This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദേശീയ പതാക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദേശീയ പതാക

National flag

രാഷ്ട്രത്തിന്റെ ഏറ്റവും ആദരണീയവും പരിശുദ്ധവും ആയ ചിഹ്നമായി ഉപയോഗിക്കുന്ന കൊടി. രാഷ്ട്രത്തിലെ എല്ലാ വ്യക്തികളും ദേശീയപതാകയെ ബഹുമാനിക്കുന്നു. രാഷ്ട്രത്തിന്റെ അഭിമാനവും മഹത്ത്വവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മുഴുവന്‍ ജനതതിയുടെയും പ്രതീകമായാണ് ദേശീയ പതാക നിലകൊള്ളുന്നത്. ദേശസ്നേഹികള്‍ ദേശീയ പതാക ഉയര്‍ത്തിക്കൊണ്ട് സ്വരാജ്യത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നു. ചില പ്രത്യേക ദിവസങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ രാഷ്ട്രത്തിന്റെ മേലധികാരി ദേശീയ പതാകയെ ബഹുമാനിച്ചുകൊണ്ട് അതിനെ ആദരപൂര്‍വം സല്യൂട്ട് ചെയ്യുന്നു.

യൂണിക്കോണ്‍ രൂപം

ദേശീയ പതാകകള്‍ക്ക് അതിപുരാതനകാലത്തെ ടോട്ടം ഗ്രൂപ്പുകളോളം പഴക്കമുണ്ട്. പുരാതന ജനവര്‍ഗങ്ങള്‍ ഉപയോഗിച്ചിരുന്ന 'ടോട്ടം' എന്ന ചിഹ്നത്തില്‍ നിന്നാണ് ദേശീയ പതാകകളുടെ ആരംഭം എന്നു കരുതപ്പെടുന്നു. ആദ്യകാലത്ത് ഏകാന്തജീവിതം നയിച്ച് പിന്നീട് കുടുംബജീവിതത്തിലേക്കു പ്രവേശിച്ച മനുഷ്യര്‍ വളരെക്കാലങ്ങള്‍ക്കുശേഷം സാമൂഹ്യജീവിയായിത്തീര്‍ന്നപ്പോള്‍ ഓരോ സമൂഹത്തിനും പ്രത്യേകിച്ചുള്ള ചിഹ്നങ്ങള്‍ ആവശ്യമായി വന്നു. മനുഷ്യന്‍ ആദ്യം രൂപംനല്കിയ സാമൂഹ്യസ്ഥാപനമായ ടോട്ടംസംവിധാനത്തില്‍ ഒരു ടോട്ടം ഗ്രൂപ്പ് മറ്റൊരു ടോട്ടം ഗ്രൂപ്പില്‍നിന്നു വേര്‍തിരിക്കപ്പെട്ടിരുന്നത് ടോട്ടം ചിഹ്നത്തിന്റെ അടിസ്ഥാനത്തിലാണ്. ഓരോ ഗ്രൂപ്പിനും അവരവരുടേതായ ചിഹ്നം ഉണ്ടായിരുന്നു. മനുഷ്യര്‍ സാമൂഹിക ജീവിതം ആരംഭിച്ച കാലം മുതല്‍ത്തന്നെ അവന്റെ ജീവിതം പ്രകൃതിയുമായി ഒത്തിണങ്ങി ആയിരുന്നു. ആഹാരവും സംരക്ഷണവും നല്കിയിരുന്ന പ്രകൃതിയിലെ ചില വസ്തുക്കളെ അവര്‍ പരിശുദ്ധമായി കണ്ടു.

