This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദേശീയഗാനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദേശീയഗാനം

ഓരോ രാജ്യവും അതിന്റെ ദേശീയത പ്രതിഫലിക്കുന്ന നിലയില്‍ ഔദ്യോഗികമായി സ്വീകരിക്കുന്ന ഗാനം. ഒരു സ്വതന്ത്ര രാഷ്ട്രത്തിന് ദേശീയപതാക എന്നതുപോലെ ദേശീയഗാനവും അത്യന്താപേക്ഷിതമത്രെ. ദേശീയഗാനം രാഷ്ട്രത്തിന്റെ മഹത്ത്വത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകവും അധികാരത്തിന്റെ ചിഹ്നവുമാണ്.

രബീന്ദ്രനാഥ ടാഗൂര്‍

യൂറോപ്പില്‍ ഇംഗ്ലണ്ടിലായിരുന്നു ദേശീയഗാനം എന്ന ആശയം ആദ്യം ആവിര്‍ഭവിച്ചത്. ലണ്ടനില്‍ ഉയര്‍ന്നുകേട്ട ആദ്യത്തെ ദേശീയഗാനം 'നമ്മുടെ മഹാനായ രാജാവിനെ ദൈവം അനുഗ്രഹിക്കട്ടെ, നമ്മുടെ രാജാവായ മഹാനായ ജോര്‍ജിനെ ദൈവം രക്ഷിക്കട്ടെ' എന്ന് അര്‍ഥം വരുന്നതായിരുന്നു ('God bless our noble King,God save great George,our King'). കവിയും സംഗീതജ്ഞനുമായ ഡോ. തോമസ് ആര്‍തേയുടെ രചനയാണിത്. ലണ്ടനില്‍ ചാള്‍സ് എഡ്വേഡ് സ്റ്റുവര്‍ട്ട് നയിച്ച സൈന്യത്തിന്റെ പടപ്പുറപ്പാടിലാണ് ഇത് ആദ്യമായി ആലപിക്കപ്പെട്ടത്. പിന്നീട് പൊതുപരിപാടികളിലെല്ലാം ഇത് ആലപിക്കുന്നത് പതിവായി. താമസിയാതെ ജര്‍മനിക്കുമുണ്ടായി ഒരു ദേശീയഗാനം. 1797-ല്‍ ഹേഡന്‍ എന്ന ആസ്റ്റ്രിയന്‍ കവി രചിച്ച 'രാജ്യത്തിനുവേണ്ടി ഒരു ഗാനം' എന്ന കവിത ചില മാറ്റങ്ങളോടെ അവിടെ ദേശീയഗാനമാക്കുകയാണുണ്ടായത്. ഒരു മിലിറ്ററി ഓഫീസര്‍ 1892-ല്‍ എഴുതിയ 'മാര്‍ച്ചിങ് സോങ്' ആണ് ഫ്രാന്‍സിന്റെ ദേശീയഗാനമായത്.

ദേശീയഗാനം : ബംഗാളി ലിപി

വിദേശികള്‍ ഭാരതത്തില്‍ ആധിപത്യം സ്ഥാപിച്ചിരുന്ന കാലത്ത് ഇവിടെ പൊതുവില്‍ അംഗീകരിക്കപ്പെട്ട ഒരു ദേശീയഗാനം ഇല്ലായിരുന്നു. 'ചക്രവര്‍ത്തിയെ ദൈവം രക്ഷിക്കട്ടെ' എന്ന് അര്‍ഥം വരുന്ന ഇംഗ്ലീഷ് ഗാനമാണ് ഔദ്യോഗിക ചടങ്ങുകളില്‍ ആലപിക്കപ്പെട്ടിരുന്നത്. ഇന്ത്യയിലെ നാട്ടുരാജ്യങ്ങളില്‍ രാജസ്തുതിപരങ്ങളായ ദേശീയ ഗാനങ്ങള്‍ പണ്ടേ ഉണ്ടായിക്കഴിഞ്ഞിരുന്നു. പഴയ തിരുവിതാംകൂറില്‍ പ്രചാരത്തിലുണ്ടായിരുന്ന 'വഞ്ചി ഭൂമിപതേ ചിരം സഞ്ചിതാഭം ജയിക്കേണം' എന്നു തുടങ്ങുന്ന വഞ്ചീശമംഗളം സ്വാതന്ത്ര്യലബ്ധിക്കുശേഷവും നാട്ടുരാജ്യലയനകാലം വരെ ഇവിടെ പ്രചാരത്തിലിരുന്നു.

