This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തീര്‍ഥാടനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

തീര്‍ഥാടനം

ആചാരസംഹിതകള്‍ക്കനുസൃതമായി ഒരു പുണ്യസ്ഥലത്തേക്ക് ഒറ്റയ്ക്കോ കൂട്ടമായോ നടത്തുന്ന യാത്ര.

ആമുഖം

പുരാതനകാലം മുതല്‍ മിക്ക മതങ്ങളിലും തീര്‍ഥാടന സമ്പ്രദായം നിലനിന്നിരുന്നു. ഭൗതികമോ ആത്മീയമോ ആയ നേട്ടങ്ങള്‍ ലക്ഷ്യമാക്കിയാണ് തീര്‍ഥാടനം നടത്തുന്നത്. രോഗശാന്തിക്കായും സന്താനലബ്ധിക്കായും സമ്പദ്സമൃദ്ധിക്കായും പലരും തീര്‍ഥാടനം നടത്തുന്നു. ഉദ്ദിഷ്ട കാര്യം നടന്നതിന്റെ ഉപകാരസ്മരണയും, തീവ്രഭക്തിയും തീര്‍ഥാടനത്തിനു പ്രചോദനമേകുന്നു. മതപരമായ ഉദ്ദേശ്യങ്ങള്‍ സഫലമാകുന്നതിനു പുറമേ പുതിയ സ്ഥലങ്ങള്‍ കാണുവാനും കൂടുതല്‍ മനുഷ്യരെ പരിചയപ്പെടുവാനും തീര്‍ഥാടനത്തിലൂടെ അവസരം ലഭിക്കുന്നു.

ഏതെങ്കിലും ഒരു വിശുദ്ധവ്യക്തിയുടേയൊ ആരാധനാമൂര്‍ത്തിയുടേയൊ ജീവിതവുമായി അടുത്ത ബന്ധമുള്ള സ്ഥലങ്ങളില്‍ പോയി പ്രാര്‍ഥിച്ചാല്‍ അവര്‍ കൂടുതല്‍ പ്രസാദിക്കും എന്ന വിശ്വാസമാണ് തീര്‍ഥാടനത്തിന് ആധാരം. വിശുദ്ധരുടെ ഭൗതികാവശിഷ്ടങ്ങള്‍ സൂക്ഷിക്കുന്ന ദേവാലയങ്ങള്‍, ആരാധനാ മൂര്‍ത്തികള്‍ അദ്ഭുതങ്ങള്‍ നടത്തിയ സ്ഥലങ്ങള്‍ തുടങ്ങിയവ തീര്‍ഥാടന കേന്ദ്രങ്ങളായിത്തീരുന്നു. അനേകം തീര്‍ഥാടകര്‍ നിരവധി ക്ളേശങ്ങള്‍ സഹിച്ചും ദീര്‍ഘദൂരം യാത്രചെയ്തും തീര്‍ഥാടന കേന്ദ്രങ്ങളില്‍ എത്തിച്ചേരുന്നു. ചില തീര്‍ഥാടന കേന്ദ്രങ്ങള്‍ വ്യത്യസ്ത മതക്കാര്‍ക്ക് ഒരുപോലെ പ്രധാനപ്പെട്ടവയായിരിക്കും. ഉത്തര ആഫ്രിക്കയിലെ ചില ദേവാലയങ്ങള്‍ ഇസ്ളാം മതവിശ്വാസികളേയും യഹൂദരേയും ഒരുപോലെ ആകര്‍ഷിക്കുന്നു. ഇന്ത്യയിലെ ഏതാനും തീര്‍ഥാടന കേന്ദ്രങ്ങള്‍ ബുദ്ധമത വിശ്വാസികള്‍ക്കും ഹിന്ദുമതവിശ്വാസികള്‍ക്കും തുല്യ പ്രാധാന്യമുള്ളവയാണ്. ഉത്സവങ്ങളുടെ സമയത്താണ് തീര്‍ഥാടക പ്രവാഹം ഏറ്റവും വര്‍ധിക്കുന്നത്. തീര്‍ഥാടനത്തെ ഉല്ലാസയാത്രയാക്കി മാറ്റുന്നവരും നിരവധിയാണ്.

