This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ത്രിപാഠി, രാം നരേശ് (1889 - 1962)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ത്രിപാഠി, രാം നരേശ് (1889 - 1962)

ഹിന്ദി കവി. 1889-ല്‍ ഉത്തര്‍പ്രദേശിലെ കോയിരീപൂര്‍ ഗ്രാമത്തില്‍ ജനിച്ചു. ഇദ്ദേഹത്തിന്റെ പിതാവ് രാമദത്ത ത്രിപാഠി രാമചരിതമാനസത്തിന്റെ ആരാധകനായിരുന്നു. ഒന്‍പതാം ക്ലാസ്സുവരെ മാത്രമേ പഠിച്ചിരുന്നുള്ളൂവെങ്കിലും ത്രിപാഠിക്ക് ഉര്‍ദു, സംസ്കൃതം, ബംഗാളി, ഗുജറാത്തി എന്നീ ഭാഷകളില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്നു. കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ ത്രിപാഠിയില്‍ കവിതാവാസന പ്രകടമായി. മഹാവീര്‍ പ്രസാദ് ദ്വിവേദിയുടെയും സരസ്വതി പത്രികയുടെയും പ്രേരണ മൂലമാണ് ഇദ്ദേഹം ഖഡീബോലിയില്‍ കവിത എഴുതാന്‍ തുടങ്ങിയത്. സ്വതന്ത്രമായ വീക്ഷണത്തിലുള്ള സാഹിത്യസേവനമായിരുന്നു ത്രിപാഠിയുടെ ലക്ഷ്യം.

രാം നരേശ് ത്രിപാഠി ഗദ്യത്തിലും പദ്യത്തിലും അനേകം കൃതികള്‍ രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മിലന്‍, പഥിക്, സ്വപ്ന് എന്നീ ഖണ്ഡകാവ്യങ്ങളും മാനസി എന്ന മുക്തകകാവ്യവും കവിതാകൗമുദി(ഏഴുഭാഗം)യും വളരെയേറെ പ്രസിദ്ധിയാര്‍ജിച്ചവയാണ്. ത്രിപാഠിയുടെ പ്രേമകാവ്യങ്ങളായ മിലന്‍, പഥിക്, സ്വപ്ന് എന്നിവ ദാമ്പത്യപ്രേമത്തിന് പ്രാധാന്യം നല്കുന്നു. ദേശഭക്തി, നൈതികത, പ്രകൃതിചിത്രണം എന്നിവകൊണ്ട് സമൃദ്ധമാണ് മാനസി. മിലനില്‍ ലൗകികപ്രേമവും ദേശസ്നേഹവും തമ്മിലും പഥികില്‍ ഗാര്‍ഹസ്ഥ്യപ്രേമവും പ്രകൃതിസ്നേഹവും തമ്മിലും സ്വപ്നില്‍ ഭാര്യാസ്നേഹവും ദേശസ്നേഹവും തമ്മിലും സംഘര്‍ഷം ദൃശ്യമാണ്.

മാതൃഭൂമിക്കുവേണ്ടി സര്‍വവും ത്യജിക്കാനുള്ള ആഹ്വാനമാണ് ത്രിപാഠിയുടെ കൃതികളില്‍ മുഴങ്ങുന്നത്. ലളിതവും സ്പഷ്ടവുമായ ആഖ്യാനമാണ് ത്രിപാഠിയുടെ രചനകളുടെ സവിശേഷത. ഉദാത്തഭാവങ്ങളെ പ്രബോധനാത്മക ശൈലിയില്‍ അവതരിപ്പിക്കാനുള്ള അപൂര്‍വമായ കഴിവ് ഇദ്ദേഹത്തിനുണ്ടായിരുന്നു.

ഗാന്ധിസത്തില്‍ അധിഷ്ഠിതമാണ് ത്രിപാഠിയുടെ കൃതികള്‍. ഇദ്ദേഹത്തിന്റെ ഖണ്ഡകാവ്യങ്ങള്‍ പ്രകൃതിസ്നേഹം തുളുമ്പുന്നവയാണ്. ത്രിപാഠിയുടെ രചനകളില്‍ പ്രകൃതിസൌന്ദര്യത്തിന്റെ ഉദാത്ത ഭാവനകളോടൊപ്പം ആധ്യാത്മികഭാവവും നിഴലിക്കുന്നു. രാം നരേശ് ത്രിപാഠിയുടെ ഹാസ്യരസപ്രധാനമായ കവിതകളില്‍ സാധാരണ ജീവിതാനുഭവങ്ങള്‍ ദൃശ്യമാണ്.

അടിമത്തത്തിന്റെ ബന്ധനത്തില്‍നിന്ന് മോചനം നേടുവാന്‍ പരോക്ഷമായി ആഹ്വാനം ചെയ്യുന്നവയാണ് ത്രിപാഠിയുടെ കാവ്യങ്ങള്‍. ഇത്തരത്തില്‍ ചരിത്രപരമായ ഒരു പ്രാധാന്യംകൂടി ഇദ്ദേഹത്തിന്റെ കവിതകള്‍ക്കുണ്ട്.

രാം നരേശ് ത്രിപാഠി 1962-ല്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