This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധാന്യവിളകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ധാന്യവിളകള്‍

ഭക്ഷ്യാവശ്യങ്ങള്‍ക്കായി കൃഷിചെയ്യുന്ന ധാന്യങ്ങള്‍. പോയേസീ (Poaceae-ഗ്രാമിനെ) കുടുംബത്തില്‍പ്പെടുന്നു. മനുഷ്യന്റെ ഭക്ഷ്യവസ്തുക്കളില്‍ മുഖ്യമായ പങ്ക് ഇവയ്ക്കുണ്ട്. ഭക്ഷ്യധാന്യമെന്ന നിലയില്‍ പ്രമുഖമായത് നെല്ലാണ്. നെല്ലില്‍ നിന്നെടുക്കുന്ന അരിയാണ് ഏഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങളുടെ മുഖ്യ ആഹാരം.

ധാന്യവിളകളില്‍ സിറിയലുകളും (cereals) മില്ലെറ്റുകളും (millets) ഉള്‍പ്പെടുന്നു. പണ്ടുമുതല്‍ റോമാക്കാരും ഗ്രീക്കുകാരും സിറിസ് ദേവതയെ ധാന്യങ്ങളുടെ ദാതാവായിക്കരുതി കൊയ്ത്തുസമയത്ത് ഉത്സവങ്ങളും മറ്റും നടത്തി ഗോതമ്പ്, ബാര്‍ലി തുടങ്ങിയ ധാന്യങ്ങള്‍ കാഴ്ചയര്‍പ്പിച്ചിരുന്നു. ഈ ദേവതയുടെ പ്രീതിക്കുവേണ്ടിയായിരിക്കാം സിറിയല്‍സ് എന്ന് ധാന്യങ്ങള്‍ക്ക് പേരിട്ടത്. നെല്ല്, ഗോതമ്പ്, മക്കച്ചോളം, ജോവര്‍, ഓട്സ്, ബാര്‍ലി, റൈ തുടങ്ങിയവയാണ് സിറിയലുകള്‍. ചെറുധാന്യങ്ങള്‍ അഥവാ മില്ലെറ്റ്സ് ബജ്റ, തിന, കൂവരക്, പനിവരക്, കുതിരവള്ളി, വരക്, ചാമ എന്നിവയാണ്. ഓട്സും റൈയുമാണ് ശീതമേഖലകളിലെ ധാന്യവിളകള്‍; സമശീതോഷ്ണ മേഖലയിലേത് ഗോതമ്പും ബാര്‍ലിയും. നെല്ല്, മക്കച്ചോളം, മില്ലെറ്റുകള്‍ തുടങ്ങിയവ ഉഷ്ണമേഖലാ വിളകളാണ്.

ധാന്യമണികള്‍ ഉള്‍ക്കൊള്ളുന്ന ഫലം (കായ്) കാരിയോപ് സിസ് (Caryopsis) എന്നറിയപ്പെടുന്നു. ധാന്യങ്ങളില്‍ സ്റ്റാര്‍ച്ച്, പ്രോട്ടീന്‍, കൊഴുപ്പ്, ജീവകങ്ങള്‍, ലവണങ്ങള്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ധാന്യങ്ങള്‍ ഉത്പാദിപ്പിക്കാനും കൈകാര്യം ചെയ്യാനും സൂക്ഷിച്ചുവയ്ക്കാനും കയറ്റി അയയ്ക്കാനും മറ്റു വിളകളെക്കാള്‍ എളുപ്പമാണ്. വന്‍തോതില്‍ കൃഷിചെയ്യുന്നതിന് മണ്ണും വെള്ളവും അതതിന് അനുയോജ്യമായതായിരിക്കണമെന്നു മാത്രം. എല്ലാ ധാന്യവിളകളിലും രോഗങ്ങളെയും പ്രതികൂല കാലാവസ്ഥയെയും ചെറുത്തു നില്ക്കാന്‍ കഴിയുന്ന മൂപ്പു കുറഞ്ഞ, ഉത്പാദനശേഷി കൂടിയ സങ്കരയിനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

സിറിയലുകള്‍.

