This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുള്ളല്‍ സാഹിത്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തുള്ളല്‍ സാഹിത്യം

മലയാളത്തിലെ ഒരു സാഹിത്യ പ്രസ്ഥാനം. തുള്ളല്‍ എന്ന കേരളീയ കലയ്ക്ക് ആധാരമായ സാഹിത്യരൂപമാണ് ഇത്. തുള്ളല്‍ പ്രസ്ഥാനത്തിന്റെ ജനയിതാവായ കലക്കത്ത് കുഞ്ചന്‍ നമ്പ്യാര്‍ തുള്ളല്‍ കലയുടെ രംഗാവിഷ്ക്കരണത്തിന് പാകമായ വിധത്തില്‍ കഥ രചിച്ചു. നമ്പ്യാരുടെ കാലശേഷവും ചില തുള്ളല്‍ക്കഥകള്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും ഒരു ജനകീയ കലയായി തുള്ളല്‍ കലയെ വളര്‍ത്താനും ഒരു ജനകീയ കാവ്യപ്രസ്ഥാനമായി തുളളല്‍ സാഹിത്യത്തിന് പ്രശസ്തി നേടിക്കൊടുക്കാനും കുഞ്ചന്‍നമ്പ്യാര്‍ക്ക് സാധിച്ചു എന്നത് ശ്രദ്ധേയമാണ്. തുള്ളല്‍ എന്ന കലയെ മാറ്റിനിര്‍ത്തിയാല്‍പ്പോലും മലയാളത്തിന്റെ സമ്പന്ന കാവ്യധാരയാണ് തുള്ളല്‍സാഹിത്യം.

കുഞ്ചന്‍ നമ്പ്യാര്‍

തുള്ളല്‍ പ്രസ്ഥാനം. തികച്ചും ഒരു കേരളീയ കലയാണ് തുളളല്‍. കുഞ്ചന്‍ നമ്പ്യാര്‍ ഈ കലാരൂപം സൃഷ്ടിക്കുന്നതിനുമുമ്പുതന്നെ ഈ കലയുടെ രൂപീകരണത്തിന് പ്രചോദനമായിത്തീര്‍ന്ന നിരവധി കലാരൂപങ്ങള്‍, പ്രത്യേകിച്ചും ക്ഷേത്രാനുഷ്ഠാനകലകള്‍ കേരളത്തില്‍ നിലവിലുണ്ടായിരുന്നു. ഭരതമുനിയുടെ നാട്യശാസ്ത്ര വിധിക്ക് ഇണങ്ങുന്ന കലകളും ഇതില്‍പ്പെടുന്നു. ചാക്യാര്‍കൂത്ത്, കൂടിയാട്ടം, കഥകളി എന്നീ ക്ളാസ്സിക് കലാരൂപങ്ങളുടെ പല അംശങ്ങളും തുള്ളലില്‍ കലര്‍ന്നിട്ടുണ്ട്. കൂത്തുപറയുന്ന ചാക്യാര്‍, മിഴാവ് കൊട്ടുന്ന നമ്പ്യാര്‍, കൈമണി കൊട്ടുന്ന നങ്ങ്യാര്‍ എന്നിവര്‍ക്കു പകരമായി തുള്ളലില്‍ കഥപാടി നൃത്തംവയ്ക്കുന്ന നമ്പ്യാര്‍, താളമടിക്കുന്ന മൃദംഗവിദ്വാന്‍, കൂടെപ്പാടുന്ന കൈമണിക്കാരന്‍ എന്നിവരുണ്ട്. ചാക്യാരെപ്പോലെ തുള്ളല്‍നര്‍ത്തകനും ഫലിത പരിഹാസങ്ങള്‍ പ്രയോഗിച്ച് സദസ്യരെ രസിപ്പിക്കുന്നു. കൂടിയാട്ടത്തിലെ ആഹാര്യാംശങ്ങള്‍ പലതും തുള്ളലില്‍ കാണാം. വാസികം, കൊണ്ട, തോള്‍പ്പൂട്ട്, ചില പ്രത്യേക കഥാപാത്രങ്ങള്‍ക്കായുള്ള കുരുത്തോലച്ചമയങ്ങള്‍ തുടങ്ങിയവ കൂടിയാട്ടത്തിലേതുപോലെ തുളളലിലും ഉണ്ട്. കൂത്തിലും കൂടിയാട്ടത്തിലുമില്ലാത്ത മദ്ദളവാദ്യം തുള്ളലില്‍ സ്വീകരിച്ചത് കഥകളിയില്‍നിന്നുമാണ്. ഇങ്ങനെ നാട്യശാസ്ത്ര വിധികളുടെ അടിസ്ഥാനത്തിലുള്ള ക്ളാസ്സിക് കലകളില്‍ നിന്നും ലളിതമായ പല ആവിഷ്ക്കരണ രീതികളും തുള്ളലില്‍ സമന്വയിപ്പിച്ചിരിക്കുന്നതു കാണാം.

തുള്ളല്‍ പ്രസ്ഥാനത്തിന്റെ രംഗാവിഷ്ക്കരണത്തിന് അനുയോജ്യമായ വിധത്തില്‍ രാഗതാളനിബദ്ധങ്ങളായി സാഹിത്യകൃതികള്‍ ചമയ്ക്കുന്നതിലും നമ്പ്യാര്‍ പ്രത്യേകം ശ്രദ്ധിച്ചു. ദ്രാവിഡ ഗാനരീതിയും കര്‍ണാടക രാഗസമ്പ്രദായവും പ്രാദേശിക താളക്രമങ്ങളും തുള്ളലില്‍ സമന്വയിപ്പിച്ചിട്ടുണ്ട്. തുള്ളല്‍ പ്രസ്ഥാനത്തിനു മുമ്പുതന്നെ നിലവിലിരുന്ന തരംഗിണീവൃത്ത സമ്പ്രദായം നമ്പ്യാര്‍ നവീകരിച്ച് തന്റെ കാവ്യങ്ങളിലൂടെ പ്രതിഫലിപ്പിച്ചു. ഉദാഹരണമായി രാമകഥപ്പാട്ട്, ഭാഷാചമ്പുക്കള്‍, മാര്‍ഗംകളിപ്പാട്ട്, സംഘക്കളിപ്പാട്ട്, രാമചരിതം, ഉണ്ണിയച്ചീചരിതം, ലീലാതിലകം, കൃഷ്ണഗാഥ തുടങ്ങിയ കൃതികളിലെ തരംഗിണീഛായകള്‍ പരിഷ്കരിച്ച് അവതരിപ്പിക്കാന്‍ നമ്പ്യാര്‍ക്കു സാധിച്ചു. ഇങ്ങനെ ചെയ്തത് കേരളീയ സംസ്കാരത്തിനും മലയാളരുചിക്കും പാകമായ ഒരു ജനകീയശൈലി രൂപപ്പെടുത്തിയെടുക്കുന്നതിനു വേണ്ടിയായിരുന്നു.

ഭരതമുനി നാട്യശാസ്ത്രത്തില്‍ പ്രകടിപ്പിച്ചിട്ടുള്ള ലക്ഷണം തുള്ളലിനും ഇണങ്ങുന്നതാണ്. അതനുസരിച്ച് ആംഗികം, വാചികം, ആഹാര്യം, സാത്വികം എന്നീ നാല് അഭിനയ രീതികള്‍ തുള്ളലില്‍ കാണാം. ശിരസ്സ്, കൈപ്പത്തി, നെഞ്ച്, അരക്കെട്ട്, കാല്‍, തോള്‍, കൈപുറം, വയറ്, തുട, കണങ്കാല്‍ തുടങ്ങിയ അംഗപ്രത്യംഗങ്ങളും കണ്ണ്, പുരികം, കണ്‍പോള, കൃഷ്ണമണി, അധരം, പല്ല്, നാവ്, താടി, വായ് തുടങ്ങിയ ഉപാംഗങ്ങളും വ്യത്യസ്തമായി ചലിപ്പിച്ച് ആവിഷ്ക്കരിക്കുന്ന അഭിനയരീതിയാണ് ആംഗികം. നര്‍ത്തകനും മദ്ദളക്കാരനും കൈമണിക്കാരനും ചേര്‍ന്ന് പാടി കഥ അവതരിപ്പിക്കുന്ന രീതിയാണ് വാചികാഭിനയം. അനേകം പൂര്‍വകലാരൂപങ്ങളില്‍നിന്ന് ഔചിത്യപൂര്‍വം സ്വീകരിച്ച വേഷവിധാനങ്ങളോടുകൂടിയ അഭിനയമാണ് ആഹാര്യം. ഓട്ടന്‍, പറയന്‍, ശീതങ്കന്‍ എന്നീ മൂന്ന് വിഭാഗം തുള്ളലുകള്‍ക്കും പ്രത്യേകമായ വേഷക്രമങ്ങളുണ്ട്. ഭാവപ്രകടനമാണ് സാത്വികാഭിനയം. സ്തംഭം, സ്വേദം, രോമാഞ്ചം, സ്വരസാദം, വേപഥു, വൈവര്‍ണ്യം, അശ്രു, പ്രലയം എന്നീ മനോഭാവപ്രകടനങ്ങളാണ് സാത്വികത്തില്‍ പ്രധാനം.

മൂന്ന് തുള്ളല്‍ വിഭാഗങ്ങള്‍. പ്രധാനമായും വേഷത്തെ അടിസ്ഥാനമാക്കി മൂന്നു വിഭാഗം തുള്ളലുകളുണ്ട്. ഓട്ടന്‍, ശീതങ്കന്‍, പറയന്‍ എന്നിങ്ങനെ അവയ്ക്ക് പേര് നല്‍കിയിരിക്കുന്നു. ഓട്ടന്‍തുള്ളലിന് ശിരസ്സില്‍ ഉറുമാല്‍ കൊണ്ട് കെട്ടി വട്ടമുടിയും കിരീടവുമണിയും. മുഖത്ത് മനയോല തേച്ച് ചുട്ടികുത്തും. വാല്‍നീട്ടി കണ്ണെഴുതും. പൊട്ടുതൊടും. ഉരസ്സില്‍ കഴുത്താരം, കൊരലാരം, മാല എന്നിവ തൂക്കിയിടും. കൈയില്‍ തോള്‍പ്പൂട്ടും കങ്കണങ്ങളും ധരിക്കും. ചുവന്ന പട്ടുടുത്ത് അതിനുമുകളില്‍ കച്ചകെട്ടി നടന്‍ പ്രത്യക്ഷപ്പെടും. കിരീടം അരങ്ങത്തുവന്നശേഷം അണിയും. ചുവന്ന കരയുളള തുണി മടക്കി മടക്കി അര മുതല്‍ മുട്ടുവരെ ഇറക്കി പാവാടപോലെയാക്കി അണിഞ്ഞിരിക്കും. ശീതങ്കന്‍ തുള്ളലിന്റെ വേഷത്തിനും പ്രത്യേകതകളുണ്ട്. ശിരസ്സില്‍ ഉറുമാല്‍ കെട്ടിയശേഷം അതിനുമുകളില്‍ കുരുത്തോലത്താമര അണിയും. കിരീടവും മുഖത്ത് തേപ്പും ഇല്ല. കണ്ണും പുരികവും വാലിട്ടെഴുതി പൊട്ട് തൊടും. കുരുത്തോലപ്പാമ്പ് ഉരസ്സിലും കൈത്താമര, കടകം, കങ്കണം എന്നിവ കൈയിലും അണിയും. ബാക്കിവേഷം ഓട്ടന്‍തുള്ളലിലെ പോലെ തന്നെ. പറയന്‍ തുള്ളലില്‍ നാഗഫണാകൃതിയിലുള്ള കിരീടമണിയും. വാലിട്ട് കണ്ണെഴുതും. ദേഹത്ത് ചന്ദനം പൂശും. ഭസ്മക്കുറിയും ധരിക്കാറുണ്ട്. കച്ചകെട്ടിനുപകരം പട്ടുവസ്ത്രം ധരിക്കും.

