This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദേശീയബോധം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദേശീയബോധം

Nationalism

ഒരു രാഷ്ട്രത്തിലെ ജനങ്ങളുടെയിടയില്‍ രൂപപ്പെടുന്ന സ്വരാജ്യസ്നേഹം, ഐകമത്യബോധം എന്നീ സ്വഭാവഗുണങ്ങള്‍ ഒരുമിച്ചു ചേരുന്ന സവിശേഷ വൈകാരികാവസ്ഥ. രാജ്യത്തിലെ ജനതയുടെ അതിവിശിഷ്ടമായ ഒരു മനോവികാരമായി ദേശീയ

അലക്സാണ്ടര്‍ ചക്രവര്‍ത്തി

ബോധത്തെ അഥവാ ദേശീയതയെ കണക്കാക്കാം. ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ ഒരു രാഷ്ട്രത്തില്‍ ദേശീയബോധം ഉടലെടുക്കാറുള്ളൂ. ഒരു രാഷ്ട്രത്തിലെ ജനങ്ങളെല്ലാം ഒരേ ഭാഷ സംസാരിക്കുന്നവരാണെങ്കില്‍ അവരുടെ ഇടയില്‍ സ്വാഭാവികമായും ഐകമത്യബോധം ഉണ്ടാകുന്നു. ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാഷ്ട്രങ്ങളില്‍ ദേശീയബോധം വളരുവാനുള്ള കാരണം അവരുടെ ഭാഷയാണ്. അതുപോലെതന്നെ ഒരു രാഷ്ട്രത്തിലെ ജനങ്ങളെല്ലാം ഒരേ വംശത്തില്‍ പ്പെട്ടവരാണെങ്കിലും അവരുടെയിടയില്‍ ദേശീയബോധം വളരുന്നു. യഹൂദ വംശജര്‍ താമസിക്കുന്ന ഇസ്രയേലില്‍ ശക്തമായ ദേശീയബോധം വളരുവാനുള്ള കാരണം ഇതാണ്. രാഷ്ട്രത്തിലെ ജനങ്ങള്‍ക്ക് പൊതുവായ ഒരു മതമുണ്ടെങ്കില്‍ അതും ദേശീയബോധത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകമാണ്. ഇസ്ലാമിക രാഷ്ട്രങ്ങളില്‍ ദേശീയബോധം വളരുവാന്‍ ഇസ്ലാമിക മതവിശ്വാസം സഹായിച്ചിട്ടുണ്ട്. 16-ാം ശ.-ത്തില്‍ യൂറോപ്പില്‍ വികസിച്ചുവന്ന ദേശീയബോധവും ഏറെക്കുറെ ക്രൈസ്തവ മതത്തെ ആശ്രയിച്ചുള്ളതായിരുന്നു. പൊതുവായ മതമോ ഭാഷയോ വംശപാരമ്പര്യമോ ഇല്ലാത്ത രാഷ്ട്രങ്ങളിലും ഒരു പൊതു സാംസ്കാരിക പാരമ്പര്യം ഉണ്ടെങ്കില്‍ ദേശീയബോധം വളരും. ജനങ്ങളുടെയിടയില്‍ പൊതുവായ രാഷ്ട്രീയലക്ഷ്യം ഉണ്ടെങ്കിലും അവിടെ ദേശീയബോധം ഉടലെടുക്കും. വിഭിന്ന വര്‍ഗക്കാരും വിവിധ മതക്കാരും വിവിധ ഭാഷക്കാരും നിവസിക്കുന്ന സ്വിറ്റ്സര്‍ലന്‍ഡ്, ഇന്ത്യ തുടങ്ങിയ രാഷ്ട്രങ്ങളിലും ശക്തമായ ദേശീയബോധം നിലവിലുണ്ട്. പൊതുവായ സാംസ്കാരിക പാരമ്പര്യമാണ് ഇതിനു സഹായിച്ചത്. ബ്രിട്ടിഷ് മേധാവിത്വത്തിനെതിരെ രാഷ്ട്രീയസ്വാതന്ത്ര്യം നേടുക എന്ന പൊതുലക്ഷ്യം ഇന്ത്യയിലെ ദേശീയബോധത്തിന്റെ വളര്‍ച്ചയെ ഉത്തേജിപ്പിച്ചു. ഭൂമിശാസ്ത്രവും ദേശീയബോധം ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. സമുദ്രജലത്താല്‍ ചുറ്റപ്പെട്ട ദ്വീപുകള്‍, പര്‍വതങ്ങളാല്‍ വേര്‍തിരിക്കപ്പെട്ട പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ദേശീയബോധം സ്വാഭാവികമായി വികസിക്കും. ഒരു രാഷ്ട്രം അതിവേഗത്തിലുള്ള സാമ്പത്തിക പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുമ്പോള്‍ അവിടെ ദേശീയബോധം വളരുക സ്വാഭാവികമാണ്. ആധുനിക ജപ്പാന്‍ തന്നെ ഉദാഹരണം. ഈവിധം നിരവധി ഘടകങ്ങള്‍ ഒരു രാഷ്ട്രത്തിലെ ജനങ്ങളുടെ ദേശീയബോധത്തിന് ഉപോദ്ഘടകമായി വര്‍ത്തിക്കുന്നു. ഇവയില്‍ ഒന്നോ രണ്ടോ ഘടകങ്ങളാവും മിക്കപ്പോഴും പ്രധാനം. ദേശീയബോധത്താല്‍ സംയോജിപ്പിക്കപ്പെടുന്ന ഒരു രാഷ്ട്രത്തെ 'ദേശീയരാഷ്ട്രം' (Nation) എന്നു വിളിക്കാം. ദേശീയരാഷ്ട്രം എന്നറിയപ്പെടാനാണ് ആധുനികകാലത്തെ എല്ലാ രാഷ്ട്രങ്ങളും ആഗ്രഹിക്കുന്നത്. ആധുനികകാലത്തെ ചരിത്രത്തിന്റെ ഗതി നിര്‍ണയിക്കുന്ന കാര്യത്തില്‍ ദേശീയബോധം വളരെയധികം സ്വാധീനം ചെലുത്തുന്നു. പല രാഷ്ട്രങ്ങളുടെയും സാമ്പത്തികവും സൈനികവും ആയ പുരോഗതിയില്‍ ദേശീയബോധം നിര്‍ണായകമായ പ്രേരണ ചെലുത്തിയിട്ടുണ്ട്. ദേശീയബോധത്താല്‍ പ്രേരിതമായ രാഷ്ട്രങ്ങള്‍ തമ്മില്‍ ക്രിയാത്മകമായ മത്സരങ്ങളില്‍ ഏര്‍ പ്പെടുക പതിവാണ്. ചിലപ്പോഴൊക്കെ ഇത്തരം മത്സരങ്ങള്‍ യുദ്ധത്തില്‍ കലാശിക്കുന്നു. 15-ാം ശ.-ത്തിനു ശേഷം ലോകത്തിലുണ്ടായ പല ചരിത്രസംഭവങ്ങള്‍ക്കും വഴിതെളിച്ചത് ദേശീയബോധത്തിന്റെ വളര്‍ച്ചയായിരുന്നു.

