This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൃപ്പാപ്പൂര്‍ സ്വരൂപം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തൃപ്പാപ്പൂര്‍ സ്വരൂപം

തിരുവനന്തപുരം കേന്ദ്രമായി വികസിച്ചുവന്ന സ്വരൂപം (രാജ്യ ഭരണം). തൃപ്പാദപുരമാണ് തൃപ്പാപ്പൂരായി മാറിയത്. ശ്രീപദ്മനാഭന്റെ പാദങ്ങളില്‍ അര്‍പ്പിതമായ ദേശമെന്ന സങ്കല്പത്തിലാണ് തൃപ്പാദപുരം എന്ന് പറഞ്ഞുപോന്നിരുന്നത്. തൃപ്പാപ്പൂര്‍ സ്വരൂപത്തിന്റെ അതിരുകള്‍ പലകാലത്തും പലതായിരുന്നു. 14-ാം ശ.-ത്തിന്റെ തുടക്കത്തില്‍ അതിന്റെ തെക്കേ അതിര്‍ത്തി കന്യാകുമാരിയും വടക്കേ അതിര്‍ത്തി കൊല്ലത്തിനു തെക്ക് പരവൂരും ആയിരുന്നു. നെടുമങ്ങാട് അതില്‍പ്പെടുമായിരുന്നില്ല. കൊല്ലം രാജധാനിയായി വേണാടു ഭരിച്ചിരുന്ന കീഴ്പേരൂര്‍ രാജകുടുംബത്തിലെ രണ്ടാംസ്ഥാനക്കാരനായിരുന്നു തൃപ്പാപ്പൂരിന്റെ ഭരണാധികാരി. കീഴ്പേരൂര്‍ രാജകുടുംബത്തിന് തൃപ്പാപ്പൂര്‍ എന്നൊരു താവഴി ഉണ്ടായിരുന്നതായി 1168 -ലെ കിളിമാനൂര്‍ ശാസനത്തില്‍ കാണുന്നു. യാദവന്മാരായ കീഴ്പേരൂര്‍ കുടുംബത്തിലെ പുരുഷന്മാര്‍ക്ക് തിരുവട്ടാറുണ്ടായിരുന്ന ചേരരാജകുടുംബത്തിലെ സ്ത്രീകളില്‍ ജനിക്കുന്നവരാണ് തൃപ്പാപ്പൂര്‍ താവഴിക്കാരെന്ന് 1168-ലെതന്നെ സ്യാനന്ദൂരപുരാണ സമുച്ചയത്തില്‍ നിന്നു മനസ്സിലാക്കാം. തിരുവട്ടാറ്റെ ചേരകുടുംബത്തിന് വടശ്ശേരി ഇല്ലം എന്നാണ് പേര്. തൃപ്പാപ്പൂര്‍ കുടുംബക്കാര്‍ മാതൃദായപ്രകാരം ചേരന്മാരും പിതൃദായക്രമമനുസരിച്ച് യാദവന്മാരുമായിരുന്നു. 14-ാം ശ. വരെ രണ്ട് ദായക്രമങ്ങളും അവര്‍ പിന്തുടര്‍ന്നതായി രേഖകളില്‍ നിന്നു മനസ്സിലാക്കാം.

തൃപ്പാപ്പൂര്‍ താവഴിയിലെ മൂത്തയാള്‍ (തൃപ്പാപ്പൂര്‍ മൂത്തവര്‍) തൃപ്പാപ്പൂര്‍ സ്വരൂപത്തിന്റെ ഭരണാധികാരി മാത്രമല്ല, ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിന് രക്ഷാപുരുഷന്‍ കൂടിയായിരുന്നു. വേണാടിലെ മുഴുവന്‍ ക്ഷേത്രങ്ങളുടേയും കോയ്മ ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിനുള്ളതുകൊണ്ട് വേണാടിലെ ക്ഷേത്രങ്ങളെല്ലാം തൃപ്പാപ്പൂര്‍ മൂപ്പന് അധീനമായിരുന്നു. ക്ഷേത്രകാര്യങ്ങളെപ്പറ്റിയും ബ്രാഹ്മണ സംരക്ഷണത്തെപ്പറ്റിയും തൃപ്പാപ്പൂര്‍ മൂത്തവരെ ഉപദേശിക്കുവാന്‍ തിരുവനന്തപുരത്തുണ്ടായിരുന്ന ബ്രാഹ്മണസഭയെ തിരുവനന്തപുരം സഭയെന്നും, 17-ാം ശ.മുതല്‍ എട്ടരയോഗം എന്നും പറഞ്ഞിരുന്നു. എന്നാല്‍, തൃപ്പാപ്പൂര്‍ സ്വരൂപത്തിന്റെ ഭരണതലസ്ഥാനം 12-ാം ശ. വരെ തിരുവട്ടാറും അതിനുശേഷം തിരുവിതാംകോടും ആയിരുന്നു. ക്ഷേത്രസംബന്ധമായ കാര്യങ്ങള്‍ ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിന്റെ വടക്കേനടയിലുള്ള ശ്രീപാദം കോയിക്കല്‍ ഇരുന്നുകൊണ്ടാണ് നിര്‍വഹിച്ചിരുന്നത്. തൃപ്പാപ്പൂര്‍ താവഴിയുടെ ആസ്ഥാനം ആറ്റിങ്ങല്‍ ആയിരുന്നു. സ്ത്രീകളും പ്രായപൂര്‍ത്തിയാകാത്ത പുരുഷന്മാരും ആറ്റിങ്ങലായിരുന്നു താമസം. 17 വയസ്സായ രാജകുമാരന്മാര്‍ ഏതെങ്കിലും ദേശത്തിന്റേയോ വകുപ്പിന്റേയോ ഭരണച്ചുമതല ഏല്ക്കുന്നു. ഇളമുറക്കാരെ ചിറവായ്മൂപ്പന്‍ എന്നാണ് പറയുക. ചെറു ആയ് ആണ് ചിറവായ് ആയത്. ആയ് എന്നാല്‍ യാദവന്‍ എന്നര്‍ഥം. ചിറവായ് മൂപ്പന്റെ കീഴിലുള്ള പ്രദേശത്തെ ചിറവായ് സ്വരൂപം എന്നു പറയുന്നു.

