This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധനതത്ത്വശാസ്ത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ധനതത്ത്വശാസ്ത്രം

Economics

'സാമൂഹ്യശാസ്ത്രങ്ങളിലെ റാണി' എന്നു വിശേഷിപ്പിക്കപ്പെടുന്ന വിജ്ഞാനശാഖ. സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനം, സ്വഭാവം, ദിശ, അവയില്‍ പങ്കാളികളാകുന്നവരുടെ പെരുമാറ്റം, അവയുടെ പ്രത്യാഘാതങ്ങള്‍ എന്നിവ വസ്തുനിഷ്ഠമായി അപഗ്രഥിക്കുകയും വിലയിരുത്തുകയും ചെയ്യുക എന്നതാണ് ധനതത്ത്വശാസ്ത്രത്തിന്റെ ലക്ഷ്യം. ഇവ കൈകാര്യം ചെയ്യുന്നവരെ ധനതത്ത്വശാസ്ത്രജ്ഞര്‍ എന്നു വിളിക്കുന്നു. 'രണ്ട് ധനതത്ത്വശാസ്ത്രജ്ഞന്മാര്‍ ഒരു കാര്യത്തിലും യോജിക്കില്ലായെന്നും ആറ് ധനതത്ത്വശാസ്ത്രജ്ഞര്‍ ഒത്തുചേര്‍ന്നാല്‍ ഏഴ് വിരുദ്ധ അഭിപ്രായങ്ങള്‍ ഉണ്ടാകും' എന്നും ഒരു ചൊല്ലുണ്ട്. ധനതത്ത്വശാസ്ത്രത്തിന്റെ പുരോഗതിയും സൈദ്ധാന്തിക വളര്‍ച്ചയും പരിശോധിച്ചാല്‍ ഇത് വ്യക്തമാകും.

ധനതത്ത്വശാസ്ത്രത്തിന്റെ ഉദ്ഭവം വ്യക്തമല്ല. വ്യാപാരവും ആഗോള വ്യാപാരവും ആരംഭിച്ചതുമുതല്‍ അത് ഉദ്ഭവിച്ചു എന്നു പറയാം. ആദിമകാലത്ത് മനുഷ്യന്റെ ആവശ്യങ്ങള്‍ പരിമിതമായിരുന്നു. ഓരോരുത്തരും അവരവര്‍ക്ക് ആവശ്യമുള്ളവ സ്വയം ഉത്പാദിപ്പിച്ചോ പ്രകൃതിയില്‍നിന്ന് തേടിയോ ജീവന്‍ നിലനിര്‍ത്തിയിരുന്നു. എന്നാല്‍ ആവശ്യങ്ങള്‍ വര്‍ധിച്ചപ്പോള്‍ അവര്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ടിവന്നു. പ്രകൃതിവിഭവങ്ങള്‍ കൂടുതലായി ചൂഷണം ചെയ്യപ്പെട്ടു. സാങ്കേതികവിദ്യകള്‍ (ഉപകരണ നിര്‍മാണവും മറ്റും) വികസിച്ചത് അതിനു സഹായകരമായി. ആവശ്യങ്ങള്‍ക്കനുസരിച്ച് വിഭവങ്ങള്‍ കിട്ടാതെ വന്നപ്പോള്‍ മനുഷ്യര്‍ പരസ്പരം മത്സരിച്ചു. ഇതിന്റെ ഫലമായി സമൂഹത്തില്‍ വര്‍ഗീകരണമുണ്ടായി. ഉള്ളവരും ഇല്ലാത്തവരും, സമ്പന്നരും ദരിദ്രരും, മുതലാളിയും തൊഴിലാളിയും എന്നിവ ചില ഉദാഹരണങ്ങളാണ്. കൂടാതെ രാജ്യങ്ങള്‍ക്കിടയിലും വര്‍ഗീകരണമുണ്ടായി. വര്‍ഗീകരണം ആശയസംഘട്ടനങ്ങള്‍ക്കു വഴി തെളിച്ചു. സാമ്പത്തിക വളര്‍ച്ചയോടൊപ്പം അനീതിയും അസമത്വവും ഉണ്ടായി. സാമൂഹ്യക്ഷേമം മാറ്റിനിര്‍ത്തിക്കൊണ്ട് ധനതത്ത്വശാസ്ത്രത്തിന് മുന്നോട്ടുപോകാന്‍ വയ്യാത്ത സ്ഥിതിയായി.

ഏതാണ്ട് 16-ാം ശ.-ത്തിലാണ് ധനതത്ത്വശാസ്ത്രത്തിന്റെ തുടക്കം എന്നു പറയാം. ഈ കാലഘട്ടത്തിലാണ് കച്ചവടസിദ്ധാന്തവും അതിന്റെ ഭാഗമായ വിശ്വാസപ്രമാണങ്ങളും ആവിര്‍ഭവിച്ചത്. അന്താരാഷ്ട്ര വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്നവര്‍ അവരുടെ പ്രവൃത്തികളെ സാധൂകരിക്കുന്നതിന് ചില ആശയങ്ങള്‍ പ്രചരിപ്പിച്ചു. അതിലൊന്നാണ് വ്യാപാരവും മറ്റു സാമ്പത്തിക പ്രവര്‍ത്തനങ്ങളും സ്റ്റേറ്റിന്റെ ശക്തമായ നിയന്ത്രണത്തിനു വിധേയമാക്കണമെന്ന വാദം. കച്ചവടസിദ്ധാന്തം മുന്നോട്ടുവച്ചവര്‍ സ്വര്‍ണവും വെള്ളിയും സ്റ്റേറ്റിന്റെ സമ്പത്തിന്റെ അടിത്തറയാണെന്ന് വാദിച്ചു. അതുകൊണ്ടുതന്നെ ഇവയുടെ ശേഖരത്തിനും വളര്‍ച്ചയ്ക്കും അവര്‍ അമിത പ്രാധാന്യം നല്കി. സ്വര്‍ണം-വെള്ളി ശേഖരം ക്രമമായി വളര്‍ത്തണമെങ്കില്‍ സാമ്പത്തിക പ്രവര്‍ത്തനത്തിലും വ്യാപാരത്തിലും ലാഭമിച്ചം ഉണ്ടാക്കണം. അതിന് കയറ്റുമതി ഇറക്കുമതിയെക്കാള്‍ വര്‍ധിപ്പിക്കണം. ഇത് സാധ്യമാക്കാന്‍ സ്റ്റേറ്റിന്റെ നിയന്ത്രണം, ചരക്കു നീക്കത്തിനെ പ്രോത്സാഹിപ്പിക്കുന്ന നാവിഗേഷന്‍ നിയമങ്ങള്‍, ധനസഹായം, സബ്സിഡികള്‍ എന്നിവ വേണ്ടിവരും. അന്താരാഷ്ട്രതലത്തിലെ വ്യാപാരത്തില്‍ അടവുശിഷ്ടക്കണക്കില്‍ മിച്ചം ഉണ്ടാക്കിയാല്‍ അടവുശിഷ്ടക്കമ്മിയുള്ള രാജ്യത്തില്‍നിന്ന് അവയുടെ ബാധ്യതകള്‍ തീര്‍ക്കാന്‍ സ്വര്‍ണവും വെള്ളിയും മിച്ചരാഷ്ട്രത്തിന് നല്കേണ്ടിവരും. ഇങ്ങനെ രാഷ്ട്രങ്ങള്‍ക്കിടയില്‍ 'അമൂല്യ ലോഹങ്ങള്‍' ഒഴുകിയാല്‍ അവയുടെ പ്രതിഫലനം വിലകളില്‍ സൃഷ്ടിക്കപ്പെടും. ഉദാഹരണത്തിന്, അമൂല്യ ലോഹങ്ങള്‍ നഷ്ടപ്പെടുന്ന രാജ്യത്തിലെ വിലകള്‍ താഴുമ്പോള്‍ അവ സ്വീകരിക്കുന്ന രാജ്യത്തിലെ വിലകള്‍ ഉയരും. ധനതത്ത്വശാസ്ത്രത്തിന്റെ ആരംഭദശയില്‍ ഇത് ഒരു പ്രധാന സിദ്ധാന്തമായി കരുതപ്പെട്ടു. സ്വര്‍ണം-വെള്ളി ശേഖരവും വിലകളും തമ്മിലുള്ള ബന്ധമാണിത്. ഇതിനെ പ്രാകൃതമായ പണസിദ്ധാന്തമായി (Crude monetary) വിശേഷിപ്പിച്ചിട്ടുണ്ട്. കച്ചവടസിദ്ധാന്തത്തിന്റെ ചുവടുപിടിച്ച് വളര്‍ന്ന ധനതത്ത്വശാസ്ത്രത്തിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് 1776-ല്‍ ആഡം സ്മിത്ത് എന്ന സൈദ്ധാന്തികന്‍ തന്റെ 'രാഷ്ട്രങ്ങളുടെ സമ്പത്ത്' (Wealth of Nations) എന്ന വിശിഷ്ടഗ്രന്ഥം പുറത്തിറക്കിയത്. 'രാഷ്ട്രങ്ങളുടെ സമ്പത്തിന്റെ സ്വഭാവത്തിന്റെയും കാരണഹേതുക്കളുടെയും ഒരന്വേഷണം' (An Enquiry into the Nature and Causes of Wealth of Nations) എന്നായിരുന്നു ആ ഗ്രന്ഥത്തിന്റെ പൂര്‍ണ നാമം.

ക്ലാസ്സിക്കല്‍ ധനതത്ത്വശാസ്ത്രം. ആഡം സ്മിത്തിനെയാണ് 'ക്ളാസ്സിക്കല്‍ ധനതത്ത്വശാസ്ത്രത്തിന്റെ സ്രഷ്ടാവ്' എന്നു വിളിക്കുന്നത്. നിലവില്‍ അംഗീകാരം നേടിയിരുന്ന കച്ചവടസിദ്ധാന്തത്തിന്റെ അടിസ്ഥാനശില തകര്‍ക്കുകയായിരുന്നു സ്മിത്തിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായി ഒരു പ്രത്യേക ശാസ്ത്രസിദ്ധാന്തം അദ്ദേഹം സൃഷ്ടിച്ചു. കൂടാതെ അതുമായി ബന്ധപ്പെട്ട സ്വതന്ത്ര വ്യാപാര നയം (free trade policy), പൂര്‍ണ സ്വാതന്ത്യത്തോടെ സ്റ്റേറ്റിന്റെ നിയന്ത്രണങ്ങള്‍ ഒട്ടും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സംഘാടകരുടെ വിഹാരകേന്ദ്രമാകുന്ന സമ്പദ് വ്യവസ്ഥ (free enterprise economy) എന്നീ ആശയങ്ങളും സ്മിത്തിന്റെ സംഭാവനകളാണ്.

ആഡം സ്മിത്തിന്റെ സിദ്ധാന്തമാണ് ക്ലാസ്സിക്കല്‍ ധനതത്ത്വശാസ്ത്രത്തിന്റെ അടിസ്ഥാന ശില. ഈ ശാസ്ത്രശാഖ 18-ാം ശ.-ത്തിന്റെ മധ്യം മുതല്‍ 19-ാം ശ.-ത്തിന്റെ മധ്യം വരെയുള്ള കാലഘട്ടത്തിലാണ് പ്രചരിച്ചിരുന്നത്. സ്മിത്തിന്റെകൂടെ ഡേവിഡ് റിക്കാര്‍ഡോ, റോബര്‍ട്ട് മാല്‍ത്തൂസ്, ജെ.ബി.സേ, നസ്സ്വാ സീനിയര്‍, ജെ.എസ്. മില്‍ എന്നിവരും ക്ലാസ്സിക്കല്‍ ധനതത്ത്വശാസ്ത്രത്തിന്റെ വക്താക്കളാണ് എന്ന് പില്ക്കാലത്ത് കേംബ്രിജ് ധനതത്ത്വശാസ്ത്രജ്ഞനായ ജെ.എം. കെയിന്‍സ് വിശേഷിപ്പിക്കുകയുണ്ടായി.

