This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദേശീയ വരുമാനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദേശീയ വരുമാനം

National Income

ഒരു സമ്പദ്വ്യവസ്ഥയുടെ യഥാര്‍ഥ സ്വഭാവം, ആരോഗ്യസ്ഥിതി, വളര്‍ച്ച, ഉയര്‍ച്ച താഴ്ചകള്‍ എന്നിവ വിശകലനം ചെയ്യാന്‍ സഹായിക്കുന്ന സ്ഥൂല (macro) ധനശാസ്ത്ര സങ്കല്പം. പ്രകൃതിവിഭവങ്ങള്‍, തൊഴില്‍, മൂലധനം, സംഘാടകത്വം എന്നിവ ഒത്തുചേര്‍ന്ന് ഒരു വര്‍ഷത്തില്‍ ഉത്പാദിപ്പിക്കുന്ന ഭൗതികവും അല്ലാത്തതുമായ ചരക്കുകളുടെയും സേവനങ്ങളുടെയും ആകെത്തുക അഥവാ മൂല്യമാണ് ദേശീയ വരുമാനം അഥവാ ദേശീയോത്പാദനം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.

ഐക്യരാഷ്ട്രസഭയുടെ നിര്‍ദേശപ്രകാരം ചിട്ടപ്പെടുത്തിയിട്ടുള്ള ദേശീയ വരുമാനം കണക്കാക്കാനുള്ള ചട്ടക്കൂട് ഇന്ന് എല്ലാ അംഗരാജ്യങ്ങളും അവര്‍ക്ക് അനുയോജ്യമായ ചില്ലറ മാറ്റങ്ങളോടെ സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ട് ഈ മേഖലയില്‍ അന്താരാഷ്ട്ര താരതമ്യ പഠനങ്ങള്‍ സാധ്യമായി. ഒരു സമ്പദ്വ്യവസ്ഥയുടെ ആന്തരികഘടന, അതിലെ ചലനങ്ങള്‍, ഒഴുക്കുകള്‍, വരുമാനവിതരണഘടന, വിഭവങ്ങളുടെ പങ്ക് (factor share), പ്രതിശീര്‍ഷ വരുമാനം, മിച്ച സമ്പാദ്യ നിരക്ക്, നിക്ഷേപ നിരക്ക്, മൂലധന-ഉത്പാദന അനുപാതം (capital output ratio), ആഗോള സാമ്പത്തിക ക്രമത്തില്‍ ആ സമ്പദ് വ്യസ്ഥയ്ക്കുള്ള പങ്ക് എന്നിവയൊക്കെ സമഗ്രമായി വിശകലനം ചെയ്യാന്‍ ദേശീയ വരുമാന കണക്ക് (National Income Accounts) സഹായിക്കുന്നു. കൂടുതല്‍ വിശകലനത്തിനു സഹായകമാകുന്ന തരത്തില്‍ സ്ഥൂല ധനശാസ്ത്രത്തിലെ സുപ്രധാന മേഖലയായി ദേശീയ വരുമാന കണക്കിനെ കാണാം.

ഉത്പാദനത്തിന്റെ മൂല്യവും അതില്‍നിന്ന് ഉണ്ടാകുന്ന വരുമാനവും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. അതുകൊണ്ടാണ് ദേശീയ ഉത്പാദനത്തിന്റെ മൂല്യം ദേശീയ വരുമാനത്തിന് തുല്യമാണെന്നു കരുതുന്നത്. ഉത്പാദനത്തില്‍ പങ്കുചേരുന്ന വിഭവങ്ങള്‍ക്ക് നല്കുന്നതാണ് പാട്ടം, കൂലി അഥവാ വേതനം, പലിശ, ലാഭം എന്നിവ. ഇവ യഥാക്രമം ഭൂമി, തൊഴില്‍, മൂലധനം, സംഘാടകത്വം എന്നീ വിഭവങ്ങളുടെ ഉടമകള്‍ക്ക് വിഭവ ഉപയോഗത്തില്‍നിന്നു കിട്ടുന്ന വരുമാനമായിത്തീരുന്നു. ഇതേ വരുമാനമാര്‍ഗമാണ് വിഭവ ഉടമകള്‍ ഉപഭോഗത്തിനും നിലനില്പിനും ഉപയോഗിക്കുന്നത്. ഇങ്ങനെ നോക്കിയാല്‍ ദേശീയ ഉത്പാദനം, ദേശീയ വരുമാനം, ദേശീയ ചെലവ് എന്നിവ പരസ്പരം തുല്യമായിരിക്കും എന്നു കാണാം. പക്ഷേ, ഈ തുല്യത ഒരു അടഞ്ഞ സമ്പദ്വ്യവസ്ഥിതിയില്‍ (Closed economy) മാത്രമേ നിലനില്ക്കൂ. വിദേശവ്യാപാരം നടത്തുന്ന തുറന്ന സമ്പദ്വ്യവസ്ഥയില്‍ ദേശീയോത്പാദനത്തിന്റെ ഒരു ഭാഗം കയറ്റുമതിയായി പുറത്തുപോകും. എന്നാല്‍ അതിനു പകരമായി വിദേശത്തുനിന്ന് ഇറക്കുമതിയും ഉണ്ടാകും. കയറ്റുമതിയും ഇറക്കുമതിയും എല്ലായ്പ്പോഴും തുല്യമായിരിക്കണമെന്നില്ല. അങ്ങനെയുള്ള അവസരത്തിലാണ് അടച്ചുബാക്കിക്കണക്ക് രംഗത്തു വരുന്നത്. ഇത് ദേശീയ വരുമാനക്കണക്കിലും പ്രതിഫലിക്കും. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് പലപ്പോഴും ദേശീയ വരുമാനം സംബന്ധിച്ച കണക്ക് സൈദ്ധാന്തികമായി വിവരിക്കുമ്പോള്‍ ധനശാസ്ത്രജ്ഞര്‍ അടഞ്ഞ സമ്പദ്വ്യവസ്ഥ എന്ന അനുമാനം സ്വീകരിക്കുന്നത്.