ദേശിങ്ങനാടും തൃപ്പാപ്പൂരും താവഴികള്‍ ചേര്‍ന്ന് ഒരു കൂട്ടായ്മയായിട്ടാണ് പിന്നീട് വേണാട് ഭരിച്ചത്. രണ്ട് താവഴികളിലുംവച്ച് മൂത്തയാളായിരിക്കും കൂട്ടായ്മയുടെ തലവന്‍. ദേശിങ്ങനാട് ശാഖയിലെ മൂത്തയാളാണ് തൃപ്പാപ്പൂര്‍ മൂത്ത തിരുവടി ആകുന്നതെങ്കില്‍ തൃപ്പാപ്പൂര്‍ ശാഖയിലെ മൂത്തയാളെ ചിറവായ് മൂത്തവര്‍ എന്നേ പറയുകയുള്ളൂ. തൃപ്പാപ്പൂര്‍ ശാഖയിലെ മൂത്തയാള്‍ തൃപ്പാപ്പൂര്‍ മൂത്ത തിരുവടി ആയിരിക്കുകയും അദ്ദേഹത്തിന് ഒരു രണ്ടാം സ്ഥാനക്കാരനുണ്ടായിരിക്കുകയും ചെയ്യുകയാണെങ്കില്‍ മൂത്തയാള്‍ തിരുവനന്തപുരം ആസ്ഥാനമാക്കി ക്ഷേത്രഭരണവും ചിറയിന്‍കീഴ്, തിരുവനന്തപുരം എന്നീ പ്രദേശങ്ങളുടെ ഭരണവും നിര്‍വഹിക്കുന്നു. രണ്ടാം സ്ഥാനക്കാരന്‍ തിരുവനന്തപുരത്തിനു തെക്കുള്ള ചിറവാ സ്വരൂപത്തിന്റെ ഭരണാധികാരിയായിരിക്കും. തിരുവിതാംകോട് ഭരണ തലസ്ഥാനമായിരുന്നതുകൊണ്ട് തൃപ്പാപ്പൂര്‍ സ്വരൂപത്തെ തിരുവിതാംകോട് (തിരുവിതാംകൂര്‍) എന്ന് വിദേശികള്‍ രേഖപ്പെടുത്തിയിരുന്നു. തൃപ്പാപ്പൂര്‍ കുടുംബത്തിന്റെ ആസ്ഥാനം ആറ്റിങ്ങല്‍ ആയിരുന്നതുകൊണ്ട് തൃപ്പാപ്പൂരിനെ ആറ്റിങ്ങല്‍ രാജ്യം എന്നും ചില വിദേശികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

നെല്‍കൃഷി തീരെ പുരോഗമിച്ചിട്ടില്ലായിരുന്ന തൃപ്പാപ്പൂര്‍ സ്വരൂപത്തിന് നെല്ലുല്പാദനത്തിനു പ്രസിദ്ധമായ നാഞ്ചിനാട് പരമപ്ര ധാനമായി. നൂറ്റാണ്ടുകള്‍ക്കു മുമ്പു മുതല്‍ 1120 വരെ നാഞ്ചിനാട് പാണ്ഡ്യരാജ്യത്തിന്റെ ഭാഗമായിരുന്നു. ഒരു യുദ്ധാനന്തരം ഈ പ്രദേശം പാട്ടവ്യവസ്ഥയില്‍ കൈവശം വയ്ക്കാന്‍ വേണാട് അനുവദിക്കപ്പെട്ടു. പക്ഷേ, സഹ്യനു കിഴക്കുള്ള കൊള്ളക്കാരായ മറവന്മാരും കള്ളന്മാരും കൊയ്ത്തുകാലത്ത് നാഞ്ചിനാട്ടില്‍ കടന്ന് കൊള്ള നടത്തുക പതിവായിരുന്നു. അക്കാരണത്താലാണ് കളക്കാട്ടു സ്വരൂപം കൈവശം വയ്ക്കുവാന്‍ ആദ്യം വേണാടും പിന്നീട് ദേശിങ്ങനാടും ശ്രമിച്ചത്. 1369-ല്‍ മധുരയിലെ ഭരണം വിജയനഗരസാമ്രാജ്യത്തിന്‍കീഴില്‍ ആയതുമുതല്‍ നാഞ്ചിനാടിനും കളക്കാടിനും വേണ്ടി കപ്പം നല്‍കാന്‍ സമ്മര്‍ദമുണ്ടായി. 1544-ല്‍ വിജയനഗരസൈന്യം കളക്കാട് പിടിച്ചെടുക്കുകയും നാഞ്ചിനാട്ടിലെ കോട്ടാറില്‍ വച്ച് ദേശിങ്ങനാടിന്റേയും തൃപ്പാപ്പൂരിന്റേയും സംയുക്ത സൈന്യത്തെ തോല്പിക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ ഉടമ്പടിയില്‍ കളക്കാട് വിജയനഗരസാമ്രാജ്യത്തിനു വിട്ടുകൊടുക്കുകയും നാഞ്ചിനാട്ടിനുവേണ്ടി വിജയനഗരസാമന്തനായ മധുരയിലെ നായക്കര്‍ക്ക് കപ്പം നല്‍കുവാന്‍ തീരുമാനമുണ്ടാവുകയും ചെയ്തു.

അതുമുതല്‍ കൊല്ലം തലസ്ഥാനമായ ദേശിങ്ങനാടിന് നാഞ്ചി നാട് സംരക്ഷിക്കുക പ്രയാസമാവുകയും അവിടം തൃപ്പാപ്പൂരിനു വിട്ടുകൊടുക്കുകയും ചെയ്തു(1587). നാഞ്ചിനാടിന്റെ ഭരണച്ചുമ തല തൃപ്പാപ്പൂരിനു ലഭിച്ചതുകാരണം അതിന്റെ സംരക്ഷണത്തിനുവേണ്ടി ഒരു സ്ഥിരം സൈന്യത്തെ സജ്ജീകരിച്ചു. തലസ്ഥാനം തിരുവിതാംകോടു നിന്നും കല്‍ക്കുളത്തേക്കു മാറ്റി. സമീപത്തുള്ള പുലിയൂര്‍ കുറിച്ചിയില്‍ കോട്ടകെട്ടി അതിനെ സൈനികത്താവളമാക്കിയിരുന്നു. പ്രഗത്ഭനായ രവിവര്‍മ കുലശേഖരപ്പെരുമാള്‍ എന്ന തൃപ്പാപ്പൂര്‍ മൂപ്പനായിരുന്നു (1601-ല്‍) ഈ ഒരുക്കങ്ങള്‍ ചെയ്തത്. അന്ന് ദേശിങ്ങനാട് ശാഖയിലെ രാമ മാര്‍ത്താണ്ഡവര്‍മ ആയിരുന്നു തൃപ്പാപ്പൂര്‍ മൂത്ത തിരുവടി. അദ്ദേഹം 1604-ല്‍ അന്തരിച്ചതോടുകൂടി ദേശിങ്ങനാടുശാഖ അന്യംനിന്നു. അതിനുശേഷം തൃപ്പാപ്പൂര്‍ ശാഖയിലെ അംഗങ്ങളോ അല്ലെങ്കില്‍ തൃപ്പാപ്പൂര്‍ മൂത്ത തിരുവടി ദത്തെടുത്തവരോ ആണ് കൊല്ലം രാജാക്കന്മാരായത്. കൊല്ലം രാജാവിനെ ദേശിങ്ങനാടു രാജാവെന്നും പറയുമായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ അധികാരാതിര്‍ത്തി കൊല്ലം പട്ടണവും ചുറ്റുമുള്ള ഏതാനും ദേശങ്ങളും ആയി ചുരുങ്ങി. മുമ്പ് ദേശിങ്ങനാടിന്റെ കീഴിലായിരുന്ന നെടുമങ്ങാട്, കൊട്ടാരക്കര, കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, കായംകുളം, പനയപ്പള്ളി എന്നീ സാമന്തസ്വരൂപങ്ങള്‍ തൃപ്പാപ്പൂര്‍ മൂത്ത തിരുവടിയുടെ നിയന്ത്രണത്തില്‍ വന്നു. 1662 ആഗസ്റ്റ് മാസത്തില്‍ തൃപ്പാപ്പൂര്‍ മൂത്ത തിരുവടിയായിരുന്ന രവിവര്‍മ അന്തരിച്ചതോടുകൂടി തൃപ്പാപ്പൂര്‍ ശാഖയില്‍ പുരുഷന്മാരില്ലാതായി.

