This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നകുലന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നകുലന്‍

മഹാഭാരതത്തിലെ പ്രസിദ്ധനായ ഒരു കഥാപാത്രം. പഞ്ചപാണ്ഡവരില്‍ നാലാമനായ നകുലന്‍ മാദ്രിയുടെ ഇരട്ടപെറ്റ മക്കളില്‍ ഒരാളാണ്. പാണ്ഡുവിന്റെ പത്നിയായ കുന്തിക്ക് ദുര്‍വാസാവ് കൊടുത്ത മന്ത്രങ്ങളില്‍ ഒന്ന് സപത്നിയായ മാദ്രിക്കു ലഭിച്ചു. മാദ്രി അശ്വിനീദേവന്മാരെ ഉദ്ദേശിച്ച് ആ മന്ത്രം ജപിച്ചപ്പോള്‍ അവരില്‍നിന്ന് നകുലന്‍, സഹദേവന്‍ എന്നീ ഇരട്ടക്കുട്ടികളുടെ മാതാവാകാന്‍ ഭാഗ്യം ലഭിക്കുകയും ചെയ്തു.
പാണ്ഡവരും ദ്രൗപദിയും:ഒരു ശില്പം(അര്‍ജുനന്‍, യുധിഷ്ഠിരന്‍,നകുലന്‍,സഹദേവന്‍,ദ്രൗപദി)
ആരെയും ആകര്‍ഷിക്കുന്ന സൗന്ദര്യത്തിന് ഉടമയായിരുന്നു നകുലന്‍. ഉപനയനം നടത്തിയത് കാശ്യപമുനിയായിരുന്നു. ചെറുപ്പത്തില്‍ അസ്ത്രവിദ്യ അഭ്യസിപ്പിച്ചത് രാജര്‍ഷിയായ ശുകനാണ്. പാണ്ഡു അന്തരിച്ചപ്പോള്‍ മക്കളെ കുന്തിയുടെ സംരക്ഷണയിലാക്കിയിട്ട് മാദ്രി ചിതയില്‍ ചാടി മരിച്ചു. പിന്നീട് ഹസ്തിനപുരത്തിലെത്തിയ ആ കുടുംബം ഭീഷ്മാചാര്യരുടെയും ധൃതരാഷ്ട്രരുടെയും സംരക്ഷണയില്‍ അവിടെ നിവസിച്ചു. പാണ്ഡവരും കൗരവരും ധനുര്‍വേദം ദ്രോണാചാര്യരില്‍നിന്ന് അഭ്യസിച്ചു. യുദ്ധവൈദഗ്ധ്യംമൂലം നകുലന്‍ 'അതിരഥി' എന്ന പേരില്‍ക്കൂടി അറിയപ്പെട്ടു (മഹാഭാരതം ആദിപര്‍വം 138-39). അരക്കില്ലം വെന്തപ്പോള്‍ ഗുഹയിലൂടെ രക്ഷപെട്ട പാണ്ഡവര്‍ ഗംഗാതീരത്തെത്തിയപ്പോള്‍ തളര്‍ന്നുവീണുപോയ നകുലനെയും സഹദേവനെയും ഭീമന്‍ തോളിലേറ്റിക്കൊണ്ടാണ് പിന്നീട് മുന്നോട്ടുനീങ്ങിയത്. പാഞ്ചാലീസ്വയംവരത്തിനുശേഷം പാണ്ഡവര്‍ ഹസ്തിനപുരം ആസ്ഥാനമാക്കി നിവസിക്കുകയും പാഞ്ചാലിയില്‍ നകുലന് ശതാനീകന്‍ എന്നൊരു പുത്രനുണ്ടാവുകയും ചെയ്തു (മഹാഭാരതം ആദിപര്‍വം). പില്ക്കാലത്ത് വിവാഹംചെയ്ത ചേദിരാജപുത്രിയായ കരേണുമതിയില്‍ നകുലന് നരമിത്രന്‍ എന്നൊരു പുത്രന്‍കൂടി ജനിച്ചു.

