This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദേശീയ അടയാളങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദേശീയ അടയാളങ്ങള്‍

ഓരോ രാജ്യവും അതിന്റെ ദേശീയത പ്രതിഫലിക്കുന്ന നിലയില്‍ ഔദ്യോഗികമായി സ്വീകരിക്കുന്ന പ്രതീകങ്ങള്‍. രാഷ്ട്രത്തിലെ ജനങ്ങളുടെ മൊത്തത്തിലുള്ള ഐകമത്യവും ദേശീയതയും പ്രകടമാക്കുന്ന ഇവ രാഷ്ട്രത്തിന്റെ മഹത്ത്വത്തിന്റെയും അഭിമാനത്തിന്റെയും കൂടി ചിഹ്നങ്ങളാണ്.
ശംഖുമുദ്രയോടുകൂടിയ ഗേറ്റ് : തിരുവനന്തപുരം കവടിയാര്‍ കൊട്ടാരം
ഓരോ രാഷ്ട്രത്തിനും അതതിന്റേതായ ദേശീയ അടയാളങ്ങള്‍ നിലവിലുണ്ട്. സമൂഹത്തിന് പരമാധികാരം ഇല്ലെങ്കില്‍പ്പോലും ഇത്തരം ദേശീയ ചിഹ്നങ്ങള്‍ അത്യന്താപേക്ഷിതമായിത്തീരുന്നു. ഉദാഹരണമായി 1947-നു മുമ്പ് പഴയ തിരുവിതാംകൂര്‍ ബ്രിട്ടിഷ് മേല്കോയ്മ അംഗീകരിച്ചതിനുശേഷവും ശംഖുമുദ്ര നമ്മുടെ ദേശീയ അടയാളമായി തുടര്‍ന്നു. പലവിധ ഭാഷകളും സംസ്കാരങ്ങളും ആചാരങ്ങളും ഒക്കെ നിലവിലുള്ള രാഷ്ട്രങ്ങളില്‍ ദേശീയ അടയാളങ്ങളിലൂടെയാണ് ജനങ്ങളുടെ ഐകമത്യം പ്രകടമാകുന്നത്. ഭാരതത്തില്‍ ജനങ്ങളുടെ ഐകമത്യം പ്രകടമാക്കുന്ന ഒരു ഘടകമാണ് ദേശീയ പതാക. ഒരു സമൂഹത്തിന്റെ ദൃശ്യവും ക്രിയാപരവും പ്രതിരൂപാത്മകവും ആയ വസ്തുതകള്‍ മനസ്സിലാക്കുവാന്‍ അവിടത്തെ ദേശീയ അടയാളങ്ങള്‍ പ്രയോജനപ്പെടുന്നു.
ട്ടോട്ടം : ഒരു മാതൃക

പുരാതനകാലത്തെ 'ടോട്ടം' എന്ന ചിഹ്നത്തിന്റെ പിന്‍തുടര്‍ച്ചകളാണ് ആധുനികകാലത്തെ ദേശീയ ചിഹ്നങ്ങള്‍ എന്നു കരുതുന്നവര്‍ ഉണ്ട്. മനുഷ്യന്‍ സാമൂഹ്യജീവിതം ആരംഭിച്ചപ്പോള്‍ ഓരോ സമൂഹത്തിനും പ്രത്യേകിച്ചുള്ള ചിഹ്നങ്ങള്‍ ആവശ്യമായിത്തീര്‍ന്നു. ഓരോ സമൂഹവും ഇതര സമൂഹങ്ങളില്‍നിന്നു വേര്‍തിരിക്കപ്പെട്ടിരുന്നത് ടോട്ടം എന്ന ചിഹ്നത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. പ്രകൃതിയുമായി ബന്ധപ്പെട്ട ഏതെങ്കിലും മൃഗത്തിന്റെയോ പക്ഷിയുടെയോ സസ്യത്തിന്റെയോ മറ്റേതെങ്കിലും വസ്തുവിന്റെയോ പ്രതിരൂപമായിരുന്നു ടോട്ടം എന്ന അടയാളം. ഓരോ സമൂഹത്തിനും അവരുടേതായ ചിഹ്നങ്ങള്‍ ഉണ്ടായിരുന്നു. ആ ചിഹ്നത്തെ ഒരു കഴുക്കോലിലോ (pole), കുന്തത്തിലോ സമൂഹത്തിന്റെ പ്രധാനഭാഗത്തു നിര്‍ത്തിയിരുന്നു.

