This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധാര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ധാര

ഒരു ആയുര്‍വേദ ചികിത്സാക്രമം. ദ്രവദ്രവ്യങ്ങള്‍ ശരീരത്തില്‍ മുഴുവനായോ ശിരസ്സ്, കണ്ണ്, മുട്ടുകള്‍, കൈകാലുകള്‍ തുടങ്ങി ഏതെങ്കിലും ഒരു ശരീരഭാഗത്ത് പ്രത്യേകമായോ ഒരു നിശ്ചിതസമയം ഇടതടവില്ലാതെ ഒഴുക്കുന്നതാണ് ഇത്. ആയുര്‍വേദശാസ്ത്രം പരിഷേകം എന്ന പേരില്‍ ഇതിനെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ടെങ്കിലും കേരളീയ വൈദ്യന്മാര്‍ അവരുടെ ദീര്‍ഘനാളത്തെ പരിചയവും പ്രതിഭയുംകൊണ്ട് ഈ ചികിത്സാരീതിയെ വിപുലീകരിച്ച് ചിട്ടപ്പെടുത്തി ഒരു പ്രധാന ചികിത്സാക്രമമാക്കി വളര്‍ത്തി എടുത്തതായി കാണാം. ദോഷദൂഷ്യങ്ങള്‍ യഥാവിധി മനസ്സിലാക്കി അനുയോജ്യമായ ദ്രവ്യങ്ങള്‍കൊണ്ട് ചെയ്യുന്ന ധാര മിക്ക രോഗങ്ങളുടെയും ശമനത്തിനു സഹായിക്കും.

ധാരകള്‍ പ്രധാനമായും മൂന്ന് വിധത്തിലുണ്ട്. ദ്രവദ്രവ്യങ്ങള്‍ ചൂടാക്കി ഒരു നിശ്ചിതസമയം ധാരചെയ്ത് പ്രസ്തുത ഭാഗമോ ശരീരം മുഴുവനോതന്നെ വിയര്‍പ്പിക്കുന്നത് ദ്രവസ്വേദനങ്ങളുടെ കൂട്ടത്തില്‍പ്പെടുത്തുന്നു. പരിഷേകസ്വേദനമെന്നാണ് ഇത് അറിയപ്പെടുന്നത്. കേരളത്തില്‍ സര്‍വസാധാരണമായി നടത്തിവരുന്ന ധാന്യാമ്ലധാര, പഞ്ചാമ്ലധാര, കാടിധാര, കഷായധാര എന്നിവയെല്ലാം ഔഷധം ചൂടാക്കിയാണ് ധാര ചെയ്യുന്നത്. അതിനാല്‍ ഇവയെ ഔഷധസ്വേദമായിട്ടാണ് പരിഗണിക്കുന്നത്.

ദോഷഭേദം വിശകലനം ചെയ്തുവേണം ധാരയ്ക്കുള്ള ദ്രവ്യങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്. വാതരോഗങ്ങളില്‍ യുക്തമായ ഔഷധം ചേര്‍ത്തു സംസ്കരിച്ച തൈലങ്ങളും പിത്തപ്രധാന രോഗങ്ങളില്‍ അപ്രകാരം തയ്യാറാക്കിയ നെയ്യും ക്ഷീരവും കഫ പ്രധാന രോഗങ്ങളില്‍ അതിനനുസരിച്ചു സംസ്കരിച്ച തൈലങ്ങളും തക്രവും ആണ് ഹിതം.

മൂര്‍ധന്യം, സര്‍വാംഗീണം, പ്രാദേശികം എന്നിങ്ങനെ മൂന്ന് വിഭാഗം ധാരകളുണ്ട്. ഇതില്‍ ഏറ്റവും പ്രധാനം മൂര്‍ധന്യമാണ്. ഉന്മാദം, ശിരശൂലം, അനിദ്ര, നേത്രരോഗം, കര്‍ണരോഗം, പീനസം, മുഖരോഗം, വാതരോഗങ്ങള്‍ ചിലതരം ത്വഗ്രോഗങ്ങള്‍ എന്നിവയ്ക്കാണ് പ്രധാനമായി ശിരസ്സില്‍ ധാര ചെയ്യുന്നത്.

ശിരസ്സില്‍ ചെയ്യുന്ന ധാരകളില്‍ ഔഷധം ചൂടോടെ ഉപയോഗിക്കാന്‍ പാടില്ല. ഔഷധസിദ്ധമായ തൈലങ്ങളും കഷായങ്ങളും പാലും മറ്റും ഉപയോഗിക്കുമ്പോള്‍ അവ ചൂടാക്കി തണുപ്പിച്ചശേഷം മാത്രമേ ധാര ചെയ്യാവൂ. കരിക്കിന്‍വെള്ളം, ധാരോഷ്ണമായ പാല്‍, മുലപ്പാല്‍, പച്ചവെള്ളം തുടങ്ങിയവയും ഇപ്രകാരംതന്നെ ധാര ചെയ്യേണ്ടതാണ്. തക്രധാരയ്ക്കുള്ള ഔഷധങ്ങള്‍ ഇട്ട് കാച്ചിയ പാല്‍ ഉറയൊഴിച്ചു കിട്ടുന്ന തൈര് കടഞ്ഞ് നെയ്യ് മാറ്റിയശേഷം വേണം തക്രധാര ചെയ്യേണ്ടത്. ഇതും ചൂടാക്കാന്‍ വിധിയില്ല. പക്ഷവധം, സന്ധിരോഗങ്ങള്‍, സര്‍വാംഗശോഫം, സര്‍വാംഗവാതം തുടങ്ങിയ ഇനങ്ങളിലാണ് സര്‍വാംഗധാര (ശരീരം മുഴുവനായുള്ള) ചെയ്യുന്നത്. വ്രണങ്ങള്‍, ത്വഗ്രോഗങ്ങള്‍, പ്രാദേശികമായ ശോഫം, ശൂലം, രക്തവാതം, ഉദരം, വിദ്രധി തുടങ്ങിയ അവസ്ഥകളില്‍ പ്രസ്തുത ഭാഗത്തു മാത്രം ധാരചെയ്യുന്നതിന് വിധിക്കപ്പെട്ടിരിക്കുന്നു. ഇതിനെ പ്രദേശികം എന്നു പറയുന്നു. രോഗികളുടെ പ്രായം, ആരോഗ്യം, രോഗം, കാലാവസ്ഥ എന്നിങ്ങനെയുള്ള വിവിധങ്ങളായ ഘടകങ്ങളെ ആശ്രയിച്ചാണ് ധാരയുടെ സമയം നിശ്ചയിക്കേണ്ടത്. എന്നാല്‍ സ്വേദനത്തിന്റെ ആവശ്യത്തിനായി ധാര ചെയ്യുമ്പോള്‍ സമ്യക്സ്വേദലക്ഷണം കാണുന്നതുവരെയാണ് ധാര ചെയ്യുന്ന സമയം. ധാര ചെയ്യുന്നതിനായി കേരളീയ വൈദ്യന്മാര്‍ പ്രത്യേകമായ ചില ഉപകരണങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ ധാരപ്പാത്തിയും ധാരച്ചട്ടിയുമാണ്.