രബീന്ദ്രനാഥ ടാഗൂര്‍ രചിച്ച 'ജനഗണമന...' എന്നു തുടങ്ങുന്ന ഗാനമാണ് ഇന്ത്യയുടെ ദേശീയഗാനം. സ്വതന്ത്ര ഭാരതത്തിലെ ദേശീയഗാനത്തിന്റെ ചരിത്രം തുടങ്ങുന്നത് 1911-ഡി. 27-ന് കല്‍ക്കട്ടയില്‍ (കൊല്‍ക്കത്ത)വച്ചു നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ 28-ാം വാര്‍ഷിക സമ്മേളനവേദിയില്‍ നിന്നാണ് എന്നു പറയാം. സമ്മേളനത്തിന്റെ ഒന്നാം ദിവസത്തെ പരിപാടികള്‍ ബങ്കിം ചന്ദ്ര രചിച്ച 'വന്ദേമാതര' ഗാനത്തോടെയാണ് ആരംഭിച്ചത്. രണ്ടാം ദിവസത്തെ സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് ആലപിക്കപ്പെട്ട രാഷ്ട്രഗീതം സദസ്യരുടെ സവിശേഷശ്രദ്ധയ്ക്കു പാത്രമാവുകയും ശ്രോതാക്കളെ ആവേശഭരിതരാക്കുകയും ചെയ്തു. മഹാകവി രബീന്ദ്രനാഥ ടാഗൂറിനെക്കൊണ്ട് യോഗപ്രവര്‍ത്തകര്‍ സന്ദര്‍ഭത്തിന് അനുഗുണമായി എഴുതിച്ചു വാങ്ങിയതായിരുന്നു ആ ഗാനം. അടുത്ത വര്‍ഷം ടാഗൂറിന്റെ വസതിയില്‍ സംഘടിപ്പിക്കപ്പെട്ട ബ്രഹ്മസമാജക്കാരുടെ മാഘമഹോത്സവത്തില്‍ ആ ഗാനം സംഗീതസംവിധാനത്തോടെ അവതരിപ്പിച്ചത് ജനപ്രീതി നേടി. ബ്രഹ്മസമാജത്തിന്റെ മുഖപത്രമായ തത്ത്വബോധിനിയില്‍ 1912-ല്‍ത്തന്നെ 'ജനഗണമന' പ്രസിദ്ധീകൃതമായിരുന്നു. ആറുവര്‍ഷത്തിനുശേഷം കൊല്‍ക്കത്തയില്‍ത്തന്നെ വീണ്ടും അരങ്ങേറിയ കോണ്‍ഗ്രസ് സമ്മേളനത്തിനും തുടക്കം കുറിച്ചത് ഈ ഗാനത്തോടെയായിരുന്നു.

മ്യൂസിക് നോട്ട്

1919-ല്‍ ടാഗൂര്‍ തന്റെ ദക്ഷിണഭാരത പര്യടനത്തിനിടയില്‍ മദനപ്പള്ളിയിലെ തിയോസഫി കോളജിലെത്തിയപ്പോള്‍ അവിടത്തെ അന്തേവാസികളുടെ ആവശ്യപ്രകാരം ഈ ബംഗാളി ഗാനത്തിന്റെ അര്‍ഥം വിവരിക്കുകയും ഇംഗ്ലീഷില്‍ തര്‍ജുമ ചെയ്ത് അവരെ ഏല്പിക്കുകയും ചെയ്തിരുന്നു. 'ദ് മോര്‍ണിങ് സോങ് ഒഫ് ഇന്ത്യ' ('The morning song of India') എന്നറിയപ്പെട്ട ആ ഇംഗ്ലീഷ് ഗാനം ആലപിച്ചതിനു ശേഷമായിരുന്നു എല്ലാദിവസവും അവിടെ അധ്യയനം നടന്നിരുന്നത്. 1947 ആഗ. 14-ന് അര്‍ധരാത്രിയില്‍ ഡല്‍ഹിയില്‍ നടന്ന സ്വാതന്ത്ര്യദിനച്ചടങ്ങിനു നാന്ദിയാകാന്‍ അവസരം ലഭിച്ചതും ഈ ഗാനത്തിനുതന്നെ ആയിരുന്നു. ടാഗൂറിന്റെ ധര്‍മ സംഗീതം എന്ന കാവ്യസമാഹാരത്തിലാണ് 'ജനഗണമന' പ്രസിദ്ധീകൃതമായത്.

1950 ജനു. 24-ന് കൂടിയ കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലിയാണ് ഈ ഗാനത്തെ ഇന്ത്യയുടെ ദേശീയഗാനമായി അംഗീകരിച്ചത്. 52 സെക്കന്‍ഡുകൊണ്ട് അത് പാടണമെന്നാണ് വ്യവസ്ഥ. ചില പ്രത്യേക അവസരങ്ങളില്‍ ആദ്യത്തെയും അവസാനത്തെയും വരികള്‍ മാത്രം ചൊല്ലുന്ന പതിവുമുണ്ട്. അതിന് ഇരുപത് സെക്കന്‍ഡ് മതി.