ഈ മൂന്ന് വിഭാഗം തുള്ളലുകള്‍ക്കും വെവ്വേറെ കഥകളും നമ്പ്യാര്‍ ആവിഷ്കരിച്ചിരിക്കുന്നു. അതനുസരിച്ച് സ്യമന്തകം, ഘോഷയാത്ര, കിരാതം, നളചരിതം, രുക്മിണീസ്വയംവരം, സത്യാസ്വയംവരം, രാമാനുചരിതം, ഗോവര്‍ദ്ധനചരിതം, സന്താന ഗോപാലം, ബാണയുദ്ധം, പാത്രചരിതം, ശീലാവതീചരിതം, അഹല്യാമോക്ഷം, സീതാസ്വയംവരം, രാവണോത്ഭവം, കാര്‍ത്തവീര്യാര്‍ജുനവിജയം, ബാലിവിജയം, പ്രദോഷമാഹാത്മ്യം, ഹിഡുംബവധം, ബകവധം, കിര്‍മീരവധം, നിവാതകവചവധം എന്നീ കൃതികളാണ് ഓട്ടന്‍തുള്ളലിനായി നിശ്ചയിച്ചിട്ടുള്ളത്. ശീതങ്കന്‍ തുള്ളലിനു വേണ്ടിയുള്ള കൃതികള്‍ കല്യാണസൌഗന്ധികം, സുന്ദോപസുന്ദോപാഖ്യാനം, ഗണപതിപ്രാതല്‍, ധ്രുവചരിതം, നൃഗമോക്ഷം, പൗണ്ഡ്രകവധം, കൃഷ്ണലീല, കാളിയമര്‍ദനം, ഹരിണീസ്വയംവരം, ബാല്യുത്ഭവം, ഹനുമദുത്ഭവം, അന്തകവധം, പ്രഹ്ളാദചരിതം, ധേനുകവധം എന്നിവയാണ്. പറയന്‍ തുള്ളല്‍ വിഭാഗത്തില്‍ ത്രിപുരദഹനം, പാഞ്ചാലീസ്വയംവരം, നാളായണീചരിതം, പഞ്ചേന്ദ്രോപാഖ്യാനം, കീചകവധം, പുളിന്ദീമോക്ഷം, സഭാപ്രവേശം, കുംഭകര്‍ണവധം, ഹരിശ്ചന്ദ്രചരിതം, ദക്ഷയാഗം എന്നിവയാണ് ഉള്‍പ്പെടുന്നത്.

കുഞ്ചന്‍ നമ്പ്യാര്‍. കിള്ളിക്കുറിശ്ശി മംഗലത്തുളള കലക്കത്തു വീട്ടില്‍ ജനിച്ച കുഞ്ചന്‍ നമ്പ്യാരുടെ ജീവിതകാലം 1700-നും 1770-നും ഇടയ്ക്കാണെന്ന് കണക്കാക്കപ്പെടുന്നു. അമ്പലപ്പുഴ രാജാവിന്റേയും തിരുവിതാംകൂര്‍ മഹാരാജാവിന്റേയും ആശ്രിതനായിരുന്ന കാലത്താണ് കുഞ്ചന്‍നമ്പ്യാര്‍ തന്റെ പ്രശസ്ത കൃതികളെല്ലാം എഴുതിയതെന്ന് സാഹിത്യ ഗവേഷകന്മാര്‍ അഭിപ്രായപ്പെടുന്നു. അമ്പലപ്പുഴ ക്ഷേത്രത്തില്‍ ചാക്യാര്‍കൂത്തിന് മിഴാവു കൊട്ടിക്കൊണ്ടിരുന്ന കുഞ്ചന്‍ നമ്പ്യാര്‍ ചാക്യാരുമായി പിണങ്ങിയശേഷം സംവിധാനം ചെയ്ത കലാരൂപമാണ് തുള്ളലെന്നും അതിന്റെ ആവിഷ്ക്കരണത്തിനുവേണ്ടി രചിച്ച കൃതികളാണ് തുളളല്‍ സാഹിത്യമായി അറിയപ്പെടുന്നതെന്നും വിശ്വസിച്ചുപോരുന്നു.

കുഞ്ചന്‍ നമ്പ്യാരും രാമപാണിവാദനും. നമ്പ്യാരുടെ ജനനത്തെപറ്റിയും ജീവിതകാലത്തെപറ്റിയും സൂക്ഷ്മമായ രേഖകളില്ലാത്തതിനാല്‍ അദ്ദേഹത്തെപറ്റി ധാരാളം ഊഹാപോഹങ്ങളും ഐതിഹ്യങ്ങളും പ്രചരിച്ചിട്ടുണ്ട്. 18-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കുഞ്ചന്‍ നമ്പ്യാരും സംസ്കൃതകവിയും നാടകകൃത്തുമായിരുന്ന രാമപാണിവാദനും ഒരാള്‍ തന്നെയാണെന്നാണ് സാഹിത്യഗവേഷകന്മാരില്‍ പലരുടേയും അഭിപ്രായം. എന്തുതന്നെയായാലും മലയാളത്തെ സംബന്ധിച്ചിടത്തോളം തുള്ളല്‍ക്കലയും അതിന്റെ സാഹിത്യരൂപവുമാണ് പ്രധാനം.

തുള്ളല്‍ കൃതികള്‍. കുഞ്ചന്‍ നമ്പ്യാര്‍ എത്ര തുള്ളല്‍ക്കഥകള്‍ എഴുതിയിട്ടുണ്ടെന്നോ അവ കൃത്യമായി ഏതെല്ലാമാണെന്നോ ഉള്ള കാര്യങ്ങളെപ്പറ്റിയും പണ്ഡിതന്മാര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. എങ്കിലും ലഭ്യമായ കൃതികളില്‍ ഭൂരിപക്ഷവും കുഞ്ചന്‍ നമ്പ്യാരുടേതുതന്നെയാണെന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസങ്ങളില്ല. കുഞ്ചന്‍ നമ്പ്യാരുടെ കൃതികള്‍ ആദ്യമായി സമാഹരിച്ചത് എസ്.ടി. റെഡ്ഡ്യാരാണ്. അറുപത് തുള്ളല്‍ക്കഥകളുടെ സമാഹാരം ഇപ്രകാരം പ്രകാശിതമായി. എന്നാല്‍ ഈ കൃതികളെല്ലാം നമ്പ്യാരുടേതല്ലെന്ന് സാഹിത്യഗവേഷകര്‍ അഭിപ്രായപ്പെടുകയുണ്ടായി. അത്തരം വിവാദങ്ങളെല്ലാം നിരീക്ഷിച്ചശേഷം വി.എസ്. ശര്‍മ തയ്യാറാക്കിയ കുഞ്ചന്‍ നമ്പ്യാരും അദ്ദേഹത്തിന്റെ കൃതികളും എന്ന ഗവേഷണ പ്രബന്ധത്തില്‍ നാല്പത്തിയാറ് കൃതികളാണ് കുഞ്ചന്‍ നമ്പ്യാരുടേതായി ചൂണ്ടിക്കാണിക്കുന്നത്. തുള്ളല്‍ കൃതികള്‍ക്കു പുറമേ പതിമൂന്ന് കൃതികളും നമ്പ്യാരുടേതായി കണ്ടെത്തിയിട്ടുണ്ട്.

കൂടിയാട്ടം, ആട്ടക്കഥ, ചമ്പുക്കള്‍ എന്നിവയെപ്പോലെ തുള്ളല്‍ക്കഥകളും പുരാണകഥകള്‍ക്ക് പ്രാധാന്യം നല്‍കിയാണ് രചിച്ചിട്ടുള്ളത്. മഹാഭാരതം, രാമായണം, ഭാഗവതം, ശിവപുരാണം, ബ്രഹ്മാണ്ഡപുരാണം എന്നിവയെ ആശ്രയിച്ചാണ് കുഞ്ചന്‍ നമ്പ്യാര്‍ തുള്ളല്‍ക്കഥകളില്‍ ഭൂരിഭാഗവും ചമച്ചിട്ടുള്ളത്. എന്നാല്‍ ആട്ടക്കഥയിലെ പോലെ പുരാണങ്ങളെ അതേപടി നിലനിര്‍ത്തിയും മാനിച്ചും അല്ല അദ്ദേഹത്തിന്റെ രചനകളെന്ന വ്യത്യാസമുണ്ട്. തന്റെ സമകാലിക ജീവിതപ്രശ്നങ്ങളെല്ലാം പുരാണകഥകള്‍ക്കിടയില്‍ ലയിപ്പിച്ചുചേര്‍ത്ത് തുള്ളല്‍ക്കഥകള്‍ക്ക് അത്യന്തം പുതുമ നിലനിര്‍ത്താന്‍ അദ്ദേഹം എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ഇതിവൃത്തം മാത്രമാണ് അദ്ദേഹം പുരാണങ്ങളില്‍ നിന്നു സ്വീകരിച്ചിട്ടുള്ളത്. വിഷ്ണുപുരാണം, മാര്‍ക്കണ്ഡേയപുരാണം, ശിവപുരാണം, ബ്രഹ്മാണ്ഡപുരാണം, ശ്രീദേവീ ഭാഗവതം, സ്കന്ദപുരാണം തുടങ്ങിയവയെ ആശ്രയിച്ചുള്ള തുള്ളല്‍ക്കഥകളും കുഞ്ചന്‍ നമ്പ്യാര്‍ രചിച്ചിട്ടുണ്ട്.

പുരാണകഥകള്‍ അറിയിക്കുക, അഥവാ സാധാരണക്കാരെ പുരാണകഥകളില്‍ വ്യാപൃതരാക്കുക എന്നുള്ളതായിരുന്നില്ല നമ്പ്യാരുടെ മുഖ്യലക്ഷ്യം. എല്ലാ വിഭാഗം ജനങ്ങളേയും ചിരിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ നിര്‍വഹണത്തിനായിരുന്നു നമ്പ്യാരുടെ തുള്ളല്‍ക്കഥകളില്‍ പ്രാമുഖ്യം. ഇതേ ലക്ഷ്യത്തിന്റെ നിര്‍വഹണത്തിനായി ധാരാളം ഉപകഥകളും ഇതിവൃത്തത്തിന്റെ ആഖ്യാനത്തിനിടയില്‍ തുന്നിച്ചേര്‍ക്കുവാന്‍ നമ്പ്യാര്‍ ശ്രദ്ധിച്ചിട്ടുണ്ട്.

മൂലകഥയുടെ പ്രാധാന്യത്തിന് അല്പവും കോട്ടമില്ലാതെയാണ് ഉപകഥകള്‍ സന്നിവേശിപ്പിച്ചിട്ടുള്ളത്. കഥാവിവരണത്തിനിടയില്‍ ശാഖാചംക്രമണം നടത്തി ശ്രോതാക്കള്‍ക്കും കാണികള്‍ക്കും ചിരപരിചിതവും അയത്നലളിതമായി മനസ്സിലാക്കാന്‍ കഴിയുന്നതുമായ ഉപകഥകള്‍ തുന്നിച്ചേര്‍ക്കുന്ന രീതിയാണ് അദ്ദേഹം സ്വീകരിച്ചത്. അതിനുവേണ്ടി മൂലകഥ ചുരുക്കാനോ വികസിപ്പിക്കാനോ മനോധര്‍മമനുസരിച്ച് വ്യതിയാനങ്ങള്‍ വരുത്താനോ മടി കാണിച്ചിരുന്നില്ല. ഒരേ മൂലകഥയോടൊപ്പം അനേകം ഉപകഥകള്‍ കൂട്ടിച്ചേര്‍ക്കാനും അവസരങ്ങളൊരുക്കാറുണ്ട്. ഇവിടെയും മുഖ്യലക്ഷ്യം രസജനകത്വം തന്നെയാണ്.