ദേശീയ ഭരണഘടന. ഓരോ സ്വതന്ത്ര രാഷ്ട്രത്തിനും അനിവാര്യമായ ദേശീയ പ്രതീകമാണ് അതിന്റെ ഭരണഘടന. ഒരു രാഷ്ട്രത്തിന്റെ ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കപ്പെടുന്നത് നിരവധി നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. ഈ നിയമങ്ങളില്‍ ഏറ്റവും അടിസ്ഥാനപരമായിട്ടുള്ളതാണ് ആ രാഷ്ട്രത്തിലെ ഭരണഘടന. ഓരോ രാഷ്ട്രത്തിനും അതതിന്റെ ഭരണഘടന ഉണ്ട്. രണ്ടുവിധത്തിലുള്ള ഭരണഘടനകളാണുള്ളത് - ലിഖിത ഭരണഘടനയും അലിഖിത ഭരണഘടനയും. ഇന്ത്യന്‍ ഭരണഘടന ലിഖിതമായ ഒന്നാണ്. എന്നാല്‍ ഇംഗ്ലണ്ടില്‍ ലിഖിതമല്ലാത്ത ഭരണഘടനയാണുള്ളത്. ഇംഗ്ലണ്ടിലെ ഭരണഘടന കീഴ്വഴക്കങ്ങളുടെയും ആചാരങ്ങളുടെയും അടിസ്ഥാനത്തില്‍ നിലനില്ക്കുന്നു. ഇന്ത്യയിലെ രാഷ്ട്രപതിയുടെ കാലാവധിയും അധികാരങ്ങളും, പാര്‍ലമെന്റിന്റെ കാലാവധിയും അധികാരങ്ങളും മുതലായവ ഭരണഘടനയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ ഇംഗ്ലണ്ടിലെ രാജാവിന്റെ (രാജ്ഞിയുടെ) കാലാവധിയും അധികാരങ്ങളും പിന്‍തുടര്‍ച്ചാക്രമവും കീഴ്വഴക്കങ്ങളുടെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോകുന്നു. പഴയ തിരുവിതാംകൂറില്‍ ഒരു രാജാവ് മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മൂത്ത സഹോദരിയുടെ മൂത്തപുത്രന്‍ അധികാരം ഏറ്റെടുക്കുന്ന പതിവ് പാരമ്പര്യത്തിന്റെയും കീഴ്വഴക്കങ്ങളുടെയും അടിസ്ഥാനത്തിലുള്ളതായിരുന്നു. ലിഖിതമോ അലിഖിതമോ ആയ ഭരണഘടനാവ്യവസ്ഥകള്‍ ഇല്ലാതെ ചില ഘട്ടങ്ങളില്‍ രാഷ്ട്രം ദുര്‍ഘട പ്രതിസന്ധികളെ നേരിടേണ്ടിവന്നിട്ടുണ്ട്. ഉദാഹരണമായി, ഇന്ത്യയില്‍ മുഗള്‍ഭരണകാലത്ത് പിന്‍തുടര്‍ച്ചാക്രമത്തെപ്പറ്റി വിശദമായ നിയമം ഉണ്ടായിരുന്നില്ല. അതുകാരണം ഓരോ മുഗള്‍ ചക്രവര്‍ത്തിയും മരിക്കുമ്പോള്‍ പിന്‍തുടര്‍ച്ചാവകാശത്തിനുവേണ്ടി ആഭ്യന്തരയുദ്ധങ്ങള്‍ സര്‍വസാധാരണമായിരുന്നു. ഏതൊരു രാഷ്ട്രത്തിലും പിന്‍തുടര്‍ച്ചാക്രമം നിശ്ചയിക്കുന്നതിനും നിയമനിര്‍മാണസഭകള്‍ പ്രവര്‍ത്തിക്കുന്നതിനും തെരഞ്ഞെടുപ്പുകള്‍ യഥാസമയം നടത്തുന്നതിനും ഭരണഘടനകള്‍ അത്യന്താപേക്ഷിതമാണെന്ന് ആധുനിക സാഹചര്യങ്ങള്‍ തെളിയിക്കുന്നു.