'ദേശീയ വരുമാനം' എന്ന ആശയത്തിന്‍കീഴില്‍ ഒന്നിലധികം സംജ്ഞകളും രൂപഭേദങ്ങളുമുണ്ട്. മൊത്ത ദേശീയോത്പന്നം (Gross National Product-G.N.P.), മൊത്ത ദേശീയ വരുമാനം (Gross National income-G.N.I.), അറ്റ ദേശീയോത്പന്നം (Net National Product-N.N.P.), അറ്റ ദേശീയ വരുമാനം (Net National Income-N.N.I.) എന്നീ സംജ്ഞകള്‍ തുറന്ന സമ്പദ്വ്യവസ്ഥയ്ക്ക് യോജിക്കുന്നവയാണ്. ഇവയില്‍ മൊത്ത ദേശീയോത്പന്നം (ജി.എന്‍.പി.) ആണ് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്നത്. എന്നാല്‍ അടഞ്ഞ സമ്പദ്വ്യവസ്ഥയില്‍ ഏറ്റവും പ്രചാരം കിട്ടിയിട്ടുള്ള സംജ്ഞകള്‍ മൊത്ത ആഭ്യന്തര ഉത്പന്നം (Gross Domestic Product-G.D.P.), അറ്റ ആഭ്യന്തര ഉത്പന്നം (Net Domestic Product-N.D.P.), മൊത്ത ആഭ്യന്തര വരുമാനം (Gross Domestic Income-G.D.I), അറ്റ ആഭ്യന്തര വരുമാനം (Net Domestic Income-N.D.I.) എന്നിവയാണ്. ഇവയില്‍ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്നത് മൊത്ത ആഭ്യന്തര ഉത്പന്നം (ജി.ഡി.പി.) എന്ന സംജ്ഞയാണ്. ഉദാഹരണത്തിന്, സാധാരണയായി ഒരു സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച സൂചിപ്പിക്കാന്‍ എല്ലായ്പ്പോഴും ജി.ഡി.പി.യുടെ വളര്‍ച്ചയാണ് എടുക്കുന്നത്. വാര്‍ഷിക സാമ്പത്തിക വളര്‍ച്ച 5% എന്നു പറഞ്ഞാല്‍ ജി.ഡി.പി. 5% കണ്ട് വര്‍ധിച്ചു എന്നുവേണം അനുമാനിക്കാന്‍.

ദേശീയ വരുമാനം നിര്‍ണയിക്കുന്നതിന് സാധാരണയായി മൂന്ന് രീതികളാണുള്ളത്. ഉത്പാദന രീതി (Production method), വരുമാന രീതി (Income method), ചെലവ് രീതി (Expenditure method) എന്നിവയാണവ. ഏതു രീതി സ്വീകരിച്ചാലും ഫലം ഒന്നുതന്നെയായിരിക്കും. ഉത്പാദന രീതിയില്‍ നമ്മുടെ ശ്രദ്ധ ഉത്പാദനത്തിലായിരിക്കും. ഭൂമി, തൊഴില്‍, മൂലധനം, സംഘാടകത്വം എന്നീ വിഭവങ്ങള്‍ ഉപയോഗിച്ചാണ് ഉത്പാദനം നടത്തുന്നത്. ഇവയില്‍ മൂലധന ഉപയോഗത്തില്‍ ചില പ്രത്യേകതകളുണ്ട്. യന്ത്രങ്ങളും യന്ത്രസാമഗ്രികളുമാണ് മൂലധനം എന്നതുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. അവ നിരന്തരമായി ഉത്പാദനത്തിനുവേണ്ടി പ്രവര്‍ത്തിപ്പിക്കുമ്പോള്‍ തേയ്മാനം ഉണ്ടാകും. ഈ തേയ്മാനം അപ്പോഴപ്പോള്‍ പരിഹരിച്ചുവേണം ഉത്പാദനം സുഗമമായി നടത്താന്‍. അതിന് ഉത്പാദനത്തില്‍നിന്നു കിട്ടുന്ന വരുമാനത്തിന്റെ ഒരംശം പ്രത്യേകം മാറ്റിവയ്ക്കേണ്ടതുണ്ട്. കമ്പനികളുടെ കണക്കില്‍ അത് തേയ്മാന അലവന്‍സായി മാറ്റിവയ്ക്കുന്നതു പതിവാണ്. ഇതേ രീതി ദേശീയോത്പന്നത്തിന്റെ കാര്യത്തിലും ഉപയോഗിക്കുന്നു. അതിന് മൊത്ത ദേശീയോത്പന്നത്തിന്റെ മൂല്യത്തില്‍നിന്ന് മൊത്ത തേയ്മാന അലവന്‍സ് കിഴിച്ചുകിട്ടുന്ന തുകയായിരിക്കും യഥാര്‍ഥത്തില്‍ അറ്റ ദേശീയോത്പന്നം. ഇങ്ങനെ ചെയ്യുന്നതിന് അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട ചില നിശ്ചിത മാനദണ്ഡങ്ങളുണ്ട്.

ആകെ ഉത്പാദിപ്പിക്കുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും മൂല്യം നിര്‍ണയിക്കാന്‍ സാധാരണയായി അവയുടെ കമ്പോളവിലകളാണ് എടുക്കുന്നത്. എന്നാല്‍ ഈ വിലകള്‍ എന്നും മാറിക്കൊണ്ടിരിക്കുന്നതുകൊണ്ട് ചില മാനദണ്ഡങ്ങള്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. സാധാരണയായി ദേശീയ ഉത്പന്നത്തിന്റെ മൂല്യവും ദേശീയ വരുമാനവും കണക്കാക്കുമ്പോള്‍ രണ്ട് രീതികള്‍ സ്വീകരിക്കാറുണ്ട്. ഒന്ന്, വിലസ്ഥിരത ഉള്ള ഏതെങ്കിലും ഒരു വര്‍ഷത്തെ വിലകള്‍ അഥവാ മൊത്ത വിലസൂചിക അടിസ്ഥാനമാക്കിയെടുത്ത് അതുമായി ബന്ധപ്പെടുത്തി മറ്റു വര്‍ഷങ്ങളിലെ ദേശീയ ഉത്പന്നത്തിന്റെ മൂല്യം കണക്കാക്കുക. അപ്പോള്‍ കിട്ടുന്നതാണ് 'മൊത്ത ദേശീയോത്പന്നത്തിന്റെ മൂല്യം സ്ഥിര വിലകളില്‍' (G.N.P at constant prices). രണ്ട്,എല്ലാ വര്‍ഷവും ദേശീയോത്പന്നത്തിന്റെ മൂല്യം അതതു വര്‍ഷത്തെ വിലനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കുന്ന രീതി. (ഇത് G.N.P. at current prices നല്കുന്നു). ചരക്കുവിലകള്‍ ക്രമമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഒരു രാജ്യത്തെ ദേശീയോത്പന്നത്തിന്റെ മൂല്യവും ദേശീയ വരുമാനവും വിലവര്‍ധനവനുസരിച്ച് അതിവേഗത്തില്‍ വളര്‍ച്ച നേടുന്നതായി തോന്നിയേക്കാം. പണപ്പെരുപ്പവും വിലക്കയറ്റവും ദേശീയ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് തെറ്റായ സൂചനകള്‍ നല്കിയേക്കും.