ഫലിതവും പരിഹാസവും. കൂത്ത് പറയുന്ന ചാക്യാരുടെ മിഴാവുവിദ്വാനായി നടന്നിരുന്ന കുഞ്ചന്‍ നമ്പ്യാര്‍ ചാക്യാരില്‍നിന്ന് ആര്‍ജിച്ച മുഖ്യമായ സമ്പത്ത് ഫലിതവും പരിഹാസവുമാണ്. മുമ്പിലിരിക്കുന്ന പ്രേക്ഷകരെ നോക്കി വ്യക്തിപരമായിപോലും പരിഹാസവും ആക്ഷേപവും തൊടുത്തുവിടാന്‍ മടിക്കാത്ത കലാകാരനാണ് ചാക്യാര്‍. എത്ര വമ്പന്മാരായാലും കൂത്ത് സമയത്ത് അവരെ പരിഹസിക്കാനുള്ള അവകാശം ചാക്യാര്‍ക്കുണ്ടെന്ന് സാരം. അതിനനുസരിച്ച് താന്‍ പറയുന്ന പുരാണകഥകളിലെ ഓരോ സന്ദര്‍ഭവും പാകപ്പെടുത്തുവാനുളള പ്രാഗല്ഭ്യമാണ് ചാക്യാരുടെ പ്രശസ്തിക്കു മാറ്റുകൂട്ടുന്നത്. ചാക്യാരെ വിട്ട് തുള്ളല്‍ പ്രസ്ഥാനം ആവിഷ്ക്കരിച്ച നമ്പ്യാരും ഫലിത പരിഹാസങ്ങള്‍ക്കു തന്നെയാണ് തന്റെ കഥകളില്‍ മുന്‍തൂക്കം നല്‍കിയത്. ആബാലവൃദ്ധം ജനങ്ങള്‍ക്കും കഥകേട്ടു ചിരിക്കാന്‍ സംഗതിവരുത്തുക എന്നതാണ് തന്റെ മാര്‍ഗമെന്ന് അദ്ദേഹം തുറന്നു പറഞ്ഞിട്ടുമുണ്ട്. ലക്ഷ്യനിര്‍വഹണത്തിനായി കഥാഗതിയില്‍ ഔചിത്യപൂര്‍വം മാറ്റങ്ങളുണ്ടാക്കുന്നതും കാണാം.

മുനിശാപത്താല്‍ സഹസ്രലിംഗനായി ഭവിച്ച് ലജ്ജിച്ച് മൂടിപ്പുതച്ച് ഒളിച്ചു കിടക്കുന്ന ഇന്ദ്രനെന്ന ദേവനെ ആക്ഷേപശരങ്ങള്‍ കൊണ്ട് മൂടുന്നതു നോക്കുക:

'ആലും മുകളിലണഞ്ഞു കിടക്കും

വാവലതെന്നതുപോലെ നിരക്കെ

ശക്രന്‍തന്നുടെ ദേഹത്തിങ്കല്‍

ഒക്കെ നിറഞ്ഞഥകാണാകുന്നു

ആയതു കണ്ടൊരു വിബുധപരന്മാര്‍

വായും പൊത്തിക്കൊണ്ടു ചിരിച്ചു

പോയവരോരോ കോണില്‍ ചെന്നി-

ക്കാര്യം കൊണ്ടുപറഞ്ഞു തുടങ്ങി.'

ഇവിടെ ദേവനും മനുഷ്യനുമെന്നുള്ള വേര്‍തിരിവുകള്‍ പോലും ഇല്ലാതെ ഫലിത പരിഹാസങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണ് കവി.

കേരളീയത തുളുമ്പുന്ന ഫലിത പരിഹാസങ്ങള്‍. നമ്പ്യാരുടെ ഫലിത പരിഹാസങ്ങളില്‍ നിറഞ്ഞുനില്ക്കുന്നത് കേരളീയ ജനജീവിതമാണ്. തന്റെ ജീവിതകാലത്ത് അടുത്തു പെരുമാറാനും ഇടപഴകാനും സാധിച്ചിട്ടുള്ള എല്ലാ ജാതി ജനങ്ങളേയും തന്റെ കവിതയിലൂടെ പ്രതിഫലിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അവതരിപ്പിച്ച കഥകളെല്ലാം പുരാണങ്ങളില്‍ നിന്നായിരുന്നെങ്കില്‍ പോലും പുരാണകഥാപാത്രങ്ങളേയും പുരാണകഥാസന്ദര്‍ഭങ്ങളേയും കഥ നടന്ന സ്ഥലകാലങ്ങളേയുമെല്ലാം തനി കേരളീയമാക്കി അവതരിപ്പിക്കാനുള്ള തന്റേടവും ജനകീയ ബോധവും മറ്റൊരു കവിക്കും അവകാശപ്പെടാനാവില്ല. കഥ നടക്കുന്നത് ദ്വാപരയുഗത്തിലായാലും ത്രേതായുഗത്തിലായാലും ആ കാലത്തെ നമ്പ്യാരുടെ കാലഘട്ടമാക്കി അവതരിപ്പിക്കാന്‍ അദ്ദേഹത്തിനു മടിയില്ല. അതുപോലെ ദ്വാരകയോ ദേവലോകമോ അളകാപുരിയോ ഏതുമാകട്ടെ തന്റെ കഥയില്‍ അവിടമെല്ലാം തിരുവനന്തപുരമോ അമ്പലപ്പുഴയോ ആയി മാറും. അതുപോലെ മൂലകഥയിലെ കഥാപാത്രങ്ങള്‍ ദേവനോ അസുരനോ ആരുമായിക്കൊള്ളട്ടെ അവര്‍ പരിചിതരായ വിഭാഗക്കാരായി വേഷപ്പകര്‍ച്ച സംഭവിച്ചവരായിത്തീരും നമ്പ്യാരുടെ കരസ്പര്‍ശമേല്ക്കുമ്പോള്‍. ഇന്ദ്രനെയോ ദുര്യോധനനെയോ രാവണനെയോ മറ്റു പുരാണ പുരുഷന്മാരെയോ കേരളത്തിലെ രാജാക്കന്മാരോ പ്രഭുക്കന്മാരോ ഇടത്തരക്കാരോ ആണെന്ന മട്ടിലാണ് നമ്പ്യാര്‍ അവതരിപ്പിക്കാറുള്ളത്. മാത്രമല്ല, ഉര്‍വശി മേനക രംഭ തിലോത്തമമാരെയെല്ലാം കുട്ടനാട്ടിലെ ചീരു, ചിരുത, കാളി, നീലി തുടങ്ങിയവരായി ചിത്രീകരിക്കാനും അദ്ദേഹത്തിനു മടിയില്ല. അങ്ങനെ ഇന്ദ്രലോകത്തെ ഭൂമിയിലേക്ക് ഇറക്കിക്കൊണ്ടുവരുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നയം.

ഘോഷയാത്ര, യുദ്ധം, വിവാഹം, സദ്യ, നായാട്ട് തുടങ്ങിയവയെല്ലാം നമ്പ്യാര്‍ക്ക് പരിചിതമായ കേരളീയ സമൂഹം ചെയ്യുന്നതായിട്ടാണ് അവതരിപ്പിക്കാറുള്ളത്. സൈനികര്‍ എപ്പോഴും നായന്മാരാണ്. നായരും നമ്പൂരിയും പട്ടന്മാരും ചെട്ടികളും മറ്റും സ്വര്‍ഗത്തിലും പാതാളത്തിലുമെല്ലാമുണ്ട്. ഇത്തരം ജനങ്ങളെ കൈയില്‍ കിട്ടുമ്പോഴെല്ലാം അവരുടെ കൊള്ളരുതായ്മകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം നിശിതമായി വിമര്‍ശിക്കുന്നു. സത്യാസ്വയംവരത്തിനു പോകുന്ന ബ്രാഹ്മണരെ പിടികൂടുന്നതു നോക്കുക:

'മുതുവിപ്രന്മാര്‍ പണമെന്നോര്‍ത്താല്‍

പുതുവിപ്രന്‍താനെന്നൊരു ഭാവം

കാശിക്കപ്പുറമെങ്കിലുമിന്നൊരു

കാശിനു വകയുണ്ടെന്നാല്‍ മണ്ടും.

എഴുപത്തെട്ടു വയസ്സുതികഞ്ഞൊരു

കിഴവബ്രാഹ്മണനിത പോകുന്നു.

കൊടുവെയില്‍ തട്ടി ചുട്ട കഷണ്ടിയി-

ലൊരുപിടി നെല്ലാല്‍ മലരുപൊരിക്കാം.'

അതുപോലെ നളചരിതം ഓട്ടന്‍തുള്ളലില്‍ ദമയന്തീ സവിധത്തിലേക്കു പോകുന്ന ഹംസം പലതും കണ്ടു. അവയില്‍ നായന്മാരെ പറ്റി പരാമര്‍ശിക്കുന്ന ഭാഗം ഇങ്ങനെയാണ്:

'വീടുകളില്‍ ചില നായന്മാരുടെ

മൂഢതകൊണ്ടൊരുഘോഷം കണ്ടു.

അച്ചികളോടു കലമ്പിച്ചിലകല-

മെച്ചിലിലിട്ടു തകര്‍ക്കിണ കണ്ടു.

          • ***** ******

നായര്‍ വിശന്നു വലഞ്ഞു വരുമ്പോള്‍

കായക്കഞ്ഞിക്കരിയിട്ടില്ല

ആയതു കേട്ടു കലമ്പിച്ചെന്ന-

ങ്ങായുധമുടനേ കാട്ടിലെറിഞ്ഞു

ചുട്ടുതിളയ്ക്കും വെള്ളമശേഷം

കുട്ടികള്‍ തന്നുടെ തലയിലൊഴിച്ചു

കെട്ടിയ പെണ്ണിനെ മടി കൂടാതെ

കിട്ടിയ വടികൊണ്ടൊന്നു പിടച്ചു.'

ജീവിത വിമര്‍ശനം: വൈദേശികശക്തികള്‍ കേരളത്തില്‍ പലവിധത്തിലുള്ള ആധിപത്യം ഉറപ്പിച്ച കാലമായിരുന്നു പതിനെട്ടാം നൂറ്റാണ്ട്. അത് രാജ്യത്തെ ശിഥിലീകരിക്കാനും പ്രജകള്‍ക്കുമേല്‍ അധികാരം സ്ഥാപിക്കാനും ഇടവരുത്തുമെന്ന് അന്നു കണ്ടറിഞ്ഞവര്‍ ഇല്ല എന്നുവേണം കരുതാന്‍. പട്ടാണികള്‍, ഹിന്ദുസ്ഥാനിക്കാര്‍, ലന്തക്കാര്‍, പറങ്കികള്‍, ഇംഗ്ളീഷുകാര്‍ എന്നിവരെല്ലാം കച്ചവടത്തിനെന്നമട്ടില്‍ വന്നുകൊണ്ടിരുന്ന കാലമായിരുന്നു അത്. അവര്‍ രാജാക്കന്മാരെ എളുപ്പത്തില്‍ പാട്ടിലാക്കുകയും നാട്ടുകാര്‍ക്കു പോലും കിട്ടാത്ത ആനുകൂല്യങ്ങള്‍ സ്വായത്തമാക്കുകയും ചെയ്തു. ഈ വസ്തുതയെ നമ്പ്യാര്‍ വിമര്‍ശനബുദ്ധ്യാ വിലയിരുത്തുന്നത് ഇങ്ങനെയാണ്:

'ലന്തപറങ്കിയുമിങ്കിരിയേസ്സും

ബന്ധുവതാമിനിയരചന്മാര്‍ക്കും.'