1603-ല്‍ കൊച്ചിയിലെ വെള്ളാരപ്പള്ളി കോയിക്കല്‍നിന്ന് ദത്തെടുത്ത രാമവര്‍മ, ആദിത്യവര്‍മ എന്നീ സഹോദരന്മാരില്‍ മൂത്ത ആളായ രാമവര്‍മ ചിറവാമൂപ്പ് ഏറ്റുവെങ്കിലും അദ്ദേഹത്തിന് തൃപ്പാപ്പൂര്‍മൂപ്പ് വഹിക്കുവാന്‍ അര്‍ഹതയില്ലായിരുന്നു; എന്തെന്നാല്‍, ആറ്റിങ്ങല്‍ രാജകുടുംബത്തിലെ സ്ത്രീ പ്രസവിച്ചുണ്ടാകുന്ന ആള്‍ക്കു മാത്രമേ അതിനര്‍ഹതയുണ്ടായിരുന്നുള്ളൂ. മൂന്ന് തമ്പുരാട്ടിമാരാണ് 1662-ല്‍ തൃപ്പാപ്പൂര്‍ ശാഖയില്‍ അവശേഷിച്ചത്: ആയില്യം തിരുനാള്‍, അവരുടെ സഹോദരീപുത്രി മകയിരം തിരുനാള്‍, ആയില്ല്യം തിരുനാളിന്റെ പുത്രി അശ്വതി തിരുനാള്‍ എന്നിവര്‍. അവരില്‍ വൃദ്ധയായ ആയില്യം തിരുനാള്‍ തൃപ്പാപ്പൂര്‍ മൂപ്പ് ഏറ്റു. എങ്കിലും രാജ്യകാര്യങ്ങള്‍ നിര്‍വഹിച്ചത് അവരുടെ പുത്രി അശ്വതി തിരുനാളാണ്. മകയിരം തിരുനാള്‍ കൊല്ലം റാണിയായി അവിടെ പാര്‍ത്തു. 1662 ജനുവരിയില്‍ പോര്‍ച്ചുഗീസുകാരില്‍ നിന്ന് ഡച്ചുകാര്‍ കൊല്ലം പിടിച്ചെടുക്കുകയും റാണിയുടെ കൊട്ടാരം നശിപ്പിക്കുകയുമുണ്ടായി. തുടര്‍ന്ന് ഡച്ചുകാര്‍ കൊടുങ്ങല്ലൂര്‍, കൊച്ചി, കണ്ണൂര്‍ കോട്ടകള്‍ പിടിച്ചെടുക്കുകയും പോര്‍ച്ചുഗീസുകാരെ അപ്പാടെ കേരളത്തില്‍നിന്നു പുറത്താക്കുകയും ചെയ്തു. ഡച്ചുകാര്‍ തിരുവിതാംകൂറുമായും തൃപ്പാപ്പൂരിന്റെ എല്ലാ സാമന്തസ്വരൂപങ്ങളുമായും വാണിജ്യ ഉടമ്പടികള്‍ ഒപ്പിട്ടു. കൊല്ലം ഉള്‍പ്പെടെയുള്ള സാമന്തസ്വരൂപങ്ങള്‍ ഡച്ചുകാരുമായി കുത്തകവ്യാപാരത്തിനു സമ്മതിച്ചുവെങ്കിലും തിരുവിതാംകൂറിലെ രാമവര്‍മ അതിനു സമ്മതിച്ചില്ല. 1645 മുതല്‍ വിഴിഞ്ഞത്തും പൂന്തുറയിലും വ്യാപാരം നടത്തിയിരുന്ന ഇംഗ്ളീഷുകാരെ ഒഴിവാക്കാന്‍ കഴിയാത്തതായിരുന്നു കാരണം. പോര്‍ച്ചുഗീസുകാരില്‍ നിന്നു പിടിച്ചെടുത്ത അഞ്ചുതെങ്ങിലും തേങ്ങാപ്പട്ടണത്തും കന്യാകുമാരിയിലും ഡച്ചുകാര്‍ ഫാക്റ്ററികളുണ്ടാക്കി. വിദേശികളുമായുള്ള ബന്ധത്തിന് തൃപ്പാപ്പൂര്‍മൂപ്പു വഹിച്ചിരുന്ന ആറ്റിങ്ങല്‍ റാണിയുടെ അംഗീകാരം ആവശ്യമായിരുന്നു. എങ്കിലും സാമന്ത സ്വരൂപങ്ങളൊന്നുംതന്നെ റാണിയുടെ അംഗീകാരം നേടിയിരുന്നില്ല. തിരുവിതാംകൂര്‍ ഒഴികെയുള്ള സാമന്തസ്വരൂപങ്ങള്‍ക്ക് ഡച്ചുകാരുടെ പിന്‍ബലം ഉണ്ടായിരുന്നു എന്നതാണ് കാരണം.