1. നെല്ല്. ശാസ്ത്രനാമം: ഒറൈസ സറ്റൈവ (Oryza sativa). ലോകത്തിലെ പകുതിയിലധികം വരുന്ന ജനങ്ങളുടെ മുഖ്യാഹാരം നെല്ലരിയാണ്. ജപ്പാന്‍, ചൈന, ഫിലിപ്പീന്‍സ്, മലയ, തായ്ലന്‍ഡ്, ശ്രീലങ്ക, പാകിസ്താന്‍, മ്യാന്‍മര്‍, ഇന്ത്യ എന്നിവിടങ്ങളില്‍ മുഖ്യ ധാന്യവിളയായ നെല്ല് വന്‍തോതില്‍ കൃഷിചെയ്യുന്നുണ്ട്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കുറഞ്ഞ തോതിലെങ്കിലും നെല്‍ക്കൃഷിയുണ്ട്. ഘടനാപരമായ വ്യതിയാനങ്ങളുള്ള മൂവായിരത്തോളം നെല്ലിനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വളര്‍ച്ചാകാലം; മൂപ്പെത്താന്‍ വേണ്ട സമയം; വിവിധയിനം മണ്ണുകളോടുള്ള പൊരുത്തം; മഴ, കാലാവസ്ഥ, കൃഷി സ്ഥലത്തിന്റെ ഉയരം, വെള്ളപ്പൊക്കം, അമ്ലത-ക്ഷാരീയത, ലവണത്വം മുതലായവയുമായുള്ള പൊരുത്തപ്പെടല്‍ എന്നിവയില്‍ ഓരോ ഇനവും വ്യത്യസ്തത പുലര്‍ത്തുന്നു. ഇതോടൊപ്പംതന്നെ കൃഷിസമ്പ്രദായങ്ങളിലും വന്‍ മാറ്റങ്ങളുണ്ട്. നോ: നെല്ല്, ചോറ്, നെല്‍ക്കൃഷി

2. ഗോതമ്പ്. ശാസ്ത്രനാമം: ട്രിറ്റിക്കം വള്‍ഗേര്‍ (Triticum vulgare). ലോകത്തില്‍ ഏറ്റവുമധികം കൃഷിചെയ്യപ്പെടുന്ന ധാന്യമാണിത്. അമേരിക്ക, ഇന്ത്യ, റഷ്യ, ചൈന, കാനഡ, ആസ്റ്റ്രേലിയ എന്നിവിടങ്ങളില്‍ ധാരാളമായി കൃഷിചെയ്തുവരുന്നു. ഇന്ത്യയില്‍ പഞ്ചാബ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് മുഖ്യമായും ഇത് കൃഷി ചെയ്യപ്പെടുന്നത്. ഗോതമ്പു വിളയുന്ന ഏറ്റവും നല്ല പ്രദേശം സിന്ധു-ഗംഗാ സമതലങ്ങളാണ്. നോ: ഗോതമ്പ്

3. മക്കച്ചോളം (Maize). സിയാ മെയ്സ് (Zea mays) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്നു. ഇന്ത്യയില്‍ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വ്യാപകമായി കൃഷിചെയ്യുന്നു. മധ്യ അമേരിക്കയാണ് ഈ വിളയുടെ ജന്മദേശം. വടക്കേ അമേരിക്കയിലെ അമേരിന്ത്യക്കാര്‍ കൃഷിചെയ്തുവന്നിരുന്ന വിളയായതുകൊണ്ട് ഇത് ഇന്ത്യന്‍ കോണ്‍ (Indian Corn) എന്നും അറിയപ്പെടുന്നു.

ആഹാരപദാര്‍ഥമായി ഉപയോഗിക്കുന്നതിനുപുറമേ സ്റ്റാര്‍ച്ച്, ഗ്ലൂക്കോസ് മുതലായവ ഉണ്ടാക്കുന്നതിനും മക്കച്ചോളത്തിന്റെ ധാന്യപ്പൊടി വന്‍തോതില്‍ ഉപയോഗിക്കുന്നു. ഇതിന്റെ വയ്ക്കോല്‍ കാലിത്തീറ്റയായി ഉപയോഗിക്കാറുണ്ട്.

1-4 മീ. വരെ ഉയരത്തില്‍ വളരുന്ന പലതരം മക്കച്ചോളയിനങ്ങള്‍ കൃഷിചെയ്യപ്പെടുന്നുണ്ട്. സസ്യത്തിന്റെ ഉയരം, മൂപ്പെത്താനാവശ്യമായ സമയം, ധാന്യത്തിന്റെ നിറവും വലുപ്പവും, അവയിലെ പോഷകാംശങ്ങളുടെ അളവ് എന്നിവയെ അടിസ്ഥാനമാക്കി മക്കച്ചോളത്തെ പല ഇനങ്ങളായി തരം തരിച്ചിരിക്കുന്നു. പ്രധാന ഇനങ്ങളാണ്:

i. ഡെന്റ് (Dent corn). ഈ ഇനത്തിന്റെ ധാന്യമണികള്‍ നീളം കൂടി കോണിന്റെ ആകൃതിയോടുകൂടിയതാണ്.

ii. ഫ്ളിന്റ് (Flint corn). ഇന്ത്യയില്‍ സാധാരണ കൃഷിചെയ്തുവരുന്ന ഈ ഇനത്തിന്റെ ധാന്യമണികള്‍ നല്ല കടുപ്പമുള്ളതാണ്.

iii. പോപ് (Pop corn). ഈ ഇനത്തിന്റെ കതിരും ധാന്യവും വലുപ്പം കുറഞ്ഞവയാണ്. ധാന്യമണികള്‍ കൂര്‍ത്തതും കടുപ്പമുള്ളതും വറുത്തു ഭക്ഷിക്കാന്‍ അനുയോജ്യവുമാണ്.

iv. സ്വീറ്റ് (Sweet corn or Sugar corn). അര്‍ധസുതാര്യവും ചുളുങ്ങിയതുമായ പുറന്തൊലിയോടുകൂടിയ ഈ ഇനത്തിന്റെ ധാന്യമണികള്‍ക്ക് നേരിയ മധുരമുണ്ട്. പച്ചയായിത്തന്നെ ഭക്ഷിക്കാന്‍ ഈ ഇനം ചോളം അനുയോജ്യമാണ്.