ക്ലാസ്സിക്കല്‍ ധനതത്ത്വശാസ്ത്രം അടിസ്ഥാനപരമായി സാമ്പത്തിക വളര്‍ച്ചയെയും വികസനത്തെയും സംബന്ധിച്ച ഒന്നായിരുന്നു. സമ്പത്തിന്റെ ഉത്പാദനവും വിതരണവും സ്ഥിരമായി നില്ക്കുന്ന വിഭവങ്ങളുടെയും അസ്ഥിരമായി നില്ക്കുന്ന ജനസംഖ്യയുടെയും വെളിച്ചത്തില്‍ എങ്ങനെ ആയിരിക്കുമെന്ന് സൂചിപ്പിക്കുന്ന സിദ്ധാന്തങ്ങളുടെ ഒത്തുചേരലാണ് അതിലുണ്ടായിരുന്നത്. സമ്പദ്ഘടനയിലെ പ്രവര്‍ത്തനങ്ങള്‍ സ്വതന്ത്രമത്സരത്തിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യസംഘാടകരുടെ ലാഭേച്ഛയുടെ ചലനങ്ങളനുസരിച്ച് ചിട്ടപ്പെടുന്നു. ക്ലാസ്സിക്കല്‍ ധനതത്ത്വശാസ്ത്രത്തിന്റെ മുഖ്യ ഊന്നല്‍ മൂലധന ശേഖരണവും വളര്‍ച്ചയും, വിപണിയുടെ വളര്‍ച്ച, തൊഴിലിന്റെ വിഭജനം എന്നീ മൂന്ന് മേഖലകളിലാണ്. വിപണിശക്തികളായ ചോദനം, പ്രദാനം എന്നിവയാണ് സാമ്പത്തിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്. വിപണി സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണ് സ്റ്റേറ്റിന്റെ കടമ. സ്റ്റേറ്റിന്റെ ഇടപെടല്‍ അപകടകരമാണ്.

ക്ലാസ്സിക്കല്‍ ധനതത്ത്വശാസ്ത്രം സൂക്ഷ്മ സാമ്പത്തിക (Micro economic) പ്രശ്നങ്ങളെയും അപഗ്രഥിക്കുകയുണ്ടായി. മൂല്യത്തിന്റെ തൊഴില്‍ സിദ്ധാന്തം (Labour Theory of Value) അതിലൊന്നാണ്. ഉപയോഗ മൂല്യം (use value), വിനിമയ മൂല്യം (exchange value) എന്നിങ്ങനെ മൂല്യത്തെ രണ്ടായി തരംതിരിച്ചിരിക്കുന്നു. ആഡം സ്മിത്തിന്റെ അഭിപ്രായത്തില്‍ വജ്രത്തിന് ഉപയോഗമൂല്യം കുറവാണെങ്കിലും ഉയര്‍ന്ന വിനിമയമൂല്യമുണ്ട്. അതുപോലെ കുടിവെള്ളത്തിന് ഉയര്‍ന്ന ഉപയോഗമൂല്യമുണ്ടെങ്കിലും അക്കാലത്ത് സുലഭമായിരുന്ന അതിന് വിനിമയമൂല്യം ഒട്ടുംതന്നെ ഇല്ലായിരുന്നു. വിപണിവില നിര്‍ണയിക്കുന്നത് പ്രധാനമായും ചെലവിന്റെ അടിസ്ഥാനത്തിലാണ്. അതുതന്നെ പ്രധാനമായും കൂലി (തൊഴിലിന്റെ മൂല്യം) ആയിരിക്കും. കൂലിയധിഷ്ഠിതമായ മൂല്യനിര്‍ണയമാണ് ക്ളാസ്സിക്കല്‍ ധനതത്ത്വശാസ്ത്രത്തിന്റെ മറ്റൊരു പ്രധാന സംഭാവന. പിന്നീട് ഒരു അവസരത്തില്‍ മൂല്യനിര്‍ണയത്തിന് കൂടുതല്‍ ഘടകങ്ങള്‍ ഉണ്ടെന്ന് ക്ളാസ്സിക്കല്‍ ധനതത്ത്വശാസ്ത്രജ്ഞര്‍ വാദിച്ചു. ഉത്പാദനത്തില്‍ പങ്കുവഹിക്കുന്ന ഭൂമി, തൊഴില്‍, മൂലധനം, സംഘാടകര്‍ എന്നീ ഘടകങ്ങള്‍ക്കു നല്കുന്ന വിഹിതങ്ങളുടെ ആകെ തുകയാണ് ചരക്ക് മൂല്യം. അതുകൊണ്ടുതന്നെ ഓരോ ഘടകത്തിനും നല്കുന്ന വിഹിതം എങ്ങനെ നിര്‍ണയിക്കുന്നുവെന്ന് അവര്‍ വിശദീകരിച്ചു. അവരില്‍ പ്രധാനി ഡേവിഡ് റിക്കാര്‍ഡോ ആയിരുന്നു. അദ്ദേഹമാണ് വിതരണത്തിന്റെ സിദ്ധാന്തം (Theory of Distribution) നിര്‍ദേശിച്ചത്.

ഭൂമിയുടെ ഉപയോഗത്തിനു നല്കുന്ന പ്രതിഫല വിഹിതമാണ് പാട്ടം. റിക്കാര്‍ഡോവിന്റെ പാട്ട സിദ്ധാന്തം (Theory of Rent) സവിശേഷ ശ്രദ്ധ നേടി. ഒരു രാജ്യത്ത് ഭൂമിയുടെ ഉത്പാദനക്ഷമത ഒരിടത്ത് കൂടുതലാണെങ്കില്‍ മറ്റൊരിടത്ത് കുറഞ്ഞിരിക്കും. പല തരത്തിലുള്ള ഭൂമിയുണ്ട്. ഉത്പാദനക്ഷമതയുടെ അടിസ്ഥാനത്തില്‍ ഭൂമിയെ 'എ', 'ബി', 'സി' എന്നിങ്ങനെ തരംതിരിക്കാം. 'എ' ഗ്രേഡ് ഭൂമി ആയിരിക്കട്ടെ കൂടുതല്‍ ഉത്പാദനം തരിക. ബി-യുടെ ഉത്പാദനം അതിലും കുറവായിരിക്കും. ഇങ്ങനെ ഭൂമിയെ തരം തിരിച്ചാല്‍ ഉത്പാദനക്ഷമതയിലുള്ള അന്തരം വ്യക്തമാകും. ഏറ്ററ്വും കൂടിയ ഉത്പാദനം നല്കുന്ന 'എ' ഗ്രേഡ് ഭൂമി ആയിരിക്കും കര്‍ഷകര്‍ ആദ്യം എടുത്ത് കൃഷിചെയ്യുക. എന്നാല്‍ ജനസംഖ്യാവര്‍ധനമൂലം ഭക്ഷ്യധാന്യങ്ങള്‍ക്കുള്ള ചോദനം വര്‍ധിക്കുമ്പോള്‍, കൃഷിഭൂമിയുടെ അളവ് വര്‍ധിപ്പിക്കണം. 'എ' ഗ്രേഡ് ഭൂമികള്‍ കഴിയുമ്പോള്‍ 'ബി' ഗ്രേഡ് ഭൂമി കൃഷിക്ക് എടുക്കണം. ക്രമേണ ജനസംഖ്യയും ഭക്ഷ്യധാന്യങ്ങള്‍ക്കുള്ള ചോദനവും വര്‍ധിക്കുമ്പോള്‍, ഉത്പാദനക്ഷമത ഏറ്റവും കുറഞ്ഞ ഭൂമിയിലേക്ക് കൃഷി വ്യാപിക്കും. ഈ പരിതസ്ഥിതിയില്‍ ധാന്യവില ഏറ്റവും ഉത്പാദനക്ഷമത കുറഞ്ഞ ഭൂമിയിലെ ഉത്പാദനച്ചെലവായിരിക്കും തീരുമാനിക്കുക. അതുകൊണ്ടുതന്നെ ഉത്പാദനക്ഷമത കൂടിയ ഭൂമിയില്‍ കൃഷിക്കാരന് വലിയ മിച്ചം (surplus) ഉണ്ടാകും. അതിനെ 'വ്യത്യാസ മിച്ചം' (differential surplus) എന്ന് റിക്കാര്‍ഡോ വിളിച്ചു. ആ വ്യത്യാസ മിച്ചമാണ് റിക്കാര്‍ഡോവിന്റെ അഭിപ്രായത്തില്‍ യഥാര്‍ഥത്തില്‍ ഭൂമിയുടെ പാട്ടം (rent of land). പില്ക്കാലത്ത് ഈ പാട്ടസിദ്ധാന്തം നിശിതമായി വിമര്‍ശിക്കപ്പെട്ടു.

ഭൂമി കഴിഞ്ഞാല്‍ പിന്നീട് പരിഗണിക്കേണ്ട ഉത്പാദന വിഭവ ഘടകങ്ങളാണ് തൊഴില്‍ അഥവാ അധ്വാനം, മൂലധനം, സംഘാടകത്വം എന്നിവ. തൊഴിലിനു നല്കുന്ന പ്രതിഫലം കൂലിയാണ്. ക്ളാസ്സിക്കല്‍ ധനതത്ത്വശാസ്ത്രത്തില്‍ കൂലി നിര്‍ണയിക്കുന്നത് അതിനുവേണ്ടി സൃഷ്ടിക്കപ്പെടുന്ന കൂലി/വേതന ഫണ്ടാണ് (wages fund). മൂലധനത്തിന് മാറ്റിവച്ചതിനുശേഷം ബാക്കിവരുന്ന തുകയാണ് ഈ ഫണ്ട്. ഈ ഫണ്ടിന്റെ വലുപ്പം സ്ഥിരമായ ഒന്നാണ്. അതുകൊണ്ടുതന്നെ തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ അവരുടെ ശരാശരി വിഹിതവും കുറയും. തൊഴിലാളികളുടെ ലഭ്യത അവര്‍ക്ക് ജീവസന്ധാരണത്തിനുവേണ്ട മിനിമം തുകയാണ് നിര്‍ണയിക്കുക. ഇപ്പറഞ്ഞ മിനിമത്തില്‍ കൂടുതല്‍ കൂലി നല്കിയാല്‍ തൊഴിലാളികളുടെ എണ്ണം, അതായത് ജനസംഖ്യതന്നെ വര്‍ധിക്കാന്‍ ഉത്തേജനം ഉണ്ടാകും. അങ്ങനെ ജനസംഖ്യ വര്‍ധിച്ചാല്‍ വീണ്ടും കൂലിനിരക്ക് പഴയ മിനിമം അവസ്ഥയിലേക്ക് എത്തും. ഈ സമീപനത്തെയാണ് ക്ളാസ്സിക്കല്‍ ധനതത്ത്വശാസ്ത്രത്തിലെ 'കൂലിയുടെ ഉരുക്കുനിയമം' (Iron law of wages) എന്നു വിളിക്കുന്നത്. ദീര്‍ഘകാലംകൊണ്ടാണ് കൂലി തൊഴിലാളിയുടെ ജീവസന്ധാരണത്തിനാവശ്യമായ മിനിമം അവസ്ഥയില്‍ (subsistence level) എത്തുന്നത്.

ഇത്തരത്തില്‍ ഭൂമിയുടെ പാട്ടം ഉത്പാദനക്ഷമതയുടെ അടിസ്ഥാനത്തിലുള്ള വ്യത്യാസ മിച്ചം ആവുകയും കൂലി/വേതന ഫണ്ട്, തൊഴിലാളികളുടെ പ്രദാനം അഥവാ ജനസംഖ്യ എന്നീ രണ്ട് ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ കൂലി നിരക്ക് നിര്‍ണയിക്കപ്പെടുകയും ചെയ്യുമ്പോള്‍ മൂലധനത്തിന്റെ പ്രതിഫലം ബാക്കിവരുന്ന അഥവാ ശേഷിച്ച തുകയായിത്തീരുന്നു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, ക്ളാസ്സിക്കല്‍ ധനതത്ത്വശാസ്ത്രത്തിന്റെ സമീപനത്തില്‍ മൂലധനത്തിനു നല്കുന്ന ലാഭം ശരിക്കും ബാക്കിവരുന്ന മിച്ച വിഭവത്തുകയാണ് നിര്‍ണയിക്കുന്നത്. ലാഭം തികച്ചും ഒരു ബാക്കി തുക (residual surplus) ആണ്.