സാമന്തസ്വരൂപങ്ങളില്‍ താവഴികള്‍ തമ്മില്‍ കുടുംബ കലഹം സാധാരണമായിരുന്നു. കലഹങ്ങളിലിടപെട്ട് തങ്ങള്‍ക്ക് ഇഷ്ടമായവരെ വാഴിക്കുവാനായിരുന്നു ഡച്ചുകാരുടെ ശ്രമം. അങ്ങിനെയിരിക്കെയാണ് 1672-ല്‍ തിരുവിതാംകൂറിലെ രാമവര്‍മ അന്തരിക്കുകയും ആദിത്യവര്‍മ ചിറവാമൂപ്പേല്‍ക്കുകയും ചെയ്തത്. വെള്ളാരപ്പള്ളി കോയിക്കല്‍നിന്ന് ഭാഗിനേയനായ രവിവര്‍മയെ തന്റെ പിന്‍ഗാമിയായി ദത്തെടുക്കുവാന്‍ ആദിത്യവര്‍മ ആഗ്രഹിച്ചു. ആറ്റിങ്ങല്‍ തമ്പുരാട്ടിമാര്‍ക്ക് അതിലെതിര്‍പ്പില്ലായിരുന്നുവെങ്കിലും നെടുമങ്ങാട് രാജാവായ രാമവര്‍മ അതിനോടു യോജിച്ചില്ല. 1622-ല്‍ പേരകത്താവഴി(നെടുമങ്ങാട്)യിലെ എല്ലാ അംഗങ്ങളേയും തൃപ്പാപ്പൂരിലേക്ക് ദത്തെടുത്തിട്ടുണ്ട്. എന്നതായിരുന്നു കാരണം. അതിന്‍പ്രകാരം തന്റെ ഭാഗിനേയനെ തിരുവിതാംകൂറിലേക്ക് ദത്തെടുക്കണമെന്ന് അദ്ദേഹം വാദിച്ചു. ആദിത്യവര്‍മയുടെ ഭാഗിനേയന്‍ തിരുവിതാംകൂര്‍ രാജാവാകുന്നത് ഡച്ചുകാര്‍ക്കും പഥ്യമായിരുന്നില്ല. ദത്തുകാര്യം തീരുമാനിക്കപ്പെട്ടിരുന്നില്ലെങ്കിലും 1677-ല്‍ ആദിത്യവര്‍മ അന്തരിച്ചപ്പോള്‍ രവിവര്‍മയെ കല്‍ക്കുളത്തുകൊണ്ടുപോയി, അശ്വതി തിരുനാള്‍, ചിറവാമൂപ്പു വാഴിച്ചു. എന്നാല്‍, തിരുവിതാംകൂറിലെ രണ്ടു മന്ത്രിമാരും കുറെ മാടമ്പിമാരും ചേര്‍ന്ന് പേരകത്താവഴിയിലെ കേരളവര്‍മയെ കല്‍ക്കുളത്തു വാഴിക്കുകയും രവിവര്‍മയെ ബഹിഷ്ക്കരിക്കുകയുമാണ് ചെയ്തത്. തുടര്‍ന്ന്, അശ്വതി തിരുനാളും രവിവര്‍മയും ചേര്‍ന്ന് കരമനയാറ്റിന്റെ കരയില്‍വച്ച് തിരുവിതാംകൂര്‍ സൈന്യവുമായി യുദ്ധത്തിലേര്‍പ്പെട്ടു. യുദ്ധത്തില്‍ പരാജയപ്പെട്ട അശ്വതി തിരുനാള്‍ വര്‍ക്കലക്ക് പിന്‍വാങ്ങി. അതേത്തുടര്‍ന്ന് ആയില്യം തിരുനാള്‍ അന്തരിക്കുകയും മകയിരം തിരുനാള്‍ തൃപ്പാപ്പൂര്‍ മൂപ്പ് ഏല്‍ക്കുകയും ചെയ്തു. കൊട്ടാരക്കരരാജാവുകൂടി ഇടപെട്ട് ഒത്തുതീര്‍പ്പുണ്ടാക്കുകയും പേരകത്താവഴിയിലെ കേരളവര്‍മയെ തിരുവിതാംകൂര്‍ രാജാവായി അംഗീകരിക്കുകയുമാണ് ചെയ്തത്. രവിവര്‍മയെ കൊല്ലം രാജാവാക്കി. പക്ഷേ, അടുത്തവര്‍ഷം (1788) മകയിരം തിരുനാള്‍ അന്തരിക്കുകയും അശ്വതി തിരുനാള്‍ തൃപ്പാപ്പൂര്‍ മൂപ്പ് ഏല്‍ക്കുകയും ചെയ്തു. അവര്‍ സൈന്യവുമായിച്ചെന്ന് കേരളവര്‍മയെ ബഹിഷ്ക്കരിച്ച് രവിവര്‍മയെ കല്‍ക്കുളത്തു വാഴിച്ചു. എങ്കിലും കേരളവര്‍മയും സഹായികളും കല്‍ക്കുളംകോട്ട ഉപരോധിച്ചുകൊണ്ട് സമീപത്തുതന്നെ കഴിഞ്ഞു. ഈ സമയം കപ്പക്കുടിശ്ശികയ്ക്കുവേണ്ടി മധുര സര്‍ക്കാരിന്റെ സമ്മര്‍ദം ഏറിവന്നതിനാല്‍ കേരളവര്‍മയുടെ മന്ത്രിമാരായ ഇളമ്പയില്‍ പണ്ടാല്‍, ഇടത്തറപ്പോറ്റി എന്നിവര്‍ ആറ്റിങ്ങല്‍ റാണിയുടെ മന്ത്രിമാരായ കൊടുമണ്‍പിള്ള, വഞ്ചിമുട്ടംപിള്ള എന്നിവരുമായി കൂടിയാലോചിച്ച് സന്ധിയുണ്ടാക്കി. അതിന്‍പ്രകാരം രവിവര്‍മയെ ചിറവാമൂപ്പനായി അംഗീകരിച്ചുകൊണ്ട് കേരളവര്‍മയെ ഇളംകൂറായി വാഴിച്ചു.

