This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധാതുപര്യവേക്ഷണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ധാതുപര്യവേക്ഷണം

Mineral Exploration

സമ്പദ്പ്രാധാന്യമുള്ള ധാതുക്കളുടെ അവസ്ഥിതി കണ്ടെത്തുന്നതിനും അവയുടെ ലാഭകരമായ ഉത്ഖനനത്തിനുള്ള സാധ്യത നിര്‍ണയിക്കുന്നതിനും ഖനന വിധേയമാക്കാവുന്ന അയിരിന്റെ അളവ് തിട്ടപ്പെടുത്തുന്നതിനുമുള്ള യത്നങ്ങള്‍ക്ക് മൊത്തത്തിലുള്ള സംജ്ഞ. പുതിയ ധാതുക്കളുടെ സമ്പന്ന നിക്ഷേപങ്ങളെ സംബന്ധിച്ച അറിവുകള്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ എത്രയും വേഗം കണ്ടെത്തുന്നതിന് പൊതു-സ്വകാര്യ മേഖലകള്‍ ഏര്‍പ്പെടുത്തുന്ന സംരംഭ-സംവിധാനങ്ങള്‍ക്കും 'ധാതു പര്യവേക്ഷണം' എന്ന സംജ്ഞയാണു നല്കാറുള്ളത്.

ധാതുപര്യവേക്ഷണത്തില്‍ പരമപ്രധാനമായ പങ്കു നിര്‍വഹിക്കേണ്ടത് ഭൂവിജ്ഞാനികളാണ്. ധാതുനിക്ഷേപങ്ങളുടെ സ്ഥാനം, സ്വഭാവം, പരിമാണം, ഗുണമേന്മ തുടങ്ങിയവ ഏറെക്കുറെ കൃത്യമായി നിര്‍വഹിക്കപ്പെട്ടശേഷം മാത്രമേ അവയുടെ ഖനന സാധ്യത തിട്ടപ്പെടുത്താനാവുകയുള്ളൂ. ശിലാഘടനയെയും ശിലാസവിശേഷതകളെയും സംബന്ധിച്ച വിശദമായ പഠനത്തിലൂടെയാണ് ധാതുക്കളുടെ സാന്നിധ്യം നിര്‍ണയിക്കുന്നത്. പ്രസക്തമേഖലയുടെ ഭൂവിജ്ഞാനീയ മാനചിത്ര(Geological map)ങ്ങളെ ആധാരമാക്കിയാണ് ഈ പഠനം നിര്‍വഹിക്കുന്നത്. ആധികാരികത അവകാശപ്പെടാവുന്ന മാനചിത്രങ്ങളെ മാത്രമേ പ്രയോജനപ്പെടുത്താനാവൂ; ഇത്തരം മാനചിത്രണം നടന്നിട്ടില്ലാത്ത ഇടങ്ങളില്‍ ധാതുപര്യവേക്ഷണത്തിന്റെ ആദ്യപടിയായി ഈ ജോലി പൂര്‍ത്തിയാക്കണം. ഒരു പ്രത്യേക സ്ഥലത്ത് ധാതുസാന്നിധ്യം നിരീക്ഷിക്കപ്പെടുമ്പോള്‍ അവിടം ഉള്‍പ്പെട്ടിട്ടുള്ള മേഖലയുടെ മൊത്തത്തിലുള്ള ശിലാസവിശേഷതകള്‍ മനസ്സിലാക്കുവാനാണ് ഭൂവിജ്ഞാനികള്‍ താത്പര്യപ്പെടുന്നത്. കണ്ടെത്തുന്ന ധാതുനിക്ഷേപം ഒരിടത്തുമാത്രം അഗാധതലത്തിലേക്ക് ആഴ്ന്നിറങ്ങി അവസ്ഥിതമായിരിക്കുന്നത് നന്നേ അപൂര്‍വമാണ്; മറിച്ച് സമാന