ദേശീയബോധത്തിന്റെ വളര്‍ച്ച

പുരാതനകാലത്തെ ദേശീയത. രാഷ്ട്രജീവികളായ മനുഷ്യരില്‍ രൂഢമൂലമായിട്ടുള്ള ദേശീയബോധം ആരംഭിച്ചത് എന്നുമുതലാണെന്ന് കൃത്യമായി നിര്‍ണയിക്കുവാന്‍ ബുദ്ധിമുട്ടുണ്ട്. ആദ്യകാലത്തെ രാഷ്ട്രങ്ങള്‍ അധികവും ഭരിച്ചിരുന്നത് രാജാക്കന്മാരാണ്. ഇത്തരം രാഷ്ട്രങ്ങളില്‍ നിലനിന്ന രാജഭക്തിയും ദേശഭക്തിയും ആയിരുന്നു ദേശീയബോധം ആയി മാറിയത്. ജനാധിപത്യം നിലനിന്ന ഗ്രീസിലെ നഗര രാഷ്ട്രങ്ങളിലും ജനങ്ങളുടെ ദേശീയബോധം വളരെ ശ്ലാഘനീയമായിരുന്നു. രാഷ്ട്രത്തിന്റെ ഭരണപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തുകൊണ്ട് രാഷ്ട്രത്തിനുവേണ്ടി ത്യാഗങ്ങള്‍ സഹിക്കുകയെന്നത് വലിയൊരു ബഹുമതിയായാണ് പുരാതന ഗ്രീക്കുകാര്‍ കരുതിയിരുന്നത്. പ്രകൃതിപരമായ അതിര്‍ത്തികളാല്‍ ചുറ്റപ്പെട്ട ഓരോ നഗര രാഷ്ട്രത്തിലും പൗരന്മാരെല്ലാം ഒരേ കുടുംബത്തിലെ അംഗങ്ങള്‍ എന്നവിധം സ്നേഹത്തിലും സൗഹാര്‍ദത്തിലും കഴിഞ്ഞിരുന്നു. എന്നാല്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തി മാസിഡോണിയന്‍ സാമ്രാജ്യം സ്ഥാപിച്ചപ്പോള്‍ ഗ്രീസിലെ ദേശീയബോധം അപ്രത്യക്ഷമായി. പുരാതന റോമാസാമ്രാജ്യത്തിലും ആരംഭകാലത്ത് ദേശീയബോധം നിലനിന്നിരുന്നു. ഇക്കാലത്ത് മറ്റു പല രാഷ്ട്രങ്ങളിലും ദേശീയബോധം ഉണ്ടായിരുന്നതായി മനസ്സിലാക്കാം. പ്യൂണിക്ക് യുദ്ധകാലങ്ങളില്‍ കാര്‍ത്തേജിലെ ജനങ്ങളുടെ മനോവീര്യം ഉത്തേജിപ്പിച്ചത് അവരുടെ ദേശീയബോധം ആയിരുന്നു. പുരാതനകാലത്ത് പലസ്തീനിലെ യഹൂദരുടെയിടയിലും ദേശീയബോധം ശക്തമായിരുന്നു.

യൂറോപ്യന്‍ ദേശീയത. ആധുനിക രീതിയിലുള്ള ദേശീയബോധം യൂറോപ്പില്‍ വളര്‍ന്നുതുടങ്ങിയത് 15-ാം ശ. മുതല്‍ ആണെന്നു പറയാം. ദേശീയബോധത്തിന്റെ അഭാവമായിരുന്നു 5-ാം ശ.-ത്തില്‍ പശ്ചിമ റോമാസാമ്രാജ്യത്തിന്റെ അധഃപതനത്തിനു കാരണം.
നെപ്പോളിയന്‍
മധ്യകാലഘട്ടത്തില്‍ നിലനിന്ന ഫ്യൂഡല്‍ സംവിധാനത്തിലും ദേശീയബോധം വളരെ ദുര്‍ബലമായിരുന്നു. ഇക്കാലത്ത് മാര്‍പാപ്പയ്ക്ക് യൂറോപ്യന്‍ രംഗത്ത് അമിതമായ സ്വാധീനം ലഭിച്ചു. സ്വന്തം രാജ്യത്തോടുള്ളതിനെക്കാള്‍ കൂടുതല്‍ സ്നേഹം ഇക്കാലത്ത് ജനങ്ങള്‍ മാര്‍പാപ്പയോടു കാണിച്ചിരുന്നു. ഇക്കാലത്ത് കിഴക്കന്‍ യൂറോപ്പില്‍ പ്രബലമായിരുന്ന പരിശുദ്ധ റോമാസാമ്രാജ്യം (പൗരസ്ത്യ റോമാസാമ്രാജ്യം) തങ്ങളുടെ കീഴിലുള്ള സാമന്തരാജാക്കന്മാരെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയം സ്വീകരിച്ചു. അങ്ങനെ ഫ്യൂഡല്‍ പ്രഭുക്കന്മാരുടെയും മാര്‍പാപ്പയുടെയും പരിശുദ്ധ റോമാചക്രവര്‍ത്തിമാരുടെയും സ്വാധീനം കാരണം 15-ാം ശ. വരെയുള്ള യൂറോപ്യന്‍ ദേശീയത വളരെ ശുഷ്കമായിരുന്നു. 15-ാം ശ.-ത്തില്‍ യൂറോപ്പില്‍ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളിലുണ്ടായ വ്യതിയാനങ്ങളുടെ ഫലമായി അവിടെ ആധുനിക രീതിയിലുള്ള ദേശീയബോധം വളര്‍ന്നു. ശക്തരായ രാജാക്കന്മാരുടെ കീഴില്‍ ദേശീയ രാഷ്ട്രങ്ങള്‍ ഉടലെടുത്തത് ഇക്കാലത്തായിരുന്നു. ഫ്യൂഡല്‍ പ്രഭുക്കന്മാരെ തകര്‍ത്തുകൊണ്ട് രംഗപ്രവേശം ചെയ്ത ഇത്തരം രാജാക്കന്മാരുടെ പിന്നില്‍ ജനങ്ങള്‍ അണിനിരന്നു.
ജെറമി ബെന്താം
ഭൂമിശാസ്ത്രപരമായി വേര്‍തിരിക്കപ്പെട്ടിരുന്ന ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലായിരുന്നു ഈ പ്രവണത ഏറ്റവും കൂടുതലായി കണ്ടത്. ഇംഗ്ലണ്ടിലെ ട്യൂഡര്‍ വംശജരായ രാജാക്കന്മാര്‍ കത്തോലിക്കാ സഭയ്ക്കും പൗരസ്ത്യ റോമാസാമ്രാജ്യത്തിനും വെല്ലുവിളിയായി മാറി. ഫ്രാന്‍സ്, സ്പെയിന്‍, പോര്‍ച്ചുഗല്‍, റഷ്യ, പോളണ്ട് തുടങ്ങിയ രാഷ്ട്രങ്ങളും കാലക്രമത്തില്‍ ദേശീയ രാഷ്ട്രങ്ങളായി. 15-ാം ശ.-ത്തിലാരംഭിച്ച നവോത്ഥാന പ്രസ്ഥാനവും പരോക്ഷമാംവിധം ദേശീയബോധത്തിന്റെ വളര്‍ച്ചയെ സഹായിച്ചു.

