This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദ്വിപദനാമ പദ്ധതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദ്വിപദനാമ പദ്ധതി

Binomial nomenclature

ജീവികളെ നാമകരണം ചെയ്യുന്ന ശാസ്ത്രീയ രീതി. ജീവശാസ്ത്രത്തില്‍ സാര്‍വത്രികമായി ഉപയോഗിക്കുന്ന ഈ നാമകരണ പദ്ധതി കാള്‍ ലിനേയസ് എന്ന ശാസ്ത്രകാരനാണ് പ്രയോഗത്തില്‍ വരുത്തിയത്. ഇതനുസരിച്ച് ഒരു സസ്യത്തിന്റെയോ ജന്തുവിന്റെയോ പേരിന് രണ്ട് പദങ്ങളുണ്ട്.
കാള്‍ ലിനേയസ്
ഉദാഹരണമായി മാവിന്റെ ശാസ്ത്രനാമം മാഞ്ചി ഫെറ ഇന്‍ഡിക്ക ( Mangifera indica ) എന്നും മനുഷ്യന്റേത് ഹോമോ സാപ്പിയന്‍സ് ( Homo sapiens ) എന്നുമാണ്.

ജീവലോകത്തെ ജന്തുലോകമെന്നും സസ്യലോകമെന്നും രണ്ടായി വിഭജിച്ചിട്ടും നാമകരണമോ വര്‍ഗീകരണമോ സാധ്യമായിരുന്നില്ല. ശാസ്ത്രീയമായ വര്‍ഗീകരണത്തില്‍ അന്തിമമായ ഘടകം വ്യക്തി(individual)യാണ്. എന്നാല്‍ തമ്മില്‍ സാദൃശ്യമുള്ള ധാരാളം വ്യക്തികള്‍ ഒരു സമൂഹത്തില്‍ കാണപ്പെടുന്നതിനാല്‍ അവയെ പ്രകൃതിജന്യമായ ഒരു വിഭാഗമായി തിരിച്ചറിയാന്‍ ആ ചെറിയ വിഭാഗത്തിനെ സ്പീഷീസ് എന്നു നാമകരണം ചെയ്തു. എന്നാല്‍ ഒരു സ്പീഷീസിനുള്ളില്‍ അനുവദനീയമായ രൂപവൈവിധ്യങ്ങളുടെ പരിധിയെ സംബന്ധിച്ച് ശാസ്ത്രകാരന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമാണുണ്ടായിരുന്നത്. അതിനാല്‍ പല സ്പീഷീസിനെ കൂട്ടിച്ചേര്‍ത്ത് ഉയര്‍ന്ന വിഭാഗമാക്കി ജീനസ് എന്നു നാമകരണം ചെയ്തു. പല ജീനസുകള്‍ ചേര്‍ത്ത് കുടുംബവും കുടുംബങ്ങള്‍ ചേര്‍ത്ത് ഓര്‍ഡറും ഓര്‍ഡറുകള്‍ പലതു ചേര്‍ത്ത് ക്ലാസ്സും ക്ലാസ്സുകള്‍ ചേര്‍ത്ത് ഫൈലവും ഫൈലങ്ങള്‍ ചേര്‍ത്ത് ലോകങ്ങളും (kingdom) രൂപപ്പെടുത്തി. ജീവലോകത്തെ ജന്തുലോകമെന്നും (Animal kingdom) സസ്യലോകമെന്നും (Plant kingdom) വര്‍ഗീകരിച്ചു. സ്പീഷീസിന് പരിസ്ഥിതിക്കനുസരിച്ച് ബാഹ്യമായും ആന്തരികമായും മാറ്റം സംഭവിച്ചപ്പോള്‍ വ്യക്തികളെ ഇനങ്ങളായി (varieties) തരംതിരിച്ചു. ഈ ക്രമീകരണത്തെ വര്‍ഗീകരണമെന്നും (classification) വര്‍ഗീകരണത്തെക്കുറിച്ചുള്ള പഠനത്തിന് വര്‍ഗീകരണ ശാസ്ത്രമെന്നും (Taxonomy) നിര്‍വചനം നല്കി.

