This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധാതുകാവ്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ധാതുകാവ്യം

സംസ്കൃത കാവ്യം. ശ്രീകൃഷ്ണകഥ വര്‍ണിക്കുന്നതോടൊപ്പം സംസ്കൃത ഭാഷയിലെ ധാതുക്കളുടെ വിവരണവും വര്‍ഗീകരണവും ഉദാഹരണസഹിതം വിവരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇതിന്റെ രചന. മേല്പുത്തൂര്‍ നാരായണ ഭട്ടതിരിയാണ് രചയിതാവ്. പാണിനീയധാതുപാഠത്തിലെ ക്രമത്തിലും ഇതിന് ഭീമസേനന്‍ എന്ന പണ്ഡിതന്‍ നല്കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലുമാണ് ധാതുക്കളുടെ വിവരണം നല്കിയിട്ടുള്ളത്.

ഒരു കഥ കാവ്യാത്മകമായി വര്‍ണിക്കുന്നതോടൊപ്പം ഒരു ശാസ്ത്രവിഷയംകൂടി പ്രതിപാദിക്കുന്ന രചനാരീതി സംസ്കൃത സാഹിത്യത്തില്‍ പ്രസിദ്ധമാണ്. 6-ാം ശ.-ത്തില്‍ രചിതമായ ഭട്ടികാവ്യം അഥവാ രാവണവധം രാമായണകഥ വര്‍ണിക്കുന്നതോടൊപ്പം പാണിനീയ സൂത്രങ്ങളുടെ വിശദീകരണവും നല്കുന്നു. ഭൗമന്‍ എന്നും അറിയപ്പെട്ടിരുന്ന ഭട്ടബാണന്‍ രചിച്ച രാവണാര്‍ജുനീയത്തിലും കാര്‍ത്തവീര്യാര്‍ജുനനും രാവണനും തമ്മിലുള്ള യുദ്ധവര്‍ണനയോടൊപ്പം പാണിനീയസൂത്രവിശദീകരണവും നടത്തുന്നു. ഹലായുധന്റെ കവിരഹസ്യത്തില്‍ കൃഷ്ണരാജന്റെ കഥ വര്‍ണിക്കുന്നതോടൊപ്പം സംസ്കൃതഭാഷയിലെ ധാതുക്കളുടെ വിവരണവും നല്കുന്നു. കേരളീയനായ നാരായണന്റെ സുഭദ്രാഹരണം, വാസുദേവ കവിയുടെ വാസുദേവവിജയം, അജ്ഞാതകര്‍തൃകമായ പാണിനീയസൂത്രോദാഹരണകാവ്യം എന്നിവയില്‍ പ്രതിപാദ്യത്തോടൊപ്പം പാണിനീയവ്യാകരണമാണ് വിശദീകരിക്കുന്നത്. വാസുദേവ കവിയുടെ ഗജേന്ദ്രമോക്ഷം, ആര്യന്‍ നാരായണന്‍ മൂസ്സതിന്റെ നക്ഷത്രവൃത്താവലി എന്നീ കാവ്യങ്ങളില്‍ പ്രധാന പ്രതിപാദ്യത്തോടൊപ്പം ഛന്ദഃശാസ്ത്രവും വിശദീകരിക്കുന്നു. ഹേമചന്ദ്രന്റെ കുമാരപാലചരിതത്തില്‍ അദ്ദേഹത്തിന്റെതന്നെ ശബ്ദാനുശാസനം എന്ന കൃതിയിലെ വ്യാകരണതത്ത്വങ്ങളാണ് ഈ രീതിയില്‍ പ്രതിപാദിക്കുന്നത്. മേല്പുത്തൂര്‍ നാരായണ ഭട്ടതിരിയുടെ സൂക്തശ്ലോകം എന്ന കൃതി ദേവീസ്തുതിപരമാണ്. എന്നാല്‍ ഇതോടൊപ്പം ഋഗ്വേദത്തിന്റെ അഷ്ടകം, അധ്യായം, വര്‍ഗം എന്ന വിഭജനക്രമത്തിന്റെ വിശദീകരണംകൂടി നല്കിയിരിക്കുന്നു.