താരതമ്യേന എല്ലാ കാലവസ്ഥയിലും മക്കച്ചോളം കൃഷി ചെയ്യാന്‍ സാധിക്കുമെങ്കിലും ശീതകാലത്ത് കൃഷിചെയ്യുമ്പോഴാണ് ഏറ്റവും നല്ല വിളവ് ലഭിക്കുന്നത്. കറുത്ത പശിമരാശി മണ്ണാണ് ഈ കൃഷിക്ക് പൊതുവേ അനുയോജ്യമായിട്ടുള്ളത്.

4. ജോവാര്‍. ശാസ്ത്രനാമം: സോര്‍ഗം വള്‍ഗേര്‍ (Sorghum vulgare). മണിച്ചോളം എന്ന പേരിലും ഇത് അറിയപ്പെടുന്നു. നെല്ല് കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം സ്ഥലത്ത് കൃഷിചെയ്യപ്പെടുന്ന ഭക്ഷ്യവിളയാണിത്. തെക്കേ ഇന്ത്യയിലെയും മധ്യഇന്ത്യയിലെയും വരണ്ട പ്രദേശങ്ങളിലെ പ്രധാന ഭക്ഷ്യധാന്യമാണിത്. ഉമി കളഞ്ഞ് അരി പോലെതന്നെ വേവിച്ച് കഴിക്കാം. അരി പോലെ പൊടിച്ച് പലഹാരങ്ങളുണ്ടാക്കാനും ഉപയോഗിക്കുന്നു. ചിലയിനങ്ങള്‍ മലര് ഉണ്ടാക്കാനും കുഞ്ഞുങ്ങളുടെ ആഹാരങ്ങളുണ്ടാക്കാനും ഉപയോഗിക്കാറുണ്ട്. പച്ചയും ഉണങ്ങിയതുമായ ചെടിത്തണ്ടുകള്‍ മുറിച്ച് കന്നുകാലികള്‍ക്ക് ഭക്ഷണമായി നല്കുന്നു.

മിതമായി മഴ ലഭിക്കുന്നയിടങ്ങളിലാണ് ജോവാര്‍ നന്നായി വളരുന്നത്. വിതച്ചു കഴിഞ്ഞ് കൊയ്യുന്ന കാലം വരെ ഏതാണ്ട് 20-40 സെ.മീ. മഴ ഇതിന്റെ കൃഷിക്ക് അനിവാര്യമാണ്. തുടര്‍ച്ചയായുള്ള മഴയും വരള്‍ച്ചയും വിളയ്ക്ക് ദോഷകരമാണ്. സമതലങ്ങളില്‍ തഴച്ചുവളരുന്ന ജോവാര്‍ ഏതാണ്ട് ആയിരം മീറ്റര്‍ വരെ ഉയരമുള്ള പ്രദേശങ്ങളിലും കൃഷിചെയ്യപ്പെടുന്നു. കളിമണ്ണു നിറഞ്ഞ പശിമരാശി മണ്ണാണ് ഏറ്റവും അനുയോജ്യമെങ്കിലും കറുത്ത പരുത്തിക്കരിമണ്ണിലും ഇത് വളരും.

വടക്കേ ഇന്ത്യയില്‍ തുവരപ്പയറിനോടൊപ്പം ജോവാറും കൃഷിചെയ്തുവരുന്നു. മണ്ണ് ഉഴുത് കട്ടയുടച്ച് അടിവളവും ചേര്‍ത്താണ് വിത്തുവിതയ്ക്കുന്നത്. 4-5 മാസം കൊണ്ട് മൂപ്പെത്തുന്ന വിളയെ പക്ഷിശല്യത്തില്‍നിന്നു രക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വിളവെടുക്കുമ്പോള്‍ ആദ്യം കതിര്‍ക്കുലകള്‍ മാത്രമായി മുറിച്ചെടുക്കുന്നു; പിന്നീടാണ് ചെടിക്കുറ്റികള്‍ മുറിച്ചെടുക്കുന്നത്. മെതിക്കുന്നതിനുമുമ്പ് വലുപ്പവും നിറവുമുള്ള മെച്ചമായ കതിര്‍ക്കുലകള്‍ തിരഞ്ഞെടുത്ത് വിത്തിന് സൂക്ഷിക്കുകയാണ് പതിവ്.