ഗുരുതരമായ മൂന്ന് പ്രശ്നങ്ങളാണ് അശ്വതിതിരുനാള്‍ നേരിട്ടുകൊണ്ടിരുന്നത്. മധുരപ്പടയില്‍നിന്നുള്ള ആക്രമണങ്ങളായിരുന്നു അതില്‍ പ്രധാനം. കളക്കാട് സ്വരൂപം കൈവിട്ടുപോയതുമുതല്‍ നാഞ്ചിനാടിന്റെ സുരക്ഷിതത്വം ഭീഷണിയെ നേരിട്ടുകൊണ്ടിരുന്നു. തിരുനെല്‍വേലി ഭാഗത്തുനിന്നുള്ള കൊള്ളകള്‍ തടയുവാന്‍ മധുരയിലെ നായ്ക്കഭരണത്തിനു കഴിഞ്ഞില്ല. എങ്കിലും വാര്‍ഷികപ്പാട്ടം വസൂലാക്കുന്നതില്‍ അവര്‍ കണിശക്കാരായിരുന്നു. കൊയ്ത്തുകാലത്ത് നാഞ്ചിനാട്ടിലെത്തി മധുരയുടെ പ്രതിനിധികള്‍ ബലമായി പിരിവുകള്‍ നടത്തി. ഇപ്രകാരം പിരിവു നടത്തിയ വേലയ്യന്‍ എന്ന പടനായകനെ തിരുവിതാംകൂറിന്റെ പടത്തലവന്മാരിലൊരാളായ ഇരവിക്കുട്ടിപ്പിള്ള യുദ്ധത്തില്‍ വധിച്ചു. തുടര്‍ന്ന് ദളവാ രാമപ്പയ്യന്റെ നേതൃത്വത്തില്‍ വടുകപ്പട-നായക്കരുടെ സൈന്യത്തെ അങ്ങനെയാണ് വിളിച്ചിരുന്നത് - നാഞ്ചിനാട്ടിലെത്തി യുദ്ധത്തില്‍ ഇരവിക്കുട്ടിപ്പിള്ളയുടെ തല വെട്ടിയെടുത്തുകൊണ്ടുപോയി. സമാധാന ഉടമ്പടി ഉണ്ടായെങ്കിലും കപ്പം മുടക്കലും വടുകപ്പടയുടെ ആക്രമണങ്ങളും പതിവു സംഭവങ്ങളായി. കൊള്ളക്കാരായ മറവന്മാരേയും മറ്റും പ്രതിരോധിക്കുവാന്‍ നാഞ്ചിനാട്ടുകാര്‍ സംഘടിച്ചുവെങ്കിലും അതൊന്നും ഫലപ്രദമായില്ല. റാണി നേരിട്ട മറ്റൊരു പ്രശ്നം എട്ടരയോഗത്തില്‍ നിന്നുമാണ്. കളക്കാട്ടും നാഞ്ചിനാട്ടിലും ശ്രീപദ്മനാഭസ്വാമി ക്ഷേത്രം വകയായി ഒട്ടേറെ ഗ്രാമങ്ങളുണ്ടായിരുന്നു. ക്ഷേത്രത്തിലെ വമ്പിച്ച ചെലവുകള്‍ക്ക് അവിടെനിന്നുമുള്ള വരവ് ആയിരുന്നു ആശ്രയം. മുമ്പുതന്നെ ദേവസ്വം, ബ്രഹ്മസ്വം സ്വത്തുക്കളിന്മേല്‍ നടന്ന കയ്യേറ്റങ്ങള്‍ക്ക് എട്ടരയോഗം ധാരാളം പ്രായശ്ചിത്തങ്ങള്‍ വിധിച്ചിരുന്നു. സ്വര്‍ണക്കുടം, ആന, പണക്കിഴി എന്നിവയാണ് പ്രായശ്ചിത്തം വിധിച്ചിരുന്നത്. ഇവയെല്ലാം ഈടാക്കി നല്‍കേണ്ടത് തൃപ്പാപ്പൂര്‍ മൂത്ത തിരുവടി ആണ്. തൃപ്പാപ്പൂര്‍ മൂത്ത തിരുവടിക്ക് അതു കഴിയാത്തതിനാല്‍ ഒട്ടേറെ പ്രായശ്ചിത്തം ഏറെക്കാലമായി കുടിശ്ശികയായി. അതിനു പ്രതികാരമായി ആണ്ടുതോറും തുലാമാസത്തില്‍ ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ നടക്കാറുള്ള ഉത്സവം മുടക്കുക എന്നതായിരുന്നു എട്ടരയോഗം ചെയ്തത്. ഉത്സവത്തിന്റെ പത്താം ദിവസം നടക്കുന്ന ആറാട്ട് തൃപ്പാപ്പൂര്‍ മൂത്ത തിരുവടിക്ക് വളരെ പ്രധാനമാണ്. ആറാട്ടിന് സാമന്തന്മാരും ദേശവാഴികളും മാടമ്പിമാരും തൃപ്പാപ്പൂര്‍ മൂത്ത തിരുവടിക്ക് അകമ്പടി സേവിക്കുന്നു. ആറാട്ട് നടക്കാതിരുന്നാല്‍ അദ്ദേഹത്തിന് ആ ബഹുമതി ലഭിക്കുകയില്ല. 1633 മുതല്‍ ഇങ്ങനെ ക്ഷേത്രത്തിലെ വാര്‍ഷികോത്സവം മുടങ്ങിക്കിടക്കെയാണ് സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരില്‍ പൂജകള്‍ പോലും 1673 മുതല്‍ മുടക്കിയത്. പൂജകള്‍ എങ്കിലും പുനരാരംഭിക്കുവാന്‍ റാണി ശ്രമിച്ചെങ്കിലും ക്ഷേത്രാധികാരികളും എട്ടരയോഗവും ക്ഷേത്രജീവനക്കാരും പൂജാരിമാരും എല്ലാം വിഘടിച്ചു നിന്നതുകൊണ്ട് അത് നടന്നില്ല. ഒരു തൃപ്പാപ്പൂര്‍ മൂത്ത തിരുവടിയെ വാഴിച്ചാല്‍ എല്ലാത്തിനും പരിഹാരമുണ്ടാകുമെന്നു കരുതി രവിവര്‍മയെ വാഴിക്കാന്‍ ശ്രമിച്ചെങ്കിലും എട്ടരയോഗം അതിനും സഹകരിച്ചില്ല.

