This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തെയ്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

തെയ്യം

ഉത്തരകേരളത്തിലെ ഒരു അനുഷ്ഠാനകല. പല അനുഷ്ഠാനകലകളും ഇഷ്ടദേവതകളെ പ്രീണിപ്പിക്കുവാനുള്ളവയാണ്. ഈ ധര്‍മം തെയ്യാട്ടത്തിനുമുണ്ട്. എന്നാല്‍ ദേവതതന്നെ പ്രത്യക്ഷമായി ആടുന്നുവെന്നാണ് ഇതിലെ സങ്കല്പം. തെയ്യക്കോലങ്ങള്‍ കെട്ടുന്ന 'കോലക്കാ'രായ നര്‍ത്തകരിലൂടെ ദേവതാചൈതന്യം വെളിപ്പെടുന്നുവെന്നാണു വിശ്വാസം. കെട്ടിയാടുന്ന 'കോലങ്ങ' ളെല്ലാം ദൈവങ്ങള്‍ തന്നെ. സമുദായശ്രേണിയില്‍ താണ വിഭാഗമായി കരുതപ്പെടുന്ന ആദിമ ജനസമൂഹങ്ങളാണ് തെയ്യങ്ങള്‍ കെട്ടിവരുന്നതെങ്കിലും സവര്‍ണാവര്‍ണഭേദം കൂടാതെ ജനങ്ങളെല്ലാം ആ തെയ്യങ്ങളുടെ മുമ്പില്‍ ഭയഭക്തിവിശ്വാസങ്ങളോടെ തൊഴുതു നില്ക്കുന്നു. തെയ്യാട്ടം നടക്കുമ്പോള്‍ നര്‍ത്തകനായ കോലക്കാരനെയല്ല, ദേവതയെയാണ് ഭക്തജനങ്ങള്‍ കാണുന്നത്.

പേരും പൊരുളും

'ദൈവം' എന്ന പദത്തിന്റെ തദ്ഭവമാണ് 'തെയ്യം'. ദേവതകളുടെ രൂപം ധരിച്ചാടുന്ന 'കോലങ്ങള്‍' ആണ് ഇവ. 'കോലംകെട്ട്' എന്നും വ്യവഹാരമുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മുഖ്യമായും തെയ്യാട്ടം നിലവിലുള്ളത്. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ വടക്കന്‍ മേഖല എന്നിവിടങ്ങളില്‍ തെയ്യത്തോടു സമാനമായ 'തിറ'കളാണുള്ളത്. എന്നാല്‍, അത്യുത്തര കേരളത്തിലെ തെയ്യാട്ടത്തിന്റെ അരങ്ങില്‍ ചില 'തിറ'കള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. വേട്ടയ്ക്കൊരു മകന്‍, വൈരജാതന്‍, മുന്നായരീശ്വരന്‍, ക്ഷേത്രപാലന്‍, ഇളം കരുമന്‍, കരിമുരിക്കന്‍, ബമ്മുരിക്കന്‍, പൂതൃവാടി കന്നിക്കൊരുമകന്‍, കളിക്കത്തറ (രണ്ട് എണ്ണം), അന്തിത്തറ (മുത്തപ്പന്‍ ദൈവത്തിന്റെ) തുടങ്ങിയ ചില 'കോല'ങ്ങള്‍ 'തിറ'യെന്ന പേരിലാണ് വ്യവഹരിക്കപ്പെടുന്നത്.

തോറ്റവും വെള്ളാട്ടവും

തെയ്യാട്ടത്തിനു തലേദിവസം കോലക്കാരന്‍ ലഘുവായ തോതില്‍ വേഷമണിഞ്ഞ് ചെണ്ടകൊട്ടി പാട്ടുപാടുകയും അതിന്റെ അന്ത്യത്തില്‍ ഉറഞ്ഞുതുള്ളി നര്‍ത്തനം ചെയ്യുകയും പതിവുണ്ട്. തോറ്റക്കാരനോടൊപ്പം മറ്റു പാട്ടുകാരും പാടും. തോറ്റം കെട്ടിയ കലാകാരനും മറ്റുള്ളവരുംകൂടി പാടുന്ന പാട്ടിനെ തോറ്റംപാട്ട് എന്നാണ് പറയുക. 'തോറ്റംപാട്ട്' പാടുന്ന വേഷം 'തോറ്റ'വും, തോറ്റമെന്ന വേഷം (തോറ്റക്കാരന്‍)പാടുന്ന അനുഷ്ഠാനഗാനം 'തോറ്റംപാട്ടു'മാകുന്നു. തെയ്യത്തോറ്റങ്ങള്‍ക്കു മാത്രമേ ഈ ലാക്ഷണികമായ അര്‍ഥമുള്ളൂ.

'തോറ്റ'മെന്ന പദത്തിന് 'സ്തോത്രം' എന്ന അര്‍ഥമുണ്ട്. എന്നാല്‍ തോന്നുക, സൃഷ്ടിക്കുക, പുനരുജ്ജീവിപ്പിക്കുക എന്നീ അര്‍ഥങ്ങളുള്ള ഒരു പഴയ ക്രിയാരൂപമത്രെ 'തോറ്റുക' എന്ന പദം. 'തോറ്റം' എന്ന നാമപദം അതില്‍നിന്നുമുണ്ടായതായിരിക്കണം. ഈ അര്‍ഥസങ്കല്പമെല്ലാം ഇവിടെ യോജിക്കുന്നുമുണ്ട്. തോറ്റക്കാരന്റെയോ തെയ്യക്കാരന്റെയോ ശരീരത്തില്‍ ദേവത ആവേശിച്ച് വെളിപാടുകൊള്ളുവാനാണ് 'തോറ്റം' പാടുന്നത്. 'വരവിളി' തോറ്റത്തിലൂടെ ദേവതയെ ക്ഷണിച്ചുവരുത്തുകയാണു ചെയ്യുന്നത്. 'തോറ്റ'ത്തിന് ഉച്ചത്തോറ്റം, അന്തിത്തോറ്റം എന്ന തരഭേദം കാണാം. സമയസൂചകങ്ങളാണ് ആ പദങ്ങളെങ്കിലും സമയനിഷ്ഠ പ്രായേണ പാലിച്ചുകാണാറില്ല.

തെയ്യത്തിന്റെ ചെറിയ രൂപമായ 'തോറ്റം' എല്ലാ തെയ്യങ്ങള്‍ക്കും പതിവില്ല. അത്തരം തെയ്യങ്ങള്‍ക്കും തിറകള്‍ക്കും 'വെള്ളാട്ട'മാണ് പതിവ്. 'വെള്ളാട്ട'ത്തിന് 'തോറ്റ' വേഷത്തേക്കാള്‍ ഉടയാടകളും മെയ്യലങ്കാരങ്ങളും ഉണ്ടാകും. മുഖത്തുതേയ്പും വെള്ളാട്ടത്തിനു പതിവുണ്ട്. രൂപത്തിലും ഭാവത്തിലും അവ തെയ്യത്തോട് അടുക്കുന്നു. സ്ത്രീദേവതകള്‍ക്കെല്ലാം 'തോറ്റ'മുണ്ട്. പുരുഷദേവതകള്‍ക്കു മിക്കതിനും 'തോറ്റം' കാണും. എന്നാല്‍ വേട്ടയ്ക്കൊരുമകന്‍, ഊര്‍പ്പഴച്ചി, പൂമാരുതന്‍, വയനാട്ടുകുലവന്‍, കണ്ടനാര്‍ കേളന്‍, പുലികണ്ടന്‍, ബാലി, വൈരജാതന്‍, പുലിയൂരുകണ്ണന്‍, കന്നിക്കൊരുമകന്‍, വടവീരന്‍, അങ്കക്കാരന്‍, വീരഭദ്രന്‍, പൂളോന്‍ ദൈവം എന്നീ 'കോല'ങ്ങള്‍ക്കു 'വെള്ളാട്ട'മുണ്ട്. വെള്ളാട്ടമുള്ളവയ്ക്ക് 'തോറ്റ'മോ, 'തോറ്റ'മുള്ളവയ്ക്ക് 'വെള്ളാട്ട'മോ സാധാരണ പതിവില്ലെങ്കിലും, കൂടുതല്‍ നാളുകളില്‍ തെയ്യാട്ടം നടത്തപ്പെടുമ്പോള്‍, ഒന്നിടവിട്ട ദിവസങ്ങളില്‍ വെള്ളാട്ടവും തോറ്റവും മാറിമാറി കാണാറുണ്ട്.

കളിയാട്ടവും പെരുങ്കളിയാട്ടവും

കാവുകളിലോ സ്ഥാപനങ്ങളിലോ തറവാടുകളിലോ നിശ്ചിതകാലത്തു നടത്തിവരുന്ന തെയ്യാട്ടത്തിനു പൊതുവേ 'കളിയാട്ടം' എന്നാണു പറയുന്നത്. കഴകങ്ങളിലും കാവുകളിലും ചില പ്രമുഖ തറവാടുകളിലും ആണ്ടുതോറും തെയ്യാട്ടം നടത്തുന്നതിന് സ്ഥിരമായി മാസവും തീയതിയും നിശ്ചയിച്ചിരിക്കും. ഇത്തരം കളിയാട്ടോത്സവങ്ങളെ കല്പനകളിയാട്ടം എന്നു പറയും. എന്നാല്‍, പ്രമുഖങ്ങളായ ചില കഴകങ്ങളിലും കാവുകളിലും വര്‍ഷംതോറും കളിയാട്ടം പതിവില്ല. പത്തോ പതിനഞ്ചോ ഇരുപത്തഞ്ചോ വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മാത്രമാണ് അവിടങ്ങളില്‍ കളിയാട്ടം നടത്തുന്നത്. ആര്‍ഭാടപൂര്‍വം നടത്തപ്പെടുന്ന അത്തരം കളിയാട്ടങ്ങളെ 'പെരുങ്കളിയാട്ട'മെന്നാണു പറയുന്നത്. സാധാരണ തെയ്യാട്ടത്തിനോ കളിയാട്ടത്തിനോ ഉള്ളതിനെക്കാള്‍ ചടങ്ങുകളും അനുഷ്ഠാനങ്ങളും പെരുങ്കളിയാട്ടത്തിനുണ്ട്. ചിലേടങ്ങളില്‍ പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി ആയിരക്കണക്കിനു ഭക്തജനങ്ങള്‍ക്ക് അന്നമൂട്ടുന്ന പതിവുമുണ്ട്.

കളിയാട്ടത്തിലെ ദേവതമാരില്‍ നല്ലൊരു ഭാഗം കാളിയോ കാളിയുടെ സങ്കല്പഭേദങ്ങളോ ആണെന്നതില്‍ പക്ഷാന്തരമില്ല. അതിനാല്‍ 'കാളിയാട്ട'മാണ് 'കളിയാട്ട'മായതെന്നു ചിലര്‍ കരുതുന്നു. 'കളി'യും 'ആട്ട'വും ഇതിലുള്ളതിനാലാണ് 'കളിയാട്ട'മായതെന്നു മറ്റൊരു പക്ഷം. എന്നാല്‍ കേരളോത്പത്തി എന്ന ഗ്രന്ഥത്തില്‍ തീയാട്ട്, ഭരണിവേല, പൂരവേല തുടങ്ങി കാവുകളിലെ അടിയന്തിരങ്ങളുടെ ശൃംഖലയിലാണ് 'കളിയാട്ട'ത്തെയും പെടുത്തിയിരിക്കുന്നത്. മതപരമായ ഒരു നാടകമായിട്ടാണ് ഡോ. ഗുണ്ടര്‍ട്ട് ഇതിനെ കണ്ടത്.

'കളിയാട്ട'ത്തിന്റെ അരങ്ങില്‍ എല്ലാ തെയ്യങ്ങള്‍ക്കും പ്രവേശനമില്ല. കാവുകളിലോ കഴകങ്ങളിലോ 'സ്ഥാന'ങ്ങളിലോ തറവാടുകളിലോ വച്ച് നടത്താറുള്ളതിനെ മാത്രമേ 'കളിയാട്ടം' എന്നു പറയാറുള്ളൂ.

തെയ്യസ്ഥാനങ്ങള്‍

കാവ്, കോട്ടം, താനം (സ്ഥാനം), അറ, പള്ളിയറ, മുണ്ട്യ, കഴകം തുടങ്ങിയവയാണ് തെയ്യങ്ങളെ കെട്ടിയാടിക്കുന്ന മുഖ്യസ്ഥാനങ്ങള്‍. ആദ്യസങ്കേതങ്ങള്‍ വൃക്ഷമൂലങ്ങളായിരുന്നിരിക്കാം. പാല, ചമ്പകം, ആല്, ഇലഞ്ഞി തുടങ്ങിയ വൃക്ഷങ്ങള്‍ ഇന്നും തെയ്യങ്ങളുടെ സങ്കേതങ്ങളായുണ്ട്. കാവുകളുടെ ഉത്പത്തി വൃക്ഷാരാധനയില്‍ നിന്നാകാം. ദേവതാസങ്കേതങ്ങളായ കാവുകളില്‍ കല്‍പീഠമോ കല്‍ത്തറയോ മാത്രമേ ഉണ്ടാവുകയുള്ളൂ. എന്നാല്‍ ചിലേടങ്ങളില്‍ പള്ളിയറ (ശ്രീകോവില്‍) പണിതിട്ടുണ്ടായിരിക്കും. ദുര്‍ലഭം ചിലവ ചുറ്റമ്പലവും മറ്റുമുള്ള ക്ഷേത്രങ്ങളായി രൂപാന്തരപ്പെട്ടു കാണാം.

കാവുകളില്‍ മിക്കതും ഭഗവതിക്കാവുകളാണ്. ഒറവങ്കരക്കാവ്, കരക്കീല്‍കാവ്, കാപ്പാട്ടുകാവ്, കുട്ടിക്കരക്കാവ്, പാറമേല്‍ക്കാവ്, പ്രമാഞ്ചേരിക്കാവ്, വല്ലാകുളങ്ങരക്കാവ്, കക്കരക്കാവ്, പൂമാലക്കാവ്, കണങ്ങാട്ടുകാവ്, മുച്ചിലോട്ടുകാവ്, തിരുവര്‍കാട്ടുകാവ് എന്നിങ്ങനെ മുഖ്യദേവതകളുടെ പേരുകളിലാണ് കാവുകള്‍ പലതും അറിയപ്പെടുന്നത്. മുണ്ട്യക്കാവ്, ഊര്‍പ്പഴച്ചിക്കാവ്, പാലോട്ടുകാവ് എന്നിങ്ങനെ പുരുഷദൈവങ്ങള്‍ക്കു പ്രാമുഖ്യമുള്ള കാവുകളുമുണ്ട്. ഓരോ കാവിലും മുഖ്യദേവതയ്ക്കു പുറമേ മറ്റനേകം ഉപദേവതകളും ഉണ്ടായിരിക്കും. ഒറ്റപ്പെട്ട കാവുകളാണ് കൂടുതലെങ്കിലും ചില ദേവതകളുടെ കാവുകള്‍ വിവിധ ഗ്രാമങ്ങളില്‍ ഉണ്ടാകും.