സ്വഭാവത്തിലുള്ള ശിലാപ്രസ്തരങ്ങള്‍ക്കിടയിലേക്കു പടര്‍ന്നുകയറി, വ്യത്യസ്ത കനത്തില്‍ രൂപം കൊണ്ടുകാണുന്നത് വളരെ സാധാരണവുമാണ്. ശിലാഘടനയിലുള്ള വ്യതിയാനങ്ങള്‍ കണ്ടെത്താവുന്ന നിക്ഷേപങ്ങളിലെ സഹധാതുക്കളുടെയും ഉപധാതുക്കളുടെയും ഏറ്റക്കുറച്ചില്‍ ഉണ്ടാക്കുന്നു. ഖനനസാധ്യമായ നിക്ഷേപങ്ങളില്‍ത്തന്നെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത ധാതുക്കളുടെ കനത്ത തോതിലുള്ള അവസ്ഥിതി ഉണ്ടാവുന്നതും അസാധാരണമല്ല. ഒരിടത്ത് കണ്ടെത്തുന്ന അയിരുകള്‍ അതേ ഘടനയിലും സ്വഭാവസവിശേഷതകളിലുമുള്ള ശിലാപ്രസ്തരങ്ങള്‍ക്കടിയിലും സാന്ദ്രീകൃതമായി കാണപ്പെടുവാനുള്ള സാധ്യത തെളിയുമ്പോള്‍ പ്രസക്ത ശിലാസമുച്ചയത്തെ ഉള്‍ക്കൊള്ളുന്ന പ്രദേശത്തിന്റെ ഭൂപ്രകൃതിക്ക് പ്രാധാന്യം കല്പിക്കേണ്ടിവരും. ഖനനസാധ്യത എന്നതിനെക്കാള്‍, ലാഭകരമായ ഖനനം കണക്കിലെടുക്കുമ്പോള്‍ അനുയോജ്യമായ പരിസ്ഥിതിയുള്ളയിടങ്ങള്‍ക്ക് മുന്‍തൂക്കമുണ്ടാകുന്നു. ഖനനത്തിനായി തിരഞ്ഞെടുക്കുന്ന സ്ഥലത്തിന്റെ ഉച്ചാവചം, പ്രതല സ്വഭാവം, ജനവാസം, അധിവാസകേന്ദ്രങ്ങളില്‍നിന്നുള്ള അകലം, പ്രസക്തസ്ഥലത്തേക്കുള്ള ഗതാഗത സൌകര്യം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ താരതമ്യ വിശകലനത്തിനു വിധേയമാക്കേണ്ടിവരും. ഒരു സമ്പന്ന നിക്ഷേപത്തിന്റെ ഒരു ഭാഗം ഖനനത്തിനു വിധേയമാകുമ്പോള്‍ മറ്റു ഭാഗങ്ങള്‍ അചുംബിതമായി നിലനിര്‍ത്തപ്പെട്ടെന്നും വരാം. ചുരുക്കത്തില്‍ ഒരു ധാതുനിക്ഷേപത്തിന്റെ സാന്നിധ്യം മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ ആ സ്ഥാനത്തെ ഉള്‍ക്കൊള്ളുന്ന മേഖലയിലെ മൊത്തം അവസ്ഥിതി നിരൂപിക്കുകയാണ് ഭൂവിജ്ഞാനികള്‍ ചെയ്യേണ്ടത്. ഇതിനായി, മാനചിത്രങ്ങളെ ആധാരമാക്കിയും അല്ലാതെയും നേരിട്ടുള്ള സര്‍വേഷണത്തിനു തുനിയുന്നതിനുമുമ്പുതന്നെ, നേരത്തേയുണ്ടായിട്ടുള്ള പഠനങ്ങളെ സംബന്ധിച്ച രേഖകള്‍ പരിശോധിക്കുവാനും