റാണിയെ ഏറ്റവും വിഷമിപ്പിച്ചത് സാമന്തസ്വരൂപങ്ങളുടെ നിലപാടാണ്. അവര്‍ റാണിയുടെ അംഗീകാരമില്ലാതെ ഡച്ചുകാരുമായി വാണിജ്യക്കരാറുകളില്‍ ഏര്‍പ്പെട്ടു എന്നുമാത്രമല്ല പിന്‍ഗാമിയെ വാഴിക്കുന്നതിന് റാണിയുടെ അനുവാദം വാങ്ങിയിരുന്നുമില്ല. കുടുംബത്തിനു പുറത്തുനിന്ന് ദത്തെടുക്കുന്നതിനുപോലും അവര്‍ റാണിയുടെ അനുവാദം നേടിയില്ല. ഡച്ചുകാരുടെ പിന്‍ബലമാണ് സ്വതന്ത്രന്മാരെപ്പോലെ പെരുമാറാന്‍ അവരെ പ്രേരിപ്പിച്ചത്. ഈ പ്രശ്നങ്ങളെയെല്ലാം നേരിടുവാന്‍ കരുത്തനായ ഒരു സഹായിയെ കാത്തിരിക്കുമ്പോഴാണ് വടക്കന്‍ കോട്ടയത്തെ യുവരാജാവായ കേരളവര്‍മ ആറ്റിങ്ങലെത്തി റാണിയെ കണ്ടത്. പണ്ഡിതനും കവിയും നിശ്ചയദാര്‍ഢ്യക്കാരനും ആയുധാഭ്യാസിയുമായ കേരളവര്‍മയെ റാണി ദത്തെടുക്കുകയും തിരുവിതാംകൂറിലെ ഇളയ രാജാവായി ഇരണിയലില്‍ വാഴിക്കുകയും ചെയ്തു. വടക്കന്‍ സ്വരൂപങ്ങളുടെ മേല്‍ അച്ചടക്ക നടപടികള്‍ക്ക് അദ്ദേഹം ശ്രമം തുടങ്ങിയത് ഡച്ചുകാരുടേയും തിരുവിതാംകൂറിലെ മാടമ്പിമാരുടേയും എതിര്‍പ്പുകള്‍ക്കു കാരണമായി. മാടമ്പിമാരായിരുന്നു തങ്ങളുടെ കീഴിലുള്ള നായന്മാരുമായി രാജാവിനെ സഹായിക്കുവാന്‍ ചുമതലപ്പെട്ടവര്‍. ദൂരദേശങ്ങളില്‍ പോയി യുദ്ധം ചെയ്യുവാനും ഡച്ചുകാരുടെ തോക്കുകളെ നേരിടുവാനും മാടമ്പിമാര്‍ തയ്യാറല്ലായിരുന്നു. അതുകൊണ്ട് കേരളവര്‍മ കിഴക്കുനിന്ന് പടയാളികളായ മറവന്മാരെ വാടകയ്ക്കെടുക്കുകയും വിജയപൂര്‍വം സാമന്തസ്വരൂപങ്ങളെ നേരിടുകയും ചെയ്തു. അപ്പോള്‍ വാടകസൈന്യത്തിനുള്ള ചെലവ് മാടമ്പിമാര്‍ നല്‍കണമെന്ന് തീരുമാനമായി. അതിനും മാടമ്പിമാര്‍ തയ്യാറായില്ല. അനുസരണയില്ലാത്ത മാടമ്പിമാരുടെമേല്‍ പലവിധ ശിക്ഷണനടപടികളും കോട്ടയം കേരളവര്‍മ സ്വീകരിച്ചു. അങ്ങനെ നാട്ടിലെ മാടമ്പിമാര്‍ ഏതാണ്ട് ഒന്നടങ്കം കേരളവര്‍മക്കെതിരായി. അവര്‍ സംഘടിച്ച് നെയ്യാറ്റിന്‍കര കോട്ടവാതുക്കല്‍ കൂടിയിരുന്ന് റാണിയെകണ്ട് പരാതി ബോധിപ്പിക്കുവാന്‍ തുനിഞ്ഞുവെങ്കിലും റാണി ഒഴിഞ്ഞുമാറുകയാണു ചെയ്തത്. മാത്രമല്ല, 1684-ല്‍ രവിവര്‍മയെ തൃപ്പാപ്പൂര്‍ മൂത്ത തിരുവടിയായി വാഴിക്കുവാനും കേരളവര്‍മയെ ചിറവാമൂത്തവരായി അംഗീകരിക്കുവാനും അശ്വതി തിരുനാള്‍ തയ്യാറായി. കേരളവര്‍മയുടെ നടപടികള്‍ക്കെല്ലാം ഇംഗ്ളീഷുകാരുടെ രഹസ്യപിന്തുണ ഉണ്ടായിരുന്നു. 1684-ല്‍ അഞ്ചുതെങ്ങില്‍ ഒരു വ്യാപാരശാല തുറക്കുവാന്‍ റാണി ഇംഗ്ളീഷുകാര്‍ക്ക് അനുവാദം നല്‍കി. റാണിയുടെ സാമീപ്യമാണ് ഇംഗ്ളീഷുകാര്‍ക്കുണ്ടായ നേട്ടം. 1694-ല്‍ ഡച്ചുകാരുടെ തേങ്ങാപ്പട്ടണത്തുള്ള ഫാക്റ്ററി കൊള്ളയടിക്കപ്പെടുകയും അവരുടെ ചീഫ് വധിക്കപ്പെടുകയും ചെയ്തു. രണ്ട് ഡച്ചു കപ്പലുകള്‍ക്ക് നാശമുണ്ടായി. ഡച്ചുകാരില്‍നിന്ന് പ്രതികാരം ഭയന്ന് അഞ്ചുതെങ്ങിലെ വ്യാപാരശാലയുടെ സംരക്ഷണത്തിനായി ഇംഗ്ളീഷുകാര്‍ കോട്ടപണി ആരംഭിച്ചു. ചിറയിന്‍കീഴിലെ മാടമ്പിമാര്‍ അതിനെ ചെറുത്തെങ്കിലും പീരങ്കികളുടെ സഹായത്തോടുകൂടി ഇംഗ്ളീഷുകാര്‍ 1696-ല്‍ കോട്ടപണി പൂര്‍ത്തിയാക്കി. കോട്ടപണി പൂര്‍ത്തിയായ ഉടനെ ഇംഗ്ളിഷുകാര്‍ സമീപത്തുള്ള ഡച്ച് വ്യാപാരശാല വെടിവച്ചു തകര്‍ത്തു.

1694 മുതല്‍ കേരളവര്‍മക്കുനേരേ മാടമ്പിമാരുടെ എതിര്‍പ്പ് ശക്തമായി. ഒട്ടേറെ മാടമ്പി കുടുംബങ്ങള്‍ കേരളവര്‍മയുടെ പ്രതികാര നടപടികള്‍ക്ക് പാത്രമാവുകയും ചെയ്തു. 1696-ല്‍ 16 മാടമ്പിമാര്‍ ചേര്‍ന്ന് തിരുവനന്തപുരത്തെ കൊട്ടാരവാതുക്കല്‍ വച്ച് രാത്രി സമയം കേരളവര്‍മയെ കുത്തി കൊലപ്പെടുത്തി. മരണത്തിനുമുമ്പ് കോലത്തുനാട്ടില്‍നിന്ന് രണ്ട് സഹോദരന്മാരേയും രണ്ട് സഹോദരിമാരേയും കേരളവര്‍മ ദത്തെടുക്കുവാന്‍ ഏര്‍പ്പാടു ചെയ്തിരുന്നു. തലശ്ശേരിയിലെ ഇംഗ്ളീഷ് ഫാക്റ്ററിത്തലവന്റെ ഒത്താശ അതിനുണ്ടായിരുന്നു. 1700-ന് അടുപ്പിച്ച് അശ്വതിതിരുനാള്‍ റാണിയും അന്തരിച്ചു. അത് തൃപ്പാപ്പൂരിനെ ആകെ കടുത്ത അരാജകത്വത്തിലാഴ്ത്തി. കോലത്തുനാട്ടില്‍നിന്ന് ദത്തെടുത്തവരില്‍ മൂത്തയാളായ ആദിത്യവര്‍മ ചിറവാമൂപ്പേറ്റെങ്കിലും നെടുമങ്ങാട് രാജാവ് അതിനെ എതിര്‍ത്തു. മുമ്പ് തിരുവിതാംകൂറില്‍ ചിറവാ മൂപ്പേറ്റ കേരളവര്‍മയുടെ അനുജനായിരുന്നു അദ്ദേഹം. 1705-ല്‍ ചിറവാമൂപ്പനായി അദ്ദേഹം സ്വയം പ്രഖ്യാപിച്ചുവെങ്കിലും 1707-ല്‍ യുദ്ധത്തില്‍ മരിച്ചു. തുടര്‍ന്ന് പരേതന്റെ രണ്ടു ഭാഗിനേയന്മാര്‍ തിരുവിതാംകൂറില്‍ ഇളമുറകളായി അംഗീകരിക്കപ്പെട്ടു.

