This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദീപസ്തംഭം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദീപസ്തംഭം

Lighthouse

നാവികര്‍ക്കു വഴികാട്ടിയായ പ്രകാശസ്രോതസ്സോടുകൂടിയ ഗോപുരം.
കോവളം കടല്‍ത്തീരത്തുള്ള ദീപസ്തംഭം
കടല്‍യാത്രക്കാര്‍ക്ക് തങ്ങളുടെ ജലയാനത്തിന്റെ സ്ഥാനം തിരിച്ചറിഞ്ഞ് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനായി തുറമുഖങ്ങളിലും അപായസാധ്യതയുള്ള സ്ഥലങ്ങളെക്കുറിച്ച് മുന്നറിയിപ്പു നല്കാനായി അത്തരം ഇടങ്ങളിലും ദീപസ്തംഭങ്ങള്‍ സ്ഥാപിക്കാറുണ്ട്. പൊതുവേ, വളരെ ഉയരവും കോണ്‍ ആകൃതിയുമുള്ള ടവറുകളാണ് ദീപസ്തംഭങ്ങള്‍. സാധാരണയായി വെളുപ്പ്, ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങളില്‍ ഏതെങ്കിലുമൊന്നു മാത്രമായോ, രണ്ടുനിറങ്ങള്‍ ഇടകലര്‍ത്തിയോ ഉപയോഗിച്ചിരിക്കും. തിരശ്ചീന ബാന്‍ഡുകളായോ സര്‍പ്പിലാകാര(spiral) ത്തിലോ ആണ് നിറങ്ങള്‍ നല്കാറുള്ളത്. ചതുരാകൃതി, സിലിന്‍ഡറാകാരം, ഒക്റ്റഗണല്‍, സ്കെലിറ്റല്‍ എന്നിങ്ങനെ ഇതര ആകൃതികളിലും ദീപസ്തംഭങ്ങള്‍ നിര്‍മിക്കാറുണ്ട്. സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തിനു യോജിച്ച രീതിയിലുള്ള നിര്‍മാണപദാര്‍ഥങ്ങളാണ് സാധാരണയായി ഉപയോഗിക്കുന്നത്. കല്ല്, തടി, കോണ്‍ക്രീറ്റ്, ഉരുക്ക് എന്നിവയൊക്കെ ഇക്കൂട്ടത്തില്‍പ്പെടുന്നു. കാഴ്ചയ്ക്ക് ഓരോ ദീപസ്തംഭവും അതിന്റേതായ പ്രത്യേകതകളോടെ എടുത്തുനില്ക്കുന്നു.
അലക്സാന്‍ഡ്രിയയിലെ ദീപസ്തംഭം:ഒരു ചിത്രീകരണം
തുറമുഖകവാടങ്ങള്‍, പാറക്കെട്ടുകള്‍നിറഞ്ഞ കടല്‍ത്തീരത്തെ കുന്നുകള്‍, മണല്‍ത്തിട്ടുകള്‍, കടലില്‍ത്തന്നെയുള്ള സദാ തിരമാലയടിക്കുന്ന റീഫുകള്‍ എന്നിങ്ങനെ തികച്ചും വിഭിന്നങ്ങളായ സ്ഥലങ്ങളിലും ദീപസ്തംഭങ്ങള്‍ നിര്‍മിക്കാറുണ്ട്. പല ദീപസ്തംഭങ്ങളും ഇക്കാലത്തും പ്രവര്‍ത്തനക്ഷമങ്ങളാണ്. എന്നാല്‍ കാലപ്പഴക്കത്താല്‍ പ്രവര്‍ത്തനരഹിതങ്ങളായവയും പ്രവര്‍ത്തിപ്പിക്കാത്തവയും ഉണ്ട്. ചില ദീപസ്തംഭങ്ങള്‍ ആഞ്ഞടിച്ച തിരമാലകളാല്‍ തകര്‍ന്നുപോയിട്ടുണ്ട്. ചിലവ പിന്നീട് പുനര്‍നിര്‍മിച്ചു. വൈദ്യുതിയോ സോളാര്‍ ഊര്‍ജമോകൊണ്ടു പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക് ഇനത്തിലുള്ള ദീപസ്തംഭങ്ങളാണ് ഇപ്പോള്‍ കൂടുതലായുള്ളത്. പ്രവര്‍ത്തിപ്പിക്കുന്നതിനായി സങ്കീര്‍ണമായ യന്ത്രസംവിധാനങ്ങളൊന്നുംതന്നെ ആവശ്യമില്ല എന്നത് ഇവയുടെ പ്രത്യേകതയാണ്. സാങ്കേതികവിദ്യ വികസിച്ചതോടെ, നാവികയാത്രയില്‍ ദീപസ്തംഭങ്ങള്‍ക്ക് പണ്ടുണ്ടായിരുന്നത്ര പ്രാധാന്യം ഇപ്പോഴില്ല. എങ്കിലും നിര്‍മാണത്തിലും പരിപാലനത്തിലുമുള്ള കുറഞ്ഞ ചെലവ്, വിശ്വാസ്യത, ലാളിത്യം എന്നീ ഗുണങ്ങളാല്‍ നാവികരുടെ വഴികാട്ടിയും സംരക്ഷകനുമായി ദീപസ്തംഭങ്ങള്‍ പലയിടങ്ങളിലും ഇപ്പോഴും നിലനില്ക്കുന്നു.


