This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധ്രുവനക്ഷത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ധ്രുവനക്ഷത്രം

Polaris

ഉത്തര ധ്രുവത്തിന് ഏതാണ്ട് നേരേ മുകളിലായി (88o 58' അക്ഷാംശത്തില്‍) കാണപ്പെടുന്ന ദീപ്തിയേറിയ നക്ഷത്രം. ധ്രുവനക്ഷത്രത്തിനു നേരേ താഴെ ചക്രവാളത്തില്‍ കാണപ്പെടുന്ന ബിന്ദു നിരീക്ഷകന്റെ ഉത്തരദിശ സൂചിപ്പിക്കുന്നു.
ഭൂമിയുടെ സ്വയം ഭ്രമണംമൂലം ഉത്തരധ്രുവത്തിലെ മറ്റു നക്ഷത്രങ്ങള്‍ (സപ്തര്‍ഷികളും മറ്റും) ധ്രുവനക്ഷത്രത്തെ ചുറ്റിസഞ്ചരിക്കുന്നതുപോലെ കാണപ്പെടും. ധ്രുവനക്ഷത്രത്തെ സംബന്ധിച്ച് ഭാരതീയമായ ഒരു ഐതിഹ്യം നിലവിലുണ്ട്. ഉഗ്ര തപസ്സുചെയ്ത ധ്രുവന്‍ എന്ന രാജകുമാരനില്‍ സംപ്രീതനായ മഹാവിഷ്ണു ധ്രുവനെ ആകാശത്തില്‍ അഗ്രഗണ്യമായ സ്ഥാനത്തിരുത്തിയെന്നും മറ്റു നക്ഷത്രങ്ങളെല്ലാം ധ്രുവനെ ചുറ്റിക്കൊണ്ടിരിക്കണമെന്ന് അനുശാസിച്ചു എന്നുമാണ് ഈ ഐതിഹ്യം.

ഭൂമിയുടെ പരിക്രമണാക്ഷത്തിനുചുറ്റും ഭ്രമണാക്ഷം അയനം അഥവാ പുരസ്സരണം (precession) ചെയ്യുന്നതിനാല്‍ ഒരേ നക്ഷത്രത്തിനു നേരേ ആയിരിക്കില്ല എപ്പോഴും ഭൂമിയുടെ അക്ഷം ചൂണ്ടിനില്ക്കുന്നത്. അതിനാല്‍, ഒരേ നക്ഷത്രമായിരിക്കില്ല എല്ലാക്കാലത്തും ധ്രുവനക്ഷത്രമായി കാണപ്പെടുന്നത്. അയനത്തിന്റെ ഫലമായി ഭൗമ അക്ഷത്തിന്റെ അഗ്രം ആകാശത്തില്‍ ഒരു സാങ്കല്പിക വൃത്തം സൃഷ്ടിക്കുന്നു. ഈ അഗ്രത്തിന് ഒരു വൃത്തപഥം പൂര്‍ത്തിയാക്കാന്‍ സു. 25,800 വര്‍ഷം വേണ്ടിവരും. ഇക്കാരണത്താല്‍ ഭൂമിയുടെ ഉത്തരധ്രുവത്തിനു മുകളിലായി, ഈ വൃത്തപഥത്തിലോ അടുത്തോ ഉള്ള ദീപ്തിയാര്‍ന്ന നക്ഷത്രങ്ങളെ ഓരോ കാലത്തും ധ്രുവനക്ഷത്രമായി (Pole star)പരിഗണിക്കുന്നു. ദീര്‍ഘകാലം ധ്രുവസ്ഥാനത്തിനടുത്ത് നക്ഷത്രം ഇല്ലാത്ത അവസ്ഥയും ഉണ്ടാകും.

ധ്രുവനക്ഷത്രങ്ങളെക്കുറിച്ച് ലഭ്യമായ അറിവുകളനുസരിച്ച്, ഡ്രാക്കോ നക്ഷത്രഗണത്തിലെ തൂബന്‍ (α -Draconis) ആയിരുന്നു ബി.സി. 2500-ല്‍ ധ്രുവനക്ഷത്രം. ക്രിസ്തുവര്‍ഷാരംഭത്തില്‍ ധ്രുവസ്ഥാനത്തു നിന്നത് ഉര്‍സാമൈനര്‍ ഗണത്തിലെ കൊച്ചാബ് (Kochab) എന്ന നക്ഷത്രമായിരുന്നു. ഇതേ ഗണത്തിലെ പൊളാരിസ് ആണ് ഇപ്പോഴത്തെ ധ്രുവനക്ഷത്രം. സു. 2100-ാമാണ്ട് വരെ പൊളാരിസ് നമ്മുടെ ധ്രുവനക്ഷത്രമായി തുടരും. സു. 25,800 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും പൊളാരിസിന്റെ സ്ഥാനം ഭൂമിയുടെ അക്ഷത്തിനു നേരേ വരികയും അതു ധ്രുവനക്ഷത്രമായി മാറുകയും ചെയ്യും. ഇതിനിടെ സു. 5,000 വര്‍ഷം കഴിഞ്ഞ് സെഫിയസ് രാശിയിലെ അല്‍ഡേരാമിന്‍ (Alderamin -α Cephei) നക്ഷത്രവും എ.ഡി. 12,000-ല്‍ ലൈറാ (Lyra) രാശിയിലെ അഭിജിത് (Vega) നക്ഷത്രവും ധ്രുവസ്ഥാനത്തു വരുമെന്നു കണക്കാക്കപ്പെടുന്നു.