മതത്തിന്റെ ബന്ധനങ്ങളില്‍നിന്നു മോചനം നേടിക്കൊണ്ട് വ്യക്തിസ്വാതന്ത്ര്യത്തിനു മുന്‍ഗണന നല്കാം എന്ന ചിന്താഗതി നവോത്ഥാനകാലത്ത് യൂറോപ്യന്മാരുടെ ഇടയിലുണ്ടായി. മതത്തിന്റെ സ്വാധീനത്തില്‍നിന്ന് മോചനം നേടുന്നതിനുള്ള എളുപ്പവഴി കൂടുതല്‍ ദേശഭക്തരായി മാറുക എന്നതാണ് എന്ന് അവര്‍ അനുഭവത്തില്‍നിന്നു പഠിച്ചു. 16-ാം ശ.-ത്തിലുണ്ടായ പ്രൊട്ടസ്റ്റന്റ് മതനവീകരണത്തിന്റെ ഫലമായി ഇംഗ്ലണ്ട്, സ്വിറ്റ്സര്‍ലന്‍ഡ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ ദേശീയതലത്തിലുള്ള ക്രൈസ്തവ സഭകള്‍ ആരംഭിച്ചു. ഇംഗ്ലണ്ടില്‍ ആംഗ്ലിക്കന്‍ സഭയും സ്കോട്ട്ലന്‍ഡില്‍ പ്രിസ്ബിറ്റീരിയന്‍ സഭയും ജര്‍മനിയില്‍ ലൂഥറന്‍ സഭയും അവിടത്തെ ജനങ്ങളുടെ ദേശീയബോധം വളരാന്‍ സഹായിച്ചു.

വില്യം ഇവാര്‍ട്ട് ഗ്ലാഡ്സ്റ്റണ്‍

16-ഉം 17-ഉം ശ.-ങ്ങളില്‍ ഉണ്ടായ പുതിയ ഭൂവിഭാഗങ്ങളുടെ കണ്ടുപിടിത്തവും ദേശീയതയുടെ വളര്‍ച്ചയ്ക്കു സഹായകരമായിത്തീര്‍ന്നു. കൂടുതല്‍ കോളനികള്‍ സ്ഥാപിക്കുന്തോറും രാജ്യത്തിന്റെ പ്രശസ്തിയും വര്‍ധിക്കുമെന്നതായിരുന്നു ഇക്കാലത്തെ ധാരണ. ഇതിന്റെ ഫലമായി യൂറോപ്പിലെ വന്‍ശക്തികള്‍ തമ്മിലുള്ള സംഘട്ടനങ്ങളും സര്‍വസാധാരണമായിത്തീര്‍ന്നു. പ്രശസ്തിയുടെയും ദുരഭിമാനത്തിന്റെയും പേരിലുണ്ടായ ഇത്തരം സംഘട്ടനങ്ങളില്‍ ഓരോ രാജ്യത്തിലെയും ജനങ്ങള്‍ തങ്ങളുടെ ഭരണാധികാരികള്‍ക്ക് നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ നല്കി. അധിനിവേശരംഗത്ത് ഇംഗ്ലീഷുകാര്‍ മേല്‍ക്കോയ്മ നേടിയതിനുള്ള പ്രധാന കാരണം ഇംഗ്ലീഷ് ജനതയുടെ ഒറ്റക്കെട്ടായുള്ള ഉറച്ച നിലപാടായിരുന്നു. യൂറോപ്പിലെ പ്രാദേശിക ഭാഷകളുടെ വളര്‍ച്ചയും യൂറോപ്യന്‍ ദേശീയതയെ സഹായിച്ചു. മധ്യകാലഘട്ടങ്ങളില്‍ ലാറ്റിന്‍ ആയിരുന്നു യൂറോപ്പിലെ പണ്ഡിതഭാഷ. എന്നാല്‍ ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍ തുടങ്ങിയ പ്രാദേശിക ഭാഷകളും നവോത്ഥാനകാലത്ത് അഭിവൃദ്ധി പ്രാപിച്ചു. അതോടുകൂടി ഭാഷയുടെ പേരിലുള്ള ദേശീയ ചിന്താഗതിയും ദേശീയബോധത്തിന്റെ വളര്‍ച്ചയെ സഹായിച്ചു.