ക്ലാസ്സിക്കല്‍ ധനതത്ത്വശാസ്ത്രത്തിന്റെ മറ്റൊരു സവിശേഷ സംഭാവന റോബര്‍ട്ട് മാല്‍ത്തൂസ് നിര്‍ദേശിച്ച ജനസംഖ്യാ സിദ്ധാന്തമാണ്. കൂലി/വേതന ഫണ്ട് സിദ്ധാന്തത്തിന്റെ ഒരു തുടര്‍ച്ചയാണ് മാല്‍ത്തൂസിന്റെ ഈ സിദ്ധാന്തം. കൂലി വര്‍ധിച്ചാല്‍ ജനസംഖ്യ വര്‍ധിക്കും, തുടര്‍ന്ന് ദീര്‍ഘകാലത്തില്‍ കൂലിനിരക്ക് ജീവസന്ധാരണത്തിനുവേണ്ട മിനിമം നിരക്കിലേക്ക് താഴും. ചുരുക്കത്തില്‍ ജനന നിരക്ക് കൂലിനിരക്കിന്റെ ഏറ്റക്കുറച്ചിലിനെ ആശ്രയിച്ചിരിക്കുന്നു. കൂലിനിരക്ക് മേല്‍ സൂചിപ്പിച്ച മിനിമത്തില്‍ താഴെ പോയാല്‍ മരണനിരക്ക് കൂടും. പഴയകാലത്ത് ഈ അനുഭവം ഉണ്ടായിരുന്നു. എന്നാല്‍ ആധുനികകാലത്ത് ഈ വാദഗതി സ്വീകാര്യമല്ല. മനുഷ്യര്‍ ജനസംഖ്യ സ്വയം നിയന്ത്രിക്കാന്‍ തയ്യാറല്ലായെങ്കില്‍ അക്കാര്യം പ്രകൃതി ഏറ്റെടുക്കും എന്ന് മാല്‍ത്തൂസ് വാദിച്ചു. പ്രകൃതിദുരന്തങ്ങള്‍, വസൂരി, പ്ളേഗ് തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ എന്നിവ പലപ്പോഴായി ഉണ്ടായി ജനസംഖ്യാവളര്‍ച്ചയ്ക്ക് കടിഞ്ഞാണിടും. എന്നാലിന്ന് ഇവയൊക്കെ നിയന്ത്രണാധീനമാണ്. കൂടാതെ ജനസംഖ്യാ നിയന്ത്രണത്തിനുള്ള മറ്റു രീതികളും വ്യാപകമായി സ്വീകരിക്കപ്പെട്ടിരിക്കുന്നു.

ക്ലാസ്സിക്കല്‍ ധനതത്ത്വശാസ്ത്രത്തിന്റെ മറ്റൊരു പ്രധാന സിദ്ധാന്തമാണ് ജെ.ബി.സേയുടെ 'വിപണിയുടെ സിദ്ധാന്തം' (Law of Markets). 'പ്രദാനം ചോദനത്തെ സൃഷ്ടിക്കുന്നു' (Supply creates demand) എന്നതാണ് ആ സിദ്ധാന്തം. സേയുടെ കാലഘട്ടം 1767-1832 ആണ്. ഫ്രഞ്ച്കാരനായിരുന്നു അദ്ദേഹം. ഇംഗ്ലിഷ് ക്ലാസ്സിക്കല്‍ ധനതത്ത്വശാസ്ത്രജ്ഞരുടെ മൂല്യസിദ്ധാന്തത്തെ (Theory of value) വിമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹം കോളിളക്കം സൃഷ്ടിച്ചത്. തൊഴിലിന്റെ മൂല്യമല്ല, മറിച്ച് ചരക്കുകള്‍ നല്കുന്ന ഉപയോഗമൂല്യമാണ് യഥാര്‍ഥത്തില്‍ മൂല്യം നിര്‍ണയിക്കുന്നത്. ഒരു ഉത്പാദന ഘടകത്തിന്റെ (ഭൂമി, തൊഴില്‍, മൂലധനം) വിലകളാണ് വരുമാന വിതരണം (income distribution) നിര്‍ണയിക്കുന്നത്. ഉത്പാദന ഘടകത്തിന്റെ വില അത് ഉത്പാദിപ്പിക്കുന്ന ചരക്കിന്റെ വിലയായിരിക്കും നിര്‍ണയിക്കുക. ചരക്ക് വിലയാണെങ്കില്‍ വരുമാന വിതരണത്തെ ആശ്രയിച്ചിരിക്കുന്നു. ഈ ആശയങ്ങള്‍ പില്ക്കാലത്ത് ആല്‍ഫ്രഡ് മാര്‍ഷല്‍ വികസിപ്പിച്ചെടുത്ത നവ ക്ലാസ്സിക്കല്‍ ധനതത്ത്വശാസ്ത്രത്തിന്റെ (Neo classical economics) അവിഭാജ്യ ഘടകമായി. അതുകൊണ്ടാണ് നവ ക്ളാസ്സിക്കല്‍ ധനതത്ത്വശാസ്ത്രത്തിന്റെ തുടക്കക്കാരനായി ജെ.ബി. സേ അറിയപ്പെടുന്നത്.

പണമില്ലാത്ത ഒരു സമ്പദ്വ്യവസ്ഥയില്‍ ചരക്കുകള്‍ മറ്റു ചരക്കുകളുമായി നേരിട്ട് കൈമാറ്റം ചെയ്യപ്പെടുന്നു. ആ രീതിയാണ് 'ബാര്‍ട്ടര്‍' (Barter). ഒരു ചെരുപ്പുകുത്തിക്ക് തൊപ്പി വേണമെങ്കില്‍ ആദ്യം ചെരുപ്പുണ്ടാക്കി, അത് തൊപ്പിയുണ്ടാക്കുന്ന ആളുമായി കൈമാറ്റം ചെയ്യണം. പക്ഷേ തൊപ്പിയുണ്ടാക്കുന്ന ആള്‍ക്കും അതേ സമയത്ത് ചെരുപ്പ് വേണമെന്ന് തോന്നണം. പരസ്പരപൂരകമായ ചോദനം ഉണ്ടെങ്കിലേ അതുമായി ബന്ധപ്പെട്ട് പ്രദാനം ഉണ്ടാവുകയുള്ളൂ. സേയുടെ അഭിപ്രായത്തില്‍ മേല്‍വിവരിച്ച തരത്തില്‍ പ്രദാനം സൃഷ്ടിക്കുന്നതുതന്നെ നിശ്ചിത ചോദനം പൂര്‍ത്തീകരിക്കാനാണ്. അതുകൊണ്ടാണ് പ്രദാനം ചോദനത്തെ സൃഷ്ടിക്കുന്നുവെന്ന് സേ പറഞ്ഞത്. സേയുടെ സിദ്ധാന്തത്തിന്റെ മറ്റൊരു ആശയം വിപണിയില്‍ ഒരിക്കലും അധിക പ്രദാനമോ (Excess supply) ചരക്കുകെട്ടിക്കിടക്കലോ ഉണ്ടാകില്ല എന്നാണ്. ഈ ആശയം ഡേവിഡ് റിക്കാര്‍ഡോയും ജെ.എസ്. മില്ലും സ്വീകരിച്ചു. ഇതില്‍നിന്ന് ഉദ്ഭവിക്കുന്ന അനുമാനം ഇതാണ്: 'ഉത്പാദിപ്പിക്കപ്പെടുന്ന ചരക്കുകളുടെ മൂല്യവും അവയുടെമേല്‍ ചെലവാക്കുന്ന തുകയും എപ്പോഴും തുല്യമായിരിക്കും'. ചുരുക്കത്തില്‍, ഒരു സമ്പദ്വ്യവസ്ഥയിലെ ചരക്കുകളുടെ ആകെ മൂല്യവും അവിടെ അവയുടെമേല്‍ ചെലവിടുന്ന തുകയും തുല്യമായിരിക്കും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ആകെ വരുമാനവും ആകെ ചെലവും (total income and total expenditure) തുല്യം. അവ തുല്യമാക്കുന്ന ധര്‍മമാണ് വിലകള്‍ക്കുള്ളത്. എന്നാല്‍ ഈ ആശയത്തെയും മൂലധനക്കമ്പോളത്തിന്റെ മേഖലയിലേക്കുള്ള അതിന്റെ പ്രയോഗത്തെയും പില്ക്കാലത്ത് കെയിന്‍സിന്റെ ധനതത്ത്വശാസ്ത്രം നിശിതമായി വിമര്‍ശിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യം വരെ ജെ.ബി.സേയുടെ തെറ്റായ ആശയങ്ങള്‍ പ്രചരിച്ചിരുന്നു.

ക്ലാസ്സിക്കല്‍ ധനതത്ത്വശാസ്ത്രത്തിന്റെ സിദ്ധാന്ത പ്രയോഗ രീതികള്‍ രണ്ടായിരുന്നു. ആഗമന രീതി (Inductive method), നിഗമന രീതി (Deductive method) എന്നിവയാണ് അവ. ആദ്യത്തെ രീതി ആഡം സ്മിത്തും രണ്ടാമത്തെ രീതി റിക്കാര്‍ഡോവും സ്വീകരിച്ചു.

പത്തൊന്‍പതാം നൂറ്റാണ്ടിലെ സീമാന്ത സ്കൂള്‍ (Marginal School) സൃഷ്ടിച്ച ആശയങ്ങള്‍ ജെ.എസ്.മില്‍, റിക്കാര്‍ഡോ എന്നിവര്‍ സൃഷ്ടിച്ച ക്ലാസ്സിക്കല്‍ ധനതത്ത്വശാസ്ത്രത്തിന്റെ ആശയങ്ങളുടെ പരിഷ്കരണങ്ങളാണ് എന്ന അഭിപ്രായമുണ്ട്. അവയുടെ തുടര്‍ച്ചയായിട്ടാണ് നവ ക്ളാസ്സിക്കല്‍ ധനതത്ത്വശാസ്ത്രം എന്ന പുതിയ ശാഖ നിലവില്‍ വന്നത്. സീമാന്ത പ്രയോജനം (Marginal utility), സീമാന്ത ഉത്പാദനം (Marginal product), സീമാന്തച്ചെലവ് (Marginal cost), മത്സരാധിഷ്ഠിത വിപണി (Competitive market) എന്നീ ആശയങ്ങള്‍ സീമാന്ത സ്കൂളിന്റെ മുഖമുദ്രയാണ്. ഇവ സൂക്ഷ്മ ധനതത്ത്വശാസ്ത്രത്തിന്റെ (Micro economics) വളര്‍ച്ചയ്ക്ക് ഇടവരുത്തി.

ദീര്‍ഘകാലസമ്പത്തിന്റെ വളര്‍ച്ചയാണ് ക്ലാസ്സിക്കല്‍ ധനതത്ത്വശാസ്ത്രത്തിന്റെ കാതലെങ്കില്‍, സൂക്ഷ്മധനതത്ത്വശാസ്ത്രത്തിന്റേത് യുക്തിസഹമായ വിഭവ വിന്യാസം (Rational resource allocation) എന്നതാണ്. വിപണിശക്തികള്‍ സ്വതന്ത്രമായി പ്രവര്‍ത്തിച്ചാല്‍ സമ്പദ്വ്യവസ്ഥയില്‍ പൂര്‍ണ തൊഴില്‍സ്ഥിതി (full employment) ഉണ്ടാകുമെന്ന പ്രചരണവും ഉണ്ടായി. എന്നാല്‍ ഇതു ചോദ്യം ചെയ്തവരില്‍ പ്രധാനി ജെ.എം. കെയിന്‍സ് ആയിരുന്നു. ക്ളാസ്സിക്കല്‍ ധനതത്ത്വശാസ്ത്രത്തിന്റെ നിശിത വിമര്‍ശകനായിരുന്നു കെയിന്‍സ്.

മാര്‍ക്സിയന്‍ ധനതത്ത്വശാസ്ത്രം. വര്‍ഗസമൂഹത്തില്‍ സാമൂഹ്യ-സാമ്പത്തിക വികസനം അപഗ്രഥിക്കാന്‍ വൈരുധ്യാധിഷ്ഠിതമായ വിചിന്തന സമീപനമാണ് കാള്‍ മാര്‍ക്സ്(Karl Marx) സ്വീകരിച്ചത്. 1818-83 കാലത്ത് ജീവിച്ച മാര്‍ക്സ് തത്ത്വശാസ്ത്രം, സാമൂഹ്യശാസ്ത്രം, ചരിത്രം, രാഷ്ട്രമീമാംസ, ധനതത്ത്വശാസ്ത്രം എന്നീ മേഖലകളില്‍ മഹത്തായ സംഭാവന നല്കി. ഇന്നും അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക് വ്യാപകമായ അംഗീകാരമുണ്ട്. മാര്‍ക്സിന്റെ അപഗ്രഥനത്തില്‍ ഒരു വര്‍ഗസമൂഹത്തില്‍, ഉത്പാദനോപാധികളുടെ ഉടമകളായ സമ്പന്ന വര്‍ഗത്തിന്റെ നിബന്ധം (thesis) അവിടെ നിലനില്ക്കുന്ന അധ്വാനിക്കുന്ന വര്‍ഗത്തിന്റെ പ്രതിനിബന്ധം (anti-thesis) എന്നിവ രണ്ടും പരസ്പര സംഘട്ടനത്തിലൂടെ, ഒരു സങ്കലനത്തില്‍ (synthesis) എത്തും. ഇത് ചരിത്രപരമായി സമൂഹത്തില്‍ വിപ്ളവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നും അത് സാമൂഹ്യമാറ്റത്തിലേക്ക് അല്ലെങ്കില്‍ സാമൂഹ്യ വളര്‍ച്ചയിലേക്ക് നയിക്കുമെന്നും മാര്‍ക്സ് വാദിച്ചു. അങ്ങനെയാണ് സമൂഹം ഫ്യൂഡല്‍ വ്യവസ്ഥയില്‍നിന്ന് മുതലാളിത്ത വ്യവസ്ഥ, സോഷ്യലിസ്റ്റ് വ്യവസ്ഥ എന്നിവ വഴി അവസാനം കമ്യൂണിസ്റ്റ് വ്യവസ്ഥയില്‍ ചെന്നവസാനിക്കുന്നതെന്ന് മാര്‍ക്സ് പ്രവചിച്ചു.