സെഫീഡ് ചര നക്ഷത്ര (Cepheid variables)വിഭാഗത്തിലുള്‍ പ്പെടുന്ന നക്ഷത്രമാണ് ഇപ്പോഴത്തെ ധ്രുവനക്ഷത്രമായ പൊളാരിസ്. നാലുദിവസം കൂടുമ്പോള്‍ പൊളാരിസിന്റെ പ്രകാശമാനത്തില്‍ കൃത്യമായി ആവര്‍ത്തിക്കപ്പെടുന്ന വ്യതിയാനം (കാന്തിമാനം 2.5 മുതല്‍ 2.6 വരെ) ഉണ്ടാകുന്നു. രണ്ടാം തരം പ്രകാശമാനമുള്ള ഇതിന്റെ ദീപ്തി സൂര്യന്റെ ദീപ്തിയുടെ 1,500 മടങ്ങ് വരും. F8 സ്പെക്ട്ര വിഭാഗത്തില്‍ പ്പെടുന്ന, അതിഭീമ (Super giant)വിഭാഗത്തിലേക്കു പ്രവേശിച്ചുകഴിഞ്ഞ ഒരു നക്ഷത്രമാണിത്.

ഭൂമിയില്‍നിന്ന് സു. 420 പ്രകാശവര്‍ഷം അകലെയാണ് പൊളാരിസ് സ്ഥിതിചെയ്യുന്നത്. ഉപരിതല താപനില ഉദ്ദേശം 6,500o. പൊളാരിസിന്റെ സ്ഥാനം നേരിട്ടുകാണാന്‍ കഴിയാത്തപ്പോള്‍ പ്പോലും മറ്റു ചില നക്ഷത്രഗണങ്ങളെ അഥവാ രാശികളെ നിരീക്ഷിച്ച് അതിന്റെ സ്ഥാനം മനസ്സിലാക്കാവുന്നതാണ്. സപ്തര്‍ഷികളില്‍ അഥവാ ഉര്‍സാ മേജറില്‍ (Great Bear or Big Dipper) ഉള്‍ പ്പെട്ട രണ്ട് ചൂണ്ടു നക്ഷത്ര(Pointer stars-Merak and Dubbe)ങ്ങളില്‍ക്കൂടി കടന്നുപോകുന്ന സാങ്കല്പിക നേര്‍രേഖ പൊളാരിസില്‍ ചെന്നെത്തും. ഓറിയണ്‍ (Orion) ഗണത്തിലെ വാളും ബെല്‍റ്റിലെ മധ്യതാരവും തലയും ചേര്‍ത്ത് വടക്കോട്ടു നീട്ടി വരച്ചാലും ധ്രുവനിലെത്തും. ഉര്‍സാ മൈനര്‍ (ചെറു കരടി) നക്ഷത്രങ്ങളിലെ ഏറ്റവും ദീപ്തിയുള്ള നക്ഷത്രമാണ് പൊളാരിസ്. കാന്തങ്ങള്‍, കോമ്പസ് തുടങ്ങിയവയുടെ സഹായത്താലും ധ്രുവനക്ഷത്രത്തിന്റെ സ്ഥാനം മനസ്സിലാക്കാം.

പ്രാചീനകാലം മുതല്‍ത്തന്നെ ശാസ്ത്രജ്ഞര്‍ ധ്രുവനക്ഷത്രത്തിന് ഏറെ പ്രാധാന്യം നല്കിയിരുന്നു. ഭൂമിശാസ്ത്രപഠനങ്ങളും നാവികയാത്രകളും ഈ നക്ഷത്രത്തെ ആശ്രയിച്ചു നടത്തിയിരുന്നു. നാവികര്‍ ദിശ മനസ്സിലാക്കുന്നതിനും അക്ഷാംശം നിര്‍ണയിക്കുന്നതിനും ഈ നക്ഷത്രത്തെയാണ് ആശ്രയിച്ചത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