യൂറോപ്യന്‍ ദേശീയബോധത്തിന്റെ വളര്‍ച്ചയെ സഹായിച്ച ഏറ്റവും പ്രധാന സംഭവമായിരുന്നു ഫ്രഞ്ച് വിപ്ലവം. ആധുനിക ദേശീയബോധത്തിന്റെ ആരംഭം ഫ്രഞ്ച് വിപ്ലവം മുതലാണെന്നു വിശ്വസിക്കപ്പെടുന്നു. ഒരു പൗരന്റെ ഏറ്റവും പ്രധാന ഗുണങ്ങളാണ് പിതൃരാജ്യത്തോടുള്ള സ്നേഹവും ഐകമത്യബോധവും എന്ന് റൂസ്സോ പ്രഖ്യാപിച്ചു. ദേശീയബോധത്തെ പ്രോത്സാഹിപ്പിക്കുന്ന പല നടപടികളും ഫ്രഞ്ച് വിപ്ലവനേതാക്കള്‍ കൈക്കൊണ്ടു. സ്വന്തം രാജ്യത്തോടും ദേശീയ പതാകയോടും ആദരവ് പ്രകടിപ്പിക്കണമെന്ന് വിപ്ലവനേതാക്കള്‍ പഠിപ്പിച്ചു. ദേശഭക്തി ജ്വലിപ്പിക്കത്തക്ക വിധത്തിലുള്ള ദേശീയഗാനവും അവര്‍ രചിച്ചു.
ഗ്വിസെപ് ഗാരിബാള്‍ഡി
ദേശീയതയുടെ അടിസ്ഥാനത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളെ പുനര്‍നിര്‍ണയിക്കണമെന്ന വാദഗതി യൂറോപ്പില്‍ വളര്‍ന്നത് ഫ്രഞ്ച് വിപ്ലവത്തിന്റെ ഫലമായിട്ടായിരുന്നു. നെപ്പോളിയന്‍ ഫ്രാന്‍സിലെ അധികാരം പിടിച്ചെടുത്തതോടുകൂടി യൂറോപ്യന്‍ ദേശീയതയുടെ പുരോഗതി ഒരു പുതിയ ഘട്ടത്തിലേക്കു പ്രവേശിച്ചു. ഫ്രഞ്ച് ജനതയില്‍ ആവേശകരമായ ദേശീയബോധം ഉണര്‍ത്തുന്ന കാര്യത്തില്‍ പരിപൂര്‍ണ വിജയമാണ് നെപ്പോളിയന്‍ കൈവരിച്ചത്. നെപ്പോളിയന്‍ നേടിയ സൈനിക വിജയങ്ങളുടെ പ്രധാന കാരണം ഫ്രഞ്ച് ജനതയുടെ ദേശീയബോധം ആയിരുന്നുവെന്നതില്‍ സംശയമില്ല. നെപ്പോളിയന്റെ സ്വേച്ഛാധിപത്യം മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും ദേശീയത വളരുവാന്‍ കാരണമായിത്തീര്‍ന്നു. 18-ാം ശ.- ത്തിന്റെ അവസാനമായപ്പോഴേക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ ഒന്നൊന്നായി ഫ്രഞ്ചുകാരുടെ മേല്‍ക്കോയ്മ സ്വീകരിക്കുവാന്‍ നിര്‍ബന്ധിതരായിത്തീര്‍ന്നു. തങ്ങളുടെ മേല്‍ അടിച്ചേല്പിക്കപ്പെട്ട ഈ വിദേശീയാധിപത്യം അവര്‍ക്ക് ദുസ്സഹമായ ഒരു അപമാനമായിത്തീര്‍ന്നു. ഈ അപമാനബോധം നെപ്പോളിയനാല്‍ കീഴടക്കപ്പെട്ട രാജ്യങ്ങളിലെ ജനങ്ങളില്‍ കടുത്ത ദേശീയബോധം ഉളവാക്കി. അതിന്റെ ഒരു ബഹിര്‍ഗമനമായിരുന്നു 1815-ലെ വാട്ടര്‍ലൂ യുദ്ധത്തിലും അതിനെത്തുടര്‍ന്നുണ്ടായ വിയന്നാ സമ്മേളനത്തിലും ദൃശ്യമായത്. 19-ാം ശ.-ത്തില്‍ യൂറോപ്യന്‍ ദേശീയബോധം അനന്യസാധാരണമായ പുരോഗതി കൈവരിച്ചു. യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ വന്‍കിട വ്യവസായങ്ങള്‍ അഭിവൃദ്ധി പ്രാപിച്ച കാലമായിരുന്നു അത്. ഈ ഘട്ടത്തില്‍ ഉദാര ആശയങ്ങളും (liberalism)ജനാധിപത്യ സിദ്ധാന്തങ്ങളും ഇവിടെ പ്രചരിച്ചു. ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ സാമ്രാജ്യ വികസനവും ഇക്കാലത്ത് ത്വരിതമായിത്തീര്‍ന്നു.
ഗ്വിസെപ് മസ്സീനി
19-ാം ശ.-ത്തില്‍ പ്രബലമായിത്തീര്‍ന്ന ഉദാരദേശീയബോധത്തിന്റെ (liberal nationalism) പ്രത്യേകതകള്‍ ദേശസ്നേഹവും സ്വന്തം രാജ്യത്തോടുള്ള വിധേയത്വവും ആയിരുന്നു. അതോടൊപ്പംതന്നെ ഭരണാധികാരികള്‍ ജനങ്ങളുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും അങ്ങേയറ്റം ബഹുമാനിക്കണമെന്നും ഉദാര ദേശീയബോധം ആവശ്യപ്പെട്ടിരുന്നു. ഇംഗ്ലണ്ടിലെ ജെറമി ബെന്താം, ഗ്ലാ‌ഡ്സ്റ്റണ്‍, ഇറ്റലിയിലെ ഗാരിബാള്‍ഡി, മസ്സീനി,കവൂര്‍ പ്രഭു, ഫ്രാന്‍സിലെ വിക്റ്റര്‍ യൂഗോ തുടങ്ങിയവര്‍ പ്രചരിപ്പിച്ച സിദ്ധാന്തങ്ങള്‍ അനുസരിച്ച് ജനങ്ങള്‍ക്ക് പരമാവധി സുഖസന്തോഷങ്ങള്‍ പ്രദാനം ചെയ്യുകയാണ് ഗവണ്മെന്റിന്റെ ലക്ഷ്യം എന്നു വന്നു. 19-ാം ശ.-ത്തില്‍ യൂറോപ്പില്‍ പ്രചരിച്ച കാല്പനിക പ്രസ്ഥാനവും (Romanticism) ദേശീയതയുടെ വളര്‍ച്ചയെ സഹായിച്ചു. തങ്ങളുടെ രാജ്യത്തിന്റെ മാഹാത്മ്യങ്ങള്‍ വര്‍ണിച്ചുകൊണ്ട് രാജ്യത്തിന്റെ പ്രശസ്തിയെ വര്‍ധിപ്പിക്കുകയെന്നതായിരുന്നു കാല്പനിക സാഹിത്യകാരന്മാരുടെ ശ്രമം. സ്വന്തം രാജ്യത്തിന്റെ മഹത്ത്വം മനസ്സിലാക്കിയതോടെ ജനങ്ങള്‍ കൂടുതല്‍ ദേശഭക്തരായിത്തീര്‍ന്നു. കടുത്ത സ്വേച്ഛാധിപത്യ പ്രവണതകളെ കാല്പനിക പ്രസ്ഥാനം എതിര്‍ത്തു. ദേശീയബോധത്താല്‍ പ്രേരിതമായ അനേകം സംഭവങ്ങള്‍ 19-ാം ശ.-ത്തില്‍ യൂറോപ്പിലുണ്ടായി.

വളര്‍ന്നുവരുന്ന ദേശീയപ്രസ്ഥാനത്തെ അടിച്ചമര്‍ത്തുവാന്‍ ആസ്റ്റ്രിയയിലെ മെറ്റോര്‍ണിക്റ്റ് തുടങ്ങിയ യാഥാസ്ഥിതികര്‍ നടത്തിയ ശ്രമം വിജയിച്ചില്ല. 1830-ല്‍ യൂറോപ്പില്‍ പടര്‍ന്നുപിടിച്ച വിപ്ലവങ്ങളെ പ്രേരിപ്പിച്ചത് ഉദാര ദേശീയബോധം ആയിരുന്നു. ഹോളണ്ടിന്റെ ആധിപത്യത്തില്‍ കഴിഞ്ഞിരുന്ന ബെല്‍ജിയം 1839-ല്‍ ഒരു സമരത്തിലൂടെ അവരുടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. റഷ്യയുടെ ആധിപത്യത്തില്‍നിന്നു മോചനം നേടുവാന്‍ പോളണ്ടില്‍ സമരമുണ്ടായി. ആസ്റ്റ്രിയയുടെ ആധിപത്യത്തിലായിരുന്ന മാഗിയാര്‍ വംശജരും സ്ലാവ് വര്‍ഗക്കാരും ദേശീയസമരങ്ങള്‍ ആരംഭിച്ചു. ഏഴ് സ്വതന്ത്ര രാഷ്ട്രങ്ങളായി പിരിഞ്ഞുകിടന്ന ഇറ്റാലിയന്‍ പ്രദേശങ്ങളെ ഒരൊറ്റ രാഷ്ട്രമായി സംഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ഇക്കാലത്തു നടന്നു. തുര്‍ക്കിക്കെതിരെ വിമോചനസമരം നടത്തിക്കൊണ്ട് ഗ്രീസ് ഒരു സ്വതന്ത്ര രാഷ്ട്രമായിത്തീര്‍ന്നു.