പാട്ടം, കൂലി, പലിശ, ലാഭം എന്നിവ നല്കിയാണ് ഉത്പാദന ഉപാധികളെ അഥവാ വിഭവങ്ങളെ ഉത്പാദന പ്രക്രിയയില്‍ ഉപയോഗിക്കുന്നത്. ഇങ്ങനെ നല്കുന്ന തുക യഥാര്‍ഥത്തില്‍ ദേശീയോത്പന്നം സൃഷ്ടിക്കുന്നതിനുവേണ്ടി നല്കുന്ന ചെലവാണ്. ഇതിനെ വിഭവ അടവുകള്‍ എന്നു വിളിക്കുന്നു. പാട്ടം, കൂലി, പലിശ, ലാഭം എന്നിവ ഒന്നിച്ചു ചേര്‍ത്താല്‍ മൊത്ത ഉത്പാദനച്ചെലവ് ആയി. ഇതുകൂടി പരിഗണിച്ചാണ് 'ദേശീയ ഉത്പന്നം വിഭവ വ്യയത്തിന്റെ അടിസ്ഥാനത്തില്‍' (National product at factor cost) അഥവാ 'ദേശീയ വരുമാനം വിഭവ വ്യയത്തിന്റെ അടിസ്ഥാനത്തില്‍' (National Income at factor cost) എന്നീ സംജ്ഞകള്‍ പ്രചാരത്തില്‍ കൊണ്ടുവന്നത്. ദേശീയ ഉത്പന്നം സൃഷ്ടിക്കാന്‍ എന്ത് ചെലവായി എന്ന വിവരം ഇത് നല്കുന്നു.

കമ്പോള വ്യവസ്ഥയില്‍ ഉത്പാദിപ്പിക്കുന്ന ചരക്കുകള്‍ അവയുടെ വിഭവച്ചെലവിന്റെ അടിസ്ഥാനത്തിലല്ല വിറ്റഴിക്കപ്പെടുന്നത്. ചിലതിന് സബ്സിഡികള്‍ ഉണ്ടായേക്കാം. മറ്റു ചിലതിന്മേല്‍ പരോക്ഷ നികുതികള്‍ ചുമത്തപ്പെട്ടേക്കാം. ചരക്കുകളുടെ അന്തിമ വിലകളില്‍ വില്പന നികുതി, എക്സൈസ് നികുതി എന്നിവ ഉണ്ടായിരിക്കുക സര്‍വസാധാരണമാണ്. നേരത്തേ സൂചിപ്പിച്ചതുപോലെ മൂലധന തേയ്മാനത്തിനുവേണ്ടി പ്രത്യേകം മാറ്റിവയ്ക്കുന്ന തേയ്മാന അലവന്‍സുകൂടി ചേര്‍ത്തുവേണം അന്തിമവിലകള്‍ നിര്‍ണയിക്കാന്‍. എന്നാല്‍ മാത്രമേ ചരക്കുകള്‍ ഉപഭോക്താവിന്റെയടുത്ത് എത്തുകയുള്ളൂ. ഇതിന്റെ അടിസ്ഥാനത്തിലാണ് മൊത്ത ദേശീയോത്പന്നത്തില്‍ പ്രധാനമായും നാല് അംശങ്ങളുണ്ടെന്നു പറയുന്നത്. (1) ഉത്പാദനോപാധികളുടെ വില (പാട്ടം, കൂലി, പലിശ, ലാഭം) (2) സബ്സിഡി (3) പരോക്ഷ നികുതികള്‍ (4) തേയ്മാനം (depreciation). ഇവയില്‍ തേയ്മാനം ഒഴിവാക്കിയാല്‍ മൊത്ത ദേശീയോത്പന്നം അറ്റ ദേശീയോത്പന്നമായിത്തീരും. ഇതില്‍നിന്ന് വീണ്ടും പരോക്ഷ നികുതികള്‍ ഒഴിവാക്കിയാല്‍ കിട്ടുന്നത് ദേശീയ വരുമാനമാണ്. അതില്‍ പാട്ടം, കൂലി, പലിശ, ലാഭം എന്നിങ്ങനെയുള്ള വിഭവ വരുമാനങ്ങള്‍ കൂടാതെ സബ്സിഡികളും ഉള്‍പ്പെടും. വ്യക്തികള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന സബ്സിഡി ഒരുതരം വരുമാനം തന്നെയാണ്. സമവാക്യങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.

മൊത്തം ദേശീയോത്പന്നം = ഉത്പാദനോപാധികളുടെ വില + സബ്സിഡി + പരോക്ഷ നികുതികള്‍ + തേയ്മാനം.

അറ്റ ദേശീയോത്പന്നം = മൊത്തം ദേശീയോത്പന്നം - തേയ്മാനം

ദേശീയ വരുമാനം = അറ്റ ദേശീയോത്പന്നം - പരോക്ഷ നികുതികള്‍

ദേശീയ ഉത്പന്നം, ദേശീയ വരുമാനം എന്നിവയോളംതന്നെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് വ്യക്തി വരുമാനം (personal income). ഉത്പാദിപ്പിക്കപ്പെടുന്ന അറ്റ ദേശീയ വരുമാനം മുഴുവനും വ്യക്തികളുടെ കൈവശം വന്നുചേരുന്നില്ല. സാമൂഹ്യക്ഷേമ പരിപാടികള്‍ക്കുള്ള അടവുകള്‍ (ഇന്‍ഷുറന്‍സ്, പ്രോവിഡന്റ് ഫണ്ട്, ക്ഷേമനിധി വരിസംഖ്യ തുടങ്ങിയവ), വരുമാന നികുതികള്‍ (ഇന്‍കം ടാക്സ്, പ്രൊഫഷണല്‍ ടാക്സ് എന്നിവ), വ്യവസായങ്ങളില്‍ ഓഹരി ഉടമകള്‍ക്ക് വീതിച്ചുകൊടുക്കുന്നതിനു മുമ്പ് മാറ്റിവയ്ക്കപ്പെടുന്ന ലാഭം എന്നിവ കഴിച്ച് ബാക്കിയുള്ളതു മാത്രമേ വ്യക്തികളുടെ കൈയില്‍ ഉപഭോഗത്തിനുവേണ്ടി ചെലവിടാന്‍ എത്തിച്ചേരുന്നുള്ളൂ. അതുപോലെതന്നെ, ചില വ്യക്തികള്‍ക്ക് സര്‍ക്കാരില്‍നിന്നു കിട്ടുന്ന പെന്‍ഷന്‍, തൊഴിലില്ലായ്മ വേതനം, പൊതുക്കടത്തിന്റെ പലിശ അടവുകള്‍ എന്നിവയും വ്യക്തി വരുമാനത്തില്‍ ചേര്‍ക്കാവുന്നതാണ്. അതുകൊണ്ട് ദേശീയ വരുമാനത്തില്‍നിന്ന് മേല്പറഞ്ഞ രീതിയില്‍ കിഴിക്കലും കൂട്ടലും നടത്തിയാല്‍ കിട്ടുന്നതാണ് വ്യക്തി വരുമാനം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍

ദേശീയ വരുമാനം = വ്യക്തി വരുമാനം + സര്‍ക്കാരില്‍നിന്നുള്ള മറ്റ് അടവുകള്‍ + വീതിക്കാത്ത ലാഭം + കോര്‍പ്പറേറ്റ് നികുതി + സാമൂഹ്യക്ഷേമ അടവുകള്‍.

