This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

മലയാള അക്ഷരമാലയിലെ പതിനെട്ടാമത്തെ വ്യഞ്ജനം. 'ത' വര്‍ഗത്തിലെ മൃദു. നാദിയും അല്പപ്രാണവുമായ വിരാമം. സ്വന വിജ്ഞാനപ്രകാരം ദന്ത്യവും ഘോഷിയുമായ സ്പര്‍ശവ്യഞ്ജനം. മിക്ക ഭാരതീയ ഭാഷകളിലും തമിഴ് ഒഴികെയുള്ള ദ്രാവിഡ ഭാഷകളിലും 'ദ'യാണ് പതിനെട്ടാമത്തെ വ്യഞ്ജനം. തമിഴില്‍ ഈ വ്യഞ്ജനം ഇല്ല.

ഉച്ചാരണ സൗകര്യത്തിന് വ്യഞ്ജനങ്ങളോട് 'അ'കാരം ചേര്‍ത്ത് ഉച്ചരിക്കുന്ന രീതിയില്‍ 'ദ്' എന്നതിനോട് 'അ'കാരം ചേര്‍ത്ത് 'ദ' എന്നെഴുതുന്നു (ദ് + അ = ദ). മറ്റു സ്വരങ്ങള്‍ ചേരുമ്പോള്‍ ദാ, ദി, ദീ, ദു, ദൂ, ദൃ, ദെ, ദേ, ദൈ, ദൊ, ദോ, ദൌ എന്നീ രൂപങ്ങള്‍ കൈവരുന്നു. സംസ്കൃതപദങ്ങളിലെ 'ദ' കാരം തത്സമങ്ങളില്‍ മാറ്റമില്ലാതെയും തദ്ഭവങ്ങളില്‍ 'ത'കാരമായി മാറിയും കാണുന്നു. (ദണ്ഡം-തണ്ഡം).

ദകാരത്തിന് ഇരട്ടിപ്പ്, മറ്റു വ്യഞ്ജനങ്ങളുമായുളള ചേര്‍ച്ച എന്നിവ അനുസരിച്ച് രൂപങ്ങളും ലിപികളും കൊടുക്കുന്നു. ദ്ഗ-ഉദ്ഗാരം, ദ്ഗ്ര-ഉദ്ഗ്രഥനം, ദ്ഘ-ഉദ്ഘാടനം, ദ്ദ-മദ്ദളം, ദ്ധ-പദ്ധതി, ദ്ധ്ന-ബുദ്ധ്നം, ദ്ധ്മ-സിദ്ധ്മം, ദ്ധ്യ-ദദ്ധ്യന്നം, ദ്ധ്രം-ഗൃദ്ധ്രം, ദ്ധ്വ-അദ്ധ്വാനം, ദ്ബ-ഉദ്ബണം, ദ്ഭ-ഉദ്ഭവം, ദ്ഭ്ര-ഉദ്ഭ്രമണം, ദ്മ-പദ്മം, ദ്യ-പദ്യം, ദ്ര-ഭദ്രം, ദ്യ്ര-ദാരിദ്ര്യം, ദ്വ-ഉദ്വാസം, ദ്വ്യ-ഹൃദ്വ്യഥ, ഗ്ദ-വാഗ്ദേവത, ഗ്ദ്ധ-വിദഗ്ദ്ധന്‍, ഗ്ദ്ധ്യ-വൈദഗ്ദ്ധ്യം, ന്ദ-ചന്ദനം, ന്ദ്യ-വന്ദ്യന്‍, ന്ദ്ര-ചന്ദ്രന്‍, ന്ദ്വ-ദ്വന്ദ്വം, ബ്ദ-അബ്ദം, മ്ദ-സംദത്തം, ര്‍ദ-കര്‍ദമം, ര്‍ദ്ദ-മാര്‍ദ്ദവം, ര്‍ദ്ദ്വ-മാര്‍ദ്ദ്വീകം, ര്‍ദ്ധ-അര്‍ദ്ധം, ര്‍ദ്ധ്ര-ഗാര്‍ദ്ധ്രം, ര്‍ദ്ധ്വ-ഊര്‍ദ്ധ്വം, ര്‍ദ്ര-ആര്‍ദ്ര, ര്‍ദ്വ-ബഹിര്‍ദ്വാരം.

ഈ വ്യഞ്ജനസംയുക്തങ്ങളില്‍ ദ്യ, ദ്ര, ദ്വ, ദ്വ്യ എന്നിവ പദാദിയിലും പ്രയോഗിച്ചുകാണുന്നു. ഉദാ. ദ്യോവ്, ദ്രാവകം, ദ്വാദശി, ദ്വ്യണുകം. ഈ കൂട്ടക്ഷരത്തില്‍ ആദ്യഘടകമായി വരുന്ന 'ദ'കാരം 'ല'കാരച്ഛായയില്‍ മലയാളികള്‍ ഉച്ചരിക്കാറുണ്ട്. സ്വരമോ മധ്യമമോ പരമാകുമ്പോള്‍ 'ദ'കാരത്തിനു വ്യക്തമായ ഉച്ചാരണം. മറ്റു സാഹചര്യങ്ങളില്‍ പലപ്പോഴും 'ല'കാരച്ഛായയില്‍ ഉച്ചരിച്ചു കാണുന്നു (ഉദാ. പദ്മം-പല്‍മം). പദാദിയിലെ 'ദ'കാരത്തോടു ചേരുന്ന 'അ' 'എ' കാരമായി ഉച്ചരിക്കപ്പെടുന്നു (ദയ-ദെയ). സംസ്കൃതത്തില്‍നിന്ന് മലയാളം സ്വീകരിച്ചതാണ് ഈ വര്‍ണം. പ്രാചീന മലയാളത്തില്‍ സംസ്കൃതപദങ്ങളിലെ 'ദ'കാരം 'ത'കാരമായി മാറിയിരുന്നു (ദന്തം-തന്തം).

'ദ' എന്ന അക്ഷരത്തിന് ഛേദം (അഗ്നിപുരാണം 348-ാം അധ്യായം) എന്നര്‍ഥമുണ്ട്. പദാന്ത്യത്തില്‍ വരുന്ന 'ദ' ശബ്ദത്തിന് 'ദാനം ചെയ്യുന്ന' എന്ന് (ദ-ദന്‍-ദം, ഇഷ്ടദന്‍, വരദ, നീരദം) അര്‍ഥം ലഭിക്കുന്നു.

ദകാരത്തിന് (ദാ) ചൂട്, വഹ്നി, വേദന, പശ്ചാത്താപം, രക്ഷ, ശുദ്ധിയാക്കല്‍ എന്നിങ്ങനെയും ദം എന്നതിന് ഭാര്യ, സമ്മാനം, പല്ല്, പര്‍വതം, പത്തി, ശ്വാസം തുടങ്ങിയും അര്‍ഥങ്ങള്‍ നിഘണ്ടുക്കളില്‍ നല്കിയിട്ടുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