നളചരിതം തുള്ളലിനിടയില്‍ ഇങ്ങനെ രേഖപ്പെടുത്തിയതു വഴി നാടിന്റെ അവസ്ഥയില്‍ ശ്രദ്ധിക്കുന്ന കവിയായിരുന്നു നമ്പ്യാര്‍ എന്നു മനസ്സിലാക്കാം. യഥാര്‍ഥത്തില്‍ വൈദേശികര്‍ രാജാക്കന്മാരെ ബന്ധുക്കളാക്കി മാറ്റിയശേഷമാണ് രാജ്യം തന്നെയും അവരുടേതാക്കിയത്. അതുതന്നെയാണ് നമ്പ്യാര്‍ പരോക്ഷമായി പറഞ്ഞിരിക്കുന്നതും:

അനാവശ്യമായി വിമര്‍ശനങ്ങള്‍ നടത്തുന്നവരേയും നല്ലനല്ല കാര്യങ്ങള്‍ പറഞ്ഞ് ജനങ്ങളെ ഉദ്ബുദ്ധരാക്കുന്നവരേയും തിരിച്ചറിയണമെന്ന് ഹരിണീസ്വയംവരം ശീതങ്കന്‍ തുള്ളലില്‍ പറഞ്ഞിട്ടുണ്ട്. മനുഷ്യര്‍ വിവിധ സ്വഭാവക്കാരാണ്. എന്നാല്‍ ദുസ്വഭാവികള്‍ ആപത്തുതന്നെയാണ്. രുക്മിണീസ്വയംവരത്തില്‍ ദുഃസ്വഭാവക്കാരാരും തന്റെ മകള്‍ക്ക് ഭര്‍ത്താവാകരുതെന്ന് ഭീഷ്മകനെക്കൊണ്ട് കവി വ്യക്തമാക്കുന്നു.

'മടിയന്മാരും തടിയന്മാരും

മുടിയന്മാരും കുടിയന്മാരും

ജരയന്മാരും ജഠരന്മാരും

ചെണ്ടക്കാരും ചെകിടന്മാരും

ശണ്ഠയിടുന്നൊരു ശുണ്ഠിക്കാരും

ദൂഷണ വാക്കുകള്‍ ഘോഷിക്കുന്നൊരു

ഭോഷന്മാരും വിഷമന്മാരും

ഇങ്ങനെയുള്ളവരാരും മകളുടെ

മംഗലകര്‍മ്മം മോഹിക്കേണ്ട.'

ഇത്തരക്കാര്‍ സമൂഹത്തില്‍ നിന്നു ബഹിഷ്കൃതരാകേണ്ടതാണെന്നാണ് കവിയുടെ അഭിപ്രായം. പാടുപെട്ടു കൃഷി ചെയ്തുണ്ടാക്കുന്ന നെല്ല് പാട്ട മര്യാദപോലും ലംഘിച്ച് തട്ടിയെടുക്കുന്ന ഇടനിലക്കാരേയും ഉദ്യോഗസ്ഥന്മാരേയും നിശിതമായി വിമര്‍ശിക്കുന്നതും കാണാം.

സമൂഹം ഏതെല്ലാം വിധത്തില്‍ ദുഷിച്ചുപോകുന്നു എന്നും ഒരു സാമൂഹികജീവിയായ കവിയെന്ന നിലയില്‍ അത്തരം ദുഷിച്ച പ്രവണതകളെ എങ്ങനെയെല്ലാം വിമര്‍ശിക്കണമെന്നും നമ്പ്യാര്‍ക്കറിയാമായിരുന്നു. ധ്രുവചരിതം തുള്ളലില്‍നിന്നും ഒരുഭാഗം ഈ വസ്തുത വെളിപ്പെടുത്തുന്നു:

'കിട്ടുംപണമെങ്കിലിപ്പോള്‍ മനുഷ്യര്‍ക്ക്

ദുഷ്ടതകാട്ടുവാനൊട്ടും മടിയില്ല.

കിട്ടിയതൊന്നും മതിയല്ല പിന്നെയും

കിട്ടിയാലും മതിയല്ല ദുരാഗ്രഹം'

ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കന്മാരും ഭരണരംഗത്തെ അഴിമതിക്കാരും എന്നല്ല, സമൂഹത്തെ ദുഷിപ്പിക്കുന്ന ഏതു ശക്തിയേയും ഇതുപോലെ നിര്‍ഭയം വിമര്‍ശിച്ച മറ്റൊരു കവിയും അന്നുവരെ കേരളത്തിലുണ്ടായിട്ടില്ല.

വര്‍ണനയിലെ സ്വാഭാവികത. തുളളല്‍ക്കഥകളിലെ വര്‍ണനകള്‍ യഥാതഥവും സ്വാഭാവികവുമായിരിക്കാന്‍ കവി വളരെയേറെ ശ്രദ്ധിച്ചിട്ടുണ്ട്. ഭ്രമാത്മകമായോ ദുര്‍ഗ്രഹമായോ അലങ്കാരഭാരംകൊണ്ട് കൃത്രിമമായോ ഉള്ള ഒരു വര്‍ണനയും നമ്പ്യാര്‍ നടത്താറില്ല. ഒരു മനോഹരമായ ചിത്രത്തിന്റെ ഭംഗി അദ്ദേഹത്തിന്റെ വര്‍ണനകള്‍ക്കുണ്ടായിരിക്കും. അതിന്റെ നിറക്കൂട്ടുകള്‍ക്കല്ലാ, സ്വാഭാവികതയ്ക്കാണ് കവി പ്രാധാന്യം നല്‍കുന്നത്. ഹനുമദുദ്ഭവം ശീതങ്കന്‍ തുള്ളലില്‍ ഇന്ദ്രന്‍ വജ്രായുധ പ്രയോഗംകൊണ്ട് ഹനുമാനെ വീഴ്ത്തിയപ്പോള്‍ ദുഃഖിതനായ വായുഭഗവാന്‍ പുത്രനെയുംകൊണ്ട് മറഞ്ഞു. വായുവിന്റെ സാന്നിധ്യം നഷ്ടപ്പെട്ട പ്രാപഞ്ചികാവസ്ഥ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു:

'ധാത്രിയിലുള്ളൊരു ജന്തുക്കളാകവെ

ചിത്രമെഴുതിയ പോലെ ചമഞ്ഞിതു.

നില്ക്കുന്ന ജന്തുക്കളപ്പാടെ നിന്നു, കി-

ടക്കുന്ന ജന്തുക്കളപ്രകാരം തന്നെ

  • * * * * * * * * * * * * * * * * * *

ഊക്കുന്നഭൂസുരന്‍ കൈകളില്‍ വെള്ളവു-

മാക്കിപ്പിടിച്ചങ്ങനങ്ങാതെ നില്ക്കുന്നു.

നാരിയും കെട്ടിപ്പുണരും പുരുഷനും

നാരിയെക്കെട്ടിപ്പിണഞ്ഞങ്ങിരിക്കുന്നു.'

ഭൂമിയില്‍ വായുവിന്റെ ഗതി നിലച്ചാല്‍ ഉടനടി എന്തു സംഭവിക്കുമെന്ന് ലളിതമോഹനമായി വര്‍ണിച്ചിട്ടുണ്ട് ഇവിടെ. അനര്‍ഗളമായി പ്രവഹിക്കുന്ന വാഗ്ധോരണി, രചനയുടെ അനുസ്യൂതത്വം, ചടുലവും പ്രസന്നവുമായ കാവ്യശൈലി തുടങ്ങിയ സവിശേഷതകള്‍ തുള്ളല്‍ക്കഥകളില്‍ നിറഞ്ഞുനില്ക്കുന്നു. ഇക്കാര്യത്തില്‍ ചമ്പൂകാരന്മാരുടേയും മാഘന്‍ തുടങ്ങിയ സംസ്കൃത മഹാകാവ്യകാരന്മാരുടേയും വഴി തന്നെയാണ് കുഞ്ചന്‍ നമ്പ്യാരും സ്വീകരിച്ചിട്ടുള്ളതെന്നു കാണാം. ഉദാഹരണമായി സ്യമന്തകം തുള്ളലിലെ നായാട്ടില്‍ കാട്ടിലുള്ള ആയിരക്കണക്കിനു മൃഗങ്ങളുടെ പേരുകളും പെരുമാറ്റങ്ങളും അതിമനോഹരമായി വര്‍ണിച്ച് അവതരിപ്പിച്ചിട്ടുണ്ട്. അതുപോലെ കല്യാണസൌഗന്ധികം തുള്ളലില്‍ കാണുന്ന വനവര്‍ണന കാട്ടിലെ മരങ്ങളുടെയെല്ലാം പേരും ഗുണവും അവതരിപ്പിച്ചുകൊണ്ടാണ് നടത്തിയിട്ടുള്ളത്.

നമ്പ്യാരുടെ പ്രകൃതിവര്‍ണനകള്‍ അത്യന്തം ശ്രദ്ധേയമാണ്. മനോഹരമായ വര്‍ണചിത്രത്തിന്റെ ആകര്‍ഷകത്വം അത്തരം ഭാഗങ്ങളില്‍ കാണാം. കൃഷ്ണലീല ശീതങ്കന്‍ തുള്ളലില്‍ കേരള ഭൂമിയില്‍ അനുഭവപ്പെടുന്ന മനോഹരമായ ഒരു സായംസന്ധ്യയുടെ വര്‍ണചിത്രമാണ് കവി വരച്ചൊരുക്കിയിരിക്കുന്നത്:

'കനലില്‍ ചുട്ടെടുത്തോരു

കനകച്ചേങ്ങില പോലെ

ദിനകരനുടെ ബിംബം

തുടുതുടെ നിറം തേടി

ചരമപര്‍വതത്തിന്റെ

മുകളിലങ്ങെഴുന്നള്ളി

പരിചോടസ്തമിപ്പതു-

മടുത്തു കാണായിവന്നു.'

പദസ്വാധീനതയെ സംബന്ധിച്ചിടത്തോളം നമ്പ്യാരുടെ ഓരോ വര്‍ണനയും അദ്ഭുതമുളവാക്കുന്നതാണ്. "സര്‍ഗാനര്‍ഗളനിര്‍ഗളത സുരസരിത് പാഥഃ പ്രപാതം എന്ന് വിശേഷിപ്പിക്കത്തക്കവണ്ണം ആ വര്‍ണനകള്‍ക്ക് മഹത്ത്വമുണ്ട്:

'പാല്‍ക്കടല്‍ത്തിര തള്ളിയേറി

വരുന്നപോലെ പദങ്ങളെന്‍

നാക്കിലങ്ങനെ നൃത്തമാണൊരു

ഭോഷ്ക്കുചൊല്ലുകയല്ല ഞാന്‍'

എന്ന് ധൈര്യത്തോടെ പറയുവാന്‍ അദ്ദേഹത്തിനു കഴിയുന്നു. മാത്രമല്ല പദസ്വാധീനതയെ സംബന്ധിച്ചിടത്തോളം:

'വാക്കിനാരൊടുമിന്നുകിഞ്ചന

തോല്ക്കയില്ലതു നിശ്ചയം'

എന്ന് സധൈര്യം പറയുവാന്‍ അദ്ദേഹത്തിന് മടി തോന്നിയില്ല.

കഥാപാത്രസൃഷ്ടി. പുരാണകഥകളാണ് തുള്ളല്‍ക്കവിതയ്ക്ക് ആധാരം. കഥാപാത്രങ്ങളും പൗരാണികര്‍ തന്നെ. എന്നാല്‍ അവരെ നമ്പ്യാര്‍ തന്റെ സമകാലികരെന്ന ഭാവത്തിലാണ് ചിത്രീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ പാത്രസൃഷ്ടിയില്‍ മറ്റു പുരാണകഥകള്‍ കൈകാര്യം ചെയ്ത കവികളെപ്പോലെ ആയിരുന്നില്ല നമ്പ്യാര്‍. തന്റെ കഥ തികച്ചും നാടകീയമാക്കാന്‍ പോന്ന വിധത്തിലായിരുന്നു കഥാപാത്രങ്ങളെ അദ്ദേഹം പുനരാവിഷ്ക്കരിച്ചത്.