ചരിത്രം. ആദ്യകാലത്ത് മീന്‍പിടിത്തക്കാരും നാവികരും കരയിലുള്ള ഉയര്‍ന്ന പാറക്കൂട്ടങ്ങളെയോ മരങ്ങളെയോ അടയാളമാക്കിവച്ചുകൊണ്ട് യാത്രചെയ്തിരുന്നു.
കടലിലെ പാറക്കെട്ടില്‍ സ്ഥാപിച്ചിട്ടുള്ള ദീപസ്തംഭം (കാനന്‍ ബീച്ച്,ഒറിഗോണ്‍)
പുറംകടലില്‍ എത്തിക്കഴിഞ്ഞാല്‍ സ്ഥാനനിര്‍ണയനത്തിനായി വെള്ളത്തിന്റെ ആഴം, കാറ്റിന്റെ ഗതി, തിരമാലകളുടെ പാറ്റേണ്‍, സൂര്യന്റെ സ്ഥാനം എന്നിവയെയാണ് അവര്‍ ആശ്രയിച്ചിരുന്നത്. എന്നാല്‍ പകല്‍സമയത്തെ യാത്രയ്ക്കു മാത്രമേ ഇത്തരം സൂചനകള്‍ ഉപകരിച്ചിരുന്നുള്ളൂ. രാത്രികാലങ്ങളിലെ യാത്രയ്ക്ക് കരയില്‍ കൂട്ടിയ അഗ്നികുണ്ഡങ്ങളെ അവര്‍ ആശ്രയിച്ചിരുന്നിരിക്കാം എന്ന് ഊഹിക്കുന്നു. പില്ക്കാലത്തു നിര്‍മിച്ച ദീപസ്തംഭങ്ങളെ ഇത്തരം തീക്കുണ്ഡങ്ങളുടെ പരിഷ്കൃതരൂപങ്ങളായി കരുതാം. ശാസ്ത്രീയമായ രീതിയില്‍ രൂപകല്പന ചെയ്ത ആദ്യത്തെ ദീപസ്തംഭമായ അലക്സാന്‍ഡ്രിയയിലെ (ഈജിപ്ത്) ദീപസ്തംഭം (Pharos of Alexandria) സു.ബി.സി. 280-ല്‍ പണികഴിപ്പിച്ചതായാണ് രേഖപ്പെടുത്തിക്കാണുന്നത്. ഏകദേശം 125 മീ. ഉയരമുണ്ടായിരുന്ന അത് 1500 വര്‍ഷത്തോളം നാവികര്‍ക്കു തുണയായി നിലകൊണ്ടു.
ഹോളണ്ടിലെ കടലില്‍ സ്ഥാപിച്ചിരിക്കുന്ന ദീപസ്തംഭം(1960-ല്‍ തകര്‍ന്നു)
പ്രാചീന സപ്താദ്ഭുതങ്ങളില്‍ ഒന്നായി പരിഗണിക്കപ്പെട്ടിരുന്ന അത് നൂറ്റാണ്ടുകളോളം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിര്‍മിതികളില്‍ ഒന്നായി നിലനിന്നിരുന്നു. എന്നാല്‍ 14-ാം ശ.-ത്തിലുണ്ടായ വലിയ ഭൂകമ്പത്തില്‍ അത് നശിച്ചുപോയി. പില്ക്കാലത്ത് ഫിനീഷ്യക്കാര്‍, ഗ്രീക്കുകാര്‍, റോമാക്കാര്‍ എന്നിവരൊക്കെ ദീപസ്തംഭങ്ങള്‍ പണിതതിനു തെളിവുകളുണ്ട്. രണ്ടാം ശ.-ത്തില്‍ ഫ്രാന്‍സിലെ ബൊളോഞ്ഞെയില്‍ നിര്‍മിച്ച ദീപസ്തംഭം 17-ാം ശ.-ത്തിന്റെ മധ്യംവരെ നിലനിന്നു.

