This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുരീയാവസ്ഥ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തുരീയാവസ്ഥ

സര്‍വവിഷയശൂന്യമായ സുബോധാവസ്ഥ. അവസ്ഥാത്രയത്തിനുപരിയായി ജീവന് നാലാമത് ഒരവസ്ഥ അഭ്യാസബലം കൊണ്ട് ഉണ്ടാകുന്നതായി യോഗവേദാന്താദി ശാസ്ത്രങ്ങള്‍ അനുശാസിക്കുന്നു. അന്തഃകരണ വൃത്തികളില്‍ നാലാമത്തേതായ ഈ അവസ്ഥയെയാണ് തുരീയം എന്നു പറയുന്നത്. "സ്ഥലകാലോപാധി താദാത്മ്യ അഭ്യാസ നിവൃത്തികാലത്വം എന്നാണ് തുരീയാവസ്ഥയെ നിര്‍വചിച്ചിട്ടുള്ളത്. (അഭ്യാസബലംകൊണ്ട് മനസ്സിനെ സ്ഥലകാലാദികളില്‍ നിര്‍വിചാരമാക്കി ഏകാഗ്രതയോടെ നിര്‍ത്തുന്നതാണ് തുരീയം). ഇവിടെ നിശ്ചയദാര്‍ഢ്യമാണ് വേണ്ടത്. മനോനിഗ്രഹം സാധിച്ചാല്‍ അപൂര്‍വ ചലനങ്ങളും നാദങ്ങളും വര്‍ണരേഖകളും അനുഭൂതിയില്‍ ഉയര്‍ന്നുവരാം. തുടര്‍ന്ന് ശാന്തി അനുഭവപ്പെടുകയും നിരതിശയമായ സുഖാനുഭൂതിയില്‍ മനസ്സ് വിലയം പ്രാപിക്കുകയും ചെയ്യുന്നു. ഇതാണ് തുരീയാവസ്ഥ അഥവാ സമാധി.

എല്ലാത്തിനേയും സമമായി കാണുന്ന ധീ(ബുദ്ധി)യാണ് സമാധി. സുഷുപ്തിക്കും തുരീയാവസ്ഥയ്ക്കും ചില സാദൃശ്യങ്ങള്‍ ഉണ്ട്. ഈ രണ്ട് അവസ്ഥകളിലും ഇന്ദ്രിയങ്ങളും മനസ്സും പ്രവര്‍ത്തനനിരതമല്ല. അതിനാല്‍ രണ്ടിലും ഏകാന്തമായ സുഖലയം സാധിക്കുന്നു. സുഷുപ്തിയും തുരീയവും തമ്മിലുള്ള വ്യത്യാസമാകട്ടെ, സുഷുപ്തി തമോവൃത്തിയും തുരീയം പ്രകാശരൂപവുമാകുന്നു എന്നതാണ്. സുഷുപ്തി എല്ലാവര്‍ക്കും സഹജമായിരിക്കുന്നു എന്നതാണ്. തുരീയാവസ്ഥയാകട്ടെ അഭ്യാസബലത്താല്‍ സ്വായത്തമാക്കുന്നതാണ്. സുഷുപ്തിയിലെ ആലസ്യാദി ദോഷങ്ങളും തുരീയത്തില്‍ കാണപ്പെടുന്നില്ല.

അവിദ്യാപാദം, സുവിദ്യാപാദം, ആനന്ദപാദം, തുരീയപാദം എന്ന് ബ്രഹ്മത്തെ പാദചതുഷ്ടയാത്മകമായി നാരായണോപനിഷത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. "ബുദ്ധിഗുഹാനിഹിത ജ്യോതിസ്തുരീയം എന്നും 'തല്‍പ്രാപ്തിഃ സദാചാര്യമൂലാ' എന്നും നിര്‍വചിക്കുന്നുണ്ട്. ബുദ്ധിഗുഹയില്‍ ആത്മജ്യോതിസ്സിനെ കണ്ടെത്തുവാന്‍ കഴിഞ്ഞാല്‍ തുരീയാവസ്ഥയായി. സദ്ഗുരുവിന്റെ സാമീപ്യമുണ്ടെങ്കിലേ ഇതു സാധ്യമാകൂ എന്നും പറയുന്നു. സാധാരണക്കാര്‍ക്ക് ജാഗ്രത്-സ്വപ്ന-സുഷുപ്ത്യവസ്ഥകളേയുള്ളൂ. ധ്യാനത്തില്‍ ലയിക്കുന്ന യോഗികള്‍ക്കു മാത്രമുള്ളതാണ് തുരീയാവസ്ഥ. ഒരു യോഗിക്കു മാത്രമേ പ്രത്യാഹാരം, ധാരണ, ധ്യാനം എന്നിങ്ങനെ പടിപടിയായി സമാധിയിലെത്തി ബ്രഹ്മൈക്യത്തിലെത്താനാവുകയുള്ളൂ. ഈ അവസ്ഥയെ