തീര്‍ഥാടകര്‍ പൊതുവേ സംഘമായി യാത്ര ചെയ്യുവാനാണ് താത്പര്യപ്പെടുന്നത്. സാമ്പത്തിക ലാഭം, സുരക്ഷിതത്വം തുടങ്ങിയ പല കാരണങ്ങളും ഇതിനു പിന്നിലുണ്ട്. ചില പ്രത്യേക തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ പ്രത്യേകതരം വസ്ത്രങ്ങള്‍ മാത്രം ഉപയോഗിക്കുന്നു. ശബരിമല തീര്‍ഥാടകരുടെ കറുപ്പ്, നീല വസ്ത്രങ്ങള്‍ ഇതിനുദാഹരണമാണ്. പ്രത്യേകതരം ഭക്ഷണം മാത്രം ഉപയോഗിക്കുക, ചില പ്രവൃത്തികളില്‍ നിന്ന് വിട്ടു നില്ക്കുക എന്നിങ്ങനെ പല വ്രതങ്ങളും തീര്‍ഥാടകര്‍ അനുഷ്ഠിക്കുന്നു. തീര്‍ഥാടന കേന്ദ്രത്തില്‍ എത്തിക്കഴിഞ്ഞാല്‍ പ്രാര്‍ഥന നടത്തുന്നതിനു പുറമേ അവര്‍ പല വഴിപാടുകളും കഴിക്കുന്നു. ദേവാലയത്തിലെ പ്രസാദമായി വിളക്കിലെ എണ്ണയോ, പുണ്യനദിയിലെ ജലമോ, വിശുദ്ധന്റെ കല്ലറയ്ക്കു മുകളിലെ പൊടിയോ അങ്ങനെ എന്തെങ്കിലും തീര്‍ഥാടകര്‍ തിരിച്ചു കൊണ്ടുവരുന്നു. വീണ്ടും വീണ്ടും തീര്‍ഥാടനം നടത്തുവാന്‍ പലരും ഔത്സുക്യം പ്രകടിപ്പിക്കുന്നു. തീര്‍ഥാടന കേന്ദ്രങ്ങളില്‍ ദീര്‍ഘകാലം താമസിക്കുകയും മറ്റു തീര്‍ഥാടകര്‍ക്ക് സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്യുന്ന തീര്‍ഥാടകരുമുണ്ട്. റഷ്യന്‍ സ്റ്റാര്‍ട്ട്സി(Startsi)കള്‍, ഹിന്ദു സന്ന്യാസിമാര്‍ തുടങ്ങിയവര്‍ ജീവിതം മുഴുവന്‍ തീര്‍ഥാടനമായി മാറ്റുന്നു.

ചരിത്രം

തീര്‍ഥാടനങ്ങള്‍ നടന്നതിന്റെ ഏറ്റവും പഴക്കം ചെന്ന തെളിവുകള്‍ മെസപ്പൊട്ടേമിയയില്‍ നിന്നാണ് ലഭിച്ചിട്ടുള്ളത്. ഗില്‍ ഗാമേഷ് ഐതിഹ്യത്തില്‍ നായകനായ ഗില്‍ഗാമേഷ് ഉട്ട്നാപിഷ്റ്റിമ് (Utnapishtim)ന്റെ വിദൂര വസതി തേടി പോകുന്നത് ഒരുതരം തീര്‍ഥാടനം തന്നെയാണ്. ബി.സി.19-ാം ശ.-ത്തില്‍ അസ്സീറിയന്‍ രാജാവായിരുന്ന ശല്‍മനാസര്‍ III ബാബിലോണിയയിലേയും ബോര്‍സിപ്പയിലേയും ക്ഷേത്രങ്ങളില്‍ തീര്‍ഥാടനം നടത്തിയതായി കാണുന്നു. സിറിയയിലെ ഹീരാപൊലിസ്-ലെ അത്തര്‍ഗത്തിസ് എന്ന ഉര്‍വരതാദേവിയുടെ ക്ഷേത്രം, ഫിനീഷ്യയിലെ അഡോനിസ് നദിക്കരയിലെ അസ്റ്റാര്‍ട്ടെ എന്ന ഉര്‍വരതാദേവിയുടെ ക്ഷേത്രം എന്നിവ പ്രമുഖ തീര്‍ഥാടന കേന്ദ്രങ്ങളായിരുന്നു.