മധ്യകാലഘട്ടത്തില്‍ ഇംഗ്ലണ്ടിലെ ഡോവര്‍ തുറമുഖത്തു പണികഴിപ്പിച്ച രണ്ട് ദീപസ്തംഭങ്ങളില്‍ ഒന്ന് ഇപ്പോഴും നിലനില്ക്കുന്നു. 16, 17, 18 ശ.-ങ്ങളില്‍ ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മനി, സ്വീഡന്‍, സ്പെയിന്‍, ഇറ്റലി എന്നിവിടങ്ങളില്‍ അനേകം ദീപസ്തംഭങ്ങള്‍ സ്ഥാപിതങ്ങളായി. മനുഷ്യര്‍ നേരിട്ട് ദീപം തെളിക്കേണ്ടിയിരുന്നതിനാല്‍ അത്തരം ജോലിക്കാര്‍ക്ക് താമസസൗകര്യംകൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നിര്‍മിതിയാണ് അക്കാലത്തെ ദീപസ്തംഭങ്ങളില്‍ മിക്കവയിലും കാണുന്നത്. ഇംഗ്ലണ്ടിലെ പള്ളികളുടെ ഗോപുരങ്ങളില്‍ കത്തിച്ചിരുന്ന ബീക്കണുകള്‍ 17-ാം ശ.വരെ ദീപസ്തംഭങ്ങളായും പ്രയോജനപ്പെടുത്തിയിരുന്നു.

