This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൊഴിലാളി പ്രാതിനിധ്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തൊഴിലാളി പ്രാതിനിധ്യം

വ്യവസായ സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ തൊഴിലാളികള്‍ക്ക് പ്രാതിനിധ്യവും പങ്കാളിത്തവും എന്ന ആശയം. തൊഴിലാളി-മുതലുടമ (മാനേജ്മെന്റ്) ബന്ധങ്ങളില്‍ ഉരസ്സല്‍ ഉണ്ടാകുന്നത് സര്‍വസാധാരണമാണ്. കാരണം, തൊഴിലാളികളുടെയും വ്യവസായ ഉടമകളുടെയും വര്‍ഗതാത്പര്യങ്ങള്‍ വ്യത്യസ്തമാണ്. ഇത് വ്യവസായ തര്‍ക്കങ്ങളിലേക്കും പിന്നീട് വ്യവസായ സ്ഥാപനങ്ങള്‍ പൂര്‍ണമായി അടച്ചുപൂട്ടുന്നതിലേക്കും എത്തിച്ചേരും. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ട് പ്രശ്നങ്ങള്‍ അവസരോചിതമായും രമ്യമായും പരിഹരിക്കാനാണ് തൊഴിലാളി പ്രാതിനിധ്യം എന്ന ആശയം സ്വീകരിക്കുന്നത്. ഇത് കുറച്ചുകൂടി പരിഷ്കരിച്ച് ഇന്ന് തൊഴിലാളി പങ്കാളിത്തത്തില്‍ എത്തിനില്ക്കുന്നു.

എന്ത് ഉത്പാദിപ്പിക്കണം, എത്ര ഉത്പാദിപ്പിക്കണം, എങ്ങനെ ഉത്പാദിപ്പിക്കണം, എത്ര തൊഴിലാളികളെ ജോലിക്ക് എടുക്കണം, ദിവസവും എത്ര മണിക്കൂര്‍ സമയം സ്ഥാപനം പ്രവര്‍ത്തിപ്പിക്കണം, എത്ര കൂലികൊടുക്കണം, എത്ര മണിക്കൂര്‍ തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കണം, ഏതുതരം യന്ത്രങ്ങള്‍ സ്ഥാപിക്കണം എന്നിങ്ങനെയുള്ള തീരുമാനങ്ങളൊക്കെ ഒരു കാലത്ത് തൊഴിലുടമ-കമ്പനി മാനേജ്മെന്റ്-സ്വമേധയാ തന്നെയാണ് എടുത്തിരുന്നത്. എന്നാല്‍ തൊഴിലാളികള്‍ അവരുടെ മേലുള്ള ചൂഷണത്തെ തിരിച്ചറിഞ്ഞപ്പോള്‍ സംഘടിക്കാനും ട്രേഡ് യൂണിയനുകള്‍ മുഖാന്തരം പ്രതിഷേധ പ്രകടനങ്ങള്‍, പണിമുടക്ക്, മെല്ലെപ്പോക്ക് തുടങ്ങിയ കൂട്ടായ വിലപേശല്‍ തന്ത്രങ്ങള്‍ സ്വീകരിക്കാനും തയ്യാറായി. ഈ വക പ്രശ്നങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടുതന്നെ പ്രശ്നപരിഹാരത്തിനായി സ്റ്റേറ്റ് അനുയോജ്യമായ നിയമനിര്‍മാണം തൊഴില്‍മേഖലയില്‍ കൊണ്ടുവന്നു. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടവ ട്രേഡ് യൂണിയന്‍ നിയമം, വ്യവസായ തര്‍ക്ക നിയമം, വ്യവസായ ബന്ധ നിയമം എന്നിവയാണ്. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും (ഐ.എല്‍.ഒ.) ഇതു സംബന്ധിച്ച് മാനദണ്ഡങ്ങള്‍ നിര്‍ദേശിക്കുകയുണ്ടായി. ഇന്ത്യയില്‍ തൊഴിലാളികള്‍ സംഘടിച്ചുണ്ടാക്കുന്ന ട്രേഡ് യൂണിയനുകള്‍ക്ക് രജിസ്ട്രേഷനും നിയമസാധുതയും നല്കിയിരിക്കുന്നു. അതനുസരിച്ച് തൊഴിലുടമയുമായി നേര്‍ക്കുനേര്‍ തുല്യതയോടുകൂടി വിലപേശല്‍ നടത്താന്‍ യൂണിയനുകള്‍ക്ക് അവകാശം ലഭിച്ചു. ഇത് പിന്നീട് സ്ഥാപനത്തിന്റെ നടത്തിപ്പില്‍ തൊഴിലാളി പ്രാതിനിധ്യം എന്ന ആവശ്യത്തിന് വഴിയൊരുക്കി.