യുദ്ധവീരനായ നകുലന്‍ ധര്‍മപുത്രരുടെ നിര്‍ദേശമനുസരിച്ച് പശ്ചിമദേശരാജാക്കന്മാരെ ജയിച്ച് അവരില്‍നിന്നു ലഭിച്ച വമ്പിച്ച സമ്പത്ത് പതിനായിരം ഒട്ടകങ്ങളുടെ പുറത്തുകയറ്റി ഹസ്തിനപുരത്തേക്കു കൊണ്ടുവന്നു (മഹാഭാരതം സഭാപര്‍വം-അധ്യായം 32). ചൂതുകളിയില്‍ തോറ്റ് വനത്തില്‍ പോകേണ്ടിവന്ന യുധിഷ്ഠിരനെ നകുലന്‍ നിഴല്‍പോലെ പിന്തുടര്‍ന്നിരുന്നു. എന്തു വിലകൊടുത്തും കുടുംബത്തെ സംരക്ഷിക്കുന്നതില്‍ ഇദ്ദേഹം ജാഗരൂകനായിരുന്നു. വനത്തില്‍ക്കഴിഞ്ഞ കാലത്ത് ആക്രമണകാരികളായ ക്ഷേമങ്കരന്‍, മഹാമഹന്‍, സുരഥന്‍ എന്നിവര്‍ നകുലന്റെ ശരങ്ങള്‍ക്കിരയായി. രണ്ടുവട്ടം ഇദ്ദേഹം മരണംവരിച്ചശേഷം പുനര്‍ജന്മം നേടിയതായി പരാമര്‍ശിക്കുന്നുണ്ട്. ദ്വൈതവനത്തില്‍വച്ചായിരുന്നു ആദ്യ സംഭവം. വെള്ളം കോരാന്‍ സരസ്സിലിറങ്ങിയപ്പോള്‍ ഒരു കൊക്കിന്റെ രൂപത്തില്‍ വന്ന ധര്‍മദേവന്റെ നിര്‍ദേശം സ്വീകരിക്കാത്തതിനാല്‍ മൃതനായെങ്കിലും അപ്പോള്‍ അവിടെയെത്തിയ ധര്‍മപുത്രരുടെ അഭ്യര്‍ഥനയാല്‍ പുനര്‍ജന്മം ലഭിച്ചു. യക്ഷപ്രശ്നത്തില്‍വച്ചും ഈ സംഭവത്തിന്റെ മറ്റൊരുതരത്തിലുള്ള ആവര്‍ത്തനം കാണാം.

നകുല-സഹദേവ ക്ഷേത്രം : മഹാബലിപുരം

വിരാടനഗരത്തില്‍ യാജ്ഞികന്‍ എന്ന പേരില്‍ ഒരു അശ്വപാലകനായിട്ടാണ് നകുലന്‍ അജ്ഞാതവാസം നയിച്ചത്. അജ്ഞാതവാസത്തിന്റെ അന്തിമഘട്ടത്തില്‍ വിരാടനെ രക്ഷിക്കാന്‍ ത്രിഗര്‍ത്തനോടു നടത്തിയ യുദ്ധത്തില്‍ നകുലന്‍ മുന്‍പന്തിയിലുണ്ടായിരുന്നു. കുരുക്ഷേത്രയുദ്ധത്തിലും നകുലന്‍ വീരോചിതമായി പോരാടിയിരുന്നു. ഇദ്ദേഹം ഏറ്റുമുട്ടിയ മഹാരഥന്മാരുടെ പേരുകള്‍ താഴെ ചേര്‍ക്കുന്നു.

ഒന്നാം ദിവസം നകുലന്‍ ദുശ്ശാസനനുമായി ദ്വന്ദ്വയുദ്ധം നടത്തി. പിന്നീടുള്ള ദിവസങ്ങളില്‍ ശല്യര്‍, ശകുനി, വികര്‍ണന്‍, ദുര്യോധനന്‍, ദ്രോണര്‍, വൃഷസേനന്‍ തുടങ്ങിയവരുമായി നേരിട്ട് യുദ്ധം നടത്തി. വികര്‍ണനെയും ശകുനിയെയും തോല്പിക്കാനും അംഗരാജാവിനെ വധിക്കാനും ഇദ്ദേഹത്തിനു കഴിഞ്ഞു. ശല്യരും ദുര്യോധനനുമായുള്ള ഏറ്റുമുട്ടലില്‍ മുറിവേറ്റെങ്കിലും ഇദ്ദേഹം തോല്വി സമ്മതിച്ചില്ല. യുധിഷ്ഠിരന്റെ നിര്‍ദേശപ്രകാരം സേനാനായകത്വം ഏറ്റെടുക്കാനും നകുലന്‍ മടിച്ചില്ല. കര്‍ണനോടു തോറ്റെങ്കിലും കര്‍ണപുത്രന്മാരായ ചിത്രസേനന്‍, സത്യസേനന്‍, സുഷേണന്‍ എന്നിവരെ വധിക്കാന്‍ നകുലനു കഴിഞ്ഞു. യുദ്ധം കഴിഞ്ഞപ്പോള്‍ ഇദ്ദേഹത്തിനു വസിക്കാന്‍ ധൃതരാഷ്ട്രപുത്രനായ ദുര്‍മര്‍ഷന്റെ കൊട്ടാരം ധര്‍മപുത്രര്‍ വിട്ടുകൊടുത്തു. പരാക്രമശാലിയായ ഒരു പോരാളി എന്ന നിലയില്‍ നകുലന്‍ അനശ്വരമായ യശസ്സ് നേടി. 'മഹാപ്രസ്ഥാന'ത്തില്‍ യുധിഷ്ഠിരനെ അനുഗമിച്ച നകുലന്‍ പഞ്ചാലിക്കും സഹദേവനും ശേഷം സ്വര്‍ഗപ്രാപ്തനായി എന്നാണു കഥ.

മഹാബലിപുരത്തുള്ള നകുല-സഹദേവ ക്ഷേത്രം പ്രസിദ്ധമാണ്.

(ഡോ. മാവേലിക്കര അച്യുതന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%95%E0%B5%81%E0%B4%B2%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