ധാരപ്പാത്തി

ധാരപ്പാത്തി. ഔഷധഗുണമുള്ള മരങ്ങളുടെ തടിയാണ് ഇതിനായി ഉപയോഗിക്കേണ്ടത്. കാഞ്ഞിരം, വേങ്ങ, വേപ്പ്, ദേവതാരം, പ്ലാവ്, ആഞ്ഞിലി, പുന്ന, മാവ്, തേക്ക് മുതലായവയുടെ തടിയാണ് കേരളീയര്‍ സാധാരണയായി ഉപയോഗിക്കുന്നത്. ഇതില്‍ ഏറ്റവും വിശേഷമായി കരുതുന്നത് കാഞ്ഞിരത്തിന്റെ തടിയാണ്. ധാരപ്പാത്തിക്ക് സാധാരണ ഏഴ് മുതല്‍ എട്ട് വരെ അടി നീളവും രണ്ടര മുതല്‍ മൂന്ന് വരെ അടി വീതിയും ഉണ്ടായിരിക്കണം. തലയുടെ ഭാഗത്ത് കഴുത്തിന് താങ്ങായി പാത്തിയുടെ ആകെ വീതിയില്‍ 2" ഉയരത്തില്‍ ഉയര്‍ന്ന ഒരു ഭാഗം നിര്‍മിക്കേണ്ടതാണ്. അതിനു പിന്നില്‍ തലയില്‍ ധാരചെയ്യുമ്പോള്‍ വന്നുചേരുന്ന ഔഷധം സംഭരിക്കുന്നതിന് സഹായകരമായ ഒരു കുഴിയും അതില്‍നിന്ന് ഔഷധം ഒഴുക്കി എടുക്കുന്നതിന് കുഴിയുടെ നടുവില്‍ ഒരു ദ്വാരവും ഉണ്ടായിരിക്കണം. പാത്തിക്ക് 12" മുതല്‍ 18" വരെ പൊക്കമുള്ള നാല് കാലുകള്‍ ഉണ്ടായിരിക്കണം. തലയുടെ ഭാഗത്തെ കാലുകള്‍ക്ക് കാലിന്റെ ഭാഗത്തെ കാലുകളെ അപേക്ഷിച്ച് 3" പൊക്കം കൂടുതല്‍ വേണം. എങ്കില്‍ മാത്രമേ ധാരയ്ക്ക് ഉപയോഗിക്കുന്ന ഔഷധം സ്വമേധയാ ഒഴുകി താഴേക്ക് വരികയുള്ളൂ. ഇപ്രകാരം വരുന്ന ഔഷധം സ്വീകരിച്ച് വീണ്ടും ചൂടാക്കി ഉപയോഗിക്കാന്‍ പാകത്തില്‍ പാത്തിയുടെ താഴെ അറ്റത്ത് നടുക്ക് ഒരു ഓവും ഉണ്ടായിരിക്കണം. പാത്തിയുടെ നടുക്ക് പൊങ്ങിയും വശങ്ങള്‍ അല്പം താഴ്ന്നുമിരിക്കണം. എന്നാല്‍ മാത്രമേ ഉപയോഗിച്ച ഔഷധം വശങ്ങളിലേക്ക് ഒഴുകിവരൂ. സാധാരണയായി നാലുപേര്‍ ധാര ചെയ്യാനും മൂന്നുപേര്‍ അവരെ സഹായിക്കാനും ഉണ്ടായിരിക്കണം. ധാര ചെയ്യുന്നവര്‍ രണ്ടുപേര്‍ വീതം പാത്തിയുടെ ഇരുവശത്തും ഇരുന്നാണ് ധാര ചെയ്യുന്നത്. സര്‍വാംഗ ധാരയോടൊപ്പം ശിരോധാരകൂടി ചെയ്യുന്ന അവസരത്തില്‍ ധാരച്ചട്ടി ആട്ടുന്നതിനായി ഒരാള്‍കൂടി ഉണ്ടായിരിക്കണം.