'തസ്മാല്‍ വിച്ഛിദ്യ വിച്ഛിദ്യ

ജായന്തേ വൃത്തയോ ?ഖിലാഃ

സര്‍വ്വാ അപി വിലീയന്തേ

സുപ്തി മൂര്‍ച്ഛാ സമാധിഷു'

എന്ന് പഞ്ചദശിയില്‍ വിവരിച്ചിട്ടുണ്ട്

വേദാന്തികളുടെ പക്ഷത്തില്‍ ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി എന്നീ അവസ്ഥാത്രയങ്ങള്‍ക്കപ്പുറം ഒരു അഖണ്ഡവൃത്തിയുണ്ട്. സര്‍വവിഷയങ്ങളില്‍ നിന്നും അകന്ന ഒരു അബോധാവസ്ഥയാണ് നിദ്രയെന്നും, സര്‍വവിഷയശൂന്യമായ ഒരു സുബോധാവസ്ഥയാണ് തുരീയവൃത്തി എന്ന അഖണ്ഡവൃത്തിയെന്നുമാണ് ഇവരുടെ സിദ്ധാന്തം. ഇത്തരം അഖണ്ഡാത്മബോധവേളയില്‍ വിഷയങ്ങള്‍ ഒന്നും തന്നെയില്ലാത്തതിനാല്‍ ബോധമുണ്ടെങ്കിലും വിഷയങ്ങള്‍ ഭാസിക്കുന്നില്ല. ഈ തുരീയാവസ്ഥ നിരന്തരമായ അഭ്യാസംകൊണ്ടു മാത്രമേ സിദ്ധിക്കുകയുള്ളൂ. അവസ്ഥാത്രയത്തില്‍ നിന്ന് അതിരിക്തമായ ഈ തുരീയാവസ്ഥ അഥവാ യോഗനിദ്ര ജിവന്മുക്തന്‍മാര്‍ക്കുമാത്രം അനുഭൂതമാകുന്ന കേവലം ആത്മബോധസ്വരൂപമാകുന്നു.

'തദനുവിഷയ വാസനാ വിനാശഃ

തദനുശുഭഃപരമഃസ്ഫുട പ്രകാശഃ

തദനു ച സമതാവശാല്‍സ്വരൂപേ

പരിണമതും മഹതാം അചിന്ത്യ രൂപം'

എന്നാണ് മൈത്രായണ്യുപനിഷത്ത് പ്രമാണവാക്യം പരാമര്‍ശിച്ചിട്ടുള്ളത്.

ഈ തുരീയാവസ്ഥയുടെ സുഖാനുഭൂതി വാക്കുകള്‍കൊണ്ട് വര്‍ണിക്കാവുന്നതല്ല. "തുരീയം തു മുമുക്ഷുത്വം സാധനം ശാസ്ത്രസമ്മതം. തുരീയാവസ്ഥ എന്നാല്‍ ആത്മസ്വരൂപ സംസ്ഥിതത്വം (മോക്ഷം) തന്നെയാണ്. ശബ്ദത്തിന്റെ നാല് അവസ്ഥകളില്‍ അവസാനത്തേതായ വൈഖരിക്കും 'തുരീയം' എന്നു പറയും. തുരീയപദത്തിന് 'നാലിലൊന്ന്' എന്നര്‍ഥം കല്പിക്കുന്നുണ്ട്. (ശാസ്ത്രമനുസരിച്ച് നാലാമത്തേതും മോക്ഷത്തിനുള്ള അവസാനത്തേതുമായ തുരീയം എന്ന് ശ്രീശങ്കരന്‍ സര്‍വ വേദാന്ത സിദ്ധാന്തസംഗ്രഹത്തില്‍ വിവരിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