'മൂലധനം' ('Capital') എന്ന വിശിഷ്ട ഗ്രന്ഥത്തിലാണ് (വാല്യം I, 1867 ; വാല്യം II, 1885; വാല്യം III, 1894) മുതലാളിത്ത വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന ചലനത്തിന്റെ നിയമം (Laws of motion) മാര്‍ക്സ് ചിട്ടപ്പെടുത്തിയത്. ഉത്പാദന വിഭവങ്ങള്‍ കൈയടക്കിവച്ചിരിക്കുന്ന ബൂര്‍ഷ്വാ മുതലാളിവര്‍ഗവും ആ വിഭവങ്ങള്‍ ഉപയോഗിച്ച് അധ്വാനിച്ച് മൂല്യം സൃഷ്ടിക്കുന്ന തൊഴിലാളി വര്‍ഗവും വര്‍ഗസമരത്തില്‍ ഏര്‍പ്പെടുമെന്ന് മാര്‍ക്സ് പ്രവചിച്ചു. തൊഴിലാളിക്കു നല്കുന്ന കൂലി നിര്‍ണയിക്കുന്നതിന് 'മൂല്യത്തിന്റെ തൊഴില്‍ സിദ്ധാന്തം' (Labour theory of value) മാര്‍ക്സ് ഉപയോഗിച്ചു. അധ്വാനിക്കുന്ന തൊഴിലാളിക്ക് ജീവസന്ധാരണത്തിന് ആവശ്യമായ മിനിമം കൂലി നല്കിക്കഴിഞ്ഞ്, അതില്‍ കവിഞ്ഞ് തൊഴിലാളി കൂടുതലായി ഉത്പാദിപ്പിക്കുന്ന മൂല്യം മുതലാളി സ്വന്തമായി എടുക്കുന്നു. അതാണ് മൂലധന വളര്‍ച്ചയ്ക്ക് ഇടയാക്കുന്നത്. മൂലധന വളര്‍ച്ച ത്വരിതപ്പെടുത്താന്‍വേണ്ടി മുതലാളിവര്‍ഗം തൊഴിലാളിവര്‍ഗത്തിന്റെമേലുള്ള ചൂഷണം വര്‍ധിപ്പിക്കുന്നു. അങ്ങനെയാണ് മുതലാളിവര്‍ഗം ചൂഷകവര്‍ഗമായി മാറിയത്. സാങ്കേതിക പുരോഗതിമൂലം ഉത്പാദനത്തില്‍ മൂലധനത്തിന്റെ പങ്ക് വര്‍ധിക്കും, തൊഴിലാളിയുടെ അധ്വാനത്തിന്റെ പങ്ക് കുറയും. തൊഴിലാളികള്‍ തൊഴിലില്ലായ്മയിലേക്കു നീങ്ങും. മൂലധനത്തിന്റെ കേന്ദ്രീകരണവും സാന്ദ്രീകരണവും ചുരുക്കം ചില മുതലുടമകളില്‍ സമ്പത്ത് കേന്ദ്രീകരിക്കാനും തൊഴിലാളിവര്‍ഗത്തിന്റെ സ്ഥിതി മോശമാക്കാനും ഇടയാക്കും. അവസാനം തൊഴിലാളിവര്‍ഗം, വര്‍ഗസമരം വഴി മുതലാളിത്ത വ്യവസ്ഥിതി ഇല്ലായ്മചെയ്ത്, സോഷ്യലിസ്റ്റ് വ്യവസ്ഥിതി സ്ഥാപിക്കും. മേല്‍ വിവരിച്ച സാമ്പത്തിക പ്രക്രിയയ്ക്ക് അവസാനം ഒരു രാഷ്ട്രീയ പരിവേഷം നല്കിയത് കാള്‍ മാര്‍ക്സാണ്.

1954-ല്‍ ജര്‍മന്‍ ധനതത്ത്വശാസ്ത്രജ്ഞനായ ഷുംപീറ്റര്‍ (Schumpeter) തന്റെ 'ധനതത്ത്വശാസ്ത്ര അപഗ്രഥനത്തിന്റെ ചരിത്രം' ('History of Economic Analysis') എന്ന ഗ്രന്ഥ ത്തില്‍ മാര്‍ക്സിയന്‍ ധനതത്ത്വശാസ്ത്രത്തിന്റെ സുപ്രധാന അംശങ്ങള്‍ എടുത്തുപറഞ്ഞിട്ടുണ്ട്. മാര്‍ക്സിന്റെ ധനതത്ത്വശാസ്ത്ര ആശയങ്ങള്‍ അദ്ദേഹത്തിന്റെ 'മിച്ച മൂല്യത്തിന്റെ സിദ്ധാന്തങ്ങള്‍' ('Theories of surplus value'3വാല്യങ്ങള്‍ : 1905-10), 'രാഷ്ട്രീയ ധനതത്ത്വശാസ്ത്രത്തിന്റെ ശാസ്ത്രീയ നിരൂപണത്തിന്റെ അടിത്തറ' (Foundations of the critique of political economy- 1973, ഇംഗ്ളീഷ് എഡിഷന്‍) എന്നീ ഗ്രന്ഥങ്ങളിലും പരന്നുകിടക്കുന്നു.

മാര്‍ക്സിസ്റ്റ് ധനതത്ത്വശാസ്ത്രം മുഖ്യധാരാ ധനതത്ത്വശാസ്ത്രവുമായി വളരെ ചേര്‍ന്നു പോയിട്ടുണ്ട്. ഇതിന് കാരണക്കാര്‍ പോള്‍ ബാരന്‍ (Paul Baran), പോള്‍ എം. സ്വീസി (Paul M.Sweezy) എന്നിവരാണ്. അവര്‍ കെയിന്‍സിന്റെ ധനതത്ത്വശാസ്ത്ര ആശയങ്ങള്‍ മാര്‍ക്സിന്റെ ആശയങ്ങളോട് സംയോജിപ്പിക്കാന്‍ ശ്രമിച്ചു. നവക്ളാസ്സിക്കല്‍ ധനതത്ത്വശാസ്ത്രത്തിന്റെ ഒരു നല്ല നിരൂപണം സൃഷ്ടിച്ച പിയറോ സ്രാഫായും (piero Sraffa) കേംബ്രിജ് സ്കൂളും മാര്‍ക്സിന്റെ മൂലധനത്തിന്റെ തൊഴില്‍ സിദ്ധാന്തം (Labour theory of value) പുനര്‍ചിന്തനം നടത്തുകയുണ്ടായി. മൂലധനവളര്‍ച്ച, സമ്പത്തിന്റെ വിതരണം എന്നിവ വര്‍ഗങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളുടെ വെളിച്ചത്തില്‍ ദീര്‍ഘകാലത്ത് എങ്ങനെ ആയിരിക്കും എന്നു വിശദീകരിക്കാനാണ് അവര്‍ ശ്രമിച്ചത്.

നവ ക്ലാസ്സിക്കല്‍ ധനതത്ത്വശാസ്ത്രം (Neo Classical Economics). 19-ാം ശ.-ത്തില്‍ ആരംഭിച്ച സീമാന്ത വിപ്ളവത്തിന്റെ (Marginal Revolution) തുടര്‍ച്ചയായിട്ട് നിലവില്‍വന്നതാണ് നവക്ളാസ്സിക്കല്‍ സിദ്ധാന്തം. ഇതിന്റെ അടിത്തറ പാകിയത് റിക്കാര്‍ഡോവും ജെ. എസ്. മില്ലുമാണ്. പിന്നീട് അതിന്റെ മുകളില്‍ പുതിയ ആശയങ്ങളും അപഗ്രഥനരീതികളും കൊണ്ടുവന്നത് ജെ.എം. ക്ളാര്‍ക്ക് (J.M.Clark), എഫ്.വൈ. എഡ്ജ്വര്‍ത്ത് (F.Y.Edgeworth), ഇര്‍വിന്‍ ഫിഷര്‍ (Irvin Fisher), ആല്‍ഫ്രഡ് മാര്‍ഷല്‍ (Alfred Marshall), വില്‍ഫ്രെഡോ പാരിറ്റോ (Vilfredo Pareto), ലിയോണ്‍ വാല്‍റാ (Leon Walras), നട്ട് വിക്സെല്‍ (knut Wicksell) എന്നിവരാണ്. എന്നാല്‍ ഇവരില്‍ ഏറ്റവും പ്രധാനി മാര്‍ഷല്‍ തന്നെയാണ്. രാഷ്ട്രീയ ധനതത്ത്വശാസ്ത്രം (Political Economy) എന്ന വിഷയത്തെ യഥാര്‍ഥത്തില്‍ ഒരു ശാസ്ത്രശാഖയാക്കി മാറ്റിയെടുത്തത് അദ്ദേഹമാണ്. സൂക്ഷ്മ ധനതത്ത്വശാസ്ത്രം (Micro economics) എന്ന ശാഖ സൃഷ്ടിച്ചതും അദ്ദേഹമാണ്. ആദ്യമായി മനുഷ്യന്റെ ഉപഭോഗ ആസക്തി, ചരക്കുത്പാദനം, ചരക്കിന്റെ വില നിര്‍ണയം, പ്രദാനം, ചോദനം, വിപണി ഘടന (Market structure), വരുമാന വിതരണം എന്നിവ ആയിരിക്കണം ധനതത്ത്വശാസ്ത്രത്തിന്റെ മുഖ്യവിഷയം എന്ന് അദ്ദേഹം വാദിച്ചു. ധനതത്ത്വശാസ്ത്രത്തിന്റെ മുഖ്യ വിഭാഗങ്ങള്‍ ഉപഭോഗം (consumption), ഉത്പാദനം (production), വിപണിയും വിലനിര്‍ണയവും (market and price determination), വിതരണം (distribution) എന്നിവയാണെന്നു സ്ഥാപിച്ചത് മാര്‍ഷലാണ്. ഈ വിഭാഗങ്ങളില്‍ പ്രധാനമായുള്ളത് ഉപഭോക്താവ്, ഉത്പാദകന്‍, വില്പനക്കാരന്‍, വിഭവ ഉടമ എന്നിവരാണ്. ഇവര്‍ അവരുടെ മണ്ഡലങ്ങളില്‍ അവരുടെ ലക്ഷ്യങ്ങള്‍ പരമാവധി നേടാനാണ് പരിശ്രമിക്കുന്നത്. ഈ പ്രക്രിയകളും അവയുടെ പ്രതിപ്രവര്‍ത്തനങ്ങളുമാണ് സമ്പദ്വ്യവസ്ഥയിലെ വിഭവങ്ങള്‍, ചരക്കുകള്‍, മൂല്യങ്ങള്‍, വിലകള്‍ എന്നിവയുടെ ചലനങ്ങളും മാനദണ്ഡങ്ങളും തീരുമാനിക്കുന്നത്. വിപണിവിലകള്‍ നിശ്ചയിക്കുന്നത് ചരക്കിന്റെ പ്രദാനവും ചോദനവും കൂടിയാണ്. വിപണിയെ പലതായി വിഭജിച്ചിട്ടുണ്ട്. പൂര്‍ണ മത്സര വിപണി (Perfectly competitive market), കുത്തക വിപണി (Monopoly market) എന്നിവയാണ് രണ്ട് പ്രധാന വിഭാഗങ്ങള്‍. ഈ വിപണികളില്‍ വിലനിര്‍ണയത്തിന് ചില വ്യത്യാസങ്ങളോടെ പ്രദാനവും ചോദനവും പ്രതിപ്രവര്‍ത്തിക്കുന്നു. വിപണികളെ കാലത്തിന്റെ ദൈര്‍ഘ്യമനുസരിച്ചും വിഭജിച്ചിട്ടുണ്ട്. ഹ്രസ്വകാല വിപണി (short run market), ദീര്‍ഘകാല വിപണി (long run market) എന്നിവയാണ് പ്രധാനം. കാലദൈര്‍ഘ്യം ഏറ്റവും കുറഞ്ഞ ഒരു ദിവസത്തെ വിപണിയില്‍ വിലനിര്‍ണയത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത് ചോദനമായിരിക്കും. ഉദാഹരണത്തിന് മത്സ്യവിപണി നോക്കുക. ഒരു ദിവസം വിപണിയില്‍ വില്പനയ്ക്കു വരുന്ന മത്സ്യത്തിന്റെ അളവ് നിശ്ചിതമായിരിക്കും. അതിന്റെ പ്രദാനം കൂട്ടാനോ കുറയ്ക്കാനോ സാധ്യമല്ല. ആ അവസ്ഥയില്‍ പ്രദാനത്തെക്കാളും വിലയെ സ്വാധീനിക്കുന്നത് ചോദനത്തിന്റെ ശക്തി ആയിരിക്കും. എന്നാല്‍ വിപണിയുടെ കാലദൈര്‍ഘ്യം കൂടുന്നതനുസരിച്ച് പ്രദാനത്തില്‍ മാറ്റമുണ്ടാക്കാന്‍ ഉത്പാദകര്‍ക്കും കച്ചവടക്കാര്‍ക്കും സമയം കിട്ടും. ഇവിടെ ചോദനവും പ്രദാനവും പ്രാധാന്യമര്‍ഹിക്കുന്നു.