ദേശീയ പതാക. ഒരു രാഷ്ട്രത്തിന്റെ നേട്ടങ്ങളും പാരമ്പര്യങ്ങളും മറ്റു രാഷ്ട്രക്കാരെ അറിയിക്കുന്നതിനുള്ള പ്രതീകമാണ് ദേശീയ പതാക.
അശോകന്റെ ധര്‍മ്മചക്രം
ഉദാഹരണമായി ഇന്ത്യന്‍ സമുദ്രപര്യവേക്ഷണസംഘം അന്റാര്‍ട്ടിക്കയില്‍ എത്തിയപ്പോള്‍ അവിടെ ഈ നേട്ടത്തിന്റെ അടയാളമായി ഇന്ത്യയുടെ ദേശീയ പതാക നാട്ടി. 1947 വരെ ഇന്ത്യയില്‍ ഒരു പൊതു ദേശീയ പതാക ഉണ്ടായിരുന്നില്ല. ഇന്ത്യയിലെ ബ്രിട്ടിഷ് പ്രവിശ്യകളില്‍ ബ്രിട്ടിഷ് പതാകയും ഓരോ നാട്ടുരാജ്യത്തിനും അതിന്റേതായ പതാകയുമാണ് ഉണ്ടായിരുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രാപ്തിയോടനുബന്ധിച്ച്, 1947 ജൂല. 22-ന് പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റു കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലിയില്‍ അവതരിപ്പിച്ചു പാസ്സാക്കിയ ത്രിവര്‍ണ പതാക പാര്‍ലമെന്റ് മന്ദിരത്തില്‍ ഉയര്‍ത്തിക്കൊണ്ടാണ് 1947 ആഗ. 15-ന് ഇന്ത്യന്‍ സ്വാതന്ത്ര്യക്കൈമാറ്റം നടന്നത്. ഓരോ രാഷ്ട്രത്തിനും അതിന്റേതായ പതാകയുണ്ട്. ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രത്തെ ആക്രമിച്ചു കീഴടക്കുമ്പോള്‍ ആദ്യം ചെയ്യുന്നത് പരാജയപ്പെട്ട രാഷ്ട്രത്തിന്റെ പതാകയെ മാറ്റിയിട്ട് അവിടെ വിജയിച്ച രാഷ്ട്രത്തിന്റെ പതാക നാട്ടുകയെന്നതാണ്.
1947 ആഗ. 15-ന് ഉയര്‍ത്തിയ ഇന്ത്യന്‍ ദേശീയ പതാക
ഒരു രാഷ്ട്രത്തോടു കാണിക്കാവുന്ന ഏറ്റവും വലിയ അവഹേളനമാണ് ആ രാഷ്ട്രത്തിലെ ദേശീയ പതാകയെ അപമാനിക്കുക എന്നത്. ഓരോ രാഷ്ട്രത്തിലെയും ദേശീയ പതാകയുടെ വലുപ്പം, പതാക ഉയര്‍ത്തുമ്പോള്‍ അനുഷ്ഠിക്കേണ്ട ചിട്ടകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വ്യവസ്ഥകള്‍ അതത് ഗവണ്മെന്റുകള്‍ നിയമമാക്കിയിട്ടുണ്ട്. മുകളില്‍ കുങ്കുമനിറം, മധ്യത്തില്‍ വെള്ളനിറം, താഴെ പച്ചനിറം എന്നീ വര്‍ണങ്ങളോടുകൂടിയ ത്രിവര്‍ണ പതാകയാണ് ഇന്ത്യയുടെ ദേശീയ പതാക. പതാകയുടെ കൃത്യം മധ്യഭാഗത്ത് ഇരുപത്തിനാല് ആരക്കാലുകളോടുകൂടിയ ധര്‍മചക്രവും നീലനിറത്തില്‍ കൊടുത്തിട്ടുണ്ട്. സാരാനാഥം എന്ന സ്ഥലത്ത് അശോക ചക്രവര്‍ത്തി സ്ഥാപിച്ച സ്തൂപത്തിലുള്ള ധര്‍മചക്രത്തിന്റെ മാതൃകയിലാണ് നമ്മുടെ ദേശീയ പതാകയിലെ ധര്‍മചക്രം പകര്‍ത്തേണ്ടത്. ഒന്‍പതുതരം വലുപ്പത്തിലുള്ള പതാകകള്‍ ഉപയോഗിക്കുവാന്‍ പൌരന്മാരെ രാഷ്ട്രം അനുവദിച്ചിട്ടുണ്ട്.

ദേശീയ ഗാനം. പൗരന്മാര്‍ക്ക് ദേശീയ പതാക പോലെതന്നെ പരമപ്രധാനമായ ഒന്നാണ് ദേശീയ ഗാനം. ഓരോ രാഷ്ട്രത്തിനും സ്വന്തമായ ദേശീയ ഗാനം ഉണ്ടായിരിക്കും. മുമ്പ് രാജവാഴ്ച നിലനിന്നകാലത്ത് രാജാവിനെ സ്തുതിച്ചുകൊണ്ടുള്ളതായിരുന്നു ദേശീയ ഗാനങ്ങള്‍. 1949 വരെ തിരുവിതാംകൂറില്‍ ഉപയോഗിച്ചിരുന്ന 'വഞ്ചീശമംഗളം' ഇതിന് ഉദാഹരണമാണ്. ഇംഗ്ലണ്ട് ഒരു ജനാധിപത്യരാജ്യമാണെങ്കിലും അവിടെ ഇപ്പോഴും രാജവാഴ്ച നിലവിലുള്ളതുകൊണ്ട് ഇപ്പോഴും 'God save the King' എന്നു തുടങ്ങുന്ന ഗാനം ദേശീയ ഗാനമായി ഉപയോഗിക്കുന്നു. സ്വതന്ത്ര ഇന്ത്യയില്‍ മഹാകവി രവീന്ദ്രനാഥ ടാഗൂര്‍ രചിച്ച 'ജനഗണമന അധിനായക ജയഹേ' എന്നാരംഭിക്കുന്ന ബംഗാളി ഗാനത്തിന്റെ ഹിന്ദിരൂപമാണ് ദേശീയ ഗാനമായി ഭരണഘടന അംഗീകരിച്ചിട്ടുള്ളത്. ഇതിനോടൊപ്പം ബങ്കിംചന്ദ്രചാറ്റര്‍ജി രചിച്ച 'വന്ദേമാതരം' എന്ന ഗാനത്തെയും ദേശീയ ഗാനമായി അംഗീകരിച്ചിട്ടുണ്ട്. ദേശീയ പതാക കാണുമ്പോള്‍ പൗരന്മാരുടെ മനസ്സില്‍ അഭിമാനം വിടരുന്നതുപോലെ ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ പൗരന്മാരുടെ മനസ്സില്‍ ദേശസ്നേഹം വളരുന്നു. പലതരം ഭാഷക്കാരും മതക്കാരും താമസിക്കുന്ന രാഷ്ട്രങ്ങളില്‍ ജനങ്ങള്‍ തമ്മിലുള്ള ഐകമത്യം നിലനിര്‍ത്തുവാന്‍ ദേശീയ പതാക പോലെതന്നെ ദേശീയ ഗാനത്തിനും കഴിയുന്നു. ചില ഘട്ടങ്ങളില്‍ ദേശീയ ഗാനം ആലപിക്കപ്പെടുന്നത് വാച്യരൂപത്തിലായിരിക്കുകയില്ല, പ്രത്യുത ബാന്റ് മേളമായിട്ടോ, മറ്റേതെങ്കിലും വാദ്യോപകരണ ശബ്ദമായിട്ടോ ആയിരിക്കും. അതിനാല്‍ തങ്ങളുടെ ദേശീയ ഗാനത്തിന് മധുരമായ രാഗവും താളവും നല്കുവാന്‍ ഓരോ രാഷ്ട്രവും ശ്രമിക്കുന്നു. ഇന്ത്യയുടെ ദേശീയ ഗാനമായ 'ജനഗണമന'യില്‍ അര്‍ഥസമ്പുഷ്ടി മാത്രമല്ല, കര്‍ണാനന്ദകരമായ രാഗവും താളവും ഉണ്ട്.