വാണിയ (ചക്കാല നായര്‍) സമുദായക്കാരുടെ ആരാധനാലയമാണ് മുച്ചിലോട്ടുകാവുകള്‍. മുച്ചിലോട്ടു ഭഗവതിയെന്ന മുഖ്യദേവതയ്ക്കു പുറമേ കണ്ണങ്ങാട്ടു ഭഗവതി, പുലിയൂരുകാളി, പുലിക്കണ്ടന്‍ തുടങ്ങിയ ദേവതകളും ചില മുച്ചിലോട്ടുകാവുകളിലുണ്ടാകും. കരിവെള്ളൂരിലാണ് ആദിമുച്ചിലോട്ടുകാവ്. തൃക്കരിപ്പൂര്‍, കോറോം, കൊട്ടില, കവിണിശ്ശേരി, വളപട്ടണം, നമ്പ്രം, പെരുതണ, കരിച്ചാടി, അതിയാല്‍, നീലേശ്വരം, ക്ണാവൂര്‍, ക്ളായിക്കോട്, ചെറുവത്തൂര്‍, ചന്തേര, കാറോല്‍, തായനേരി, പയ്യന്നൂര്, രാമന്തളി, എരമം, മാതമംഗലം, വെള്ളോറ, കുഞ്ഞിമംഗലം, കോക്കോട്, വെങ്ങര, അതിയടം, വെള്ളാവ്, കൂവേരി, തലോറ്, കീയാറ്റൂര്‍, കുറുമാത്തൂര്‍, കല്യാശ്ശേരി, അരീക്കുളങ്ങര, എടക്കേപ്പുറം, ആറ്റടച്ച, മുക്വത്ത് എന്നീ പ്രദേശങ്ങളില്‍ മുച്ചിലോട്ടുകാവുകളുണ്ട്.

ആരിയപൂമാല ഭഗവതിയുടെ ആരാധനാലയമാണ് പൂമാലക്കാവുകള്‍. കുറുവന്തട്ട, മണിയറ, തലേനരി, രാമവില്യം, വയലപ്ര, വടക്കന്‍കൊവ്വല്‍, അന്നീകര, കുട്ടമത്ത്, കൊയോങ്കര, കുന്നച്ചേരി തുടങ്ങിയ അനേകം സ്ഥലങ്ങളില്‍ പൂമാലക്കാവുകള്‍ കാണാം. ഈ കാവുകളില്‍ മറ്റ് അനേകം ദേവതകളെക്കൂടി ആരാധിച്ചുപോരുന്നു.

കേരളത്തിലെ യാദവ വംശജരെന്നു കരുതപ്പെടുന്ന മണിയാണിമാരില്‍ ഒരു വിഭാഗക്കാരായ എരുവാന്മാരുടെ ആരാധനാലയങ്ങളാണ് കണ്ണങ്ങാട്ടുകാവുകള്‍. കണ്ണങ്ങാട്ടു ഭഗവതിയുടെ ആദിസങ്കേതം വയത്തൂരാണെന്നാണ് ഐതിഹ്യം. കൊറ്റി, കാരളിക്കര, കൊക്കാനിശ്ശേരി, ഫാടനാട്ട്, കാക്കോല്‍, കൂറ്റൂര്‍, പെരിങ്ങോം കിഴക്കെ ആലക്കാട്, പെരിങ്ങോം, ആലപ്പടമ്പ്, രാമന്തളി, വെള്ളോറ എന്നിവിടങ്ങളില്‍ കണ്ണങ്ങാട്ടുകാവുകളുണ്ട്.

അത്യുത്തരകേരളത്തില്‍ തെയ്യാട്ടം നടത്തുന്ന കാവുകളില്‍ മറ്റൊന്നാണ് 'മുണ്ട്യ'കള്‍. പണ്ട് ഇവ നായാട്ടു സങ്കേതങ്ങള്‍ കൂടിആയിരുന്നിരിക്കാം. ചീമേനി, ഒളോറ, പടന്ന, കൊഴുമ്മന്‍ കൊയോന്‍കര, നടക്കാവ്, പുലിയന്നൂര്‍, കുലേരി തുടങ്ങിയ പ്രദേശങ്ങളില്‍ മുണ്ട്യക്കാവുകള്‍ കാണാം. മുണ്ട്യകള്‍ മിക്കവാറും തീയരുടെ ആരാധനാലയങ്ങളാണ്. ചീമേനി മുണ്ട്യക്കാവ് മണിയാണിമാരുടേതത്രെ. വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി തുടങ്ങിയ ദേവതകളാണ് പ്രായേണ മുണ്ട്യകളില്‍ ആരാധിക്കപ്പെടുന്നത്. ചില മുണ്ട്യകളില്‍ വയനാട്ടുകുലവന്‍ ദൈവവും ഉണ്ട്.

വസൂരി ദേവതകളായ 'ചീറുമ്പമാ'രുടെ ആരാധനാലയങ്ങളാണ് ചീറുമ്പക്കാവുകള്‍. തീയര്‍, തച്ചന്മാര്‍ (ആശാരിമാര്‍), മുക്കുവര്‍, കരിമ്പാലന്‍ എന്നീ സമുദായക്കാര്‍ ഈ ദേവതമാരെ ആരാധിക്കുന്നു. ചീറുമ്പയ്ക്ക് തെയ്യക്കോലമില്ലെങ്കിലും ആ കാവുകളില്‍ മറ്റനേകം തെയ്യങ്ങളുണ്ട്. പീലിക്കോട്, കൊയോന്‍കര (തൃക്കരിപ്പൂര്), ചെറുവത്തൂര്‍, പയ്യന്നൂര്, മാടായി എന്നിവിടങ്ങളിലെ ചീറുമ്പക്കാവുകള്‍ ആശാരിമാരുടേതാണ്.

തെയ്യാട്ടസ്ഥാനങ്ങളില്‍ ഒരു വിഭാഗമാണ് 'കഴകം'. തീയര്‍, മണിയാണിമാര്‍ തുടങ്ങി പല സമുദായക്കാര്‍ക്കും 'കഴക'ങ്ങളുണ്ട്. ഓരോ കഴകത്തിന്റെ കീഴിലും അനേകം കാവുകളും സ്ഥാനങ്ങളും കാണും. കുറുവന്തട്ട, രാമവില്യം, നെല്ലിക്കാത്തുരുത്തി, പാലക്കുന്ന് തുടങ്ങിയ കഴകങ്ങള്‍ തീയരുടേതാണ്. കാപ്പാട്ടുകഴകം, കല്യോട്ടുകഴകം, മുളയന്നൂര്‍കഴകം, കണ്ണമംഗലംകഴകം തുടങ്ങിയവ മണിയാണിമാരുടെ വകയാണ്. 'കഴക'ങ്ങളില്‍ 'കഴകി'യായ ഭഗവതിക്ക് മുഖ്യസ്ഥാനമുണ്ട്. മറ്റനേകം ദേവതമാരും അവിടെ ആരാധിക്കപ്പെടുന്നു.

താനകം, അറ, പള്ളിയറ തുടങ്ങിയ പേരുകളിലാണ് പല ദേവതാസങ്കേതങ്ങളും അറിയപ്പെടുന്നത്. ചില ദേവതകളുടെ ആരാധനാലയങ്ങള്‍ക്കു പ്രത്യേകം പേരുകളുണ്ട്. മുത്തപ്പന്‍ ദൈവത്തിന്റെ സ്ഥാനമാണ് 'പൊളിക്കുള'വും 'മടപ്പുര'യും. മടപ്പുര വിപുലമായ ആരാധനാസങ്കേതമാണ്. 'കോട്ടങ്ങളാ'ണ് ആരാധനാലയങ്ങളില്‍ മറ്റൊരിനം. ഗ്രാമക്കൂട്ടമായ 'കഴകം' തന്നെയാണ് കോട്ടം. ഭഗവതിക്കോട്ടം, ചാമുണ്ഡിക്കോട്ടം, വൈരജാതന്‍കോട്ടം, പൊട്ടന്‍ ദൈവത്തിന്റെ കോട്ടം, വേട്ടയ്ക്കൊരുമകന്‍കോട്ടം എന്നിങ്ങനെയുള്ള കോട്ടങ്ങളില്‍ തെയ്യാട്ടം പതിവുണ്ട്. തെയ്യാട്ടസ്ഥാനങ്ങളായ ചില ആരാധനാലയങ്ങളെ 'കുലോം' (കോവിലകം) എന്നു പറയും. മടിയന്‍ കുലോം, ഉദിയന്നൂര്‍ കുലോം, പെരട്ടു കുലോം, വടക്കുമ്പാടു കുലോം, കീഴറ കുലോം എന്നിവ പ്രഖ്യാതങ്ങളാണ്. ഇത്തരം കോവിലകങ്ങള്‍ ചില പ്രത്യേക ദേവതകളുടെ ആരാധനാലയങ്ങളായതിന്റെ പിന്നില്‍ പുരാസങ്കല്പങ്ങളുണ്ട്.

കോലക്കാര്‍

തെയ്യം കെട്ടിയാടിവരുന്നത് വണ്ണാന്‍, മലയന്‍, അഞ്ഞൂറ്റാന്‍, വേലന്‍, ചിങ്കത്താന്‍, മാവിലന്‍, കോപ്പാളര്‍ അഥവാ പുലയന്‍ എന്നീ സമുദായങ്ങളില്‍പ്പെട്ടവരാണ്. അത്യുത്തരകേരളത്തിലെ വണ്ണാന്മാര്‍ മറ്റു പ്രദേശങ്ങളിലുള്ള മണ്ണാന്മാരില്‍നിന്ന് പലതുകൊണ്ടും ഭിന്നരാണ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ മിക്ക ഗ്രാമപ്രദേശങ്ങളിലും വണ്ണാപ്പുരകള്‍ ഉണ്ട്. തെയ്യാട്ടത്തിനു പുറമേ തുന്നല്‍വേല, പാരമ്പര്യവൈദ്യം (പ്രത്യേകിച്ചും ബാലചികിത്സ), എന്നിവയും അവരുടെ കുലത്തൊഴിലുകളാണ്. അകനാള്‍ നീക്ക്, കെന്ത്രോന്‍പാട്ട് (ഗന്ധര്‍വന്‍ പാട്ട്), കുറുന്തിനിപ്പാട്ട്, പക്ഷിപീഡ നീക്ക്, മറ്റു മാന്ത്രികബലികര്‍മങ്ങള്‍ എന്നിവയിലും വണ്ണാന്മാര്‍ ഏര്‍പ്പെട്ടുവന്നിരുന്നു. ഏറ്റവും കൂടുതല്‍ തെയ്യങ്ങള്‍ കെട്ടിയാടിവരുന്നത് വണ്ണാന്മാരാണ്. ഭഗവതി, ഭദ്രകാളി, ഭൂതം, നാഗം, യക്ഷഗന്ധര്‍വന്‍, പുലിദൈവങ്ങള്‍, വീരന്മാര്‍ തുടങ്ങി വിവിധ തരത്തിലുള്ള തെയ്യങ്ങള്‍ അവര്‍ കെട്ടിയാടും. ദുര്‍മൃതിയടഞ്ഞ മനുഷ്യരുടെയും മണ്‍മറഞ്ഞ പൂര്‍വികരുടെയും വീരവനിതകളുടെയും വീരപുരുഷന്മാരുടെയും സങ്കല്പങ്ങളിലുള്ള തെയ്യങ്ങളില്‍ ഭൂരിഭാഗവും വണ്ണാന്മാരാണ് കെട്ടുന്നത്. ദേവതകളെ പുരസ്കരിച്ചുള്ള തോറ്റംപാട്ടുകളും ഇവര്‍ക്കിടയില്‍ സമൃദ്ധമായുണ്ട്.

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ മലയര്‍ തെയ്യം കെട്ടിവരുന്നവരാണ്. മലയക്കുടികളില്ലാത്ത ഗ്രാമങ്ങള്‍ ഇവിടങ്ങളില്‍ കുറവാണ്. ശ്രീമഹാദേവന്റെ പിണിയൊഴിപ്പാന്‍ പിറന്ന 'ഭദ്രദേവവര്‍ഗ'മാണ് തങ്ങളെന്ന് ഇവര്‍ 'കണ്ണേര്‍പാട്ടി'ല്‍ അവകാശപ്പെടുന്നു. പാടുന്നതിലും കൊട്ടുന്നതിലും മലയര്‍ക്കു പ്രത്യേക വൈദഗ്ധ്യമുണ്ട്. മറ്റു വിഭാഗക്കാരുടെ തെയ്യത്തിനും ഇവര്‍ വാദ്യക്കാരായി പോകും. മലയികള്‍ നാട്ടുപേറ്റിച്ചികളായിരുന്നു. മാന്ത്രിക പാരമ്പര്യവും മലയര്‍ക്കുണ്ട്. മലയന്‍ കെട്ട്, കണ്ണേര്‍ പാട്ട് എന്നിവ ഇവര്‍ നടത്തിവരുന്ന കര്‍മങ്ങളാണ്. കാര്‍ഷിക-ഗോസമൃദ്ധിക്കു വേണ്ടിയുള്ള 'കോതമൂരിയാട്ടം' (ഗോദാവരിയാട്ടം) എന്ന കലയും മലയരുടെ പൈതൃകമാണ്. ഭൈരവന്‍, കുട്ടിച്ചാത്തന്‍, ഗുളികന്‍, പൊട്ടന്‍, ഉച്ചിട്ട, കുറത്തി എന്നീ മന്ത്രമൂര്‍ത്തികള്‍ മലയത്തെയ്യങ്ങളില്‍ മുഖ്യങ്ങളാണ്. രക്തചാമുണ്ഡി, രക്തേശ്വരി, വിഷ്ണുമൂര്‍ത്തി, മടയില്‍ചാമുണ്ഡി, കണ്ഠാകര്‍ണന്‍ (ഘണ്ടാകര്‍ണന്‍) എന്നിവയും മലയര്‍ കെട്ടിയാടുന്ന തെയ്യങ്ങളില്‍പ്പെടുന്നു.

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ വേലന്മാര്‍ തെയ്യാട്ടക്കാരാണ്. മറ്റു പ്രദേശങ്ങളിലെ വേലന്മാരില്‍നിന്ന് ഭിന്നരാണിവര്‍. 'തുളുവേല'ന്മാരായ ഇവരുടെ ആദിസങ്കേതം തുളുനാട്ടിലെ കുണ്ഡോറ എന്ന സ്ഥലമായിരുന്നുവത്രെ. കുണ്ഡോറച്ചാമുണ്ഡി വേലരുടെ പ്രധാന തെയ്യമാണ്. പുള്ളിക്കുറത്തി, കുഞ്ഞാര്‍കുറത്തി, ധൂമഭഗവതി, പഞ്ചുരുളി, മലങ്കുറത്തി, ചുടലഭദ്രകാളി, പുളിച്ചാമുണ്ഡി, കാലചാമുണ്ഡി, ഗുളികന്‍, ബപ്പിരിയന്‍, അയ്യപ്പന്‍ തുടങ്ങി അനേകം തെയ്യങ്ങള്‍ വേലത്തെയ്യങ്ങളില്‍പ്പെടുന്നു. തെയ്യാട്ടത്തിന് ചെണ്ടകൊട്ടുവാനും പാടുവാനും വേലത്തികള്‍കൂടി പങ്കുകൊള്ളാറുണ്ട്.

അഞ്ഞൂറ്റാന്‍ എന്ന ഒരു വിഭാഗക്കാരും തെയ്യം കെട്ടാറുണ്ട്. നീലേശ്വരത്താണ് ഇവരുടെ വസതികള്‍. ഇവര്‍ വേലന്മാരുടെ ഒരു വിഭാഗമാണെന്നു കരുതുന്നു. വേലന്‍ അഞ്ഞൂറ്റാന്‍ എന്നാണ് തങ്ങളുടെ സമുദായത്തിന്റെ പേരെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ മറ്റു വേലന്മാരുമായി ഇവര്‍ക്ക് ബന്ധം കാണുന്നില്ല. തിറയാട്ടം നടത്തുന്ന മൂന്നൂറ്റാന്മാരുമായിട്ടു മാത്രമേ അല്പം ബന്ധം കാണുന്നുള്ളൂ. തിരുവര്‍കാട്ടു ഭഗവതി, പുതിയ ഭഗവതി, പൂമാരുതന്‍, തുളുവീരന്‍ തുടങ്ങി ഏതാനും തെയ്യങ്ങള്‍ മാത്രമേ മുന്നൂറ്റാന്മാര്‍ കെട്ടിയാടാറുള്ളൂ. പാനൂരിലെ അഞ്ഞൂറ്റാന്മാര്‍ മുത്തപ്പന്‍ ദൈവത്തെ കെട്ടിയാടുമത്രെ.

