This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദിവ്യകാരുണ്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദിവ്യകാരുണ്യം

Holy communion

കത്തോലിക്കാ ദേവാലയങ്ങളിലെ പ്രധാന ഭാഗമായ അള്‍ത്താരയുടെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന 'സക്രാരി' എന്ന പേടകത്തിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന ആരാധനാവസ്തു. ക്രിസ്തുവിന്റെ ജീവനുള്ള ശരീരം ആണ് അത്യുത്കൃഷ്ടമായ ദിവ്യകാരുണ്യം എന്ന് കത്തോലിക്കര്‍ വിശ്വസിക്കുന്നു (പൗരസ്ത്യ ക്രൈസ്തവ വിശ്വാസികള്‍ക്കും ഇതേ വിശ്വാസമുണ്ട്). ഈ വിശ്വാസത്തിന് ആധാരമായി ചില ബൈബിള്‍ വചനങ്ങളും ഉദ്ധരിക്കപ്പെടുന്നു. പെസഹാദിനത്തില്‍ തന്റെ പന്ത്രണ്ട് ശിഷ്യന്മാരോടൊപ്പം അരിമത്യായിലെ ജോസഫിന്റെ ഭവനത്തില്‍വച്ചു നടത്തിയ അവസാന അത്താഴവേളയില്‍ ക്രിസ്തു പറഞ്ഞ വാക്കുകള്‍ ഇപ്രകാരമാണ്: അനന്തരം അവിടുന്ന് അപ്പം എടുത്ത് കൃതജ്ഞതാസ്തോത്രം ചെയ്ത് മുറിച്ച് അവര്‍ക്കു നല്കിക്കൊണ്ടു പറഞ്ഞു 'ഇത് നിങ്ങള്‍ക്കായി നല്കപ്പെടുന്ന എന്റെ ശരീരമാകുന്നു. ഇത് എന്റെ ഓര്‍മയ്ക്കായി ചെയ്യുവിന്‍.' ഇത്രയും പറഞ്ഞപ്പോഴേക്കും കയ്യിലിരുന്ന അപ്പം ക്രിസ്തുവിന്റെ ശരീരമായി മാറിക്കഴിഞ്ഞുവെന്നാണ് കത്തോലിക്കരുടെ (ക്രൈസ്തവരുടെ) വിശ്വാസം. ആ രീതിയിലുള്ള അപ്പമാണ് ഇന്നും ദിവ്യകാരുണ്യമായി കത്തോലിക്കാ ദേവാലയങ്ങളില്‍ സൂക്ഷിക്കപ്പെടുന്നത്. വിശുദ്ധ കുര്‍ബാന എന്ന പേരിലും ദിവ്യകാരുണ്യം അറിയപ്പെടുന്നു. ദിവ്യകാരുണ്യം കത്തോലിക്കാ ജീവിതത്തിലെ ഹൃദയഭാഗമാണ്. പെസഹാരഹസ്യത്തിലൂടെ ക്രിസ്തു ദിവ്യകാരുണ്യത്തില്‍ തന്റെ ജനങ്ങളുടെ മധ്യേ സന്നിഹിതനായിരിക്കുന്നു. ദിവ്യകാരുണ്യം ക്രിസ്തുവിനെ പൂര്‍ണമാംവിധം ഉള്‍ ക്കൊള്ളുകയും തന്റെ രക്ഷാകരസാന്നിധ്യംവഴി മനുഷ്യര്‍ക്കുവേണ്ടി മാധ്യസ്ഥം വഹിക്കുകും ചെയ്യുന്നു.