നിര്‍മാണം. ദീപസ്തംഭങ്ങള്‍ സ്ഥാപിക്കുന്ന സ്ഥാനം (ഉദാ. കര, തീരം, കടല്‍), പ്രകാശം എത്തേണ്ട ദൂരം, തിരമാലകളുടെ ശക്തിയും ആവര്‍ത്തനസ്വഭാവവും എന്നിവയെ അടിസ്ഥാനമാക്കി സ്തംഭങ്ങളുടെ വലുപ്പവും നിര്‍മാണരീതിയും നിര്‍മാണത്തിനുപയോഗിക്കുന്ന സാമഗ്രികളും വ്യത്യസ്തമായിരിക്കും. കുന്നിന്‍പുറത്തായാല്‍ സ്തൂപങ്ങളുടെ ഉയരം കുറയ്ക്കാം. മണല്‍ത്തിട്ടയില്‍ ഉറപ്പായ അടിത്തറ ഉണ്ടാക്കേണ്ടിവരും. കടലില്‍ നിര്‍മിക്കുന്നവയ്ക്ക് ആഞ്ഞടിക്കുന്ന തിരമാലകളെ അതിജീവിക്കാന്‍ കഴിയണം. ഇതിനായി വലുപ്പമേറിയ കരിങ്കല്ല് ഇന്റര്‍ലോക്കിങ് രീതിയില്‍ ചേര്‍ത്തുനിര്‍മിക്കുകയാണ് പതിവ്. 1759-ല്‍ ജോണ്‍ സ്മീറ്റണ്‍ പുനര്‍നിര്‍മിച്ച (ആദ്യനിര്‍മിതി 1698) എഡ്ഡി സ്റ്റോണ്‍ ലൈറ്റ്ഹൗസ് ഈ രീതിയിലാണ് നിര്‍മിച്ചത്. ഇംഗ്ലണ്ടിലെ പ്ലിമത്തില്‍നിന്ന് 14 മൈല്‍ അകലെ പാറക്കെട്ടുനിറഞ്ഞ ഒരു റീഫിലാണ് അത് നിര്‍മിച്ചത്. വൃത്താകൃതിയില്‍, മുകളിലേക്കു പോകുന്തോറും കൂര്‍ത്തുവരുന്ന (tapering) ആകൃതിയാണ് അതിനു സ്വീകരിച്ചിരുന്നത്. ഒരു ടണ്ണോളം ഭാരമുള്ള ഗ്രാനൈറ്റ് ബ്ലോക്കുകള്‍ ഇന്റര്‍ലോക്ക് ചെയ്തായിരുന്നു അതിന്റെ നിര്‍മിതി. നിര്‍മാണത്തില്‍ അപാകത ഇല്ലായിരുന്നെങ്കിലും സ്ഥാപിച്ചിരുന്ന പാറക്കെട്ടിലെ വിള്ളല്‍കാരണം പിന്നീട് അത് പൊളിച്ചുകളയുകയാണുണ്ടായത്. സ്മീറ്റണിന്റെ മാതൃക തുടര്‍ന്നുള്ള 200 വര്‍ഷക്കാലത്തേക്ക് ദീപസ്തംഭനിര്‍മാണത്തിന് വഴികാട്ടിയായി.

കോണ്‍ക്രീറ്റില്‍ നിര്‍മിച്ച ദീപസ്തംഭങ്ങള്‍ പലതുണ്ട്. ആന്‍ഡമാനിലെ ദീപസ്തംഭം ഇരുമ്പുചട്ടക്കൂടില്‍ പഞ്ജര രൂപത്തിലുള്ള (skeltal) നിര്‍മിതിക്ക് ഉദാഹരണമാണ്.

ആദ്യകാല ദീപസ്തംഭങ്ങളെല്ലാം മനുഷ്യപ്രയത്നംകൊണ്ട് പ്രവര്‍ത്തിക്കുന്നവയായിരുന്നു. കടലില്‍ നിര്‍മിച്ചിരുന്ന ഇത്തരം ദീപസ്തംഭങ്ങളില്‍ നാലോ അതിലധികമോ ആളുകള്‍ അടങ്ങുന്ന സംഘത്തിന് അതിനടുത്ത സംഘം എത്തിച്ചേരുന്നതുവരെ ദിവസങ്ങളോളം പാര്‍ക്കേണ്ടതുണ്ടായിരുന്നു. അതിനാല്‍ അവര്‍ക്ക് താമസസൗകര്യമൊരുക്കുന്നതരത്തില്‍ക്കൂടിയായിരുന്നു ദീപസ്തംഭങ്ങള്‍ നിര്‍മിച്ചുവന്നത്. സ്തംഭഗോപുരത്തില്‍ത്തന്നെ കിടപ്പുമുറി, അടുക്കള, വെളിച്ചത്തിനായുള്ള എണ്ണ ശേഖരിക്കുന്ന സ്റ്റോര്‍മുറി എന്നീ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. കരയിലും സ്തംഭങ്ങള്‍ക്കു സമീപത്തായി അത്തരം സൗകര്യങ്ങള്‍ ഒരുക്കാറുണ്ടായിരുന്നു. ദീപസ്തംഭനിര്‍മാണം സാധ്യമാകാത്ത റീഫുകള്‍, മണല്‍ത്തിട്ടുകള്‍ എന്നിവ ഉള്ളിടങ്ങളില്‍ കടലില്‍ത്തന്നെ നങ്കൂരമിട്ടിരിക്കുന്ന പ്രത്യേകതരം കപ്പലുകളില്‍ പ്രകാശസംവിധാനസജ്ജീകരണങ്ങള്‍ ഒരുക്കാറുണ്ട്. ലൈറ്റ്ഷിപ്പ്, ലൈറ്റ്ബോയ് എന്നീ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്.