ധാരച്ചട്ടി

ധാരച്ചട്ടി. ഏകദേശം അഞ്ച് ലിറ്റര്‍ ഔഷധം കൊള്ളുന്ന ഒരു പാത്രമാണ് ശിരോധാരയ്ക്കു വേണ്ടത്. നല്ല കളിമണ്ണില്‍ തീര്‍ത്ത് ചൂളയില്‍ ചുട്ടെടുത്ത ഉറപ്പുള്ള മണ്‍പാത്രമാണ് ഏറ്റവും അനുയോജ്യം. ചട്ടി വശങ്ങളില്‍നിന്ന് മൂട്ടിലേക്ക് വാര്‍ച്ചയുള്ളതും വീതിയും കനവുമുള്ളതുമായിരിക്കണം. ഇതിനു പകരം സ്റ്റീല്‍, സ്വര്‍ണം, വെള്ളി, ഓട് എന്നീ ലോഹങ്ങള്‍ ഉപയോഗിക്കാറുണ്ടെങ്കിലും എല്ലാ തരം ദ്രവങ്ങളും പ്രതിപ്രവര്‍ത്തനം കൂടാതെ ഉപയോഗിക്കാന്‍ പറ്റിയത് മണ്‍പാത്രം തന്നെയാണ്. ഈ ചട്ടിയുടെ ഒത്ത നടുവില്‍ ചെറുവിരല്‍ കടക്കത്തക്ക വലുപ്പത്തിലുള്ള ഒരു ദ്വാരം ഉണ്ടാക്കണം. ചട്ടിയുടെ വക്ക് ഉറപ്പുള്ള കയര്‍കൊണ്ട് കെട്ടി മുകള്‍ഭാഗത്ത് തൂക്കിയിടാന്‍ വേണ്ട സൗകര്യവും ഉണ്ടാക്കണം. ഒരു ചിരട്ട വൃത്തിയാക്കി നടുഭാഗം തുളച്ച് അതിന്റെ വക്കുകള്‍ കൂര്‍ത്ത പല്ലുകള്‍ പോലെയാക്കി ചട്ടിയിലെ ദ്വാരത്തിനു മുകളില്‍ കമഴ്ത്തി വയ്ക്കുന്നു. ഉറപ്പുള്ള തടിക്കഷണത്തിന്റെ മധ്യത്തില്‍ മോതിരക്കെട്ടായി കെട്ടിയ നൂല്‍തിരി ഈ ദ്വാരങ്ങളില്‍ക്കൂടി കീഴ്പോട്ട് തൂക്കിയിടണം. ഇപ്രകാരം തൂങ്ങിക്കിടക്കുന്ന തിരിയില്‍ക്കൂടി ദ്രവദ്രവ്യം ഒഴുക്കി ധാരയായി രോഗിയുടെ നെറ്റിയില്‍ പതിപ്പിക്കുകയാണ് ചികിത്സാരീതി. ഇപ്രകാരം ചിരട്ടയ്ക്ക് മുകളില്‍ക്കൂടി നൂല്‍തിരിയിടുന്നതുകൊണ്ട് തിരിയുടെ നീളവും വണ്ണവും ആവശ്യാനുസരണം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നത് എളുപ്പമായിത്തീരുന്നു. ധാരയുടെ വണ്ണത്തിനും വേഗത്തിനും ഐകരൂപ്യം ആവശ്യമാണ്. കൂടുതല്‍ ശക്തിയോടുകൂടിയോ, ശക്തികുറഞ്ഞോ ധാരാദ്രവം ലലാടത്തില്‍ പതിക്കുന്നത് ദോഷകരമാണ്. അതിനാല്‍ ധാരയ്ക്ക് എടുക്കുന്ന ദ്രവദ്രവ്യം 500 മില്ലി ലിറ്ററില്‍ കുറയാതെയും 2500 മില്ലി ലിറ്ററില്‍ കൂടാതെയും ഇരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ധാരദ്രവം. ധാരയ്ക്കുവേണ്ട ദ്രവത്തിനനുസരിച്ചാണ് ധാരകളെ സാധാരണ നാമകരണം ചെയ്യുന്നത്. ധാരദ്രവത്തിന്റെ ഗുണദോഷങ്ങളാണ് ധാരയുടെ ഫലം നിര്‍ണയിക്കുന്നത്. തക്രധാര, ക്ഷീരധാര, സ്തന്യധാര, ജലധാര, നാളികേരോദുകധാര, തൈലധാര എന്നിങ്ങനെ വിവിധങ്ങളായ ധാരകള്‍ സാധാരണ പ്രയോഗിച്ചുവരുന്നു.

തക്രധാര. ശിരോധാരകളില്‍ ഏറ്റവും മുഖ്യമായിട്ടുള്ളത് തക്രധാരയാണ്. കേവലം മോര് മാത്രം കൊണ്ട് ധാര ചെയ്യുന്നത് അപൂര്‍വമാണ്. കഫപ്രധാനമായ വികാരങ്ങളിലാണ് തക്രധാര പ്രധാനമായും ചെയ്തുവരുന്നത്. തക്രധാരയില്‍ മോരാണ് പ്രധാന ദ്രവദ്രവ്യമെങ്കിലും രോഗങ്ങള്‍ അനുസരിച്ച് വിവിധങ്ങളായ ഔഷധങ്ങള്‍ ചേര്‍ത്താണ് തക്രം തയ്യാറാക്കേണ്ടത്. സര്‍വസാധാരണമായി ഉപയോഗിച്ചുവരുന്ന തക്രധാരയില്‍ പ്രധാന ഔഷധം മുത്തങ്ങാ കിഴങ്ങാണ്. 60 ഗ്രാം മുത്തങ്ങ മൊരികളഞ്ഞ് ചതച്ച് കിഴികെട്ടി ഒരു ലിറ്റര്‍ പാലും നാല് ലിറ്റര്‍ വെള്ളവും ചേര്‍ത്ത് കാച്ചി പാലളവാക്കി വറ്റിച്ച് ആറുന്നതുവരെ ഇളക്കുക. നല്ലവണ്ണം തണുത്താല്‍ അതിലേക്ക് ഉറ പകരാം. പിറ്റേന്ന് കാലത്ത് മുത്തങ്ങാക്കിഴി പിഴിഞ്ഞശേഷം തൈര് കടഞ്ഞ് വെണ്ണ മാറ്റി ധാരയ്ക്കുള്ള ഔഷധം തയ്യാര്‍ ചെയ്യേണ്ടതാണ്. ചില സന്ദര്‍ഭങ്ങളില്‍ ഉണക്ക നെല്ലിക്കയുടെ കഷായവും ഈ മോരിനോട് ചേര്‍ത്ത് ധാര പ്രയോഗിക്കാറുണ്ട്. ഇതുപോലെ രാമച്ചം, ചന്ദനം, ഇരട്ടിമധുരം തുടങ്ങി പല മരുന്നുകളും ചേര്‍ത്ത് പാല്‍ കാച്ചി കുറുക്കാറുണ്ട്. രോഗത്തിന്റെ അവസ്ഥയ്ക്കും ദോഷദൂഷ്യങ്ങള്‍ അനുസരിച്ചും യുക്തിപൂര്‍വം ആണ് ഔഷധങ്ങള്‍ തിരഞ്ഞെടുക്കുന്നത്. നിശ്ചിത സമയം ധാര ചെയ്തശേഷം തലേന്നു തന്നെ തയ്യാറാക്കി ആറിച്ചു വച്ചിരുന്ന ഉണക്ക നെല്ലിക്കാ കഷായംകൊണ്ട് തലകഴുകി തുവര്‍ത്തി രാസ്നാദി, കച്ചൂരാദി തുടങ്ങിയ ചൂര്‍ണങ്ങളില്‍ അനുയോജ്യമായ ഒന്ന് ഉച്ചിയില്‍ തിരുമ്മണം.

സ്തന്യധാര. പല നേത്രരോഗങ്ങളിലും മുലപ്പാല്‍ ധാര ചെയ്യാറുണ്ട്. കിട്ടാനുള്ള വൈഷമ്യം മൂലം മറ്റു രോഗങ്ങളില്‍ മുലപ്പാല്‍ ഉപയോഗിച്ച് നെറ്റിയില്‍ ധാര ചെയ്യുന്നത് അപൂര്‍വമായിട്ടു മാത്രമേയുള്ളൂ. ഇപ്രകാരം ചെയ്യുമ്പോള്‍ പച്ച കര്‍പ്പൂരം, ഗോരോചനം, കുങ്കുമപ്പൂവ് തുടങ്ങിയവ അരച്ചു ചേര്‍ക്കാറുണ്ട്. സ്തന്യംഒരു കാരണവശാലും ചൂടാക്കുവാന്‍ പാടില്ല. രോഗമുള്ളവരുടെയും വയര്‍ കാഞ്ഞവരുടെയും മുലപ്പാലും പ്രസവിച്ച ഉടനെയുള്ളതും കുട്ടിക്ക് പ്രായം ചെന്നതിനുശേഷമുള്ളതും ആയ മുലപ്പാലും ഉപയോഗിക്കാന്‍ പാടില്ല.