പുരാതന ഈജിപ്തില്‍ ക്ഷേത്രങ്ങളിലെ വാര്‍ഷിക ഉത്സവങ്ങള്‍ നിരവധി തീര്‍ഥാടകരെ ആകര്‍ഷിച്ചിരുന്നു. പരേതാത്മാക്കളുടെ അധിപനായ ഓസൈറിസിന്റെ കുഴിമാടമായ അബി ദോസിലേക്ക് ഒരിക്കലെങ്കിലും ചെല്ലുവാന്‍ തീര്‍ഥാടകര്‍ ആഗ്രഹിച്ചു. അവിടെ അവര്‍ ശിലാഫലകങ്ങള്‍ ഉയര്‍ത്തുകയും അപ്രകാരം ഓസൈറിസുമായി താദാത്മ്യം പ്രാപിച്ച് അനശ്വരത ഉറപ്പു വരുത്തുകയും ചെയ്തു.

പുരാതന ഗ്രീസില്‍, ഒളിംപിയയിലെ സീയൂസ് ക്ഷേത്രം ഒരു പ്രധാന തീര്‍ഥാടന കേന്ദ്രമായിരുന്നു. ഒളിംപിക് മത്സരങ്ങള്‍ നടക്കുമ്പോള്‍ ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടക പ്രവാഹവും വര്‍ധിച്ചിരുന്നു. ഡൊഡോണയിലെ സീയൂസ് ക്ഷേത്രം, ഡെല്‍ഫിയിലെ അപ്പോളോ ക്ഷേത്രം തുടങ്ങിയവയും പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളായിരുന്നു.

തീര്‍ഥാടനം വ്യത്യസ്ത മതങ്ങളില്‍

ജൂതമതം

പുരാതന കാലത്ത് യഹൂദര്‍ക്ക്, മതപരമായ സദ്യകളും തീര്‍ഥാടനങ്ങളും 'ഹാഗ്' (Hag) എന്ന പേരില്‍ അറിയപ്പെടുന്ന ചടങ്ങിന്റെ രണ്ട് ഭാഗങ്ങളായിരുന്നു. മൂന്ന് തീര്‍ഥാടനാഘോഷങ്ങളാണ് അന്നുണ്ടായിരുന്നത്: ഈജിപ്തില്‍ നിന്നുള്ള കൂട്ട പലായനത്തെ സൂചിപ്പിക്കുന്ന പാസ്സ്ഓവര്‍ (Passover), സിനായി പര്‍വതത്തിനു മുകളിലെ അരുളപ്പാടിനെ സൂചിപ്പിക്കുന്ന പെന്തക്കോസ്ത് (Pentecost), മരുഭൂമികളിലൂടെ അലഞ്ഞുതിരിഞ്ഞതിന്റെ പ്രതീകമായ കൂടാരപ്പെരുന്നാള്‍ (Tabernacles) എന്നിവയാണവ. പ്രായപൂര്‍ത്തിയായ എല്ലാ പുരുഷന്മാരും ഈ മൂന്ന് അവസരങ്ങളിലും ജെറുസലേമിലേക്ക് തീര്‍ഥയാത്ര നടത്തണമെന്ന് യഹൂദ നിയമം നിഷ്കര്‍ഷിക്കുന്നു. എ.ഡി. 70-ല്‍ ജെറുസലേമിലെ രണ്ടാമത്തെ ക്ഷേത്രം തകര്‍ക്കപ്പെട്ടതോടുകൂടി യഹൂദര്‍ മറ്റു തീര്‍ഥാടനകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുവാന്‍ തുടങ്ങി. ഇറാഖിലേയും ഉത്തരാഫ്രിക്കയിലേയും വിശുദ്ധ റബ്ബിമാരുടെ ശവകുടീരങ്ങള്‍, കിഴക്കന്‍ യൂറോപ്പിലെ ഹസ്സിദിക്ക് റബ്ബിമാരുടെ ശവകുടീരങ്ങള്‍ തുടങ്ങിയവയായിരുന്നു പ്രമുഖ തീര്‍ഥാടന കേന്ദ്രങ്ങള്‍.

