This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദേവക്കൂത്ത്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദേവക്കൂത്ത്

വടക്കന്‍ കേരളത്തിലെ ഒരു അനുഷ്ഠാന നൃത്തം. ഇന്ന് കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ തെക്കുമ്പാട് ദ്വീപിലെ കൂലോം തായ്ക്കാവില്‍ മാത്രമാണ് ദേവക്കൂത്ത് അരങ്ങേറുന്നത്. മലയ സമുദായത്തിലെ സ്ത്രീകള്‍ക്കാണ് ഇത് അവതരിപ്പിക്കാന്‍ അവകാശമുള്ളത്. അതിനാല്‍ 'കന്നിക്കൂത്ത്' എന്നും അറിയപ്പെടുന്നു.

കൂലോം കാവിലെ കളിയാട്ടത്തോടനുബന്ധിച്ചാണ് ഇത് അവതരിപ്പിക്കുന്നത്. തെയ്യം കെട്ടിയാടുന്ന ഉത്സവമാണ് കളിയാട്ടം. അതിനോടൊപ്പം ദേവക്കൂത്തും അവതരിപ്പിക്കപ്പെടുന്നതിനാല്‍ ഇതിനെയും തെയ്യമായിട്ടാണ് പലരും കണക്കാക്കിപ്പോന്നിട്ടുള്ളത്. സ്ത്രീകള്‍ കോലം കെട്ടിയാടുന്ന ഏക തെയ്യമാണിത് എന്നമട്ടില്‍ വരെ ഇത് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് തെയ്യാട്ടത്തില്‍നിന്ന് തികച്ചും വ്യത്യസ്തമായ ഒരു അനുഷ്ഠാന കലയാണ്. തെയ്യാട്ടത്തില്‍ അനിവാര്യമായ പല ചിട്ടവട്ടങ്ങളും ദേവക്കൂത്തിലില്ല. തെയ്യത്തിലെ പ്രധാനപ്പെട്ട ഒരു ഘടകമാണ് 'വരവിളി'. ഉദ്ദിഷ്ട ദേവതയെ വിളിച്ചുവരുത്തുന്ന ഒരു ചടങ്ങാണത്. ദേവക്കൂത്തില്‍ ഈ വരവിളിയില്ല. വാക്കുരിയാടല്‍, വഴിപാട് തുടങ്ങിയ തെയ്യച്ചടങ്ങുകളും ഇതിലില്ല. മലബാറിലെ തെയ്യാട്ടങ്ങളിലെ പ്രധാനപ്പെട്ട ഒരിനമാണ് മുകുരദര്‍ശനം. ഉറഞ്ഞാടലും പ്രസാദവിതരണവും അതിലെ മറ്റു സവിശേഷ അനുഷ്ഠാനാംശങ്ങളാണ്. ഇതൊന്നുംതന്നെ ദേവക്കൂത്തിലില്ല. എന്നാല്‍ ആഹാര്യപരമായി ഒറ്റനോട്ടത്തില്‍ തോന്നുന്ന സമാനതകള്‍ കണ്ടിട്ടാണ് പലരും ഇതിനെയും തെയ്യമായി കണക്കാക്കിയിട്ടുള്ളത്. സൂക്ഷ്മമായി നോക്കുമ്പോള്‍ ആഹാര്യപരമായും ഇത് തെയ്യത്തില്‍നിന്ന് വ്യത്യസ്തത പുലര്‍ത്തുന്നു എന്നു കാണാം. ഇരുപത്തൊന്ന് കല്ലുവച്ച തലപ്പാളി, ചുഴിപ്പ്, തലപ്പൂവ് എന്നിവയുള്ള കൂമ്പിയ തൊപ്പിയാണ് ശിരസ്സില്‍ ധരിക്കുന്നത്. ചിലങ്കയ്ക്കു പുറമേ, കാലില്‍ പാദസരവും അണിയുന്നു എന്നതാണ് മറ്റൊരു സവിശേഷത.

മൃദുവായ ചെണ്ടവാദ്യത്തിന്റെ അകമ്പടിയോടെ രണ്ട് സ്ത്രീകള്‍ പിടിച്ച, ചുവന്ന മറ പറ്റിയാണ് ദേവക്കൂത്തിലെ കോലം ക്ഷേത്രനടയ്ക്കല്‍ എത്തുന്നത്. കൂത്തിനെ (മത്തവിലാസം) അനുസ്മരിപ്പിക്കുന്ന രംഗപ്രവേശമാണിത്.

വഴിതെറ്റിവന്ന ഒരു അപ്സരസ്സിനെ നാരദന്‍ തിരിച്ച് ദേവലോകത്തേക്ക് ആനയിച്ചു എന്നതാണ് ഇതിന്റെ പുരാവൃത്തം. അപ്സരസ്സ് തെക്കുമ്പാട്ടാണത്രെ വന്നെത്തിയത്.

ദേവക്കൂത്തിന് ചിറയ്ക്കല്‍ തമ്പുരാന്റെ കാലത്തോളം പഴക്കമുണ്ടെന്നു കരുതപ്പെടുന്നു. ദീര്‍ഘകാലം മുടങ്ങിക്കിടന്നിരുന്ന ഇത് 1985-86 കാലത്തില്‍ പുനരുജ്ജീവിപ്പിക്കപ്പെട്ടു.

പള്ളിയറത്തറവാട്ടിലെ വടക്കുംകൂറുകാര്‍ക്കാണ് ദേവക്കൂത്ത് അവതരിപ്പിക്കാന്‍ അവകാശമുള്ളത്. എന്നാല്‍ ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാരണം ഇപ്പോള്‍ മൂത്ത ചെറുകുന്നന്‍കാരാണ് ഇത് അവതരിപ്പിച്ചുപോരുന്നത്. കെ.പി. ലക്ഷ്മിയമ്മ ആണ് ഇന്ന് ഈ അനുഷ്ഠാന കലാരൂപത്തിന്റെ മുഖ്യ പ്രയോക്താവ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