അഞ്ച് ഖണ്ഡങ്ങളായിട്ടാണ് ടാഗൂര്‍ 'ജനഗണമന' രചിച്ചത്. ആ ഗാനത്തിന്റെ ആദ്യ ഖണ്ഡത്തിലെ ആറ് വരികള്‍ക്കുമാത്രമാണ് ദേശീയഗാനം എന്ന അഭിമാനകരമായ പദവി ലഭിച്ചത്. പ്രസ്തുത വരികള്‍ താഴെ ചേര്‍ക്കുന്നു. ‌ ജനഗണമന അധിനായക ജയഹേ

ഭാരത ഭാഗ്യവിധാതാ,

പഞ്ചാബസിന്ധു ഗുജറാത്ത മറാഠാ

ദ്രാവിഡ ഉത്കല ബംഗാ,

വിന്ധ്യഹിമാചല യമുനാഗംഗാ,

ഉച്ഛലജലധിതരംഗാ,

തവശുഭനാമേ ജാഗേ,

തവശുഭ ആശിഷ മാഗേ,

ഗാഹേ തവ ജയഗാഥാ

ജനഗണമംഗളദായക ജയഹേ

ഭാരത ഭാഗ്യവിധാതാ.

ജയഹേ, ജയഹേ, ജയഹേ,

ജയ ജയ ജയ ജയഹേ!

('ജനഗണ മനസ്സുകളുടെ അധിനായകാ! ജയിക്കുക! ഭാരതഭാഗ്യത്തിന്റെ വിധാതാവേ! ജയിക്കുക! പഞ്ചാബ്, സിന്ധു, ഗുജറാത്ത്, മഹാരാഷ്ട്രം, ദ്രാവിഡം, ഒറീസ, ബംഗാള്‍ തുടങ്ങിയ നാടുകളും വിന്ധ്യന്‍, ഹിമാലയം തുടങ്ങിയ പര്‍വതങ്ങളും യമുന, ഗംഗ തുടങ്ങിയ നദികളും ഉയരുന്ന സാഗരതരംഗങ്ങളും അവിടുത്തെ ശുഭനാമം കേട്ടുണര്‍ന്ന് ശുഭാശംസകള്‍ നേരുന്നു. സ്തുതിഗീതങ്ങള്‍ ആലപിക്കുന്നു. സകല ജനങ്ങള്‍ക്കും മംഗളമേകുന്ന അങ്ങ് ജയിക്കുക. ഭാരതത്തിന്റെ ഭാഗ്യവിധാതാവായ അങ്ങ് ജയിക്കുക. ജയിക്കുക ജയിക്കുക'.) സര്‍ക്കാര്‍ തലത്തിലും അല്ലാതെയുമുള്ള ചടങ്ങുകളിലും വിദ്യാലയങ്ങളിലും സമാന സ്ഥാപനങ്ങളിലും ദേശീയഗാനം ആലപിക്കുന്ന പതിവുണ്ട്. വിശിഷ്ട ഔദ്യോഗിക ചടങ്ങുകളില്‍ ചിലതില്‍ തുടക്കത്തിലും അവസാനവും മറ്റു ചിലതില്‍ അവസാനംമാത്രവും ഈ ഗാനം ആലപിക്കണം എന്ന് നിര്‍ബന്ധമുണ്ട്. ദേശീയഗാനം ആലപിക്കുമ്പോള്‍ കൈകള്‍ ഇരുവശത്തേക്കും താഴ്ത്തിയിട്ട് ഭക്തിപൂര്‍വം എഴുന്നേറ്റു നില്ക്കണമെന്നാണ് നിയമം. അനവസരത്തിലും അലക്ഷ്യമായും ദേശീയഗാനം ആലപിക്കാന്‍ പാടില്ല. [[Image:|170px|left|thumb|ദേശീയഗാനത്തിന് ടാഗൂര്‍ നല്കിയ ഇംഗ്ലീഷ് പരിഭാഷ]] സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ക്ദിനം തുടങ്ങിയ ദേശീയാഘോഷച്ചടങ്ങുകളില്‍ ദേശീയഗാനം നിര്‍ബന്ധമായും ആലപിച്ചിരിക്കണം. വിദേശ ഭരണാധികാരികള്‍ ഭാരതം സന്ദര്‍ശിക്കുമ്പോള്‍ നടത്തുന്ന ചടങ്ങുകളിലും ഇവിടത്തെ ഭരണാധികാരികള്‍ വിദേശത്തു സംബന്ധിക്കുന്ന ചടങ്ങുകളിലും രണ്ട് രാഷ്ട്രങ്ങളുടെയും ദേശീയഗാനങ്ങള്‍ ആലപിക്കുക പതിവാണ്.

പ്രസിഡന്റ്, ഗവര്‍ണര്‍മാര്‍ എന്നിവര്‍ പങ്കെടുക്കുന്ന പൊതു ചടങ്ങില്‍ ആദ്യവും അവസാനവും ദേശീയഗാനം ആലപിക്കേണ്ടതുണ്ട്; മറ്റു പൊതുചടങ്ങുകളില്‍ അവസാനം മാത്രം ആലപിച്ചാല്‍ മതിയാവും.

(ഡോ. മാവേലിക്കര അച്യുതന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