തങ്ങളുടെ സമൂഹവുമായി ബന്ധമുണ്ടെന്ന് അംഗീകരിക്കപ്പെട്ട പ്രകൃതിചിഹ്നങ്ങളായിരുന്നു ടോട്ടം. ഏതെങ്കിലും മൃഗത്തിന്റെയോ സസ്യത്തിന്റെയോ മറ്റേതെങ്കിലും വസ്തുവിന്റെയോ പ്രതിരൂപമായിരുന്നു ഈ ചിഹ്നം. കല്ലിലോ മരത്തിലോ ലോഹത്തിലോ കൊത്തുപണി ചെയ്താണ് ഇത് ഉണ്ടാക്കിയിരുന്നത്.
മൂങ്ങയുടെ രൂപം : ആഥന്‍സ്
ഈ ചിഹ്നത്തെ ഒരു കഴുക്കോലിലോ കുന്തത്തിലോ ഘടിപ്പിച്ച് ഓരോ ഗ്രൂപ്പിന്റെയും ആസ്ഥാനത്തിന്റെ പ്രധാന ഭാഗത്ത് നിര്‍ത്തിയിരുന്നു. ചില ഗ്രൂപ്പുകള്‍ ടോട്ടത്തെ ദൈവമായി ആരാധിക്കുന്ന പതിവും ഉണ്ടായിരുന്നു. അമേരിക്കയിലെ പുരാതന ടോട്ടം ഗ്രൂപ്പുകള്‍ കഴുകന്‍, സിംഹം, കടുവ, പോത്ത് തുടങ്ങിയവയെ തങ്ങളുടെ ചിഹ്നമായി സ്വീകരിച്ചു. പുരാതന ഭാരതത്തിലെ മോഹന്‍ജോദരൊ-ഹാരപ്പ സംസ്കാര കേന്ദ്രങ്ങളില്‍നിന്നു കുഴിച്ചെടുത്ത ഒരു തകിടില്‍ കൊടികള്‍ കൈയിലേന്തിയ രണ്ടുവ്യക്തികളുടെ രൂപം കൊത്തിയിട്ടുണ്ട്. ഒരാള്‍ പിടിച്ചിരുന്ന കൊടിയില്‍ കൊത്തിയിരുന്ന രൂപം ഒറ്റക്കൊമ്പോടുകൂടിയ കുതിരയെപ്പോലുള്ള ഒരു സാങ്കല്പിക മൃഗത്തിന്റേതാണ് (Unicorn). മറ്റേ വ്യക്തി കൈയിലേന്തിയിരുന്ന കൊടിയില്‍ കത്തുന്ന ദീപത്തിന്റെ ചിത്രം ഉണ്ടായിരുന്നു. പുരാതന ഭാരതത്തിലെ സിന്ധുനദീതട സംസ്കാരത്തില്‍ ടോട്ടം ഗ്രൂപ്പ് സംവിധാനം നിലനിന്നിരുന്നുവെന്ന് ഈ ശിലയിലെ രൂപങ്ങള്‍ തെളിയിക്കുന്നു. ഓരോ സമൂഹത്തിലും അംഗീകരിച്ചിരുന്ന ടോട്ടം ആ സമൂഹത്തിന്റെ സംരക്ഷകനായി കരുതപ്പെട്ടിരുന്നു. അതിനാല്‍ ആ ടോട്ടത്തെ ആരാധിക്കുന്ന പതിവും ഉണ്ടായി. രണ്ട് വര്‍ഗക്കാര്‍ തമ്മില്‍ വഴക്കുണ്ടാകുമ്പോള്‍ ഓരോ ഗ്രൂപ്പും തങ്ങളുടെ ടോട്ടത്തെ യുദ്ധക്കളത്തിലേക്കു കൊണ്ടുപോകുന്ന പതിവും നിലവിലിരുന്നു.
പെഗാസസ് : കോറിന്ത്
പുരാതന ഈജിപ്തിലെ സൈനികര്‍ അവരുടെ ദൈവങ്ങളുടെ രൂപം കൊത്തിയ ചിഹ്നങ്ങള്‍ വഹിച്ചുകൊണ്ടാണ് യുദ്ധത്തിനു പോയിരുന്നത്. പുരാതന അസ്സീറിയയിലെ സൈനികരും അവരുടെ മുദ്രകള്‍ കൊത്തിയ ചിഹ്നങ്ങള്‍ യുദ്ധക്കളത്തിലേക്കു കൊണ്ടുപോയിരുന്നു. പുരാതന ഗ്രീക്കുകാരും യുദ്ധസമയത്ത് അവരുടെ ചിഹ്നങ്ങള്‍ വഹിച്ചിരുന്നു. ആഥന്‍സ് മൂങ്ങയുടെ രൂപം ചിഹ്നമായി സ്വീകരിച്ചു. 'പെഗാസസ്' (Pegausus) എന്ന സാങ്കല്പിക ജീവിയുടെ രൂപമായിരുന്നു കോറിന്ത് എന്ന രാഷ്ട്രത്തിന്റെ ചിഹ്നം. ക്രീറ്റ് എന്ന ഗ്രീക്ക് രാഷ്ട്രത്തിലെ സൈനികര്‍ മിനോട്ടാര്‍ (Minotaur) എന്ന സാങ്കല്പിക ജീവിയുടെ ചിഹ്നം ഉപയോഗിച്ചിരുന്നു. ബോവേഷ്യയുടെ (Boetia) ചിഹ്നം കാളകള്‍ ആയിരുന്നു; പെലപ്പൊണേഷ്യയുടേത് ആമയും. പുരാതന ടോട്ടം സംവിധാനത്തില്‍ നിലനിന്ന ചിഹ്നങ്ങളാണ് പില്ക്കാലത്ത് ദേശീയ പതാകകളായി മാറിയത്.