അരുളിക്ക

ക്രിസ്തുവിനുമുമ്പ് യഹൂദപുരോഹിതന്മാര്‍ നടത്തിവന്ന ബലികളില്‍ ആരാധനാകര്‍മത്തിന്റെ അനുബന്ധം എന്നവണ്ണം ദിവ്യവിരുന്നും നടത്തിപ്പോന്നു. ബലിവസ്തുവിന്റെ ഒരു ഭാഗം ദൈവത്തിനുള്ള അര്‍പ്പണത്തിന്റെ അടയാളമായി നശിപ്പിക്കപ്പെട്ടിരുന്നു. ബലിക്ക് ഉപയോഗിച്ചതുകൊണ്ട് പാവനമായിത്തീര്‍ന്ന ബാക്കിഭാഗം ബലി അര്‍പ്പിക്കുന്ന വ്യക്തിക്ക് ഭോജനമായി തിരിച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഈ പരിപാടിയുടെ ആവര്‍ത്തനം പുതിയ നിയമത്തിലെ ദിവ്യബലിയിലും കാണാം. ക്രിസ്തു പ്രസ്താവിച്ചു 'ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍. ഇത് എന്റെ ശരീരമാകുന്നു. ഇതു വാങ്ങി ഭക്ഷിക്കുവിന്‍. എന്റെ ഓര്‍മയ്ക്കായി ഇതു ചെയ്യുവിന്‍.' അക്കാരണത്താല്‍ ദിവ്യകാരുണ്യനിര്‍മാണവും സ്വീകരണവും ശിഷ്യന്മാര്‍ തുടര്‍ന്നു. അപ്പോസ്തല നടപടിയില്‍ (Acts 2:42) ലൂക്കാ പറയുന്നു: 'അവരെല്ലാം അപ്പോസ്തലന്മാരുടെ പ്രബോധനങ്ങളില്‍ ഉറച്ചുനില്ക്കുകയും, അപ്പംമുറിക്കല്‍ ശുശ്രൂഷയിലും പൊതുപ്രാര്‍ഥനകളിലും പങ്കെടുത്ത് ഒരുമിച്ചു ജീവിക്കുകയും ചെയ്തു.' അങ്ങനെ അപ്പംമുറിക്കല്‍ ശുശ്രൂഷ ക്രൈസ്തവാചാരത്തിന്റെ ഭാഗമായിത്തീര്‍ന്നു. സാധാരണ അപ്പത്തെ ക്രിസ്തുവിന്റെ ശരീരം ആക്കി മാറ്റാനുള്ള അധികാരം പുരോഹിതന്മാര്‍ക്കാണ് കത്തോലിക്കാസഭ നല്കിയിട്ടുള്ളത്. പുരോഹിതര്‍ ദിവ്യബലി അര്‍പ്പിക്കുന്ന വേളയില്‍ ഒരു പ്രത്യേക സമയത്ത് അപ്പം ക്രിസ്തുവായിമാറുന്നു. സാധാരണ പുളിപ്പിക്കാത്ത ഗോതമ്പുമാവുകൊണ്ടാണ് അപ്പം നിര്‍മിക്കുന്നത്. ഏതാണ്ട് ഒരു രൂപാ തുട്ടിന്റെ അത്രയും വൃത്താകൃതിയിലുള്ള വെളുത്ത അപ്പമാണ് ദിവ്യകാരുണ്യമായി നിര്‍മിക്കപ്പെടുന്നത്. പുരോഹിതന് ബലി അര്‍പ്പിക്കുവാന്‍വേണ്ടി കുറേക്കൂടി വലിയ അപ്പം നിര്‍മിക്കപ്പെടുന്നു. ദിവ്യബലി അര്‍പ്പണത്തില്‍ പങ്കെടുക്കുന്നവര്‍ ദിവ്യകാരുണ്യം സ്വീകരിക്കണം എന്നതാണ് കത്തോലിക്കാസഭയുടെ നിലപാട്. സാധാരണഗതിയില്‍ ഒരാള്‍ ഒരു ദിവസം ഒരിക്കല്‍ മാത്രം ദിവ്യകാരുണ്യം സ്വീകരിച്ചാല്‍ മതിയാകും. എന്നാല്‍, ചില വിശേഷദിവസങ്ങളില്‍ രണ്ടുപ്രാവശ്യം ദിവ്യകാരുണ്യം സ്വീകരിക്കാന്‍ വിശ്വാസികളെ അനുവദിച്ചിട്ടുണ്ട്. ദിവ്യകാരുണ്യം സ്വീകരിക്കുന്ന വേളയില്‍ ക്രിസ്തുവിനെ പൂര്‍ണമായി ഉള്‍ ക്കൊള്ളുന്ന അനുഭൂതിയാണ് വിശ്വാസികള്‍ക്കുണ്ടാകുന്നത്. 'മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കാതെ നിങ്ങളില്‍ ജീവന്‍ ഉണ്ടായിരിക്കുകയില്ല' എന്ന് ക്രിസ്തു പ്രസ്താവിച്ചിട്ടുണ്ട് (യോഹന്നാന്‍ 6:53). ആണ്ടില്‍ ഒരിക്കലെങ്കിലും ദിവ്യകാരുണ്യം സ്വീകരിക്കണമെന്ന് കത്തോലിക്കാസഭ ആവശ്യപ്പെടുന്നു. കഴിയുന്നിടത്തോളം എല്ലാ ദിവസവും, അതിനു സാധിക്കുന്നില്ലെങ്കില്‍ കഴിയുന്നിടത്തോളം കൂടെക്കൂടെ ദിവ്യകാരുണ്യം സ്വീകരിക്കാന്‍ വിശ്വാസികള്‍ക്കു കടമയുണ്ട്.

