This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുളസി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തുളസി

Basil

ലാമിയേസി (Lamiaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഔഷധസസ്യം. ശാ.നാ. ഒസിമം സാങ്റ്റം (Ocimum sanctum). സംസ്കൃതത്തില്‍ മാന്‍ജരി, കൃഷ്ണതുളസി, സുരസാ, ഗ്രാമ്യാ, സുരഭി, ബഹുമഞ്ജരി, ഭൂതഘ്നി എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഇന്ത്യയില്‍ എല്ലായിടങ്ങളിലും കണ്ടുവരുന്ന തുളസി ഔഷധസസ്യമായും പുണ്യസസ്യമായും വീട്ടുമുറ്റത്തും ക്ഷേത്രപരിസരത്തും നട്ടുവളര്‍ത്താറുണ്ട്.

അര മീ. മുതല്‍ ഒരു മീ. വരെ ഉയരത്തില്‍ തുളസി വളരും. സസ്യത്തിന്റെ തണ്ടുകള്‍ക്ക് ഇരുണ്ട നീലയോ ഇളം പച്ചയോ നിറമാണ്. ധാരാളം ശാഖോപശാഖകളായി വളരുന്ന തുളസിയുടെ ഇലകള്‍ സമ്മുഖമായാണ് വിന്യസിച്ചിരിക്കുന്നത്. ഇലകള്‍ക്ക് അഞ്ച് സെ.മീറ്ററോളം നീളം വരും; അരികുകള്‍ ദന്തുരമാണ്; ഇരുവശവും ലോമിലവും ഗ്രന്ഥികളോടു കൂടിയതുമാണ്. പുഷ്പമഞ്ജരിക്ക് ഒരു പ്രധാന തണ്ടും അതില്‍ പര്‍വങ്ങളും പര്‍വസന്ധികളുമുണ്ടായിരിക്കും. പര്‍വസന്ധികളില്‍ സമ്മുഖവിന്യാസത്തില്‍ ഓരോ ജോഡി സഹപത്രങ്ങള്‍ കാണപ്പെടുന്നു. സഹപത്രങ്ങളുടെ കക്ഷ്യത്തില്‍ നിന്ന് മൂന്ന് പുഷ്പങ്ങള്‍ വീതം ഉണ്ടാകുന്നു. പുഷ്പങ്ങള്‍ക്ക് ഇരുണ്ട നീലയോ പച്ചയോ നിറമായിരിക്കും. ദളങ്ങളും ബാഹ്യദളപുടങ്ങളും ദ്വിലേബിയമായി ക്രമീകരിച്ചിരിക്കുന്നു. നാല് കേസരങ്ങളുണ്ട്. വര്‍ത്തികാഗ്രം ദ്വിശാഖിതമാണ്. കായ് വളരെ ചെറുതാണ്. മഞ്ഞയോ ചുവപ്പോ ആണ് വിത്തുകളുടെ നിറം. സസ്യത്തില്‍ പ്രത്യേക സുഗന്ധമുള്ള ധാരാളം എണ്ണ ഗ്രന്ഥികളുമുണ്ട്.

രണ്ടിനം തുളസിച്ചെടികളാണ് സാധാരണ കണ്ടുവരുന്നത്: കറുത്ത തുളസിയും, വെളുത്ത തുളസിയും. കറുത്ത തുളസി കൃഷ്ണതുളസിയെന്നും വെളുത്ത തുളസി രാമതുളസി എന്നും അറിയപ്പെടുന്നു.