ശ്രീമദ്ഭാഗവതത്തിന്റെ സംക്ഷിപ്തമായ നാരായണീയവും വ്യാകരണപ്രക്രിയയുടെ വിശദീകരണമായ പ്രക്രിയാസര്‍വസ്വവും മറ്റു നിരവധി ഗ്രന്ഥങ്ങളും രചിച്ച മേല്പുത്തൂര്‍ ഭട്ടതിരി ശ്രീകൃഷ്ണകഥയും സംസ്കൃതഭാഷയിലെ ധാതുക്കളുടെ വിവരണവും ഒരേ സമയം നല്കുന്നു ധാതുകാവ്യത്തില്‍. വാസുദേവ കവിയുടെ വാസുദേവവിജയത്തില്‍ ശ്രീകൃഷ്ണകഥ വ്യോമാസുരവധം വരെയാണ് വിവരിച്ചിരിക്കുന്നത്. എന്നാല്‍ പാണിനീയത്തിലെ സൂത്രങ്ങള്‍ ഇതിലെ ഏഴ് കാണ്ഡങ്ങളിലായി പൂര്‍ണമായും വിശദീകരിക്കുന്നു. തുടര്‍ന്നുള്ള കഥാവര്‍ണനയോടൊപ്പം പാണിനിയുടെ ധാതുപാഠം, ഉണാദിപാഠം എന്നിവയുടെ വിവരണത്തിനും വാസുദേവ കവി ഉദ്ദേശിച്ചിരുന്നതായി കരുതാം. അഥവാ ആ രീതിയില്‍ തയ്യാറാക്കിയ കാവ്യം കണ്ടുകിട്ടിയില്ല എന്നുമാകാം. ഇതിന്റെ പൂരകമെന്ന നിലയില്‍ ശ്രീകൃഷ്ണകഥ കംസവധം വരെ ധാതുപാഠ വിവരണത്തോടെ ധാതുകാവ്യത്തില്‍ വര്‍ണിക്കുന്നു. ധാതുകാവ്യത്തിന്റെ ആരംഭത്തില്‍ മേല്പുത്തൂര്‍ ഈ വിവരം സ്പഷ്ടമാക്കുന്നുണ്ട്.

'ഉദാഹൃതംപാണിനിസൂത്രമണ്ഡലം

പ്രാഗ് വാസുദേവേന തദൂര്‍ധ്വതോപരഃ

ഉദാഹരത്യദ്യ വൃകോദരോദിതാന്‍

ധാതൂന്‍ ക്രമേണൈവ ഹി മാധവാശ്രയാന്‍'

വൃകോദരന്‍ എന്ന പേര് ഭീമസേനന്‍ എന്ന പണ്ഡിതനെയാണ് പരാമര്‍ശിക്കുന്നത്. പാണിനിയുടെ ധാതുപാഠത്തിന് അര്‍ഥവിവരണം നല്കിയ പണ്ഡിതനാണ് ഭീമസേനന്‍. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളെയാണ് താന്‍ സ്വീകരിച്ചിരിക്കുന്നത് എന്ന് കവി സൂചിപ്പിക്കുന്നു. മാധവന്‍ എന്ന പണ്ഡിതന്‍ രചിച്ച മാധവീയധാതുവൃത്തിയാണ് താന്‍ പ്രധാനമായി ഉപജീവിച്ച മറ്റൊരു കൃതിയെന്നും പദ്യത്തില്‍ കവി വെളിപ്പെടുത്തുന്നു. ക്ഷീരസ്വാമിയുടെ ക്ഷീരതരംഗിണി, ബോപദേവന്റെ കവികല്പദ്രുമം തുടങ്ങിയ കൃതികളെയും ശാസ്ത്രപ്രതിപാദനത്തിനു സഹായകമായി സ്വീകരിച്ചതായി മനസ്സിലാക്കാം. കാവ്യശാസ്ത്രം എന്ന് ക്ഷേമേന്ദ്രന്‍ വിശേഷിപ്പിക്കുന്ന ഈ ശാസ്ത്രകാവ്യം കാവ്യത്തിന്റെയും ശാസ്ത്രത്തിന്റെയും സമഞ്ജസ പ്രതിപാദനത്തിന് ഉത്തമോദാഹരണമാണ്.

ശ്രീമദ്ഭാഗവതത്തിലെ ദശമ സ്കന്ധത്തിലെ 38 മുതല്‍ 44 വരെ സര്‍ഗങ്ങളിലെ കഥയാണ് മൂന്ന് സര്‍ഗങ്ങളില്‍ ധാതുകാവ്യത്തില്‍ വിവരിക്കുന്നത്. കംസന്റെ നിര്‍ദേശപ്രകാരം ധനുര്‍യാഗത്തില്‍ പങ്കെടുക്കുന്നതിന് ശ്രീകൃഷ്ണനെയും ബലരാമനെയും കൂടെകൊണ്ടുചെല്ലുന്നതിന് അക്രൂരന്‍ വൃന്ദാവനത്തിലേക്കു യാത്ര ചെയ്യുന്നതും വൃന്ദാവനത്തിലെത്തി നന്ദഗോപരുടെ ആതിഥ്യം സ്വീകരിക്കുന്നതുമാണ് ഒന്നാമത്തെ സര്‍ഗത്തിലെ പ്രതിപാദ്യം. ധാതുപാഠത്തിലെ ആദ്യത്തെ അധ്യായമായ ഭ്വാദിഗണത്തിലെ കൂടുതല്‍ ധാതുക്കളും ഈ സര്‍ഗത്തില്‍ വിശദീകരിക്കുന്നുണ്ട്. അടുത്ത ദിവസം ശ്രീകൃഷ്ണനും ബലരാമനും അക്രൂരരുമൊത്ത് മഥുരയിലേക്കു യാത്രയാകുന്നതും മഥുരയിലെത്തിയശേഷം രജകവധം, കുബ്ജയെ അനുഗ്രഹിക്കല്‍, ധനുസ്സിന്റെ ഭംഗം തുടങ്ങിയ ആ ദിവസത്തെ സംഭവങ്ങളും രണ്ടാം സര്‍ഗത്തില്‍ പ്രതിപാദിക്കുന്നു. ഭ്വാദിഗണത്തിലെ ശേഷിക്കുന്ന ധാതുക്കളും അദാദിഗണം, ജുഹോത്യാദിഗണം, ദിവാദിഗണം, സ്വാദിഗണം, തുദാദിഗണം എന്നിവയിലെ ധാതുക്കളും ഈ സര്‍ഗത്തില്‍ വിശദീകരിക്കുന്നു. അടുത്ത ദിവസം അരങ്ങേറുന്ന മല്ലയുദ്ധം, കുവലയാപീഡവധം തുടങ്ങിയവയും കംസവധവുമാണ് മൂന്നാം സര്‍ഗത്തിലെ കഥാഭാഗം. രൂധാദിഗണം, തനാദിഗണം, ക്ര്യാദിഗണം, ചുരാദിഗണം എന്നിവയിലെ ധാതുക്കളാണ് ഈ സര്‍ഗത്തില്‍ പ്രതിപാദിക്കുന്നത്.