പര്യവേക്ഷകര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഭൂഭൗതികം, ഭൗമരസതന്ത്രം, വിദൂര സര്‍വേഷണം (Remote Sensing) എന്നീ അനുബന്ധ ശാസ്ത്രശാഖകളിലെ നൂതന പ്രവിധികള്‍ മേഖലാപരമായ പര്യവേക്ഷണത്തില്‍ വളരെയേറെ സഹായകമാകുന്നുണ്ട്. ഈദൃശ പ്രവിധികള്‍ ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളെ പ്രയോജനപ്പെടുത്തി, ധാതുനിക്ഷേപങ്ങളുടെ സാന്നിധ്യം വ്യക്തമാക്കുന്നു. പ്രത്യേക അയിരുകളുടെ ഇലക്ട്രോമാഗ്നറ്റിക സ്വഭാവം നിര്‍ണയിച്ച്, സദൃശങ്ങളായ തരംഗങ്ങള്‍ ഉദ്വമിപ്പിക്കുന്ന സ്ഥാനങ്ങള്‍ ഇലക്ട്രോണിക സജ്ജീകരണങ്ങളുപയോഗിച്ചു കണ്ടെത്തുന്ന രീതിയാണ് സ്വീകരിക്കപ്പെട്ടിട്ടുള്ളത്. അധികം ആഴത്തിലേക്കു കടന്ന് നിരീക്ഷണം നടത്താവുന്ന ഒരു നിലയിലേക്ക് ഇവ വികസിച്ചിട്ടില്ല. തന്നിമിത്തം നിര്‍ദിഷ്ടമാവുന്നയിടങ്ങളില്‍ പരമ്പരാഗതമായ ശൈലിയില്‍ ഭൂവിജ്ഞാനീയ പഠനം നിര്‍വഹിക്കേണ്ടിവരുന്നു. നിക്ഷേപങ്ങളുടെ സ്ഥാനം നിര്‍ണയിച്ചുകിട്ടുന്നതിലൂടെ ഭൂവിജ്ഞാനിയുടെ ഭാരം ഗണ്യമായി ലഘൂകരിക്കപ്പെടുന്നു.

ഭൂഗുരുതാപരം, കാന്തികം, കുറഞ്ഞ ആവൃത്തിയിലുള്ള വൈദ്യുതകാന്തികം, ഭൂകമ്പീയം (Seisonic), വൈദ്യുതം എന്നിങ്ങനെയുള്ള, ധാതുക്കളുടെ പ്രത്യേക സ്വഭാവ വിശേഷങ്ങളെ അവലംബിച്ചാണ് ഭൂഭൗതിക പര്യവേക്ഷണം (Geophysical prospecting) സാധിക്കുന്നത്. കാന്തിക, വൈദ്യുത, വൈദ്യുതകാന്തിക തരംഗങ്ങള്‍ ഭൂമിക്കടിയില്‍ 600 മീ. ആഴത്തോളം സജീവമായി വര്‍ത്തിക്കുന്നു. വായൂഢ(airborne)വും ഭൂതലീയ(ground)വുമായ കാന്തിക സര്‍വേഷണത്തിലൂടെ ധാതുസഞ്ചയം ഉള്‍ക്കൊണ്ടിട്ടുള്ള മാഗ്നട്ടൈറ്റ്, പൈറോട്ടൈറ്റ് തുടങ്ങിയ അയിര്ധാതുക്കളുടെ അളവ് തിട്ടപ്പെടുത്താം. വായൂഢവും ഭൂതലീയവുമായ ഇലക്ട്രോമാഗ്നറ്റിക പ്രവിധികളില്‍ ശിലാപടലങ്ങളിലേക്ക് വൈദ്യുതിപ്രവാഹം കടത്തിവിടുകയും വൈദ്യുതചാലകങ്ങളായ ധാതുക്കള്‍ ഉദ്വമിക്കുന്ന വൈദ്യുത-കാന്തിക ക്ഷേത്രങ്ങളുടെ സ്വഭാവംവച്ച് അവയുടെസ്രോതസ്സായ ധാതുവിനെ വേര്‍തിരിച്ചറിയുകയുമാണ് ചെയ്യുന്നത്. ഈദൃശ പ്രവിധികളില്‍ ഏറ്റവും കാര്യക്ഷമം പ്രേരിത-ധ്രൂവീകരണ (Induced Polarisation-IP) രീതിയാണ്. നന്നേ വ്യാപകവും വികീര്‍ണിത നിലയില്‍ അവസ്ഥിതവുമായിട്ടുള്ള സള്‍ഫൈഡ് അയിരു(ഉദാ: അന്തര്‍വേശിത ചെമ്പയിര്)കളുടെ സ്ഥാന നിര്‍ണയനത്തിന് IP യാണ് ഉപയോഗപ്പെടുന്നത്. ഒരു നേര്‍കറന്റോ താഴ്ന്ന ആവൃത്തിയിലുള്ള പ്രത്യാവര്‍ത്തിധാരയോ ഭൂമിയിലേക്കു പ്രവഹിപ്പിച്ചാല്‍ വികീര്‍ണിത (disseminated) നിലയില്‍ അവസ്ഥിതമായിട്ടുള്ള സള്‍ഫൈഡുകള്‍ ധ്രുവീകരണത്തിനു പ്രേരിതമാകുന്നു. ധ്രൂവീകരണത്തിന്റെ തോതുവച്ച് സള്‍ഫൈഡ് ധാതുക്കളുടെ വ്യാപ്തിയും തരികളുടെ മുഴുപ്പും മനസ്സിലാക്കാനാവുന്നു. ഭൂഭൗതിക രംഗത്തെ വികാസത്തിനൊത്ത് പുതിയ പര്യവേക്ഷണ സമ്പ്രദായങ്ങള്‍ പരീക്ഷിക്കപ്പെട്ടുവരുന്നു.

ഭൗമരസതന്ത്രത്തിന്റെ പ്രയുക്തിയിലൂടെയും നിരീക്ഷിതമായ ഒരു ധാതുനിക്ഷേപത്തിനെ സംബന്ധിച്ച വിശദാംശങ്ങള്‍ സഞ്ചയിക്കാവുന്നതാണ്. അപരദന(erosion)പ്രക്രിയയുടെ പരിണതഫലമായി ഏത് ധാതുനിക്ഷേപത്തിലെയും ഘടകവസ്തുക്കള്‍, നിയതമായ തോതില്‍, പ്രവാഹജലത്താല്‍ വഹിക്കപ്പെട്ട്, ഊറലു(sediments)കളായി നിക്ഷേപിക്കപ്പെടും. ധാതുസാന്ദ്രമായ ഇത്തരം ഊറലുകളെ വിശ്ളേഷണവിധേയമാക്കി അവ ഉള്‍ക്കൊണ്ടിരിക്കുന്ന മൂലകങ്ങളെയും യൌഗികങ്ങളെയും വേര്‍തിരിച്ചെടുക്കുന്നതിലൂടെ ഏതിനം അയിരുകളില്‍നിന്ന് അടര്‍ത്തിമാറ്റപ്പെട്ടവയാണെന്നും അയിരിലെ ധാത്വംശത്തിന്റെ തോത് ഏതേതു പ്രകാരത്തിലാണെന്നും മനസ്സിലാക്കാം. പ്രസക്ത പ്രദേശത്തെ വിവിധ നീര്‍ച്ചാലുകളില്‍നിന്നുള്ള ഊറലുകളെ വെവ്വേറെ വിശ്ലേഷണവിധേയമാക്കി ധാതുനിക്ഷേപത്തിന്റെ വ്യാപ്തിയെക്കുറിച്ചും ധാരണയുണ്ടാക്കാം. ഊറലുകള്‍ക്കു പകരം ശിലാഖണ്ഡങ്ങളെ ധൂളീകരിച്ച് വിശ്ലേഷണവിധേയമാക്കിയും സമാനരീതിയിലുള്ള പര്യവേക്ഷണം സാധിക്കാം. എന്നാല്‍ ഈ സമ്പ്രദായത്തില്‍ ദ്വിതീയ ഉത്പന്നങ്ങള്‍ (Secondary products) ഉരുത്തിരിഞ്ഞ് വിശകലനത്തിന്റെ സൂക്ഷ്മത കുറയാനിടയുണ്ട്.