തുളസിച്ചെടിയില്‍ കര്‍പ്പൂര സദൃശമായ ഒരിനം തൈലം അടങ്ങിയിരിക്കുന്നു. ഇത് 'ബാസില്‍ കാംഫര്‍' എന്നറിയപ്പെടുന്നു. തുളസിച്ചെടി വളരെ ഔഷധഗുണമുള്ള സസ്യമാണ്. ഇത് ജ്വരത്തെ ശമിപ്പിക്കുകയും ഉദരകൃമികളെ നശിപ്പിക്കുകയും ചെയ്യുന്നു. തേള്‍വിഷം, ചിലന്തിവിഷം, പാമ്പുവിഷം തുടങ്ങിയവയ്ക്കെതിരെയുള്ള പ്രതിവിഷമായും ഇത് ഉപയോഗിക്കാറുണ്ട്. കഫത്തെ ഇളക്കുന്നതിനും മൂത്രം വര്‍ധിപ്പിക്കുന്നതിനും തുളസി ഉത്തമമാണ്. ത്വക്രോഗങ്ങള്‍ക്ക് നല്ലൊരു ഔഷധമായും ഉപയോഗിക്കുന്നു.

തുളസി സമൂലമായോ ഇലയും പുഷ്പവും പ്രത്യേകമായോ ഔഷധമായുപയോഗിക്കുന്നു. തുളസിയില തണലത്തിട്ട് ഉണക്കിപ്പൊടിച്ച് നാസികാചൂര്‍ണമായി ഉപയോഗിക്കാം. ഇത് മൂക്കടപ്പും പീനസവും ശമിപ്പിക്കും. തുളസിനീരില്‍ മഞ്ഞള്‍ അരച്ചു ചേര്‍ത്ത് കഴിക്കുകയും പുരട്ടുകയും ചെയ്താല്‍ ചിലന്തി വിഷബാധയ്ക്ക് ശമനമുണ്ടാകും.

മഞ്ഞപ്പിത്തം, മലേറിയ, വയറുകടി എന്നീ രോഗങ്ങളുടെ ശമനത്തിന് തുളസിയിലച്ചാറ് രാവിലെയും വൈകിട്ടും ഒരു സ്പൂണ്‍ വീതം പതിവായി സേവിക്കുന്നത് ഗുണം ചെയ്യും. തുളസിയിലച്ചാറും അഞ്ച് മി.ലി. തേനും ചേര്‍ത്ത് പതിവായി മൂന്നു നേരം കഴിച്ചാല്‍ ജീര്‍ണകാസവും ജ്വരവും സുഖപ്പെടും. വസൂരി-ലഘുവസൂരിരോഗങ്ങള്‍ക്കും ഇതു ഫലപ്രദമാണ്.

കാട്ടുതുളസി, കാട്ടുതൃത്താവ്, കാട്ടുരാമതുളസി എന്നീ പേരുകളിലറിയപ്പെടുന്ന തുളസിയുടെ വന്യഇനത്തിന് ഇംഗ്ളീഷില്‍ ഹോറി ബേസില്‍ (Hoary basil) എന്നാണ് പേര്; ശാ.നാ. ഓസിമം അമേരിക്കാനം (Ocimum americanum) എന്നും. ഇതിന്റെ വിത്തും ഇലകളും ഔഷധയോഗ്യമാണ്. ഗുണപാഠത്തില്‍ കാട്ടുതുളസിയെ വിശേഷിപ്പിച്ചിരിക്കുന്നത് ഇപ്രകാരമാണ്:

'കാട്ടുതൃത്താവു നന്നല്ലോ ഗ്രഹണ്യര്‍ശസ്സിനുംപരം.'

ഓസിമം ബേസിലിക്കം (Ocimum basilicum) എന്ന ശാ.നാ.- ത്തില്‍ രാമതുളസി (Sweet basil,Common basil) അറിയപ്പെടുന്നു. ഇത് ത്രിദോഷങ്ങളെ ശമിപ്പിക്കാന്‍ ഉത്തമമാണ്.

കര്‍പ്പൂരതുളസി(Camphor basil)യുടെ ശാ.നാ. ഓസിമം കിളിമന്ദ്ഷാരിക്കം (O.kilimandscharicum) എന്നാണ്. ഇതിന് ബാക്ടീരിയകളെ നശിപ്പിക്കാന്‍ കഴിവുണ്ട്.

കറുത്ത തൃത്താവ്, തൃത്താവ് എന്നീ പേരുകളില്‍ കൃഷ്ണതുളസി (Holy basil,Sacred basil) അറിയപ്പെടുന്നു. ശാ.നാ. ഓസിമം സാങ്റ്റം (Ocimum sanctum).