കാലികളെക്കൊണ്ട് നടത്തിച്ചാണ് കതിര്‍ക്കുലകള്‍ മെതിക്കുന്നത്. യന്ത്രമുപയോഗിച്ചും മെതിക്കാറുണ്ട്. ധാന്യം പാറ്റി വെയിലിലുണക്കി സൂക്ഷിക്കുന്നു. വയ്ക്കോലിന്റെ വിളവ് മറ്റുധാന്യവിളകളെ അപേക്ഷിച്ച് താരതമ്യേന കൂടുതലാണ്. നെല്ലിന്റെ വയ്ക്കോലിനെ അപേക്ഷിച്ച് സ്വാദും പോഷകാംശവും മണിച്ചോളത്തില്‍നിന്നു ലഭിക്കുന്ന വയ്ക്കോലിന് കൂടുതലായുണ്ട്. അതുകൊണ്ടുതന്നെ കാലിത്തീറ്റയ്ക്കുവേണ്ടി മാത്രമായിട്ടും മണിച്ചോളം കൃഷിചെയ്തുവരുന്നു.

കാലിത്തീറ്റയ്ക്കുവേണ്ടി കൃഷിചെയ്യപ്പെടുമ്പോള്‍ സസ്യം പുഷ്പിക്കുന്നതിനു മുമ്പ് കൊയ്തെടുക്കുന്നു. തീരെ ഇളം പ്രായത്തില്‍ കൊയ്തെടുത്താല്‍ വിഷമയമുള്ള പ്രസ്സിക് ആസിഡ് ഇതില്‍ ഉണ്ടാകാനിടയുണ്ട്. കാലിത്തീറ്റ പച്ചയായോ ഉണക്കിയോ ഉപയോഗിക്കുന്നു. അധികവും ഉണക്കി സൂക്ഷിച്ചുപയോഗിക്കുകയാണ് പതിവ്.

ധാന്യം നന്നായി വെയിലിലുണക്കി, പ്രാണിശല്യം ഒഴിവാക്കാനായി മണ്‍പാത്രങ്ങളില്‍ സൂക്ഷിക്കുന്നു. ധാന്യനിരപ്പിനു മുകളില്‍ രണ്ടിഞ്ച് കനത്തില്‍ മണലിട്ട് പാത്രം മണ്ണും ചാണകവും കൂടി കൂട്ടി ചേര്‍ത്തടയ്ക്കണം.

വിത്തിന് ആവശ്യത്തിനുള്ളവ മരപ്പെട്ടികളിലോ ലോഹപ്പെട്ടികളിലോ സൂക്ഷിക്കാറാണ് പതിവ്. പ്രാണിശല്യം ഒഴിവാക്കാന്‍ നാഫ്തലിന്‍ ചേര്‍ക്കുന്നു. വിവിധ കാലാവസ്ഥയ്ക്കും മണ്ണിനും നേരത്തെയുള്ള വിതയ്ക്കും പ്രധാനവിളയ്ക്കും ഒക്കെ അനുയോജ്യമായ ഇനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കാലിത്തീറ്റയ്ക്കു മാത്രം പറ്റിയ ഇനങ്ങളുമുണ്ട്.

5. ഓട്ട്സ് (Oats). ശാസ്ത്രനാമം: അവിന സറ്റൈവ (Avena sativa). തണുപ്പുള്ള കാലാവസ്ഥയില്‍ വളരുന്ന ഇനമാണിത്. ഉത്തര്‍പ്രദേശിലും പഞ്ചാബിലുമാണ് ഇത് ധാരാളമായി കൃഷിചെയ്യപ്പെടുന്നത്. പ്രധാനമായും കാലിത്തീറ്റയ്ക്കാണ് കൃഷി ചെയ്യുന്നതെങ്കിലും ധാന്യത്തിനുവേണ്ടിയും ഉപയോഗിക്കപ്പെടുന്നു. കുതിരകള്‍ക്കും കന്നുകാലികള്‍ക്കും നല്ല ആഹാരമാണിത്. വളക്കൂറും നീര്‍വാര്‍ച്ചയുമുള്ള കളിമണ്‍പ്രദേശങ്ങളാണ് ഇതിന്റെ വളര്‍ച്ചയ്ക്ക് അനുയോജ്യം. ഓട്സ് സാധാരണയായി തനിവിളയായി ആണ് കൃഷിചെയ്യുന്നത്. വടക്കന്‍ ഗുജറാത്തില്‍ ഓട്സിനോടൊപ്പം ചെറുകടുകും കൃഷി ചെയ്യാറുണ്ട്. മൂന്നുമാസം കഴിയുമ്പോഴേക്കും വിളവെടുക്കാം. കാലിത്തീറ്റയ്ക്കാണെങ്കില്‍ ജനുവരി മുതല്‍ മാര്‍ച്ച് വരെ മൂന്നുപ്രാവശ്യം വിളവെടുക്കാം. ധാന്യത്തിനായി വിളവെടുക്കുമ്പോള്‍ ചെടികള്‍ക്ക് പച്ചനിറമുള്ളപ്പോള്‍ത്തന്നെ നിലംപറ്റെ കൊയ്തെടുക്കുന്നു. നന്നായി വിളഞ്ഞാല്‍ കൊയ്തെടുക്കുമ്പോള്‍ ധാന്യം കൊഴിഞ്ഞുപോകാനിടയുണ്ട്. വടക്കെ ഇന്ത്യയിലും മറ്റും കൃഷിചെയ്യപ്പെടുന്ന നല്ലയിനം ഓട്സ് 'കെന്റ്' എന്നറിയപ്പെടുന്നു. കടുപ്പമുള്ള വയ്ക്കോലും വലുപ്പം കൂടിയ ധാന്യവുമുള്ള ഈ ആസ്റ്റ്രേലിയന്‍ ഇനം 112 ദിവസംകൊണ്ട് കതിരിടുന്നു. ധാന്യം മില്ലില്‍ കുത്തിയെടുത്ത് പ്രഭാതഭക്ഷണത്തിനുപയോഗിക്കുന്നു. കാലിത്തീറ്റയ്ക്ക് നല്ലൊരിനമാണിത്. ഗോതമ്പില്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ ബി1, ബി2, ഇ എന്നീ ജീവകങ്ങള്‍ ഇതിലുണ്ട്. നോ: ഓട്ട്സ്