നാരായണീയത്തിലും അനേകം ചമ്പൂപ്രബന്ധങ്ങളിലും പ്രകടമാകുന്ന മേല്പുത്തൂരിന്റെ കാവ്യകലാചാതുരി ധാതുകാവ്യത്തിലും കാണാം. തികച്ചും ശാസ്ത്രീയമായ വിഷയംകൂടി പ്രതിപാദിക്കുമ്പോഴും കാവ്യാംശം ശ്രദ്ധേയമായിത്തന്നെ നിലനില്ക്കുന്നു. ശ്രീമദ്ഭാഗവതത്തിലെ പദ്യങ്ങളുടെ ഛായ ചില സന്ദര്‍ഭങ്ങളില്‍ നിഴലിക്കുന്നുണ്ട്. കാവ്യരീതിയനുസരിച്ച് സ്വന്തമായ വര്‍ണനകളും സന്ദര്‍ഭാനുസരണം ഉള്‍പ്പെടുത്തുന്നു. വൃന്ദാവനവര്‍ണന (1 : 18-30), സന്ധ്യാവര്‍ണന (1 : 49-60), യമുനാവര്‍ണന (2 : 22-28), മഥുരാനഗരവര്‍ണന (2 : 71-79) തുടങ്ങിയവ ഉദാഹരണങ്ങളാണ്. ‌ കൃഷ്ണാര്‍പണം, വിവരണം എന്നീ വ്യാഖ്യാനങ്ങള്‍ ഇതിന് ഉപലബ്ധമാണ്. വിവരണം ആദ്യത്തെ സര്‍ഗത്തിനു പൂര്‍ണമായും രണ്ടാമത്തെ സര്‍ഗത്തിന്റെ ആദ്യത്തെ മൂന്നുപദ്യത്തിനു വരെയുമേ ഉപലബ്ധമായിട്ടുള്ളൂ. കൃഷ്ണാര്‍പണത്തിന്റെ രചന കവിയുടെതന്നെ ശിഷ്യന്മാര്‍ നിര്‍വഹിച്ചതായാണ് കരുതുന്നത്. വിവരണം രാമപാണിവാദന്‍ രചിച്ചതാണ്. കൃഷ്ണാര്‍പണം എന്ന വ്യാഖ്യാനത്തോടുകൂടി ധാതുകാവ്യം കാവ്യമാലാ സീരിസ്സില്‍ മുംബൈയില്‍ നിന്ന് 1894-ല്‍ പ്രസിദ്ധീകരിച്ചു. ലഭ്യമായ എല്ലാ പാഠഭേദങ്ങളും പരിശോധിച്ചും കൃഷ്ണാര്‍പണവും വിവരണവും ഉള്‍പ്പെടുത്തിയും ഡോ. വെങ്കടസുബ്രഹ്മണ്യ അയ്യര്‍ പ്രസാധനം ചെയ്ത ഈ കാവ്യം 1970-ല്‍ കേരള സര്‍വകലാശാലയുടെ സംസ്കൃതവിഭാഗത്തില്‍ നിന്ന് പ്രസിദ്ധീകരിച്ചു. ഈ രീതിയിലുള്ള കൃതികളധികവും അതിലെ കഥാംശം താരതമ്യേന സുഗ്രഹമാകുമെങ്കിലും ശാസ്ത്രവിഷയം വ്യാഖ്യാനത്തെ ആശ്രയിച്ചു മനസ്സിലാക്കേണ്ടതാണെന്നും ബുദ്ധിമാന്മാര്‍ക്ക് ഇത്തരം ഗ്രന്ഥത്തിന്റെ പഠനം ഉത്സവസമാനമാണെന്നും ഭട്ടികാവ്യത്തിന്റെ പ്രാരംഭത്തില്‍ 'വ്യാഖ്യാഗമ്യമിദംകാവ്യമുത്സവഃസുധിയാമലം' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