വ്യക്തി വരുമാനത്തില്‍നിന്ന് വ്യക്തിഗതമായ പ്രത്യക്ഷ നികുതികള്‍ (ആദായ നികുതി, സ്വത്ത് നികുതി മുതലായവ) കുറവ് ചെയ്താല്‍ കിട്ടുന്ന ബാക്കി തുകയാണ് വ്യക്തികള്‍ക്ക് സ്വമേധയാ ഉപയോഗിക്കാവുന്ന അറ്റ വരുമാനം. ഈ തുകയുടെ സിംഹഭാഗം ഉപഭോഗമായും ബാക്കിയുള്ളത് മിച്ച സമ്പാദ്യമായും നീക്കിവയ്ക്കപ്പെടുന്നു. മറ്റൊരുതരത്തില്‍ ദേശീയ വരുമാനത്തെ കാണാവുന്നതാണ്.

ദേശീയ വരുമാനം = ഉപഭോഗച്ചെലവുകള്‍ + മിച്ച സമ്പാദ്യം.

ഇതിനെയാണ് Y = C+S എന്ന് വിഖ്യാത ബ്രിട്ടിഷ് ധനശാസ്ത്രജ്ഞനായ കെയ്ന്സ് വിളിച്ചത്. ഇതില്‍ Y-ദേശീയ വരുമാനം, C-ഉപഭോഗച്ചെലവുകള്‍, S-മിച്ച സമ്പാദ്യം. മിച്ച സമ്പാദ്യത്തിനു തുല്യമായി നിക്ഷേപത്തെ കണക്കാക്കിയാല്‍ ഈ സമവാക്യം Y =C+I എന്നാകും. ഇവിടെ I നിക്ഷേപത്തെ പ്രതിനിധാനം ചെയ്യുന്നു. ദേശീയ വരുമാന സിദ്ധാന്തത്തില്‍ വമ്പിച്ച കോളിളക്കങ്ങള്‍ സൃഷ്ടിച്ച സമവാക്യമാണ് Y=C+I ,S =I എന്നിവ. തുറന്ന സമ്പദ്വ്യവസ്ഥയ്ക്ക് അനുയോജ്യമല്ല ഇതിലെ ആദ്യത്തെ സമവാക്യം. Y=C+I എന്നതിനോടൊപ്പം കയറ്റുമതി-ഇറക്കുമതി ഇടപാടുകള്‍ കൂടി ചേര്‍ത്താല്‍ തുറന്ന സമ്പദ്വ്യവസ്ഥയ്ക്കു യോജിക്കുന്ന സമവാക്യം കിട്ടും.

ദേശീയവരുമാനം (Y) =C+I+കയറ്റുമതി (X)- ഇറക്കുമതി(M). അതായത് Y=C+I+(X-M).

(X-M) എന്നതിനെ വാണിജ്യ അടച്ചുബാക്കി (Trade Balance-B) എന്നു വിളിക്കാം. അപ്പോള്‍ ഇത് Y=C+I+B എന്നാകും.

ഈ സമവാക്യത്തില്‍ ഇനി ഒരു മാറ്റംകൂടി വരുത്താം. അത് സര്‍ക്കാര്‍ ഇടപാടുകളെ സംബന്ധിച്ചതാണ്. ഇന്ന് എല്ലാ സമ്പദ് വ്യസ്ഥകളിലും സര്‍ക്കാര്‍ ബജറ്റ് (പൊതുവരുമാനം, പൊതുച്ചെലവുകള്‍, പൊതുക്കടം എന്നിവ ഉള്‍ പ്പെടുന്ന) ഒരു പ്രധാന ഘടകമാണ്. സര്‍ക്കാര്‍ ചെലവുകള്‍, വ്യക്തികളുടെ ഉപഭോഗച്ചെലവുകള്‍, കമ്പനികളുടെ നിക്ഷേപ ചെലവുകള്‍ എന്നിവ പോലെ തന്നെ ദേശീയോത്പന്നത്തിലും ദേശീയ വരുമാനത്തിലും ഇത് പ്രതിഫലിക്കുന്നു. ദേശീയ വരുമാനത്തിലെ ഇതര ഘടകങ്ങള്‍ ക്ഷയിക്കുമ്പോള്‍ അഥവാ ദുര്‍ബലപ്പെടുമ്പോള്‍ വളര്‍ച്ചാനിരക്ക് തളരാതെ സൂക്ഷിക്കാന്‍ സര്‍ക്കാര്‍ ചെലവുകള്‍ക്കു കഴിയും. 1930-കളില്‍ ആഗോള സാമ്പത്തിക മാന്ദ്യം ഉണ്ടായത് വ്യക്തികളുടെ ഉപഭോഗ ചെലവ്, കമ്പനികളുടെ നിക്ഷേപം എന്നിവയില്‍ ഉണ്ടായ തകര്‍ച്ച മൂലമാണെന്ന് കണ്ടതുകൊണ്ടാണ് അടിയന്തരമായി സര്‍ക്കാര്‍ ചെലവുകള്‍ വര്‍ധിപ്പിക്കാന്‍ കെയിന്‍സ് നിര്‍ദേശിച്ചത്. ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനം താഴെ പറയുന്ന സമവാക്യമാണ്. ദേശീയ വരുമാനം (Y) =C+I+G. ഇതില്‍ G സര്‍ക്കാര്‍ ചെലവുകളെ പ്രതിനിധാനം ചെയ്യുന്നു. ചുരുക്കത്തില്‍, ദേശീയ വരുമാനത്തിന്റെ അളവ്, വളര്‍ച്ചാനിരക്ക് എന്നിവയെ നിര്‍ണയിക്കുന്നത് വ്യക്തികളുടെ ഉപഭോഗ ചെലവുകള്‍ (C), കമ്പനികളുടെ നിക്ഷേപ ചെലവുകള്‍ (I), സര്‍ക്കാര്‍ ചെലവുകള്‍ (G) എന്നിവയാണ്.ഇവയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ദേശീയ വരുമാനത്തിലും പ്രതിഫലിക്കും. ഈ പ്രതിഫലനത്തെയാണ് സാമ്പത്തിക മാന്ദ്യം, പണപ്പെരുപ്പം എന്നിവ ചേര്‍ന്ന സാമ്പത്തിക-വ്യാപാര ആന്ദോളനങ്ങള്‍ അഥവാ വ്യാപാര ചക്രം (Bussiness/Trade Cycle) എന്നു വിളിക്കുന്നത്.