ഓരോ ദേശീയ ഗാനവും ആ രാഷ്ട്രത്തിന്റെ ചരിത്രവും പാരമ്പര്യങ്ങളും ജനതയുടെ സ്വാതന്ത്ര്യവും പ്രതിഫലിക്കുന്നതാകാം. ഓരോ ഗാനവും രചിച്ചിട്ടുള്ളത് ഏതെങ്കിലും പ്രശസ്ത കവിയായിരിക്കാം. ജനങ്ങളുടെ നാടോടിഗാനങ്ങളില്‍നിന്ന് ഉടലെടുത്തിട്ടുള്ള ദേശീയ ഗാനങ്ങളും ഉണ്ട്. പതിനാറാം നൂറ്റാണ്ടിലാണ് യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ ദേശീയ ഗാനം ഉടലെടുത്തത്. 1568-ല്‍ നെതര്‍ലന്‍ഡില്‍ ദേശീയ ഗാനം നിലവില്‍വന്നു. പത്തൊന്‍പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും ഉടലെടുത്ത രാഷ്ട്രങ്ങളില്‍ അതതിന്റെ ദേശീയത പ്രതിഫലിക്കുന്ന ദേശീയ ഗാനങ്ങള്‍ രൂപംകൊണ്ടു. കോളനിവാഴ്ചക്കാലത്ത് യൂറോപ്യന്‍ ദേശീയ ഗാനങ്ങളുടെ മാതൃകയില്‍ ഏഷ്യയിലും അമേരിക്കയിലും ആഫ്രിക്കയിലും ദേശീയ ഗാനങ്ങള്‍ രൂപംകൊണ്ടു. എന്നാല്‍ ജപ്പാന്‍, കോസ്റ്റാറിക്ക, ഇറാന്‍, ശ്രീലങ്ക തുടങ്ങിയ രാഷ്ട്രങ്ങളില്‍ സ്വന്തമായ ശൈലിയില്‍ ദേശീയ ഗാനങ്ങള്‍ ഉടലെടുത്തു. ദേശീയ ഗാനങ്ങള്‍ ചുരുങ്ങിയ സമയംകൊണ്ട് പാടിത്തീര്‍ക്കാവുന്നവയായിരിക്കും. പല രാഷ്ട്രങ്ങളിലെയും ദേശീയ ഗാനങ്ങള്‍ ഒരു മിനിറ്റുകൊണ്ടു പാടിത്തീര്‍ക്കാവുന്നവയാണ്. ഇന്ത്യയിലെ 'ജനഗണമന' ഗാനം പാടാന്‍ അന്‍പത്തിരണ്ട് സെക്കന്‍ഡ് മതി. പല ദേശീയ ഗാനങ്ങളും സൈനികമായ മാര്‍ച്ചിനുവേണ്ടിയോ ഭക്തിഗാനങ്ങളായോ രചിക്കപ്പെട്ടവയാണ്. ഫ്രഞ്ച് ദേശീയ ഗാനം രചിച്ചത് ക്ലോദ് ജോസഫ് റോജറ്റ് ദെ ലിസ്ലി (Claude Joseph Rouget de Lisilie) എന്ന പണ്ഡിതനായിരുന്നു. 'God save the King' എന്നാരംഭിക്കുന്ന ഇംഗ്ലീഷ് ദേശീയ ഗാനം രചിച്ചത് ആരാണെന്ന കാര്യം ഇന്നും അജ്ഞാതമാണ്. ജോണ്‍ സ്റ്റഫോര്‍ഡ് എന്ന ബ്രിട്ടിഷ് കവിയാണ് യു.എസ്സിലെ 'The Star Sparkled Banner' എന്നാരംഭിക്കുന്ന ദേശീയ ഗാനം രചിച്ചത്. ഹാബ്സ്ബര്‍ഗ് ചക്രവര്‍ത്തിമാരെ സ്തുതിച്ചുകൊണ്ടുള്ളതാണ് ജര്‍മന്‍ ദേശീയ ഗാനം. ദേശീയോത്സവങ്ങള്‍, ഒളിമ്പിക് മത്സരങ്ങള്‍ തുടങ്ങിയ പ്രധാന സന്ദര്‍ഭങ്ങളില്‍ ദേശീയ ഗാനം ആലപിക്കപ്പെടുന്നു. ദേശഭക്തിപ്രകടനത്തിന്റെ ഭാഗമായി ഇന്ത്യയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓരോ ദിവസവും ദേശീയ ഗാനം ആലപിക്കാറുണ്ട്. ഒളിമ്പിക്ക് മത്സരവേദികളില്‍ ഒരു വ്യക്തിക്ക് മെഡല്‍ സമ്മാനിക്കുമ്പോള്‍ ആ രാഷ്ട്രത്തിലെ ദേശീയ ഗാനം ആലപിക്കുന്നു.