7. ബാര്‍ലി (യവം). ഹോര്‍ഡിയം വള്‍ഗേര്‍ (Hordeum vulgare) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്നു. വടക്കേ ഇന്ത്യയില്‍ പാവപ്പട്ടവരുടെ ആഹാരമാണിത്. ഗോതമ്പുപൊടിയുമായി ചേര്‍ത്ത് ഉപയോഗിക്കുകയാണ് പതിവ്. വറുത്ത് പൊടിച്ച് 'ബത്തു' എന്നൊരു പലഹാരമുണ്ടാക്കുന്നു. കന്നുകാലികള്‍ക്കും കുതിരയ്ക്കും തീറ്റയായും ഉപയോഗിക്കാറുണ്ട്. ബിയറും വിസ്കിയും ഉണ്ടാക്കുന്നതിനാവശ്യമായ യവ മദ്യം ഉണ്ടാക്കാനും പേള്‍ ബാര്‍ലിയുണ്ടാക്കാനും യവം ഉപയോഗിക്കുന്നു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഇത് പ്രധാനമായും കൃഷിചെയ്യുന്നത്. ഉമിയുള്ള ആറുവരിയന്‍ ബാര്‍ലിയാണ് സാധാരണ കൃഷിചെയ്യുന്ന ഇനം. ഉമിയില്ലാത്ത ആറുവരിയനും രണ്ടുവരിയനും ചിലയിടങ്ങളില്‍ കൃഷിചെയ്തുവരുന്നു. ഏതു കാലാവസ്ഥയിലും ഇവ വളരും. ബാര്‍ലി തനിവിളയായോ മിശ്രവിളയായോ കൃഷിചെയ്യാം. നോ: ബാര്‍ലി

7. റൈ (Rye). സെക്കേല്‍ സിറിയല്‍ (Secale Cereale) എന്നറിയപ്പെടുന്ന ഈ ധാന്യം പ്രധാനമായും റൊട്ടിയുണ്ടാക്കാനാണ് ഉപയോഗിക്കുന്നത്. കന്നുകാലികള്‍ക്ക് ആഹാരമായും ആല്‍ക്കഹോളും വിസ്കിയും ഉണ്ടാക്കാനും ഉപയോഗിക്കുന്നു. ചെടികള്‍ പാകമാകുന്നതിനുമുമ്പ് വെട്ടി വളമാക്കാറുണ്ട്. വയ്ക്കോല്‍ പായ്ക്കിങ്ങിനും കടലാസ്സു നിര്‍മാണത്തിനും ഉപയോഗിക്കുന്നു. ഗോതമ്പിനോടൊപ്പം മിശ്രവിളയായി കൃഷിചെയ്യുന്നുണ്ട്. ഗോതമ്പുമായി ഏറെ സാദൃശ്യവുമുണ്ട്. ഗോതമ്പുമണിയെക്കാള്‍ നീളം കൂടിയവയാണ് റൈ മണികള്‍. റൈ ചെടികളുടെ നീല കലര്‍ന്ന പച്ച നിറം ഗോതമ്പുചെടികളില്‍നിന്ന് ഇവയെ തിരിച്ചറിയാന്‍ സഹായിക്കുന്നു. തണുപ്പിനെ അതിജീവിക്കാന്‍ കഴിവുള്ള ഇതിന്റെ വിത്ത് വേനല്‍ക്കാലാത്തിന്റെ അവസാനത്തേടെയാണ് വിതയ്ക്കുന്നത്. നോ: റൈ

ചെറുധാന്യങ്ങള്‍ (Millets)