സ്നേഹധാര. ആയുര്‍വേദ ശാസ്ത്രപ്രകാരം സ്നേഹധാര രണ്ടുവിധമുണ്ട്. തല ഒഴികെ ശരീരം മുഴുവന്‍ ഔഷധസിദ്ധമായ സ്നേഹങ്ങള്‍ ചൂടാക്കി ഒരു നിശ്ചിത സമയം ധാര ചെയ്യുന്നതിനെയാണ് സാധാരണയായി പിഴിച്ചില്‍ എന്നു കേരളീയര്‍ പറഞ്ഞുവരുന്നത്. ഇതു കൂടാതെ ഔഷധസിദ്ധമായ തൈലങ്ങള്‍ ചൂടാക്കി തണുത്തശേഷം മുണ്ഡനം ചെയ്ത ശിരസ്സില്‍ തക്രധാര ചെയ്യുന്നതുപോലെ ഒരു നിശ്ചിത സമയം തുടര്‍ച്ചയായി ധാര ചെയ്യുന്നതിനെ ശിരോധാര, ശിരസേകം എന്നെല്ലാം വിളിക്കുന്നു. ഇത് മൂര്‍ധ തൈലങ്ങളില്‍ ഒന്നാണ്. ശിരോവസ്തിക്കു തുല്യം ഗുണം കിട്ടുകയില്ലെങ്കിലും വളരെയധികം രോഗങ്ങളുടെ ശമനത്തിന് ഈ ക്രിയാക്രമം പ്രയോജനം ചെയ്യുന്നതായി കാണാം. തൈലങ്ങള്‍ പോലെതന്നെ ഘൃതവും ഉപയോഗിക്കാവുന്നതാണ്. ഈവക സ്നേഹദ്രവ്യങ്ങള്‍, ഔഷധങ്ങള്‍ യാതൊന്നും ചേര്‍ക്കാതെ കേവലമായും ഔഷധങ്ങള്‍ ചേര്‍ത്ത് പാകം ചെയ്തും അതുമല്ലെങ്കില്‍, ഔഷധങ്ങള്‍ ചൂര്‍ണരൂപേണ ചേര്‍ത്തും ഉപയോഗിക്കാറുണ്ട്.

ക്ഷീരധാര

ക്ഷീരധാര. കറന്ന് ചൂടാറാതെയുള്ള പാലാണ് സാധാരണ ഉപയോഗിക്കുക. ഔഷധങ്ങള്‍ ചേര്‍ത്ത് തക്രധാരയ്ക്കു നിര്‍ദേശിച്ച രീതിയില്‍ പാല്‍ കാച്ചിക്കുറുക്കി തണുത്തശേഷം ആറിച്ച് ധാര ചെയ്യുന്ന പതിവും നിലവിലുണ്ട്. അതുപോലെ കറന്ന ഉടനേയുള്ള പാലില്‍ ചന്ദനം, രാമച്ചം, ഗോരോചനം, പച്ച കര്‍പ്പൂരം, മര്‍മഗുളിക എന്നിങ്ങനെയുള്ള ഔഷധങ്ങള്‍ അരച്ചുകലക്കിയും ധാരചെയ്യുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ട്. സാധാരണയായി പശുവിന്‍ പാലാണ് ഉപയോഗിക്കുന്നത്. ദേശാനുസാരേണ എരുമപ്പാല്‍ തുടങ്ങി മറ്റു പാലുകളും ഉപയോഗിക്കാവുന്നതാണ്.

ശിരോധാര-പ്രയോഗരീതി. അവരവരുടെ വിശ്വാസപ്രമാണങ്ങള്‍ക്ക് അനുസരിച്ച് ശുഭമെന്നു കാണുന്ന ദിവസം വേണം ധാര ആരംഭിക്കുവാന്‍. രാവിലെ ധാര ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. ധാര തുടങ്ങുന്നതിനു മുമ്പ് ധാരയ്ക്കുവേണ്ട എല്ലാം സജ്ജീകരിച്ചു എന്ന് ഉറപ്പുവരുത്തണം. രോഗി മലശോധന, ശൗചം, പല്ലുതേപ്പ് തുടങ്ങിയ പ്രഭാതകര്‍മങ്ങളൊക്കെ കഴിച്ച് ധാര ചെയ്യുന്നതിന് സന്നദ്ധനായിരിക്കണം. പാത്തിയില്‍ കിഴക്കോട്ട് തിരിഞ്ഞിരുന്നാണ് ധാര ചെയ്യേണ്ടത്. ചികിത്സകന്‍ രോഗിയുടെ നെറുകയില്‍ തലയ്ക്കുള്ള എണ്ണ തേയ്ക്കുകയാണ് ആദ്യ ഘട്ടം. രോഗി തല മുണ്ഡനം ചെയ്യുകയോ പറ്റെ വെട്ടുകയോ ചെയ്യുന്നതാണ് നല്ലത്. സ്ത്രീകളില്‍ മുടി രണ്ടായി പകുത്ത് അയച്ച് കെട്ടിയിടണം. ചെവിക്കുമേലായി പുരികത്തിന്റെ മേല്‍ഭാഗത്തുകൂടി തള്ളവിരല്‍ വലുപ്പത്തിലുള്ള ഒരു തിരി തലയ്ക്കു ചുറ്റും അധികം മുറുകാതെ തലയുടെ ഒരു പാര്‍ശ്വത്തില്‍ കെട്ടണം. തലയില്‍ ധാര ചെയ്യുമ്പോള്‍ കീഴ്പോട്ട് ദ്രവദ്രവ്യം ഇറങ്ങുന്നതിനെ തടയാനാണ് ഇപ്രകാരം ചെയ്യുന്നത്. പിന്നീട് രോഗിയെ പാത്തിയില്‍ മലര്‍ത്തി കിടത്തണം (മൃദുവായ ചെറിയ തലയിണ വയ്ക്കണം). തലയുടെ മുകള്‍ഭാഗത്ത് പിടിപ്പിച്ചിരിക്കുന്ന ധാരച്ചട്ടിയിലൂടെ പുറത്തേക്ക് തൂങ്ങിക്കിടക്കുന്ന നൂല്‍ത്തിരിയുടെ അഗ്രം രോഗിയുടെ നെറ്റിയില്‍നിന്ന് രണ്ടുവിരല്‍ പൊക്കത്തില്‍ ക്രമീകരിച്ചു നിര്‍ത്തണം. എല്ലാ സജ്ജീകരണങ്ങളും ശരിയാണെന്ന് ഒരിക്കല്‍ക്കൂടി ഉറപ്പു വരുത്തിയശേഷം നേരത്തെ തയ്യാര്‍ ചെയ്തു വച്ചിരിക്കുന്ന ധാരദ്രവം ചട്ടിയിലൊഴിക്കണം. ധാരച്ചട്ടി തലയുടെ നേരേ മുകളില്‍നിന്ന് പിന്നോട്ടുമാറ്റി നൂല്‍ത്തിരി ഇട്ടിരിക്കുന്ന ദ്വാരം ഒരു വിരല്‍ കൊണ്ട് അടച്ചശേഷം വേണം ആദ്യമായി ധാരദ്രവം ഒഴിക്കേണ്ടത്. ദ്രവം മുഴുവന്‍ ഒഴിച്ചശേഷം ചുവട്ടിലെ ദ്വാരം അടച്ച വിരല്‍ സാവധാനം അയച്ച് വര്‍ത്തിയില്‍ക്കൂടി ദ്രവം കീഴ്പോട്ടു വീഴ്ത്തണം. വര്‍ത്തിക്ക് വണ്ണം കൂടിയാല്‍ കുറച്ച് നൂല്‍ എടുത്തുമാറ്റാം. വണ്ണം കുറഞ്ഞാല്‍ ദ്വാരം അടച്ചശേഷം കുറച്ചു നൂല്‍ കൂടി ഇട്ട് ക്രമപ്പെടുത്തണം.