അവകാശത്തര്‍ക്കങ്ങള്‍ കരുനാഗപ്പള്ളിയിലും ആറ്റിങ്ങല്‍ രാജകുടുംബത്തിലും ഉണ്ടായി. കോലത്തുനാട്ടില്‍നിന്ന് ദത്തെടുക്കപ്പെട്ട രണ്ട് തമ്പുരാട്ടിമാരില്‍ ഒരാള്‍ നെടുമങ്ങാട്ടേയ്ക്കും മറ്റൊരാള്‍ കരുനാഗപ്പള്ളിയിലേക്കും ദത്തുപോയിരുന്നതിനാല്‍ 1713 മുതല്‍ ആറ്റിങ്ങല്‍ റാണിയായി ആരും ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ അഞ്ചുതെങ്ങിലെ ഇംഗ്ലീഷുകാര്‍ കോട്ട നില്‍ക്കുന്ന സ്ഥലത്തിനുവേണ്ടിയുള്ള പാട്ടം നല്‍കിയിരുന്നില്ല. ആറ്റിങ്ങലെ മന്ത്രിമാരും യഥാര്‍ഥ ഭരണാധികാരികളും ആയിരുന്ന കൊടുമണ്‍പിള്ള, വഞ്ചിമുട്ടംപിള്ള എന്നിവര്‍ പരസ്പരം ശത്രുതയിലായിരുന്നു. 1721-ല്‍ കോലത്തുനാട്ടില്‍നിന്നു ദത്തെടുക്കപ്പെട്ട ആദിത്യവര്‍മ അന്തരിക്കുകയും അനുജന്‍ രാമവര്‍മ ചിറവാമൂപ്പ് ഏല്ക്കുകയുമുണ്ടായി. തുടര്‍ന്ന് കൊല്ലം രാജാവിന്റെ സഹോദരിയെ ആറ്റിങ്ങല്‍ റാണിയായി രണ്ട് മന്ത്രിമാരുംചേര്‍ന്ന് വാഴിച്ചു. പുതിയ റാണിയെ സന്ദര്‍ശിക്കുവാനും പാട്ടക്കുടിശ്ശികകള്‍ നല്‍കാനുമായി അഞ്ചുതെങ്ങിലെ ചീഫ് ഗിഫോര്‍ഡ് സഹപ്രവര്‍ത്തകരുമായി ആറ്റിങ്ങലേക്കു പോയി. അഞ്ചുതെങ്ങിലെ ഇംഗ്ളീഷുകാരുമായി കടുത്ത ശത്രുതയിലായിരുന്ന ഒരു വിഭാഗം മാടമ്പിമാരെ സമ്മാനങ്ങള്‍ നല്‍കി പ്രീതിപ്പെടുത്തുവാനും പരിപാടിയിട്ടിരുന്നു. ആറ്റിങ്ങലെത്തിയ ദിവസം രാത്രി ഇംഗ്ലീഷുകാര്‍ കൊട്ടാരപരിസരത്താണ് താമസിച്ചത്. ഗിഫോര്‍ഡും അനുചരന്‍മാരും അന്നുരാത്രി വധിക്കപ്പെട്ടു. അടുത്തദിവസംമുതല്‍ അഞ്ചുതെങ്ങുകോട്ട ആക്രമിക്കുവാന്‍ ശ്രമം തുടങ്ങിയെങ്കിലും ആ ശ്രമം വിജയിച്ചില്ല. കൊടുമണ്‍പിള്ളയുടെ ആള്‍ക്കാരായിരുന്നു ആക്രമണത്തിനു പിന്നില്‍. കുറ്റക്കാരെ ശിക്ഷിക്കുവാന്‍ സഹായിക്കാമെന്ന് റാണിയും വഞ്ചിമുട്ടംപിള്ളയും കൊല്ലം രാജാവും വാഗ്ദാനം ചെയ്തുവെങ്കിലും തത്ക്കാലം ഇംഗ്ലീഷുകാര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. അടുത്ത വര്‍ഷം (1722) കൊല്ലം രാജാവിന്റെ സഹോദരിയായ ആറ്റിങ്ങല്‍ റാണിയെ ബഹിഷ്ക്കരിച്ച് രാമവര്‍മ തന്റെ സഹോദരിയെ ആറ്റിങ്ങല്‍ റാണിയായി വാഴിച്ചു. ഈ സഹോദരി രണ്ട് പുത്രന്മാരോടൊപ്പം കരുനാഗപ്പള്ളിയില്‍ 1715 മുതല്‍ ഭരണം നടത്തി. കോലത്തിരി കുടുംബത്തിലെ പിണക്കത്തില്‍ സ്ഥാനഭ്രഷ്ടനായി ഒരു രാജകുമാരന്‍ തലശ്ശേരി കോട്ടയില്‍ ഇംഗ്ളീഷുകാരെ അഭയം പ്രാപിച്ചിരുന്നു. ഈ രാജകുമാരനെ തന്റെ മൂത്ത ഭാഗിനേയനായി ദത്തെടുത്ത് രാമവര്‍മ കരുനാഗപ്പള്ളിയില്‍ വാഴിച്ചു. ഇതില്‍ കുപിതനായ കായംകുളം രാജാവ് തന്റെ ഭാഗിനേയനേയും ഒരു ഭാഗിനേയിയേയും ദേശിങ്ങനാട്ടേയ്ക്ക് ദത്തെടുപ്പിക്കുകയും അവരിരുവരും കൊല്ലത്തിന്റേയും ആറ്റിങ്ങലിന്റേയും അവകാശികളായിത്തീരുകയും ചെയ്തു. തന്റെ മറ്റൊരു ഭാഗിനേയനെ കായംകുളം രാജാവ് നെടുമങ്ങാട്ടു രാജാവായും വാഴിച്ചു. അതോടുകൂടി കായംകുളവും ദേശിംഗനാടും നെടുമങ്ങാടും ഒരുവശത്തും തിരുവിതാംകൂറും കരുനാഗപ്പള്ളിയും മറുവശത്തുമായി ശത്രുത തുടര്‍ന്നു. തിരുവിതാംകൂറിലെ മാടമ്പിമാര്‍ രാമവര്‍മയെ സഹായിക്കാനെത്താത്തതുകൊണ്ട് മറവന്മാരുടെ കുതിരപ്പടയെ വാടകയ്ക്കെടുത്തു. മൂത്ത ഭാഗിനേയന്‍ നെയ്യാറ്റിന്‍കര രാജകുമാരന്‍ എന്ന നിലയിലും രണ്ടാമത്തെ ഭാഗിനേയനായ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഇരണിയല്‍ രാജകുമാരന്‍ എന്ന നിലയിലും രാമവര്‍മയെ സഹായിക്കാനെത്തി. മറവപ്പടയ്ക്കു പണം നല്‍കാന്‍ നാട്ടിലെ മാടമ്പിമാര്‍ തയ്യാറാകാത്തതുകൊണ്ട് ഇംഗ്ലീഷുകാരില്‍ നിന്ന് പണം കടംവാങ്ങിയാണ് രാമവര്‍മ ചെലവുകള്‍ നിര്‍വഹിച്ചത്. പക്ഷേ മാടമ്പിമാരുടെ സഹകരണമില്ലാതിരുന്നതിനാല്‍ ഇംഗ്ളീഷ്കാര്‍ക്കു കച്ചവടം സുഗമമായില്ല. മധുര സര്‍ക്കാരിനു പണം നല്‍കുവാന്‍വേണ്ടി യൂറോപ്യന്‍ കച്ചവടക്കാരെയെല്ലാം തിരുവിതാംകൂറിലേക്കു ക്ഷണിച്ചത് രാമവര്‍മയുടെ വിശ്വാസ്യത തകര്‍ത്തു. ആറ്റിങ്ങല്‍ നിന്ന് സ്ഥാനഭ്രഷ്ടയാക്കപ്പെട്ട തന്റെ സഹോദരിയെ 1727-ല്‍ വീണ്ടും വാഴിക്കാന്‍ രാമവര്‍മ ശ്രമിച്ചെങ്കിലും ആ ശ്രമം ഫലവത്തായില്ല.