1. ബജ്റ (Pearl millet). പെന്നിസെറ്റെം ടൈഫോയിഡം (Pennisetum typhoideum) എന്നതാണ് ശാസ്ത്രനാമം. പവിഴച്ചോളം എന്ന പേരില്‍ അറിയപ്പെടുന്ന ബജ്റ പ്രധാനപ്പെട്ട ചെറു ധാന്യവിളയാണ്. ഏഷ്യയിലും ആഫ്രിക്കയിലുമാണ് ഇത് കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്. അസമിലൊഴികെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇത് കൃഷിചെയ്യുന്നുണ്ട്. വരണ്ട കാലാവസ്ഥയാണ് ബജ്റയുടെ കൃഷിക്ക് ഏറ്റവും അനുയോജ്യം. ഉത്തരേന്ത്യയില്‍ ഇതിന്റെ കൃഷി സാധാരണ മണല്‍മണ്ണിലാണ് നടത്തുന്നത്. എന്നാല്‍ ദക്ഷിണേന്ത്യയില്‍ താഴ്ച കുറഞ്ഞ കരിമണ്ണിലും ചെമ്മണ്ണിലും ചെങ്കല്‍മണ്ണിലും ബജ്റ കൃഷിചെയ്തുവരുന്നുണ്ട്.

മഴ പെയ്യുന്നതിനനുസരിച്ച് അതിന് ചിനപ്പുകള്‍ ഉണ്ടാകുന്നു എന്നുള്ളതാണ് ബജ്റയുടെ ഒരു പ്രത്യേകത. ആദ്യത്തെ ചിനപ്പുകളിലുണ്ടാകുന്ന കതിരുകള്‍ വിളവെടുപ്പിന് പാകമാകുമ്പോഴും പുതിയ ചിനപ്പുകള്‍ ഉണ്ടായിക്കൊണ്ടിരിക്കും. അതിനാല്‍ മറ്റു ധാന്യങ്ങളുടേതില്‍നിന്നു വ്യത്യസ്തമായി പല പ്രാവശ്യമായിട്ടാണ് ഇതിന്റെ വിളവെടുക്കുന്നത്. നന്നായി മൂപ്പെത്തിയ കതിരുകള്‍ മുറിച്ചെടുത്ത് മൂന്നോ നാലോ ദിവസം കൂട്ടിയിടുന്നു. അതിനുശേഷം കാലികളെ നടത്തിയോ റോളറുകള്‍ ഉപയോഗിച്ചോ മെതിക്കുന്നു. അരിപോലെതന്നെ വേവിച്ച് ചോറാക്കി കഴിക്കാവുന്ന ഒരു ധാന്യമാണിത്. ഇതിന്റെ മാവ് റൊട്ടിയുണ്ടാക്കാനുപയോഗിക്കുന്നു. വയ്ക്കോല്‍ കന്നുകാലികള്‍ക്ക് ആഹാരമായും പുര മേയാനും ഉപയോഗിക്കുന്നു. നോ: ബജ്റ

2. തിന (Italian millets). സെറ്റേറിയ ഇറ്റാലിക്ക (Setaria italica) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന തിനയുടെ ജന്മദേശം കിഴക്കന്‍ ഏഷ്യയാണെന്നു കരുതപ്പെടുന്നു. അമേരിക്കയില്‍ ഫോഡര്‍ വിളയായി കൃഷി ചെയ്യുന്ന തിന ചൈനയില്‍ വിശുദ്ധ സസ്യമായി കരുതി ആരാധിച്ചുവരുന്നു. ആന്ധ്രപ്രദേശ്, മൈസൂര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഇതിന്റെ കൃഷിയുണ്ട്. മൂപ്പുകുറവുള്ള ഈ വിളയ്ക്ക് വരള്‍ച്ചയെ ചെറുത്തുനില്ക്കാന്‍ കഴിയും. മഴ കുറഞ്ഞ പ്രദേശങ്ങളിലേക്ക് അനുയോജ്യമായ ഒരു വിളയാണിത്. ജലസംഭരണശേഷിയുള്ള മണ്ണാണ് തിനക്കൃഷിക്ക് അനുയോജ്യമായിട്ടുള്ളത്. തനിവിളയായോ പരുത്തിയുമൊന്നിച്ച് മിശ്രവിളയായോ കൃഷിചെയ്യുന്നു. ഉമി കളഞ്ഞ ധാന്യം ചോറുപോലെ വേവിച്ചു ഭക്ഷിക്കാനും പായസമുണ്ടാക്കാനും ഉപയോഗിക്കുന്നു. വയ്ക്കോലിന് കനം കുറവാണ്. ഇത് കന്നുകാലികള്‍ക്ക് ആഹാരമായി നല്കുന്നു. നോ: തിന