ശിരോധാര

നൂല്‍തിരിയില്‍ക്കൂടിയുള്ള ദ്രവത്തിന്റെ ഒഴുക്ക് ശരിയായി എന്നു ബോധ്യം വന്നാല്‍ ധാരച്ചട്ടി പൂര്‍വസ്ഥാനത്തു കൊണ്ടുവന്ന് നെറ്റിയുടെ നടുവില്‍ക്കൂടി ധാര ഒഴുക്കണം. പിന്നീട് ഒരു പരിചാരകന്‍ ധാരദ്രവം ശിരസ്സിന്റെ എല്ലാ ഭാഗത്തും വീഴത്തക്കവണ്ണം ചട്ടി സാവധാനത്തില്‍ നെറ്റിയുടെ ഇടത്തോട്ടും വലത്തോട്ടും ആട്ടിക്കൊടുക്കണം. കൂടാതെ ശിരസ്സില്‍ ആകമാനം കൈവിരലുകള്‍കൊണ്ട് മൃദുവായി തലോടിക്കൊടുക്കണം. ധാരയുടെ ഔഷധം തലയോട്ടിയില്‍ പറ്റിപ്പിടിക്കുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കും. തല മുണ്ഡനം ചെയ്യാതെ ചെയ്യുമ്പോള്‍ തലയുടെ എല്ലാ ഭാഗത്തും ഔഷധം എത്തുന്നതിന് ഇത് അവശ്യം ചെയ്യേണ്ടതുണ്ട്. തലയില്‍ക്കൂടി ഒഴുകിയെത്തുന്ന ഔഷധം പാത്തിയുടെ മധ്യത്തിലെ കുഴിയിലെ ദ്വാരത്തിലൂടെ താഴെ വച്ചിരിക്കുന്ന പാത്രത്തില്‍ ശേഖരിച്ച് വീണ്ടും ധാരച്ചട്ടിയിലേക്കു പകരണം. ധാരയുടെ അളവ് കുറയാതെയും ധാര മുറിയാതെയും കൃത്യമായി ഔഷധം പകരാന്‍ പരിചാരകന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ആദ്യ ദിവസം ഒരുമണിക്കൂര്‍ നേരം ധാര ചെയ്യുകയാണ് സാധാരണ പതിവ്. പ്രത്യേക രോഗാവസ്ഥകളില്‍ വൈദ്യന് ഇതില്‍ മാറ്റം വരുത്താവുന്നതേയുള്ളൂ. പിറ്റേദിവസം മുതല്‍ അഞ്ച് മിനിറ്റു വീതം കൂട്ടി ഏഴാം ദിവസം ഒന്നര മണിക്കൂര്‍ ആക്കുക. എട്ടാം ദിവസവും ഒന്നര മണിക്കൂര്‍ സമയം ധാരചെയ്യാം. ഒമ്പതാം ദിവസം മുതല്‍ അഞ്ച് മിനിറ്റു വീതം കുറച്ച് 14-ാം ദിവസം ഒരു മണിക്കൂറില്‍ എത്തിച്ചേരണം. 21 ദിവസം ധാര ചെയ്യുമ്പോള്‍ ഏഴാം ദിവസം മുതല്‍ 15-ാം ദിവസം വരെ ഒന്നര മണിക്കൂറും 16-ാം ദിവസം മുതല്‍ അഞ്ച് മിനിറ്റുവീതം കുറച്ച് 21-ാം ദിവസം ഒരു മണിക്കൂറും ആകത്തക്ക വിധത്തില്‍ സമയം നിശ്ചയിക്കണം.

ധാരദ്രവം വീഴുന്നതിന്റെ ഉയരം, വേഗത, ധാര നടത്തേണ്ടുന്ന പരമാവധി സമയം എന്നിവ രോഗിയുടെ ദോഷദൂഷ്യങ്ങള്‍ക്കും സഹനശക്തിക്കും ഉപശയത്തിനും അനുസരിച്ച് പരിചയസമ്പന്നനായ ചികിത്സകന്‍ നിശ്ചയിക്കുന്നതാണ് ഉത്തമം.