കെയിന്‍സ്

മേല്‍വിവരിച്ചതില്‍നിന്ന് ദേശീയോത്പന്നം, ദേശീയ വരുമാനം എന്നീ സംജ്ഞകളുടെ സ്വഭാവവും പ്രാധാന്യവും വ്യക്തമാകും. എന്നാല്‍ ഇതു സംബന്ധിച്ച കണക്കുകള്‍ എങ്ങനെ തിട്ടപ്പെടുത്തുന്നു, അതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ എന്താണ്, അത്തരം കണക്കുകളുടെ പരിമിതികള്‍ എന്ത് എന്നിവകൂടി പരിശോധിക്കേണ്ടതുണ്ട്. ദേശീയ വരുമാനക്കണക്കുകളെക്കുറിച്ചു പറയുമ്പോള്‍ ഈ മേഖലയില്‍ വന്നിട്ടുള്ള ചില മുന്നേറ്റങ്ങള്‍ സൂചിപ്പിക്കേണ്ടതുണ്ട്. ഐക്യരാഷ്ട്രസഭയുടെ നിര്‍ദേശപ്രകാരം തയ്യാറാക്കിയ ബൃഹത്തായ ഒരു ചട്ടക്കൂടാണ് സോഷ്യല്‍ അക്കൗണ്ടിങ്. നാഷണല്‍ ഇന്‍കം ആന്‍ഡ് പ്രോഡക്റ്റ് അക്കൗണ്ട്, ഇന്‍പുട്ട്-ഔട്ട്പുട്ട് അക്കൗണ്ട്, ഫ്ലോ ഒഫ് ഫണ്ട്സ് അക്കൗണ്ട് എന്നിവ മൂന്നും കൂടി ചേരുന്നതാണ് സോഷ്യല്‍ അക്കൗണ്ട്.

ദേശീയോത്പന്നം, ദേശീയ വരുമാനം എന്നിവയെക്കുറിച്ച് പ്രതിപാദിച്ച കാര്യങ്ങള്‍ മാത്രമേ ഇതില്‍ ആദ്യം പറഞ്ഞ അക്കൗണ്ടിന്റെ ചട്ടക്കൂടില്‍ വരികയുള്ളൂ. ഒരു സമ്പദ് വ്യവസ്ഥ അടഞ്ഞ ഒന്നായി അനുമാനിച്ചാല്‍ അതിലുണ്ടാകുന്ന ഉത്പന്നത്തിന് (output) അതിന്റെ സൃഷ്ടിക്ക് ഏതൊക്കെ ഘടകമേഖലകളില്‍നിന്ന് ചരക്കുകള്‍, മൂലധനം, സേവനങ്ങള്‍ എന്നിവ ഒഴുകി എത്തണം എന്ന് വിശദമാക്കുന്ന ഒരു ചട്ടക്കൂടാണ് ഇന്‍പുട്ട്-ഔട്ട്പുട്ട് കണക്ക്. അതുപോലെ ഇന്ന് എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനം പണം അഥവാ ഫണ്ട് ആണ്. ദേശീയോത്പന്നം സൃഷ്ടിക്കുന്നതിലും പണത്തിന്റെ അഥവാ ഫണ്ടിന്റെ ഒഴുക്ക് അനിവാര്യമാണ്. അതുകൊണ്ടുതന്നെ ദേശീയ വരുമാനക്കണക്കിന്റെ അവിഭാജ്യ ഘടകമായി ഫ്ലോ ഒഫ് ഫണ്ട്സ് അക്കൗണ്ടിനെ കാണാം. ഫണ്ടുകള്‍ ഏതൊക്കയാണ്, എവിടെനിന്ന് ഉദ്ഭവിക്കുന്നു, എവിടേക്ക് അതൊഴുകുന്നു, അവ എന്തിന് ഉപയോഗിക്കുന്നു എന്നീ കാര്യങ്ങള്‍ സമ്പദ് വ്യവസ്ഥയുടെ ആന്തരിക ഘടനയിലേക്കും അതിലുണ്ടാക്കുന്ന മാറ്റങ്ങളിലേക്കും വെളിച്ചം വീശുന്നു. ഒരു വ്യക്തിയുടെ ശരീരത്തിലെ ധമനികളില്‍ രക്തചംക്രമണം നടക്കുന്നതുപോലെതന്നെയാണ് സമ്പദ് വ്യവസ്ഥയില്‍ നടക്കുന്ന പണത്തിന്റെ അഥവാ ഫണ്ടുകളുടെ ഒഴുക്കും. ബാങ്കുകള്‍, മറ്റ് ധനകാര്യസ്ഥാപനങ്ങള്‍, ഓഹരിക്കമ്പോളം എന്നിവയുടെ പ്രവര്‍ത്തനങ്ങളെ ഇപ്പറഞ്ഞ അക്കൗണ്ടിങ് ചട്ടക്കൂട് പ്രതിഫലിപ്പിക്കുന്നു.

സോഷ്യല്‍ അക്കൗണ്ടിന് ഒരു സവിശേഷതകൂടി ഉണ്ട്. സമ്പദ് വ്യവസ്ഥയെ ഒരു വ്യക്തിയായി സങ്കല്പിക്കുക. ആ വ്യക്തി ഒരു ഉത്പാദകനായും ഉപഭോക്താവായും മിച്ച സമ്പാദ്യം സൂക്ഷിക്കുന്നവനായും ആ സമ്പാദ്യം പുനര്‍നിക്ഷേപിക്കുന്നവനായും ഉപഭോഗം കഴിഞ്ഞ് അധികം വരുന്ന ഉത്പന്നം ക്രയവിക്രയം ചെയ്യുന്നവനായും മറ്റും വൈവിധ്യങ്ങളായ പ്രവര്‍ത്തനങ്ങളില്‍ ഒരേ സമയം ഏര്‍ പ്പെടുന്നതായി കാണാം. ഈ ഓരോ പ്രവൃത്തിക്കും പ്രത്യേകം പ്രത്യേകം കണക്കുണ്ടാക്കുന്നതുപോലെ സമ്പദ് വ്യവസ്ഥയ്ക്ക് മൊത്തമായി ഉണ്ടാക്കുന്ന കണക്കാണ് സോഷ്യല്‍ അക്കൗണ്ട്. ഉദാഹരണത്തിന് ഉത്പാദക കണക്കില്‍ (Production Account) ഉത്പാദനത്തിനുപയോഗിക്കുന്ന ചെലവുകള്‍ പുറത്തേക്കും ഉത്പാദനം വിറ്റുകിട്ടുന്ന മൂല്യം അകത്തേക്കും ഒഴുകുന്ന രീതിയിലാണ് കണക്കുകള്‍ തയ്യാറാക്കുക. അതുപോലെ ഉപഭോഗ കണക്കില്‍ (Consumption Account) അകത്തേക്ക് വരുന്നത് വരുമാനമായും പുറത്തേക്കു പോകുന്നത് ചെലവുകളായും കാണിക്കും. ഓരോ കണക്കിലും പുറത്തേക്കു പോകുന്നതും അകത്തേക്ക് വരുന്നതും തുല്യമാകുന്ന തരത്തിലാണ് കണക്കുകള്‍ തയ്യാറാക്കുന്നത്. ചുരുക്കത്തില്‍, നിശ്ചിത മാനദണ്ഡങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ട് തയ്യാറാക്കുന്ന വിശദമായ സോഷ്യല്‍ അക്കൗണ്ട് വളരെ സങ്കീര്‍ണമായ ഒന്നാണ്. ദേശീയോത്പന്നം, ദേശീയ വരുമാനം എന്നിവ വിശകലനം ചെയ്യാന്‍ സങ്കീര്‍ണമായ സാങ്കേതിക സംജ്ഞകളും രീതികളുമാണ് ഇന്ന് ഉപയോഗത്തിലുള്ളത്.