ഹോസ്ദുര്‍ഗ്, തളിപ്പറമ്പ് താലൂക്കുകളില്‍ കണ്ടുവരുന്ന മാവിലരും തെയ്യംകെട്ടിവരുന്നവരാണ്. മാവിലരില്‍ മലയാളം സംസാരിക്കുന്നവരും തുളു സംസാരിക്കുന്നവരുമുണ്ട്. തുളുമാവിലരുടെ ഒരു അവാന്തരവിഭാഗമാണ് ഹോസ്ദുര്‍ഗ് താലൂക്കിലെ ചിറവര്‍. മാവിലര്‍ കെട്ടിയാടാറുള്ള വിഷ്ണുമൂര്‍ത്തി, ചാമുണ്ഡി, കുറത്തി, കുറവന്‍, ഗുളികന്‍, കാപ്പാളത്തി ചാമുണ്ഡി, വേത്താളന്‍, കാട്ടുമടന്ത, മന്ത്രമൂര്‍ത്തി തുടങ്ങിയ തെയ്യങ്ങളെല്ലാം ചിറവരും കെട്ടിവരുന്നു. മലയാളമാവിലര്‍ ഈ തെയ്യങ്ങള്‍ക്കു പുറമേ മംഗലച്ചാമുണ്ഡി, കരിയത്തുചാമുണ്ഡി, വണ്ണാത്തി ഭഗവതി, കമ്മിയമ്മ, പരാളിയമ്മ, വീരഭദ്രന്‍, വീരമ്പിനാര്‍ തുടങ്ങിയ തെയ്യങ്ങളും കെട്ടിയാടും.

ഏഴിമല, പെരുവാമ്പ, കുറ്റൂര്, കോയിപ്പാറ, പെരിങ്ങോം എന്നീ പ്രദേശങ്ങളില്‍ (കണ്ണൂര്‍ ജില്ലയില്‍) വസിക്കുന്ന ചിങ്കത്താന്മാര്‍ തെയ്യം കെട്ടിയാടുന്നവരാണ്. കോലത്തിരി രാജാക്കന്മാരുടെ ചുങ്കം പിരിവുകാരായിരുന്നു തങ്ങളെന്നും, തമ്പുരാന്റെ കല്പനപ്രകാരമാണ് തങ്ങള്‍ തെയ്യം കെട്ടുവാന്‍ തുടങ്ങിയതെന്നും അവരില്‍ ചിലര്‍ പറയുന്നു. ഇതെന്തായാലും കോലത്തിരിമാരുടെ ആരാധനാലയങ്ങളായ തിരുവാര്‍കാട്ടുകാവിലും വീരചാമുണ്ഡിക്ഷേത്രത്തിലും ചിങ്കത്താന്മാരുടെ തെയ്യങ്ങള്‍ക്കു പ്രാമുഖ്യമുണ്ട്. മലയാളമാവിലരുമായി പല കാര്യങ്ങളിലും ഇവര്‍ക്കു ബന്ധം കാണുന്നു. തായിപ്പരദേവത, വീരചാമുണ്ഡി, പുതിയ ഭഗവതി, കമ്മിയമ്മ, പരാളിയമ്മ, വണ്ണാത്തി ഭഗവതി, നാഗകന്നി, ആനാടി ഭഗവതി, മംഗലച്ചാമുണ്ഡി എന്നീ തെയ്യങ്ങള്‍ ചിങ്കത്താന്മാര്‍ കെട്ടിയാടാറുണ്ട്.

കാസര്‍ഗോഡ്, ഹോസ്ദുര്‍ഗ് എന്നീ താലൂക്കുകളില്‍ കണ്ടുവരുന്ന കോപ്പാളര്‍ എന്ന വിഭാഗക്കാര്‍ കോലം കെട്ടിയാടിവരുന്നവരാണ്. കുണ്ടാര്‍ചാമുണ്ഡി, കുഞ്ഞാര്‍കുറത്തി, ധൂമാഭഗവതി, ഗുളിയന്‍, കല്ലുരൂട്ടി, പടിഞ്ഞാറെച്ചാമുണ്ഡി, പഞ്ചുരുളി, അണ്ണപ്പഞ്ചുരുളി എന്നീ ദേവതകളുടെ തെയ്യങ്ങള്‍ കോപ്പാളരുടെ തെയ്യങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.

കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ പുലയര്‍ അവരുടെ ദേവതാസ്ഥാനങ്ങളിലും കോട്ടങ്ങളിലും ഭവനങ്ങളിലും തെയ്യം കെട്ടിയാടാറുണ്ട്. പൂര്‍വികരായ കാരണവന്മാരുടെയും മണ്‍മറഞ്ഞ വീരപുരുഷന്മാരുടെയും സങ്കല്പത്തിലുള്ള കോലങ്ങള്‍ ധരിച്ചാടുന്നതില്‍ പുലയര്‍ പ്രത്യേകം താത്പര്യമുള്ളവരാണ്. പുലിമറഞ്ഞ തൊണ്ടച്ചന്‍ (കാരികുരിക്കള്‍), മരുതിയോടന്‍ കുരിക്കള്‍, പനയാര്‍കുരിക്കള്‍, വെള്ളുക്കുരിക്കള്‍, സമ്പ്രദായം, ഐപ്പള്ളിത്തെയ്യം, പൊല്ലാലന്‍കുരിക്കള്‍, വട്ട്യന്‍പൊള്ള എന്നീ തെയ്യങ്ങള്‍ ആ വിഭാഗത്തില്‍പ്പെടുന്നു. കൂടാതെ, പുലപൊട്ടന്‍, പുലഗുളികന്‍, കുട്ടിച്ചാത്തന്‍, ഉച്ചിട്ട, കുറത്തി, കരിഞ്ചാമുണ്ഡി, കരിവാള്, കലന്താട്ട് ഭഗവതി, കാവുമ്പായി ഭഗവതി, കൊവ്വമ്മല്‍ ഭഗവതി, ചീറങ്ങോട്ടു ഭഗവതി, ചീറത്തു ഭഗവതി, തമ്പുരാട്ടി, തായിപ്പരദേവത, കരിഞ്ചാമുണ്ഡി, തെക്കന്‍കരിയാത്തന്‍, ധര്‍മദൈവം, നാഗകന്നി, പടമടക്കിത്തമ്പുരാട്ടി, തിരുവപ്പന്‍, പുലച്ചാമുണ്ഡി, രക്തേശ്വരി, വിഷ്ണുമൂര്‍ത്തി തുടങ്ങിയവയും പുലത്തെയ്യങ്ങളില്‍പ്പെടുന്നു.

ചടങ്ങുകളും അനുഷ്ഠാനങ്ങളും

തെയ്യാട്ടവുമായി ബന്ധപ്പെട്ട് നിരവധി ആചാരങ്ങളും അനുഷ്ഠാനങ്ങളും ചടങ്ങുകളുമുണ്ട്. പ്രാദേശികഭേദം മാത്രമല്ല സ്ഥാനങ്ങളുടെ വ്യത്യാസങ്ങളും കെട്ടിയാടുന്ന സമുദായങ്ങളുടെ വ്യത്യാസങ്ങളും അവയില്‍ വൈവിധ്യമുളവാക്കുന്ന ഘടകങ്ങളാണ്.

തെയ്യം പുറപ്പാട്

തെയ്യം കെട്ടുന്ന കോലധാരികളും നോറ്റിരിക്കുന്ന കോമരവും സ്ഥാനികരും വ്രതനിഷ്ഠയോടെയിരിക്കണം. കര്‍മസന്നദ്ധതയ്ക്കു വേണ്ടി ശരീരത്തെയും മനസ്സിനെയും പാകപ്പെടുത്തി ശുദ്ധീകരിച്ചെടുക്കുവാന്‍ വ്രതാനുഷ്ഠാനങ്ങള്‍ സഹായിക്കുമത്രെ. കോലക്കാരന്‍ ദേവതാഭേദമനുസരിച്ച് മൂന്ന് ദിവസം, അഞ്ച് ദിവസം, ഏഴ് ദിവസം എന്നിങ്ങനെ നിശ്ചിതകാലം വ്രതമെടുക്കും. 'ഒറ്റക്കോലം' തുടങ്ങിയ തീക്കോലങ്ങള്‍ക്കും ഭാരമേറിയ മുടി തലയില്‍ വഹിക്കേണ്ട തെയ്യങ്ങള്‍ക്കും മറ്റും കൂടുതല്‍ നാളുകള്‍ വ്രതമെടുത്തിരിക്കണം. വ്രതമെടുത്തിരിക്കുന്ന സമയത്ത് പ്രത്യേകം കെട്ടിയ കുടിലില്‍ വസിച്ച് ശുദ്ധമായ ഭക്ഷണം കഴിക്കണമെന്നാണ് നിയമം. മത്സ്യമാംസാദികളെല്ലാം വര്‍ജിക്കണം. മദ്യം കഴിക്കുന്ന തെയ്യമാണെങ്കില്‍പ്പോലും തെയ്യാട്ടത്തിന്റെ കര്‍മാംശമായിട്ടേ മദ്യം കഴിക്കാവൂ.

തെയ്യാട്ടത്തിന് കോലധാരിയെ കുറേനാളുകള്‍ക്കു മുമ്പേ തീരുമാനിക്കും. ആ ചടങ്ങിന് 'അടയാളം കൊടുക്കല്‍' എന്നാണ് പറയുക. ദേവതാസ്ഥാനത്തിനു മുന്നില്‍വച്ചാണ് ആ ചടങ്ങ് നടത്തേണ്ടത്. വെറ്റിലയും അടയ്ക്കയും പണവും കോലക്കാരന് നല്കി ഇന്ന കോലം കെട്ടണമെന്ന് ആചാരപ്പേരു പറഞ്ഞ് ഏല്പിക്കണം. വ്രതമെടുക്കേണ്ട കോലമാണെങ്കില്‍ അതോടെ വ്രതാനുഷ്ഠാനവും ആരംഭിക്കണം.

കോലക്കാരും വാദ്യക്കാരും 'സ്ഥാന'ത്തെത്തിക്കഴിഞ്ഞാല്‍ വാദ്യങ്ങള്‍ കൊട്ടും. പടഹാദിയായിട്ടാണ് തെയ്യാട്ടച്ചടങ്ങുകള്‍ ആരംഭിക്കുന്നത്. 'തെയ്യം കൂടല്‍' എന്നാണ് ഈ ചടങ്ങിന് പ്രാദേശികമായ വ്യവഹാരം. തോറ്റമുള്ള തെയ്യങ്ങളുടെ 'ഉച്ചത്തോറ്റം' സന്ധ്യയ്ക്കു മുമ്പായി നടത്തും. 'അന്തിത്തോറ്റം' സന്ധ്യയ്ക്കുശേഷമാണു മിക്ക ദിക്കിലും കണ്ടുവരുന്നത്. ചില ദേവതകള്‍ക്കു 'വെള്ളാട്ട'മാണ്. അതും സന്ധ്യയ്ക്കു മുമ്പായോ രാത്രിയിലോ നടക്കും.

തെയ്യങ്ങള്‍ക്ക് വേഷമണിയുവാന്‍ അണിയറയുണ്ടാകും. സ്ഥിരമായി പുര പണിതിട്ടില്ലാത്ത സ്ഥാനങ്ങളില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ മറകെട്ടി അണിയറയുണ്ടാക്കും. മുഖത്തെഴുത്തും അണിഞ്ഞൊരുങ്ങലുമൊക്കെ പ്രായേണ അണിയറയില്‍ നിന്നുതന്നെയാണ് പതിവ്. ചെറിയ മുടിവയ്ക്കുന്ന തെയ്യങ്ങളെല്ലാം അണിയറയില്‍നിന്നു കെട്ടിപ്പുറപ്പെട്ടുവരും. എന്നാല്‍, വലിയ മുടി വയ്ക്കേണ്ട തെയ്യങ്ങള്‍ പള്ളിയറയ്ക്കു മുമ്പില്‍ വന്ന ശേഷമാണ് മുടി വയ്ക്കുക. പള്ളിയറയ്ക്കു മുമ്പില്‍ വന്ന് അരിയും തിരിയും വച്ച നാക്കില വാങ്ങിയശേഷം, വടക്കോട്ടു തിരിഞ്ഞ് നാക്കിലവച്ച്, 'വരവിളിത്തോറ്റം' പാടുവാന്‍ തുടങ്ങും. വച്ചുകെട്ടുവാന്‍ ശേഷിച്ച അണിയലങ്ങള്‍ അപ്പോള്‍ അലങ്കരിക്കും. മുടി അണിയിക്കുന്നതും ആ സന്ദര്‍ഭത്തിലത്രെ. ഒടുവില്‍ മുകുരദര്‍ശനമാണ്. ദേവതാരൂപം കോലക്കാരന്‍ കണ്ണാടിയില്‍ നോക്കിക്കാണുന്നു. താന്‍ ദേവതയായി മാറിയെന്ന ഭാവം കോലക്കാരനില്‍ ജനിപ്പിക്കുവാന്‍ പ്രസ്തുത ചടങ്ങിനു കഴിയും. സ്ഥാനത്തു നിന്ന് കര്‍മി അരിയെറിയുന്നതും ആ സന്ദര്‍ഭത്തിലായിരിക്കും. അതോടെ കോലക്കാരന്‍ തെയ്യമായി ഉറഞ്ഞുതുള്ളുവാന്‍ തുടങ്ങും. കുരുതിതര്‍പ്പണം ആ സന്ദര്‍ഭത്തില്‍ നടത്താറുണ്ട്.

തെയ്യം കെട്ടി പുറപ്പെട്ടാല്‍ നര്‍ത്തനവും കലാശാദികളും നടക്കും. അതുകഴിഞ്ഞാല്‍ ചില തെയ്യങ്ങള്‍ ശകുനം നോക്കാറുണ്ട്. വെറ്റില, അടയ്ക്ക, നാളികേരം എന്നിവയെറിഞ്ഞ് അതിന്റെ ഗതിനോക്കുകയാണ് ആ ചടങ്ങ്. ചില തെയ്യങ്ങള്‍ പൊയ്മുഖം വെച്ചാടും. ചില തെയ്യങ്ങള്‍ക്ക് 'കലശം' ഉണ്ട്. കലാശത്തോടൊപ്പമോ അതിനുശേഷമോ ആണ് 'കലശമെഴുന്നള്ളിപ്പ്'. മദ്യം നിറച്ച മണ്‍കുംഭങ്ങളാണ് 'കലശം'. അനേകം കുംഭങ്ങള്‍ മേല്‍ക്കുമേലെവച്ച് കുരുത്തോലകൊണ്ട് അലങ്കരിച്ചിരിക്കും. അത് ഒരുക്കി വയ്ക്കുവാന്‍ കലശത്തറയുണ്ടാകും. കലശം തയ്യാറാക്കുകയും അത് തലയില്‍ എഴുന്നള്ളിക്കുകയും ചെയ്യേണ്ടത് തീയസമുദായത്തില്‍പ്പെട്ട വ്യക്തിയാണ്. 'കലശക്കാരന്‍' എന്നാണ് അയാളെ വിളിക്കുക. അത് ആചാരപ്പേരാണ്. തെയ്യത്തിനഭിമുഖമായി നിന്നുകൊണ്ട്, തെയ്യത്തിന്റെ നര്‍ത്തനത്തിനനുഗുണമായി കലശക്കാരന്‍ പിറകോട്ടു നീങ്ങുകയാണ് കലശമെഴുന്നള്ളിപ്പിന്റെ സ്വഭാവം.