സര്‍വാംഗധാര

സര്‍വാംഗധാര. സംസ്കരിച്ച തൈലങ്ങള്‍, ധാന്യാമ്ലം, പഞ്ചാമ്ലം, ചില പ്രത്യേക കഷായങ്ങള്‍, ഔഷധം ചേര്‍ത്ത് സംസ്കരിച്ച പാല്‍ എന്നിവ സഹിക്കാവുന്ന ചൂടില്‍ തലയൊഴികെ ശരീരഭാഗങ്ങളില്‍ ആകമാനം ഒഴിച്ച് കൈകൊണ്ട് തലോടുന്നതാണ് സര്‍വാംഗധാര. ചില സന്ദര്‍ഭങ്ങളില്‍ ഇതോടൊപ്പം ശിരസ്സിലും ധാര ചെയ്തുവരാറുണ്ട്. ശിരോധാര കൂടി ചെയ്യുമ്പോള്‍ ശിരസ്സിലേക്ക് സ്നേഹദ്രവ്യങ്ങള്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ അവ ചൂടാക്കി അന്തരീക്ഷ ഊഷ്മാവിലേക്ക് തണുക്കുമ്പോള്‍ ആണ് ചെയ്യേണ്ടത്. സാധാരണയായി ശിരസ്സില്‍ ചൂടുള്ള വസ്തുക്കള്‍ ധാര ചെയ്യാന്‍ വിധിയില്ല. മോര്, നെല്ലിക്കാകഷായം, ഇളനീര്‍ മുതലായ സ്വതവേ ശീതവീര്യമോ ശീതസ്പര്‍ശമോ ആയ ദ്രവ്യങ്ങള്‍ സര്‍വാംഗധാരയോടൊപ്പം ശിരോധാരയ്ക്ക് ഉപയോഗിക്കാറില്ല.

പ്രയോഗരീതി. ക്രിയാക്രമംചെയ്യേണ്ട രോഗി മലമൂത്ര വിസര്‍ജനം ചെയ്ത് കൈകാല്‍ കഴുകി തുടച്ച് ശുദ്ധിവരുത്തിയശേഷം ഈശ്വരധ്യാനം ചെയ്ത് വൈദ്യന് ദക്ഷിണ നല്കണം. പിന്നീട് കൌപീനം മാത്രം ധരിച്ച് പടിഞ്ഞാറോട്ടു തിരിഞ്ഞ് പാത്തിയില്‍ കാല്‍ നീട്ടിയിരിക്കണം. തദനന്തരം ചികിത്സകന്‍ ഗുരുസ്മരണ ചെയ്തശേഷം തലയ്ക്കുള്ള എണ്ണ രോഗിയുടെ നിറുകയില്‍വച്ച് ശിരോഭ്യംഗവും പിന്നീട് കര്‍ണപൂരണവും ചെയ്യണം. തലയില്‍ വച്ച എണ്ണ ഒഴുകി കണ്ണില്‍ വീഴാതിരിക്കാന്‍വേണ്ടി ചെറുവിരല്‍ വണ്ണത്തില്‍ തുണി തെറുത്തുണ്ടാക്കിയ വര്‍ത്തി പുരികത്തിന്റെയും ചെവിയുടെയും മുകളില്‍ക്കൂടി തലയ്ക്കു ചുറ്റിക്കെട്ടണം. കെട്ടുന്നത് ചെവിക്കടുത്ത് പിറകില്‍ ഒരു വശത്തായിരിക്കണം. നെല്ലിക്കാത്തളം വയ്ക്കേണ്ട രോഗികളില്‍ നെല്ലിക്കാത്തോട് മോരില്‍ പുഴുങ്ങി വറ്റിച്ച് അരച്ചത് ഒരു സെന്റിമീറ്ററില്‍ ചുറ്റളവില്‍ പരത്തി നിറുകയില്‍ വയ്ക്കുക. അതിന്റെ മധ്യത്തില്‍ ഒരു സെന്റിമീറ്റര്‍ വലുപ്പത്തില്‍ ഒരു ദ്വാരം ഉണ്ടാക്കിയശേഷം വാട്ടിയ വാഴയിലയോ താമരയിലയോ കൊണ്ടു പൊതിഞ്ഞ് മറ്റൊരു വര്‍ത്തികൊണ്ട് കെട്ടുക. തളത്തിന്റെ മധ്യത്തിലെ ദ്വാരത്തിന്റെ ഭാഗത്ത് പൊതിഞ്ഞു കെട്ടിയ ഇലയില്‍ ദ്വാരം ഉണ്ടാക്കിയിരിക്കണം. പ്രസ്തുത ദ്വാരത്തില്‍ക്കൂടി നിറുകയില്‍വച്ച എണ്ണതന്നെ 10 തുള്ളി നെല്ലിക്കാത്തളത്തിന്റെ മധ്യത്തിലെ ദ്വാരത്തില്‍ ഒഴിക്കുക. അനന്തരം ധാര ചെയ്യുന്നതിന് പരിചയമുള്ള നാല് പരിചാരകന്മാര്‍ പാത്തിയുടെ രണ്ടുവശത്തായി സൗകര്യപ്രദമായ ആസനങ്ങളില്‍ ഇരിക്കണം. പിന്നീട് രോഗാനുസാരേണ വൈദ്യന്‍ നിര്‍ദേശിച്ച തൈലം സുഖോഷ്ണമാക്കി ശരീരം മുഴുവന്‍ പുരട്ടി 10 മിനിറ്റ് മന്ദമായി തടവണം.

ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും തൈലം പുരട്ടാനും തടവാനും വേണ്ടി രോഗിയെ ഏഴ് പ്രത്യേക രീതിയില്‍ മാറി മാറി കിടത്താറുണ്ട്. 1. രണ്ടു കാലുകളും നീട്ടി കൈകള്‍ രണ്ടും കാല്‍മുട്ടില്‍ വച്ച് നിവര്‍ന്നിരിക്കുക 2. മലര്‍ന്നു കിടക്കുക 3. ഇടത്തോട്ട് ചരിഞ്ഞു കിടക്കുക 4. വീണ്ടും മലര്‍ന്നു കിടക്കുക 5. വലത്തോട്ട് ചരിഞ്ഞു കിടക്കുക 6. വീണ്ടും മലര്‍ന്നു കിടക്കുക 7. വീണ്ടും കാല്‍നീട്ടി കൈകള്‍ മുട്ടില്‍പിടിച്ച് നിവര്‍ന്നിരിക്കുക.