വിക്റ്റര്‍ യൂഗോ

1848-ല്‍ യൂറോപ്പില്‍ സാര്‍വത്രികമായി പടര്‍ന്നുപിടിച്ച വിപ്ലവങ്ങളും ദേശീയബോധത്തിന്റെ പ്രേരണയാല്‍ ആയിരുന്നു. ആസ്റ്റ്രിയയില്‍നിന്ന് മെറ്റോര്‍ണിക്റ്റ് സ്ഥാനഭ്രഷ്ടനായി. ഫ്രാന്‍സില്‍ 1848-ല്‍ ഉണ്ടായ വിപ്ലവത്തോടെ ആ രാഷ്ട്രം ഒരു റിപ്പബ്ലിക്ക് ആയി മാറി. ദേശീയ രാഷ്ട്രങ്ങളായി മാറണമെന്ന ജര്‍മന്‍കാരുടെയും ഇറ്റലിക്കാരുടെയും ആഗ്രഹത്തിന് ശക്തി വര്‍ധിച്ചു. ഗാരിബാള്‍ഡി, മസ്സീനി, കവൂര്‍ പ്രഭു എന്നിവരുടെ ശ്രമഫലമായി ഇറ്റലി ഒരൊറ്റ രാഷ്ട്രമായി മാറി. 1871-ല്‍ബിസ്മാര്‍ക്കിന്റെ ശ്രമഫലമായി ജര്‍മനി ഒറ്റ രാഷ്ട്രമായിത്തീര്‍ന്നു. തെക്കുകിഴക്കേ യൂറോപ്പില്‍ തുര്‍ക്കിക്കെതിരെ ബാള്‍ക്കന്‍ വംശജര്‍ സ്വാതന്ത്ര്യസമരം ശക്തിപ്പെടുത്തി. കിഴക്കന്‍ യൂറോപ്പിലെ റുമേനിയ, സെര്‍ബിയ തുടങ്ങിയ പ്രദേശങ്ങളെല്ലാം സ്വതന്ത്ര രാഷ്ട്രങ്ങളായി മാറി.

19-ാം ശ.-ത്തിന്റെ അവസാനത്തോടുകൂടി അതിശക്തമായിത്തീര്‍ന്ന യൂറോപ്യന്‍ ദേശീയബോധം 20-ാം ശ.-ത്തിന്റെ ആരംഭത്തില്‍ അതികഠിനമായ ഒരു പ്രതിസന്ധിയെ നേരിട്ടു. ത്രിസഖ്യം, ത്രിസൗഹാര്‍ദം എന്നീ പേരുകളില്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ രണ്ട് ചേരികളായി പിരിഞ്ഞു. അതോടുകൂടി യൂറോപ്യന്‍ ദേശീയബോധം അപകടകരമായ ഒരു ഘട്ടത്തിലേക്കു നീങ്ങി. അതിന്റെ ഫലമാണ് ഒന്നാം ലോകയുദ്ധം. ഈ യുദ്ധത്തില്‍ ഇംഗ്ലണ്ടിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷി ജര്‍മനിയുടെ മേല്‍ വിജയം നേടി. യുദ്ധാനന്തരം വിവിധ ദേശീയ ജനവിഭാഗങ്ങളെ അംഗീകരിച്ചുകൊണ്ട് പല പുതിയ രാജ്യങ്ങളും യൂറോപ്പില്‍ നിലവില്‍വന്നു. യൂറോപ്യന്‍ ദേശീയബോധത്തിനേറ്റ ഏറ്റവും വലിയ വിപത്തായിരുന്നു രണ്ടാം ലോകയുദ്ധം. യൂറോപ്പിനെ മുഴുവന്‍ തന്റെ നിയന്ത്രണത്തിന്‍ കീഴില്‍ കൊണ്ടുവരുവാന്‍ ഹിറ്റ്ലര്‍ നടത്തിയ ശ്രമങ്ങള്‍ യൂറോപ്യന്‍ ദേശീയവാദികളെ അമ്പരപ്പിച്ചു. രണ്ടാം ലോകയുദ്ധത്തില്‍ ഹിറ്റ്ലര്‍ പരാജയപ്പെട്ടുവെങ്കിലും പശ്ചിമയൂറോപ്പില്‍ അമേരിക്കന്‍ ഐക്യനാടുകളും പൂര്‍വയൂറോപ്പില്‍ സോവിയറ്റ് യൂണിയനും തങ്ങളുടെ പിടി മുറുക്കി. ഒന്നായിരുന്ന ജര്‍മനി ആദ്യം നാലായും പിന്നീട് രണ്ടായും വിഭജിക്കപ്പെട്ടു. സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം കിഴക്കന്‍ യൂറോപ്പില്‍ ദേശീയബോധം ശക്തി പ്രാപിച്ചു. രണ്ടായിക്കഴിഞ്ഞിരുന്ന ജര്‍മനികള്‍ വീണ്ടും ഒന്നായിത്തീര്‍ന്നതുള്‍പ്പെടെ യൂറോപ്യന്‍ ദേശീയതയ്ക്ക് അനുയോജ്യമായ സാഹചര്യങ്ങളാണ് പിന്നീട് യൂറോപ്പില്‍ നിലവില്‍ വന്നത്.

അമേരിക്കന്‍ ദേശീയബോധം. ദേശീയബോധം തീരെ ഇല്ലാതിരുന്ന അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ മധ്യ അമേരിക്കയിലെ പല പുരാതന സംസ്കാരങ്ങളെയും നശിപ്പിച്ചുകൊണ്ട് സ്പെയിന്‍, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ് എന്നീ രാഷ്ട്രങ്ങള്‍ അധിനിവേശ വാഴ്ച ആരംഭിച്ചു. എന്നാല്‍ പതിനെട്ടാം ശതകത്തിന്റെ ആരംഭത്തില്‍ ഇവിടെയും ദേശീയബോധത്തിന്റെ ആവിര്‍ഭാവമുണ്ടായി.
ജോര്‍ജ് വാഷിങ്ടണ്‍
വടക്കേ അമേരിക്കയില്‍ ഇംഗ്ലീഷുകാരുടെ ആധിപത്യത്തിലായിരുന്ന പതിമൂന്ന് കോളനികളിലായിരുന്നു ആദ്യം ദേശീയബോധം ഉടലെടുത്തത്. ഇവിടങ്ങളില്‍ ദേശീയബോധം ശക്തി പ്രാപിച്ചു. വളര്‍ച്ച പ്രാപിച്ച അമേരിക്കന്‍ ദേശീയപ്രസ്ഥാനത്തിന്റെ ഏറ്റവും പ്രധാന ഘട്ടമായിരുന്നു ഈ പതിമൂന്ന് കോളനികളുടെ സ്വാതന്ത്ര്യപ്രഖ്യാപനവും അതോടൊപ്പം നടന്ന അമേരിക്കന്‍ സ്വാതന്ത്ര്യസമരവും. അമേരിക്കയിലെ ധീരദേശാഭിമാനികള്‍ അവരുടെ നേതാവായ ജോര്‍ജ് വാഷിങ്ടന്റെ നേതൃത്വത്തില്‍ സംഘടിച്ച് ഇംഗ്ലീഷുകാര്‍ ക്കെതിരെ പടപൊരുതി. ഈ യുദ്ധത്തില്‍ സാമ്രാജ്യശക്തികളായ ബ്രിട്ടീഷുകാര്‍ പരാജയപ്പെട്ടതിനുള്ള പ്രധാന കാരണം അമേരിക്കന്‍ കോളനി വാസികളുടെ സംഘടനാശക്തിയും ദേശീയബോധവും ആയിരുന്നു. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം അമേരിക്കന്‍ ഐക്യനാടുകള്‍ കൈവരിച്ച വികസനത്തിന് കാരണമായിത്തീര്‍ന്നതും ജനങ്ങളുടെ ദേശീയബോധംതന്നെ ആയിരുന്നു.
സൈമണ്‍ ബൊളിവര്‍