ദിവ്യകാരുണ്യം സ്വീകരിക്കുന്ന ആള്‍ മാമോദീസ സ്വീകരിച്ചിട്ടുള്ള ആള്‍ ആയിരിക്കണം. വിശ്വാസത്തെ സംബന്ധിച്ചിടത്തോളം കത്തോലിക്കാസഭ പഠിപ്പിക്കുന്ന വസ്തുതകള്‍ വിശ്വസിക്കുകയും വേണം. അയാള്‍ ദൈവവരപ്രസാദസ്ഥിതിയില്‍ ആയിരിക്കണം. വേണ്ടത്ര യോഗ്യതകള്‍ കൂടാതെ ദിവ്യകാരുണ്യം സ്വീകരിക്കുന്ന ആള്‍ കര്‍ത്താവിനെതിരായ തെറ്റുകള്‍ ചെയ്യുന്നുവെന്നാണ് കത്തോലിക്കാ വിശ്വാസം. ദിവ്യകാരുണ്യം സ്വീകരിക്കുന്നതിന് ചില തപാനുഷ്ഠാനങ്ങള്‍ പാലിക്കേണ്ടതുണ്ട്. മുന്‍കാലങ്ങളില്‍ പാതിരാത്രി മുതല്‍ ദിവ്യകാരുണ്യസ്വീകരണംവരെ ജലപാനം പോലുമില്ലാതെ നിരാഹാരം വേണമെന്നായിരുന്നു നിയമം. എന്നാല്‍ ഇപ്പോഴത്തെ നിയമം അനുസരിച്ച് ദിവ്യകാരുണ്യം സ്വീകരിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പുവരെ ആഹാരം കഴിക്കുന്നതില്‍ വിരോധമില്ല. ഏതെങ്കിലും കാരണവശാല്‍-രോഗം മൂലമോ, മറ്റേതെങ്കിലും കാരണത്താലോ-ദിവ്യകാരുണ്യം സ്വീകരിക്കാന്‍ സാധിക്കാത്തവര്‍ക്ക് ആത്മീയമായി ദിവ്യകാരുണ്യം മനസ്സാ സ്വീകരിക്കുവാന്‍ കത്തോലിക്കാസഭ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നു.

