‍ഷകസമരവീര്യം ഉജ്ജ്വലമായി നിന്നാല്‍ മാത്രമേ കര്‍ഷകരുടെയും മറ്റും ശോചനീയാവസ്ഥയ്ക്കു കാരണക്കാരായ ഭരണകൂടത്തെയും ജന്മിത്തത്തെയും ഇല്ലായ്മചെയ്ത് ഭൂരഹിതരായ സാധുകര്‍ഷകരുടെ താത്പര്യങ്ങള്‍ പരിരക്ഷിക്കാന്‍ കഴിയൂ. ചൈനയിലെ മാവോ സെ ദൂങ്ങിന്റെ അനുയായിയും ആരാധകനുമായിരുന്നു ചാരു മജുംദാര്‍. ചാരു മജുംദാറും അനുയായികളും ജന്മിമാരില്‍നിന്നു ഭൂമി പിടിച്ചെടുക്കാനുള്ള സജീവ പോരാട്ടത്തിനിറങ്ങി.

1967 മാര്‍ച്ചോടെ കര്‍ഷകസംഘങ്ങളെ ആയുധപരിശീലനം നല്കി സായുധസംഘങ്ങളാക്കി മാറ്റി. ഗോത്രമേഖലയിലെ പരമ്പരാഗത ആയുധങ്ങളായ അമ്പും വില്ലും കുന്തവും ഓരോ കര്‍ഷകനും കയ്യിലേന്തി. അവര്‍ ജന്മിമാരില്‍നിന്ന് ഭൂമി പിടിച്ചെടുക്കുകയും കൃഷിചെയ്യുകയും ഭൂരേഖകള്‍ നശിപ്പിക്കുകയും ചെയ്തു. ജന്മിമാര്‍ക്കെതിരെ വധശിക്ഷ പ്രഖ്യാപിക്കുകയും അവരുടെ ആവാസകേന്ദ്രങ്ങള്‍ ആക്രമിച്ച് പണവും ആയുധങ്ങളും കവര്‍ന്നെടുക്കുകയുമുണ്ടായി. മേയ് മാസത്തോടെ നക്സല്‍ബാരി, ഫാന്‍സിദേവ എന്നീ പൊലീസ് സ്റ്റേഷനുകള്‍ക്കു കീഴില്‍വരുന്ന നിരവധി ഗ്രാമങ്ങള്‍ പൂര്‍ണമായും കമ്യൂണിസ്റ്റ് തീവ്രവാദികള്‍ പിടിച്ചെടുത്തു.

കനു സന്യാല്‍
അവരുടെ അനുമതിയില്ലാതെ പുറത്തുള്ളവര്‍ക്ക് പ്രസ്തുത ഗ്രാമങ്ങളിലേക്കു പ്രവേശനം സാധ്യമല്ല എന്ന സ്ഥിതിയുണ്ടായി. അധികാരികളുടെ നിയന്ത്രണത്തില്‍നിന്ന് കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥ വന്നപ്പോള്‍ പാര്‍ട്ടിഘടകവുമായി കൂടിയാലോചന നടത്തി നിയമവിധേയമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്പിക്കുവാന്‍ ഗവണ്മെന്റ് നടത്തിയ ശ്രമം ഫലവത്തായില്ല. പൊലീസ് തങ്ങളെ ഇല്ലായ്മചെയ്യുന്നതിനുമുമ്പ് പൊലീസ്സംഘങ്ങളെ ആക്രമിക്കാനും അവരില്‍നിന്ന് ആയുധങ്ങള്‍ പിടിച്ചെടുക്കാനും ചാരു മജുംദാര്‍ കര്‍ഷകരെ ആഹ്വാനംചെയ്തു.

പൊലീസും ജനങ്ങളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. നേതാക്കളെ അറസ്റ്റുചെയ്യാനെത്തിയ പൊലീസ്സംഘത്തിനുനേരെ സായുധരായ ഗോത്രവര്‍ഗക്കാര്‍ നടത്തിയ ആക്രമണത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. മേയ് 25-ന് നക്സല്‍ബാരിയിലെ പ്രസാദ്ജോദില്‍ ജനക്കൂട്ടത്തിനുനേരെ പൊലീസ് നടത്തിയ വെടിവയ്പില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ കൊല്ലപ്പെട്ടു. നക്സല്‍ബാരിമേഖലയാകെ കലാപങ്ങള്‍ പടര്‍ന്നുപിടിച്ചു. ഡാര്‍ജിലിങ്ങിലും വടക്കന്‍ബംഗാളിലെ മറ്റു ചില ഭാഗങ്ങളിലും ഭീകരാന്തരീക്ഷം രൂപപ്പെട്ടു. കൊല്‍ക്കത്താ തെരുവുകളിലെ ചുമരുകളില്‍ സി.പി.ഐ.(എം.)നോട് വിയോജിപ്പ് പ്രകടിപ്പിച്ച് തീവ്രവാദഗ്രൂപ്പുകള്‍ മുദ്രാവാക്യങ്ങള്‍ എഴുതി. നക്സല്‍ബാരിപ്രക്ഷോഭത്തോട് അനുകൂല നിലപാട് ഉണ്ടായിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി വിഭാഗങ്ങളും വിദ്യാര്‍ഥികളും കൊല്‍ക്കത്തയിലെ റാം മോഹന്‍ ലൈബ്രറി ഹാളില്‍ പൊതുയോഗം സംഘടിപ്പിച്ച് നക്സല്‍ബാരി കര്‍ഷക സഹായസമിതി രൂപീകരിച്ചു. ഡാര്‍ജിലിങ്ങില്‍ നക്സലൈറ്റ് നടപടികള്‍ നടക്കവെ ചൈനീസ് മാധ്യമങ്ങള്‍ കലാപത്തെ പ്രകീര്‍ത്തിച്ചു. 'വസന്തത്തിന്റെ ഇടിമുഴക്കം' എന്നാണ് അവര്‍ ഇതിനെ വിശേഷിപ്പിച്ചത്.