പ്രകാശസ്രോതസ്സ്. ദീപസ്തംഭങ്ങളില്‍ വെളിച്ചം ഉത്പാദിപ്പിക്കുവാനായി ആദ്യകാലത്ത് ഉപയോഗിച്ചിരുന്ന ഇന്ധനങ്ങള്‍ വിറകും കല്ക്കരിയും ആയിരുന്നു. പിന്നീട് ഇന്ധനമായി എണ്ണ ഉപയോഗിക്കാന്‍ തുടങ്ങി.
1784-ല്‍ സ്വിറ്റ്സര്‍ലന്‍ഡ്കാരനായ എ. ആര്‍ഗന്‍ഡ് എണ്ണ ഉപയോഗിച്ചുകത്തിക്കുന്ന വിളക്ക് (Argand Lamp) കണ്ടുപിടിച്ചു. നൂറുവര്‍ഷത്തോളം ഇതിന്റെ വിവിധ പരിഷ്കൃതമാതൃകകള്‍ ഉപയോഗത്തിലിരുന്നു. 1902-ഓടെ എണ്ണ കൂടിയ മര്‍ദത്തില്‍ ചൂടാക്കി ബാഷ്പീകരിച്ച് മാന്റിലുകള്‍ കത്തിക്കുന്ന രീതി ബ്രിട്ടീഷുകാര്‍ പ്രയോഗത്തിലാക്കി. ഇത് പ്രകാശത്തിന്റെ തെളിച്ചം വര്‍ധിപ്പിക്കാനുതകി. പിന്നീട് വൈദ്യുതവിളക്കുകളും അസിറ്റിലിന്‍ ലാമ്പുകളും ഉപയോഗത്തില്‍വന്നു. സൗരോര്‍ജവിളക്കുകളും ഇന്ന് ഉപയോഗത്തിലുണ്ട്.

വെളിച്ചം ചിതറിപ്പോകാതെ ഒരു ദിശയിലേക്കു കേന്ദ്രീകരിപ്പിച്ച് ശക്തമായ ബീമിന്റെ രൂപത്തില്‍ ചക്രവാളസീമയിലേക്ക് അയയ്ക്കാന്‍ സാധിച്ചത് ദീപസ്തംഭങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ക്ഷമത വര്‍ധിപ്പിച്ചു. ലെന്‍സ്, പ്രിസം, ദര്‍പ്പണം (mirror) എന്നിവ ഉപയോഗിച്ചാണ് ഈ സംവിധാനം ഒരുക്കിയത്. അഗസ്റ്റിന്‍ ഫ്രെനെല്‍ (Augustine Fresnel, 1788-1827) എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞനാണ് ദീപസ്തംഭങ്ങളില്‍ ഉപയോഗിക്കുന്ന ലെന്‍സ് (dioptric lens) രൂപകല്പന ചെയ്ത് ഉപയോഗത്തിലാക്കിയത് (1822).

ഓരോ ദീപസ്തംഭവും പ്രകാശം വര്‍ഷിക്കുന്ന രീതി വ്യത്യസ്തമാണ്. പ്രകാശം വര്‍ഷിക്കുന്നതിലെ പ്രത്യേകത തിരിച്ചറിഞ്ഞ് ഏതു ദീപസ്തംഭത്തെയാണ് സമീപിച്ചിരിക്കുന്നത് എന്ന് നാവികര്‍ക്കു മനസ്സിലാക്കാം. സന്ദേശമുള്‍ ക്കൊണ്ട് നാവികയാത്ര ക്രമീകരിക്കാന്‍ ഇതുവഴി കഴിയുന്നു.

