This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദുര്‍വാസാവ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദുര്‍വാസാവ്

പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ക്ഷിപ്രകോപിയായ മുനി. ഈ മുനി ശിവനില്‍നിന്ന് ഉദ്ഭവിച്ചതാണെന്നു കരുതപ്പെടുന്നു. ബ്രഹ്മാവുമായുള്ള യുദ്ധത്തില്‍ കോപത്താല്‍ ജ്വലിച്ചുനിന്ന ശിവനെ കണ്ട് ഭയന്ന പാര്‍വതി, 'ദുര്‍വാസം ഭവതി മേ' എന്ന് ശിവനോടു പറഞ്ഞു. പാര്‍വതിക്ക് ദുര്‍വാസമുണ്ടാക്കിയത് തന്റെ കോപമാണെന്നു മനസ്സിലാക്കിയ ശിവന്‍, ആ കോപം സമാഹരിച്ച് അത്രിമഹര്‍ഷിയുടെ പത്നിയായ അനസൂയയുടെ ഗര്‍ഭത്തില്‍ നിക്ഷേപിച്ചു. അങ്ങനെ അനസൂയ പ്രസവിച്ച ശിവന്റെ കോപാംശമായ കുട്ടിയാണ് ദുര്‍വാസാവ് എന്ന് ബ്രഹ്മാണ്ഡപുരാണം 44-ാം അധ്യായത്തില്‍ പറയുന്നു. ശിവനും ബ്രഹ്മാവും തമ്മിലുണ്ടായ യുദ്ധത്തില്‍ പരാജയം ഏറ്റുവാങ്ങിയ ശിവന്‍ ഹിമാലയത്തില്‍ തപസ്സുചെയ്തിരുന്ന നരനാരായണന്മാരെ അഭയം പ്രാപിച്ചു എന്നും നാരായണമഹര്‍ഷിയുടെ നിര്‍ദേശപ്രകാരം അദ്ദേഹത്തിന്റെ ഇടതുകൈയില്‍ ശൂലംകൊണ്ട് കുത്തിയപ്പോള്‍ പ്രവഹിച്ച രക്തധാരയില്‍നിന്ന് ദുര്‍വാസാവ് ജനിച്ചു എന്നും വാമനപുരാണം 2-ാം അധ്യായത്തില്‍ പറയുന്നു. ത്രിപുരന്മാരുമായുള്ള യുദ്ധത്തില്‍ ശിവന്‍ തൊടുത്ത ഒരു അസ്ത്രം ലക്ഷ്യം നേടിയശേഷം തിരിച്ചുവന്ന്, ഒരു ബാലന്റെ രൂപം പ്രാപിച്ച്, ശിവന്റെ മടിയില്‍ക്കയറി ഇരുന്നു എന്നും, ആ ബാലനാണ് ദുര്‍വാസാവ് എന്നും മഹാഭാരതം അനുശാസനപര്‍വം 160-ാം അധ്യായം 32-ഉം 37-ഉം പദ്യങ്ങളില്‍ പരാമര്‍ശം കാണുന്നു.

അംബരീഷചരിതം കഥകളില്‍ ദുര്‍വാസാവും അംബരീഷരാജാവും

ക്ഷിപ്രകോപിയായ ഇദ്ദേഹം രാജാക്കന്മാരെ സന്ദര്‍ശിക്കുകയും അവരുടെ സ്വീകരണം തൃപ്തിയായില്ലെങ്കില്‍ ശപിക്കുകയും പതിവായിരുന്നു. കുന്തിഭോജന്റെ കൊട്ടാരത്തില്‍വച്ച് തന്നെ വേണ്ടവിധം സത്കരിച്ച് ശുശ്രൂഷിച്ച കുന്തീദേവിയില്‍ സംപ്രീതനായ ഇദ്ദേഹം കുന്തിക്ക് സന്താനലാഭത്തിനായി ഒരു ദിവ്യമന്ത്രം ഉപദേശിക്കുകയുണ്ടായി.

ദുര്‍വാസാവ് ഒരിക്കല്‍ കണ്വാശ്രമത്തിലെത്തിയപ്പോള്‍ ദുഷ്യന്തനെ ധ്യാനിച്ചിരുന്ന ശകുന്തള മുനിയെ കാണുകയോ ഉപചരിക്കുകയോ ചെയ്തില്ല. കുപിതനായ മുനി ശകുന്തള ആരെ ധ്യാനിച്ചിരിക്കുന്നുവോ അയാള്‍ ശകുന്തളയെ മറക്കും എന്നു ശപിച്ചു.

ദുര്‍വാസാവ് ഇന്ദ്രസഭയില്‍ കഴിയുന്നതായി മഹാഭാരതം സഭാപര്‍വം 7-ാം അധ്യായം 11-ാം പദ്യത്തില്‍ പരാമര്‍ശിച്ചുകാണുന്നു. ദുര്‍വാസാവ് ബ്രഹ്മസഭയിലെ സാമാജികനാണെന്ന മഹാഭാരത പരാമര്‍ശവും ഉണ്ട്.

ദുര്‍വാസാവിന്റെ ശാപംമൂലമാണ് ഒരിക്കല്‍ ദേവന്മാര്‍ക്ക് ജരാനരകള്‍ പിടിപെട്ടത്. ഇതിനു പരിഹാരമായി പാല്‍ക്കടല്‍ കടഞ്ഞെടുത്ത അമൃത് ദേവന്മാര്‍ക്ക് കഴിക്കേണ്ടിവന്നു. അംബരീഷചരിതം തുടങ്ങിയ കഥകളിലും ദുര്‍വാസാവിന്റെ ക്ഷിപ്രകോപം ചിത്രീകരിക്കുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