ദേശീയ പ്രസ്ഥാനത്തില്‍ അമേരിക്കന്‍ ഐക്യനാടുകള്‍ കാണിച്ചുകൊടുത്ത മാതൃക പില്ക്കാലത്ത് മറ്റ് അമേരിക്കന്‍ കോളനികളും പിന്തുടര്‍ന്നു. മെക്സിക്കൊ, അര്‍ജന്റീന, ബ്രസീല്‍, ചിലി, പെറു തുടങ്ങിയ വിസ്തൃത പ്രദേശങ്ങള്‍ ഇക്കാലത്ത് സ്പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ യൂറോപ്യന്‍ ശക്തികളുടെ നിയന്ത്രണത്തിലായിരുന്നു. ലാറ്റിന്‍ അമേരിക്കന്‍ കോളനികള്‍ എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശങ്ങള്‍ യൂറോപ്യന്മാര്‍ക്കെതിരെ സംഘടിച്ചു. 1810-നുശേഷം തെക്കന്‍ അമേരിക്കന്‍ ദേശീയവാദികള്‍ സൈമണ്‍ ബൊളിവര്‍, സാന്‍ മാര്‍ട്ടിന്‍ തുടങ്ങിയ നേതാക്കളുടെ കീഴില്‍ സംഘടിച്ച് യൂറോപ്യന്മാര്‍ക്കെതിരെ സ്വാതന്ത്ര്യസമരം ആരംഭിച്ചു. 1822-ാമാണ്ടോടുകൂടി ഈ കോളനികളെല്ലാം സ്വതന്ത്രരാഷ്ട്രങ്ങളായി മാറി. അമേരിക്കന്‍ കോളനികളെ വീണ്ടും തങ്ങളുടെ അധീനതയില്‍ കൊണ്ടുവരാന്‍ യൂറോപ്യന്‍ ശക്തികള്‍ ശ്രമിച്ചു. എന്നാല്‍ ഈ സമയം അമേരിക്കന്‍ ഐക്യനാട്ടിലെ പ്രസിഡന്റായിരുന്ന മണ്‍റോ ഈ ശ്രമത്തെ വിഫലമാക്കി. 1823-ല്‍ അദ്ദേഹം പ്രഖ്യാപിച്ച 'മണ്‍റോ സിദ്ധാന്തം' യൂറോപ്യന്‍ സാമ്രാജ്യ വികസനത്തിനെതിരെ ശക്തമായ ഒരു പ്രതിരോധമെന്നവണ്ണം പ്രവര്‍ത്തിച്ചു.

ജെയിംസ് മണ്‍റോ

പത്തൊന്‍പതാം ശതകത്തിന്റെ മധ്യത്തോടുകൂടി അമേരിക്കന്‍ ദേശീയബോധം ഉഗ്രമായ ഒരു അഗ്നിപരീക്ഷണത്തെ നേരിട്ടു. 1860-ല്‍ അമേരിക്കന്‍ ഐക്യനാടുകളിലുണ്ടായ ആഭ്യന്തര സമരമായിരുന്നു അത്. നീഗ്രോ വംശജരുടെ അടിമത്തത്തെച്ചൊല്ലി തെക്കന്‍ സംസ്ഥാനങ്ങളും വടക്കന്‍ സംസ്ഥാനങ്ങളും ആരംഭിച്ച ഈ ആഭ്യന്തരസമരം അമേരിക്കന്‍ ദേശീയബോധത്തിനെതിരായ വലിയ വെല്ലുവിളിയായിരുന്നു. എങ്കിലും മഹാനായ അബ്രഹാം ലിങ്കന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ ജനത ഈ കടുത്ത പരീക്ഷണത്തെ അതിജീവിച്ചു. ആഭ്യന്തരസമരത്തിനുശേഷം അമേരിക്കന്‍ രാഷ്ട്രങ്ങള്‍ ബാഹ്യലോകവുമായി അധികം ബന്ധപ്പെടാതെ തങ്ങളുടെ ആഭ്യന്തര അഭിവൃദ്ധിക്കായി ശ്രമിച്ചുകൊണ്ടിരുന്നു. എങ്കിലും ഒന്നാം ലോകയുദ്ധകാലത്ത് അപ്രതീക്ഷിതമാംവിധം അമേരിക്കന്‍ ഐക്യനാടുകള്‍ക്ക് യുദ്ധത്തില്‍ ചേരേണ്ടിവന്നു.

അബ്രഹാം ലിങ്കണ്‍

രണ്ടാം ലോകയുദ്ധകാലത്ത് പേള്‍ തുറമുഖത്തെ ജപ്പാന്‍ ആക്രമിച്ചതോടുകൂടി അമേരിക്കന്‍ ഐക്യനാടുകള്‍ നേരിട്ട വലിയ ഭീഷണി അവിടെ ശക്തമായ ദേശീയബോധം വളരാന്‍ കാരണമായിത്തീര്‍ന്നു. രണ്ടാം ലോകയുദ്ധത്തിനുശേഷം അമേരിക്കന്‍ ഐക്യനാടുകള്‍ മറ്റുരാഷ്ട്രങ്ങളോട് പത്യേകിച്ച് തെക്കേ അമേരിക്കന്‍ രാജ്യങ്ങളോടു കാണിച്ച ആധിപത്യ മനോഭാവം അവിടങ്ങളില്‍ പ്രതിരോധം വളര്‍ന്നുവരാനിടയാക്കി. ഫിഡല്‍ കാസ്റ്റ്രോയുടെ നേതൃത്വത്തില്‍ ക്യൂബയിലെ ജനങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ ഇതിനുദാഹരണമാണ്.