ഇപ്രകാരം ആഭ്യന്തരകലഹങ്ങളും മധുരയില്‍ നിന്നുള്ള സമ്മര്‍ദവും പണത്തിനുള്ള ഞെരുക്കവും രൂക്ഷമായിരിക്കെയാണ് 1729-ല്‍ രാമവര്‍മ അന്തരിച്ചത്. തലശ്ശേരിയില്‍നിന്നു ദത്തെടുക്കപ്പെട്ട് കരുനാഗപ്പള്ളിയില്‍ രാജാവായിരുന്നയാള്‍ തുടര്‍ന്ന് തിരുവിതാംകൂര്‍ രാജാവായി. അദ്ദേഹം ഏഴ് മാസത്തിനകം അന്തരിച്ചതുകൊണ്ട് നെയ്യാറ്റിന്‍കര രാജകുമാരന്‍ ഭരണമേറ്റു. ഒരു മാസം കഴിഞ്ഞ് അദ്ദേഹവും അന്തരിച്ചു. അതേത്തുടര്‍ന്നാണ് അനുജന്‍ മാര്‍ത്താണ്ഡവര്‍മ ചിറവാമൂപ്പേറ്റത്. തലശ്ശേരി രാജകുമാരന്‍ 1729-ല്‍ തിരുവിതാംകൂര്‍ രാജാവായ സമയത്ത് അദ്ദേഹത്തിന്റെ സഹോദരിയായിരുന്നു കരുനാഗപ്പള്ളിയില്‍ ഭരണം നടത്തിയത്. കായംകുളം രാജാവ് അവരെ അവിടെനിന്ന് നിഷ്ക്കാസിതയാക്കിയതിനെത്തുടര്‍ന്ന് അവര്‍ തിരുവനന്തപുരത്തെ പുത്തന്‍കോട്ടയില്‍ വന്ന് താമസിച്ചു. മധുര സൈന്യത്താല്‍ മാര്‍ത്താണ്ഡവര്‍മ കല്‍ക്കുളത്തുനിന്നു ബഹിഷ്കൃതനായ സമയം ആറ്റിങ്ങലെ മന്ത്രിമാരായ കൊടുമണ്‍പിള്ള, വഞ്ചിമുട്ടം പിള്ള എന്നിവര്‍ റാണിയെ ആറ്റിങ്ങല്‍ റാണിയായി സ്വീകരിച്ചു. ആറ്റിങ്ങല്‍ തമ്പുരാട്ടിമാരിലൊരാളുടെ മകനെന്ന നിലയില്‍ തൃപ്പാപ്പൂര്‍ മൂത്ത തിരുവടി എന്ന പദവി മാര്‍ത്താണ്ഡവര്‍മയ്ക്ക് അര്‍ഹതപ്പെട്ടതായിരുന്നു. ആ പദവി ഏറ്റെടുത്താല്‍ മാത്രമേ സാമന്തസ്വരൂപങ്ങളെ നിലയ്ക്കു നിര്‍ത്തുവാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നുള്ളൂ. എന്നാല്‍ റാണിയെ പാവയായി വച്ചുകൊണ്ട് നാടു ഭരിക്കുകയായിരുന്നു മാടമ്പിമാരുടേയും അവരുടെ തലപ്പത്തുണ്ടായിരുന്ന മന്ത്രിമാരുടേയും ലക്ഷ്യം. ഇംഗ്ലീഷുകാരുടെ സഹായത്തോടുകൂടി മാര്‍ത്താണ്ഡവര്‍മ നാട്ടില്‍ മാടമ്പി ഭരണം പൂര്‍ണമായി അവസാനിപ്പിച്ചു (നോ: തിരുവിതാംകൂര്‍). 1737-ല്‍ ആറ്റിങ്ങല്‍ റാണിയില്‍നിന്ന് അദ്ദേഹം തൃപ്പാപ്പൂര്‍ മൂപ്പ് ഏറ്റെടുത്തു. റാണിക്ക് ഏതാനും ഗ്രാമങ്ങള്‍ ചെലവിനായി നല്‍കുകയും ചെയ്തു. അതിനുശേഷം തൃപ്പാപ്പൂര്‍ സ്വരൂപം എന്ന പേര് പിന്നീടുള്ള രേഖകളില്‍ പരാമര്‍ശിക്കപ്പെടാതായി; ഈ സ്ഥാനത്ത് തിരുവിതാംകൂര്‍ എന്നാണ് പരാമര്‍ശിച്ചു വന്നത്. എങ്കിലും കൊച്ചി രാജാക്കന്മാര്‍ കുറേക്കാലം കൂടി തിരുവിതാംകൂര്‍ രാജാവിനെ 'തൃപ്പാപ്പി' എന്നാണ് പരാമര്‍ശിച്ചിരുന്നത്. ശ്രീപദ്മനാഭസ്വാമിക്ഷേത്രരേഖകളിലും അപൂര്‍വമായി തിരുവിതാംകൂര്‍ രാജാവിനെ തൃപ്പാപ്പൂര്‍ മൂത്ത തിരുവടി എന്നും ചിറവായ്മൂത്ത തിരുവടിയെന്നും പറഞ്ഞിട്ടുണ്ട്.

(കെ. ശിവശങ്കരന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