ധാതുനിക്ഷേപങ്ങളുടെ അവസ്ഥിതിയെ സംബന്ധിച്ച വിശദാംശങ്ങള്‍ കുറഞ്ഞ ചെലവിലും സമയാന്തരാളത്തിലും നിര്‍വഹിക്കാനാവുന്നു എന്നതാണ് ഈയിനം പര്യവേക്ഷണ സമ്പ്രദായങ്ങളുടെ മെച്ചം. തുടര്‍ന്ന് നിക്ഷേപങ്ങളുടെ ആവുന്നിടത്തോളം ആഴത്തിലുള്ള കോര്‍ സാമ്പിളുകള്‍ (Core samples) ആവശ്യാനുസരണം ശേഖരിച്ച് വിശ്ലേഷണം ചെയ്യേണ്ടതുണ്ട്. യന്ത്രസഹായത്തോടെ ഭൂമി തുരന്ന് കോര്‍ സാമ്പിളുകള്‍ ലഭ്യമാക്കുന്ന പ്രക്രിയയ്ക്ക് പൊതുവേ ഡ്രില്ലിങ് (drilling) എന്ന സംജ്ഞയാണ് നല്കപ്പെട്ടിട്ടുള്ളത്. അയിരിന്റെ വിവിധ തലങ്ങളിലുള്ള അടരുകളില്‍ സമ്പദ്പ്രധാനമായ ധാതു ഏതളവില്‍ സാന്ദ്രീകരിച്ചിരിക്കുന്നുവെന്നും അതിന്റെ ഗുണമേന്മ ക്രമമായ രീതിയിലാണോ എന്നും പരിശോധിച്ചറിയേണ്ടതുണ്ട്. അയിരിന്റെ വിന്യാസക്രമവും (ഇടതൂര്‍ന്നത്, വികീര്‍ണിതം എന്നിങ്ങനെ) അവസ്ഥിതിയിലെ അവിച്ഛിന്നതയും അറിഞ്ഞിരിക്കേണ്ടതുണ്ട്. അയിര്‍ പടലങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കാവുന്ന മറ്റിനം ശിലാപ്രസ്തരങ്ങളെ സംബന്ധിച്ച അറിവും പ്രധാനമാണ്. ഡ്രില്ലിങ്ങിലൂടെ ലഭിക്കുന്ന കോര്‍ സാമ്പിളുകള്‍ (വൃത്തസ്തംഭാകൃതിയിലുള്ള ക്രോഡങ്ങള്‍) ശിലാഘടനയുടെ തൂക്കായുള്ള പരിച്ഛേദം ആയിരിക്കും. 18 മി.മീ. മുതല്‍ 150 മീ.മീ. വരെ വ്യാസത്തില്‍ ലഭ്യമാവുന്ന ക്രോഡങ്ങളുടെ പഠനത്തിലൂടെ ശിലാസിരകള്‍ (Veining), വിഭജനം (Fracturing), സമര്‍ഥ സംസ്കരണം (Competent bedding) തുടങ്ങി ഭൂഗര്‍ഭത്തിലെ ഘടനാവിശേഷങ്ങളെ സംബന്ധിച്ച് ഗ്രാഹ്യം നേടുവാനും ഭൂവിജ്ഞാനിക്കു കഴിയുന്നു. മൊത്തത്തില്‍ ശിലാഘടനയുടെ ഒരു പ്രതിരൂപം ലഭ്യമാക്കുവാന്‍ ഡ്രില്ലിങ് ഉപകരിക്കുന്നു. ഒപ്പം ധാതുനിക്ഷേപത്തിന്റെ പരിമാണവും ഗുണമേന്മയും തിട്ടപ്പെടുത്താനും സാധിക്കുന്നു.