സസ്യശാസ്ത്രത്തിന്റെ ചരിത്രം വര്‍ഗീകരണത്തിന്റെ ചരിത്രം തന്നെയാണ്. ആദ്യകാലത്ത് സ്പീഷീസ് എന്ന ആശയത്തോടൊപ്പം സ്വഭാവമനുസരിച്ച് വൃക്ഷങ്ങള്‍, കുറ്റിച്ചെടികള്‍, വള്ളികള്‍ എന്നും ഉപയോഗമനുസരിച്ച് ആഹാരത്തിനോ മരുന്നിനോ മന്ത്രത്തിനോ എന്നുമായിരുന്നു വര്‍ഗീകരണം. ക്രിസ്തുവിനുമുമ്പ് നാലാം ശ.-ത്തില്‍ അരിസ്റ്റോട്ടല്‍ (ബി.സി. 384-323) തന്റെ സസ്യശേഖരത്തെ വര്‍ഗീകരിക്കാന്‍ ശ്രമം നടത്തിയിരുന്നു. തിയോഫ്രാസ്റ്റസ് (ബി.സി. 371-285), ആല്‍ബര്‍ട്ട് ഫൊണ്‍ ബ്യൂള്‍സ്റ്റാട്ട് (1193-1280) തുടങ്ങിയവര്‍ വര്‍ഗീകരണത്തിന് പഠനങ്ങള്‍ നടത്തിയെങ്കിലും ആന്‍ഡ്രിയ സെസാല്‍പിനോയുടെ (1519-1603) ശാസ്ത്രീയമായ വര്‍ഗീകരണ പദ്ധതിക്കായിരുന്നു കൂടുതല്‍ അംഗീകാരം ലഭിച്ചത്.

കാസ്പര്‍ ബൗഹിന്‍ (1560-1624) സസ്യങ്ങള്‍ക്ക് പ്രകൃത്യാ ഉള്ള ബന്ധങ്ങളെ അടിസ്ഥാനമാക്കിയുള്ള വര്‍ഗീകരണ രീതിയാണ് സ്വീകരിച്ചത്. ജീനസ് എന്നാല്‍ എന്താണെന്ന് ഇദ്ദേഹം വ്യക്തമാക്കി. ദ്വിപദനാമപദ്ധതിയുടെ അടിസ്ഥാനതത്ത്വം കണ്ടെത്തി വിവരിച്ചെങ്കിലും ഇതൊന്നും പ്രായോഗികമാക്കാന്‍ ഇദ്ദേഹത്തിനായില്ല.

സ്വീഡനിലെ സസ്യവര്‍ഗീകരണ ശാസ്ത്രജ്ഞനായിരുന്ന കാള്‍ ഫൊണ്‍ ലിനേയസ് (1707-78) ലിംഗ വ്യവസ്ഥയെ ആധാരമാക്കിയുള്ള വര്‍ഗീകരണത്തിന് രൂപംനല്കി. ആധുനിക നാമങ്ങള്‍ ഉപയോഗിച്ചുകൊണ്ട് സസ്യങ്ങളെ അറുപത്തഞ്ച് കുടുംബങ്ങളിലാക്കി അദ്ദേഹം രചിച്ച സ്പീഷീസ് പ്ലാന്റേറം (1753) എന്ന ഗ്രന്ഥത്തില്‍ ദ്വിപദനാമ പദ്ധതിയനുസരിച്ചുള്ള വര്‍ഗീകരണമായിരുന്നു പിന്തുടര്‍ന്നത്. ഇതില്‍ 'ദൈവം സൃഷ്ടിച്ചു, ലിനേയസ് ക്രമീകരിച്ചു' എന്ന് അദ്ദേഹംതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

ദ്വിപദനാമ പദ്ധതിയനുസരിച്ച് ഓരോ ജീവിയും അറിയപ്പെടുന്നത് അതിന്റെ ജീനസ് നാമവും സ്പീഷീസ് നാമവും ചേര്‍ന്നാണ്. ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ ജീനസ് നാമം വലിയ അക്ഷരത്തിലും സ്പീഷീസ് നാമം ചെറിയ അക്ഷരത്തിലും തുടങ്ങണം. എഴുതുമ്പോള്‍ ഓരോ പേരിനും പ്രത്യേകം അടിവരയിടണം. അച്ചടിയില്‍ 'ഇറ്റാലിക്സ്' ഉപയോഗിക്കണം. നാമകരണം നടത്തിയ ശാസ്ത്രജ്ഞന്റെ പേരോ പേരിനെ സൂചിപ്പിക്കുന്ന ആദ്യഅക്ഷരമോ സ്പീഷീസ് നാമത്തിനു ശേഷം രേഖപ്പെടുത്തുന്ന രീതിയും നിലവിലുണ്ട്.

ഉദാ.നെല്ല് -Oryza sativa,L.

സിംഹം -Felis leo

പുലി -Felis tigris

പൂച്ച -Felis domestica

(ഡോ. പി. ഗോപാലകൃഷ്ണപിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