ഏഷ്യയിലെ ദേശീയബോധം. ജപ്പാന്‍ ഒഴികെയുള്ള ഏഷ്യന്‍രാജ്യങ്ങളില്‍ 19-ാം ശ. വരെ ദേശീയബോധം ദുര്‍ബലമായിരുന്നു. തത്ഫലമായി ഇന്ത്യ ഉള്‍ പ്പെടെ മിക്ക ഏഷ്യന്‍ രാഷ്ട്രങ്ങളുടെയുംമേല്‍ യൂറോപ്യന്‍ ആധിപത്യം അടിച്ചേല്പിക്കപ്പെട്ടു. അവയില്‍ ദേശീയബോധം ഉടലെടുത്ത പ്രധാന രാജ്യം ഇന്ത്യയായിരുന്നു (നോ: ഇന്ത്യ).
മഹാത്മാഗാന്ധി
19-ാം ശ.-ത്തില്‍ ഉണ്ടായ സാംസ്കാരിക-സാമൂഹിക നവോത്ഥാനമാണ് ഇന്ത്യയെ അതിലേക്കു നയിച്ചത്. ദേശീയഐക്യം, രാഷ്ട്രീയസ്വാതന്ത്ര്യം, അവസരസമത്വം, സാമൂഹ്യനീതി തുടങ്ങിയ പുരോഗമനാശയങ്ങളോട് ജനങ്ങള്‍ ആഭിമുഖ്യമുള്ളവരായിത്തീര്‍ന്നു. യുക്ത്യധിഷ്ഠിതവും ശാസ്ത്രീയവുമായ ചിന്ത രാജ്യത്ത് ഉയര്‍ന്നുവന്നു. സാമൂഹിക-ആധ്യാത്മിക നവോത്ഥാന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, വര്‍ത്തമാനപത്രങ്ങളുടെയും ആനുകാലികങ്ങളുടെയും വളര്‍ച്ച, ബ്രിട്ടിഷ് ഭരണത്തിന്റെ ഫലങ്ങള്‍(നന്മയും തിന്മയും), വനിതാസമുദ്ധാരണ പ്രസ്ഥാനങ്ങള്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ആവിര്‍ഭാവം, അരവിന്ദഘോഷും ബാലഗംഗാധര തിലകനും വിപിന്‍ ചന്ദ്രപാലും മറ്റും തുടങ്ങിവച്ച രാഷ്ട്രീയാദര്‍ശങ്ങള്‍ എന്നിവ ഇന്ത്യയില്‍ ദേശീയബോധത്തിന്റെ വളര്‍ച്ചയ്ക്ക് പ്രേരകഘടകങ്ങളായിത്തീര്‍ന്നു. അതോടുകൂടി ഐകമത്യബോധവും ഭാരതീയരാണെന്ന ധാരണയും ഇന്ത്യക്കാരില്‍ പ്രബലമായി. 20-ാം ശ.-ത്തിന്റെ ആരംഭമായപ്പോഴേക്കും ഇന്ത്യന്‍ ദേശീയത സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അഭിവാഞ്ഛയായി മാറി. മഹാത്മാഗാന്ധിയുടെയും മറ്റും നേതൃത്വത്തില്‍ അതിനുവേണ്ടിയുള്ള സമരങ്ങള്‍ നടന്നു. ഇന്ത്യയിലുണ്ടായ ഈ പരിവര്‍ത്തനം ഏഷ്യയിലെ മറ്റു രാഷ്ട്രങ്ങളിലും ദേശീയബോധം വളരുവാന്‍ സഹായിച്ചു. ഡോക്ടര്‍ സണ്‍ യാത് സെന്നിന്റെ നേതൃത്വത്തില്‍ ചൈനയിലും ദേശീയബോധം ശക്തമായി.
സണ്‍ യാത് സെന്‍
ഇരുപതാം ശതകത്തിന്റെ ആരംഭമായപ്പോഴേക്കും ഏഷ്യന്‍ ദേശീയബോധം വളരെ ശക്തമായിത്തീര്‍ന്നു. 1904-ല്‍ ജപ്പാന്‍ റഷ്യയെ തോല്പിച്ചത് ഏഷ്യന്‍ ദേശീയവാദികള്‍ക്ക് വലിയ പ്രചോദനം നല്കി. ജപ്പാന്‍ കൈവരിച്ച ഈ മഹത്തായ വിജയം ഏഷ്യയ്ക്ക് യൂറോപ്പിന്റെമേലുണ്ടായ വിജയമായി വ്യാഖ്യാനിക്കപ്പെട്ടു.

ഒന്നാം ലോകയുദ്ധം ആരംഭിച്ചപ്പോള്‍ ഏഷ്യന്‍ ദേശീയത കൂടുതല്‍ ശക്തമായിത്തീര്‍ന്നു. യുദ്ധത്തില്‍ കോളനിവാസികളുടെ സഹായം ലഭിക്കുന്നതിനുവേണ്ടി യുദ്ധാനന്തരം കോളനികളില്‍ സ്വയം നിര്‍ണയാവകാശം ഏര്‍പ്പെടുത്തുന്നതാണെന്ന് സഖ്യകക്ഷികള്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഒന്നാം ലോകയുദ്ധത്തിനുശേഷം യൂറോപ്യന്‍ ശക്തികള്‍ അടവു മാറ്റി. അധിനിവേശ പ്രദേശങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്കുവാന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ വിസമ്മതിച്ചു. നൈരാശ്യവും അമര്‍ഷവും ഏഷ്യന്‍ ദേശീയബോധം ആളിക്കത്തിച്ചു. രണ്ടാം ലോകയുദ്ധം തുടങ്ങിയപ്പോഴേക്കും ഏഷ്യന്‍ കോളനികളില്‍ സ്വാതന്ത്ര്യസമരപ്രസ്ഥാനം പ്രതിരോധ്യമായിക്കഴിഞ്ഞിരുന്നു. രണ്ടാം ലോകയുദ്ധത്തില്‍ സഖ്യകക്ഷികള്‍ ജയിച്ചുവെങ്കിലും അവരുടെ ശക്തി ഗണ്യമാംവിധം കുറഞ്ഞിരുന്നു. ഒടുവില്‍ കോളനികള്‍ക്ക് സ്വാതന്ത്ര്യം നല്കുവാന്‍ യൂറോപ്യന്‍ ശക്തികള്‍ നിര്‍ബന്ധിതരായിത്തീര്‍ന്നു. 1947 ആഗ. മാസത്തില്‍ ഇന്ത്യ സ്വാതന്ത്ര്യം കൈവരിച്ചു. തുടര്‍ന്ന് ഏഷ്യയിലെ മറ്റു രാഷ്ട്രങ്ങളും സ്വതന്ത്രമായിത്തീര്‍ന്നു.

ആഫ്രിക്കയിലെ ദേശീയബോധം. പൊതുവേ താമസിച്ചായിരുന്നു ആഫ്രിക്കന്‍ ദേശീയബോധം ഉണര്‍ന്നത്. അധിനിവേശ വാഴ്ചയുടെ ഫലമായി വര്‍ണവിവേചനം തുടങ്ങിയ നിരവധി പരാധീനതകള്‍ക്ക് ആഫ്രിക്കന്‍ ജനത വിധേയരായിത്തീര്‍ന്നു. കോളനിവാഴ്ചയിലൂടെ ആഫ്രിക്കന്‍ ജനത അനുഭവിച്ച കടുത്ത യാതനകളായിരുന്നു ആഫ്രിക്കന്‍ ദേശീയതയുടെ വളര്‍ച്ചയ്ക്കു കാരണം. ഏഷ്യയിലെ സ്വാതന്ത്ര്യസമരങ്ങളും ആഫ്രിക്കക്കാര്‍ക്കു മാര്‍ഗദര്‍ശകങ്ങളായിരുന്നു.
നാസ്സര്‍
ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനത്തിന് എതിരെ ഉണ്ടായ സമരങ്ങള്‍ക്ക് നേതൃത്വം നല്കിയത് മഹാത്മാഗാന്ധി ആയിരുന്നു എന്ന വസ്തുത ശ്രദ്ധേയമാണ്. രണ്ടാം ലോകയുദ്ധത്തിനുശേഷം ഏഷ്യന്‍ രാഷ്ട്രങ്ങള്‍ ഒന്നൊന്നായി സ്വാതന്ത്ര്യം പ്രാപിച്ചുതുടങ്ങിയപ്പോള്‍ ആഫ്രിക്കയിലെ ദേശീയബോധം കൂടുതല്‍ ശക്തമായിത്തീര്‍ന്നു. ഇറ്റലിക്കാരുടെ അധീനതയില്‍നിന്ന് എത്യോപ്യ സ്വാതന്ത്ര്യം നേടിയത് ആഫ്രിക്കന്‍ ദേശീയവാദികള്‍ക്ക് വലിയ പ്രോത്സാഹനമായി. 1956-ല്‍ സൂയസ്സ് കനാല്‍ ദേശസാത്കരിക്കുമ്പോള്‍ ഈജിപ്തിലെ പ്രസിഡന്റ് നാസ്സര്‍ നേടിയ വിജയവും ആഫ്രിക്കന്‍ ദേശീയതയെ ഏറെ സഹായിച്ചു. ഘാന, നൈജീരിയ, ഉഗാണ്ട, അള്‍ജീരിയ, കോങ്ഗൊ, റൊഡേഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ ആഫ്രിക്കന്‍ രാഷ്ട്രങ്ങളെല്ലാം ഇതോടെ സ്വതന്ത്ര ദേശീയ റിപ്പബ്ലിക്കുകള്‍ ആയി മാറി.