ഹിന്ദുമത വിശ്വാസികള്‍ തുളസിയെ പാവനസസ്യമായി കരുതി ആദരിക്കുന്നു. മഹാവിഷ്ണുവിന്റെ പത്നിയായ ലക്ഷ്മീ ദേവിയാണ് ഭൂമിയില്‍ തുളസിച്ചെടിയായി അവതരിച്ചിരിക്കുന്നതെന്നാണ് ഹൈന്ദവ വിശ്വാസം. സരസ്വതീശാപം നിമിത്തം ലക്ഷ്മീദേവി ധര്‍മധ്വജനെന്ന രാജാവിന്റെ പുത്രിയായ തുളസിയായി ജനിക്കുകയും ബ്രഹ്മാവിന്റെ അനുഗ്രഹത്താല്‍ വിഷ്ണുവിന്റെ അംശമായ ശംഖചൂഢന്‍ എന്ന അസുരനെ വിവാഹം കഴിക്കുകയും ചെയ്തു. പത്നിയുടെ പാതിവ്രത്യം നശിച്ചാല്‍ മാത്രമേ മരണമുണ്ടാവുകയുള്ളൂ എന്ന വരം ശംഖചൂഢന് ലഭിച്ചിരുന്നതിനാല്‍ ദേവന്മാര്‍ ശംഖചൂഢനെ വകവരുത്തുന്നതിനായി മഹാവിഷ്ണുവിന്റെ സഹായം അഭ്യര്‍ഥിച്ചു. ശംഖചൂഢന്റെ രൂപം സ്വീകരിച്ച മഹാവിഷ്ണു തുളസീദേവിയെ കബളിപ്പിച്ചു. കബളിപ്പിക്കപ്പെട്ടു എന്നു മനസ്സിലാക്കിയ ദേവി കൃത്രിമ ശംഖചൂഢനെ ശപിക്കാന്‍ മുതിര്‍ന്നെങ്കിലും മഹാവിഷ്ണു സ്വരൂപം കൈക്കൊള്ളുകയും ദേവിയെ സമാശ്വസിപ്പിക്കുകയും ചെയ്തു. തുളസീദേവി ശരീരമുപേക്ഷിച്ച് വൈകുണ്ഠത്തിലേക്കു പോയപ്പോള്‍ ദേവിയുടെ ശരീരം ഗണ്ഡകി എന്ന പുണ്യനദിയായി തീര്‍ന്നുവെന്നും, തലമുടിയിഴകള്‍ തുളസിച്ചെടിയായി രൂപാന്തരപ്പെട്ടുവെന്നുമാണ് ഐതിഹ്യം. തുളസിയുടെ ഇല, പൂവ്, കായ്, വേര്, ചില്ല, തൊലി, തടി, മണ്ണ് എന്നിവയെല്ലാം തന്നെ പാവനമായി കണക്കാക്കപ്പെടുന്നു. തുളസിയുടെ വിറകുകൊണ്ട് ദഹിപ്പിക്കുന്നവരുടെ ആത്മാവിന് പാപവിമുക്തിയുണ്ടായി വിഷ്ണുലോകത്തില്‍ സ്ഥാനം ലഭിക്കുമെന്നാണ് വിശ്വാസം. തുളസിത്തീ കൊണ്ട് വിഷ്ണുവിന് ഒരു വിളക്ക് വച്ചാല്‍ അനേകലക്ഷം വിളക്കിന്റെ പുണ്യഫലം നേടുമെന്നും തുളസി അരച്ച് ദേഹത്ത് പൂശി വിഷ്ണുവിനെ പൂജിച്ചാല്‍ ഒരു ദിവസംകൊണ്ടുതന്നെ നൂറു പൂജയുടേയും നൂറു ഗോദാനത്തിന്റേയും ഫലം ലഭിക്കുമെന്നും പദ്മപുരാണം 24-ാം അധ്യായത്തില്‍ പ്രസ്താവിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B5%81%E0%B4%B3%E0%B4%B8%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