ജറുസലേം
മലയാറ്റൂരിലെ സെയ് ന്റ് തോമസ് പള്ളി

ക്രിസ്തുമതം

3-ാം ശതകത്തോടെ ക്രിസ്തുമതവിശ്വാസികള്‍ ജെറുസലേമിലേക്കും ബൈബിളില്‍ പരാമര്‍ശിച്ചിട്ടുള്ള പലസ്തീനിലെ മറ്റു പുണ്യസ്ഥലങ്ങളിലേക്കും തീര്‍ഥയാത്രകള്‍ നടത്തിയിരുന്നു. 4-ാം ശ.-ത്തില്‍ കോണ്‍സ്റ്റന്റിന്‍ ചക്രവര്‍ത്തിയും അദ്ദേഹത്തിന്റെ മാതാവായ ഹെലനയും യേശുക്രിസ്തുവിന്റെ ശവകുടീരവും 'യഥാര്‍ഥ കുരിശും' (True Cross) കണ്ടെത്തി എന്നവകാശപ്പെട്ടതോടുകൂടി തീര്‍ഥാടകപ്രവാഹം വര്‍ധിച്ചു. തീര്‍ഥാടനങ്ങള്‍ പ്രോത്സാഹിപ്പിക്കുവാനായി വിശുദ്ധ ജെറോം (Saint Jerome) അവയുടെ മാഹാത്മ്യത്തെക്കുറിച്ച് എഴുതി. ആദ്യകാല തീര്‍ഥാടകര്‍ ഈജിപ്തിലെ സന്ന്യാസിമാരെ സന്ദര്‍ശിച്ച് ആശീര്‍വാദം നേടിയിരുന്നു. പീറ്റര്‍, പോള്‍ തുടങ്ങിയ വിശുദ്ധരുടെ റോമില്‍ സ്ഥിതിചെയ്യുന്ന ശവകുടീരങ്ങള്‍, ടുര്‍സ്(Tours)ലെ സെയ്ന്റ് മാര്‍ട്ടിന്‍ (Saint Martin) ദേവാലയം തുടങ്ങിയവയും നിരവധി തീര്‍ഥാടകരെ ആകര്‍ഷിച്ചിരുന്നു.