അക്രമാസക്ത ദേശീയത. ദേശീയബോധത്തിന്റെ വളര്‍ച്ച എല്ലാ രാഷ്ട്രങ്ങളിലും തുടക്കത്തില്‍ ജനങ്ങളുടെ ക്ഷേമത്തിലും ഐശ്വര്യത്തിലുമാണ് കലാശിച്ചിരുന്നത്. എന്നാല്‍ പില്ക്കാലത്ത് പലപ്പോഴും ദേശീയബോധം അപകടകാരി ആയിത്തീര്‍ന്നിട്ടുണ്ട്. ഇതിനെ അക്രമാസക്ത ദേശീയത എന്നു വിളിക്കുന്നു. ചരിത്രത്തില്‍ ഇത് സംഭവിച്ചപ്പോഴെല്ലാം യുദ്ധങ്ങളും ഉണ്ടായിട്ടുണ്ട്.

20-ാം ശ.-ത്തില്‍ അക്രമാസക്ത ദേശീയബോധം മുളയെടുത്തത് ജര്‍മനിയിലായിരുന്നു. ഈ ചിന്താഗതിയെ പ്രോത്സാഹിപ്പിക്കത്തക്ക സിദ്ധാന്തങ്ങള്‍ മുമ്പ് നീഷേ, ഹെഗല്‍, കാന്റ് തുടങ്ങിയ ചിന്തകര്‍ പ്രോത്സാഹിപ്പിച്ചിരുന്നു. കൈസര്‍ വില്യം രണ്ടാമന്‍ നല്കിയ പ്രചോദനത്തിന്റെ ഫലമായി ഒന്നാം ലോകയുദ്ധമുണ്ടായി. ഈ യുദ്ധത്തില്‍ ജര്‍മനി പരാജയപ്പെട്ടുവെങ്കിലും ഹിറ്റ്ലര്‍ അധികാരത്തില്‍ വന്നതോടുകൂടി ജര്‍മനിയിലെ അക്രമാസക്ത ദേശീയത കൂടുതല്‍ ശക്തമായിത്തീര്‍ന്നു. ഇക്കാലത്ത് ഇറ്റലിയിലും ജപ്പാനിലും അക്രമാസക്ത ദേശീയബോധം ശക്തിയാര്‍ജിച്ചു. അതിന്റെ പരിണതഫലമായിരുന്നു അത്യന്തം വിനാശകരമായ രണ്ടാം ലോകയുദ്ധം. ഈ ലോകയുദ്ധം അവസാനിച്ചതോടുകൂടി ജര്‍മനി, ജപ്പാന്‍, ഇറ്റലി എന്നീ രാഷ്ട്രങ്ങളിലെ അക്രമാസക്ത ദേശീയബോധം അപ്രത്യക്ഷമായി.

അന്തര്‍ദേശീയബോധം. രണ്ടാം ലോകയുദ്ധത്തിനുശേഷം ലോകത്തെങ്ങും വളര്‍ന്നുവരുന്ന ഒരു ചിന്താഗതിയാണ് അന്തര്‍ദേശീയബോധം അഥവാ സാര്‍വലൗകികബോധം. ലോകജനത മുഴുവന്‍ ഒരൊറ്റ ദേശത്തിലെ അംഗങ്ങളാണെന്ന ചിന്താഗതിയാണ് അന്തര്‍ദേശീയബോധം. ഇതിന്റെ ഫലമായി ലോകരാഷ്ട്രങ്ങള്‍ തമ്മിലുള്ള പരസ്പര ധാരണ ഏറെ മെച്ചപ്പെട്ടു.

സാമ്പത്തിക രംഗത്തും സാസ്കാരികരംഗത്തും ഉള്ള പരസ്പര ബന്ധങ്ങളില്‍ വലിയ പുരോഗതി കൈവന്നു. ഇതോടെ ദേശീയ രാഷ്ട്രങ്ങള്‍ തമ്മിലുള്ള അതിര്‍ത്തികള്‍ കൂടുതല്‍ ലോലമായിത്തീര്‍ന്നിട്ടുണ്ട്. ഐക്യരാഷ്ട്രസംഘടന നിലവില്‍ വന്നതോടുകൂടി അന്തര്‍ദേശീയബോധം കൂടുതല്‍ ശക്തമായിത്തീര്‍ന്നു. മറ്റു രാഷ്ട്രങ്ങളുമായി സ്നേഹബന്ധം സ്ഥാപിക്കുന്നതിനുവേണ്ടി കുറെ ത്യാഗങ്ങള്‍ സഹിക്കുവാന്‍ ഓരോ രാഷ്ട്രവും തയ്യാറായി. ഐക്യരാഷ്ട്രസംഘടനയിലെ ഓരോ അംഗരാഷ്ട്രവും സംഘടനയുടെ വിജയത്തിനുവേണ്ടി തങ്ങളുടെ പരമാധികാരത്തിന്റെ ഒരു ഭാഗം ബലികഴിക്കാന്‍പോലും മടിച്ചില്ല. ലോകജനത മുഴുവന്‍ ഒരൊറ്റ രാഷ്ട്രത്തിലെ അംഗങ്ങളാണെന്ന ആശയത്തിലേക്കു നയിക്കാന്‍ അന്തര്‍ ദേശീയബോധത്തിനു സാധിച്ചേക്കാം എന്ന പ്രതീക്ഷ പരക്കെ ഉണ്ടായി. എന്നാല്‍ സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ തകര്‍ച്ചയെത്തുടര്‍ന്ന് ആഗോള സാമ്പത്തികശക്തികള്‍ പിടി മുറുക്കിയതും ദരിദ്രരാജ്യങ്ങള്‍ക്കുമേല്‍ വ്യാപാര ഉടമ്പടികളും മറ്റും അടിച്ചേല്പിച്ചതും ഈ പ്രതീക്ഷയ്ക്ക് മങ്ങല്‍ ഏല്പിച്ചിട്ടുണ്ട്. എല്ലാ ജനതകള്‍ക്കും തുല്യ അവകാശങ്ങള്‍ ഉള്ള ഒരു അന്തര്‍ദേശീയതയ്ക്കു പകരം സമ്പന്നരാഷ്ട്രങ്ങള്‍ അടിച്ചേല്പിക്കുന്ന ആഗോളവത്കരണം എന്ന ഭീഷണിയാണ് ലോകജനതയെ ഇന്നു തുറിച്ചുനോക്കുന്നത്.

(പ്രൊഫ. നേശന്‍ ടി. മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