3. കൂവരക് (Finger millet). റാഗി, മുത്താറി എന്നീ പേരുകളിലും കൂവരക് അറിയപ്പെടുന്നു. ശാസ്ത്രനാമം. എല്യുസിന്‍ കൊറക്കാന (Eleusine coracana). കര്‍ണാടകയിലെ പ്രധാന ധാന്യവിളയാണിത്. തമിഴ്നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും ഇതു ധാരാളമായി കൃഷിചെയ്തുവരുന്നു. മഴ വളരെ കുറഞ്ഞതും ജലസേചനസൌകര്യം ഇല്ലാത്തതുമായ പ്രദേശങ്ങളിലാണ് കൂവരക് സാധാരണയായി കൃഷിചെയ്യുന്നത്. ചെമ്മണ്‍പ്രദേശങ്ങളിലും മണല്‍പ്രദേശങ്ങളിലും കൂവരക്കൃഷി നടത്താറുണ്ട്. നാലഞ്ചുമാസംകൊണ്ട് മൂപ്പെത്തുന്ന കൂവരക് കൊയ്തെടുത്തു കറ്റകെട്ടി ഉണക്കാനിടുന്നു. കൂവരകിന് മറ്റു ധാന്യങ്ങളെക്കാള്‍ സംഭരണശേഷി കൂടുതലുണ്ട്. അന്‍പത് വര്‍ഷത്തോളം കൂവരക് യാതൊരു കേടും കൂടാതെ സൂക്ഷിക്കാവുന്നതാണ്. അതിനാല്‍ ക്ഷാമകാലത്തേക്ക് കരുതിവയ്ക്കാന്‍ അനുയോജ്യമായ ധാന്യമാണിത്. ധാന്യവര്‍ഗങ്ങളില്‍വച്ച് ഉമിയുടെ അംശം ഏറ്റവും കുറഞ്ഞത് കൂവരകിലാണ്; ആറ് ശതമാനം.

വളരെയധികം പോഷകമൂല്യങ്ങള്‍ കൂവരകിലുണ്ട്. കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവ കൂടാതെ മാംസ്യവും കൂവരകില്‍ അടങ്ങിയിരിക്കുന്നു. പ്രമേഹരോഗികള്‍ക്ക് ഈ ധാന്യം വളരെ അനുയോജ്യമാണ്. കുഞ്ഞുങ്ങള്‍ക്ക് സാധാരണയായി കൂവരക് നല്കാറുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ കൂവരക് മുളപ്പിച്ച് ലഹരി കുറഞ്ഞ ഒരിനം മദ്യം നിര്‍മിക്കാറുണ്ട്. വയ്ക്കോല്‍ നല്ലൊരു കാലിത്തീറ്റയാണ്. നോ: കൂവരക്

4. പനിവരക് (Common millet). പാനിക്കം മിലിയേസിയം (Panicum millaceaum) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്നു. ഇന്ത്യക്കു പുറമേ മംഗോളിയ, ജപ്പാന്‍, റഷ്യ എന്നിവിടങ്ങളിലും പനിവരക് കൃഷിചെയ്യുന്നുണ്ട്. താരതമ്യേന മൂപ്പ് കുറഞ്ഞവയായതുകൊണ്ടും ഫലപുഷ്ടി ഇല്ലാത്ത മണ്ണില്‍ നന്നായി വളരുന്നതുകൊണ്ടും മറ്റു വിളകളൊന്നും കൃഷിചെയ്യാത്ത പ്രദേശങ്ങളിലാണ് പൊതുവേ പനിവരക് കൃഷിചെയ്യുന്നത്. വടക്കേ ഇന്ത്യയില്‍ വേനല്‍ക്കാല വിളയായി കൃഷിചെയ്യുന്നു. 7090 ദിവസമാകുമ്പോഴേക്കും പനിവരക് കൊയ്തെടുക്കാം. ചെടികള്‍ ചുവടോടെ പിഴുതെടുക്കുകയാണു പതിവ്. ധാന്യങ്ങള്‍ പൊഴിയുന്നതുകൊണ്ട് ഉടന്‍തന്നെ കറ്റ മെതിക്കുന്നു. പനിവരക് പൊടിച്ചുണ്ടാക്കുന്ന മാവ് റൊട്ടി, ചപ്പാത്തി തുടങ്ങിയ പല പലഹാരങ്ങളുണ്ടാക്കാനുപയോഗിക്കുന്നു. ഇതിന്റെ വയ്ക്കോല്‍ സാധാരണഗതിയില്‍ കാലിത്തീറ്റയായി ഉപയോഗിക്കാറില്ല.

5. വരക് (Caudomillet). പസ്പാലം സ്കോര്‍ബിക്കുലാറ്റം (Paspalam scorbiculatum) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്നു. ധാന്യവിളകളില്‍വച്ച് ഏറ്റവും പരുക്കന്‍ ഇനമായ വരകിനു തന്നെയാണ് മൂപ്പെത്താന്‍ ഏറ്റവും കൂടുതല്‍ സമയം വേണ്ടതും. വരള്‍ച്ചയെ അതിജീവിക്കാന്‍ വരകിന് അസാമാന്യമായ കഴിവുണ്ട്. ശരിക്കു പാകമാകാത്ത ധാന്യങ്ങളിലും ഉമിയിലും വിഷാംശമുണ്ട്. നന്നായി വിളഞ്ഞശേഷം വിളവെടുത്ത് കുറേനാള്‍ സൂക്ഷിച്ചശേഷമേ ഉപയോഗിക്കാവൂ. ഇതിന്റെ വയ്ക്കോല്‍ കന്നുകാലികള്‍ക്ക് തീറ്റയായി കൊടുക്കാറില്ല. മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ മാത്രമേ വരക് കൃഷി ചെയ്യുന്നുള്ളൂ. നോ: വരക്

