This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധോയി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ധോയി

സംസ്കൃത കവി. 12-ാം ശ.-ത്തില്‍ ബംഗാളില്‍ ജീവിച്ചിരുന്നു. ധോയികന്‍, ഗവയ് ധോയി, കവിരാജന്‍, ശ്രുതിധരന്‍ എന്നീ പേരുകളിലും അറിയപ്പെട്ടു. ഗവയ് എന്ന പദത്തിന് ഹിന്ദുസ്ഥാനി സംഗീതവിദ്വാന്‍ എന്ന് അര്‍ഥമുണ്ട്. ഒരുതവണ കേട്ടാല്‍ അത് മനഃപാഠമായിരുന്നു എന്ന സിദ്ധി ഉണ്ടായിരുന്നതിനാലാണ് ശ്രുതിധരന്‍ എന്നു പ്രസിദ്ധിയുണ്ടായത്. ഗീതഗോവിന്ദ രചയിതാവായ ജയദേവന്‍ തന്റെ സമകാലികനായ ധോയിയെ പ്രശംസാപരമായി പരാമര്‍ശിക്കുന്നുണ്ട്. ബംഗാളിലെ രാജാവായ ലക്ഷ്മണസേനന്റെ സദസ്യനായിരുന്നു ധോയി.

മേഘദൂതത്തിന്റെ ശൈലിയില്‍ രചിച്ച പവനദൂതം എന്ന സന്ദേശകാവ്യമാണ് ധോയിയുടെ പ്രധാന കൃതി. വെങ്കടകവി സാര്‍വഭൗമന്റെ പ്രപഞ്ചദര്‍പണം എന്ന കൃതിയില്‍ ധോയി രചിച്ച സത്യഭാമാകൃഷ്ണസംവാദം എന്ന കൃതിയെപ്പറ്റി പരാമര്‍ശമുണ്ടെങ്കിലും ഈ കൃതി ലബ്ധമായിട്ടില്ല. സുഭാഷിതമുക്താവലി, സദുക്തികര്‍ണാമൃതം, ശാര്‍ങ്ഗധരപദ്ധതി തുടങ്ങിയ കൃതികളില്‍ ധോയിയുടേതായി ഉദ്ധൃതമായിട്ടുള്ള പല പദ്യങ്ങളും പവനദൂതത്തിലുള്ളതല്ല. ഇദ്ദേഹം വേറെയും കൃതികള്‍ രചിച്ചിരുന്നു എന്നതിന് ഇത് ദൃഷ്ടാന്തമാണ്.

പവനദൂതത്തില്‍ 104 പദ്യങ്ങളാണുള്ളത്. ബംഗാളിയില്‍ രചിച്ച ആദ്യത്തെ പ്രധാന സന്ദേശകാവ്യം എന്ന സ്ഥാനം ഇതിനുണ്ട്. ഇതിലെ നായകന്‍ കവിയുടെ പുരസ്കര്‍ത്താവായ ലക്ഷ്മണസേനരാജാവുതന്നെയാണ്. രാജാവ് ദക്ഷിണദിക്കിലേക്കു പട നയിച്ച കാലത്ത് മലയദേശത്തെ കുവലയവതി എന്നു പേരുള്ള ഒരു ഗന്ധര്‍വ കന്യക രാജാവില്‍ അനുരക്തയായി. രാജാവ് തിരികെ പോയശേഷം തെക്കുപടിഞ്ഞാറന്‍ കാറ്റിനെ സന്ദേശഹരനാക്കി ഈ കന്യക രാജാവിന് തന്റെ വിരഹദുഃഖം അറിയിച്ചുകൊണ്ട് സന്ദേശം അയയ്ക്കുന്നതാണ് പ്രമേയം.

സംഭവകഥയുമായി ബന്ധപ്പെട്ട പ്രമേയമാണിത് എന്നു കരുതപ്പെടുന്നു. കാവ്യഭംഗിയിലും വര്‍ണനകളിലും മികവ് പുലര്‍ത്തുന്ന ഇത് സംസ്കൃതത്തിലെ പരശ്ശതം സന്ദേശകാവ്യങ്ങളില്‍ കൂടുതല്‍ പ്രസിദ്ധി നേടിയവയില്‍ ഒന്നാണ്. പവനദൂതത്തിന്റെ നൂറ്റിയൊന്നാം പദ്യത്തില്‍ കവി തന്റെ കാവ്യകലാചാതുരിയെയും ഈ കാവ്യത്തിന്റെ മാഹാത്മ്യത്തെയുംപറ്റി സൂചിപ്പിക്കുന്നുണ്ട്.

'ദന്തിവ്യൂഹം കനകലതികാം ചാമരം ഹൈമദണ്ഡം

യോ ഗൗഡേന്ദ്രാദലഭത കവിക്ഷ്മാഭൃതാം ചക്രവര്‍ത്തീ

ശ്രീധോയീകഃ സകലരസിക പ്രീതിഹേതോര്‍മനസ്വീ

കാവ്യം സാരസ്വതമിവ മഹാമന്ത്രമേതജ്ജഗാദ.'

എന്ന പദ്യത്തില്‍ കവികളാകുന്ന രാജാക്കന്മാരുടെ ചക്രവര്‍ത്തിയായ താന്‍ ഗൗഡേന്ദ്രനില്‍നിന്ന് ആനകള്‍, സ്വര്‍ണലതിക, ചാമരം, സ്വര്‍ണദണ്ഡ് തുടങ്ങിയ വിവിധ പുരസ്കാരങ്ങള്‍ നേടിയതായും ശ്രീധോയീകനായ താന്‍ എല്ലാവരുടെയും രസാസ്വാദനം ലക്ഷ്യമാക്കി സാരസ്വതമഹാമന്ത്രമായി ഈ കാവ്യം രചിക്കുന്നതായും പ്രസ്താവിക്കുന്നു.

രാഘവപാണ്ഡവീയത്തിന്റെ രചയിതാവ് തുടങ്ങി കവിരാജന്‍ എന്നപേരില്‍ വേറെയും കവികള്‍ ഉണ്ടായിരുന്നെങ്കിലും ഈ പേരില്‍ ഉദ്ധൃതമായ പദ്യങ്ങളില്‍ ചിലത് കവിരാജന്‍ എന്നും പേരുണ്ടായിരുന്ന ധോയിയുടേതാകാമെന്ന് ചില പണ്ഡിതന്മാര്‍ കരുതുന്നുണ്ട്.

പവനദൂതം എന്ന പേരില്‍ വേറെയും സന്ദേശകാവ്യങ്ങള്‍ ഉപലബ്ധമാണ്. 17-ാം ശ.-ത്തില്‍ വാദിചന്ദ്രസൂരി രചിച്ച കാവ്യവും ജി.വി. പദ്മനാഭന്‍ രചിച്ച കാവ്യവും ഉദാഹരണങ്ങളാണ്. ധോയിയുടെ പവനദൂതം മനോമോഹന്‍ ചക്രവര്‍ത്തി പ്രസാധനം ചെയ്തത് 1905-ല്‍ ഏഷ്യാറ്റിക് സൊസൈറ്റി ഒഫ് ബംഗാളും ചിന്താഹരന്‍ ചക്രവര്‍ത്തി പ്രസാധനം ചെയ്തത് 1926-ല്‍ കൊല്‍ക്കത്തയിലെ സംസ്കൃത സാഹിത്യ പരിഷത്തും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A7%E0%B5%8B%E0%B4%AF%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