ദേശീയ വരുമാന കണക്ക് തയ്യാറാക്കുന്ന അവസരത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പലതാണ്. ഇത്തരം ഒരു കണക്ക് തയ്യാറാക്കുന്നതിനുമുമ്പ് അതുസംബന്ധിച്ച വിവിധ സംജ്ഞകളെക്കുറിച്ച് വ്യക്തത നേടണം. അന്താരാഷ്ട്രതലത്തിലെ മാനദണ്ഡങ്ങള്‍ മനസ്സിലാക്കണം. പ്രധാനമായും മൂന്ന് രീതിയിലാണ് ദേശീയ വരുമാന കണക്കുകള്‍ തയ്യാറാക്കുന്നത്. (1) ഉത്പാദന രീതി (Production method), (2) വരുമാന രീതി (Income method), (3) ചെലവ് രീതി (Expenditure method).

ഉത്പാദന രീതിയില്‍ സമ്പദ് വ്യവസ്ഥയില്‍ ഒരു വര്‍ഷം എന്ന കാലയളവില്‍ ഉത്പാദിപ്പിക്കുന്ന അവസാന ചരക്കുകളുടെ (final goods) മൂല്യം കണക്കാക്കുകയാണ് ആദ്യ നടപടി. ഉത്പാദിപ്പിക്കുന്ന ചില ചരക്കുകള്‍ വീണ്ടും ഉത്പാദനത്തിനുവേണ്ടി ഉപയോഗിക്കാറുണ്ട്. അതുകൊണ്ട് ആകെ ഉത്പാദനത്തില്‍ അവസാന ഉപഭോഗത്തിനു നീക്കിവയ്ക്കുന്ന ഭാഗത്തിന്റെ മൂല്യമാണ് കണക്കാക്കേണ്ടത്. കൃഷി, വ്യവസായം എന്നീ വിവിധ മേഖലകളിലാണ് ഉത്പാദനം നടക്കുന്നത്. ഈ മേഖലകളിലെ ആകെ ഉത്പാദനത്തില്‍നിന്ന് ഉത്പാദനത്തിന് വീണ്ടും ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ മൂല്യം തട്ടിക്കിഴിക്കണം. അങ്ങനെയാണ് അവസാന ഉത്പന്നങ്ങളുടെ മൂല്യം കണക്കാക്കുന്നത്. ഇങ്ങനെയുള്ള തട്ടിക്കിഴിക്കല്‍ ചെയ്തില്ലെങ്കില്‍ ചില ഉത്പന്നങ്ങളുടെ മൂല്യം രണ്ടുതവണ കൂട്ടുന്ന സ്ഥിതിയില്‍ കലാശിക്കും. ഇത് ദേശീയ വരുമാനത്തിന്റെ അളവ് അനാവശ്യമായി പെരുപ്പിച്ചുകാണിക്കും. ഇത്തരം തെറ്റുകള്‍ നീക്കാനാണ് 'ഇരട്ടക്കൂട്ടല്‍' (Double counting) ഒഴിവാക്കുന്നത്. ഉത്പന്ന രീതിയെ 'വാല്യു ആഡഡ്' രീതിയെന്നും വിളിക്കുന്നു. കൃഷി, വ്യവസായം എന്നീ സമസ്ത മേഖലകളിലും പ്രവര്‍ത്തിക്കുന്ന ഉത്പാദകര്‍ കൃത്യമായി കണക്കുകള്‍ സൂക്ഷിച്ച് അവ ദേശീയ വരുമാന കണക്കുകള്‍ തയ്യാറാക്കുന്ന സ്റ്റേറ്റ് ഏജന്‍സികള്‍ക്ക് നിര്‍ബന്ധമായും സമര്‍പ്പിക്കണമെന്ന് മിക്ക രാജ്യങ്ങളിലും നിയമംവഴി അനുശാസിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അവികസിത നില പരിഗണിച്ച് ഇക്കാര്യം ചില മേഖലകളില്‍ മാത്രമേ നിര്‍ബന്ധമാക്കിയിട്ടുള്ളൂ. രജിസ്റ്റര്‍ ചെയ്യപ്പെട്ട ഫാക്റ്ററികള്‍, ചെറുകിട സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, വന്‍കിട കാര്‍ഷിക-പ്ലാന്റേഷന്‍ കമ്പനികള്‍ എന്നിവ അവയുടെ ഉത്പാദന പ്രവര്‍ത്തനങ്ങളുടെ പൂര്‍ണവിവരം വാര്‍ഷിക റിട്ടേണുകളായി സര്‍ക്കാരിന് സമര്‍പ്പിക്കണം.
വി.കെ.ആര്‍.വി. റാവു
അവയുടെ നിജസ്ഥിതി പരിശോധിക്കാന്‍ സര്‍ക്കാരിന് സംവിധാനമുണ്ട്. ലക്ഷക്കണക്കിന് സ്ഥാപനങ്ങളില്‍നിന്നു കിട്ടുന്ന ഇത്തരം വാര്‍ഷിക റിട്ടേണുകള്‍ കൃത്യമായി പരിശോധിച്ച് ദേശീയ ഉത്പന്നം തിട്ടപ്പെടുത്തുന്നത് ശ്രമകരമായ ജോലിയാണ്. കാര്‍ഷികമേഖലയിലെ ഉത്പാദനം കണക്കാക്കുന്നതിന് ഒന്നിലധികം രീതികള്‍ സ്വീകരിക്കാറുണ്ട്. ഓരോ കൃഷിയിടത്തില്‍നിന്നും ഉത്പാദനത്തിന്റെ അളവ് എത്രയെന്ന് കണ്ടുപിടിക്കുക എളുപ്പമല്ല. ഇക്കാര്യത്തില്‍ 'ക്രോപ്പ് കട്ടിങ് സര്‍വേ' (Crop cutting survey) എന്ന രീതിയാണ് ഇന്ത്യയില്‍ ഉപയോഗിക്കുന്നത്. രാജ്യത്താകെയുള്ള നെല്‍ക്കൃഷിയുടെ ഉത്പാദനം എങ്ങനെ കണക്കാക്കുന്നു എന്നുനോക്കാം. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്ന് പ്രാതിനിധ്യസ്വഭാവമുള്ള ഒരു നിശ്ചിതഎണ്ണം കൃഷിയിടങ്ങള്‍ ആദ്യം തെരഞ്ഞെടുക്കുന്നു. ആ കൃഷിയിടങ്ങളില്‍ വിളവെടുപ്പുസമയത്ത് ഒരു നിശ്ചിത വ്യാസത്തിലുള്ള ക്രോപ്പ് കട്ടിങ് യന്ത്രം ഉപയോഗിച്ച് അതിന്റെ പരിധിയില്‍ വരുന്ന വിളവുമാത്രം എടുക്കുന്നു. യന്ത്രത്തിന്റെ പരിധി എന്നു പറയുന്നത് തുലോം ചെറിയ ഒരു സ്ഥലമായിരിക്കും. ഇത് എത്ര ചതുരശ്ര ഇഞ്ചാണെന്ന് കണക്കുണ്ട്. ഈ പരിധിയില്‍ വരുന്ന വിളവെടുപ്പിനെ ഇന്ത്യയില്‍ അഥവാ നിശ്ചിത സംസ്ഥാനത്തില്‍ നെല്‍ക്കൃഷി നടത്തപ്പെടുന്ന ഏക്കര്‍/ഹെക്ടര്‍ കൊണ്ട് ഗുണിച്ചാല്‍ കിട്ടുന്നതായിരിക്കും ആകെ നെല്ലിന്റെ ഉത്പാദനം. നെല്ലിന്റെ ഉത്പാദനത്തില്‍ ഒരംശം വിത്തിന് ഉപയോഗിക്കുമെന്നുള്ളതുകൊണ്ട്, ഒരു നിശ്ചിത അനുപാതത്തില്‍ അത് തട്ടിക്കിഴിച്ച് ബാക്കി വരുന്ന നെല്ലുത്പാദനത്തെ കമ്പോളവിലകൊണ്ട് ഗുണിച്ചാല്‍ കിട്ടുന്നതായിരിക്കും ദേശീയ വരുമാനത്തിലെ നെല്ല് എന്ന ഉത്പന്നത്തിന്റെ മൂല്യം. നാളികേരത്തിന്റെ കണക്കെടുപ്പ് ഇപ്രകാരമാണ്. ഒരു വിളവെടുപ്പില്‍ എത്ര നാളികേരം കിട്ടിയെന്ന് കൃത്യമായി കണക്ക് സൂക്ഷിക്കുന്നവര്‍ കുറവാണ്. ഇവിടെയും പൊതുവേ, പ്രാതിനിധ്യസ്വഭാവമുള്ള നാളികേര കൃഷിയിടങ്ങള്‍ തിരഞ്ഞെടുത്ത് പ്രാതിനിധ്യസ്വഭാവമുള്ള വൃക്ഷങ്ങളില്‍നിന്ന് വിളവെടുപ്പുസമയത്ത് ശേഖരിക്കുന്ന വിളവിന്റെ കണക്കുണ്ടാക്കി അതിനെ ആകെ തെങ്ങുകളുടെ എണ്ണം അഥവാ നാളികേര കൃഷിയിടങ്ങളുടെ വ്യാപ്തി (ഏക്കര്‍) എന്നിവകൊണ്ട് ഗുണിച്ചുകിട്ടുന്ന തുകയെ വീണ്ടും നാളികേരത്തിന്റെ ശരാശരി കമ്പോളവിലകൊണ്ട് ഗുണിച്ച് കിട്ടുന്നതായിരിക്കും നാളികേര ഉത്പാദനത്തിന്റെ മൂല്യത്തിന്റെ മൊത്ത കണക്ക്. കണക്കുകൂട്ടലിന്റെ ഓരോ ഘട്ടത്തിലും തെറ്റുകളുണ്ടാകാം എന്ന് ഇതില്‍നിന്നു വ്യക്തമാണ്. പക്ഷേ, ഇതല്ലാതെ മറ്റൊരു വഴിയില്ല.

