This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തെരേസ, (ലിസിയു) വിശുദ്ധ (1873 - 97)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തെരേസ, (ലിസിയു) വിശുദ്ധ (1873 - 97)

Theresa of Lisieuxe,Saint

'യേശുവിന്റെ ചെറുപുഷ്പം' എന്നറിയപ്പെടുന്ന ഫ്രഞ്ച് കാര്‍മലൈറ്റ് സന്ന്യാസിനി. മേരി ഫ്രാങ്കോയി തെരേസ എന്നാണ് യഥാര്‍ഥ നാമം. 1873 ജനു. 2-ന് ഫ്രാന്‍സിലെ അലെന്‍കോയില്‍ ലൂയി-സെലി മാര്‍ട്ടിന്‍ ദമ്പതികളുടെ ഒന്‍പതു മക്കളില്‍ ഇളയവളായി ജനിച്ചു. നാലാമത്തെ വയസ്സില്‍ അമ്മയെ നഷ്ടപ്പെട്ട തെരേസ, ബാഹ്യലോകവുമായി ഗണ്യമായ ബന്ധം പുലര്‍ത്താത്ത ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തിലാണു വളര്‍ന്നത്. 1881-ല്‍ തെരേസയുടെ കുടുംബം ലിസിയുവിലേക്ക് താമസം മാറ്റുകയും തെരേസ ബെനഡിക്റ്റെന്‍ കോണ്‍വെന്റ് വിദ്യാലയത്തില്‍ അധ്യയനം നടത്തുകയും ചെയ്തു. 1886-ലെ ക്രിസ്തുമസ് കാലത്ത്, പതിനാലു വയസ്സു മാത്രം പ്രായമുണ്ടായിരുന്നപ്പോള്‍ തെരേസയ്ക്ക് മാനസിക പരിവര്‍ത്തനമുണ്ടായി. പിന്നീട് തെരേസയുടെ കാഴ്ചപ്പാട് ആത്മീയമായി പക്വതവന്ന രീതിയിലായി.

1887-ല്‍ ലിസിയുവിലെ കാര്‍മലൈറ്റ് സന്ന്യാസിനീ മഠത്തില്‍ പ്രവേശനത്തിനായി തെരേസ അപേക്ഷിച്ചെങ്കിലും, പ്രായക്കുറവുമൂലം പ്രവേശനം നിഷേധിക്കപ്പെട്ടു. തെരേസയുടെ മൂത്ത സഹോദരിമാരില്‍ രണ്ടുപേര്‍ ഈ മഠത്തിലെ അംഗങ്ങളായിരുന്നു. 1888-ല്‍ പിതാവിനോടും സഹോദരിയോടുമൊപ്പം റോമിലേക്കു തീര്‍ഥയാത്ര നടത്തിയശേഷം തെരേസയ്ക്ക് സന്ന്യാസിനീ മഠത്തില്‍ പ്രവേശനം ലഭിച്ചു.

ലിസിയുവിലെ വിശുദ്ധ തെരേസ

കാര്‍മലൈറ്റ് നിഷ്ഠയുടെ കര്‍ശന നിയമങ്ങള്‍ മുടക്കം കൂടാതെ പാലിച്ച തെരേസ 'തന്റെ എളിയ മാര്‍ഗം' പുതിയതായി മഠത്തില്‍ ചേരുന്നവരെ അഭ്യസിപ്പിക്കുവാന്‍ ശുഷ്കാന്തി കാണിച്ചു. ദൈവവുമായുള്ള തെരേസയുടെ ബന്ധം കുട്ടിത്തം നിറഞ്ഞതായിരുന്നു. വിയറ്റ്നാമിലെ ഹാനോയിയിലെ കാര്‍മലൈറ്റ് മിഷണറി പ്രവര്‍ത്തനങ്ങളില്‍ പങ്കുകൊള്ളുവാന്‍ തെരേസ താത്പര്യപ്പെട്ടിരുന്നുവെങ്കിലും അനാരോഗ്യംമൂലം അത് സാധ്യമായില്ല. ക്ഷയരോഗംമൂലം വളരെയധികം യാതന അനുഭവിച്ചെങ്കിലും സഹനശക്തിയുടെ ഉജ്ജ്വല ദൃഷ്ടാന്തമായി തെരേസ സേവനം തുടര്‍ന്നു. 1897 സെപ്. 30-ന് തെരേസ നിര്യാതയായി. 1925 മേയ് 17-ന് തെരേസ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു.

പില്ക്കാലത്ത് ജീവചരിത്രമായി പ്രസിദ്ധീകരിക്കപ്പെട്ട തെരേസയുടെ ഓര്‍മക്കുറിപ്പുകള്‍ വളരെയധികം ജനസമ്മതി ആര്‍ജിക്കുകയും വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്തു. 1927-ല്‍ മതപ്രവര്‍ത്തക സംഘങ്ങളുടെയും 1947-ല്‍ ഫ്രാന്‍സിന്റെയും രക്ഷകപുണ്യവാളത്തിയായി തെരേസ പ്രഖ്യാപിക്കപ്പെട്ടു. തെരേസ നയിച്ച ലളിതസുന്ദരമായ ജീവിതമാണ് വിശ്വാസികളെ ഹഠാദാകര്‍ഷിച്ചത്. സുവിശേഷ തത്ത്വങ്ങള്‍ക്കനുസൃതമായി ജീവിക്കാനുള്ള ധൈര്യവും ആത്മസമര്‍പ്പണവും തെരേസ പ്രദര്‍ശിപ്പിച്ചു. കാര്‍മലൈറ്റ് വസ്ത്രങ്ങള്‍ ധരിച്ച് ഒരു കുല റോസാപുഷ്പങ്ങള്‍ കൈയ്യിലേന്തിക്കൊണ്ടുള്ള ചിത്രീകരണമാണ് തെരേസയ്ക്ക് ശില്പങ്ങളിലും ചിത്രങ്ങളിലും നല്കിയിട്ടുള്ളത്. ആനുകൂല്യങ്ങളും അദ്ഭുതങ്ങളും റോസാപ്പുഷ്പങ്ങള്‍ പോലെ ചൊരിയുമെന്ന തെരേസയുടെ വാഗ്ദാനത്തിന്റെ സ്മരണ ഇപ്രകാരം നിലനിര്‍ത്തപ്പെടുന്നു. ഒ. 3-നാണ് തെരേസയുടെ തിരുനാള്‍ ആഘോഷിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