1947-ലെ വ്യവസായ തര്‍ക്ക നിയമത്തില്‍ തൊഴിലാളി പ്രാതിനിധ്യത്തിന് ഇന്ത്യ അവസരം നല്കി. വര്‍ക്സ് കമ്മിറ്റികള്‍ സ്ഥാപിക്കണമെന്നും അതില്‍ തൊഴിലാളി പ്രതിനിധികള്‍ ഉണ്ടായിരിക്കണമെന്നും അവര്‍ മാനേജ്മെന്റ് പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തി വ്യവസായത്തിന്റെ ദൈനംദിന നടത്തിപ്പിലെ എല്ലാ പ്രശ്നങ്ങളും കൂട്ടായി പരിഹരിക്കണമെന്നും നിയമം അനുശാസിക്കുന്നു. യൂണിയനുകളുമായി കൂടി ആലോചിച്ചുവേണം തൊഴിലാളി പ്രതിനിധികളെ തെരഞ്ഞെടുക്കാന്‍. സ്ഥാപനത്തിനകത്തെ അച്ചടക്കം, തൊഴിലാളികളുടെയും തൊഴില്‍ദായകന്റെയും അധികാരങ്ങള്‍, അവകാശങ്ങള്‍, ചുമതലകള്‍ എന്നിവ നിര്‍വഹിക്കുന്ന സ്റ്റാന്‍ഡിങ് ഓര്‍ഡേഴ്സ് എന്ന ചട്ടക്കൂടിനും വര്‍ക്സ് കമ്മിറ്റിക്ക് രൂപംകൊടുക്കാവുന്നതാണ്. ഈ രണ്ട് നടപടികളും സ്ഥാപനത്തിനകത്ത് ആഭ്യന്തരമായ ആശയവിനിമയ ശൃംഖല സൃഷ്ടിക്കുന്നു. ഏതൊരു പ്രശ്നവും അപ്പോള്‍തന്നെ കമ്മിറ്റിയുടെ പരിഗണനയ്ക്കു വരുന്നു. അവ പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ മറ്റ് എന്തു നടപടികള്‍ സ്വീകരിക്കണമെന്നു നിര്‍ദേശിക്കാന്‍ കൂട്ടായ വിലപേശല്‍ വഴി ഉണ്ടാക്കുന്ന വ്യവസായ ബന്ധ കരാറിന് സാധിക്കും. വര്‍ക്സ് കമ്മിറ്റികള്‍ ട്രേഡ് യൂണിയനുകള്‍ക്ക് പലപ്പോഴും പ്രശ്നം സൃഷ്ടിക്കാറുണ്ട്. യൂണിയനുകള്‍ക്ക് അവരുടെ രാഷ്ട്രീയം സ്ഥാപനത്തിന്റെ ആഭ്യന്തര അന്തരീക്ഷത്തില്‍ കടത്തിവിടാന്‍ ഈ കമ്മിറ്റികള്‍ തടസ്സം നില്ക്കുന്നു. കമ്മിറ്റിയിലെ തൊഴിലാളി പ്രതിനിധികള്‍ യൂണിയന്റെ പ്രതിനിധികള്‍ ആണെങ്കില്‍ത്തന്നെയും ചില പ്രശ്നങ്ങളില്‍ അവര്‍ യൂണിയന്റെ നിലപാടുതന്നെ വര്‍ക്സ് കമ്മിറ്റികളില്‍ എടുക്കണമെന്നില്ല. ബ്രിട്ടനില്‍, സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്ളാന്റ് അഥവാ ഷോപ്പ് കമ്മിറ്റികളില്‍ പല ആഭ്യന്തര പ്രശ്നങ്ങളും തൊഴിലാളി പ്രതിനിധികളുടെ ഇടപെടല്‍മൂലം രമ്യമായി പരിഹരിക്കാറുണ്ട്. ഇത്തരം പ്രതിനിധികളെ ഷോപ്പ് സ്റ്റിവാര്‍ഡ്സ് (Shop Stewards) എന്നു വിളിക്കുന്നു. മാനേജ്മെന്റ് മുന്‍കൈയെടുത്ത് തൊഴിലാളി പ്രതിനിധികളുടെ പങ്കാളിത്തത്തോടുകൂടി സ്ഥാപനത്തിനകത്ത് പ്രവര്‍ത്തിക്കുന്ന പ്രശ്ന പരാതി പരിഹാര സമിതികള്‍ (grievance settlement bodies) ഉണ്ടാക്കാറുണ്ട്. യൂണിയനുകള്‍ ഇതും ഇഷ്ടപ്പെടുന്നില്ല. കാരണം പരാതികള്‍ പ്രത്യേകിച്ചും വ്യക്തിഗത പരാതികള്‍ വ്യവസായ തര്‍ക്കങ്ങളായി രൂപാന്തരപ്പെടുകയില്ല എന്നതുതന്നെ.