ഇനി രണ്ടാമതു പറഞ്ഞ വരുമാന രീതി നോക്കാം. രാജ്യത്തെ സ്ഥിരം പൗരന്മാര്‍, സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവ അവരുടെ വരുമാനത്തെക്കുറിച്ചുള്ള വാര്‍ഷിക റിട്ടേണുകള്‍ കൃത്യമായി സമര്‍പ്പിച്ചാല്‍ അവയില്‍നിന്നു കിട്ടുന്ന വരുമാന കണക്കുകള്‍ ഒന്നിച്ചു കൂട്ടി ദേശീയ വരുമാനത്തിന്റെ അളവ് കണ്ടുപിടിക്കാവുന്നതാണ്. ആദായ നികുതി റിട്ടേണുകളില്‍നിന്ന് ഈ വിവരം ശേഖരിക്കാം. പക്ഷേ ഇന്ത്യയില്‍ ഇത്തരം റിട്ടേണുകള്‍ അയയ്ക്കുന്നവര്‍ ജനസംഖ്യയുടെ രണ്ട് ശതമാനം പോലും വരുന്നില്ല. കമ്പനികള്‍ ആദായ നികുതി അടയ്ക്കുന്നതിനുവേണ്ടി റിട്ടേണുകള്‍ സമര്‍പ്പിക്കാറുണ്ട്. ഇത്തരം റിട്ടേണുകളില്‍ കൃത്രിമം കാണിച്ച് ആദായ നികുതി ഭാരം കുറച്ചുകാണിക്കാന്‍ ശ്രമം നടക്കുന്ന വസ്തുത വിസ്മരിക്കാനാവില്ല. വരുമാനം തിട്ടപ്പെടുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം, അതില്‍ ഉത്പാദന പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെടാത്ത അഥവാ ബന്ധമില്ലാത്ത വരുമാനങ്ങളെ മാറ്റിനിര്‍ത്തുക എന്നതാണ്. ഉദാഹരണത്തിന് പെന്‍ഷന്‍, സബ്സിഡികള്‍ എന്നിവ പ്രത്യേക തരത്തിലുള്ള വരുമാനങ്ങളാണ്. അവയെ മാറ്റ അടവുകളായിട്ടാണ് (transfer payments) ഗണിക്കുന്നത്. എന്നാല്‍ കൂലി അഥവാ വേതനം ഉത്പാദന പ്രവര്‍ത്തനത്തില്‍ നിന്നാണ് ഉണ്ടാകുന്നത്. അതുപോലെ വിദേശത്തുനിന്നു വരുന്ന വരുമാന അടവുകള്‍ ഈ രാജ്യത്തിലെ ഉത്പാദന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതല്ലാത്തതുകൊണ്ട് അതും ദേശീയ വരുമാനക്കണക്കില്‍ ഉള്‍പ്പെടുത്താറില്ല. ഇത്തരം പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ട് സാധാരണയായി വിഭവ വരുമാനം (factor income) മാത്രമാണ് കണക്കിലെടുക്കുന്നത്. അതായത് പാട്ടം, കൂലി, പലിശ, ലാഭം എന്നീ വരുമാനങ്ങളുടെ മൊത്തത്തുകയാണ് ദേശീയ വരുമാനം. ഇതിന്റെകൂടെ വിദേശത്തുനിന്നു കിട്ടുന്ന അറ്റ വരുമാനം (net income from abroad) കൂടി കൂട്ടിയാല്‍ മൊത്ത ദേശീയ വരുമാനം-ജി.എന്‍.ഐ.-കിട്ടുന്നതാണ്.