തെയ്യങ്ങള്‍ക്ക് 'മുമ്പുസ്ഥാനം പറയുക' എന്നൊരു പതിവുണ്ട്. ദേവതകളുടെ ഉദ്ഭവചരിതങ്ങളും സഞ്ചാരകഥകളും സൂചിപ്പിക്കുന്ന സ്വഗതാഖ്യാന രീതിയിലുള്ള താളനിബദ്ധമായ ഗദ്യമാണ് മുമ്പുസ്ഥാനം. ചില തെയ്യങ്ങള്‍ക്ക് 'കുലസ്ഥാനം', 'കീഴാചാരം' എന്നിവ പതിവുണ്ട്. മുമ്പുസ്ഥാനത്തിന്റെ മട്ടിലുള്ളവതന്നെയാണിവയും. കീഴാചാരത്തിന് ചിലേടങ്ങളില്‍ 'സ്വരൂപവിചാരം' എന്നും പറയും. കേരളത്തിലെ പഴയ 'സ്വരൂപ'ങ്ങളുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നവയാണ് 'സ്വരൂപ വിചാരം'. വൈരജാതന്‍, ക്ഷേത്രപാലന്‍ തുടങ്ങിയവയ്ക്ക് 'സ്വരൂപവിചാരം' പ്രധാനമാണ്.

ഭക്തജനങ്ങള്‍ക്ക് കുറികൊടുത്ത് അനുഗ്രഹം ചൊരിയുകയെന്നത് തെയ്യാട്ടത്തിലെ ശ്രദ്ധേയമായ മൂഹൂര്‍ത്തമാണ്. പ്രസാദമായി നല്കുന്നതാണ് 'കുറി'. ഭഗവതിമാര്‍ മഞ്ഞക്കുറിയാണ് കൊടുക്കുക. അരിയും മഞ്ഞളും പൊടിച്ചാണ് അതുണ്ടാക്കുന്നത്. ഔഷധവീര്യമുള്ള ഈ പ്രസാദം രോഗപീഡ അനുഭവിക്കുന്നവര്‍ക്ക് ഗുണം വരുത്താതിരിക്കില്ല. മുത്തപ്പന്‍, വെളുത്തഭൂതം, ഊര്‍പ്പഴച്ചി, വേട്ടയ്ക്കൊരുമകന്‍ തുടങ്ങിയവര്‍ പ്രസാദമായി ഉണക്കലരിയാണ് നല്കുക. ഭൈരവാദികളായ (ശിവാംശഭൂതങ്ങളായ) ദേവതമാര്‍ ഭസ്മം 'കുറി'യായി കൊടുക്കും. കുറികൊടുക്കുമ്പോള്‍ ഭക്തജനങ്ങള്‍ തെയ്യങ്ങള്‍ക്ക് പണം കൊടുക്കും. 'കുറി തൊടാന്‍ കൊടുക്കുക' എന്നാണ് ഇതിനു പറയുക. 'ഗുണംവരട്ടെ' എന്ന് തെയ്യം അനുഗ്രഹം ചൊരിയും. ചിലപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ മൊഴിഞ്ഞുവെന്നും വരാം. ഭക്തന്മാര്‍ അവരുടെ ദുഃഖങ്ങളും ദുരിതങ്ങളും ആവശ്യങ്ങളും തെയ്യത്തോടുണര്‍ത്തിക്കും. അവയ്ക്കുള്ള പരിഹാരമാര്‍ഗങ്ങള്‍ തെയ്യം അരുളിച്ചെയ്യും. തെയ്യങ്ങളുടെ മൊഴികളെ 'ഉരിയാട്ടു കേള്‍പ്പിക്കല്‍' എന്നും പറയാറുണ്ട്. തെയ്യങ്ങള്‍ക്കു നേര്‍ച്ചകള്‍ നല്കുന്ന പതിവുണ്ട്. കണ്ണ്, മൂക്ക്, ചെവി, കൈ, കാല് മുതലായ അവയവങ്ങളുടെ രൂപങ്ങളും ആള്‍രൂപങ്ങളും വെള്ളികൊണ്ടോ സ്വര്‍ണംകൊണ്ടോ നിര്‍മിച്ചുവച്ചിരിക്കും. കാവിലോ കഴകത്തിലോ കളിയാട്ടം നടക്കുമ്പോള്‍ ചെറിയ തുക കൊടുത്താല്‍ ഭക്തന്മാര്‍ക്ക് ഇവ ലഭിക്കും. അത് വാങ്ങി തെയ്യത്തിനു നേരിട്ടു സമര്‍പ്പിക്കാം. ഏതെങ്കിലും അവയവത്തിനോ ശരീരത്തിനു മൊത്തമായോ അസുഖമുണ്ടായാലാണ് ഇത്തരം നേര്‍ച്ചകള്‍ സമര്‍പ്പിക്കപ്പെടുന്നത്. സന്താനലഭ്യത്തിനുവേണ്ടി 'തൊട്ടിലും കുഞ്ഞും' (മാതൃക) സമര്‍പ്പിക്കുന്ന പതിവുമുണ്ട്. ഭഗവതിമാര്‍ക്കു നേര്‍ച്ചയായി പട്ട് ഒപ്പിക്കല്‍ നടത്തുന്നു. കോഴി, ആട് എന്നിവയെ ചില രൌദ്രദേവതമാര്‍ക്കു നേര്‍ച്ചയായി കൊടുക്കാറുണ്ട്. പന്തം വച്ചാടുന്ന തെയ്യങ്ങള്‍ക്ക് പന്തത്തിന് വെളിച്ചെണ്ണ കൊടുക്കുകയെന്നതും സാധാരണമാണ്.

കോഴിയറവ് പല തെയ്യങ്ങള്‍ക്കും പ്രധാനമാണ്. ശാക്തേയക്കാവുകളില്‍ അതിനു പ്രത്യേക സ്ഥാനമുണ്ടാകും. ചില കാവുകളില്‍ തെയ്യംതന്നെ കുരുതിതര്‍പ്പണം നടത്തും. 'കോഴിയും കുരുതിയും' വേണ്ടാത്ത തെയ്യങ്ങള്‍ക്ക് 'പാരണ'യ്ക്കുള്ള വസ്തുക്കള്‍ ഒരു വലിയ തട്ടിലാക്കി സമര്‍പ്പിക്കും. 'പാരണ'യില്ലാത്ത തെയ്യങ്ങള്‍ക്കാകട്ടെ ചന്ദനം, പണക്കിഴി, അരി, നാളികേരം, തണ്ണീനമൃത്, വെറ്റില, അടയ്ക്ക എന്നിവ ഒരു പാത്രത്തിലാക്കി സമര്‍പ്പിക്കുകയാണു വേണ്ടത്. മദ്യപിക്കുന്ന തെയ്യങ്ങള്‍ക്ക് മദ്യം നല്കും. മുത്തപ്പന്‍, കതിവന്നൂര്‍ വീരന്‍ എന്നീ തെയ്യങ്ങള്‍ അതിനു ദൃഷ്ടാന്തമാണ്.

നായാട്ടു ദേവതകള്‍ക്ക് തെയ്യാട്ടത്തോടനുബന്ധിച്ച് നായാട്ടു നടത്തുകയെന്ന ചടങ്ങ് നിര്‍ബന്ധമാണ്. വ്രതമെടുത്ത കുറേപ്പേര്‍ നായാട്ടു നടത്തി കൊണ്ടുവരുന്ന മാംസം തെയ്യത്തിനു കാഴ്ചവയ്ക്കണം. പിന്നീടതു പാകം ചെയ്ത് ഭക്തജനങ്ങള്‍ക്ക് പ്രസാദമായി നല്കാം. വയനാട്ടു കുലവന്‍ തെയ്യത്തിന് നായാട്ട് പ്രധാനമാണ്. ചില കാവുകളില്‍ 'മീനമൃതാ'ണ് തെയ്യത്തിനു കാഴ്ചയായി സമര്‍പ്പിക്കേണ്ടത്. വ്രതമെടുത്തു ശുദ്ധിയോടിരിക്കുന്ന കുറേപ്പേര്‍ അടുത്തുള്ള പുഴയില്‍ ആഘോഷപൂര്‍വം ചെന്ന് മത്സ്യങ്ങളെ പിടിച്ചു കാഴ്ചയായി കൊണ്ടുവരും. കീഴറക്കോവിലകം, തിരുവര്‍കാട്ടുകാവ്, അഷ്ടമച്ചാല്‍ ഭഗവതിസ്ഥാനം എന്നിവിടങ്ങളില്‍ 'മീനമൃത്' പ്രധാനമാണ്.

തെയ്യം സമാപിക്കുന്ന ചടങ്ങിന് 'മുടിയെടുക്കല്‍' എന്നാണ് പേര്. അതിനുമുമ്പ് 'ആത്മം കൊടുക്കും'. കോലക്കാരനിലെ ദേവതാചൈതന്യം ദേവതാസ്ഥാനത്തേക്കുതന്നെ സമര്‍പ്പിക്കുന്നുവെന്നാണ് അതിലെ സങ്കല്പം. കര്‍മിയോടും കോമരത്തോടും ഭക്തജനങ്ങളോടും 'ആത്മം കൊടുക്കട്ടെ' എന്ന് ചോദിച്ചതിനുശേഷമാണ് തെയ്യങ്ങള്‍ വിടവാങ്ങുന്നത്.

അനുഷ്ഠാന നര്‍ത്തനം

വാദ്യം, ഗീതം (തോറ്റംപാട്ട്) എന്നിവ ചേര്‍ന്നുള്ള അനുഷ്ഠാന നര്‍ത്തനമാണ് തെയ്യം. ചെണ്ട, ഇലത്താളം, ചീനിക്കുഴല്‍ തുടങ്ങിയ വാദ്യങ്ങളുടെ താളമേളങ്ങള്‍ക്കനുഗുണമായാണ് തെയ്യങ്ങള്‍ ആടുന്നത്. പുലയരും മാവിലരും തുടി ഉപയോഗിക്കും. ഓരോ തെയ്യത്തിന്റെയും ഓരോ തോറ്റത്തിന്റെയും നര്‍ത്തനരീതിക്ക് വ്യത്യാസം കാണാം. നര്‍ത്തനങ്ങള്‍ക്കു പ്രത്യേക താളക്രമമുണ്ട്. ഉറഞ്ഞുതുള്ളുക, കാവിന്റെ (സ്ഥാനത്തിന്റെ) തിരുമുറ്റത്ത് പ്രത്യേക രീതിയില്‍ ആടുക, നര്‍ത്തനം ചെയ്തുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നീങ്ങുക, പള്ളിയറയ്ക്കു നൃത്തപ്രദക്ഷിണം ചെയ്യുക, കലശത്തറയ്ക്കു ചുറ്റും നര്‍ത്തനം ചെയ്യുക, കലശമെഴുന്നള്ളിക്കുമ്പോള്‍ ലാസ്യം ചെയ്തുകൊണ്ട് നീങ്ങുക, വിവിധ കലാശങ്ങള്‍ ചവിട്ടുക എന്നീ പ്രകാരം വിവിധ നര്‍ത്തനരീതികള്‍ തെയ്യാട്ടത്തില്‍ പതിവുള്ളതാണ്. നര്‍ത്തനത്തിന്റെ താളവട്ടങ്ങള്‍ വായ്ത്താരിയായി പഠിക്കാറുണ്ട്. ദീര്‍ഘകാല പരിശീലനംകൊണ്ടു മാത്രമേ നല്ലൊരു കോലക്കാരനാകുവാന്‍ സാധിക്കൂ.

തെയ്യങ്ങളുടെ നൃത്തകലാശാദികള്‍ ചില പ്രത്യേക ആശയങ്ങളെ പ്രതിരൂപാത്മകമായി പ്രതിഫലിപ്പിക്കുന്ന സന്ദര്‍ഭങ്ങള്‍ വിരളമല്ല. ഭഗവതി, കാളി, ഭദ്രകാളി എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന തെയ്യങ്ങള്‍ക്ക് 'അസുരാട്ടക്കലാശം' എന്ന നര്‍ത്തനവിശേഷം പൊതുവേയുള്ളതാണ്. അസുരാന്തകിമാരാണ് ആ ദേവതമാരെന്നാണ് അതിന്റെ പിന്നിലുള്ള സങ്കല്പം. വലിയമുടി തെയ്യങ്ങള്‍ക്ക് ഉഗ്രതാണ്ഡവത്തെക്കാള്‍ ലാസ്യപ്രധാനമായ ചലനമാണ് കാണുക.

തെയ്യങ്ങള്‍ സംഘമായും ഒറ്റയ്ക്കും ആടും. പന്തം വച്ചാടുന്ന ചില തെയ്യങ്ങളുമുണ്ട്. ഉഗ്രദേവതകളാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്. 'മേലേരി'(തീക്കൂമ്പാരം)യില്‍ വീഴുന്ന തെയ്യങ്ങളെയും കാണാം. 'ഒറ്റക്കോലം' എന്ന് വിശേഷിപ്പിക്കാറുള്ള വിഷ്ണുമൂര്‍ത്തിയും പൊട്ടന്‍ തെയ്യവും തീയില്‍ വീഴുക പതിവാണ്. ഉച്ചിട്ട എന്ന തെയ്യം കനലില്‍ ഇരിക്കും. പന്തം വച്ചാടുന്ന തെയ്യങ്ങള്‍ രാത്രിയുടെ അന്ത്യയാമത്തിലാണ് പ്രായേണ പുറപ്പെടുന്നത്. കൈകളില്‍ പന്തങ്ങള്‍ വഹിച്ചുകൊണ്ടാടുന്ന തെയ്യങ്ങളുമുണ്ട്. മുച്ചിലോട്ടുഭഗവതി അതിനു തെളിവാണ്. വിരലുകളില്‍ പച്ചയോല ചുറ്റി തിരിവച്ച് തീകൊളുത്തി ഉഗ്രനര്‍ത്തനം ചെയ്യുന്ന തെയ്യമാണ് പുള്ളിബ്ഭഗവതി. തിരികള്‍ കടിച്ചുകൊണ്ട് നര്‍ത്തനം ചെയ്യുന്ന തെയ്യമാണ് കുണ്ഡോറച്ചാമുണ്ഡി. മുഖാവരണം അണിഞ്ഞും കൈകളില്‍ ഓലച്ചൂട്ടുകള്‍ കത്തിച്ചുപിടിച്ചും നര്‍ത്തനം ചെയ്യുന്ന തെയ്യങ്ങളാണ് മടയില്‍ ചാമുണ്ഡി, കുണ്ഡോറച്ചാമുണ്ഡി തുടങ്ങിയവ.

പല തെയ്യങ്ങളും ആയുധങ്ങളെടുത്തുകൊണ്ടാണ് നര്‍ത്തനം ചെയ്യുന്നത്. ഭഗവതിമാരും വീരപുരുഷ സങ്കല്പത്തിലുള്ള തെയ്യങ്ങളും വാള്‍, പരിച എന്നിവ എടുക്കും. കതിവന്നൂര്‍ വീരന്‍ തെയ്യത്തെപ്പോലുള്ള വീരന്മാര്‍ പയറ്റുമുറകള്‍ പ്രകടിപ്പിക്കാറുണ്ട്. വാളും പരിചയും വിവിധങ്ങളായ ആകൃതികളില്‍ കാണാറുണ്ട്. ശൂലമാണ് ഗുളികന്റെ ആയുധം. പൊട്ടനും കുറത്തിയും ചെറിയ കത്തി കയ്യിലെടുക്കും. നായാട്ടുധര്‍മമുള്ള തെയ്യങ്ങള്‍ വില്ലും ശരവുമാണ് എടുക്കുന്നത്. വയനാട്ടുകുലവന്‍, കണ്ടനാര്‍ കേളന്‍, മുത്തപ്പന്‍, വിഷ്ണുമൂര്‍ത്തി തുടങ്ങിയ തെയ്യങ്ങള്‍ അതില്‍പ്പെടുന്നു. 'ഒപ്പനപ്പൊന്തി'എന്ന ആയുധമാണ് പെരുമ്പുഴയച്ചനും പൂമാരുതനും മറ്റും എടുക്കുന്നത്. കാവുകളിലും കഴകങ്ങളിലും സ്ഥാനങ്ങളിലും തറവാടുകളിലും ഇത്തരം ആയുധങ്ങള്‍ വച്ചു പൂജിക്കും. തെയ്യങ്ങള്‍ പുറപ്പെടുമ്പോള്‍ അവ 'സ്ഥാന'ത്തു നിന്നു കൊടുക്കുന്ന പതിവുണ്ട്.