തുണിയുടെ കണ്ടുപിടിത്തത്തോടുകൂടി ഇന്നത്തെ രീതിയിലുള്ള ദേശീയ പതാകകള്‍ രൂപംകൊണ്ടു. ടോട്ടത്തിലെ അടയാളം വസ്ത്രത്തില്‍ പകര്‍ത്തി തങ്ങളുടെ പുതിയ താമസസ്ഥലത്തേക്കും യുദ്ധക്കളത്തിലേക്കും കൊണ്ടുപോകാന്‍ തുടങ്ങി. ചൈനയിലാണ് ആധുനിക രീതിയിലുള്ള പതാകകള്‍ ആദ്യമായി രൂപംകൊണ്ടത്. പുരാതന ചൈനയിലെ ചൗ രാജവംശത്തിലെ ഒരു ചക്രവര്‍ത്തി ബി.സി. 1122-ല്‍ വെളുത്ത നിറമുള്ള തുണിപ്പതാക ഉപയോഗിച്ചിരുന്നതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനുപയോഗിച്ചിരുന്ന തുണി പഞ്ഞിയാണോ സില്‍ക്ക് ആണോ എന്ന കാര്യം വ്യക്തമല്ല. ഈ പതാകയെ ചക്രവര്‍ത്തി പോകുന്നിടത്തെല്ലാം മുമ്പേ കൊണ്ടുപോയിരുന്നു. നീണ്ട വടിയില്‍ ബന്ധിച്ചായിരുന്നു പതാക കൊണ്ടുപൊയ്ക്കൊണ്ടിരുന്നത്. ഹാന്‍ രാജവംശത്തിലെ ചക്രവര്‍ത്തിമാരും പതാകകള്‍ ഉപയോഗിച്ചിരുന്നു.