ദേശീയ മുദ്ര. ഓരോ രാഷ്ട്രത്തിനും അതിന്റേതായ മുദ്രയുണ്ട്. സ്വതന്ത്രഭാരതത്തിലെ ദേശീയ മുദ്ര മൂന്ന് സിംഹങ്ങളുടെയും അതിനടിയില്‍ ഒരു ധര്‍മചക്രത്തിന്റെയും അടയാളമാണ്.
ഇന്ത്യന്‍ ദേശീയമുദ്ര
സാരനാഥത്തില്‍ അശോക ചക്രവര്‍ത്തി പണികഴിപ്പിച്ച ധ്വജസ്തംഭത്തില്‍നിന്ന് പകര്‍ത്തിയിട്ടുള്ളതാണ് ഈ മുദ്ര. അശോകന്‍ സ്ഥാപിച്ച ധ്വജസ്തംഭത്തില്‍ നാല് സിംഹങ്ങളും ഒരു ആനയും ചുവട്ടില്‍ ഒരു താമരപ്പൂവും ഉണ്ടായിരുന്നു. അതില്‍ അല്പം കുറവു വരുത്തിക്കൊണ്ടാണ് 1950 ജനു. 26 മുതല്‍ പുതിയ ദേശീയ മുദ്ര ഭാരത ഗവണ്മെന്റ് ഏര്‍ പ്പെടുത്തിയത്. പുതിയ മുദ്രയില്‍ മൂന്ന് സിംഹങ്ങളേ ഉള്ളൂ. ഇരുപത്തിനാല് ആരക്കാലുകളോടുകൂടിയ ധര്‍മചക്രവും ഉണ്ട്. ചക്രത്തിനു താഴെയായി 'സത്യമേവജയതേ' എന്ന് ദേവനാഗരി ലിപിയില്‍ എഴുതിയിരിക്കുന്നു. ഇന്ത്യയിലെ എല്ലാ പ്രധാന ഔദ്യോഗിക രേഖകളിലും - ഇന്ത്യന്‍ കറന്‍സി ഉള്‍ പ്പെടെ - ഈ ചിഹ്നം രേഖപ്പെടുത്തിയിട്ടുണ്ട്. 1947-നുമുമ്പ് തിരുവിതാംകൂറില്‍ ശംഖുമുദ്രയായിരുന്നു ഔദ്യോഗികചിഹ്നം. ഓരോ ദേശീയ മുദ്രയും ഒരു പ്രത്യേക രാഷ്ട്രത്തെ പ്രതിനിധാനം ചെയ്യുന്നു.

ദേശീയ നാണയം (National Currency). ഓരോ രാഷ്ട്രത്തിനും അതിന്റേതായ നാണയമുണ്ട്. രൂപ (Rupee) ആണ് ഇന്ത്യയുടെ ദേശീയ നാണയം. 1540-നും 1545-നും ഇടയ്ക്ക് ഷെര്‍ഷാ ചക്രവര്‍ത്തി ഏര്‍ പ്പെടുത്തിയതാണ് ഈ നാണയം. 'രൂപ്യ' എന്ന പേരിലാണ് ഈ വെള്ളിനാണയം ആദ്യം അറിയപ്പെട്ടിരുന്നത്. ഡോളര്‍ ആണ് യു.എസ്സിലെ ദേശീയ നാണയം. ബ്രിട്ടീഷുകാരുടെ ദേശീയ നാണയം പൗണ്ട് അഥവാ സ്റ്റര്‍ലിങ്ങും റഷ്യയുടെ ദേശീയ നാണയം റൂബിളും ആണ്. യൂറോപ്യന്‍ യൂണിയന്റെ കറന്‍സി 'യൂറോ' എന്ന പേരിലാണ് അറിയപ്പെടുന്നത്. കുവൈറ്റിലെ ദേശീയ നാണയം 'ദിനാര്‍' എന്ന പേരില്‍ അറിയപ്പെടുന്നു.