ഉലക്ക കൈയിലേന്തി, നെല്ലുകുത്തുന്നതുപോലെ അഭിനയിച്ചുകൊണ്ട് ആടുന്ന തെയ്യമാണ് 'മോന്തിക്കോലം'. ചാമുണ്ഡി കുണ്ഡോറപ്പന്റെ ദാസിയായിരുന്ന ഒരവസ്ഥയെ സൂചിപ്പിക്കുന്ന രംഗമത്രെ അത്. പടയ്ക്കെത്തി ഭഗവതി കൈകളില്‍ ഉലക്ക, മുറം, ഏറ്റുകത്തി, അടിമാച്ചി (ചൂല്) തുടങ്ങിയ സാധനങ്ങള്‍ എടുക്കും.

ചതുര്‍വിധാഭിനയങ്ങളില്‍ ആംഗികാഭിനയം തെയ്യാട്ടത്തില്‍ കുറവാണ്. എങ്കിലും ചില തെയ്യങ്ങള്‍ക്ക് ആംഗികാഭിനയമുണ്ട്. ബാലിതെയ്യം പുറപ്പെട്ടാല്‍, ബാലിസുഗ്രീവയുദ്ധത്തെ ഓര്‍മിപ്പിക്കുന്ന ചില അഭിനയങ്ങള്‍ പതിവുണ്ട്. വിഷ്ണുമൂര്‍ത്തി തെയ്യമാകട്ടെ, ഹിരണ്യകശിപുവിനെ വധിച്ച നരസിംഹമൂര്‍ത്തിയുടെ ഭാവങ്ങള്‍ അഭിനയിച്ചുകാട്ടും. ദക്ഷയാഗം കഥയിലെ യാഗശാല തകര്‍ക്കുന്ന രംഗമാണ് വീരഭദ്രന്‍ തെയ്യം അഭിനയത്തിലൂടെ കാട്ടുന്നത്.

മുഖത്തെഴുത്തും ചമയങ്ങളും

തെയ്യങ്ങളുടെ മുഖാലങ്കരണം മുഖത്തുതേപ്പ്, മുഖത്തെഴുത്ത് എന്നീ രണ്ടു പ്രകാരമാണ്. കൂടാതെ, മെയ്യെഴുത്തുമുണ്ട്. ദേവതകളുടെ രൂപവൈവിധ്യത്തിന് ഈ അലങ്കരണങ്ങള്‍ ഹേതുകങ്ങളാകുന്നു. അരിച്ചാന്ത്, മഞ്ഞള്‍, കടും ചുവപ്പു മഷി, മനയോല, ചായില്യം മുതലായവയാണ് തേപ്പിനും എഴുത്തിനും ഉപയോഗിക്കുന്നത്. കലാകാരന്മാരുടെ സാമുദായിക ഭേദമനുസരിച്ച് അലങ്കരണരീതിക്കും ഉപയോഗിക്കുന്ന വസ്തുക്കള്‍ക്കും വ്യത്യാസം കാണും. വേലന്‍, കോപ്പളന്‍ തുടങ്ങിയ സമുദായക്കാരുടെ തെയ്യങ്ങള്‍ക്കെല്ലാം മുഖത്തു തേപ്പു മാത്രമേ പതിവുള്ളൂ. വണ്ണാന്മാരുടെ മുത്തപ്പന്‍ തെയ്യം, കക്കരഭഗവതി, കുറുന്തിനി ഭഗവതി, പുതിയ്യോന്‍ തെയ്യം തുടങ്ങിയവയ്ക്ക് മുഖത്തുതേപ്പു മാത്രമേ കാണാറുള്ളൂ. എന്നാല്‍, മറ്റു തെയ്യങ്ങള്‍ക്കെല്ലാം മുഖത്തെഴുത്തുണ്ടാകും.

മുഖത്തെഴുത്ത് പല പേരുകളിലാണ് അറിയപ്പെടുന്നത്. മുച്ചിലോട്ടു ഭഗവതി, കണ്ണങ്കാട്ടു ഭഗവതി, പാടാര്‍കുളങ്ങര ഭഗവതി തുടങ്ങിയ ചില തെയ്യങ്ങള്‍ക്ക് 'കുറ്റിശംഖും പ്രാക്കും' എന്നു പറയുന്ന മുഖത്തെഴുത്താണുള്ളത്. വലിയമുടി വച്ചാടുന്ന തെയ്യങ്ങള്‍ക്കാണ് 'പ്രാക്കെഴുത്ത്' എന്ന പേരിലുള്ള മുഖത്തെഴുത്തു വേണ്ടത്. നരമ്പിന്‍ ഭഗവതി, അങ്കകുളങ്ങര ഭഗവതി തുടങ്ങിയ സ്ത്രീദേവതകളായ തെയ്യങ്ങള്‍ക്ക് 'വൈരിദളം' എന്ന മുഖത്തെഴുത്തായിരിക്കും. 'മാന്‍കണ്ണെഴുത്തു'ള്ള തെയ്യങ്ങളാണ് ചെമ്പിലോട്ടു ഭഗവതിയും മരക്കലത്തമ്മയും. 'മാന്‍കണ്ണും വില്ലുകുറിയും' എന്ന പേരിലുള്ള മുഖത്തെഴുത്തുള്ള തെയ്യമാണ് നാഗകന്നി. 'നരിക്കുറിച്ചെഴുത്താ'ണ് പുലിയുരുകാളി, പുളിക്കരിങ്കാളി എന്നീ തെയ്യങ്ങളുടേത്. കണ്ടനാര്‍കേളന്‍, വീരന്‍ തുടങ്ങിയ തെയ്യങ്ങള്‍ക്ക് 'ഇരട്ടച്ചുരുളിട്ടെഴുത്താ'ണ് വേണ്ടത്. 'ഹനുമാന്‍കണ്ണിട്ടെഴുത്തു'ള്ള തെയ്യമാണ് ബാലി. പൂമാരുതന്‍, ഊര്‍പ്പഴച്ചി, കരിന്തിരി നായര്‍ എന്നീ തെയ്യങ്ങളുടെ മുഖത്തെഴുത്ത് 'കൊടും പുരികം വച്ചെഴുത്ത്' എന്ന പേരില്‍ അറിയപ്പെടുന്നു. കൊടും പുരികവും കോയിപ്പൂവും എന്ന മുഖത്തെഴുത്ത് വിഷ്ണുമൂര്‍ത്തി തെയ്യത്തിനാണു കാണുന്നത്. വയനാട്ടു കുലവന്‍ തെയ്യത്തിന് 'വട്ടക്കണ്ണിട്ടെഴുത്താ'ണ്. പുലിക്കണ്ടന്‍, പുലിയുരുകണ്ടന്‍ എന്നീ തെയ്യങ്ങള്‍ 'കുക്കിരിവാല് വച്ചെഴുത്തു'ള്ളവയത്രെ.

കതിവന്നൂര്‍ വീരന്‍, വെളുത്തദ്രുതം, തെക്കന്‍ കരിയാത്തന്‍, കന്നിക്കൊരു മകന്‍ തുടങ്ങിയ ചില തെയ്യങ്ങള്‍ക്ക് ശരീരത്തില്‍ അരിച്ചാന്തു തേയ്ക്കാറുണ്ട്. വയനാട്ടുകുലവന്‍, പൂമാരുതന്‍, ബാലി, കണ്ടനാര്‍ കേളന്‍, പുലിയുരുകാളി, പള്ളിക്കരിങ്കാളി തുടങ്ങിയ തെയ്യങ്ങള്‍ മഞ്ഞളാണ് ശരീരത്തില്‍ തേയ്ക്കുക. അരിച്ചാന്തും മഞ്ഞളും ചേര്‍ത്ത് ശരീരത്തില്‍ പൂശുന്ന തെയ്യങ്ങളാണ് മുത്തപ്പനും തിരുവപ്പനും. പള്ളിക്കരിവേടന്‍ തെയ്യത്തിന് അരിച്ചാന്തും കടും ചുവപ്പും മെയ്യെഴുതാന്‍ ഉപയോഗിക്കും. അങ്കക്കാരനാകട്ടെ കറുപ്പും ചുവപ്പും ശരീരത്തില്‍ തേയ്ക്കുന്നു. വേട്ടയ്ക്കൊരു മകന്‍, ഊര്‍പ്പഴച്ചി എന്നിവയ്ക്ക് പച്ച മനയോല, ചുവപ്പ്, കറുപ്പ് എന്നിവകൊണ്ട് ശരീരത്തിലെഴുതും. 'വരുന്തു വാലിട്ടെഴുത്ത്' എന്ന പേരിലുള്ളതാണ് ഇളം കരുമകന്‍ തെയ്യത്തിന്റെ മെയ്യെഴുത്ത്.

മുടികള്‍, അണിയാഭരണങ്ങള്‍, ഉടയാടകള്‍ തുടങ്ങിയ ചമയങ്ങള്‍ തെയ്യങ്ങള്‍ക്കു രൂപവൈവിധ്യമുണ്ടാക്കുവാന്‍ സഹായിക്കുന്നവയാണ്. തലച്ചമയം, അരച്ചമയം, കാല്‍ച്ചമയം, കൈച്ചമയം എന്നിങ്ങനെ അവയെ തരംതിരിക്കാം. ലോഹനിര്‍മിതമായവയൊഴിച്ച് ശേഷം ചമയങ്ങളെല്ലാം കലാകാരന്മാര്‍ തന്നെയാണു രൂപപ്പെടുത്തുന്നത്. 'മുടി'യാണ് തലച്ചമയങ്ങളില്‍ മുഖ്യം. വലിയമുടി, വട്ടമുടി, പീലിമുടി, തിരുമുടി, ചട്ടമുടി, കൊണ്ടല്‍മുടി, കൊടുമുടി, കൂമ്പുമുടി, കൊതച്ചമുടി, ഓങ്കാരമുടി, തൊപ്പിച്ചമയം, ഓലമുടി, ഇലമുടി, പൂക്കട്ടിമുടി എന്നിങ്ങനെ മുടികള്‍ പലവിധമുണ്ട്. മുരിക്ക്, കുമിഴ് തുടങ്ങിയ കനം കുറഞ്ഞ മരങ്ങള്‍കൊണ്ടാണ് മിക്ക മുടികളും രൂപപ്പെടുത്തുന്നത്. കവുങ്ങിന്റെ അലക്, ഓടമുള, തകിടുകള്‍, പലനിറത്തിലുള്ള പട്ടുതുണികള്‍, വെള്ളികൊണ്ടോ ഓടുകൊണ്ടോ നിര്‍മിച്ച ചെറുമിന്നികളും ചന്ദ്രക്കലകളും, മയില്‍പ്പീലി, ചെക്കിപ്പൂവ്, കുരുത്തോല, കവുങ്ങിന്‍പാള തുടങ്ങിയവ മുടികളുടെ നിര്‍മാണത്തിന് ഉപയോഗിക്കും.

തലച്ചമയങ്ങളില്‍പ്പെട്ടവയാണ് കുപ്പി, തലപ്പാളി, ചെന്നിമലര്‍, ചെന്നിപ്പത്തി, ചെയ്യാക്ക്, കൊമ്പോലക്കാത്, കൊടുവട്ടം, തെക്കന്‍കാത്, ചെണ്ടെടത്താങ്ങി എന്നിവ. അരച്ചമയങ്ങള്‍ക്കും വൈവിധ്യമുണ്ട്. പൂക്കട്ടിമുടി വയ്ക്കുന്ന തെയ്യങ്ങള്‍ക്കെല്ലാം 'ചിറകുടുപ്പ്' എന്ന അരച്ചമയമാണ് വേണ്ടത്. 'വെളുമ്പന്‍' എന്ന വസ്ത്രാലങ്കാരമുള്ള തെയ്യങ്ങളില്‍ ചിലതാണ് രക്തചാമുണ്ഡി, രക്തേശ്വരി, പുലിയുരുകാളി, കരിങ്കാളി, പുതിയഭഗവതി എന്നിവ. വള്ളക്കരിവേടനും പുലയരുടെ ഭൈരവനും 'കാണിമുണ്ട്' ഉടുക്കുന്നു. 'വിതാനത്തറ' എന്ന അരച്ചമയം നാഗകന്നി, ക്ഷേത്രപാലന്‍, മുച്ചിലോട്ടു ഭഗവതി, കണ്ണങ്ങാട്ടു ഭഗവതി, പടക്കെത്തി ഭഗവതി, തായിപ്പരദേവത എന്നീ തെയ്യങ്ങള്‍ക്കു കണ്ടുവരുന്നു. കമ്പുകളും പലനിറത്തിലുള്ള പട്ടുകളും തുന്നിയുണ്ടാക്കുന്നതാണത്. കുരുത്തോലകൊണ്ടുള്ള ഉടുപ്പും ഉടയും ഉള്ള തെയ്യങ്ങളുമുണ്ട്. പൊട്ടന്‍, ഗുളികന്‍ എന്നിവര്‍ക്ക് ഒലിയുടുപ്പാണ്. ചില ചാമുണ്ഡിമാര്‍ക്കും ഒലിയുടുപ്പ് കാണും. വിഷ്ണൂമൂര്‍ത്തിക്ക് വലിയ ഉട കുരുത്തോലകൊണ്ടുണ്ടാക്കും. ചില പുരുഷദേവതകള്‍ക്ക് 'ചെണ്ടരയില്‍ക്കെട്ട്', 'അടുക്കും കണ്ണിവളയന്‍' എന്നീ പേരുകളിലുള്ള ചെറിയ 'വട്ടൊട'കള്‍ കാണാം. ചില തെയ്യങ്ങള്‍ക്ക് ഒട്ടിയാണം, കൊയ്തം, മത്താമ്മലാടി, പടിയരത്താണം തുടങ്ങിയവയും അരച്ചമയങ്ങളായി ഉപയോഗിച്ചുവരാറുണ്ട്. കടകം, വളകള്‍, ചൂടകം, പൂത്തണ്ട തുടങ്ങിയ കൈച്ചമയങ്ങളും, പറ്റും പാടകവും, മണിക്കയല്, ചിലമ്പ് തുടങ്ങിയ 'കാച്ചമയ'ങ്ങളും, മാര്‍വട്ടവും തെയ്യങ്ങള്‍ ധരിക്കാറുണ്ട്. സ്ത്രീദേവതകളില്‍ പലതും എകിറ് (ദംഷ്ട്രം) ഉപയോഗിക്കും. പുരുഷദേവതകള്‍ക്കു 'താടി' പതിവുണ്ട്. മുത്തപ്പന്‍, കണ്ടനാര്‍കേളന്‍, വയനാട്ടുകുലവന്‍ എന്നിവര്‍ക്ക് വെളുത്ത താടിയും പൂമാരുതന്‍, കതിവന്നൂര്‍ വീരന്‍ തുടങ്ങിയവര്‍ക്ക് കരിന്താടിയുമാണു വേണ്ടത്. ക്ഷേത്രപാലന്‍, ഘണ്ടാകര്‍ണന്‍, കുട്ടിച്ചാത്തന്‍, തിരുവപ്പന്‍ തുടങ്ങിയ തെയ്യങ്ങള്‍ക്കു കറുത്ത തൂക്കുതാടിയാണ്.