കോര്‍സാമ്പിളുകള്‍:1.ഡയമണ്ട് 2.കിംബര്‍ലൈറ്റ്

മൂന്നുതരത്തിലുള്ള ഡ്രില്ലിങ് സമ്പ്രദായങ്ങള്‍ പ്രചാരത്തിലുണ്ട് : കോറിങ് (coring), റോട്ടറി (rotary), പെര്‍ക്കഷന്‍ (percussion) എന്നിങ്ങനെ. നിയത വ്യാസത്തിലും അഗ്രത്തില്‍ അപഘര്‍ഷക വസ്തു refractory materialഏറ്റവും ഉപയുക്തം വജ്രം) കൊണ്ടുള്ള ദംശന-ഹനു (biting jaw) ഘടിപ്പിച്ചിട്ടുള്ളതുമായ ലോഹക്കുഴല്‍ ശക്തിയായി ചുഴറ്റി ശിലാസ്തരങ്ങളിലേക്ക് കടത്തിവിടുന്നതിലൂടെ ശിലാസാമ്പിളുകളെ വൃത്തസ്തംഭാകാരമായ ക്രോഡങ്ങളാക്കി അനുക്രമമായി പുറത്തുകൊണ്ടുവരുന്ന 'ക്രോഡ-അഭിലേഖന' പ്രക്രിയയാണ് ആദ്യത്തേത്. റോട്ടറി സമ്പ്രദായത്തില്‍ ദംശനഹനുവിനു പകരം സ്വയം ചുഴലുന്ന മൂന്ന് അപഘര്‍ഷക-സ്തൂപങ്ങളാണ് ഘടിപ്പിച്ചിട്ടുണ്ടാവുക. ഇവയുടെ സഹായത്തോടെ കുഴലിന്റെ പരിധിക്കകത്തെത്തുന്ന ശിലകളെ കുത്തിയിളക്കി നിയത രൂപത്തില്‍ സംഭരിക്കാനാവുന്നു; ഇങ്ങനെ ശേഖരിക്കപ്പെടുന്ന സാമ്പിളുകളില്‍ ശിലാധൂളിയോടൊപ്പം ഏതാനും മി.മീ. കനത്തിലുള്ള കണങ്ങള്‍ വരെ കലര്‍ന്നു കാണാം. ഇവയുടെ പരിശോധനയിലൂടെ തഴക്കംചെന്ന ഭൂവിജ്ഞാനികള്‍ക്ക് പ്രസക്ത ശിലകളുടെഇനവും അവയിലെ ഖനിജീഭവന(mineralisation)ത്തിന്റെ തോതും നിര്‍ണയിക്കാനാവും; സാമ്പിളുകളില്‍ അനുക്രമം പാലിക്കപ്പെടായ്ക നിമിത്തം ഭൂഗര്‍ഭത്തിലെ അവസ്ഥാവിശേഷങ്ങള്‍ പൂര്‍ണമായി സംഗ്രഹിക്കാനാവില്ല. മൂന്നാമത്തെ ഡ്രില്ലിങ് രീതിയായ പെര്‍ക്കഷന്‍ സമ്പ്രദായത്തില്‍ കാഠിന്യവും മൂര്‍ച്ചയും ഉള്ള ഒരു ദണ്ഡുപയോഗിച്ച് ശിലാപ്രതലത്തില്‍ തുടര്‍ച്ചയായി ആഘാതമേല്പിക്കുന്നു; ധൂളീരൂപത്തില്‍ വിഘടിതമാവുന്ന ശിലാപദാര്‍ഥം സംഭരിച്ച് വിശ്ളേഷണവിധേയമാക്കുന്നതിലൂടെ സാമ്പിളിലെ ധാത്വംശവും അതിന്റെ ഗുണനിലവാരവും നിര്‍ണയിക്കാനാവും. താരതമ്യേന ചെലവുകുറഞ്ഞ രീതിയെന്നനിലയിലാണ് ഈ സമ്പ്രദായത്തിനു പ്രസക്തിയുള്ളത്. ധാതുപര്യവേക്ഷണത്തില്‍ ഖനിജ നിക്ഷേപങ്ങളെ സംബന്ധിച്ച ഭൂവിജ്ഞാനീയപരമായ വിശദാംശങ്ങള്‍ അത്യന്താപേക്ഷിതമാകയാല്‍ ഭാരിച്ച ചെലവ് വിഗണിച്ച് ക്രോഡ-അഭിലേഖന(Coring)സമ്പ്രദായത്തിലുള്ള ഡ്രില്ലിങ് നടത്തുന്നു.