പ്രകാശം സ്ഥിരമായി വര്‍ഷിച്ചുകൊണ്ടിരിക്കുന്ന ദീപസ്തംഭങ്ങളുണ്ട്. മിക്ക ദീപസ്തംഭങ്ങളും കൃത്യമായ ഇടവേളകളില്‍ ഫ്ലാഷുകള്‍ പുറപ്പെടുവിക്കുന്നവയാണ്. മറ്റു ചിലവ കൃത്യമായ ഇടവേളകളില്‍ ഇടവിട്ട് കത്തുന്നു. ധവളപ്രകാശത്തിനു (white light) പുറമേ ചുവപ്പ്, പച്ച എന്നിങ്ങനെ വിവിധ വര്‍ണങ്ങളില്‍ പ്രകാശം വര്‍ഷിക്കുന്ന ദീപസ്തംഭങ്ങളുമുണ്ട്. വെളിച്ചം പ്രസരിപ്പിക്കുന്നത് വ്യക്തമായി കാണാന്‍ സാധ്യമല്ലാത്ത കഠിനകാലാവസ്ഥകളില്‍ ശബ്ദസിഗ്നലുകള്‍ ഉപയോഗപ്പെടുത്തുന്നു. മൂടല്‍മടഞ്ഞുള്ളപ്പോള്‍ ഹോണ്‍, സൈറണ്‍, സ്ഫോടനശബ്ദം തുടങ്ങിയവ ഉപയോഗപ്പെടുത്താറുണ്ട്. റേഡിയോ ദിശാനിര്‍ണയന സംവിധാനമുള്ള കപ്പലുകള്‍ക്ക് ലഭിക്കാന്‍തക്കതരത്തില്‍ റേഡിയോ ബീക്കണുകളും ദീപസ്തംഭങ്ങളില്‍ സജ്ജീകരിക്കാറുണ്ട്. തിരമാലകളുടെ ചലനശക്തി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന വിസിലുകളും ഫോഗ്ബെല്ലുകളും ലൈറ്റ്ബോയികളില്‍ ഉപയോഗപ്പെടുത്തുന്നു.

ഇന്ത്യയിലും കേരളത്തിലും. ഇന്ത്യയില്‍ അറബിക്കടലിന്റെയും ബംഗാള്‍ ഉള്‍ക്കടലിന്റെയും തീരത്ത് ദീപസ്തംഭങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ തെക്കേയറ്റം മുതല്‍ മുംബൈ വരെ വ്യാപിച്ചുകിടക്കുന്ന പശ്ചിമതീരപ്രദേശം കേരളം, തമിഴ്നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ടതാണ്. ഇന്ത്യയില്‍ ഗോവയ്ക്കു തെക്കുള്ള തീരം മലബാര്‍ കോസ്റ്റ് എന്നും മഹാരാഷ്ട്രയുടെ തീരപ്രദേശം കൊങ്കണ്‍ കോസ്റ്റ് എന്നുമാണ് ചരിത്രപരമായി അറിയപ്പെട്ടിരുന്നത്. വ്യാപാരത്തിനായി എത്തിയ യൂറോപ്യന്‍ അധിനിവേശക്കാര്‍ക്ക് ഇവിടെയുള്ള തുറമുഖങ്ങള്‍ വളരെ സൌകര്യപ്രദങ്ങളായി. കന്യാകുമാരി, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, ഗോവ, മുംബൈ എന്നിവ ഇവയില്‍ പ്രധാനപ്പെട്ടവയാണ്. നാവികയാത്ര സുരക്ഷിതവും സുഗമവുമാക്കാന്‍ ഇവിടെയെല്ലാം ദീപസ്തംഭങ്ങള്‍ സ്ഥാപിക്കപ്പെട്ടു. മണല്‍നിറഞ്ഞ ഈ തീരപ്രദേശത്തിന്റെ പ്രത്യേകത ഇവിടത്തെ ബീച്ചുകളുടെ പിന്നില്‍ പശ്ചിമഘട്ടമലനിരകള്‍ ഉയര്‍ന്നുനില്ക്കുന്നു എന്നതാണ്.