പൊയ്മുഖം, പൊയ്ക്കാത്, പൊയ്ക്കണ്ണ് തുടങ്ങിയവ ചില തെയ്യങ്ങള്‍ക്ക് ആവശ്യമാണ്. മരം, ഓട്, പാള എന്നിവകൊണ്ടാണ് പ്രായേണ പൊയ്മുഖങ്ങള്‍ നിര്‍മിക്കുന്നത്. ഗുളികന്‍, പൊട്ടന്‍ എന്നീ തെയ്യങ്ങള്‍ക്ക് ചായംകൊണ്ടു ചിത്രണം ചെയ്ത പാള (മുഖപാള)യാണ് മുഖാവരണമായി ധരിക്കുന്നത്. ഓടുകൊണ്ട് പാത്തുണ്ടാക്കുന്നതാണ് തെക്കന്‍ ഗുളികന്റെ പൊയ്മുഖം. കരിംപൂതത്തിന്റേതാകട്ടെ മരം കൊണ്ടുള്ളതും.

തെയ്യാട്ടത്തിലെ ദേവതകള്‍

ആരാധനയുടെ ഒരു പ്രകാര ഭേദമാണ് തെയ്യാട്ടം. ശക്ത്യാരാധന, ശൈവാരാധന, ഭൂതാരാധന, നാഗാരാധന, മൃഗാരാധന, യക്ഷ-ഗന്ധര്‍വാദിപൂജ, വൈഷ്ണവാരാധന, പരേതാരാധന, വീരാരാധന തുടങ്ങിയ ആരാധനകളുടെ സവിശേഷതകള്‍ ഈ അനുഷ്ഠാനകലയ്ക്കുണ്ട്. കാവുകളും വൃക്ഷങ്ങളുമായുള്ള ബന്ധവും ശ്രദ്ധേയമാണ്.

'അമ്മദൈവ'ങ്ങള്‍ തെയ്യാട്ടത്തിന്റെ രംഗത്തുണ്ട്. 'അമാനുഷ മാതൃദേവതാ പൂജ'യാണ് പില്ക്കാലത്ത് ശക്ത്യാരാധനയായി മാറിയതെന്ന് കരുതപ്പെടുന്നു. കാളിയും കാളിയുടെ സങ്കല്പഭേദങ്ങളുമായി അനേകം ദേവതകള്‍ തെയ്യാട്ടത്തില്‍ പ്രത്യക്ഷപ്പെടുന്നു. ഭഗവതി, കാളിച്ചാമുണ്ഡി, ഈശ്വരി എന്നീ പൊതു പേരുകളിലുള്ള തെയ്യങ്ങളില്‍ മിക്കതും ശക്തിസ്വരൂപിണികളാണ്. ഈ ദേവതകളില്‍ നല്ലൊരു ഭാഗം 'അമ്മ'മാരുമാണ്. എങ്കിലും 'അമ്മ ദൈവ'(തായി)ങ്ങളില്‍ 'തായിപ്പരദേവത' എന്നു വിളിക്കപ്പെടുന്ന തിരുവാര്‍ക്കാട്ടു ഭഗവതി പ്രമുഖസ്ഥാനമലങ്കരിക്കുന്നു. കോലത്തിരിരാജാവിന്റെ മുഖ്യ ആരാധനാദേവത കൂടിയാണ് ഈ അമ്മ. ഈ അമ്മയെ 'മാടായിക്കാവിലച്ചി' എന്നു ഗ്രാമീണര്‍ വിളിക്കുന്നു. പരമേശ്വരന്റെ തൃക്കണ്ണില്‍നിന്നു ജനിച്ച 'തായി', ദാരികാന്തകിയാണ്. തായിപ്പരദേവതയ്ക്ക് അനേകം പേര്‍ പകര്‍ച്ചകളുണ്ട്. 'കാളി' എന്നു പ്രത്യേകം പേര്‍ചൊല്ലി വിളിക്കുന്ന തെയ്യങ്ങളുണ്ട്. ഭദ്രകാളി, വീരര്‍കാളി, കരിങ്കാളി, പുള്ളിക്കാളി, ചുടലഭദ്രകാളി, പുലിയുരുകാളി എന്നീ തെയ്യങ്ങള്‍ പ്രധാനപ്പെട്ടവയാണ്. ചണ്ഡമുണ്ഡന്മാരെ വധിക്കുകയും രക്തബീജാസുരന്റെ രക്തം ഭൂമിയില്‍വീഴാതെ എഴുന്നേറ്റു കുടിക്കുകയും ചെയ്ത കാളിതന്നെയാണ് ചാമുണ്ഡി. രക്തത്തില്‍ മുഴുകിയതിനാലാണ് ചാമുണ്ഡിയെ രക്തചാമുണ്ഡിയെന്നും രക്തേശ്വരിയെന്നും വിളിക്കുന്നത്. ചണ്ഡമുണ്ഡന്മാരുമായുള്ള യുദ്ധത്തില്‍ കാളി ആകാശപാതാളങ്ങളില്‍ അവരെ പിന്തുടര്‍ന്നുചെന്ന് യുദ്ധം ചെയ്തിട്ടുണ്ട്. പാതാളത്തില്‍ പോയതു കൊണ്ടത്രെ പാതാളമൂര്‍ത്തി (മടയില്‍ ചാമുണ്ഡി) എന്നു വിളിക്കുന്നത്.

കാളി, ചാമുണ്ഡി, ഭഗവതി എന്നീ വിഭാഗങ്ങളില്‍പ്പെട്ട പല ദേവതകളും അസുരകുലാന്തകിമാരാണെന്നപോലെ ഭൂമിയിലുള്ള ചില വഴക്കുകളിലും പടകളിലും പങ്കെടുത്തവരാണെന്നാണു സങ്കല്പം. അങ്കകുളങ്ങര ഭഗവതി, രക്തചാമുണ്ഡി, ചൂളിയാര്‍ ഭഗവതി, മൂവാളം കുഴിച്ചാമുണ്ഡി, ഒറവങ്കര ഭഗവതി എന്നീ സ്ത്രീദേവതകള്‍ മാത്രമല്ല ക്ഷേത്രപാലന്‍, വൈരജാതന്‍, വേട്ടയ്ക്കൊരുമകന്‍, പടവീരന്‍, വിഷ്ണുമൂര്‍ത്തി തുടങ്ങിയ പുരുഷദേവതകളും ചില പടകളില്‍ പങ്കെടുത്തവരത്രെ.

രോഗങ്ങള്‍ക്ക് ദേവതാസങ്കല്പം ചെയ്യുന്ന പതിവ് പണ്ടുണ്ടായിരുന്നു. തെയ്യാട്ടത്തില്‍ രോഗദേവതകളെ കാണാം. ഇവരില്‍ രോഗം വിതയ്ക്കുന്നവരെന്നും രോഗശമനം വരുത്തുന്നവരെന്നും രണ്ടുതരമുണ്ട്. ചീറുമ്പമാര്‍ (മൂത്തഭഗവതി, ഇളയഭഗവതി), ദണ്ഡദേവന്‍, കണ്ഠാകര്‍ണന്‍, വസൂരിമാല എന്നിവ രോഗമുണ്ടാക്കുന്നവരാണ്. പുതിയഭഗവതി അത്തരം രോഗങ്ങളെ മാറ്റുന്ന ദേവതയാണെന്നാണ് സങ്കല്പം. തൂവക്കാളി, തൂവക്കാരന്‍, മാരി തുടങ്ങി വേറെയും രോഗദേവതകളുണ്ട്.

ആരിയര്‍നാട് തുടങ്ങിയ അന്യദേശങ്ങളില്‍നിന്നു മരക്കലം വഴി ഇവിടെ ദേവതകള്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നാണു വിശ്വാസം. അത്തരം 'മരക്കല ദേവത'കളില്‍ ചിലത് തെയ്യാട്ടത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ആര്യപ്പൂങ്കന്നി, ആര്യയ്ക്കരഭഗവതി, ആയിത്തിഭഗവതി, അസുരാളന്‍ ദൈവം, വടക്കേന്‍ കോടിവീരന്‍, പൂമാരുതന്‍ ബപ്പിരിയന്‍, ശ്രീശൂല കുഠാരിയമ്മ (മരക്കലത്തമ്മ), ചുഴലിഭഗവതി എന്നീ തെയ്യങ്ങള്‍ 'മരക്കല ദേവത'മാരില്‍പ്പെടുന്നു.

നാഗങ്ങളെയും മൃഗങ്ങളെയും ദേവതകളായി സങ്കല്പിച്ചുകൊണ്ടുള്ള ആരാധന തെയ്യാട്ടത്തില്‍ നിലനില്ക്കുന്നു. നാഗകണ്ഠന്‍, നാഗകന്നി, നാഗക്കാമന്‍ (കുറുന്തിനിക്കാമന്‍) തുടങ്ങി ഏതാനും നാഗത്തെയ്യങ്ങളുണ്ട്. മൃഗദേവതകളില്‍ പുലിദൈവങ്ങള്‍ക്കാണ് പ്രാമുഖ്യം. പുലിരൂപമെടുക്കുന്ന പാര്‍വതീപരമേശ്വരന്മാരുടെ സങ്കല്പത്തിലുള്ളതാണ് പുലിയുരുകാളിയും പുലിക്കണ്ടനും. കണ്ടപ്പുലി, മാരപ്പുലി, പുലിമാരുതന്‍, കാളപ്പുലി, പുലിയുരുകണ്ണന്‍, പുള്ളിക്കരിങ്കാളി എന്നീ ദേവതകള്‍ അവരുടെ സന്തതികളാണെന്നാണു പുരാസങ്കല്പം. ഭൂതാരാധനയ്ക്ക് തുളുനാട്ടിലുള്ള പ്രാധാന്യം കേരളത്തിലില്ല. എങ്കിലും തെയ്യാട്ടത്തിന്റെ രംഗത്ത് ഭൂതാരാധനയും നിലനില്ക്കുന്നു. വെളുത്തഭൂതം, കരിംപൂതം, ചുവന്നഭൂതം എന്നീ തെയ്യങ്ങള്‍ ശിവാംശഭൂതങ്ങളാണ്. ദുര്‍മൃതിയടഞ്ഞ പ്രേതപിശാചുക്കളില്‍ ചിലതും 'ഭൂത'മെന്ന വിഭാഗത്തില്‍ വരുന്നുണ്ട്. അണങ്ങ്ഭൂതം, കാളര്‍ഭൂതം, വട്ടിപ്പൂതം എന്നിവ അതിനു തെളിവാണ്.

'യക്ഷി' എന്ന പേരിലുള്ള ദേവതയൊന്നും തെയ്യത്തില്‍ കാണുന്നില്ലെങ്കിലും ചില ഭഗവതിമാരും ചാമുണ്ഡികളും യക്ഷീസങ്കല്പത്തിലുള്ളവയാണെന്നാണു പുരാസങ്കല്പം. കരിഞ്ചാമുണ്ഡി ഒരു യക്ഷിത്തെയ്യമാണെന്നു കരുതപ്പെടുന്നു. പൈതങ്ങളെയും കോഴികളെയും പിടിച്ചു ഭക്ഷിക്കുന്ന ഒരു ഭീകര ദേവതയാണെന്നു മാത്രമേ തോറ്റംപാട്ടില്‍ പറയുന്നുള്ളൂ. വേലന്മാര്‍ കെട്ടിയാടാറുള്ള പുള്ളിച്ചാമുണ്ഡി എന്ന തെയ്യം വണ്ണാന്മാര്‍ കെട്ടിയാടുന്ന കരിഞ്ചാമുണ്ഡി തെയ്യത്തിന്റെ സങ്കല്പത്തിലുള്ളതു തന്നെയാണ്. പുള്ളിഭഗവതിയും യക്ഷി സങ്കല്പത്തിലുള്ളതാണെന്നു കരുതി വരുന്നു. കരിഞ്ചാമുണ്ഡിയുടെ കൂട്ടുകാരികളിലൊന്നത്രെ ആ ഉഗ്രദേവത. കാമന്‍, ഗന്ധര്‍വന്‍ എന്നീ സങ്കല്പങ്ങളിലും തെയ്യങ്ങള്‍ കെട്ടിയാടാറുണ്ട്.

വനമൂര്‍ത്തികളെയും നായാട്ടുദേവതകളെയും തെയ്യമായി കെട്ടിയാടിക്കുക പതിവാണ്. മേലേതലച്ചില്‍, പൂതാടിദൈവം, പൂവില്ലി, ഇളവില്ലി, വലപ്പിലവന്‍ എന്നിങ്ങനെ ചില തെയ്യങ്ങള്‍ വനദേവതകളാണെന്നു വിശ്വസിക്കപ്പെടുന്നു. പള്ളക്കരിവേടന്‍, പുള്ളിപ്പുളോന്‍ എന്നീ ദേവതകള്‍ കാവേരി മലയില്‍നിന്ന് ഇറങ്ങിവന്നവരത്രെ. മുത്തപ്പന്‍തെയ്യം ഒരു നായാട്ടുദേവതയാണ്. മാവിലര്‍ കെട്ടിയാടുന്ന വീരഭദ്രന്‍, വീരമ്പിനാര്‍ എന്നീ തെയ്യങ്ങളും നായാട്ടുധര്‍മമുള്ളവരാകുന്നു. വേലന്മാര്‍ കെട്ടിയാടുന്ന അയ്യപ്പന്‍ തെയ്യമാണ് മറ്റൊരു നായാട്ടുദേവത. കാട്ടുമടന്ത, ചോന്നമ്മ എന്നീ സ്ത്രീദേവകളും വനദേവതാസങ്കല്പം ഉള്‍ക്കൊള്ളുന്ന തെയ്യങ്ങളാണ്.

കാര്‍ഷികസംസ്കാരവുമായി ബന്ധപ്പെട്ട ദേവതകളാണ് ഉര്‍വരദേവതകള്‍. കാലിച്ചേകോന്‍, ഉച്ചാര്‍ തെയ്യങ്ങള്‍ (പുലിത്തെയ്യങ്ങള്‍), ഗോദാവരി എന്നിവ ഉര്‍വരദേവതകളാണ്. ആയന്മാരോടുകൂടി പശുപാലകനായി നടന്ന ദൈവമത്രെ വണ്ണാന്മാര്‍ കെട്ടിയാടുന്ന കാലിച്ചേകോന്‍ തെയ്യം. എന്നാല്‍, പുലയരുടെ കാലിച്ചേകോന്‍ തെയ്യം കൈലാസത്തില്‍നിന്ന് ഭൂമിയിലേക്കിറങ്ങിവന്ന ദേവതയാണ്.

മന്ത്രവാദികളും മറ്റും പൂജിക്കുകയും മന്ത്രോപാസന നടത്തുകയും ചെയ്യുന്ന ദേവതകളെ 'മന്ത്രമൂര്‍ത്തികള്‍'എന്ന് സാമാന്യമായിപ്പറയാം. 'ഭൈരവാദി മന്ത്രമൂര്‍ത്തികള്‍' പ്രശസ്തരാണ്. ഭൈരവന്‍, കുട്ടിച്ചാത്തന്‍, പൊട്ടന്‍, ഗുളികന്‍, ഉച്ചിട്ട എന്നീ ദേവതകളാണ് പഞ്ചമൂര്‍ത്തികള്‍. ശിവയോഗി സങ്കല്പത്തിലുള്ള തെയ്യമാണ് ഭൈരവന്‍. മലയരുടെ കരിങ്കുട്ടിച്ചാത്തന്‍ ശിവാംശഭൂതമായ ദേവതയാണ്. എന്നാല്‍ പൂക്കുട്ടിച്ചാത്തന്‍ വിഷ്ണുമായയത്രെ. ശിവാംശഭൂതമായ തെയ്യമാണ് പൊട്ടന്‍. ഗുളികനാകട്ടെ പരമേശ്വരന്റെ ഇടത്തെ പെരുവിരലില്‍നിന്നു പൊട്ടിപ്പിളര്‍ന്നുണ്ടായി എന്നാണു പുരാസങ്കല്പം. പതിനെട്ടു സമ്പ്രദായങ്ങളിലും കുടികൊള്ളുന്ന ഉച്ചിട്ട സുഖപ്രസവത്തിന് അനുഗ്രഹമരുളുന്ന 'വടക്കിനേല്‍ ഭഗവതി'യത്രെ. കുറത്തിയും മന്ത്രമൂര്‍ത്തികളില്‍പ്പെടും. കുഞ്ഞാര്‍കുറത്തി, പുള്ളുക്കുറത്തി, മലങ്കുറത്തി, തെക്കന്‍കുറത്തി എന്നിങ്ങനെ പതിനെട്ടുതരം കുറത്തിമാരുണ്ട്. അവയില്‍ ചിലതിനു മാത്രമേ കെട്ടിക്കോലമുള്ളൂ. കണ്ഠാകര്‍ണനെ ചിലര്‍ മന്ത്രമൂര്‍ത്തിയായി ഉപവസിക്കുന്നു.