വ്യവസായ തര്‍ക്കങ്ങള്‍ പരിഹരിക്കാനായി മറ്റു നടപടിക്രമങ്ങളുമുണ്ട്. അതിന്റെ ഭാഗമായി ഒരു പരിധിവരെ തൊഴിലാളി പ്രാതിനിധ്യം അനുവദിക്കുന്നു. ഉദാ. ബ്രിട്ടനിലെ വിറ്റ്ലി കമ്മിറ്റികള്‍ (Whitley Committees). കൂട്ടായ വ്യവസായ സമിതിയാണ് (Joint Industrial Council) ഇത്. ഈ സമിതിയുണ്ടാക്കുന്ന തീരുമാനങ്ങള്‍ക്ക് നിയമസാധുതയുണ്ടാക്കാന്‍ ബ്രിട്ടനില്‍ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് പഴയ തിരുവിതാംകൂറില്‍ തൊഴിലാളി പ്രാതിനിധ്യം നല്കുന്ന, തൊഴില്‍ദായകരും കൂടി ഉള്‍പ്പെട്ട വ്യവസായ ബന്ധസമിതികള്‍ സ്ഥാപിച്ചത്. നിരവധി വ്യവസായങ്ങളില്‍ ഇത്തരം സമിതികള്‍ നിലവില്‍ വന്നതുകൊണ്ട് സ്ഥായിയായ വ്യവസായ ബന്ധങ്ങളും സമാധാനവും സൃഷ്ടിക്കാന്‍ പിന്നീട് കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. 1967-ലെ 'തൊഴിലിനെ സംബന്ധിച്ച ദേശീയ കമ്മിഷന്‍' ഇതിനെ ശ്ളാഘിക്കുകയും ഇത്തരം സമിതികള്‍ ഇതര സംസ്ഥാനങ്ങളിലും സ്ഥാപിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍, ട്രേഡ് യൂണിയനുകളും തൊഴില്‍ദായകരുടെ സംഘടനകളും ഈ സമിതികളുടെ പ്രവര്‍ത്തനത്തില്‍ വേണ്ടത്ര സഹകരിച്ചില്ല.

ദേശീയ തലത്തില്‍ സ്ഥാപിച്ചിട്ടുള്ള ത്രികക്ഷി തൊഴില്‍ കോണ്‍ഫറന്‍സുകള്‍ (Tripartite Indian Labour Conference) തൊഴിലാളി പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ട്. തൊഴില്‍ ബന്ധങ്ങളെക്കുറിച്ച് സമഗ്രമായ ചര്‍ച്ചകള്‍ നടത്താനും തീരുമാനം എടുക്കാനും ഈ സമ്മേളനങ്ങള്‍ സഹായകമാണ്. ഐ.എല്‍.ഒ.യുടെ സമ്മേളനങ്ങളിലേക്ക് തൊഴിലാളി പ്രതിനിധികളെ അയയ്ക്കുന്നതും ഇന്ന് പതിവാണ്. ഇതും തൊഴിലാളി പ്രാതിനിധ്യം എന്ന ആശയം ശക്തമാക്കാന്‍ വഴിയൊരുക്കിയിട്ടുണ്ട്.