നവ ക്ലാസ്സിക്കല്‍ ധനതത്ത്വശാസ്ത്രത്തിലെ ഒരു സുപ്രധാന ആശയം സന്തുലിതാവസ്ഥ (equilibrium) ആണ്. വിപണിയില്‍ ചോദനവും പ്രദാനവും തുല്യമാകുമ്പോഴാണ് വിപണി സന്തുലിതാവസ്ഥയില്‍ എത്തുന്നത്. ആ അവസ്ഥയില്‍ നിലവില്‍വരുന്ന വിലകളെ സന്തുലിത വിലകള്‍ (equilibrium prices) എന്ന് വിളിക്കുന്നു. ചരക്കുത്പാദനത്തിലെ ചെലവും ചരക്കിന്റെ ഉപഭോഗത്തില്‍നിന്നു കിട്ടുന്ന പ്രയോജനവും സമതുലിതമാകുമ്പോഴേ വിപണി പ്രവര്‍ത്തനക്ഷമമാവുകയുള്ളൂ. ഈ അപഗ്രഥനത്തിന് മാര്‍ഷല്‍ ഉപയോഗിച്ചത് പ്രധാനമായും സീമാന്ത ചെലവ്, സീമാന്ത പ്രയോജനം (marginal cost and marginal utility) എന്നീ ആശയങ്ങളാണ്. ഇവയുമായി ബന്ധപ്പെടുത്തിയ സിദ്ധാന്തങ്ങളാണ് ഉത്പാദനച്ചെലവിന്റെ നിയമങ്ങളും (law of cost) പ്രയോജനത്തിന്റെ നിയമങ്ങളും (law of utility). ഉത്പാദനത്തിനെ മൂന്ന്ഘട്ടങ്ങളായി തരംതിരിച്ചിരിക്കുന്നു. ആദ്യ ഘട്ടത്തില്‍ കുറഞ്ഞ ചെലവിന് കൂടുതല്‍ ഉത്പാദനം, രണ്ടാമത്തെ ഘട്ടത്തില്‍ ചെലവിന് തുല്യം ഉത്പാദനം, അവസാന ഘട്ടത്തില്‍ നിശ്ചിത ഉത്പാദനത്തിന് കൂടുതല്‍ ചെലവ് എന്നിങ്ങനെയാണ്. ഈ ഘട്ടങ്ങളെ കുറയുന്ന ചെലവിന്റെ നിയമം (law of diminishing cost), തുല്യ ചെലവിന്റെ നിയമം (law of constant cost), കൂടുന്ന ചെലവിന്റെ നിയമം (law of increasing cost) എന്നീ ആശയങ്ങള്‍ ഉപയോഗിച്ചാണ് മാര്‍ഷല്‍ അപഗ്രഥിച്ചത്. ഈ മൂന്ന് നിയമങ്ങളുടെ മറുവശമാണ് കൂടുന്ന ഉത്പാദനത്തിന്റെ നിയമം (law of increasing returns), തുല്യ ഉത്പാദനത്തിന്റെ നിയമം (law of constant returns), കുറയുന്ന ഉത്പാദനത്തിന്റെ നിയമം (law of diminishing returns) എന്നിവ. ഇവിടെ ഉത്പാദനം (production), വരുമാനം (returns) എന്നിവ ഒരേ അര്‍ഥത്തിലാണ് ഉപയോഗിച്ചിട്ടുള്ളത്.

നവ ക്ലാസ്സിക്കല്‍ ധനതത്ത്വശാസ്ത്രത്തിലെ വരുമാന വിതരണ സിദ്ധാന്തം വളരെ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. പ്രത്യേകിച്ചും വരുമാന വിതരണവും സാമ്പത്തിക വളര്‍ച്ചയും തമ്മിലുള്ള ബന്ധം (relation between distribution and economic growth) വളരെ സ്പഷ്ടമായിക്കഴിഞ്ഞപ്പോള്‍. മാര്‍ഷലിന്റെ അഭിപ്രായത്തില്‍ ഉത്പാദനത്തിന്റെ പിറകില്‍ പ്രവര്‍ത്തിക്കുന്നത് ഭൂമി (land ), തൊഴില്‍ (labour), മൂലധനം (capital), സംഘാടകത്വം (enterprise) എന്നീ വിഭവങ്ങളാണ്. ഓരോ വിഭവത്തിന്റെയും കാര്യത്തില്‍ വിഭവ വില നിര്‍ണയം നടക്കുന്നത് വിഭവ വിപണിയിലാണ് (factor market). വിഭവ വില നിര്‍ണയത്തില്‍ അതത് വിഭവങ്ങളുടെ പ്രദാനവും ചോദനവും പ്രതിപ്രവര്‍ത്തിക്കുന്നു. അതിന്റെ ഫലമായി സന്തുലിത വിഭവ വിലകള്‍ ഉണ്ടാകുന്നു. ആ വിലകള്‍ പ്രദാനത്തെയും ചോദനത്തെയും തുല്യമാക്കി വിഭവ വിപണിയെ മുക്തമാക്കുന്നു (clearing). ഇതിനെ വിപണി മുക്ത പ്രക്രിയ (market clearing process) എന്നു വിളിക്കുന്നു. ഇതുതന്നെയാണ് ചരക്ക് വിപണിയിലും നടക്കുന്നത്.

ഓരോ വിഭാഗത്തിന്റെ കാര്യത്തിലും ചില പ്രത്യേകതകള്‍ ഉണ്ടെന്ന് മാര്‍ഷല്‍ വിശദീകരിച്ചു. ഭൂമിയുടെ കാര്യത്തിലെ പ്രത്യേകത അതിന്റെ സ്ഥിരപ്രദാനമാണ് (fixed supply). തൊഴിലിന്റെ കാര്യത്തില്‍ ജനസംഖ്യാ വര്‍ധനവ് അതിന്റെ പ്രദാനത്തെ സ്വാധീനിക്കുന്നു. മൂലധനത്തിന്റെ കാര്യത്തില്‍ മനുഷ്യരുടെ മിച്ച സമ്പാദ്യത്വരയും ഉത്പാദകരുടെ നിക്ഷേപത്വരയും പ്രധാന ശക്തികളാണ്. സംഘാടകത്വത്തിന്റെ കാര്യത്തില്‍ സംഘാടകന്റെ ഹ്രസ്വകാലത്തും ദീര്‍ഘകാലത്തും മാറിമാറി വരുന്ന ലക്ഷ്യങ്ങളും മനോഗതിയിലുണ്ടാകുന്ന മാറ്റങ്ങളും പ്രാധാന്യമര്‍ഹിക്കുന്നു. മാര്‍ഷലിന്റെ അഭിപ്രായത്തില്‍ ഏതു വിഭവമായാലും, അതിന്റെ സീമാന്ത ഉത്പാദനക്ഷമതയാണ് (marginal productivity) വിഭവ വില നിര്‍ണയിക്കുന്നത്. പാട്ടം, കൂലി, പലിശ, ലാഭം എന്നിവയുടെ കാര്യത്തില്‍ ഇതാണ് ശരി. ഏതായാലും മാര്‍ഷല്‍ സീമാന്ത ഉത്പാദനക്ഷമതയുടെ നിയമം ഉപയോഗിച്ചത് ഒരു പ്രത്യേക ലക്ഷ്യം വച്ചുകൊണ്ടാണ്. മേല്‍ സൂചിപ്പിച്ച നാല് ഉത്പാദന വിഭവങ്ങള്‍ക്കും നല്കുന്ന പ്രതിഫലം ആ വിഭവങ്ങളുടെ സീമാന്ത ഉത്പാദനക്ഷമതയുടെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കുകയാണെങ്കില്‍ ആകെ ഉത്പാദനം (total production) നാലു വിഭവങ്ങള്‍ക്കുംകൂടി നല്കുന്ന ആകെ പ്രതിഫലത്തിന്, അതായത് പാട്ടം + കൂലി + പലിശ + ലാഭം (rent+wages+interest+profit) എന്നിവയ്ക്കു തുല്യമായിരിക്കും. ഇതിനെ പൊതുവായ വിതരണസിദ്ധാന്തം (General theory of distribution) എന്ന് മാര്‍ഷല്‍ വിശേഷിപ്പിച്ചു. വിതരണത്തിന്റെ സീമാന്ത ഉത്പാദനക്ഷമതാ സിദ്ധാന്തം (Marginal productivity theory of distribution) എന്നും ഇതിനെ വിളിക്കുന്നുണ്ട്.

മാര്‍ഷലിന്റെ മറ്റു ചില സുപ്രധാന ആശയങ്ങളും ഇന്ന് നവ ക്ളാസ്സിക്കല്‍ ധനതത്ത്വശാസ്ത്രത്തിന്റെ അവിഭാജ്യ ഘടകങ്ങളായിട്ടുണ്ട്. അവയിലൊന്നാണ് ചോദന സിദ്ധാന്തം (Theory of demand). ഇതിന്റെ പിറകിലെ ആശയം പ്രയോജനത്തിന്റെ സിദ്ധാന്തം (Theory of utility) ആണ്. ചരക്കിന്റെ ഉപഭോഗം ക്രമമായി വര്‍ധിക്കുമ്പോള്‍ ഉപഭോക്താവിനു കിട്ടുന്ന സീമാന്ത പ്രയോജനം (Marginal utility) ആദ്യഘട്ടത്തില്‍ ഉയരും, പിന്നീട് സ്ഥിരമായി നില്ക്കും, പിന്നീട് അവസാന ഘട്ടത്തില്‍ അത് ക്രമമായി താഴും. പ്രദാനത്തിന്റെ കാര്യത്തിലും സീമാന്തച്ചെലവ് ഇതേ സ്വഭാവം കാണിക്കുന്നു. ഉത്പാദനം കൂടുമ്പോള്‍ ആദ്യഘട്ടത്തില്‍ സീമാന്തച്ചെലവ് കുറയും. പിന്നീട് ഓരോ യൂണിറ്റിനും തുല്യമാകും. അവസാനം ഓരോ അധിക യുണിറ്റ് ഉത്പാദനത്തിനും സീമാന്തച്ചെലവ് കൂടും.

മാര്‍ഷലിന്റെ 'ഇലാസ്തികത' (elasticity) എന്ന ആശയത്തിന് വിപണി വില നിര്‍ണയത്തിലും സര്‍ക്കാര്‍ നികുതി നിര്‍ണയത്തിലും വലിയ സ്വാധീനമുണ്ട്. ഉയര്‍ന്ന ഇലാസ്തികയുള്ള ചരക്കുകളുടെ കാര്യത്തില്‍ ഒരു ചെറിയ വില വര്‍ധനവ് അവയുടെ ചോദനത്തില്‍ വലിയ തോതിലുള്ള ഇടിവുണ്ടാക്കും. അതുപോലെ കുറഞ്ഞ ഇലാസ്തികതയുള്ള ചരക്കുകളുടെമേല്‍ നികുതി ചുമത്തിയാല്‍ അവയുടെ ചോദനം കുറയുകയില്ല. ഉദാഹരണത്തിന് അവശ്യചരക്കുകളുടെ ചോദന ഇലാസ്തികത (demand elasticity) കുറവാണ്. അവയില്‍ ചുമത്തുന്ന നികുതി നികുതിവരുമാനത്തില്‍ കുറവ് വരുത്തകയില്ല. ഉപ്പിന്റെ കാര്യംതന്നെ എടുക്കുക. ഇതിനോട് ബന്ധപ്പെടുത്തിയാണ് മാര്‍ഷല്‍ 'ഉപഭോക്താവിന്റെ മിച്ചം' (Consumer's surplus) എന്ന ആശയം കൊണ്ടുവന്നത്.