ക്രമേണ നക്സല്‍ബാരിയിലെ കലാപങ്ങളെ പൊലീസ് അടിച്ചമര്‍ത്തി. 1967 നവംബറില്‍ കൊല്‍ക്കത്തയില്‍ അഖിലേന്ത്യാ നക്സല്‍ബാരി കര്‍ഷകസമര സഹായസമിതി രൂപവത്കരിക്കപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മാവോയിസ്റ്റ് ഗ്രൂപ്പുകള്‍ ഒന്നിച്ചു സംഘടിപ്പിച്ച സമ്മേളനമായിരുന്നു അത്. വിപ്ലവകാരികളുടെ അഖിലേന്ത്യാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് രൂപംനല്കിക്കൊണ്ട് സി.പി.ഐ. (എം.)-ല്‍ നിന്ന് അവര്‍ വേര്‍പിരിഞ്ഞു.

നക്സല്‍ബാരിസംഭവം ഇന്ത്യ ഒട്ടാകെയുള്ള കാര്‍ഷികമേഖലകളില്‍ മാറ്റത്തിനു പ്രേരകമായി. 1967-നുശേഷം ഭൂമിക്കുവേണ്ടി നടന്ന കര്‍ഷക സമരങ്ങള്‍ക്ക് ഇത് പ്രചോദനമായിത്തീര്‍ന്നു. 1967 ജൂണില്‍ തമിഴ്നാട്ടില്‍ 'റെഡ് ഫ്ളാഗ് മൂവ്മെന്റ്' ഉടലെടുത്തു.
ജംഗാള്‍ സന്താള്‍
കുറേക്കൂടി ശക്തമായ പ്രതികരണമുണ്ടായത് ആന്ധ്രപ്രദേശിലും കേരളത്തിലുമാണ്. കേരളത്തില്‍ 1967-69 കാലത്തില്‍ പുല്‍പ്പള്ളിയിലും വയനാട്ടിലും കിളിമാനൂരും നക്സലൈറ്റ് മാതൃകയിലുള്ള കലാപങ്ങള്‍ ഉണ്ടായി.

ആന്ധ്രപ്രദേശിന്റെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള ശ്രീകാകുളം ജില്ല ഒരു പ്രധാന ഗോത്രവര്‍ഗമേഖലയാണ്. ശ്രീകാകുളത്തെ പാര്‍വതീപുരത്ത് 1967 ഒ. 31-ന് രണ്ട് ഗോത്രവര്‍ഗ കര്‍ഷകരെ ഭൂജന്മികളുടെ ഏജന്റുമാര്‍ വെടിവെച്ചുകൊന്നു. തുടര്‍ന്ന് നക്സല്‍ബാരി മാതൃക സ്വീകരിച്ച് സായുധകലാപത്തിന് കര്‍ഷകര്‍ തയ്യാറായി. ശ്രീകാകുളം ഉള്‍ പ്പെട്ട മേഖലയിലും തെലുങ്കാന മേഖലയിലും കലാപകാരികള്‍ സംഘടിച്ചു. 1968 ന. 24-ന് ജന്മിമാരുടെ ഭൂമികളില്‍ അതിക്രമിച്ചു കയറി വിളവെടുത്തുകൊണ്ട് ഇവര്‍ കലാപത്തിനു തുടക്കം കുറിച്ചു. ജന്മിമാരുടെയും പണമിടപാടുകാരുടെയും വീടുകള്‍ ആക്രമിച്ച് പൂഴ്ത്തിവച്ചിരുന്ന നെല്ലും അരിയും പണവും ഭൂരേഖകളും പിടിച്ചെടുത്തു. പൊലീസിനെയും കലാപകാരികള്‍ നേരിട്ടു. നിരവധി സംഘട്ടനങ്ങള്‍ക്കൊടുവില്‍ ഗോത്രവര്‍ഗക്കാരോട് തന്ത്രപരമായ ഗറില്ലായുദ്ധത്തിലേക്കു തിരിയാന്‍ വിപ്ളവകാരികള്‍ ആവശ്യപ്പെട്ടു. ആന്ധ്രപ്രദേശിലാകെ പടര്‍ന്നുപിടിച്ച നക്സലൈറ്റ് ഗറില്ലാ സമരത്തിന്റെ ആരംഭമായിരുന്നു അത്. പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ് എന്ന നിലയില്‍ ഇത് പിന്നീട് വളര്‍ന്നു.