ഇന്ത്യയില്‍, ഷിപ്പിങ് മന്ത്രാലയത്തിന്റെ ഒരു ഏജന്‍സിയായ ഡയറക്ടറേറ്റ് ജനറല്‍ ഒഫ് ലൈറ്റ്ഹൗസസ് ആന്‍ഡ് ലൈറ്റ് ഷിപ്പ്സ് (DGLL) ആണ് നാവികകാര്യങ്ങളുടെ ഭരണച്ചുമതല വഹിക്കുന്നത്. എന്നാല്‍ മുംബൈപ്രദേശംമാത്രം മുംബൈ പോര്‍ട്ട് ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.

കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ചില ദീപസ്തംഭങ്ങളുടെ വിവരങ്ങള്‍ പട്ടികയില്‍ ചേര്‍ത്തിരിക്കുന്നു.

ആധുനിക ഇലക്ട്രോണിക് നാവികോപകരണങ്ങളുടെ ഉപയോഗവും സാറ്റലൈറ്റ് വഴിയുള്ള മാര്‍ഗനിര്‍ദേശവും സാധ്യമായതോടെ എല്ലാ രാജ്യങ്ങളിലുമായി പ്രവര്‍ത്തിപ്പിക്കുന്ന ദീപസ്തംഭങ്ങളുടെ എണ്ണം 1500-ല്‍ താഴെയായി കുറഞ്ഞിട്ടുണ്ട്. എങ്കിലും മറ്റു സംവിധാനങ്ങളോടൊപ്പം ദീപസ്തംഭങ്ങളെയും കടല്‍യാത്രക്കാര്‍ ഇന്നും ആശ്രയിച്ചുവരുന്നു. നാവിഗേഷന്‍രംഗത്ത് പ്രാധാന്യം കുറഞ്ഞതോടെ പലയിടത്തും ഇവ നശിപ്പിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്തു. അതതു സ്ഥലത്തിന്റെ പഴമയുടെയും ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും നിര്‍മാണവൈദഗ്ധ്യത്തിന്റെയും തെളിവായ ദീപസ്തംഭങ്ങള്‍ പില്ക്കാലത്ത് മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. പല രാജ്യങ്ങളും ദീപസ്തംഭങ്ങളുടെ സംരക്ഷണത്തിനായി നിയമനിര്‍മാണവും മറ്റു നടപടികളും സ്വീകരിച്ചിട്ടുണ്ട്. നോവോ സ്കോട്ടിയ ലൈറ്റ്ഹൌസ് പ്രിസര്‍വേഷന്‍ സൊസൈറ്റി, വേള്‍ഡ് ലൈറ്റ്ഹൌസ് സൊസൈറ്റി, അമച്വര്‍ റേഡിയോ ലൈറ്റ്ഹൌസ് സൊസൈറ്റി എന്നിവ ദീപസ്തംഭങ്ങളുടെ സംരക്ഷണവും പുനരുദ്ധാരണവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംഘങ്ങളാണ്. ദീപസ്തംഭങ്ങളെക്കുറിച്ചുള്ള പഠനത്തിന് ഫറോളജി (Pharology)എന്നാണ് പേര്. (ആദ്യ ദീപസ്തംഭമായ 'ഫറോസ് ഒഫ് അലക്സാന്‍ഡ്രിയ'യില്‍നിന്ന് നിഷ്പന്നമായതാണ് ഈ പദം). ലോകമൊട്ടാകെ 'സംരക്ഷണ'ത്തിന്റെ പ്രതീകമായി ദീപസ്തംഭങ്ങളെ പരിഗണിച്ചുപോരുന്നു

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