ശിലാഘടനയെ സംബന്ധിച്ച് വ്യക്തമായ അറിവ് ലഭിക്കുന്നതോടെ ധാതുനിക്ഷേപത്തിന്റെ വ്യാപ്തി ലാഭകരമായ ഖനനം സാധ്യമാവുന്നിടത്തേക്കു മാത്രമായി ചുരുക്കാനാവുന്നു. ഇതോടൊപ്പം വളരെ വിശദമായ മാപ്പിങ്ങും പരീക്ഷണശാലയില്‍ കൂടുതല്‍ സൂക്ഷ്മമായ പഠനങ്ങളും നടത്തുന്നത് സുകരമായിത്തീരും. സ്ഥലവിസ്തൃതി കുറയുമ്പോള്‍ ഭൂഭൌതിക സര്‍വേഷണം കൃത്യതയോടെ നിര്‍വഹിക്കാനാവും. ഊറലുകളോടൊപ്പം ശിലാഖണ്ഡങ്ങളുടെയും സൂക്ഷ്മമാത്രികാമൂലകങ്ങളു(trace elements)ടെയും വിശ്ലേഷണത്തിന് ഭൗമ രസതന്ത്ര വിഭാഗം സൗകര്യം തേടുന്നു. ഇവയെത്തുടര്‍ന്ന് ധാതുപര്യവേഷണം നാലാം ഘട്ടത്തിലേക്കു നീങ്ങുന്നു.

ആദ്യത്തെ മൂന്നുഘട്ടങ്ങളിലായി ധാതുനിക്ഷേപത്തിലെ ലോഹാംശം അഥവാ ധാത്വംശം ഏതനുപാതത്തിലാണെന്നും അയിരുകളുടെ ഗുണമേന്മ ഏതു വിധമാണെന്നും, ഖനന സാധ്യമായ അയിരിന്റെ മൊത്തം പരിമാണം ഉദ്ദേശം എത്രയായിരിക്കുമെന്നും ഏറെക്കുറെ കൃത്യമായി തിട്ടപ്പെടുത്താനാവുന്നു. ഇക്കാര്യങ്ങള്‍ കുറഞ്ഞ സമയംകൊണ്ട്, ചുരുങ്ങിയ ചെലവില്‍ നിര്‍വഹിക്കപ്പെടണമെന്നത്, ധാതുപര്യവേഷണം വിജയകരമാണെന്നു വരുത്തുന്നതില്‍ സര്‍വപ്രധാനമാണ്. ബൃഹത്തായ നിക്ഷേപങ്ങളുടെ നേരിയ അംശം മാത്രം വിശകലനം ചെയ്ത് അതിന്റെ അടിസ്ഥാനത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ സാംഖ്യികമായ (Statistical) വികല്പങ്ങള്‍ക്കു വിധേയങ്ങളായിരിക്കും.

വേധന (ഡ്രില്ലിങ്) പ്രക്രിയ, അതിന്റെ ലക്ഷ്യത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നിനമായി പിരിയുന്നു: വിവരശേഖരണ വേധനം (Information drilling); സീമാനിര്‍ണയന വേധനം (Outline drilling); സാമ്പ്ളിങ് വേധനം (Sampling drilling). ഇവയില്‍ ആദ്യത്തേത് ധാതുനിക്ഷേപത്തിന്റെ സാന്നിധ്യം ഉറപ്പാക്കുന്നു; ഒപ്പം ഖനനസാധ്യത സൂചിപ്പിച്ചുവെന്നുംവരാം. രണ്ടാമത്തേതിലൂടെ നിക്ഷേപത്തിന്റെ വ്യാപ്തി തിട്ടപ്പെടുത്താം. സാമ്പ്ളിങ് വേധനത്തിലൂടെയാണ് സാമ്പത്തിക നേട്ടം നിര്‍ണയിക്കുവാനുതകുന്ന മാറ്റ് (assay), ധാത്വംശ സ്വഭാവം, പരിമാണം, ശിലാസവിശേഷതകള്‍ തുടങ്ങിയവയെ സംബന്ധിച്ച വിശദാംശങ്ങള്‍ സമ്പാദിക്കേണ്ടത്. നിക്ഷേപത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍നിന്ന് അല്പമാത്രമായ പദാര്‍ഥം മാത്രമേ സാമ്പിളുകളായി ശേഖരിക്കുന്നുള്ളൂ. അതുകൊണ്ട്, സാമ്പിളുകള്‍ എടുക്കുമ്പോള്‍ അവ നിക്ഷേപത്തിന്റെ പൊതുസ്വഭാവത്തെ പ്രതിനിധാനം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അവ ശിലാഘടനയിലെ അനുക്രമം പാലിക്കുന്നുണ്ടോയെന്നതും പരിശോധിക്കേണ്ടതാണ്. സാമ്പിള്‍ ശേഖരണം അനുഭവ പരിജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ വളരെ സൂക്ഷ്മതയോടെ നിര്‍വഹിക്കപ്പെടേണ്ടതാണ്.