ഇതിഹാസ-പുരാണ കഥാപാത്രങ്ങളുടെ സങ്കല്പങ്ങളിലുള്ള ചില തെയ്യങ്ങളുണ്ട്. വൈഷ്ണവസങ്കല്പത്തിലുള്ളവയാണ് ഇവയില്‍ പ്രധാനപ്പെട്ടവ. നരസിംഹാവതാരസങ്കല്പത്തിലുള്ള വിഷ്ണുമൂര്‍ത്തി, മത്സ്യാവതാരസങ്കല്പത്തിലുള്ള പാലോട്ടു ദൈവം, ശ്രീരാമാവതാരസങ്കല്പത്തിലുള്ള അണ്ടലൂര്‍ ദൈവം, ലക്ഷ്മണസങ്കല്പത്തിലുള്ള അങ്കദൈവം എന്നിവ പ്രധാനങ്ങളാണ്. ഊര്‍പ്പഴച്ചിദൈവം വൈഷ്ണവാംശഭൂതമായ തെയ്യമാണ്. ലവ-കുശ സങ്കല്പത്തിലാണ് മുരിക്കന്മാരെ (കരിമുരിക്കന്‍, ബമ്മുരിക്കന്‍ എന്നീ തെയ്യങ്ങളെ) കെട്ടിയാടിക്കുന്നത്. 'നെടുപാലിയന്‍ ദൈവം' ബാലിയുടെ സങ്കല്പത്തിലും, 'കിഴക്കേന്‍ ദൈവം' സുഗ്രീവസങ്കല്പത്തിലുമുള്ള തെയ്യങ്ങളാണ്. ശ്രീരാമന്‍, സീത എന്നിവരുടെ സങ്കല്പത്തില്‍ മണവാളന്‍, മണവാട്ടി എന്നീ തെയ്യങ്ങള്‍ കെട്ടിയാടുന്നു.

പൂര്‍വികാരാധന, പരേതാരാധന, വീരാരാധന എന്നിവയ്ക്കും തെയ്യാട്ടത്തില്‍ പ്രധാന സ്ഥാനമാണുള്ളത്. മരിച്ച മനുഷ്യന്‍ തെയ്യാട്ടത്തില്‍ ജീവിക്കുന്നു. മരണാനന്തരം മനുഷ്യന്‍ ചിലപ്പോള്‍ ദേവതകളായി മാറുമെന്ന വിശ്വാസമാണ് ഇവയ്ക്ക് അവലംബം. കതിവന്നൂര്‍ വീരന്‍, കുടിവീരന്‍, പടവീരന്‍, കരിന്തിരിനായര്‍, മുരിക്കഞ്ചേരികേളു, തച്ചോളി ഒതേനന്‍, പയ്യമ്പള്ളിച്ചന്തു തുടങ്ങിയ വീരപരാക്രമികളുടെ സങ്കല്പങ്ങളിലുള്ള കോലങ്ങളുണ്ട്. പരേതരായ വീരവനിതകളും തെയ്യമായി മാറിയിട്ടുണ്ട്. മാക്കഭഗവതി, മനയില്‍ ഭഗവതി, തോട്ടുകര ഭഗവതി, മുച്ചിലോട്ടു ഭഗവതി, വണ്ണാത്തി ഭഗവതി, കാപ്പാളത്തിച്ചാമുണ്ഡി, മാണിക്ക ഭഗവതി തുടങ്ങിയ തെയ്യങ്ങള്‍ അതിനു തെളിവാണ്. മന്ത്രവാദത്തിലോ വൈദ്യത്തിലോ മുഴുകിയവരുടെ സങ്കല്പത്തിലും തെയ്യങ്ങളുണ്ട്. കുരിക്കള്‍ തെയ്യം, പൊന്ന്വന്‍ തൊണ്ടച്ചന്‍, വിഷകണ്ഠന്‍ എന്നീ തെയ്യങ്ങള്‍ അതിനു തെളിവാണ്. ദൈവഭക്തനും കോമരങ്ങളുമായിരുന്നവരുടെ സങ്കല്പത്തിലുള്ള മുന്നായരീശ്വരന്‍, വാലന്തായിക്കണ്ണന്‍ എന്നീ തെയ്യങ്ങളും പ്രശസ്തങ്ങളാണ്.

ദുര്‍മൃതിയടഞ്ഞ മനുഷ്യരുടെ സങ്കല്പത്തിലും തെയ്യങ്ങളുണ്ട്. കണ്ടനാര്‍കേളന്‍, പെരുമ്പുഴയച്ചന്‍, പൊന്‍മലക്കാരന്‍, കമ്മാരന്‍ തെയ്യം, പെരിയാട്ടു കണ്ടന്‍, മലവീരന്‍ തുടങ്ങിയവ അതിനു തെളിവാണ്. പാമ്പുകടിയേറ്റ് തീയില്‍ വീണു മരിച്ച കേളനെ വയനാട്ടു കുലവനാണ് ദേവതയാക്കി മാറ്റിയത്. കിഴക്കന്‍ പെരുമാളുടെ കോപംകൊണ്ട് പെരിയ പിഴച്ചു പെരുമ്പുഴയില്‍ വീണു മരിച്ച ഒരാളുടെ സങ്കല്പത്തിലുള്ള തെയ്യമാണ് പെരുമ്പുഴയച്ചന്‍. തൂപ്പൊടിച്ചുനായാട്ടിനും നഞ്ചിട്ടുനായാട്ടിനും പോയി മടങ്ങി വരാതിരുന്ന രണ്ടു കാരണവന്മാരെ പ്രതിനിധാനം ചെയ്യുന്ന തെയ്യങ്ങളാണ് പൊന്‍മലക്കാരന്‍ തെയ്യവും കമ്മാരന്‍ തെയ്യവും. ഭദ്രകാളിയാല്‍ നിഗ്രഹിക്കപ്പെട്ട ചിണ്ടനെ മലവീരന്‍ തെയ്യമായി കെട്ടിയാടിക്കുന്നു. പുതിയ ഭഗവതിയാല്‍ നിഗ്രഹിക്കപ്പെട്ട ഒരു 'ചാത്തിര' നാണ് പാടാര്‍കുളങ്ങരവീരന്‍ എന്ന തെയ്യമായത്. മണത്തണ ഭഗവതിയാല്‍ നിഗ്രഹിക്കപ്പെട്ട ഒരാളുടെ സങ്കല്പത്തിലുള്ളതത്രെ ഉതിരപാലന്‍ തെയ്യം. ദേവതകളുടെ കൈയില്‍പ്പെട്ടു മരണമടഞ്ഞ മനുഷ്യര്‍ ദേവതകളായിത്തീരുമെന്ന വിശ്വാസമാണ് ഇവയ്ക്ക് അവലംബം.

ഗുരുപൂജയിലും പരേതാരാധനയിലും പുലയര്‍ മുമ്പിലാണ്. അവരുടെ 'തൊണ്ടച്ചന്‍ ദൈവ'ങ്ങളില്‍ പ്രമുഖന്‍ പുലിമറഞ്ഞ ഗുരുനാഥനാണ്. പതിനെട്ടു കളരികളിലും പഠിച്ചശേഷം കാരി ചോയിക്കളരിയില്‍നിന്ന് ആള്‍മാറാട്ടവിദ്യയും പഠിച്ചു. അള്ളടം മൂത്ത തമ്പുരാന്റെ ഭ്രാന്തു മാറ്റിയ ആ ഗുരുനാഥന്‍ തമ്പുരാക്കന്മാരുടെ നിര്‍ദേശമനുസരിച്ച് പുലിവാലും പുലിച്ചിടയും കൊണ്ടുവരുവാന്‍ പുലിവേഷം ധരിച്ചു പോയി. തിരിച്ചുവരുമ്പോള്‍ പ്രതിക്രിയ ചെയ്യാമെന്നേറ്റ ഭാര്യ ഭയന്നു പുറത്തിറങ്ങിയില്ല. അതിനാല്‍ പുലിവേഷത്തോടെ കാരിക്കുരിക്കള്‍ അപ്രത്യക്ഷമാവുകയാണുണ്ടായത്. പനയാര്‍ കുരിക്കള്‍, വട്ടിയന്‍ പൊള്ള, പിത്താരി (ഐപ്പള്ളിത്തെയ്യം), വെള്ളൂക്കുരിക്കള്‍, അമ്പിലേരി കുരിക്കള്‍, ചിറ്റോത്ത് കുരിക്കള്‍, പൊല്ലാലന്‍ കുരിക്കള്‍, വളയങ്ങാടന്‍ തൊണ്ടച്ചന്‍ തുടങ്ങി അനേകം കാരണവന്മാരെയും ഗുരുക്കന്മാരെയും പുലയര്‍ തെയ്യം കെട്ടിയാരാധിക്കുന്നു.

കാവുകളിലും കഴകങ്ങളിലും സ്ഥാനങ്ങളിലും തറവാടുകളിലും കെട്ടിയാടുന്ന തെയ്യങ്ങള്‍ക്കു പുറമേ ഭവനംതോറും ചെന്ന് ആടുന്ന ചില 'കുട്ടിത്തെയ്യങ്ങ'ളുണ്ട്. തുലാപ്പത്ത് മുതല്‍ എടവ മാസാന്ത്യം വരെയാണു തെയ്യാട്ടക്കാലമെങ്കിലും ഈ സഞ്ചരിക്കുന്ന തെയ്യങ്ങള്‍ക്ക് ആ കാലപരിധി ബാധകമല്ല. തെയ്യാട്ടത്തിലെ ദേവതകള്‍ക്കുള്ളത്ര ദേവതാചൈതന്യാരോപവും ഈ സഞ്ചരിക്കുന്ന കുട്ടിത്തെയ്യങ്ങള്‍ക്കില്ല. മഴ കോരിച്ചൊരിയുന്ന കര്‍ക്കടകത്തിലാണ് ഇത്തരം തെയ്യങ്ങള്‍ ഭവനംതോറും ചെന്ന് കൊട്ടിപ്പാടുന്നത്. മറ്റു തൊഴിലുകളൊന്നുമില്ലാത്ത ആ കാലത്ത് തെയ്യം കലാകാരന്മാര്‍ക്ക് ഒരു വരുമാനമാര്‍ഗം കൂടിയാണ് ഇത്. വേടന്‍, കര്‍ക്കടോത്തി, കന്നിമതെ, ഗളിഞ്ചല്‍, കലിയന്‍, കലിച്ചി തുടങ്ങിയവയാണ് കര്‍ക്കടകമാസത്തിലെ തെയ്യങ്ങള്‍. ഈതിബാധകളകറ്റുകയെന്ന ലക്ഷ്യം ഈ തെയ്യങ്ങളുടെ ആട്ടത്തിനുണ്ട്. ഓണക്കാലത്ത് 'ഓണത്താറ്' എന്ന തെയ്യമാണ് ഭവനംതോറും സന്ദര്‍ശിക്കുന്നത്. മഹാബലിയുടെ സങ്കല്പം ഈ തെയ്യത്തിനുണ്ട്.

തോറ്റംപാട്ടുകള്‍

തെയ്യങ്ങള്‍ക്കും അവയുമായി ബന്ധപ്പെട്ട തോറ്റം, വെള്ളാട്ടം എന്നിവയുടെ പുറപ്പാടിനും പാടുന്ന അനുഷ്ഠാനപ്പാട്ടുകള്‍ക്ക് തോറ്റംപാട്ടുകള്‍ എന്നാണു പറയുന്നത്. വരവിളിത്തോറ്റം, സ്തുതികള്‍, കീര്‍ത്തനങ്ങള്‍, അഞ്ചടിത്തോറ്റം, മൂലത്തോറ്റം, പൊലിച്ചുപാട്ട്, ഉറപ്പില്‍ത്തോറ്റം തുടങ്ങിയ ഘടകങ്ങള്‍ ഈ തോറ്റംപാട്ടുകള്‍ക്കുണ്ട്. എല്ലാ ദേവതകളുടെ പാട്ടുകളിലും ഈ അംഗങ്ങള്‍ മുഴുവന്‍ കണ്ടുവെന്നുവരില്ല.

തെയ്യങ്ങള്‍ക്കു 'വരവിളി' പ്രധാനമാണ്. സുദീര്‍ഘമായ തോറ്റം പാട്ടുകളൊന്നുമില്ലാത്ത തെയ്യങ്ങള്‍ക്കുപോലും വരവിളിത്തോറ്റമുണ്ടാകും. ഇഷ്ടദേവതയെ വിളിച്ചുവരുത്തുന്ന പാട്ടാണത്. 'വരവിളി'ക്ക് മൂന്ന് ഘട്ടങ്ങളുണ്ട്. "നന്താര്‍ വിളക്കിനും തിരുവായുധത്തിനും അരിയിട്ടു വന്ദിക്ക എന്നാരംഭിച്ച്, "ഹരിവര്‍ദ്ധിക്ക വാണരുളും വര്‍ധനയും... എന്നാടിയ ശേഷം

'വരിക വരിക വേണം (നരമ്പില്‍ ഭഗവതിയമ്മ)

നിങ്ങളിതോരു പള്ളിയറ നാലുഭാഗം അടിച്ചു തളിച്ചു

നാലുഭാഗത്തും നാലുപൊന്നിന്‍ നന്താര്‍ വിളക്കുവച്ച്

നടുവെയഴകിതോരു പള്ളിശ്രീപീഠമിട്ട്

................................................................................

ഞാന്‍ നിങ്ങളെതോറ്റത്തെ വര വിളിക്കുന്നേന്‍

ആദിമൂലമായിരിപ്പോരു പരദേവതേ

തോറ്റത്തെ കേള്‍ക്ക...'

എന്നിങ്ങനെ പാടും. ഈ വരവിളി മിക്ക തെയ്യങ്ങള്‍ക്കും പൊതുവിലുള്ളതാണ്. ദേവതയുടെ പേരും ഊരും മാറ്റി പാടുകയാണു ചെയ്യുക. 'തോറ്റം' എന്ന് പൊതുവേ പറയുന്ന അനുഷ്ഠാനപ്പാട്ടുകളില്‍ സ്തുതികളും കീര്‍ത്തനങ്ങളും ഉള്‍പ്പെടും. അടിസ്ഥാനപരമായ 'മൂലത്തോറ്റ'ങ്ങള്‍ക്കു പുറമേയാണിവ. 'അഞ്ചടി'കളാണ് തോറ്റംപാട്ടിലെ മറ്റൊരു ഘടകം. സ്തുതിപരമായ പദ്യഖണ്ഡങ്ങളാണവ. വലിയ അഞ്ചടി, ചെറിയ അഞ്ചടി എന്ന് അഞ്ചടികള്‍ക്ക് ചിലപ്പോള്‍ തരഭേദം കാണാം.