കൃഷ്ണന്‍, ഭീമന്‍, അര്‍ജുനന്‍, ബാലി, ഹനുമാന്‍, രാവണന്‍, ഹിഡിംബന്‍, കിര്‍മീരന്‍, ത്രിപുരന്മാര്‍, ഹരിശ്ചന്ദ്രന്‍, ഇന്ദ്രന്‍, ധ്രുവന്‍, പ്രഹ്ളാദന്‍, ബാണന്‍, ദുര്യോധനന്‍, നൃഗന്‍, പൌണ്ഡ്രകന്‍, സുന്ദോപസുന്ദന്മാന്‍, കുബേരന്‍, കീചകന്‍ തുടങ്ങിയ പുരുഷകഥാപാത്രങ്ങളും രുക്മിണി, ശീലാവതി, പുളിന്ദി, ദമയന്തി, പാഞ്ചാലി, അഹല്യ, നാളായണി, ചന്ദ്രമതി, ഉഷ, പാര്‍വതി, സീത, സത്യഭാമ, സത്യ, സുരുചി, സുനീതി തുടങ്ങിയ സ്ത്രീകഥാപാത്രങ്ങളും പ്രധാന ഇതിവൃത്തങ്ങളില്‍ നിന്ന് ശാഖോപശാഖകളായി പടരുന്ന ഉപകഥകളിലെ കഥപാത്രങ്ങളും സമകാല ജീവിതത്തിന്റെ പ്രശ്നങ്ങളും സ്വഭാവവിശേഷങ്ങളും ഉള്‍ക്കൊള്ളുന്നവരെന്ന മട്ടിലാണ് നമ്പ്യാര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഉപകഥകളിലെ കഥാപാത്രങ്ങളാകട്ടെ തനി കേരളീയരും കവിയുടെ അനുഭവസീമയില്‍പെട്ടവരുമാണ്. വേതാളത്തിന്റെ കടിയേറ്റ് മൂക്കു നഷ്ടപ്പെട്ട് വിലപിച്ചു കഴിയുന്ന വസുലക്ഷ്മി, ജാരസംസര്‍ഗംമൂലം പരിത്യക്തയായ കുമ്മിണിയമ്മ, നാരിയെ ചെണ്ടകൊട്ടിച്ച മങ്കടബ്രാഹ്മണന്‍, അരിശംതീരാതെ വീടിനു ചുറ്റും മണ്ടിനടക്കുന്ന നായര്‍, ചോറുകിട്ടുമെന്നോര്‍ത്ത് കൊടുംവെയിലത്ത് ചുട്ട കഷണ്ടിത്തലയുമായി പോകുന്ന കിഴവബ്രാഹ്മണന്‍, ഏഷണിയുമായി നടക്കുന്ന കുറുനരി തുടങ്ങി ഒട്ടേറെ കഥാപാത്രങ്ങളുടെ സൃഷ്ടിയില്‍ നമ്പ്യാര്‍ പ്രകടിപ്പിക്കുന്ന പ്രാഗല്ഭ്യം അനിതരസാധാരണമാണ്.

ഗൗരവക്കാരായ കഥാപാത്രങ്ങളെപ്പോലും രസജനകമായ വിധത്തില്‍ അവതരിപ്പിക്കുക, അതിനുവേണ്ടി അവരുടെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളില്‍ നര്‍മശകലങ്ങള്‍ കലര്‍ത്തുക, സാമൂഹിക ജീവിതത്തിലെ സ്വഭാവവിശേഷങ്ങള്‍ ഓരോ കഥാപാത്രത്തിന്റെ സൃഷ്ടിയിലും പുലര്‍ത്തുക, ഏതു കഥാപാത്രത്തെയും സമകാല ജീവിതത്തിലെ അഴിമതി, ധൂര്‍ത്ത്, അഹങ്കാരം, കൈക്കൂലി, പാപവൃത്തികള്‍, ദുരാചാരങ്ങള്‍ എന്നിവയോടുള്ള കടുത്ത രോഷം പ്രകടിപ്പിക്കുന്നതിനുവേണ്ടി ഉപയോഗിക്കുക, സാമൂഹിക വിമര്‍ശം കഥാപാത്രങ്ങളിലൂടെ വിദഗ്ധമായി നടത്തുക, പൊതുവേ കുടില്‍തൊട്ടു കൊട്ടാരം വരെ ഉള്ളവര്‍ക്കും പണ്ഡിതന്‍ തൊട്ടു പാമരന്‍ വരെ ഉള്ളവര്‍ക്കും ബാലന്മാര്‍ മുതല്‍ വൃദ്ധന്മാര്‍ വരെ ഉള്ളവര്‍ക്കും രസിക്കത്തക്കവിധത്തില്‍ ആവിഷ്ക്കരിക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങള്‍ കവിയുടെ കഥാപാത്രസൃഷ്ടിയില്‍ തെളിഞ്ഞുകാണാം.

ഏതു മഹാനായ കഥാപാത്രത്തെയും അധിക്ഷേപിക്കാനും പരിഹസിക്കാനും ഒരു അപ്രധാന കഥാപാത്രത്തിനുപോലും കഴിയും എന്ന വിധത്തിലാണ് നമ്പ്യാരുടെ പാത്രസൃഷ്ടി. സന്താനഗോപാലം ഓട്ടന്‍തുള്ളലില്‍ ബ്രാഹ്മണസന്തതികളെ രക്ഷിക്കുമെന്ന വാഗ്ദാനം നിറവേറ്റാനാവാതെ വിഷണ്ണനായി നില്ക്കുന്ന അര്‍ജുനന്‍ ആത്മഹത്യക്കു ശ്രമിക്കുന്നതും മറ്റും ആ കഥാപാത്രങ്ങളെ നേരില്‍ കാണുമ്പോഴെന്നപോലുള്ള പ്രതീതി നമ്മളില്‍ ജനിപ്പിക്കുന്നു. അതുപോലെ നമ്മുടെ മുമ്പില്‍ രണ്ടുപേര്‍ നിന്നു സംസാരിക്കുന്നതുപോലെ കഥാപാത്രങ്ങളുടെ സംഭാഷണം ആവിഷ്ക്കരിക്കുന്നതിലും നമ്പ്യാര്‍ പ്രത്യേക പാടവം പുലര്‍ത്തുന്നു. രാമാനുചരിതം ഓട്ടന്‍തുള്ളലിലെ ശ്രീകൃഷ്ണ-ഗരുഡ സംഭാഷണം ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കാം.

കഥാപാത്രത്തിന്റെ വ്യക്തിത്വം സ്പഷ്ടമാക്കുന്ന വിവരണങ്ങള്‍ എല്ലാ തുള്ളല്‍ക്കഥകളിലുമുണ്ട്. സീതാസ്വയംവരത്തിലെ രാമനെ അവതരിപ്പിച്ചിരിക്കുന്നത് നോക്കുക:

'നരവീര ശിഖാമണി രാമന്‍

പരകാമിനിമാര്‍ക്കൊരു കാമന്‍

അതിസുന്ദരനാകിയ ബാലന്‍

അരിവൃന്ദകുലത്തിനു കാലന്‍

അതിചതുരന്‍ മധുരന്‍ മഹിതന്‍

സുഭഗന്‍ സുരുചിരസരസതരന്‍'

ഇപ്രകാരം എല്ലാ കഥാപാത്രങ്ങളെയും വായനക്കാര്‍ക്ക് നന്നായി പരിചയപ്പെടുത്തിക്കൊടുക്കുന്ന വര്‍ണനകള്‍ തുള്ളല്‍കൃതികളിലുണ്ട്. വൈവിധ്യമാര്‍ന്ന ഒരു കഥാപാത്രസഞ്ചയത്തെ വായനക്കാരുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ നമ്പ്യാര്‍ക്കു കഴിഞ്ഞു എന്നത് സമൂഹത്തോടും സമകാലജീവിതത്തോടും അദ്ദേഹത്തിനുള്ള അഗാധബന്ധത്തിന്റെ ഫലമായിട്ടാണ്. ഏതു പുരാണകഥാപാത്രത്തെയും സ്വന്തം ഇച്ഛക്കും സ്വഭാവത്തിനും അനുസരിച്ച് പരിവര്‍ത്തനം വരുത്തിയാണ് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്.

തുള്ളല്‍ കൃതികളിലെ ഭാഷ. തുള്ളല്‍ പ്രസ്ഥാനം തനതായ ഒരു കേരളീയ ഭാഷ വികസിപ്പിച്ചെടുക്കുന്നതിന് സഹായിച്ചു. കഥകളി, ചാക്യാര്‍ കൂത്ത് തുടങ്ങിയവയുടെ സാഹിത്യം പണ്ഡിതന്മാരുടെ ഭാഷയിലായിരുന്നു ആവിഷ്ക്കരിച്ചിരുന്നതെങ്കില്‍ തുള്ളല്‍ സാഹിത്യം, എഴുതാനും വായിക്കാനും വശമില്ലാത്ത സാധാരണ ശ്രോതാക്കള്‍ക്കുപോലും ഉള്‍ക്കൊള്ളാന്‍ പാകത്തിലാണ് നമ്പ്യാര്‍ രചിച്ചത്. താന്‍ എന്തുകൊണ്ടാണ് സാമാന്യജനങ്ങള്‍ക്കുവേണ്ടി ചടുലവും ലളിതവുമായ ഒരു ഭാഷ രൂപപ്പെടുത്തിയത് എന്ന വസ്തുത നമ്പ്യാര്‍തന്നെ വ്യക്തമാക്കുന്നുണ്ട്.

'ഭടജനങ്ങടെ നടുവിലുള്ളൊരു

പടയണിക്കിഹ ചേരുവാന്‍

വടിവിയന്നൊരു ചാരുകേരള

ഭാഷതന്നെ ചിതംവരൂ.

കടുപടെപ്പടുകഠിനസംസ്കൃത

വികട കടുകവി കേറിയാല്‍

ഭടജനങ്ങള്‍ ധരിക്കയില്ല

തിരിക്കുമൊക്കെയുമേറ്റുടന്‍'

ഈ വരികളിലൂടെ "വടിവിയന്ന ചാരുകേരള ഭാഷയല്ലാതെ സാമാന്യ ജനത ഇഷ്ടപ്പെടുകയില്ല എന്ന യാഥാര്‍ഥ്യം അദ്ദേഹം നന്നായി മനസ്സിലാക്കിയിരുന്നു എന്ന് നാമറിയുന്നു. എങ്കിലും വേണ്ടിവന്നാല്‍ "ഭാഷയേറിവരുന്ന നല്ല മണിപ്രവാളം എഴുതാനും തനിക്ക് മടിയില്ലെന്ന് അദ്ദേഹം പ്രകടമാക്കിയിട്ടുണ്ട്. എന്തുതന്നെയായാലും അയത്നലളിതമായി ഉദയംചെയ്യുന്ന പദസഞ്ചയങ്ങളുടെ തിക്കുംതിരക്കും ആ കവിതയിലുടനീളം ദര്‍ശിക്കാന്‍ കഴിയുന്നു.