ദേശീയ പക്ഷി. ഓരോ രാഷ്ട്രത്തിനും ഒരു ദേശീയപക്ഷി ഉണ്ടായിരിക്കും. ഇന്ത്യയുടെ ദേശീയ പക്ഷി 'മയില്‍' ആണ്. അനുഗ്രഹം, പ്രസാദം, സൗന്ദര്യം എന്നിവയെ മയില്‍ പ്രതിനിധാനം ചെയ്യുന്നു. ഇന്ത്യയിലെ നാടോടിക്കഥകളിലും പുരാണകഥകളിലും മയിലുകള്‍ വര്‍ണിക്കപ്പെട്ടിട്ടുണ്ട്. ഭാരതീയരുടെ ഇഷ്ടദേവതയും മഹാവിഷ്ണുവിന്റെ ഒന്‍പതാമത്തെ അവതാരവുമായ ശ്രീകൃഷ്ണന്റെ ശിരസ്സില്‍ എപ്പോഴും മയില്‍പ്പീലി ചൂടിയിരുന്നു എന്നത് ശ്രദ്ധേയമാണ്. പെണ്‍മയിലുകളെക്കാള്‍ ഭംഗി ആണ്‍മയിലുകള്‍ക്കുണ്ട്. വലിയ വിശറിപോലെ നിറപ്പകിട്ടാര്‍ന്ന മയില്‍പ്പീലി വിടര്‍ത്തി നില്ക്കുന്ന മയിലുകള്‍ ആരുടെയും മനസ്സു കവര്‍ന്നെടുക്കും. ഇന്ത്യയില്‍ എല്ലാഭാഗത്തും മയിലുകള്‍ കാണപ്പെടുന്നു. സിന്ധുനദിയുടെ തീരത്താണ് മയിലുകള്‍ കൂടുതലായി കാണപ്പെടുന്നത്. 1972-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ വന്യജീവിസംരക്ഷണ നിയമത്തില്‍ മയില്‍സംരക്ഷണത്തിനും പ്രത്യേക വ്യവസ്ഥകളുണ്ട്.

ദേശീയ ഭാഷ. മിക്കവാറും എല്ലാ രാഷ്ട്രങ്ങള്‍ക്കും അവരുടേതായ ദേശീയ ഭാഷ ഉണ്ടായിരിക്കും. അത് അവിടത്തെ ഔദ്യോഗിക ഭാഷയും ആയിരിക്കും. ഇംഗ്ലണ്ടിലെ ദേശീയ ഭാഷ ഇംഗ്ലീഷ് ആണ്. യു.എസ്. പരമാധികാര രാഷ്ട്രമാണെങ്കിലും ഇംഗ്ലീഷ് തന്നെയാണ് അവിടത്തെയും ദേശീയ ഭാഷ. ഫ്രാന്‍സിലെ ദേശീയ ഭാഷ ഫ്രഞ്ച് ആണ്. അനേകം ഭാഷാവിഭാഗക്കാര്‍ താമസിക്കുന്ന ഇന്ത്യയില്‍ ദേശീയ ഭാഷ ഏതാണെന്നു നിശ്ചയിക്കാന്‍ ദീര്‍ഘമായ ചര്‍ച്ചകള്‍ വേണ്ടിവന്നു. ബ്രിട്ടിഷ് ഭരണകാലത്ത് ഇന്ത്യയിലെ ഔദ്യോഗിക ഭാഷയും ബന്ധ ഭാഷയും ഇംഗ്ലീഷ് ആയിരുന്നു. 1947-ല്‍ ഇന്ത്യ സ്വാതന്ത്ര്യം കൈവരിച്ചുവെങ്കിലും ഇംഗ്ലീഷ്തന്നെ വീണ്ടും ഔദ്യോഗിക ഭാഷയായി തുടര്‍ന്നു. ഇന്ത്യയിലെ 22 ഭാഷകളെ (അസമിയ, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നട, കശ്മീരി, മലയാളം, മറാഠി, ഒറിയ, പഞ്ചാബി, സംസ്കൃതം, സിന്ധി, തമിഴ്, തെലുഗു, ഉര്‍ദു, കൊങ്കണി, ഡോഗ്രി, മൈഥിലി, ഇംഗ്ലീഷ്, നേപ്പാളി, രാജസ്ഥാനി, മണിപ്പുരി) ദേശീയ ഭാഷകളായി ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചിട്ടുണ്ട്. 1963-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമം അനുസരിച്ച് ഹിന്ദി ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാണ്. എങ്കിലും ഇന്ത്യയിലെ സുപ്രീം കോടതിയിലും മിക്ക ഹൈക്കോടതികളിലും ഇന്നും ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി തുടരുന്നു. ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും സ്വന്തം ഭാഷയെ ഔദ്യോഗിക ഭാഷയായി തിരഞ്ഞെടുക്കാന്‍ അവകാശമുണ്ട്. ഇന്ത്യയില്‍ ബ്രിട്ടിഷ് ഭരണം അവസാനിച്ചുവെങ്കിലും ഇന്നും ഇംഗ്ലീഷ് ഭാഷ ഇന്ത്യയില്‍ എല്ലാഭാഗത്തും ബന്ധ ഭാഷയാണ്.