ഇനി ചെലവ് രീതി എന്താണെന്ന് നോക്കാം. ഒരു സമ്പദ് വ്യവസ്ഥയിലെ പ്രധാന ചെലവുകള്‍ ഉപഭോഗ ചെലവുകള്‍ (Consumption expenditure-C), നിക്ഷേപ ചെലവുകള്‍ (Investment expenditure-I) എന്നിവയാണ്. ഇവ രണ്ടും കൂട്ടിയാല്‍ ( C+I ) ദേശീയ വരുമാനമായി എന്ന് മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം. മധ്യ ചരക്കുകള്‍ (Intermediate goods) എന്ന വിഭാഗത്തില്‍ ഉത്പാദനത്തില്‍ ഉപയോഗിക്കുന്ന ഇന്ധനം, അസംസ്കൃത പദാര്‍ഥങ്ങള്‍, യന്ത്രോപകരണങ്ങള്‍, വിദ്യുച്ഛക്തി എന്നിവ ഉള്‍ പ്പെടുന്നു. ഇവയുടെ മൂല്യം ദേശീയ വരുമാനക്കണക്കില്‍ ചേര്‍ക്കുമെങ്കിലും വീണ്ടും അവതന്നെ മറ്റ് ഉത്പാദനപ്രവര്‍ത്തനങ്ങളില്‍ ഒരു വിഭവമായി ഉപയോഗിക്കുമ്പോള്‍ നേരത്തെ സൂചിപ്പിച്ച ഇരട്ടക്കൂട്ടല്‍ (double counting) ഒഴിവാക്കാനായി അവയെ പരിഗണിക്കാതിരിക്കുന്നതാണ് ശരിയായ മാര്‍ഗം. ചുരുക്കത്തില്‍, ചെലവുരീതി സ്വീകരിക്കുമ്പോള്‍ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ചില അവസാന ചരക്കുകളുടെ കാര്യത്തില്‍ അവയുടെ കമ്പോളമൂല്യം കണക്കാക്കുമ്പോള്‍ അവയില്‍ ചരക്കു നികുതികള്‍, സബ്സിഡികള്‍ എന്നിവ ഉള്‍ പ്പെട്ടിരിക്കും. അതുപോലെ ഇറക്കുമതികളിന്മേലുള്ള ചെലവ് കണക്കാക്കുമ്പോള്‍ കയറ്റുമതി ചരക്കുകളുടെ മൂല്യം അതില്‍ ഉള്‍ പ്പെടുത്തുന്നത് ശരിയല്ല എന്നു കാണാം. എന്തായാലും നിശ്ചിത മാനദണ്ഡങ്ങള്‍ നേരത്തേ നിശ്ചയിച്ചിട്ടുവേണം ദേശീയ വരുമാനക്കണക്കുകള്‍ തയ്യാറാക്കാന്‍.

ദാദാബായ് നവ്റോജി

മേല്‍സൂചിപ്പിച്ച മൂന്ന് രീതികള്‍ക്കും ദേശീയ വരുമാനക്കണക്ക് തയ്യാറാക്കുന്നതില്‍ ചില പ്രശ്നങ്ങളും ന്യൂനതകളുമുണ്ട് എന്ന് മേല്പറഞ്ഞതില്‍നിന്നു വ്യക്തമാണ്. ഇന്ത്യയെപ്പോലുള്ള ഒരു വികസ്വര രാജ്യത്തില്‍ ഈ മൂന്ന് രീതികളും സംയോജിപ്പിച്ചുകൊണ്ടുള്ള രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. ബ്രിട്ടിഷ് ആധിപത്യത്തിലായിരുന്ന ഇന്ത്യയിലെ ദേശീയ വരുമാനക്കണക്കുകള്‍ ആദ്യം തയ്യാറാക്കിയവരില്‍ പ്രധാനി ദാദാബായ് നവ്റോജി ആയിരുന്നു. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ച ദേശീയ വരുമാനക്കണക്ക് വളരെ ശാസ്ത്രീയമായി തയ്യാറാക്കി സംഭാവന ചെയതത് ഡോക്ടര്‍ വി.കെ.ആര്‍.വി. റാവു ആണ്. 1931-32-ല്‍ ഇന്ത്യയുടെ ആളോഹരിവരുമാനം 65 രൂപയാണെന്ന് അദ്ദേഹം കണക്കാക്കി. 1949-ല്‍ കേന്ദ്രധനമന്ത്രാലയത്തിന്റെ കീഴില്‍ ദേശീയ വരുമാനം കണക്കാക്കുന്നതിനുമാത്രമായി പ്രത്യേക സംവിധാനം ഉണ്ടാക്കി. ഇന്ന് ആ ജോലി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ (Central Statistical Organisation-C.S.O.) ആധികാരികതയോടെ നിര്‍വഹിക്കുന്നു. ഈ കണക്കുകള്‍ ഔദ്യോഗിക രേഖകളിലും ബജറ്റിലും റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടുകളിലും ബുള്ളറ്റിനുകളിലും യഥാകാലം പ്രസിദ്ധീകരിക്കാറുണ്ട്. ഇതുകൂടാതെ സ്വതന്ത്രമായ ദേശീയ വരുമാന കണക്കുകള്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച് (National Council for Applied Economic Research-N.C.A.E.R.), ദേശീയ വരുമാന മേഖലയിലെ ഗവേഷകര്‍ എന്നിവരും പ്രസിദ്ധീകരിക്കാറുണ്ട്. ഇതിനു പുറമേയാണ് ഐ.എം.എഫ്. പ്രസിദ്ധീകരിക്കുന്ന ദേശീയ വരുമാന കണക്കുകള്‍. ഇന്ത്യയുടെ ദേശീയ വരുമാനത്തിന്റെ അളവ്, ഘടന, വളര്‍ച്ചാനിരക്ക് എന്നിവ മറ്റു രാജ്യങ്ങളുടേതുമായി താരതമ്യം ചെയ്യാന്‍ ഇത് സഹായിക്കുന്നു. ആളോഹരി വരുമാനം കാണുക, വളര്‍ച്ചാനിരക്ക് നിര്‍ണയിക്കുക, ഓരോ ഉത്പാദന മേഖലയുടെയും പ്രത്യേകമായ സംഭാവന കണക്കാക്കുക, ദേശീയ വരുമാനത്തിന്റെ വിതരണഘടനയില്‍ വരുന്ന മാറ്റം മനസ്സിലാക്കുക തുടങ്ങി പലതരം വിശകലനങ്ങള്‍ക്കും ദേശീയ വരുമാന കണക്കുകള്‍ ആവശ്യമാണ്. സാമ്പത്തിക പുരോഗതി, ജീവിത നിലവാരം എന്നിവയുടെ സൂചിക കൂടിയാണ് ദേശീയ വരുമാനം.

(ഡോ. കെ. രാമചന്ദ്രന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