ചൈനയില്‍നിന്ന് പതാകകള്‍ ഇന്ത്യയിലേക്കു പ്രചരിച്ചു. അതിപുരാതനകാലം മുതല്‍തന്നെ ഭാരതീയര്‍ പതാകയെ ബഹുമാനിച്ചിരുന്നു. ബി.സി. എട്ടാം ശ.-ത്തിനുശേഷം രചിക്കപ്പെട്ട പൗരാണിക ഭാരത സാഹിത്യത്തില്‍ - വിശേഷിച്ചും രാമായണത്തിലും മഹാഭാരതത്തിലും - പതാകയെപ്പറ്റി വിവരിച്ചിട്ടുണ്ട്. ധ്വജം എന്നാണ് അക്കാലത്ത് പതാകയെ വിശേഷിപ്പിച്ചിരുന്നത്. രഘുവംശത്തിന്റെ ധ്വജം പാറിച്ചിരുന്ന രഥത്തില്‍നിന്നാണ് ശ്രീരാമന്‍ രാവണനെതിരെ യുദ്ധം ചെയ്തത്. ശ്രീരാമനെതിരെ പോരാടിയ രാവണനും തന്റെ വംശത്തിന്റെ ധ്വജം രഥത്തില്‍ പാറിച്ചിരുന്നു. മഹാഭാരതത്തില്‍ പാണ്ഡവരുടെ ധ്വജങ്ങളെപ്പറ്റിയുള്ള വിവരണം ശാന്തിപര്‍വത്തിലുണ്ട്. കൗരവരുടെ ധ്വജങ്ങളെപ്പറ്റി ദ്രോണപര്‍വത്തില്‍ വിവരിക്കുന്നു. ഓരോ സേനാനിയും തന്റെ ധ്വജം രഥത്തില്‍ നാട്ടുമ്പോള്‍ പ്രത്യേകതരം കര്‍മങ്ങള്‍ അനുഷ്ഠിച്ചിരുന്നു. ഒരു സേനാനി തന്റെ എതിരാളിയെ നിഗ്രഹിക്കുന്നതിനുമുമ്പ് അയാളുടെ ധ്വജം നശിപ്പിക്കുവാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. രാജകീയ ആഘോഷാവസരങ്ങളില്‍ ധ്വജം ഉയര്‍ത്തുകയെന്നത് പ്രൗഢമായ ആചാരമായിരുന്നു.

ബുദ്ധമതക്കാരും ജൈനമതക്കാരും പതാകയെ ആദരിക്കുന്ന കാര്യത്തില്‍ ശ്രദ്ധാലുക്കളായിരുന്നു. ബുദ്ധമതക്കാരുടെ ആശ്രമത്തിലും ആരാധനാലയങ്ങളിലും പതാക പാറിക്കുന്ന പതിവുണ്ടായിരുന്നു. ബുദ്ധമത സങ്കേതങ്ങളില്‍ ധ്വജ സ്തംഭങ്ങള്‍ പണികഴിപ്പിക്കുവാന്‍ അശോക ചക്രവര്‍ത്തി പ്രത്യേകം ശ്രദ്ധിച്ചു. ധര്‍മ സന്ദേശം പ്രചരിപ്പിക്കുവാന്‍ വേണ്ടിയാണ് അശോകന്‍ ഇപ്രകാരം ചെയ്തത്. സാരാനാഥം എന്ന സ്ഥലത്ത് ഈ വിധത്തില്‍ അശോകന്‍ സ്ഥാപിച്ച ധ്വജസ്തംഭത്തില്‍നിന്നു പകര്‍ത്തിയിട്ടുള്ളതാണ് ഇന്ത്യയുടെ ദേശീയ പതാകയില്‍ മുദ്രണം ചെയ്തിട്ടുള്ള ധര്‍മചക്രം. ജൈനമത സങ്കേതങ്ങളിലും പതാക നാട്ടുന്ന പതിവുണ്ടായിരുന്നു. ജൈനക്ഷേത്രങ്ങള്‍ക്ക് പതാക സംഭാവന ചെയ്യുകയെന്നത് രാജാക്കന്മാരുടെ പുണ്യകര്‍മം ആയിരുന്നുവെന്ന് ജൈനമതക്കാരുടെ പുരാണങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയില്‍നിന്ന് മധ്യപൂര്‍വദേശത്തേക്ക് പതാക സമ്പ്രദായം വ്യാപിച്ചു. ബി.സി. 885-നും 860-നും ഇടയ്ക്കുള്ള അസ്സീറിയന്‍ സാമ്രാജ്യത്തില്‍ കുന്തത്തിന്റെ അഗ്രഭാഗത്ത് പതാകകള്‍ ഉപയോഗിച്ചിരുന്നു.