ദേശീയ മൃഗം. ഇന്ത്യയിലെ ദേശീയ മൃഗം കടുവ (Royal Bengali Tiger) ആണ്. ശക്തിക്കും അനുഗ്രഹത്തിനും പ്രസാദത്തിനും ഖ്യാതി കേട്ടതാണ് ഈ വന്യമൃഗം. കടുവകള്‍ക്ക് സ്വര്‍ണ മഞ്ഞനിറവും കറുത്ത പാടുകളും നീളംകുറഞ്ഞ രോമങ്ങളോടുകൂടിയ ചര്‍മവും ആണുള്ളത്. ഗുജറാത്തിലെ ഗീര്‍ വനപ്രദേശത്ത് വെളുത്ത നിറത്തോടുകൂടിയ കടുവകളും കാണപ്പെടുന്നു. ഗുജറാത്തിലെ ഗീര്‍, ബംഗാളിലെ 'സുന്ദര്‍ബന്‍സ്' എന്നിവയാണ് ഇന്ത്യയിലെ പ്രധാന കടുവാസംരക്ഷണ കേന്ദ്രങ്ങള്‍. സുന്ദര്‍ബന്‍സ്, ഹിമാലയ പ്രദേശം എന്നിവിടങ്ങളിലെ കടുവകള്‍ മറ്റു പ്രദേശങ്ങളിലെ കടുവകളെക്കാള്‍ വലുപ്പം കൂടിയവയാണ്. നിത്യഹരിതവനപ്രദേശങ്ങളിലാണ് കടുവകളെ കണ്ടുവരുന്നത്. ഒരു കടുവ ഇരുപതുവര്‍ഷത്തോളം ജീവിച്ചിരിക്കും എന്നു വിശ്വസിക്കപ്പെടുന്നു. വന്യമൃഗങ്ങളുടെ തുകല്‍ ശേഖരിച്ചു വില്ക്കുന്നതിനായി വേട്ടയാടപ്പെടുന്നതിനാല്‍ കടുവാവംശം നശിച്ചുപോകുമെന്നതുകൊണ്ട് 1973 മുതല്‍ കടുവാസംരക്ഷണം ഗവണ്മെന്റിന്റെ ചുമതലയാക്കി മാറ്റിയിട്ടുണ്ട്. ഇന്ത്യയിലെ കടുവാസംരക്ഷണകേന്ദ്രത്തിന് അന്താരാഷ്ട്ര വന്യജീവി ഫൗണ്ടേഷന്റെ (World Wildlife Foundation) സഹായവും ലഭിക്കുന്നു. കേന്ദ്രഗവണ്മെന്റിന്റെയും പരിസ്ഥിതിപ്രവര്‍ത്തകരുടെയും കൂട്ടായ പ്രയത്നം ഉണ്ടായിട്ടും രണ്ടായിരത്തി അഞ്ഞൂറോളം കടുവകള്‍ മാത്രമേ ഇന്ന് ഇന്ത്യന്‍ വനങ്ങളിലുള്ളൂ.

ദേശീയ വൃക്ഷം. ആല്‍മരമാണ് ഇന്ത്യയിലെ ദേശീയ വൃക്ഷം. അടുത്തുള്ള എല്ലാ മരങ്ങള്‍ക്കും മുകളില്‍ ആല്‍മരം പടര്‍ന്നു പന്തലിച്ചു നില്ക്കുന്നു. വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന വേടുപടലവും ഇതിനുണ്ട്. ആല്‍മരത്തിന്റെ വേടുകള്‍ പുതിയ ശിഖരങ്ങളും മരങ്ങളുമായി വളരുന്നു. ആല്‍മരം അനേകം വര്‍ഷക്കാലം നിലനില്ക്കുന്നു. ഈ മരം അനശ്വരം ആണെന്നു വിശ്വസിക്കുന്നവരും ഉണ്ട്. അതിനാല്‍ ആല്‍മരം അതിപുരാതനകാലം മുതല്‍തന്നെ മനുഷ്യന്റെ ചിന്തയ്ക്കു വിധേയമായിത്തീര്‍ന്നു. ആല്‍മരത്തിന്റെ ഇലകള്‍ നിറഞ്ഞ ശാഖകള്‍ വിശ്രമത്തിനും ധ്യാനത്തിനും വേണ്ടിയുള്ള സങ്കേതങ്ങളായിരുന്നു. പുരാതനകാലത്ത് ഗ്രാമവാസികള്‍ക്ക് ഗ്രാമസഭകള്‍ കൂടുവാന്‍ ആല്‍വൃക്ഷങ്ങളുടെ തണല്‍ സഹായകമായിരുന്നു. വളരെ പഴയകാലം മുതല്‍തന്നെ ആല്‍മരത്തെ ബഹുമാനിച്ചിരുന്ന പാരമ്പര്യമാണ് ഭാരതീയര്‍ക്കുള്ളത്. പുരാതനകാലം മുതല്‍തന്നെ അനേകം ഇതിഹാസങ്ങളിലും ഐതിഹ്യങ്ങളിലും കഥകളിലും ആല്‍മരം സ്ഥാനം പിടിച്ചിട്ടുണ്ട്.