ഡ്രില്ലിങ് പ്രക്രിയയുടെ പരിസമാപ്തിയോടെ സഞ്ചിതമാകുന്ന വിവരങ്ങള്‍ ചുവടെ സംഗ്രഹിക്കാം: (1) ക്രോഡ-അഭിലേഖം; ഇത് വേധനാളിയുടെയും അതിലൂടെ വേധിക്കപ്പെട്ട അടരുകളിലെയും ശിലാക്രമം സ്പഷ്ടമാക്കുന്നു. (2) സാമ്പിളുകള്‍, ക്രോഡങ്ങള്‍ (cores), വേധിത പരിച്ഛേദങ്ങള്‍ (drilled cutting) എന്നിവയുടെ ഭൗതിക-രാസിക-ധാതുപര സ്വഭാവ സവിശേഷതകള്‍; (3) ഭൂഭൗതിക സര്‍വേഷണത്തിലൂടെ വെളിവാക്കപ്പെടുന്ന ഭൂഗര്‍ഭീയ പരിസ്ഥിതി; (4) ലോഹനിഷ്കര്‍ഷണ പ്രവിധികളിലൂടെ മാറ്റ് പരിശോധന നടത്തിക്കിട്ടുന്ന അയിരുകളുടെ ഗുണനിലവാരം; നിക്ഷേപത്തിന്റെ പരിമാണത്തെക്കുറിച്ചുള്ള അനുമാനം; ഖനനചെലവുകളെ സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍; (7) ധാതുനിക്ഷേപം അവസ്ഥിതമായിട്ടുള്ള പ്രദേശത്തിന്റെ പരിസ്ഥിതിയും സഹ ബന്ധങ്ങളും. ഇവയൊക്കെത്തന്നെ സാംഖ്യികീയമായ വികല്പങ്ങള്‍ക്കു വിധേയമായിരിക്കും. പര്യവേക്ഷണത്തിന്റെ നാലാം ഘട്ടമായി സഞ്ചയിക്കപ്പെട്ട വിവരങ്ങള്‍ ഒരു വിദഗ്ധ സമിതിയുടെ പരിശോധനയ്ക്കും അഭിപ്രായത്തിനും വിധേയമാക്കുന്നു. ഖനികളില്‍ സജീവവും സുദീര്‍ഘവുമായി പ്രവര്‍ത്തിച്ച് പരിണതപ്രജ്ഞരായി വളര്‍ന്നിട്ടുള്ള വ്യക്തികളുടെ സാന്നിധ്യം ഈദൃശ സമിതികളില്‍ അവശ്യമാണ്. ആവശ്യമെങ്കില്‍, കൂടുതല്‍ സാമ്പിളുകള്‍ ശേഖരിച്ച് പഠിക്കുന്നതിനോ ലബോറട്ടറി പരിശോധനകള്‍ നടത്തുന്നതിനോ ഉള്ള സ്വാതന്ത്ര്യവും വിദഗ്ധ സമിതിക്കുണ്ടായിരിക്കും. ഇവര്‍ തയ്യാറാക്കി സമര്‍പ്പിക്കുന്ന സാധ്യതാപഠന റിപ്പോര്‍ട്ടാണ് ധാതുപര്യവേക്ഷണ പ്രക്രിയയുടെ ജയാപജയങ്ങള്‍ നിര്‍ണയിക്കുന്നത്.

(എന്‍.ജെ.കെ. നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