ബി.സി. 480-ല്‍ ഗ്രീക്ക് സൈന്യം പേര്‍ഷ്യന്‍ സൈന്യവുമായി യുദ്ധത്തില്‍ ഏര്‍ പ്പെട്ടു. പ്രസിദ്ധമായ സലാമീസ് യുദ്ധത്തില്‍ ഗ്രീക്ക് സൈനിക ജനറലായിരുന്ന തെമിസ്റ്റോക്ലിസ് പുതിയ പതാക ഉപയോഗിച്ചിരുന്നതായി പ്രസ്താവമുണ്ട്. റോമന്‍ ഭരണാധികാരിയായിരുന്ന മാരിയൂസ് (Mariyus) തന്റെ രാജ്യത്തിന്റെ പതാകയില്‍ കഴുകന്റെ ചിത്രം ഉപയോഗിച്ചിരുന്നതായി ചരിത്രകാരനായ പ്ലി‌നി വിവരിച്ചിരിക്കുന്നു. എ.ഡി. ഒന്നാം ശ.-ത്തിനുശേഷം ദേശീയ പതാകകള്‍ കൂടുതല്‍ വ്യാപകമായിത്തീര്‍ന്നു. ഇസ്ലാം മതസ്ഥാപകനായ മുഹമ്മദ് നബി (എ.ഡി. 571-632) ഉപയോഗിച്ചിരുന്ന പതാകയുടെ നിറം കറുപ്പായിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു. കുരിശുയുദ്ധങ്ങള്‍ നടത്തിയ മുസ്ലിങ്ങളും ക്രിസ്ത്യാനികളും പതാകകള്‍ ഉപയോഗിച്ചിരുന്നു.