അപഗ്രഥനത്തിന് സ്ഥിതതന്ത്രത്തിന്റെ (Statics) ചട്ടക്കൂടാണ് മാര്‍ഷലിന്റെ സഹധനതത്ത്വശാസ്ത്രജ്ഞര്‍ ഉപയോഗിച്ചിരുന്നത്. അതില്‍ ചെറിയ മാറ്റം വരുത്തി താരതമ്യ സ്ഥിതതന്ത്രമെന്ന (Comparative Statics) ചട്ടക്കൂടാണ് മാര്‍ഷല്‍ ഉപയോഗിച്ചത്. അത് പിന്നീട് മാര്‍ഷലിന്റെ ധനതത്ത്വശാസ്ത്രത്തിന്റെ മുഖമുദ്ര ആയി. ക്ളാസ്സിക്കല്‍ ധനതത്ത്വശാസ്ത്രം, നവ ക്ളാസ്സിക്കല്‍ ധനതത്ത്വശാസ്ത്രം, പൊതു സന്തുലിതാവസ്ഥയുടെ സിദ്ധാന്തം (General equilibrium theory) എന്നിവയെ കൂട്ടിയിണക്കാന്‍ മാര്‍ഷലിനു കഴിഞ്ഞു. വിദേശ വാണിജ്യം, വ്യവസായം, വ്യാപാരം, പണം, വായ്പ എന്നീ വിഷയങ്ങളെക്കുറിച്ച് നിസ്തുലമായ സംഭാവനകളാണ് നവ ക്ളാസ്സിക്കല്‍ ധനതത്ത്വശാസ്ത്ര മേഖലയില്‍ മാര്‍ഷല്‍ നല്കിയിട്ടുള്ളത്. 1890-ല്‍ പ്രസിദ്ധീകരിച്ച 'ധനതത്ത്വശാസ്ത്ര തത്ത്വങ്ങള്‍' എന്ന ഗ്രന്ഥമാണ് മാര്‍ഷലിനെ നവ ക്ളാസ്സിക്കല്‍ ധനതത്ത്വശാസ്ത്രത്തിന്റെ മുഖ്യ വക്താവായി സ്ഥിരപ്രതിഷ്ഠ നേടാന്‍ സഹായിച്ചത്.

കെയിന്‍സിന്റെ ധനതത്ത്വശാസ്ത്രം (Keynesian Economics). നവ ക്ളാസ്സിക്കല്‍ ധനതത്ത്വശാസ്ത്രം ഉപയോഗിച്ച താരതമ്യ സ്ഥിതതന്ത്രമെന്ന ചട്ടക്കൂടാണ് (Comparative Static framework) കെയിന്‍സും ഉപയോഗിച്ചത്. എന്നാല്‍ അദ്ദേഹം സൂക്ഷ്മധനതത്ത്വശാസ്ത്രം (Micro economics) ഉപേക്ഷിച്ച് സ്ഥൂലധനതത്ത്വശാസ്ത്രം (Macro economics) എന്ന മേഖലയാണ് തന്റെ തനതായ സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കാന്‍ സ്വീകരിച്ചത്.

പ്രധാനമായും പരസ്പരം ബന്ധപ്പെട്ട മൂന്ന് ആശയങ്ങളെ കേന്ദ്രീകരിച്ചാണ് കെയിന്‍സിന്റെ സിദ്ധാന്തം നിലനില്ക്കുന്നത്. ഒന്ന്, വിപണിവ്യവസ്ഥയുടെ സ്ഥിരത; പ്രത്യേകിച്ച് പൂര്‍ണ തൊഴില്‍ സ്ഥിതി (full employment) നിലനിര്‍ത്താനുള്ള അതിന്റെ കഴിവ്. രണ്ട്, സമ്പദ് വ്യവസ്ഥയില്‍ പണത്തിന്റെ പങ്ക്. മൂന്ന്, വിപണിവ്യവസ്ഥയിലെ ദീര്‍ഘകാല ചലനാത്മകത (long term dynamics). സമ്പദ് വ്യവസ്ഥയിലെ ആകെ ഉത്പാദനം, പൊതു തൊഴില്‍ സ്ഥിതി എന്നിവ നിര്‍ണയിക്കുന്നത് സഞ്ചിതചോദനം (aggregate demand) ആണ്. അതിന്റെ രണ്ട് ഘടകങ്ങളാണ് മൊത്ത ഉപഭോഗച്ചെലവും (aggregate consumption expenditure) മൊത്ത നിക്ഷേപച്ചെലവും (aggregate investment expenditure). ഇവയുടെ പിറകില്‍ ജനസംഖ്യാ നിലവാരവും സാങ്കേതിക വിദ്യാ നിലവാരവും കെയിന്‍സ് പരിഗണിക്കുന്നുണ്ട്.

ക്ളാസ്സിക്കല്‍ ധനതത്ത്വശാസ്ത്രത്തിന്റെ കാഴ്ചപ്പാടില്‍ പണമായി കൊടുക്കുന്ന കൂലിനിരക്ക് കുറച്ചാല്‍, സംഘാടകര്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്കാന്‍ മുന്നോട്ടു വരുന്നതുകൊണ്ട് തൊഴിലില്ലായ്മ പരിഹരിച്ച് പൂര്‍ണ തൊഴില്‍സ്ഥിതി ഉണ്ടാകും. ചുരുക്കത്തില്‍ തൊഴിലില്ലായ്മ ഇല്ലാതാക്കാന്‍ കൂലി കുറച്ചാല്‍ മാത്രം മതി എന്ന് അവര്‍ വാദിച്ചു. പക്ഷേ കെയിന്‍സ് അതിനെ നിശിതമായി വിമര്‍ശിച്ചു. കൂലി കുറച്ചാല്‍, ഉപഭോഗച്ചെലവും തുടര്‍ന്ന് സഞ്ചിതചോദനം അഥവാ മൊത്തചോദനവും കുറയും. തുടര്‍ന്ന് സംഘാടകരുടെ ലാഭനിരക്ക് കുറയുന്നതുകൊണ്ട് അവര്‍ നിക്ഷേപം കുറയ്ക്കും. അതിന്റെ ഫലമായി തൊഴിലില്ലായ്മ വര്‍ധിക്കും.

ക്ളാസ്സിക്കല്‍ ധനതത്ത്വശാസ്ത്രത്തില്‍ ജെ.ബി.സേയുടെ സിദ്ധാന്തം നേരത്തെ സൂചിപ്പിച്ചിരുന്നു. കെയിന്‍സിന്റെ അഭിപ്രായത്തില്‍ പ്രദാനം ചോദനത്തെ സൃഷ്ടിക്കുന്നില്ല. മറിച്ച് ചോദനമാണ് പ്രദാനത്തെ സൃഷ്ടിക്കുന്നത്. കെയിന്‍സിന്റെ ധനതത്ത്വശാസ്ത്രത്തിന്റെ അടിസ്ഥാനശില ആയി ഈ ആശയത്തെ കരുതാം. കെയിന്‍സിന്റെ അഭിപ്രായത്തില്‍ നാല് ഘടകങ്ങളാണ് സമ്പദ്ഘടനയിലെ തൊഴില്‍ സ്ഥിതി അഥവാ നിലവാരം നിര്‍ണയിക്കുന്നത്. സീമാന്ത ഉപഭോഗ തൃഷ്ണ (Marginal propensity to consume), മൂലധനത്തിന്റെ സീമാന്ത ക്ഷമത (Marginal efficiency of capital), പണത്തിന്റെ അളവ് (Quantity of money), ബാധ്യതകള്‍ തീര്‍ക്കാനുള്ള പണത്തിന്റെ കഴിവ് അടിസ്ഥാനമാക്കിയുള്ള മുന്‍ഗണന അഥവാ ഇഷ്ടപ്പെടല്‍ (Liquidity preference) എന്നിവയാണ് ഈ ഘടകങ്ങള്‍.

ഉപഭോഗധര്‍മം (consumption function) എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ മൊത്ത ഉപഭോഗം മൊത്തച്ചെലവിന്റെ ഒരു നിശ്ചിത അനുപാതമായിരിക്കും എന്ന് കെയിന്‍സ് വാദിച്ചു. അതുകൊണ്ടുതന്നെ ഓരോ നിക്ഷേപ നിലവാരത്തിലും അതിനോടു ബന്ധപ്പെട്ട അതിന്റെ പ്രതിഫലനമായ സന്തുലിത തൊഴില്‍ സ്ഥിതി (equilibrium level of employment) ഉണ്ടാകുമെന്ന് കെയിന്‍സ് പറഞ്ഞെങ്കിലും തൊഴിലില്ലായ്മ പരിഹരിക്കാന്‍ പുതിയ നിക്ഷേപംതന്നെ വേണമെന്ന് നിര്‍ദേശിച്ചു. പക്ഷേ ഈ നിക്ഷേപം പ്രധാനമായും രണ്ട് ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. അവ പലിശ നിരക്കും (Rate of interest) മൂലധനത്തിന്റെ സീമാന്ത ക്ഷമതയുമാണ് (Marginal efficiency of capital). രണ്ടാമത്തെ ഘടകത്തെക്കാള്‍ ഒന്നാമത്തെ ഘടകം കുറഞ്ഞിരുന്നാല്‍ നിക്ഷേപം ഉയരും. പലിശനിരക്കാണെങ്കില്‍ പണത്തിന്റെ അളവ് (Money supply), ബാധ്യതകള്‍ തീര്‍ക്കാനുള്ള പണത്തിന്റെ കഴിവ് അടിസ്ഥാനമാക്കിയുള്ള മുന്‍ഗണന (Liquidity preference)ഋ.ട. ജവലഹു എന്നിവയെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് പലിശനിരക്ക് കുറച്ചാല്‍ മതിയെങ്കിലും പലിശനിരക്ക് കുറയ്ക്കുന്നതിന് പണത്തിന്റെ അളവ്, സ്റ്റോക്ക് അഥവാ പ്രദാനം എന്നിവ വര്‍ധിപ്പിച്ചാല്‍ മതി. വന്‍തോതില്‍ തൊഴിലില്ലായ്മ നിലനില്ക്കുമ്പോള്‍ അത് പരിഹരിക്കാന്‍ സുലഭമായ പണനയം (Cheap money policy) ആണ് കെയിന്‍സ് നിര്‍ദേശിച്ചത്. സ്വകാര്യ നിക്ഷേപകരെ ഉത്തേജിപ്പിക്കാന്‍ പണത്തിന്റെ സ്റ്റോക്ക് ഉയര്‍ത്തി കരുതിക്കൂട്ടി പലിശനിരക്ക് കുറച്ചു നിര്‍ത്തിഋ.ട. ജവലഹുയാല്‍ അതില്‍ അപാകതയില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. ഏതായാലും പലിശനിരക്ക് യഥാര്‍ഥത്തില്‍ ഒരു പണ പ്രതിഭാസമാണ് (Monetary phenomenon). കേന്ദ്രബാങ്കിന്റെ പണസ്റ്റോക്കും ഓഹരിക്കമ്പോളത്തിലെ ബോണ്ടുകള്‍ എന്നിവയും ഓഹരിക്കമ്പോളത്തിലെ ഊഹക്കച്ചവടങ്ങളും വ്യതിയാനങ്ങളും പലിശനിരക്കിനെയും അതുവഴി നിക്ഷേപത്തെയും സ്വാധീനിക്കുന്നു. ക്ളാസ്സിക്കല്‍ ധനതത്ത്വശാസ്ത്രത്തില്‍ മൊത്ത മിച്ച സമ്പാദ്യവും (Aggregate savings) മൊത്ത നിക്ഷേപവും (Aggregate investment) തുല്യമാക്കുന്നത് പലിശനിരക്കായിരുന്നു. ഈ അഭിപ്രായം കെയിന്‍സ് തിരുത്തി. മൊത്ത വരുമാനമാണ് (aggregate income) അതിന്റെ ചലനങ്ങളിലൂടെ മൊത്ത മിച്ച സമ്പാദ്യത്തെയും മൊത്ത നിക്ഷേപത്തെയും തുല്യമാക്കുന്നത്. ഇത് ഒരു പുതിയ മാനം സൃഷ്ടിച്ചു.