അഭ്യംഗം ചെയ്ത് നിവര്‍ന്നിരിക്കുന്ന രോഗിയുടെ അധകായത്തില്‍ രണ്ടുപേരും ഊര്‍ധകായത്തില്‍ രണ്ടുപേരും ധാര ചെയ്യാനും തലോടാനും വേണ്ടി സജ്ജരായിരിക്കണം. ധാര ചെയ്യുന്നതിനുള്ള തൈലം രോഗിക്കു സഹിക്കാവുന്നത്ര ചൂടില്‍ മണ്ണുകൊണ്ട് നിര്‍മിച്ച എട്ട് കിണ്ടികളിലാക്കുക. കിണ്ടിയുടെ വാലിന്റെ ദ്വാരം ചെറുവിരല്‍ വലുപ്പത്തിലുള്ളതായിരിക്കണം. ഇടതുവലതുവശങ്ങളില്‍ പൊക്കിളിനു മുകളില്‍ കഴുത്തുവരെ ഓരോരുത്തരും പൊക്കിളിനു താഴെ പാദം വരെ ഓരോരുത്തരും എന്ന ക്രമത്തില്‍ നാലു പരിചാരകര്‍ ചേര്‍ന്നാണ് ഈ ക്രിയാക്രമം നടത്തേണ്ടത്. ചൂടാക്കി കിണ്ടിയില്‍ എടുത്ത ഔഷധം ഒരേ സമയം ഒരേ രീതിയില്‍ കഴുത്തു മുതല്‍ പൊക്കിള്‍ വരെയും പൊക്കിള്‍ മുതല്‍ പാദം വരെയും ധാരയായി ഒഴിക്കുകയും മറ്റേ കൈകൊണ്ട് ഒപ്പം തലോടുകയും ചെയ്യണം. കിണ്ടിയിലെ ഔഷധം തീരുന്ന മുറയ്ക്ക് പാത്തിയിലെ ഔഷധം വീണ്ടും ചൂടാക്കി അടുത്ത കിണ്ടിയില്‍ ഔഷധം നിറച്ച് തയ്യാറാക്കിക്കൊടുക്കാന്‍ രണ്ട് പരിചാരകര്‍ കൂടി വേണ്ടതാണ്. ഈ ധാര മുമ്പു പറഞ്ഞ ഏഴ് രീതിയില്‍ത്തന്നെ കിടത്തിവേണം ചെയ്യാന്‍. എന്നാല്‍ മാത്രമേ ശരീരത്തിന്റെ എല്ലാ ഭാഗത്തും ഒരുപോലെ ഔഷധം എത്തുന്നതിനും തലോടുന്നതിനും സാധിക്കൂ. അത്യാവശ്യസന്ദര്‍ഭത്തില്‍ മാത്രമേ രോഗിയെ കമഴ്ത്തി കിടത്തി ധാര ചെയ്യാന്‍ പാടുള്ളൂ. കമഴ്ന്നു കിടക്കുന്നത് രോഗിക്ക് ഒരിക്കലും സുഖകരമായിരിക്കുകയില്ല. പ്രത്യേകിച്ചും കുടവയറുള്ളവര്‍ക്കും ഹൃദ്രോഗം, ശ്വാസവൈഷമ്യം തുടങ്ങിയ രോഗമുള്ളവര്‍ക്കും കമഴ്ന്നു കിടക്കുന്നത് വൈഷമ്യമുള്ള കാര്യമാണ്. രോഗിക്ക് വൈഷമ്യമുള്ള രീതിയില്‍ കിടക്കാന്‍ നിര്‍ദേശിക്കാതിരിക്കുന്നതാണ് ഉത്തമം.

പിഴിച്ചില്‍. രോഗാനുസാരേണ സംസ്കരിച്ച തൈലങ്ങള്‍ കൊണ്ട് സര്‍വാംഗത്തിലും ധാര ചെയ്ത് ഒപ്പം തലോടുന്ന ചികിത്സാരീതിയാണ് പിഴിച്ചില്‍. ഇവിടെ സര്‍വാംഗധാരയ്ക്കു നിര്‍ദേശിച്ച രീതിയില്‍ത്തന്നെ രോഗിയെ സജ്ജമാക്കണം. ധാരയ്ക്കുള്ള ദ്രവദ്രവ്യം സംസ്കരിച്ച തൈലങ്ങള്‍ ആയതിനാല്‍ കിണ്ടിയില്‍ പകര്‍ന്നു ചെയ്യാന്‍ വളരെ അധികം തൈലം വേണ്ടിവരും. അതിനാല്‍ പ്രായോഗികമായി ഇപ്പോള്‍ നടന്നുവരുന്ന സമ്പ്രദായം പൂര്‍വികന്മാര്‍ പരീക്ഷണ നിരീക്ഷണങ്ങള്‍ക്കു ശേഷം നടപ്പില്‍ വരുത്തിയിട്ടുള്ളതാണ്. തളം വച്ച് കര്‍ണപൂരണം ചെയ്ത് ദേഹം മുഴുവന്‍ അഭ്യംഗം ചെയ്യുന്നതുവരെയുള്ള ക്രിയകള്‍ ധാരയ്ക്കു നിര്‍ദേശിച്ചതുപോലെതന്നെ ചെയ്യുന്നു. സര്‍വാംഗധാര പോലെ പിഴിച്ചിലും ശരീരത്തെ നാലുഭാഗങ്ങളായി ഭാഗിച്ച് നാലാളെക്കൊണ്ടാണ് നിര്‍വഹിക്കേണ്ടത്. ഓരോരുത്തര്‍ക്ക് അവരവരുടെ കൈപ്പടത്തില്‍ ഒതുങ്ങുന്ന തരത്തിലുള്ള കോടിത്തുണി അവരവരുടെ സമീപത്ത് പാത്രങ്ങളില്‍ വച്ചിട്ടുള്ള ചൂടുള്ള എണ്ണയില്‍ മുക്കിയെടുത്ത് രോഗിയുടെ ശരീരത്തില്‍നിന്ന് പന്ത്രണ്ടുവിരല്‍ ഉയരത്തില്‍ കൈമലര്‍ത്തി വിരല്‍ അല്പം അകത്തിപ്പിടിച്ചുകൊണ്ട് പിഴിഞ്ഞു വീഴ്ത്തേണ്ടതാകുന്നു. ഇതോടൊപ്പം പിഴിയല്‍ തുടങ്ങുമ്പോള്‍ മുതല്‍ അവസാനം വരെ ഒഴിവുള്ള മറ്റേ കൈകൊണ്ട് ശരീരഭാഗം തലോടുകയും ചെയ്യണം. പിഴിച്ചിലിന്റെ ഓരോ ആവര്‍ത്തനത്തിലും ചെറുവിരല്‍ത്തുമ്പിനു സമമായ ധാര ഇടതടവില്ലാതെ പതിക്കേണ്ടതാണ്. തുണി മുക്കി എടുക്കുന്ന പാത്രത്തില്‍ തൈലം കുറയുമ്പോള്‍ ക്രമോഷ്ണമായ തൈലം പകര്‍ന്നു കൊണ്ടിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇതിനു നിയുക്തനായ പരിചാരകന്‍ പാത്തിയില്‍ക്കൂടി ഒഴുകിവരുന്ന തൈലം ഓവില്‍ക്കൂടി ഒഴുക്കി എടുത്ത് ചൂടാക്കി കൊടുത്തുകൊള്ളണം. പിഴിച്ചില്‍ തുടങ്ങാന്‍ ഏറ്റവും പറ്റിയ സമയം പ്രഭാതം തന്നെയാണ്.