സംയുക്ത മാനേജ്മെന്റ് സമിതികള്‍ (Joint Management Councils) തൊഴിലാളി പ്രാതിനിധ്യം എന്ന ആശയത്തെ ഉന്നത നിലവാരത്തിലെത്തിച്ചിരിക്കുന്നു. ഒരു സ്ഥാപനത്തിന്റെ ദൈനംദിന മാനേജ്മെന്റ്, അതു സംബന്ധിച്ച നയപരമായ തീരുമാനങ്ങള്‍ എന്നിവ തൊഴിലാളി പ്രാതിനിധ്യം ഉറപ്പാക്കുന്ന ഈ സമിതികളില്‍ നിക്ഷിപ്തമാണ്. ചില സ്ഥാപനങ്ങളില്‍ വിവിധ ലക്ഷ്യങ്ങള്‍ക്കായി കൂട്ടായ സമിതികള്‍ (Joint Committees) ഉണ്ടാക്കാറുണ്ട്. സംയുക്ത ഉത്പാദന സമിതികള്‍ (Joint Production Council), ജോലിയുടെ വിലയിരുത്തല്‍ സമിതികള്‍ (Joint Job Evalution Committees), സംയുക്ത ക്യാന്റീന്‍ സമിതികള്‍ (Joint Canteen Committees), സംയുക്ത ഗതാഗത സമിതികള്‍ (Joint Transport Committees) എന്നിവ ഉദാഹരണങ്ങളാണ്. തൊഴിലാളി പ്രതിനിധികള്‍ മാനേജ്മെന്റ് പ്രതിനിധികളുമായി സംയുക്ത ചര്‍ച്ചകള്‍ നടത്തി തീരുമാനങ്ങള്‍ എടുക്കാന്‍ ഈ സമിതികള്‍ സഹായിക്കുന്നു.

1929-31 ലെ തൊഴില്‍ സംബന്ധിച്ച കമ്മിഷനാണ് ഇന്ത്യയില്‍ തൊഴിലാളി പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ടുള്ള സംയുക്ത സമിതികള്‍ തുടങ്ങാന്‍ ആദ്യം നിര്‍ദേശിച്ചത്. ഇത് 1947-ലെ വ്യവസായ തര്‍ക്ക നിയമത്തിലെ 'വര്‍ക്സ് സമിതി' പ്രാവര്‍ത്തികമാക്കി. 1959-ലെ ദേശീയ ത്രികക്ഷി തൊഴില്‍ കോണ്‍ഫറന്‍സ്, 1967-ലെ ഒന്നാം ദേശീയ തൊഴില്‍ കമ്മിഷന്‍ എന്നിവ തൊഴിലാളി പ്രാതിനിധ്യത്തിന് ഊര്‍ജം പകര്‍ന്നു. കേന്ദ്രജീവനക്കാരെ ഉള്‍പ്പെടുത്തി സംയുക്ത ചര്‍ച്ചാസമിതി (Joint Consultative Machinery-J.C.M) ഉണ്ടാക്കി. അതിനെത്തുടര്‍ന്ന് വകുപ്പുതലങ്ങളിലും ഇത്തരം സമിതികളുണ്ടായി. 2002-ലെ രണ്ടാം ദേശീയ തൊഴില്‍ കമ്മിഷന്‍ എല്ലാ തലങ്ങളിലും തൊഴിലാളി പ്രാതിനിധ്യം ഉറപ്പാക്കുന്ന സമിതികള്‍ നിയമംവഴിതന്നെ സ്ഥാപിക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുളളത്.

(ഡോ. കെ. രാമചന്ദ്രന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