11-ാം ശ.-ത്തില്‍ സെല്‍ജുക് തുര്‍ക്കി(Seljuk Turks)കള്‍ പലസ്തീന്‍ പിടിച്ചടക്കിയതോടുകൂടി, പുണ്യഭൂമിയെ കുരിശു യുദ്ധത്തിലൂടെ മോചിപ്പിക്കുവാന്‍ ശ്രമിക്കുന്ന സാഹസികരായ തീര്‍ഥാടകരും രംഗത്തുവന്നു. ശാന്തിയും സമാധാനവും കാംക്ഷിച്ച തീര്‍ഥാടകര്‍ തങ്ങളുടെ തീര്‍ഥയാത്രകള്‍ റോം പോലെയുള്ള കേന്ദ്രങ്ങളിലേക്കു മാറ്റി. ഗ്ളാസ്റ്റണ്‍ബറിയിലെ ജോസഫ് ഒഫ് അരിമത്യ ദേവാലയം, ഡോനഗലിലെ ലഫ്ദെര്‍ഗിലുള്ള സെയ്ന്റ് പാട്രിക്സ് പര്‍ഗറ്ററി, ചാര്‍ട്ടര്‍സിലെ ഔര്‍ ലേഡി ദേവാലയം, കംപൊസ്റ്റെലയിലെ സെയ്ന്റ് ജയിംസ് ദേവാലയം, മെക്സിക്കോ നഗരത്തിനടുത്തുള്ള 'ഔര്‍ ലേഡി ഒഫ് ഗ്വാദിലുപ്' ദേവാലയം, കാന്റര്‍ബറിയിലെ തോമസ് ബെക്കറ്റിന്റെ ദേവാലയം, ബാരിയിലെ നിക്കോളസ് ദേവാലയം, റാദോനെസിലെ സെര്‍ജിയസ് ദേവാലയം, ക്യുബെകിനു സമീപമുള്ള അന്ന ദ ബ്യൂപ്രെ ദേവാലയം എന്നിവ നിരവധി തീര്‍ഥാടകരെ ആകര്‍ഷിച്ചിരുന്നു. വേളാങ്കണ്ണിയിലെ മാതാവിന്റെ ദേവാലയം, ഗോവയില്‍ ഫ്രാന്‍സിസ് സേവ്യര്‍ പുണ്യവാളന്റെ ഭൌതികാവശിഷ്ടങ്ങള്‍ സൂക്ഷിക്കുന്ന ദേവാലയം, തിരുവനന്തപുരത്ത് വെട്ടുകാടുള്ള മാതൃ ദെദേവൂസ് ദേവാലയം, മലയാറ്റൂരിലെ സെയ്ന്റ് തോമസ് പള്ളി, പരുമല പള്ളി തുടങ്ങിയവ ഇന്ത്യയിലെ പ്രമുഖ ക്രൈസ്തവ തീര്‍ഥാടന കേന്ദ്രങ്ങളാണ്. ക്രൈസ്തവരില്‍ കത്തോലിക്കരാണ് തീര്‍ഥയാത്രകള്‍ക്ക് വളരെയധികം പ്രാധാന്യം നല്കുന്നത്.

'മസ്ജിദുന്നബവി',മദീന
ബീമാ പള്ളി

ഇസ്ളാംമതം

ഇസ്ളാമില്‍ തീര്‍ഥയാത്രയ്ക്കായി അനുവദിക്കപ്പെട്ടിട്ടുള്ള ദേവാലയങ്ങള്‍ മൂന്നെണ്ണമാണ്. മക്കയിലെ കഅബ, മദീനയിലെ മസ്ജിദുന്നബവി(അവിടെയാണ് പ്രവാചകന്‍ മുഹമ്മദ് അന്ത്യവിശ്രമം കൊള്ളുന്നത്), ബൈത്തുല്‍ മുക്കദ്ദിസ് എന്നിവയാണ് ഈ പുണ്യസ്ഥലങ്ങള്‍. ഏതു സമയത്തും ഈ സ്ഥലങ്ങളിലേക്ക് തീര്‍ഥയാത്രയാകാമെങ്കിലും മക്കയില്‍ ഏറ്റവും ശ്രേഷ്ഠമായ തീര്‍ഥാടനം നടത്തുന്നത് ഇസ്ളാമിലെ ആചാരാനുഷ്ഠാനങ്ങളിലൊന്നായ പരിശുദ്ധ ഹജ്ജ് കര്‍മത്തിനാണ്. നമസ്കാരം, റമദാന്‍ മാസത്തിലെ നോമ്പ്, സക്കാത്ത് തുടങ്ങിയ അഞ്ച് അനുഷ്ഠാന കര്‍മങ്ങളിലൊന്നാണ് പരിശുദ്ധ ഹജ്ജ്. ഇത് ഹിജ്റ വര്‍ഷം

12-ാമത്തെ മാസമായ ദുല്‍ഹജ്ജിനാണ് നിര്‍വഹിക്കാറുള്ളത്. എല്ലാ രാജ്യത്തു നിന്നും വരുന്ന തീര്‍ഥാടകര്‍ ദുല്‍ഹജ്ജ് 9-ന് മക്കയ്ക്കടുത്തുള്ള അറഫ മൈതാനത്ത് ഒത്തുകൂടുന്നു. ഹജ്ജിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണിത്. ശരീര സുഖവും സാമ്പത്തിക ശേഷിയുമുള്ള ഓരോരുത്തര്‍ക്കും നിര്‍ബന്ധമായിട്ടുള്ള കര്‍മമാണ് പരിശുദ്ധ ഹജ്ജ്. ഇസ്ളാമിലെ ഏറ്റവും വലിയ തീര്‍ഥാടനവും ഇതുതന്നെ.