ഇക്കാലത്ത് ഭാരതത്തിലും പതാകകള്‍ക്ക് വലിയ പ്രാധാന്യം ലഭിച്ചു. ഗുപ്തരാജാക്കന്മാര്‍ ധ്വജത്തിനു വലിയ പ്രാധാന്യം നല്കി. ധ്വജത്തെ പതാകയെന്ന് ഗുപ്തരാജാക്കന്മാര്‍ വിശേഷിപ്പിച്ചു. തങ്ങള്‍ സൂര്യദേവന്റെ പിന്‍ഗാമികളാണ് എന്ന് അവകാശപ്പെട്ടിരുന്ന ചിത്തോറിലെ രജപുത്രരാജാക്കന്മാര്‍ സൂര്യന്റെ അടയാളമുള്ള പതാകകളാണ് ഉപയോഗിച്ചിരുന്നത്. സൂര്യധ്വജത്തിന്റെ കീഴില്‍ അണിനിരന്ന രജപുത്ര സൈനികര്‍ റാണാ പ്രതാപസിംഹന്റെ നേതൃത്വത്തില്‍ മുഗള്‍ സൈന്യത്തിനെതിരെ യുദ്ധം ചെയ്തു. മഹാരാഷ്ട്രരും പതാകയെ ബഹുമാനിച്ചിരുന്നു. യുദ്ധത്തില്‍ സാമര്‍ഥ്യം പ്രകടിപ്പിക്കുന്ന സൈനിക നേതാക്കള്‍ക്ക് സമ്മാനമായി പതാക നല്കുന്ന പതിവ് മഹാരാഷ്ട്രരുടെ ഇടയിലുണ്ടായിരുന്നു. ഇന്ത്യയെ ആക്രമിച്ച മുസ്ലിം ഭരണാധികാരികളും പതാകയ്ക്ക് വേണ്ടത്ര പ്രാധാന്യം നല്കി. ഇസ്ലാമിക പാരമ്പര്യവുമായി ഇണങ്ങുന്ന പതാകകളാണ് മുസ്ലിം ഭരണാധികാരികള്‍ ഉപയോഗിച്ചിരുന്നത്. തുഗ്ലക്ക് വംശജരുടെ ഭരണകാലത്ത് ഗവണ്മെന്റിന് പതാകകള്‍ നിര്‍മിക്കുന്നതിനുവേണ്ടി 'ആലം ഘാന' എന്ന പേരില്‍ പ്രത്യേക ഡിപ്പാര്‍ട്ട്മെന്റ് തന്നെ പ്രവര്‍ത്തിച്ചിരുന്നു. മുഗള്‍ ഭരണകാലത്തുപയോഗിച്ചിരുന്ന പതാകയെ 'ആലം' എന്നാണ് വിളിച്ചിരുന്നത്. പച്ചനിറത്തിലുള്ള തുണിയില്‍ ഉദയസൂര്യന്റെയും സിംഹത്തിന്റെയും ചിത്രങ്ങള്‍ ആലേഖനം ചെയ്തതായിരുന്നു മുഗള്‍ ചക്രവര്‍ത്തിമാരുടെ പതാക. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യ കപ്പല്‍ സൂററ്റില്‍ വന്നുചേര്‍ന്നത് 1600 ആഗസ്റ്റ് 24-ാം തീയതിയാണ്. ഈ കപ്പലില്‍ നാട്ടിയിരുന്ന പതാക 'യൂണിയന്‍ ജാക്ക്' ആയിരുന്നു. ബ്രിട്ടിഷ് ഇന്ത്യയ്ക്ക് ആദ്യം മൂന്ന് പ്രവിശ്യകള്‍-ബോംബേ, ബംഗാള്‍, മദ്രാസ്- ആണ് ഉണ്ടായിരുന്നത്. ഓരോ പ്രവിശ്യയ്ക്കും പ്രത്യേകം പതാക ഉപയോഗിക്കപ്പെട്ടു. 1858-ല്‍ ബ്രിട്ടിഷ് രാജ്ഞി ഇന്ത്യയുടെ ഭരണം ഏറ്റെടുത്തതോടുകൂടി ബ്രിട്ടിഷ് ഇന്ത്യക്കു പൊതുവായുള്ള ഒരു പതാക നിലവില്‍വന്നു. ബ്രിട്ടിഷ് ഭരണകാലത്ത് ഇന്ത്യയിലെ ഓരോ നാട്ടുരാജ്യത്തിനും തനതായ പതാക ഉണ്ടായിരുന്നു.

ഇംഗ്ലണ്ടില്‍ ഉപയോഗിച്ചിരുന്ന പതാക

എ.ഡി. 14-ാം ശ.-ത്തിന്റെ മധ്യത്തോടുകൂടി സ്പെയിന്‍കാരനായ അജ്ഞാത ഫ്രാന്‍സിസ്കന്‍ സന്ന്യാസി ലോകരാഷ്ട്രങ്ങളിലെ പ്രധാന പതാകകളെപ്പറ്റി പുസ്തകം എഴുതി. പതാകകളെക്കുറിച്ചുള്ള ആദ്യ ഗ്രന്ഥമായി ഈ പുസ്തകം പരിഗണിക്കപ്പെടുന്നു. അനേകം നൂറ്റാണ്ടുകളായി ഇംഗ്ലണ്ടില്‍ ഉപയോഗിച്ചിരുന്ന പതാക ചുവന്ന നിറത്തിലുള്ള കുരിശിന്റെ രൂപം കൊത്തിയതായിരുന്നു. ഇംഗ്ലണ്ടിന്റെ മധ്യസ്ഥനായ വിശുദ്ധ ജോര്‍ജിന്റെ ബഹുമാനാര്‍ഥമാണ് ഈ ചിഹ്നം ബ്രിട്ടീഷുകാര്‍ സ്വീകരിച്ചത്. അക്കാലത്ത് യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ ഉപയോഗിച്ചിരുന്ന പതാകകളെല്ലാം ക്രൈസ്തവ മതവിഭാഗത്തിന്റെ പ്രത്യേകതകളോടുകൂടിയവയായിരുന്നു. അക്കാലത്തു നടന്ന യുദ്ധങ്ങളില്‍ വിജയിക്കുന്നതിനായി സ്വര്‍ഗീയസഹായം ലഭിക്കുവാന്‍ വേണ്ടിയായിരുന്നു ക്രൈസ്തവ രാജാക്കന്മാര്‍ ഈ രീതി സ്വീകരിച്ചത്.