ദേശീയ ഫലം. മാമ്പഴമാണ് ഇന്ത്യയിലെ ദേശീയ ഫലം. അതിപുരാതനകാലം മുതല്‍തന്നെ ഇന്ത്യയിലെ എല്ലാ ഭാഗങ്ങളിലും മാവുകള്‍ നട്ടുവളര്‍ത്തിയിരുന്നു. ഇന്ത്യയെ ആക്രമിച്ച അലക്സാണ്ടര്‍ ചക്രവര്‍ത്തി മാമ്പഴത്തിന്റെ സ്വാദ് ആസ്വദിച്ചിട്ടുണ്ട്. ചൈനീസ് സഞ്ചാരിയായിരുന്ന ഹ്യുയാന്‍സാങ് മാമ്പഴത്തിന്റെ രുചിയെപ്പറ്റി രേഖപ്പെടുത്തിയിരിക്കുന്നു. മഹാകവി കാളിദാസന്‍ മാമ്പഴത്തിന്റെ സ്വാദ് വിവരിച്ചിട്ടുണ്ട്. 'ദര്‍ബംഗാ' (Durbanga) എന്ന സ്ഥലത്ത് അക്ബര്‍ ചക്രവര്‍ത്തി ഒരു ലക്ഷത്തിലധികം മാവിന്‍തൈകള്‍ നട്ടുപിടിപ്പിച്ചു. പല വര്‍ണങ്ങളിലും രൂപങ്ങളിലും ഉള്ള നൂറിലധികം ഇനം മാമ്പഴങ്ങള്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കപ്പെടുന്നു. പഴുത്ത മാങ്ങയും മാമ്പഴച്ചാറും ഭാരതീയരുടെ ഇഷ്ട ഭോജ്യങ്ങളാണ്. പച്ചമാങ്ങയും അനേകംപേര്‍ ഇഷ്ട ഭോജ്യമായി കഴിക്കുന്നു. മാങ്ങയെ ചട്ണിയായിട്ടും അച്ചാര്‍ ആയിട്ടും ഉപയോഗിക്കുന്നു. ജീവകം അ, ഇ, ഉ എന്നിവ മാമ്പഴത്തില്‍ സമൃദ്ധമായുണ്ട്.

ദേശീയ പുഷ്പം. താമരയാണ് ഇന്ത്യയുടെ ദേശീയ പുഷ്പം. ദീര്‍ഘായുസ്സിന്റെയും ബഹുമതിയുടെയും സദ്ഫലങ്ങളുടെയും പ്രതീകമായി താമരയെ പരിഗണിക്കുന്നു. ചെളിയിലാണ് താമരച്ചെടി മുളച്ചു വളരുന്നതെങ്കിലും പരിശുദ്ധവും നിര്‍മലവും ആയ പുഷ്പങ്ങളായി താമരപ്പൂക്കളെ പരിഗണിക്കുന്നു. ഹൈന്ദവ പുരാണങ്ങളില്‍ സരസ്വതീദേവിയുടെ ഇരിപ്പിടമായി താമരപ്പൂവിനെ ചിത്രീകരിച്ചിട്ടുണ്ട്. അക്കാരണത്താല്‍ പലവിധ പൂജകള്‍ക്ക് താമരപ്പൂവ് ഉപയോഗിക്കുന്നു. താമരച്ചെടിയുടെ തണ്ടുകളും ഇലകളും ജലപ്പരപ്പിനുമേല്‍ പരന്നു കിടക്കുന്നു. ആകര്‍ഷകമായ താമരപ്പൂക്കളില്‍ അനേകം ദളങ്ങള്‍ അടങ്ങിയിരിക്കുന്നു. താമരപ്പൂക്കള്‍ നിറഞ്ഞുകിടക്കുന്ന ജലാശയങ്ങള്‍ വളരെ ഭംഗിയുള്ളവയാണ്. താമരപ്പൂക്കളുമായി ബന്ധപ്പെട്ട് അനേകം ഗീതങ്ങളും കെട്ടുകഥകളും ഇന്ത്യയിലുണ്ട്.

ദേശീയ ഗെയിം (National game). ഹോക്കിയാണ് ഭാരതത്തിന്റെ ദേശീയ ഗെയിം. ഇന്ത്യയിലെ ഹോക്കി കളിക്കാര്‍ അഭിനിവേശ വൈദഗ്ധ്യവും ശ്രേഷ്ഠ വിജയവും പ്രദര്‍ശിപ്പിച്ചുകൊണ്ട് ഒളിമ്പിക്സ് മത്സരങ്ങളില്‍ സ്വര്‍ണമെഡല്‍ നേടിയിട്ടുണ്ട്. 1928 മുതല്‍ തുടര്‍ച്ചയായ ആറ് മത്സരങ്ങളില്‍ ഒളിമ്പിക്ക് സ്വര്‍ണമെഡല്‍ ഇന്ത്യ നേടി. 1964-ല്‍ ടോക്യോയിലും 1980-ല്‍ മോസ്കോയിലും നടന്ന ഒളിമ്പിക്ക് മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് സ്വര്‍ണമെഡല്‍ ലഭിച്ചു. എങ്കിലും ഹോക്കിയുടെ പിന്നീടുള്ള അവസ്ഥ നമുക്ക് അഭിമാനകരമെന്നു പറഞ്ഞുകൂടാ.

(പ്രൊഫ. നേശന്‍ ടി. മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