സാഹിത്യഭാഷയിലോ വ്യാവഹാരികഭാഷയിലോ ശബ്ദകോശങ്ങളിലോ കണ്ടെത്താന്‍ കഴിയാത്ത പദപ്രയോഗങ്ങള്‍ നടത്താനും നമ്പ്യാര്‍ മടിക്കാറില്ല. അക്കിടി, പൂശകന്‍, ഉശിര്, കരുമന, ഊര്‍ദ്ധ്വം, തുറ്റ്, കള്ളത്വം, കടല്‍വാഴയ്ക്ക, ചെറുക്കി, മുറുകന്‍, കിഴവന്‍, കഷണ്ടിത്തലയന്‍ തുടങ്ങി മറ്റു കവികള്‍ പ്രയോഗിക്കാന്‍ കൂട്ടാക്കാത്ത വാക്കുകള്‍ പലതും നമ്പ്യാര്‍ തന്റെ കവിതയില്‍ സന്ദര്‍ഭത്തിനു ചേരുന്ന വിധത്തില്‍ പ്രയോഗിച്ചിട്ടുണ്ട്. തുള്ളലിലെ ഭാഷ എങ്ങനെയായിരിക്കണമെന്ന് പഞ്ചേന്ദ്രോപാഖ്യാനം പറയന്‍ തുള്ളലില്‍ വിവരിച്ചിട്ടുണ്ട്.

'മാധുര്യഗുണങ്ങളും അക്ഷര വ്യക്തിയും വേണം

സാധുത്വം പദങ്ങള്‍ക്കും സതതം സംഭവിക്കേണം

ബോധിപ്പിപ്പതിനുള്ള കുശലത്വമതും വേണം

ബോധമുള്ളവര്‍ക്കുള്ളില്‍ ബഹുമാനം വരുത്തേണം'

ഇപ്രകാരം നല്ലൊരു കഥപറയാന്‍ തുടങ്ങുമ്പോള്‍ അതിനുപയോഗിക്കുന്ന ഭാഷയില്‍ താളവും മേളവും ഇണങ്ങിച്ചേരണമെന്നും ചിരിക്കാനുള്ള വക ആവോളമുണ്ടായിരിക്കണമെന്നും കൂടി അദ്ദേഹം നിഷ്ക്കര്‍ഷിക്കുന്നു.

ശൈലികളും പഴഞ്ചൊല്ലുകളും: തുള്ളല്‍ക്കഥകള്‍ പ്രത്യേകിച്ചും സാമാന്യജനങ്ങള്‍ക്കു വേണ്ടിയുള്ളതാകയാല്‍ സാമാന്യജനങ്ങള്‍ക്കിടയില്‍ പരക്കെ പ്രചരിച്ചിട്ടുള്ളതും ദൈനംദിന വ്യാവഹാരികഭാഷയില്‍ ഉപയോഗിച്ചു പോരുന്നതുമായ ശൈലികളും പഴഞ്ചൊല്ലുകളും നമ്പ്യാര്‍ കവിതയില്‍ ഉടനീളം പ്രയോഗിച്ചു കാണുന്നു. ഞെളിഞ്ഞു നടക്കുക, കൊട്ടിക്കതകടയ്ക്കുക, പൊരുളുപറയുക, പാട്ടും പാടി നടക്കുക, വക്കാണിക്കുക, പാട്ടിലാക്കുക, വശംകെടുത്തുക, ചെണ്ടകൊട്ടിക്കുക, ഇഞ്ചിക്കാരന്‍, തിന്നുമുടിക്കുക തുടങ്ങിയ നാട്ടുഭാഷാശൈലികള്‍ തുള്ളല്‍ക്കവിതയില്‍ കാണാം. അതുപോലെ നമ്പ്യാരുടെ വരികള്‍ തന്നെ പഴഞ്ചൊല്ലുകളായി പരിണമിച്ചിട്ടുമുണ്ട്. ഏതാനും ഉദാഹരണങ്ങള്‍:

1. 'മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരുസൌരഭ്യം'

2. 'ഗതികെട്ടാല്‍ പുലിപുല്ലുംതിന്നും'

3. 'അങ്ങാടീത്തോറ്റെന്നാലങ്ങതിനമ്മയോട്'

4. 'കുരയ്ക്കും പട്ടികളുണ്ടോ കടിക്കുന്നു'

5. 'കട്ടിലുകണ്ടു പനിച്ചാല്‍ കണക്കല്ല കിട്ടുമെന്നാകിലേ മോഹം തുടങ്ങാവൂ'

6. 'ആശാനക്ഷരമൊന്നു പിഴച്ചാ-ലമ്പത്തൊന്നുപിഴയ്ക്കും ശിഷ്യന്'

പില്ക്കാലത്ത് അവയെല്ലാം ജനങ്ങളുടെ സാധാരണ സംഭാഷണത്തോടൊപ്പം ഉദ്ധരിക്കപ്പെടുന്ന മഹദ്വചനങ്ങളായി.

അലങ്കാരപ്രയോഗം. ആലങ്കാരികഭാഷ തന്നെയാണ് തുള്ളല്‍ സാഹിത്യത്തില്‍ ഉടനീളം കാണുന്നത്. യഥാതഥമായ ചിത്രീകരണങ്ങള്‍ നടത്തുമ്പോള്‍പോലും അവിടെ അര്‍ഥാലങ്കാരത്തിന്റെ അകമ്പടിയില്ലെങ്കിലും ശബ്ദാലങ്കാരങ്ങളുടെ സാന്നിധ്യം പ്രകടമായി തെളിഞ്ഞു കാണുന്നുണ്ട്. ആദിപ്രാസം, ദ്വിതീയാക്ഷരപ്രാസം തുടങ്ങി ആലങ്കാരികന്മാര്‍ പറഞ്ഞിട്ടുള്ള എല്ലാ പ്രാസങ്ങളും നമ്പ്യാര്‍ക്കവിതയിലുണ്ട്. നൃത്തം ചെയ്തു കഥപറയുന്ന കലയാകയാല്‍ നര്‍ത്തകന്റെ ചുവടുവയ്പുകളുടേയും അംഗചലനങ്ങളുടേയും താളത്തിനും ഭാവത്തിനും അനുസരണമായി പ്രാസാദി ശബ്ദാലങ്കാരങ്ങളെ കവി നിവേശിപ്പിക്കുകയാണ് ചെയ്തത്. ഒന്നും ഉദാഹരിക്കേണ്ടതില്ല, എവിടെ തൊട്ടു നോക്കിയാലും പ്രാസമില്ലാതെ നമ്പ്യാരുടെ ജിഹ്വാഞ്ചലത്തില്‍നിന്നും ഒരുവരിയും വാര്‍ന്നു വീണിട്ടില്ലെന്നു കാണാം. യമകാദികളും അങ്ങിങ്ങുകാണാം. ഉപമ, രൂപകം, സ്വാഭാവോക്തി, സസന്ദേഹം, അപ്രസ്തുത പ്രശംസ തുടങ്ങിയ ധാരാളം അര്‍ഥാലങ്കാരങ്ങള്‍ അകൃത്രിമഭംഗിയോടെ തുള്ളല്‍ക്കവിതയില്‍ അണിനിരന്നിട്ടുണ്ട്.

തുള്ളല്‍കൃതികളിലെ വൃത്തങ്ങള്‍. നമ്പ്യാര്‍ക്കുമുമ്പ് പടയണികളിലും ചമ്പൂഗദ്യങ്ങളിലും ചില നാടോടിപ്പാട്ടുകളിലും മറ്റും തങ്ങിക്കിടന്നിരുന്ന നാട്ടുവൃത്തങ്ങളെ സംസ്കരിച്ചെടുത്ത് ഓട്ടന്‍, പറയന്‍, ശീതങ്കന്‍ എന്നീ മൂന്ന് വിധത്തിലുള്ള തുള്ളലുകളിലെയും കഥകളില്‍ അദ്ദേഹം വിനിവേശിപ്പിച്ചിരിക്കുകയാണു ചെയ്തിരിക്കുന്നത്. പഴയ ദ്രാവിഡ ശീലുകളെ ഉചിതജ്ഞതയോടെ സംസ്കരിച്ച് കിളിപ്പാട്ടുകളില്‍ ഉപയോഗിച്ച എഴുത്തച്ഛന്റെ വഴിതന്നെയാണ് ഇവിടെ നമ്പ്യാരും പിന്തുര്‍ന്നത്. ഭിന്നവൃത്ത സമ്പ്രദായങ്ങളാണ് ഓട്ടന്‍, പറയന്‍, ശീതങ്കന്‍ എന്നീ മൂന്ന് തുള്ളല്‍ വിഭാഗങ്ങളിലും കാണുന്നത്. ഓട്ടനിലാണ് വിഭിന്നവൃത്തങ്ങള്‍ മുഖ്യമായും ഉപയോഗിച്ചിട്ടുള്ളത്. എന്നാല്‍ പറയനിലോ ശീതങ്കനിലോ പുതിയ വൃത്ത സമ്പ്രദായങ്ങള്‍ക്ക് കാര്യമായി ഇടം നല്‍കിക്കാണുന്നുമില്ല.

തരംഗിണിയാണ് തുള്ളല്‍വൃത്തം എന്ന പേരിന് കൂടുതല്‍ അര്‍ഹത നേടിയിട്ടുള്ളത്. തരംഗിണി വര്‍ണം കുറച്ചും, വര്‍ണം കൂട്ടിയും ഗുരുലഘു സ്ഥാനങ്ങള്‍ക്ക് വ്യത്യാസം വരുത്തിയും പലമട്ടില്‍ പ്രയോഗിച്ചു കാണുന്നു. കാകളിയും മഞ്ജരിയും കേകയും ഇതുപോലെ വര്‍ണമാത്രാഭേദങ്ങള്‍ അവതരിപ്പിച്ച് പലമട്ടില്‍ ഉപയോഗിച്ചിട്ടുണ്ട്. കൂടാതെ കൃശമധ്യ, കളകാഞ്ചി, മണികാഞ്ചി, മദമന്ഥര, പഞ്ചചാമരം, ഭുജംഗപ്രയാതം, കല്യാണി, വക്ത്രം, സര്‍പ്പിണി, കുറത്തി, തോടകം, ശങ്കരചരിതം, ഉപസര്‍പ്പിണി, ശിതാഗ്ര, ഹംസപ്ളുതം, സുമംഗല, സ്വാഗത, അജഗരഗമനം, മല്ലിക, മാലിനി, ശാര്‍ദൂലവിക്രീഡിതം, സ്രഗ്ദ്ധരാ തുടങ്ങിയ വൃത്തങ്ങളും കുമ്മി തുടങ്ങിയ താളവൃത്തങ്ങളും തുള്ളലുകളില്‍ ഉപയോഗിച്ചിട്ടുണ്ട്. ഓട്ടന്‍ കൃതികളില്‍ ചിലപ്പോള്‍ സംസ്കൃത ശ്ളോകങ്ങളും പ്രയോഗിച്ചിട്ടുണ്ടെന്നു കാണാം. ഇവയുടെയെല്ലാം പ്രയോഗം കഥാസന്ദര്‍ഭത്തിന്റെ ഗൗരവവും അന്നേരം ആവശ്യമായി വരുന്ന നൃത്തവും താളവും അനുസരിച്ചാണെന്നതാണ് പ്രത്യേകത. അതിനാല്‍ ഭാഷാവൃത്തങ്ങളെ വൈവിധ്യത്തോടും ഗാനാത്മകമായും താളങ്ങള്‍ക്ക് ഇണങ്ങുന്ന മട്ടിലും ഇത്രത്തോളം ഉപയോഗിച്ചിട്ടുള്ള മറ്റൊരു മലയാള കവിയും ഇല്ലെന്നു പറയാം.