മൊത്ത വരുമാനത്തെ സ്വാധീനിക്കുന്ന മറ്റൊരു പ്രധാന ഘടകം സര്‍ക്കാര്‍ നടത്തുന്ന പൊതു ചെലവാണ്. സ്വകാര്യ ചെലവുകളും നിക്ഷേപവും പലിശനിരക്കിന്റെ ചലനങ്ങള്‍ക്കൊപ്പം നീങ്ങുമ്പോള്‍, പൊതു ചെലവും പൊതു നിക്ഷേപവും പലിശ നിരക്കിന്റെ സ്വാധീനത്തിലല്ല. തൊഴിലില്ലായ്മ പരിഹരിക്കാന്‍ പൊതു ചെലവുകളും (Public expenditure) നിക്ഷേപങ്ങളും (Public investment) തന്നെയാണ് അതുകൊണ്ട് ഏറ്റവും യോജിച്ചതെന്ന് കെയിന്‍സ് വാദിച്ചു. സര്‍ക്കാര്‍ ചെലവാക്കുന്ന അഥവാ നിക്ഷേപിക്കുന്ന ഓരോ രൂപയ്ക്കും അതിന്റെ എത്രയോ മടങ്ങ് കണ്ട് മൊത്ത വരുമാനത്തെ വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് വിശദീകരിക്കാനാണ് നിക്ഷേപ ഗുണകം (Investment multiplier) എന്ന ആശയം കെയിന്‍സ് നിര്‍ദേശിച്ചത്. ഈ ഗുണകത്തിന്റെ മൂല്യം സീമാന്ത സമ്പാദ്യ തൃഷ്ണയുടെ (Marginal propensity to save) വ്യുത്ക്രമത്തെ (reciprocal) ആശ്രയിച്ചിരിക്കുന്നു. ഒരു രൂപയുടെ വര്‍ധന വരുമാനത്തില്‍ ഉണ്ടായാല്‍ അതിന്റെ 3/4 ഭാഗം ഉപഭോഗത്തിനും ബാക്കിവരുന്ന 1/4 ഭാഗം സമ്പാദ്യത്തിനും മാറ്റിവയ്ക്കുന്നുവെന്ന് കരുതുക. അങ്ങനെയാണെങ്കില്‍ 1/4ന്റെ വ്യുത്ക്രമമാണ് 4 എന്ന സംഖ്യ. നിക്ഷേപ ഗുണകം എന്ന ആശയമനുസരിച്ച് സര്‍ക്കാര്‍ നടത്തുന്ന ഓരോ രൂപ നിക്ഷേപത്തിനും നാലിരട്ടി കണ്ട് വരുമാനത്തെ വര്‍ധിപ്പിക്കാന്‍ കഴിയും. ദരിദ്രമായ വികസ്വര രാഷ്ട്രങ്ങളില്‍ സീമാന്ത സമ്പാദ്യ തൃഷ്ണ വളരെക്കുറഞ്ഞിരിക്കുന്നതുകൊണ്ട് അവിടെ നിക്ഷേപ ഗുണകത്തിന്റെ മൂല്യം വളരെ ഉയര്‍ന്നിരിക്കും എന്ന് കെയിന്‍സ് നിര്‍ദേശിച്ചു. സമ്പദ്ഘടനയുടെ മാനേജ്മെന്റ് സ്റ്റേറ്റിന്റെ നിയന്ത്രണത്തിലായിരിക്കണമെന്നും കെയിന്‍സ് കൂട്ടിച്ചേര്‍ത്തു.

കെയിന്‍സിന്റെ ധനതത്ത്വശാസ്ത്രം വലിയ ഒരു വഴിത്തിരിവാണ്, പ്രത്യേകിച്ചും സ്ഥൂല വിശകലന മാതൃകയുടെ കാര്യത്തില്‍. ദേശീയ വരുമാനവും (National income) ദേശീയ ചെലവും (National expenditure) തമ്മിലുള്ള ബന്ധം സുപ്രധാനമാണ്. മൊത്ത ചോദനത്തിന്റെ (ഉപഭോഗം, നിക്ഷേപം-Consumption and investment) നിയന്ത്രണം സ്റ്റേറ്റിന്റെ കൈയിലായിരിക്കണം. മത്സരാധിഷ്ഠിത സമ്പദ് വ്യവസ്ഥയില്‍ ഒരിക്കലും പൂര്‍ണ തൊഴില്‍ സ്ഥിതി ഉണ്ടാകില്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സ്റ്റേറ്റ് കൂടുതല്‍ കരുതലോടെ ഇരിക്കണമെന്നും കെയിന്‍സ് നിര്‍ദേശിച്ചു.

കെയിന്‍സിനുശേഷം ക്ളാസ്സിക്കല്‍ ധനതത്ത്വശാസ്ത്രത്തെയും കെയിന്‍സിന്റെ ധനതത്ത്വശാസ്ത്രത്തെയും കൂടുതല്‍ അടുപ്പിക്കാന്‍ ശ്രമിച്ചവരാണ് ജെ. ആര്‍. ഹിക്സ് (J.R.Hicks) മുതലായവര്‍. കെയിന്‍സ് സിദ്ധാന്തം ഒരു പൊതു സിദ്ധാന്തമല്ല (General theory) എന്ന് അവര്‍ വാദിച്ചു. അവരാണ് നവ ക്ളാസ്സിക്കല്‍ സങ്കലനം (Neo classical synthesis) എന്ന ആശയം ധനതത്ത്വശാസ്ത്ര മണ്ഡലത്തില്‍ സൃഷ്ടിച്ചത്. ഐ.എസ്-എല്‍.എം. (IS-LM) എന്ന പ്രയോഗത്തില്‍ ഐ (I) നിക്ഷേപം (Investment), എസ് (S) സമ്പാദ്യം (Savings), എല്‍ (L) പണത്തിന്റെ ബാധ്യതകള്‍ നിറവേറ്റാനുള്ള കഴിവുണ്ടാക്കുന്ന മുന്‍ഗണന (Liquidity preference), എം (M) പണത്തിന്റെ ലഭ്യത (Money supply) എന്നിവയാണ് ഹിക്സ് ഉള്‍പ്പെടുത്തിയത്. വരുമാനത്തിലെ ചലനങ്ങള്‍ നിക്ഷേപത്തെയും സമ്പാദ്യത്തെയും തുല്യമാക്കുന്നു. പലിശനിരക്കിലുള്ള ചലനങ്ങള്‍ പണത്തിനോടുള്ള മുന്‍ഗണനയെയും പണത്തിന്റെ സ്റ്റോക്കിനെയും തുല്യമാക്കുന്നു. എന്നാല്‍ ഒരു സന്തുലിതാവസ്ഥ ഉണ്ടാകണമെങ്കില്‍ മേല്പറഞ്ഞ നാല് ഘടകങ്ങളും ഒരേപോലെ സന്തുലിതമായ നിലയിലെത്തണം. അങ്ങനെയുണ്ടാകുന്ന അവസ്ഥയാണ് യഥാര്‍ഥത്തില്‍ പൊതു സന്തുലിതാവസ്ഥ (general equilibrium). അങ്ങനെയൊരവസ്ഥയില്‍ ചരക്കു കമ്പോളവും പണക്കമ്പോളവും സന്തുലിതാവസ്ഥയിലെത്തും. സാമ്പത്തിക സ്ഥിരത തേടുന്നവര്‍ക്ക് ഇത് ഒരു ഗുണപാഠമാണ്. സമ്പാദ്യം, നിക്ഷേപം, വില, കൂലി, എന്നീ യഥാര്‍ഥ ചലാങ്കങ്ങളോടൊപ്പം (Real variables) പണം, പലിശനിരക്ക് എന്നീ പണസംബന്ധിയായ ചലാങ്കങ്ങളും (Monetary variables) സമ്പദ്ഘടനയുടെ സ്ഥിരത (Economic stability) നിര്‍ണയിക്കുന്നുവെന്ന് കെയിന്‍സിന്റെയും നവ ക്ളാസ്സിക്കല്‍ സങ്കലനത്തിന്റെയും ധനതത്ത്വശാസ്ത്രം സ്ഥാപിക്കുന്നു.

കെയിന്‍സിനു ശേഷമുള്ള ധനതത്ത്വശാസ്ത്രം (Post Keynesian Economics). കെയിന്‍സിന്റെ സിദ്ധാന്തത്തെ പിന്തുടര്‍ന്നും അതിനെ വിമര്‍ശിച്ചും വിപുലമാക്കിയും ധനതത്ത്വശാസ്ത്രം അതിവേഗം വളരുകയുണ്ടായി. ചില അവസരങ്ങളില്‍ അവ പ്രത്യേക തട്ടകങ്ങളിലുമായി. അവയില്‍ പ്രധാനപ്പെട്ടവ:

i. കെയിന്‍സ് പ്രവര്‍ത്തിച്ചിരുന്ന കേംബ്രിജ് സര്‍വകലാശാലയുടെ പേര് സ്വീകരിച്ച് കേംബ്രിജ് സ്കൂള്‍ ഒഫ് ഇക്കണോമിക്സ് രൂപംകൊണ്ടു. ഇതില്‍ സംഭാവന നല്കിയവരില്‍ ഭൂരിപക്ഷവും നവ ക്ളാസ്സിക്കല്‍ സ്കൂളിന്റെ സ്ഥാപകനായ മാര്‍ഷലിന്റെ പിന്‍ഗാമികളായിരുന്നു, പ്രത്യേകിച്ചും ആശയപരമായി. യഥാര്‍ഥത്തില്‍ കേംബ്രിജ് സ്കൂളിലെ ധനതത്ത്വശാസ്ത്രജ്ഞന്മാര്‍ നവ ക്ളാസ്സിക്കല്‍ സിദ്ധാന്തങ്ങളുടെ വിമര്‍ശകരായി മാറുകയാണുണ്ടായത്. ഇവരില്‍ മുഖ്യമായും പോള്‍ സാമുവല്‍സണ്‍ (Paul Samuelson), റോബര്‍ട്ട് സോളോ (Robert Solow) എന്നിവരായിരുന്നു മുന്‍പന്തിയില്‍. ഇവര്‍ അമേരിക്കയിലെ മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി എന്ന ഗവേഷണ സ്ഥാപനത്തിലെ പ്രവര്‍ത്തകരായിരുന്നു. ഇംഗ്ളണ്ടിലെയും അമേരിക്കയിലെയും കേംബ്രിജ് സ്കൂളുകള്‍ തമ്മില്‍ ചില ആശയ സംഘട്ടനങ്ങളും ഉണ്ടായിരുന്നു.

ii. ഇംഗ്ളണ്ടിലെ ആധുനിക കേംബ്രിജ് സ്കൂള്‍ (Modern Cambridge School) അവരുടെ സാമ്പത്തിക അപഗ്രഥന മാതൃകയില്‍ (economic model) ചരിത്ര-സാമൂഹ്യ-മനശ്ശാസ്ത്ര ഘടകങ്ങള്‍ ഉള്‍പ്പെടുത്തി. മൊത്ത ഉത്പാദന ധര്‍മം (Aggregate production function), സാമ്പത്തിക വളര്‍ച്ച അപഗ്രഥിക്കുന്നതില്‍ അതിന്റെ സ്വാധീനം എന്നിവ അവര്‍ വിമര്‍ശിച്ചു. ഈ സ്കൂളിന്റെ പ്രധാന ശില്പികളും പ്രവര്‍ത്തകരും ജോവന്‍ റോബിന്‍സണ്‍ (Joan Robinson), നിക്കോളാസ് കാള്‍ഡോര്‍ (Nicholas Kaldor), റിച്ചാഡ് കാന്‍ (Richard Kahn), പാസിനെറ്റി (Pasinetti), പിയറോ സ്രാഫാ (Piero Sraffa) എന്നിവരാണ്.