ഉയര്‍ന്ന സ്ഥാനത്തോ കഴുക്കോലിലോ ഉയര്‍ന്ന് പാറിപ്പറക്കുന്ന ദേശീയ പതാകകളാണ് ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്നത്. ഓരോ രാജ്യത്തിലെയും അധിപന്റെ ചിഹ്നമായിരുന്നു അക്കാലത്ത് ദേശീയ പതാകയിലെ അടയാളം. കാലക്രമത്തില്‍ ഓരോ രാഷ്ട്രത്തിനും പതാക ഉണ്ടായി. ഓരോ ദേശീയ പതാകയിലും ദേശീയപ്രാധാന്യമുള്ള ചിഹ്നങ്ങള്‍ അംഗീകരിക്കപ്പെട്ടു. കമ്പിളിത്തുണികൊണ്ടാണ് കൊടികള്‍ നിര്‍മിച്ചിരുന്നത്. പില്ക്കാലത്ത് സില്‍ക്ക്, നൈലോണ്‍ എന്നിവയും പതാകനിര്‍മാണത്തിന് ഉപയോഗിച്ചുതുടങ്ങി. ഇന്ത്യയില്‍, കൈകൊണ്ടു നിര്‍മിക്കുന്ന തുണികള്‍ (പഞ്ഞി, കമ്പിളി, സില്‍ക്ക്) മാത്രമേ പതാക നിര്‍മിക്കാന്‍ ഉപയോഗിക്കാവൂ എന്ന് മഹാത്മാഗാന്ധിക്കു നിര്‍ബന്ധമുണ്ടായിരുന്നു.

ഇന്ത്യന്‍ ദേശീയപതാകയ്ക്ക് അനുവദിച്ചിട്ടുള്ള അളവുകള്‍

ആധുനികകാലത്ത് ദേശീയ പതാകകള്‍ ഉപയോഗിക്കുന്നതിന് ഓരോ രാജ്യവും പ്രത്യേകം നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഓരോ രാജ്യത്തിന്റെയും ദേശീയ പതാകയ്ക്ക് നിര്‍ദിഷ്ട രൂപം ഉണ്ടായിരിക്കും. നീളവും വീതിയും 3 : 2 എന്ന അനുപാതത്തിലാണ് ഇന്ത്യന്‍ ദേശീയ പതാക നിര്‍മിക്കുന്നത്. ഇന്ത്യന്‍ ദേശീയ പതാക ഒമ്പത് വിവിധ അളവുകളില്‍ അനുവദിച്ചിട്ടുണ്ട്. ഓരോ രാഷ്ട്രത്തിലെയും പതാകയുടെ അളവുകള്‍ അതതു രാജ്യം നിശ്ചയിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക ഉപയോഗിക്കുന്ന രാഷ്ട്രം ബ്രസീല്‍ ആണ്. അവിടത്തെ വലിയ പതാകയ്ക്ക് 100 മീ. നീളവും 70 മീ. വീതിയും ഉണ്ട്. സമാധാനകാലങ്ങളില്‍ ഒരേ സ്ഥലത്ത് ഒന്നിലധികം പതാകകള്‍ നാട്ടേണ്ടിവരുമ്പോള്‍ എല്ലാ പതാകകളും ഒരേ അളവില്‍ത്തന്നെ ഉള്ളവ ആയിരിക്കണം എന്നത് നിര്‍ബന്ധമാണ്.

(പ്രൊഫ. നേശന്‍ ടി. മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