പ്രൊട്ടസ്റ്റന്റ് വിഭാഗത്തിന്റെ മതനവീകരണത്തിനുശേഷമാണ് ദേവാലയങ്ങളില്‍ സ്ഥിരമായി ദിവ്യകാരുണ്യം സൂക്ഷിക്കുന്ന പതിവ് ആരംഭിച്ചത്. ദിവ്യബലിയും പൊതു ആരാധനകളും ഇല്ലാത്ത സമയങ്ങളിലും ദേവാലയത്തില്‍ പോയി ദീര്‍ഘനേരം ഏകാന്തധ്യാനത്തിലും ആരാധനയിലും ചെലവഴിക്കുവാന്‍ ഈ സംവിധാനം വിശ്വാസികളെ സഹായിക്കുന്നു. ദൈവം തങ്ങളോടുകൂടെ സദാസമയവും ഉണ്ടെന്നുള്ള ചിന്ത വിശ്വാസികളില്‍ രൂഢമൂലമാക്കുന്നതിന് ഈ ക്രമീകരണം കാരണമായിത്തീര്‍ന്നു. ദിവ്യകാരുണ്യത്തില്‍ ക്രിസ്തുവിന്റെ സ്ഥിരമായ സാന്നിധ്യം ഉണ്ടെന്ന വിശ്വാസംകാരണം ദിവ്യകാരുണ്യം എവിടെയെല്ലാം സൂക്ഷിക്കപ്പെടുന്നുവോ, അവിടെ ക്രിസ്തു സന്നിഹിതനായിരിക്കുന്നു എന്ന് വിശ്വാസികള്‍ കരുതുന്നു. ദിവ്യകാരുണ്യത്തിന്റെ മുമ്പില്‍ മുട്ടുകുത്തിയുള്ള ആരാധനകള്‍, ദിവ്യകാരുണ്യത്തിന്റെ പരസ്യാരാധന തുടങ്ങിയ വിവിധ ഭക്തിമുറകള്‍ ഈ ആരാധനയുടെ പ്രതീകങ്ങളാണ്. ദിവ്യകാരുണ്യത്തോടുള്ള ആദരസൂചകമായി 'ദിവ്യകാരുണ്യത്തിന്റെ തിരുനാള്‍' (Corpus Christi) എന്നൊരു തിരുനാളും സ്ഥാപിതമായി.

സാധാരണയായി സക്രാരി എന്ന പേടകത്തിലാണ് ദിവ്യകാരുണ്യം സൂക്ഷിക്കപ്പെടുന്നത്. എന്നാല്‍ ചില സമയങ്ങളില്‍ ദിവ്യകാരുണ്യം പുറത്തെടുത്ത് ആരാധനയ്ക്കുവേണ്ടി പീഠത്തിന്മേല്‍ സ്ഥാപിക്കുന്നു. മാനുഷിക നയനങ്ങള്‍ക്ക് ക്രിസ്തു അഗോചരനാണെങ്കിലും, അവിടുത്തെ ദിവ്യസാന്നിധ്യം 'അരുളിക്ക'യില്‍ വച്ചാണ് വിശ്വാസികള്‍ക്കു കാണത്തക്കവിധം പ്രതിഷ്ഠിക്കപ്പെടുന്നത്. ഈ ആരാധനയെ തിരുമണിക്കൂര്‍ ആരാധന എന്ന് പൊതുവേ പറയുന്നു. ചില ഘട്ടങ്ങളില്‍ ദിവസം മുഴുവനുമോ അഥവാ നാല്പതുമണിക്കൂര്‍ തുടര്‍ച്ചയായോ ആരാധന നടക്കാറുണ്ട്. പതിമൂന്നുമണിക്കൂര്‍ ആരാധന, നാല്പതുമണിക്കൂര്‍ ആരാധന എന്നീ പേരുകളിലാണ് അവ അറിയപ്പെടുന്നത്. ഇവയുടെയെല്ലാം ലക്ഷ്യം വിശ്വാസികളുടെ ആരാധനാജീവിതം ശക്തിപ്പെടുത്തുകയെന്നതാണ്. ആരാധനാ ശുശ്രൂഷയുടെ അവസാനത്തില്‍ പുരോഹിതന്‍ 'അരുളിക്ക' ഉയര്‍ത്തിപ്പിടിച്ച് ദിവ്യകാരുണ്യംകൊണ്ട് ജനങ്ങളെ ആശീര്‍വദിക്കുന്നു. ഈ ചടങ്ങിനെ 'ദിവ്യകാരുണ്യ വാഴ്വ്' എന്നു പറയുന്നു.

(പ്രൊഫ. നേശന്‍ ടി. മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