iii. മറ്റൊരു പ്രധാന ധനതത്ത്വശാസ്ത്രശാഖയാണ് പുതിയ ക്ളാസ്സിക്കല്‍ സ്ഥൂല ധനതത്ത്വശാസ്ത്രം (New classical Macro economics ). പരമ്പരാഗത ക്ളാസ്സിക്കല്‍ ധനതത്ത്വശാസ്ത്രത്തിന്റെ ആശയങ്ങളുടെ പുനരാവിഷ്കരണമാണ് ഈ ശാഖ നിറവേറ്റിയത്. യുക്തിസഹമായ പ്രതീക്ഷ (rational expectations), പ്രകൃതിദത്തമായ തൊഴിലില്ലായ്മാ നിരക്ക് (natural rate of unemployment എന്നീ സങ്കീര്‍ണങ്ങളായ ആശയങ്ങളാണ് ഈ ശാഖയുടെ അടിസ്ഥാന ശിലകള്‍. സ്വതന്ത്രരായ വ്യക്തികള്‍ (ഉപഭോക്താക്കള്‍, നിക്ഷേപകര്‍, സമ്പാദ്യം മിച്ചം വയ്ക്കുന്നവര്‍) എടുക്കുന്ന തീരുമാനങ്ങള്‍ അവരുടേതുമാത്രമായ മണ്ഡലത്തില്‍നിന്ന് അവര്‍ക്കു ലഭ്യമായ സാമ്പത്തിക സൂചനകളുടെ അടിസ്ഥാനത്തില്‍ എടുക്കുമ്പോള്‍, അവ സ്റ്റേറ്റ് കരുതിക്കൂട്ടിയെടുക്കുന്ന പ്രത്യേക ലക്ഷ്യബോധമുള്ള തീരുമാനങ്ങളെ ദുര്‍ബലപ്പെടുത്തുന്നവയായിത്തീരാന്‍ സാധ്യത വളരെയേറെയാണ് എന്ന നിഗമനത്തിലാണ് ഈ സുപ്രധാന ധനതത്ത്വശാസ്ത്രശാഖ ചെന്നുനില്ക്കുന്നത്. സ്റ്റേറ്റ് എടുക്കുന്ന ഏത് വിപണിഇടപെടലും അതുമൂലം പരാജയപ്പെടുന്നു. കെയിന്‍സ് നിര്‍ദേശിച്ച സ്റ്റേറ്റിന്റെ മൊത്ത ചോദന മാനേജ്മെന്റ് (Demand Management) നയം പരാജയപ്പെടുന്നത് ഇതുകൊണ്ടാണ്. വിപണിയുടെ പരാജയം (market failure), സ്റ്റേറ്റിന്റെ പരാജയം എന്നിവ രണ്ടും ഇന്ന് മുഖ്യ ചര്‍ച്ചാവിഷയങ്ങളാണ്. സ്വതന്ത്ര വിപണിവ്യവസ്ഥയ്ക്കും ശക്തമായ സ്റ്റേറ്റ് ഇടപെടലിനും വേണ്ടി വാദിക്കുന്നവര്‍ അതിശക്തമായ പോരാട്ടത്തിലാണിപ്പോള്‍.

iv. ഹ്രസ്വകാലത്തും ദീര്‍ഘകാലത്തും ദേശീയ ഉത്പാദനം, വരുമാനം എന്നിവയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ നിര്‍ണയിക്കുന്ന ഘടകങ്ങള്‍ എന്തെന്നു വിശദീകരിക്കുന്ന ഒരു ധനതത്ത്വശാസ്ത്രശാഖയാണ് പ്രദാനപക്ഷ ധനതത്ത്വശാസ്ത്രം (Supplyside Economics). ഉത്പാദന ഘടകങ്ങളുടെ പ്രദാനവും യുക്തിസഹമായ വിതരണവും സമ്പദ്ഘടനയുടെ കാര്യക്ഷമതയെ പരമാവധിയാക്കാന്‍ സഹായിക്കുമെന്ന് ഈ ധനതത്ത്വശാസ്ത്രശാഖ വിശദീകരിക്കുന്നു. ഇത് കെയിന്‍സിന്റെ സ്ഥൂല ധനതത്ത്വശാസ്ത്രത്തിനോടുള്ള കടുത്ത വെല്ലുവിളിയായിട്ടാണ് തുടങ്ങിയത്. തൊഴില്‍ ചെയ്യാനും നിക്ഷേപിക്കാനും ഉള്ള ആഗ്രഹത്തിനെ നിരുത്സാഹപ്പെടുത്തുന്ന ഘടകങ്ങള്‍ പ്രധാനമായും നികുതി ഘടന, നികുതി നിരക്കുകള്‍, തൊഴിലാളി സംഘടനകളുടെ നിക്ഷേപ സൌഹൃദപരമല്ലാത്ത നടപടികള്‍, സ്ഥാപന ഘടകങ്ങള്‍ (institutional factors) എന്നിവയാണെന്ന് ഈ ധനതത്ത്വശാസ്ത്രശാഖ വികസിപ്പിച്ചെടുത്തവര്‍ അവകാശപ്പെട്ടു. ഇത് പരിഹരിക്കാന്‍ ചില നയപരിപാടികള്‍ അവര്‍ നിര്‍ദേശിച്ചു. ഇംഗ്ളണ്ടില്‍ നവ ലിബറല്‍ ആശയങ്ങളിലും വിപണിയുടെ മാഹാത്മ്യത്തിലും പൂര്‍ണ വിശ്വാസമര്‍പ്പിച്ചിരുന്ന മാര്‍ഗരറ്റ് താച്ചര്‍, അതുപോലെ ചിന്തിച്ച അമേരിക്കയിലെ റൊണാള്‍ഡ് റീഗന്‍ എന്നീ ഭരണകര്‍ത്താക്കള്‍ പ്രദാന പക്ഷ ധനതത്ത്വശാസ്ത്രത്തിന് വിശ്വാസ്യത പകരുന്ന വിധത്തില്‍ വിപണി തുറന്നിട്ട് സ്വതന്ത്ര വ്യാപാരം പ്രോത്സാഹിപ്പിച്ച്, സ്റ്റേറ്റിന്റെ സമ്പദ്ഘടനയിലെ ഇടപെടലുകള്‍ പരമാവധി കുറച്ച്, തൊഴിലാളികളെ ഇഷ്ടംപോലെ വിന്യസിക്കാന്‍ സംഘാടകര്‍ക്കും മുതലുടമകള്‍ക്കും സ്വാതന്ത്യ്രം നല്കി, നികുതികള്‍ വെട്ടിക്കുറച്ച് സമ്പദ്ഘടനയില്‍നിന്ന് സ്റ്റേറ്റിനെ ഒഴിവാക്കിക്കൊണ്ടുള്ള നയങ്ങള്‍ പരീക്ഷിച്ചു. ഇത് ആഗോളശ്രദ്ധ പിടിച്ചുപറ്റി.

v. പുത്തന്‍ സൂക്ഷ്മ ധനതത്ത്വശാസ്ത്രം (New Micro economics) ആണ് മറ്റൊരു സുപ്രധാന ശാഖയായി വളര്‍ന്നിട്ടുള്ളത്. സ്ഥൂല ധനതത്ത്വശാസ്ത്രത്തിന്റെ സൂക്ഷ്മധനതത്ത്വശാസ്ത്ര അടിത്തറയാണ് ഈ ശാഖയുടെ പ്രധാന സംഭാവന (Micro foundaions of Macro economics). ഇ.എസ്. ഫെല്‍പ്സ് (E.S.Phelps) രചിച്ച മൈക്രോ ഇക്കണോമിക് ഫൌണ്ടേഷന്‍സ് ഒഫ് ഇന്‍ഫ്ളേഷന്‍ ആന്‍ഡ് അണ്‍എംപ്ളോയ്മെന്റ് തിയറി (1970) എന്ന ഗ്രന്ഥമാണ് ഇതിന് തുടക്കമിട്ടത്. തൊഴിലില്ലായ്മ, പണപ്പെരുപ്പം (Inflation) എന്നിവയുടെ പിറകില്‍ പ്രവര്‍ത്തിക്കുന്നത് വ്യക്തികളുടെ മാനസികാവസ്ഥയും കണക്കുകൂട്ടലുകളും അവര്‍ സ്വതന്ത്രമായി എടുക്കുന്ന തീരുമാനങ്ങളുമാണ്. വ്യക്തികളോടൊപ്പം സംഘാടകരെയും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സമ്പദ്ഘടനയിലുണ്ടാകുന്ന ഓരോ ചലനവും സൂക്ഷ്മമായി പരിശോധിക്കുന്ന അവര്‍ ആ ചലനങ്ങള്‍ തങ്ങള്‍ക്ക് ഗുണകരമല്ലെന്നു കണ്ടാല്‍ അതിനെ ചെറുക്കാനുള്ള തന്ത്രങ്ങള്‍ക്ക് സ്വയംരൂപംനല്കുന്നു.ചതുരംഗക്കളിയില്‍ചെക്ക്മേറ്റുണ്ടാക്കുന്നതുപോലെ സമ്പദ്ഘടനയിലുണ്ടാകുന്ന തങ്ങള്‍ക്ക് ദോഷകരമായ ചലനങ്ങളെ ചെക്ക്മേറ്റ് ചെയ്യാന്‍ പറ്റിയ തീരുമാനങ്ങളും നടപടികളും അവര്‍ എടുക്കും. അതിന്റെയൊക്കെ പരിണതഫലമാണ് അന്തിമമായി സമ്പദ്ഘടനയില്‍ കാണുന്ന ഫലങ്ങളും അനുഭവങ്ങളും.

vi. പുതുപുത്തന്‍സൂക്ഷ്മ ധനതത്ത്വശാസ്ത്രമാണ് (New new Micro economics) മറ്റൊരു ആധുനിക ശാഖ. തൊഴില്‍, കൂലി, വില എന്നിവ സംബന്ധിച്ച കരാറുകള്‍ എങ്ങനെയുണ്ടാകുന്നുവെന്ന് ഈ ശാഖ വിശദീകരിക്കുന്നു. ഫാക്റ്ററികളില്‍ എങ്ങനെയാണ് ലേ ഓഫുകള്‍ ഉണ്ടാകുന്നത്, തൊഴിലാളികള്‍ എങ്ങനെ തൊഴില്‍ വിട്ടുപോകുന്നു എന്നിവയും പരിഗണിക്കുന്നു. തൊഴില്‍ വിപണി, ചരക്ക് വിപണി എന്നിവയുടെ ഘടന, പെരുമാറ്റം, സ്വഭാവം എന്നിവ മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയുമെന്നാണ് ഈ ശാഖയില്‍ പ്രവര്‍ത്തിക്കുന്ന ധനതത്ത്വശാസ്ത്രജ്ഞര്‍ സൂചിപ്പിക്കുന്നത്.

vii. ധനതത്ത്വശാസ്ത്രത്തിന്റെ വ്യാപ്തി ബൃഹത്താണെന്നു മാത്രമല്ല വളരെ സങ്കീര്‍ണവുമാണ്. വിലധനതത്ത്വശാസ്ത്രം (Price Economics), മാനേജേറിയല്‍ ധനതത്ത്വശാസ്ത്രം (Managerial Economics), ക്ഷേമധനതത്ത്വശാസ്ത്രം (Welfare Economics), ഫിസ്ക്കല്‍ ധനതത്ത്വശാസ്ത്രം (Fiscal Economics), പണധനതത്ത്വശാസ്ത്രം (Monetary Economics), അന്താരാഷ്ട്ര ധനതത്ത്വശാസ്ത്രം (International Economics), വികസന ധനതത്ത്വശാസ്ത്രം (Development Economics) തുടങ്ങിയവയാണ് ധനതത്ത്വശാസ്ത്രത്തിന്റെ പ്രധാന ഉപവിഭാഗങ്ങള്‍. ആഗോളവത്കരണം എന്ന ആശയം പ്രബലപ്പെട്ടുകഴിഞ്ഞതിന്റെ വെളിച്ചത്തിലാണ് നവ ലിബറല്‍ ധനതത്ത്വശാസ്ത്രത്തിന്റെ വളര്‍ച്ചയ്ക്ക് വേഗത കൂടിയത്. ഇതിന്റെയൊക്കെ തുടര്‍ച്ചയായാണ് രാഷ്ട്രീയത്തിന്റെ ധനതത്ത്വശാസ്ത്രം (Economics of Politics) എന്ന ഒരു ശാഖതന്നെ നിലവില്‍വന്നത്.

ധനതത്ത്വശാസ്ത്രത്തിന്റെ ഏകദേശ രൂപവും സ്വഭാവവും അതിലെ പ്രധാന ഉപവിഭാഗങ്ങളും ഏതെന്നു മനസ്സിലാക്കാന്‍ മേല്‍ സൂചിപ്പിച്ച വിവരങ്ങള്‍ മാത്രം മതിയാകില്ല. അത്രയ്ക്ക് അതിവേഗത്തിലാണ് ഈ വിജ്ഞാനശാഖ വളര്‍ന്നുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ചും ഗണിത ശാസ്ത്രത്തിലെ ആശയങ്ങള്‍, അപഗ്രഥന മാതൃകകള്‍, സമീപന രീതികള്‍ എന്നിവ വര്‍ധിച്ച തോതില്‍ ധനതത്ത്വശാസ്ത്രത്തില്‍ ഉപയോഗിച്ചു തുടങ്ങിയതു മുതലാണ് ഈ വിജ്ഞാനശാഖയ്ക്ക് വളര്‍ച്ച കൈവന്നത്. ധനതത്ത്വശാസ്ത്രത്തില്‍ ഇവയുടെ ഉപയോഗംമൂലം സാധാരണക്കാരന്‍ ഈ വിഷയം പഠിക്കാന്‍ മടിക്കുന്നുമുണ്ട്. എന്നാല്‍ മറുവശത്ത് ധനതത്ത്വശാസ്ത്രവിഷയങ്ങള്‍ സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതുകൊണ്ട് ഇത് സാധാരണക്കാരന് പ്രധാനപ്പെട്ട ഒരു വിജ്ഞാനശാഖയായി മാറിയിട്ടുണ്ട്.

(പ്രൊഫ. കെ. രാമചന്ദ്രന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