6. കുതിരവാലി (കുതിരവള്ളി). ശാസ്ത്രനാമം: എക്കൈനോക്ളോവ ഫ്രുമെന്റേസിയ (Echinochloa frumentasia). ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഖരീഫ് വിളയായി ഇത് കൃഷിചെയ്യുന്നു. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ബിഹാര്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും കുതിരവാലി കൃഷിചെയ്യുന്നത്. വരള്‍ച്ചയെയും വെള്ളപ്പൊക്കത്തെയും അതിജീവിക്കാന്‍ കെല്പുള്ള, വേഗത്തില്‍ വളരുന്ന സസ്യമാണിത്. മൂന്നോ നാലോ മാസംകൊണ്ട് മൂപ്പെത്തുന്ന കുതിരവള്ളി നിലത്തോടു ചേര്‍ത്ത് കൊയ്തെടുത്തു കറ്റകെട്ടി ഒരാഴ്ചയോളം പാടത്തുതന്നെ ഇടുന്നു. കന്നുകാലികളെ നടത്തിയോ മറ്റോ കറ്റ മെതിക്കുന്നു. ഉമി കളഞ്ഞ ധാന്യം നെല്ലരി പോലെ വേവിച്ചു ഭക്ഷിക്കുകയോ പൊടിച്ച് ചപ്പാത്തിയും മറ്റും ഉണ്ടാക്കുകയോ ചെയ്യുന്നു. കുതിരവാലിയുടെ വയ്ക്കോല്‍ ഗുണമേന്മ കുറഞ്ഞതായതിനാല്‍ അപൂര്‍വമായേ കാലിത്തീറ്റയായി ഉപയോഗിക്കാറുള്ളൂ.

7. ചാമ (Little millet). ശാസ്ത്രനാമം: പാനിക്കം മിലിയേര്‍ (Panicum milliare). ചാമ വളരെ കുറച്ചു സ്ഥലത്തു മാത്രമേ കൃഷിചെയ്യുന്നുള്ളൂ. പാവപ്പെട്ടവരുടെ ആഹാരവിളയായിട്ടാണ് ഇത് അറിയപ്പെടുന്നത്. ക്ഷാമകാലത്താണ് ചാമ ആഹാരമായി ഉപയോഗിക്കുക. വരള്‍ച്ചയെയും വെള്ളക്കെട്ടിനെയും അതിജീവിക്കാന്‍ ഇതിനു കഴിയും. നോ: ചാമ

മണിച്ചോളം (Andropogon sorgum), മക്കച്ചോളം (Zea maize), ബജ്റ (Pennisettum typhoideum), തിന (Setaria italica), പനിവരക് (Panicum milaceaum), കൂവരക് (Eleusine coracana), ഓട്സ് (Avena sativa) എന്നിവ ധാന്യവര്‍ഗ ഫോഡര്‍ വിളകളായി കൃഷിചെയ്തുവരുന്നു. ധാന്യവിളകള്‍ എല്ലാംതന്നെ പോയേസീ (ഗ്രാമിനെ) സസ്യകുടുംബത്തില്‍പ്പെടുന്നവയാണ്. എന്നാല്‍ പോളിഗോണേസീ (Polygonaceae) കുടുംബത്തിലെ ബക് വീറ്റ് (buck wheat) എന്ന് പൊതുവേ അറിയപ്പെടുന്ന ഫാഗോപൈറം സജിറ്റേറ്റവും (Fagopyrum sagittatum) ധാന്യവിളകളില്‍പ്പെടുന്നു. ഈ ധാന്യത്തിന്റെ പൊടി ഗോതമ്പുപൊടിയുമായിച്ചേര്‍ത്ത് റൊട്ടിയുണ്ടാക്കാനുപയോഗിക്കുന്നു. വിത്തിന്റെ ഉമി മാറ്റിയശേഷമാണ് കഞ്ഞിയുണ്ടാക്കുന്നത്. സൂപ്പും കറികളും മറ്റും കട്ടിയുള്ളതാക്കാന്‍ ഇതിന്റെ പൊടി ഉപയോഗിക്കുന്നുണ്ട്. കാലിത്തീറ്റയായും ഉപയോഗിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന റുട്ടിന്‍ (rutin) എന്ന ഗ്ളൂക്കോസൈഡ് ജന്തുക്കളുടെ രക്തധമനികള്‍ പൊട്ടിപ്പോകാന്‍ കാരണമാകാറുണ്ട്. മനുഷ്യര്‍ക്കും കന്നുകാലികള്‍ക്കും ത്വഗ്രോഗങ്ങള്‍ക്കും ചൊറിച്ചിലിനും കാരണമാകുന്നതിനാല്‍ പലപ്പോഴും ഇത് തീറ്റയായി നല്കാറില്ല. വിത്ത് പക്ഷികള്‍ക്ക് ആഹാരമായി നല്കിവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