ഒരാള്‍ക്ക് പിഴിച്ചില്‍ നടത്തുന്നതിന് ഒരു ദിവസം അഞ്ച് ലിറ്റര്‍ തൈലം വേണ്ടിവരും. സര്‍വാംഗ ധാരയില്‍ നിര്‍ദേശിച്ചതുപോലെ ഏഴ് രീതിയിലാണ് രോഗിയെ കിടത്തി പിഴിച്ചില്‍ നല്കേണ്ടത്. ഒരു ദിവസം പിഴിച്ചിലിന് എടുക്കുന്ന ആകെ സമയത്തെ ഏഴായി ഭാഗിച്ച് ഒരോ രീതിയില്‍ കിടക്കുമ്പോഴും വിനിയോഗിക്കണം

പിഴിച്ചിലിനുള്ള പരമാവധി സമയം ഒന്നര മണിക്കൂര്‍ ആണ്. സാധാരണ 7, 14, 21 ദിവസങ്ങളാണ് പിഴിച്ചില്‍ ചെയ്യുന്നത്. ഏഴ് ദിവസം പിഴിച്ചില്‍ നടത്തേണ്ട ഒരാളിനെ ആദ്യദിവസം 45 മിനിറ്റ് പിഴിച്ചില്‍ ചെയ്യണം. പിറ്റേദിവസം മുതല്‍ 15 മിനിറ്റുവീതം കൂട്ടി 4-ാം ദിവസം 90 മിനിറ്റാക്കുക. 5-ാം ദിവസം മുതല്‍ 15 മിനിറ്റു വീതം കുറച്ച് 7-ാം ദിവസം 45 മിനിറ്റില്‍ അവസാനിപ്പിക്കുകയാണ് ചെയ്യേണ്ടത്. 14 ദിവസം ചെയ്യുമ്പോള്‍ ആദ്യത്തെ ദിവസം 45 മിനിറ്റ്, പിന്നീട് ദിവസവും 7½ മിനിറ്റ് വീതം കൂട്ടി 7-ാമത്തെ ദിവസം 1½ മണിക്കൂര്‍ പിഴിച്ചില്‍ നടത്തണം. 8-ാമത്തെ പിഴിച്ചില്‍ ദിനവും 1½ മണിക്കൂര്‍ പിഴിച്ചില്‍ നടത്തണം. 9 മുതല്‍ 14 വരെ ദിവസങ്ങളില്‍ അനുക്രമമായി 7½ മിനിറ്റു കുറച്ച് 14 ദിവസത്തില്‍ 45 മിനിറ്റാക്കുക. 8-ാം ദിവസം രോഗാനുസൃതമായ വിരേചന ഔഷധം കൊടുത്ത് വിരേചിപ്പിക്കുകയോ കഷായവസ്തി ചെയ്ത് ശോധിപ്പിക്കുകയോ ചെയ്യണം. 7 ദിവസം മാത്രം ചെയ്യുമ്പോഴും 8-ാം ദിവസം വിരേചനമോ കഷായവസ്തിയോ ചെയ്ത് ദോഷങ്ങളെ പുറത്തുകളയേണ്ടതാണ്.

നിശ്ചിത സമയം പിഴിച്ചില്‍ നടത്തിക്കഴിഞ്ഞാല്‍ ആദ്യമായി തളം മാറ്റി ഉണങ്ങിയ തുണിയാല്‍ തല തുടയ്ക്കുകയും പിന്നീട് ദേഹത്തുള്ള തൈലം വടിച്ചുകളഞ്ഞശേഷം തുടച്ച് പുതിയ തൈലം യഥാസ്ഥാനങ്ങളില്‍ പുരട്ടി തലേദിവസംതന്നെ ഔഷധം ചേര്‍ത്ത് തിളപ്പിച്ച് ആറിച്ചു വച്ചിരിക്കുന്ന വെള്ളത്തില്‍ തല കുളിപ്പിക്കുകയും വേണം. തല തുവര്‍ത്തി രാസ്നാദി ചൂര്‍ണം തിരുമ്മുക. പിന്നീട് ഉണങ്ങിയ തോര്‍ത്തുകൊണ്ട് ചെവിയടച്ച് തല മൂടിക്കെട്ടിയശേഷം ദേഹം കുളിപ്പിക്കണം. മെഴുക്കു കളയാന്‍ ഈഞ്ച, പയറുപൊടി, കടലമാവ് എന്നിവ ഉപയോഗിക്കാം. കുളികഴിഞ്ഞാല്‍ ഗന്ധര്‍വഹസ്താദി കഷായം കുടിച്ച് കൈകാലുകള്‍ നിവര്‍ത്തി ഉറങ്ങാതെ കിടക്കണം. സ്നേഹദ്രവ്യം നിത്യവും മാറിമാറി എടുക്കുന്നതാണ് ഉത്തമം. എന്നാല്‍ തലേദിവസം ഉപയോഗിച്ചശേഷം വെള്ളം വറ്റിച്ചു വയ്ക്കുന്ന തൈലത്തിന്റെ തെളിഞ്ഞ ഭാഗവും ബാക്കി പോരാത്തത് പുതിയ തൈലവും ചേര്‍ത്ത് മൂന്നുദിവസം വരെ ഉപയോഗിക്കുകയും നാലാം ദിവസം പൂര്‍ണമായും പുതിയ തൈലം ഉപയോഗിക്കുകയുമാണ് കേരളത്തില്‍ സാമാന്യമായി ചെയ്തുവരുന്ന സമ്പ്രദായം. അപതന്ത്രകം, അയാമം, പക്ഷവധം, അപബാഹുകം തുടങ്ങിയ വാതരോഗങ്ങളില്‍ ഈ ക്രിയാക്രമം വളരെ ഫലപ്രദമാണ്. ബലഹീനരിലും വൃദ്ധന്മാരിലും ഓജസ്സിനെ വര്‍ധിപ്പിക്കാന്‍ ഇതു സഹായിക്കുന്നു.

(ഡോ. പി. ശങ്കരന്‍കുട്ടി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A7%E0%B4%BE%E0%B4%B0" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