ബംഗാളിലെ നക്സലൈറ്റ് പ്രവര്‍ത്തനങ്ങളുടെ സ്വാധീനം കേരളത്തിലുമുണ്ടായി. 196768 കാലത്ത് കേരളത്തില്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ നിലവിലിരിക്കവെ മലബാറിലെ കമ്യൂണിസ്റ്റ് നേതാവ് കുന്നിക്കല്‍ നാരായണന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഒരു വിഭാഗം സര്‍ക്കാരിന്റെ ഭൂനയത്തെ ചോദ്യം ചെയ്യുകയും പുറത്ത് സജീവമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ചാരു മജുംദാറും കനു സന്യാലും ആയിരുന്നു അവരുടെ മാര്‍ഗദര്‍ശികള്‍. നക്സല്‍ബാരികലാപത്തിന്റെ ആശയങ്ങള്‍ അവര്‍ പ്രചരിപ്പിച്ചു. മാര്‍ക്സിസ്റ്റു കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വം നക്സല്‍ബാരിസമരത്തെ അപലപിച്ചു. എങ്കിലും കോഴിക്കോട് കേന്ദ്രമാക്കി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ശക്തമായ ഒരു ഗ്രൂപ്പ് പ്രവര്‍ത്തനമാരംഭിച്ചു. വയനാട്ടിലെ ആദിവാസികളെ കേന്ദ്രീകരിച്ച് നക്സല്‍ബാരി മാതൃകയില്‍ കലാപം നടത്താനായിരുന്നു അവരുടെ നീക്കം. 1968 ന. 22-ന് രാത്രിയില്‍ കുന്നിക്കല്‍ നാരായണന്റെ നേതൃത്വത്തില്‍ തോക്കും വാരിക്കുന്തവും ഗ്രനേഡുമായി അവര്‍ തലശ്ശേരിയിലെ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു. ന. 24-ന് രാത്രി പുല്‍പ്പള്ളിയിലെ വയര്‍ലെസ് സ്റ്റേഷനും ആക്രമിക്കപ്പെട്ടു. ആക്രമണത്തിനു നേതൃത്വം കൊടുത്ത കുന്നിക്കല്‍ നാരായണന്‍, അജിത, ഫിലിപ്പ് എം. പ്രസാദ് എന്നിവര്‍ അറസ്റ്റിലായി.

1968-70 കാലത്ത് കേരളത്തിലെ പല പ്രദേശങ്ങളിലും തലശ്ശേരി-പുല്‍പ്പള്ളി മാതൃകയിലുള്ള അക്രമം ആവര്‍ത്തിക്കപ്പെട്ടു. 1970-കളിലും 80-കളിലും വിവിധ രീതികളില്‍ നക്സലൈറ്റ് കലാപങ്ങള്‍ കേരളത്തില്‍ അരങ്ങേറി. 1976-ല്‍ അടിയന്തരാവസ്ഥക്കാലത്ത് ശക്തമായ നക്സലൈറ്റ്വേട്ട നടന്നു. ഇത് പില്ക്കാല കേരള രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചു.

ക്രമേണ കേരളത്തില്‍ നക്സലൈറ്റ് പ്രസ്ഥാനം ശോഷിക്കുകയും പല ഗ്രൂപ്പുകളായി വേര്‍പിരിയുകയും ചെയ്തു. അവയില്‍ ചിലത് ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്.

ഇപ്പോള്‍ ആന്ധ്രപ്രദേശിനു പുറമേ ഒറീസ, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, ഉത്തര മഹാരാഷ്ട്ര, ഇന്ത്യയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ സാമാന്യം വ്യാപകമായും ബിഹാര്‍, കര്‍ണാടക, രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ചെറിയ അളവിലും നക്സലൈറ്റ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അഖിലേന്ത്യാതലത്തില്‍ 1967-ലെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി 1969-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്)- CPI (ML)- എന്ന പേരില്‍ സംഘടനാപരമായി പ്രവര്‍ത്തിച്ചുതുടങ്ങി. പിന്നീട് ഇതില്‍ പല വിഭാഗങ്ങളുണ്ടായി. 1971-ല്‍ സത്യനാരായണ സിങ് നേതൃത്വം നല്കിയ ആഭ്യന്തര കലഹത്തിനും 1972-ല്‍ സംഭവിച്ച ചാരു മജുംദാറിന്റെ മരണത്തിനും ശേഷമാണ് സംഘടന പലതായി വിഭജിച്ചുപോയത്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്) ലിബറേഷന്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്) ജനശക്തി, മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്ററും (MCC) പീപ്പിള്‍സ് വാര്‍ ഗ്രൂപ്പും (PWG) ലയിച്ച് 2004 സെപ്.-ല്‍ ഉണ്ടായ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് ഇന്ത്യ (മാവോയിസ്റ്റ്) എന്നിവയാണ് ഇപ്പോള്‍ നിലവിലുള്ള പ്രധാന ഗ്രൂപ്പുകള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