നമ്പ്യാരുടെ വൃത്തങ്ങളുടെ മുഖമുദ്ര അത് താളനിബദ്ധമാണെന്നതാണ്. അഥവാ താളാനുസാരിയായാണ് അദ്ദേഹം ഓരോ വൃത്തവും ക്രമപ്പെടുത്തിയിരിക്കുന്നത്. ശ്രവണഗുണം തികഞ്ഞ ഓരോ വൃത്തവും ദൃശ്യഗുണം തികഞ്ഞ നൃത്തത്തിനും ആംഗികാഹാര്യാഭിനയങ്ങള്‍ക്കും കൂടി ഇണക്കിയെടുക്കുന്നതില്‍ നമ്പ്യാര്‍ മറ്റേതൊരു കവിയേക്കാളും വിജയിച്ചിട്ടുണ്ട്. അടന്ത, ആദി, ഏകം, കാരിക, കുംഭം, ചമ്പ, ചായ്വ്, ചെമ്പട, പഞ്ചാരി, ധര്‍മം, കുണ്ടനാച്ചി, ലക്ഷ്മി എന്നീ താളങ്ങളാണ് തുള്ളല്‍ക്കവി കൂടുതലായി ഉപയോഗിച്ചിട്ടുള്ളത്. വൃത്തം താളാനുസാരിയായി പ്രത്യക്ഷപ്പെടുന്ന പ്രകടമായ സന്ദര്‍ഭങ്ങളാണ് മേല്‍പ്പറഞ്ഞ താളങ്ങളിലൂടെ കണ്ടെത്താനാവുന്നത്.

തുള്ളല്‍ കൃതികളിലെ നാടകീയത: ഒരാള്‍ തന്നെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അഭിനയിക്കുന്ന രീതിയിലാണ് തുള്ളല്‍ സംവിധാനം ചെയ്തിരിക്കുന്നത്. എങ്കിലും മറ്റു നാടകങ്ങളിലെപോലെ കഥയില്‍ നിരവധി നാടകീയ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയിട്ടുമുണ്ട്. നൃത്തവും നൃത്യവും ഒരുപോലെ പ്രയോഗിക്കുന്ന ഒരു കലയാണ് തുള്ളലെങ്കിലും അതിലെ നാട്യാംശമാണ് പ്രേക്ഷകരെയും സാധാരണ ജനങ്ങളെ പൊതുവേയും ആകര്‍ഷിക്കാറുള്ളത്. അതുകൊണ്ടുതന്നെ നാടകീയതയ്ക്കും ഓരോ കഥയിലും പ്രാമുഖ്യമുണ്ട്.

നാടകീയത ഇണക്കിച്ചേര്‍ക്കുന്നതില്‍ കവി പുലര്‍ത്തുന്ന പാടവത്തിന് ഉദാഹരണമായി കീചകവധം പറയന്‍ തുള്ളലില്‍ സൈരന്ധ്രിയെ രഹസ്യമായി പ്രാപിക്കാനെത്തിയ കീചകന്റെ അവസ്ഥ കവി വരച്ചു കാണിക്കുന്നതു നോക്കുക:

'കോമളാംഗീമണിയത്രേ കിടക്കുന്നെന്നുറച്ചേറ്റം

പ്രേമസമ്മോദമോടൂക്കന്‍ നീചനാം കീചകന്‍താനും

താമസിക്കാതടുത്തു കൈയയച്ചു നോക്കിയനേരം

രോമസമ്മിശ്രമാം പാറക്കരിങ്കല്ലെന്നതുപോലെ

  • * * * * * * * * * * * * * * * * * * * * * *

പിടിച്ചു നോക്കിയ നേരം രോമശല്യങ്ങളാലൊന്നു

പിടിച്ചു കൈത്തലം മെല്ലെ വലിച്ചു സങ്കടപ്പെട്ടു.'

സുന്ദോപസുന്ദോപാഖ്യാനം ശീതങ്കന്‍ തുള്ളലില്‍ സുന്ദന്റേയും ഉപസുന്ദന്റേയും പരസ്പര വിരോധം മനോഹരമായ മറ്റൊരു നാടകമുഹൂര്‍ത്തത്തെയാണ് ചിത്രീകരിക്കുന്നത്. അതുപോലെ ധ്രുവചരിതത്തില്‍ സുരുചി ധ്രുവനോടു പുലര്‍ത്തുന്ന ചിറ്റമ്മനയം സ്ത്രീയിലെ തിന്മയെ പുറത്തുകൊണ്ടുവരത്തക്കവിധം നാടകീയമാക്കിയിട്ടുണ്ട്. കല്യാണസൗഗന്ധികത്തില്‍ കല്ഹാരപുഷ്പത്തിനു വേണ്ടി കല്ലും മരങ്ങളും തല്ലിത്തകര്‍ത്തുകൊണ്ട് കദളീവനം കടക്കാനൊരുങ്ങുന്ന ഭീമനും ഹനുമാനും തമ്മില്‍ നടന്ന സംഭാഷണം ആദ്യന്തം നാടകീയത നിറഞ്ഞു നില്ക്കുന്ന മട്ടിലാണ് രചിച്ചിരിക്കുന്നത്. അന്തകവധം ശീതങ്കന്‍ തുള്ളലില്‍ യമന്‍ ഭസ്മമായിത്തീരുന്ന സംഭവവും ദക്ഷയാഗത്തില്‍ ശിരസ്സു നഷ്ടപ്പെട്ട ദക്ഷന് അജശിരസ്സുനല്‍കി പുനരുജ്ജീവനം നല്‍കുന്ന സംഭവവും മനോഹരമായ നാടകീയ മുഹൂര്‍ത്തങ്ങളെയാണ് ചിത്രീകരിക്കുന്നത്. മിക്കവാറും എല്ലാ തുള്ളല്‍ക്കഥകളിലും അതുപോലെ പ്രേക്ഷകമനസ്സിലും അനുവാചകമനസ്സിലും മായാതെ തങ്ങി നില്ക്കാന്‍ ഉതകുന്ന അതിമനോഹരമായ നാടകീയ സന്ദര്‍ഭങ്ങള്‍ ഔചിത്യപൂര്‍വം അവതരിപ്പിച്ചിരിക്കുന്നതായി കാണാവുന്നതാണ്.

രസാവിഷ്ക്കാരം. ആട്ടക്കഥകളില്‍ എന്നതുപോലെ തുള്ളല്‍ക്കഥകളിലും രസാവിഷ്ക്കാരം പരമപ്രധാനമായ ഒന്നാണ്. പുരാണ കഥകളാണ് അവതരിപ്പിക്കുന്നത് എന്നതുകൊണ്ടുതന്നെ ക്ളാസ്സിക് സാഹിത്യത്തിലെ അവിഭാജ്യാംശമായ രസത്തിന് തുള്ളലിലും മുഖ്യസ്ഥാനം നല്‍കിയിരിക്കുന്നതായി കാണാം. നാട്യശാസ്ത്ര വിധികളിലും രസത്തോളം പ്രാധാന്യം മറ്റൊന്നിനും നല്‍കിയിട്ടില്ല. നാട്യകലയായ തുള്ളലില്‍ നടന്‍ എല്ലാ രസങ്ങളും അഭിനയിച്ചു ഫലിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുള്ളത് അതുകൊണ്ടാണ്. ശൃംഗാരം, ഹാസ്യം, കരുണം, രൗദ്രം, വീരം, ഭയാനകം, ബീഭത്സം, അദ്ഭുതം എന്നിങ്ങനെ നാട്യശാസ്ത്രത്തില്‍ അവതരിപ്പിച്ചിട്ടുള്ള എട്ടുരസങ്ങളും പില്ക്കാല ചര്‍ച്ചകളില്‍ പ്രബലമായി ഉരുത്തിരിഞ്ഞ ശാന്തം എന്ന ഒന്‍പതാമത്തെരസവും വാത്സല്യം, ഭക്തി തുടങ്ങിയ ഭാവാംശങ്ങളും തുള്ളല്‍ കൃതികളില്‍ ആവിഷ്കൃതമായിട്ടുണ്ട്. വീരത്തിനും ഹാസ്യത്തിനുമാണ് നമ്പ്യാര്‍ പ്രാധാന്യം കല്പിച്ചത്. അര്‍ജുനന്‍, ഭീമന്‍, കൃഷ്ണന്‍, സത്രാജിത്ത്, ശിശുപാലന്‍, ധ്രുവന്‍, പ്രഹ്ളാദന്‍, ഹരിശ്ചന്ദ്രന്‍, മാര്‍ക്കണ്ഡേയന്‍, ബാലി, രാവണന്‍ തുടങ്ങിയ വീരകഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് ഉത്സാഹമെന്ന സ്ഥായിഭാവത്തില്‍ നിന്ന് ഉരുത്തിരിയുന്ന വീരരസത്തെ ഗൗരവത്തോടെ തന്നെ ആവിഷ്ക്കരിച്ചിട്ടുണ്ട്. സ്ഥിരത, ധൈര്യം, ദാനം, കര്‍മനൈപുണ്യം തുടങ്ങിയ അനുഭാവങ്ങളെ സുഘടിതമായി യോജിപ്പിച്ചാണ് അദ്ദേഹം വീരരസത്തിന് രംഗപുഷ്ടി നല്‍കിയിട്ടുള്ളത്.

ഹാസ്യരസത്തിനാണ് നമ്പ്യാര്‍ മറ്റെല്ലാ രസങ്ങളെക്കാളും പരമപ്രാധാന്യം നല്‍കിയിട്ടുള്ളത്. പരിഹാസത്തിലൂടെ സാമൂഹിക വിമര്‍ശനം വിജയകരമായി നിര്‍വഹിച്ച കവിയാണദ്ദേഹം. ചിരിക്കാനുള്ളതു പറഞ്ഞാലേ ജനം കേട്ടിരിക്കൂ എന്നും ചിരിക്കാനൊന്നുമില്ലെങ്കില്‍ ആളുകള്‍ സ്ഥലംവിട്ടുപോകുമെന്നും അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. കഥാഖ്യാനത്തിലും പാത്രാവിഷ്ക്കരണത്തിലും സംഭാഷണത്തിലുമെല്ലാം തന്നെ ഹാസ്യരസത്തിന് പ്രവേശനം നല്‍കിയ കവിയാണ് നമ്പ്യാര്‍. സാമൂഹികമായ എല്ലാതിന്മകളേയും അദ്ദേഹം ഹാസ്യത്തിന്റെ കൂരമ്പുകള്‍കൊണ്ട് എയ്തുമുറിച്ചു. വ്യക്തികളേയും സമൂഹത്തേയും ഇക്കാര്യത്തില്‍ അദ്ദേഹം വെറുതേ വിട്ടില്ല. പൗരസ്ത്യ ആലങ്കാരികന്മാര്‍ സ്മിതം, ഹസിതം, വിഹസിതം, ഉപഹസിതം, അപഹസിതം, അതിഹസിതം എന്നൊക്കെ പറഞ്ഞിട്ടുള്ളതും പാശ്ചാത്യനിരൂപകര്‍ പാരഡി, വിറ്റ്, ഹ്യൂമര്‍, ബര്‍ളസ്ക്, ഐറണി, സറ്റയര്‍, ട്രാവസ്റ്റി, ഹ്യൂഡിബ്രാസ്റ്റിക്, ലാംപൂണ്‍, സര്‍ക്കാസം എന്നൊക്കെ പറഞ്ഞിട്ടുള്ളതുമായ ഹാസ്യപ്രധാനമായ എല്ലാ കാര്യങ്ങളും തുള്ളല്‍ കൃതികള്‍ക്ക് ഇണങ്ങുന്നതാണ്.

ഭക്തിഭാവം. തുള്ളല്‍ കൃതികളില്‍ ചിരിപ്പിക്കുക, വിമര്‍ശിക്കുക എന്നീ ലക്ഷ്യങ്ങള്‍ പോലെ തന്നെ ഭക്തിഭാവത്തിനും നല്ല സ്ഥാനം നല്‍കിയിട്ടുണ്ട്. തുള്ളല്‍ക്കഥകളിലെ തുടക്കം തന്നെ ഇഷ്ടദേവതകള്‍ക്ക് പ്രാര്‍ഥന നടത്തിക്കൊണ്ടാണ്. ഇടയ്ക്കിടെ ദൈവസാന്നിധ്യം പരാമര്‍ശിക്കുന്ന ഭാഗങ്ങളിലും ഭക്തിക്ക് പ്രാധാന്യം നല്‍കിയിട്ടുണ്ട്.