സുദീര്‍ഘമായ കഥാഖ്യാനത്തിന് അഞ്ചടിയില്‍ സ്ഥാനമില്ല. ഉദ്ദിഷ്ടദേവതയെ സ്തുതിക്കുന്നവയും ആ ദേവതയുടെ ചരിതമോ ചരിതാംശങ്ങളോ കഥാസൂചനകളോ രൂപവര്‍ണനകളോ അടങ്ങുന്നവയുമാണ് അഞ്ചടിത്തോറ്റങ്ങള്‍. തോറ്റംപാട്ടെന്ന മഹാവിഭാഗത്തില്‍ത്തന്നെ അടിസ്ഥാനപരമായ മൂലത്തോറ്റങ്ങള്‍ കാണാം. കുട്ടിച്ചാത്തന്‍, ഭൈരവന്‍, ഗുളികന്‍ തുടങ്ങിയ ദേവതകള്‍ക്കെല്ലാം മലയര്‍ ഇത്തരം തോറ്റങ്ങള്‍ പാടാറുണ്ട്.

'കറ്റ ചെഞ്ചിട മുടി

കരകണ്ടറ് മകന്‍ പിള്ളെ

ഒറ്റക്കൊമ്പുടയവനേ

ഓമനയാം ഗണപതിയേ,

കാരെള്ളും പുതിയവില്‍തേങ്ങ

കരിമ്പും തേനിളന്നീരാലേ

കൈയാലേയെടുത്തുടനെ

വായാലെയമൃത് ചെയ്യോനേ'

എന്നാരംഭിക്കുന്ന പാട്ട് ചില തെയ്യങ്ങള്‍ക്ക് 'ഗണപതി തോറ്റ' മായി പാടി കേള്‍ക്കാറുണ്ട്.

തോറ്റംപാട്ടുകളുടെ ഒരു അംഗമാണ് 'പൊലിച്ചുപാട്ടു'കള്‍. തെയ്യാട്ടത്തിലെ പൊലിച്ചുപാട്ടുകള്‍ ധര്‍മദേവതകളെ പാടിപ്പുകഴ്ത്തുന്നവയാണ്.

'പൊലിക പൊലിക ദൈവമേ

പൊലിക ദൈവമേ

എടുത്തുവച്ച നാല്‍കാല്‍ മണിപീഠം

പൊലിക ദൈവമേ

മടക്കിയിട്ട പുള്ളിപ്പൂവാടപുലിത്തോല്‍

പൊലിക ദൈവമേ

കടഞ്ഞുവച്ച ഭിക്ഷാപൂരക്കോല്‍

പൊലിക ദൈവമേ'

എന്നാരംഭിക്കുന്ന പാട്ട് ഭൈരവന്‍തെയ്യത്തിന്റെ പൊലിച്ചുപാട്ടിലുള്ളതാണ്.

ചില തെയ്യങ്ങളും തോറ്റങ്ങളും പൊലിച്ചുപാട്ടിന്റെ അന്ത്യത്തില്‍ത്തന്നെ ഉറഞ്ഞുതുള്ളിത്തുടങ്ങും. എന്നാല്‍ ചിലവയ്ക്ക് ഉറച്ചില്‍ത്തോറ്റം പ്രത്യേകമായിത്തന്നെ പാടാറുണ്ട്.

'അത്തിത്തുകിലുടുത്താടുമരന്‍ മകള്‍

മുക്കണ്ണി ചാമുണ്ഡിയമ്മേ, ഭയങ്കരീ,

ശക്തി സ്വരൂപത്തിലാരൂഢമായ് വന്ന

രക്തചാമുണ്ഡി നീ മുമ്പില്‍ വരികീശ്വരി

.................................................................

വാടാതെ നല്ല സ്തനം നല്ല നാസിക

ഭൈരവി, തോറ്റുകൊണ്ടിസ്ഥലം വരികമേ'

എന്ന ഭാഗം രക്തചാമുണ്ഡിക്ക് (മലയര്‍) പാടാറുള്ള ഉറച്ചില്‍ തോറ്റത്തിലുള്ളതാണ്.

ദേവതകളുടെ ഉദ്ഭവം, മഹാത്മ്യം, സഞ്ചാരം, ശക്തിപ്രകടനം, രൂപവിശേഷം തുടങ്ങിയവയെപ്പറ്റി തോറ്റംപാട്ടുകളില്‍നിന്നു മനസ്സിലാക്കുവാന്‍ കഴിയും. വര്‍ണനാപ്രധാനങ്ങളായ ഭാഗങ്ങള്‍ അവയില്‍ കുറവല്ല.

'കത്തും കനക സമാന്വിതമായൊരു

പുത്തന്‍ നല്ല കീരിടം ചാര്‍ത്തി

മെത്തു മതിന്നുടെ പുറമേ നല്ലൊരു

വ്യക്തമതായ പുറത്തട്ടതിനുടെ

ചുറ്റും പീലികള്‍ കെട്ടി മുറുക്കി

പട്ടുകള്‍ പലതരമായ നിറത്തൊടു

ദൃഷ്ടിക്കമൃതം കാണുന്തോറും

ശശധരശകല സഹസ്രം ചുറ്റും

സരസതരം നല്ലുരഗന്മാതം

................................................

തെളിവൊടു ചന്ദ്രക്കലയതു പോലെ

വെളുവെളെയുള്ളൊരു ദംഷ്ട്രാദികളും'

എന്നീ വരികള്‍ അംബികയുടെ തിരുമിഴിയില്‍നിന്ന് ഉദ്ഭവിച്ച കാളി(ചാമുണ്ഡി)യുടെ രൂപവര്‍ണനയാണ്.

രണദേവതകളും പടവീരന്മാരും തെയ്യാട്ടത്തിന്റെ രംഗത്തുള്ളതിനാല്‍ യുദ്ധവര്‍ണനകള്‍ സ്വാഭാവികമായും തോറ്റംപാട്ടുകളില്‍ കാണാം.

'അടികളാലെയടികള്‍ കെട്ടി

മുടിപിടിച്ചിഴക്കയും

മാര്‍വിടത്തില്‍മല്ലുകൊണ്ടു

കുത്തിയങ്ങു കീറിയും

ചോരയാറു പോലെയങ്ങു

മാര്‍വിടേ യൊലിക്കയും

കൈ തളര്‍ന്നു മെയ്കുഴഞ്ഞു

പോര്‍ പറഞ്ഞങ്ങടുക്കയും

തള്ളിയുന്തിയിട്ടു ബാലി

സുഗ്രീവന്റെ മാറതില്‍

തുള്ളി വീണമര്‍ന്നു ബാലി

കണ്ടുരാമനപ്പൊഴെ'

എന്ന ഭാഗം ബാലിത്തോറ്റത്തിലെ ബാലിസുഗ്രീവയുദ്ധ വര്‍ണനയാണ്. ദുഃഖഭാവം ആവിഷ്കരിച്ച ഭാഗങ്ങളും തോറ്റംപാട്ടിലുണ്ട്. മാക്കഭഗവതിത്തോറ്റം, കതിവന്നൂര്‍വീരന്‍തോറ്റം, ബാലിത്തോറ്റം തുടങ്ങിയവയില്‍ കരുണരസപ്രധാനമായ ഭാഗങ്ങള്‍ കാണാം.

ഭക്തിയും വിശ്വാസവും സാമാന്യജനങ്ങളില്‍പ്പോലും വളര്‍ത്തുവാന്‍ തെയ്യാട്ടത്തിലൂടെ സാധിക്കുന്നു. തോറ്റംപാട്ടുകള്‍ ഒരതിര്‍ത്തിയോളം ഇതിനു സഹായകമാണ്.

'പുലി മുതുകേറി പുലിവാല്‍ പിടിച്ചുടന്‍

പ്രത്യക്ഷമാകിയ പരദേവതേ തൊഴാം

എള്ളിലെ എണ്ണപോല്‍ പാലിലെ വെണ്ണപോല്‍

എല്ലാടവും നിറഞ്ഞകമായി നില്‍പ്പവന്‍

വന്ദിച്ചവര്‍ക്കു വരത്തെ കൊടുപ്പവന്‍

നിന്ദിച്ചവരെ നിറം കൊടുത്തീടുവോന്‍'

എന്നിങ്ങനെയുള്ള സ്തുതികള്‍ ആ ധര്‍മമാണ് നിര്‍വഹിക്കുന്നത്.

രോഗപീഡകൊണ്ട് ഉഴലുന്നവരുടെ ആത്മനിവേദനങ്ങളും തോറ്റംപാട്ടുകളില്‍ കാണുവാന്‍ കഴിയും. ആത്മജ്ഞാനം പകരുവാന്‍ ശക്തങ്ങളായ ഭാഗങ്ങളും കുറവല്ല. പൊട്ടന്‍ തെയ്യത്തിന്റെ തോറ്റം വേദാന്തതത്ത്വങ്ങള്‍ കൂടുതല്‍ ഉള്‍ക്കൊള്ളുന്നുണ്ട്.

പ്രാചീനകാലത്തെ ജനതയുടെ ആചാരം, അനുഷ്ഠാനം, വിശ്വാസം, വിനോദങ്ങള്‍, ദായക്രമം, ജനനം മുതല്‍ മരണപര്യന്തമുള്ള സംസ്കാരച്ചടങ്ങുകള്‍, ആരാധന, തൊഴില്‍, ഉത്പാദനപ്രക്രിയ തുടങ്ങി നിരവധി കാര്യങ്ങള്‍ അറിയുവാന്‍ തെയ്യാട്ടത്തിനു പാടുന്ന പാട്ടുകള്‍ സഹായിക്കുന്നു. സാമൂഹിക രംഗത്തുണ്ടായ നീചവും ക്രൂരവുമായ എത്രയോ സംഭവങ്ങള്‍ തെയ്യങ്ങള്‍ക്കു പശ്ചാത്തലമായുണ്ട്. ദുഷ്പ്രഭുതയുടെ കെടുതികള്‍ക്ക് ഉദാഹരണമാണ് ചില തെയ്യങ്ങളുടെ പശ്ചാത്തല കഥകള്‍. ജാതിവൈകൃതത്തിന്റെയും അയിത്താചാരങ്ങളുടെയും അര്‍ഥശൂന്യതയാണ് ചില തെയ്യങ്ങള്‍ വ്യക്തമാക്കുന്നത്.

തെയ്യങ്ങള്‍ക്കു പശ്ചാത്തലമായുള്ള പുരാവൃത്തങ്ങള്‍ പഠനാര്‍ഹങ്ങളാണ്. ഈ മിത്തുകള്‍ മിക്കതും ദേവീദേവന്മാരുടെയും മറ്റ് അലൗകികശക്തികളുടെയും ഉദ്ഭവം, ജീവിതം തുടങ്ങിയവയുമായി ബന്ധപ്പെടുന്നു.

തെയ്യങ്ങളെ സംബന്ധിച്ച മിത്തുകളെല്ലാം പാവനങ്ങളാണ്. അദ്ഭുതവും വൈവിധ്യവും നിറഞ്ഞ അനേകം ദേവതകള്‍ തെയ്യാട്ടത്തില്‍ പ്രത്യക്ഷപ്പെടുന്നു. ദേവതകളുടെ പിറവി, സഞ്ചാരം, വീരമരക്കലയാത്ര, മാന്ത്രികരുമായുള്ള ശക്തിപരീക്ഷ, ദേവതകളുടെ ഭരണം, അവരുടെ അമാനുഷികത, വീരനായാട്ട് തുടങ്ങിയ ഘടകങ്ങള്‍ ഉള്‍ക്കൊണ്ടവയാണ് തെയ്യങ്ങളുടെ പുരാവൃത്തങ്ങള്‍.

ഐതിഹ്യങ്ങളെയും മിത്തുകളെയും വേര്‍തിരിക്കുവാന്‍ പ്രായോഗികമായി വിഷമമുണ്ട്. ചരിത്രപരമായ ചില വസ്തുതകള്‍ ഉള്‍ക്കൊള്ളുന്നതും വ്യക്തികളെ സംബന്ധിക്കുന്നതുമായ ഉപാഖ്യാനങ്ങളില്‍ നിന്നുമുണ്ടായ ഐതിഹ്യങ്ങള്‍ മിത്തായിട്ടു പരിഗണിക്കപ്പെടുന്നു. കടാങ്കോട്ടുമാക്കം, മുച്ചിലോട്ടുഭഗവതി, മനയില്‍ഭഗവതി, തോട്ടുംകരഭഗവതി, ചേരമാന്‍കെട്ടില്‍നായര്‍, വിഷകണ്ഠന്‍, പൊന്ന്വന്‍ തൊണ്ടച്ചന്‍, കുരിക്കള്‍, മുരിക്കഞ്ചേരികേളു തുടങ്ങിയവരുടെ ചരിതങ്ങള്‍ ഐതിഹ്യമെന്ന നിലയില്‍ പ്രശസ്തങ്ങളാണെങ്കിലും അവയെ ഐതിഹ്യപുരാവൃത്തങ്ങളായി പരിഗണിക്കുന്നതാണു നല്ലത്.

ഇതിഹാസ-പുരാണ കഥാപാത്രങ്ങളായ ചില തെയ്യങ്ങളുടെ പശ്ചാത്തലമായ പുരാവൃത്തങ്ങള്‍ പ്രഖ്യാതമായ ചരിതങ്ങളില്‍ നിന്നു വ്യത്യസ്തമായാണു കാണപ്പെടുന്നത്. ക്ഷേത്രപാലന്‍, വൈരജാതന്‍, വേട്ടയ്ക്കൊരുമകന്‍, കാളി, ചാമുണ്ഡി ബാലി തുടങ്ങിയ തെയ്യങ്ങളുടെ മിത്തുകള്‍ അതാണു വ്യക്തമാക്കുന്നത്. ഈ തെയ്യങ്ങളുടെ 'മേല്‍ലോക' ചരിതത്തേക്കാള്‍ 'കീഴ്ലോക' ചരിതമാണ് കൂടുതല്‍ ശ്രദ്ധേയം. പല ദേവതകള്‍ക്കും മാനുഷികത കൈവന്നിട്ടുണ്ട്.

ദിവ്യതയുള്ള വ്യക്തികളെയും അര്‍ധദൈവികതയുള്ള വീരന്മാരെയും പറ്റിയുള്ള ചരിതങ്ങള്‍ പുരാവൃത്തങ്ങളായിത്തീര്‍ന്നിട്ടുണ്ട്. പരിശുദ്ധകളായ സ്ത്രീരത്നങ്ങളും വീരന്മാരായ പുരുഷകേസരികളും മരണാനന്തരം ദേവതകളായി മാറുമെന്ന വിശ്വാസത്തിന് തെയ്യങ്ങളില്‍ അനേകം ഉദാഹരണങ്ങള്‍ കാണുവാന്‍ കഴിയും. മണ്‍മറഞ്ഞ പൂര്‍വികന്മാരുടെ മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള ഒരുതരം പുരാവൃത്തങ്ങള്‍ (ഇസ്കാടോലോജിക്കല്‍ മിത്ത്) വീരപുരാവൃത്തങ്ങളില്‍പ്പെടും. ടോറ്റമിക് മിത്തോളജിയും ചിലപ്പോള്‍ ഈ വിഭാഗത്തില്‍പ്പെടാം. പ്രാകൃതവര്‍ഗക്കാര്‍ക്കിടയില്‍ വീരന്‍ മൃഗരൂപത്തിലായിരിക്കുമെന്നും ആവശ്യമുളളപ്പോള്‍ വേഷം മാറുവാന്‍ കഴിയുമെന്നും പറയാറുണ്ട്. പുലയരുടെ തെയ്യമായ പുലിമറഞ്ഞ തൊണ്ടച്ചന്‍ അതിനു തെളിവത്രെ.

(എം.വി. വിഷ്ണു നമ്പൂതിരി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