'ഗോകുലേശ നമോസ്തുതേ ജയ

ഗോപപാല നമോസ്തുതേ

ഗോപികേശ നമോസ്തുതേ ജയ

ഗോധനായ നമോസ്തുതേ'

ഇത്തരം സ്തുതികള്‍ മിക്കവാറും കൃതികളില്‍ കാണാം.

തുള്ളലും സംഗീതവും. ഭൂരിപക്ഷം കലകള്‍ക്കും സംഗീതവുമായി ബന്ധമുണ്ട്. കൂടിയാട്ടം, കഥകളി, അഷ്ടപദിയാട്ടം തുടങ്ങിയവയെല്ലാം സംഗീതസാന്ദ്രമാണ്. തുള്ളലും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. എന്നാല്‍ കൂടിയാട്ടത്തിലെ സംഗീതത്തിന് വൈദികസംഗീത പാരമ്പര്യമാണുള്ളത്. കഥകളിയില്‍ സോപാന സംഗീതമാണ്. എന്നാല്‍ തുള്ളലിലെ സംഗീതം ഇതില്‍ നിന്നെല്ലാം വേറിട്ടുനില്ക്കുന്നു. നാടോടിസംഗീതരീതികളെ നൃത്തത്തിനും താളത്തിനും ഇണങ്ങുന്ന മട്ടില്‍ സംസ്കരിച്ചെടുത്ത് ശാസ്ത്രീയസം ഗീതാംശങ്ങളും കൂടി ലയിപ്പിച്ച് സൃഷ്ടിച്ചതാണ് തുള്ളല്‍ പാട്ടുകളിലെ സംഗീതരീതി. ബാല്യുദ്ഭവം ഓട്ടന്‍ തുള്ളലില്‍ ദേവേന്ദ്രന്‍ നര്‍ത്തകിമാരോട് എല്ലാ താളമേളങ്ങളുടെയും അകമ്പടിയോടെ നൃത്തം ചെയ്യാനാണ് ആവശ്യപ്പെടുന്നത്. ഇങ്ങനെ സംഗീതത്തെ കുറിച്ചും താളമേളങ്ങളെ കുറിച്ചും തികച്ചും ശാസ്ത്രീയമായ അറിവുള്ള കവിയായിരുന്നു കുഞ്ചന്‍ നമ്പ്യാരെന്നും മനസ്സിലാക്കാം. സ്യമന്തകം, സുന്ദോപസുന്ദോപാഖ്യാനം, കാളിയമര്‍ദനം, ബാല്യുദ്ഭവം, തുടങ്ങി അനേകം തുള്ളല്‍ക്കഥകളില്‍ ഇപ്രകാരം സംഗീതസംബന്ധികളായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. കൂടാതെ സര്‍വതാളങ്ങളുടേയും ചുവടുവയ്പുകളുടേയും വാദ്യമേളങ്ങളുടേയും ശാസ്ത്രീയ നാമങ്ങളും നിരത്തിക്കാണുന്നു. പല്ലവി, അനുപല്ലവി, രാഗമാലിക, താളമാലിക തുടങ്ങിയവയും പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു.

അഠാണ, ആനന്ദഭൈരവി, എരുക്കിലക്കാമോദരി, കാമോദരി, കാനക്കുറിഞ്ഞി, ദുഃഖകണ്ഠാരം, ദ്വിജാവന്തി, നാട്ടുക്കുറിഞ്ഞി, നീലാംബരി, പുറനീര്, ഭൂപാളം, ബലഹരി, മലഹരി, മോഹനം, മുഖാരി, വേകട, ശങ്കരാഭരണം എന്നീ രാഗങ്ങളാണ് തുള്ളലില്‍ ഉപയോഗിച്ചിട്ടുള്ളത്. താളങ്ങളാണെങ്കില്‍ ചായ്പ്, രൂപകം, ചമ്പ, ചമ്പട, അടന്ത, ലക്ഷ്മി, കാരിക, കുംഭ, കുണ്ടനാച്ചി, മര്‍മം, കുമ്മി എന്നിവയാണ് ഉപയോഗിച്ചുകാണുന്നത്.

തുള്ളല്‍ സാഹിത്യം നമ്പ്യാര്‍ക്കുശേഷം. സാധാരണഗതിയില്‍ തുളളല്‍ സാഹിത്യമെന്നു കേള്‍ക്കുമ്പോള്‍ കുഞ്ചന്‍ നമ്പ്യാരുമായി മാത്രം ബന്ധപ്പെടുത്തിയേ ആരും ചിന്തിക്കുകയുള്ളൂ. നമ്പ്യാരല്ലാതെ തുള്ളല്‍കൃതികള്‍ ആരെങ്കിലും രചിച്ചിട്ടുണ്ടോ എന്നുപോലും ആരും അന്വേഷിക്കാറില്ല. എന്നാല്‍ നമ്പ്യാരുടെ ജീവിതകാലത്തിനുശേഷവും പ്രമുഖമായ ഒരു ക്ഷേത്രകല എന്ന ബഹുമതിയോടെ തുള്ളല്‍ കേരളമാകെ നിറഞ്ഞുനിന്നിരുന്നു. അതില്‍ നിന്നുതന്നെ നമ്പ്യാരെ പിന്‍തുടര്‍ന്ന് കവികളും ഉണ്ടായിട്ടുണ്ടാവും എന്ന് ഊഹിക്കാന്‍ കഴിയും. പ്രശസ്തരും അപ്രശസ്തരും അക്കൂട്ടത്തിലുണ്ട്. അവരുടേതായി കുറഞ്ഞത് നൂറ് തുള്ളല്‍ കൃതികളെങ്കിലും ഉണ്ടായിട്ടുള്ളതായി സാഹിത്യചരിത്രകാരന്മാര്‍ പറയുന്നു.

കൃഷ്ണാര്‍ജുനയുദ്ധം (നമ്പ്യാര്‍ക്കുമുമ്പ് രചിക്കപ്പെട്ടതാവാം എന്ന് ചിലര്‍ പറയുന്നു.), നമ്പ്യാരുടെ ശിഷ്യനെന്ന് കരുതപ്പെടുന്ന അമ്പയാറ്റു പണിക്കരുടെ കൃഷ്ണാര്‍ജുന വിജയം, കോയിപ്പുറത്തു പണിക്കരുടെ ഐരാവതപൂജ, അജ്ഞാതകര്‍ത്തൃകമായ ചന്ദ്രാംഗദചരിതം, രാമപുരത്തുവാര്യരുടെ ഐരാവണവധം, ചേകോട്ടു കുരുവിള ആശാന്റെ ഇസ്രായേല്‍ ഉദ്ഭവം, കിളിമാനൂര്‍ വിദ്വാന്‍ കോയിത്തമ്പുരാന്റെ സന്താനഗോപാലം, കണ്ടിയൂര്‍ കുഞ്ഞുവാര്യരുടെ സന്താനഗോപലം, പൂന്തോട്ടത്തു ദാമോദരന്‍ നമ്പൂതിരിയുടെ അംബരീഷചരിതം, വെണ്മണി അച്യുതന്‍ നമ്പൂതിരിയുടെ ഗജേന്ദ്രമോക്ഷം, കോട്ടയം അനിഴം തിരുനാളിന്റെ കുചേലവൃത്തം, കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ശ്രീഭൂതനാഥോദ്ഭവം, പൂന്തോട്ടത്തു മഹന്റെ രാജസൂയം, കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്റെ രാമായണം - എട്ടുദിവസം, കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ഭരതശപഥം, ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ളയുടെ കീചകവധം, കെ.സി. കേശവപിള്ളയുടെ മംഗല്യധാരണം, വൈക്കം സി.എന്‍.രാമന്‍പിള്ളയുടെ സഹസ്രകലശം, നാലപ്പാട്ടു നാരായണ മേനോന്റെ ദൈവഗതി തുടങ്ങിയവയാണ് നമ്പ്യാര്‍ക്കുശേഷം ഉണ്ടായിട്ടുള്ള പ്രധാനപ്പെട്ട തുള്ളല്‍ കൃതികള്‍. എന്നാല്‍ അഭിനയരംഗത്ത് സാധാരണ നിലയില്‍ കുഞ്ചന്‍ നമ്പ്യാരുടെ കൃതികള്‍ തന്നെയാണ് ഇന്നും കാണപ്പെടുന്നത്.

കുഞ്ചന്റെ കാലത്തും അതിനുശേഷവും എഴുതപ്പെട്ട തുള്ളല്‍ കൃതികളെല്ലാം ഹൈന്ദവമോ ഭാരതീയ പുരാണങ്ങളെ ആശ്രയിച്ചുള്ളതോ ആയ കഥകളാണ്. എന്നാല്‍ ചേകോട്ട് കുരുവിള ആശാന്റെ ഇസ്രായേല്‍ ഉദ്ഭവവും പി.ടി. ഐപ്പിന്റെ ശ്രീയേശുചരിതവും ക്രൈസ്തവ കഥകളാണ്. കുട്ടമത്ത് കവികളുടെ തുള്ളലുകളും കെ.എന്‍. ഗോപാലപിള്ളയുടെ ഗാന്ധിചരിതവും മഹദ്വ്യക്തികളെ ആശ്രയിച്ചുള്ള കഥകളാണ്. ശ്രീരാമകൃഷ്ണന്റെ കഥയും തുള്ളലായി രചിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ രാജകീയ വിവാഹം, കാശീയാത്ര, തുലാഭാരം, ഷഷ്ടി പൂര്‍ത്തി, സഹസ്രകലശം തുടങ്ങി വേറെയും ചില വിഷയങ്ങള്‍ തുള്ളല്‍ക്കവിതകളായി പുറത്തു വന്നിട്ടുണ്ട്. കുഞ്ചനുശേഷം രചിക്കപ്പെട്ട പല തുള്ളല്‍ കൃതികളും മുദ്രിതങ്ങളല്ലാതെ പോവുകയോ അവഗണിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. അഭിനയരംഗം കൈയടക്കാന്‍ അവയ്ക്ക് ഒരിക്കലും കഴിഞ്ഞില്ല എന്നതാണ് അവയ്ക്കുണ്ടായ ദൗര്‍ഭാഗ്യം.

മലയാള സാഹിത്യ ചരിത്രത്തിലെ അതിവിപുലവും അത്യന്തം ശ്രദ്ധേയവുമായ ഒരു പഠനമേഖലയാണ് തുള്ളല്‍ സാഹിത്യം. ഇതിനകം ഈ വിഷയത്തെ ആധാരമാക്കി നിരവധി കൃതികളും പഠനങ്ങളും ഗവേഷണങ്ങളും ഉണ്ടായിട്ടുണ്ട്. എഴുത്തച്ഛന്‍ കൃതികള്‍ കഴിഞ്ഞാല്‍ മലയാളികള്‍ക്ക് ഏറ്റവും പ്രിയംകരമായിത്തീര്‍ന്ന സാഹിത്യം നമ്പ്യാരുടെ തുള്ളല്‍ കൃതികളാണ്. അത്രത്തോളം ജനകീയമാണത്. തുള്ളലിനെ തികച്ചും ഒരു ജനകീയ കലയാക്കി മാറ്റാന്‍ അദ്ദേഹത്തിന്റെ തുള്ളല്‍ സാഹിത്യത്തിനു കഴിഞ്ഞു എന്നതാണ് സവിശേഷത.

(ഡോ. തോന്നയ്ക്കല്‍ നാരായണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