ബദരീനാഥ് തീര്‍ത്ഥാടനം
അമര്‍നാഥ് തീര്‍ത്ഥാടനം

ഷിയാ വിഭാഗക്കാരായ മുസ്ളിങ്ങള്‍ ഇറാനിലെ മെഷദിലുള്ള ഇമാം അലി റെസയുടെ ശവകുടീരം, ഇറാക്കിലെ കര്‍ബലയിലുള്ള ഇമാം ഹുസൈന്റെ ശവകുടീരം തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് തീര്‍ഥയാത്ര നടത്താറുണ്ട്. പ്രാദേശിക പ്രസിദ്ധി നേടിയ സിദ്ധന്മാരുടെ ശവകുടീരങ്ങളിലേക്ക് തീര്‍ഥാടനം നടത്തുന്നവരുമുണ്ട്. ഇന്ത്യയില്‍ അജ്മീറിലെ ഖാജാ മുഈനുദ്ദീന്‍ ചിസ്തിയുടെ ദര്‍ഗ പോലുള്ള സ്ഥലങ്ങളിലേക്ക് മുസ്ളിങ്ങള്‍ തീര്‍ഥാടനം നടത്താറുണ്ട്. കേരളത്തിലെ പ്രധാന മുസ്ളിം തീര്‍ഥാടന കേന്ദ്രങ്ങള്‍ തിരുവനന്തപുരത്തുള്ള ബീമാപള്ളി, കടുവയില്‍ തങ്ങള്‍ മസ്ജിദ് (കല്ലമ്പലം), ജോനകപ്പുറം മസ്ജിദ് (കൊല്ലം), ഇടിയങ്കര പള്ളി (കോഴിക്കോട്) തുടങ്ങിയവയാണ്.

ഹിന്ദുമതം

ഹിന്ദുമതവും തീര്‍ഥാടനത്തിന് പ്രാധാന്യം കല്പിക്കുന്നു. പുരാണങ്ങളില്‍ തീര്‍ഥാടന മാഹാത്മ്യത്തെ കുറിച്ച് വളരെയധികം പറഞ്ഞിട്ടുണ്ട്. എന്നാല്‍ പുണ്യസ്ഥലം സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും മോക്ഷം സിദ്ധിക്കുന്നില്ല; ഹൃദയശുദ്ധിയുള്ളവര്‍ക്കു മാത്രമേ തീര്‍ഥാടനഫലം ലഭിക്കുകയുള്ളൂ എന്നാണ് സങ്കല്പം. "ആരുടെ കൈകാലുകളും മനസ്സും വിദ്യയും തപസ്സും കീര്‍ത്തിയും സംയമം പൂണ്ടിരിക്കുന്നുവോ അവന് തീര്‍ഥഫലം കൈവരും. പ്രതിഗ്രഹം വാങ്ങാതെയും സന്തുഷ്ടനായും നിയതനായും ശുചിയായും അഹങ്കാരരഹിതനായുമിരിക്കുന്നവന് തീര്‍ഥഫലം കൈവരും. ആഹാരം കിട്ടിയില്ലെങ്കില്‍ ആഹാരം കഴിക്കാതെയും ഇന്ദ്രിയങ്ങളെ ജയിച്ചും ദോഷമെല്ലാം വിട്ടുമിരിക്കുന്നവനു തീര്‍ഥഫലം കൈവരും. രാജേന്ദ്ര ക്രോധം കൂടാതെ സത്യശീലനായി ദൃഢവ്രതനായി പ്രാണികളെ, തന്നെപ്പോലെ കരുതുന്നവന്‍ യാതൊരുവനോ അവന് തീര്‍ഥഫലം കൈവരും. (പദ്മപുരാണം, 11-ാം അധ്യായം)

കേദാര്‍നാഥ് തീര്‍ത്ഥാടനം

പ്രാചീന ഭാരതത്തിലെ പ്രധാനപ്പെട്ട പുണ്യസ്ഥലങ്ങള്‍ പുഷ്കര തീര്‍ഥം, ജംബുമാര്‍ഗം, തണ്ഡുലികാശ്രമം, കണ്വാശ്രമം, കോടിതീര്‍ഥം, നര്‍മദ, അര്‍ബുദം, ചര്‍മണ്വതി, പിണ്ഡാരകം, ദ്വാരക, ഗോമതി, ബ്രഹ്മതീര്‍ഥം, തുംഗതീര്‍ഥം, പഞ്ചനദം, ഭീമതീര്‍ഥം, ഗിരീന്ദ്രതീര്‍ഥം, ദേവികാതീര്‍ഥം, പാപനാശിനിതീര്‍ഥം, വിനാശന തീര്‍ഥം, നാഗോത്ഭേദതീര്‍ഥം, അഘാര്‍ദുനതീര്‍ഥം, കുമാരകോടിതീര്‍ഥം, കുരുക്ഷേത്രം, ഗംഗ, ബ്രഹ്മാവര്‍ത്തം, സംഗമം, ഭൃഗുതുംഗം, കുബ്ജാമ്രം,ഗംഗോത്ഭേദം, വാരണാസി (കാശി) അവിമുക്തം, കപാലമോചനം, പ്രയാഗതീര്‍ഥം, വടേശതീര്‍ഥം, വാമനതീര്‍ഥം, കാളികാസംഗതീര്‍ഥം, ലൌഹിത്യം, കരതോയം, ശോണം, ഋഷഭം, ശ്രീപര്‍വതം, കൊല്വഗിരി, സഹ്യാദ്രി, മലയാദ്രി, ഗോദാവരി, തുംഗഭദ്ര, കാവേരി, വരദ, ദണ്ഡകാരണ്യം, കാലഞ്ജരം, മുജ്ജവടം, ശൂര്‍പ്പാരകം, മന്ദാകിനി, ചിത്രകൂടം, ശൃംഗിവേരപുരം, അവന്തി, അയോധ്യ, നൈമിശാരണ്യം എന്നിവയാണെന്ന് അഗ്നിപുരാണം 109-ാം അധ്യായത്തില്‍ പറയുന്നു. ബദരിനാഥ്, കേദാര്‍നാഥ്, അമര്‍നാഥ് കാശിയിലെ വിശ്വനാഥക്ഷേത്രം, പുരിയിലെ ജഗന്നാഥ ക്ഷേത്രം, ഹരിദ്വാറിലെ വിഷ്ണുക്ഷേത്രം, രാമേശ്വരത്തെ ശിവക്ഷേത്രം, ഗുരുവായൂരിലെ ശ്രീകൃഷ്ണക്ഷേത്രം, ശബരിമലയിലെ അയ്യപ്പക്ഷേത്രം, തിരുവനന്തപുരത്തെ പദ്മനാഭസ്വാമിക്ഷേത്രം തുടങ്ങി നിരവധി ഹൈന്ദവ തീര്‍ഥാടന കേന്ദ്രങ്ങള്‍ ഇന്ന് ഇന്ത്യയിലുണ്ട്. കേരളത്തില്‍ വര്‍ഷംതോറും ഡി. 30 മുതല്‍ജനു. 1 വരെ നടത്തുന്ന ശിവഗിരി തീര്‍ഥാടനം പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. പഞ്ചശുദ്ധിയോടെ പത്ത് ദിവസത്തെ വ്രതം ആചരിച്ച്, മഞ്ഞ വസ്ത്രങ്ങളണിഞ്ഞ് ആര്‍ഭാടരഹിതമായാണ് വിശ്വാസികള്‍ തീര്‍ഥാടനം നടത്തേണ്ടത്. തീര്‍ഥാടന കാലത്ത് വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, സാങ്കേതിക പരിശീലനങ്ങള്‍ എന്നീ വിഷയങ്ങളില്‍ വൈദഗ്ധ്യമുള്ളവര്‍ ശിവഗിരിയില്‍ പ്രസംഗ പരമ്പര നടത്തണമെന്നും തീര്‍ഥാടകര്‍ അത് ശ്രദ്ധിച്ചുകേട്ട് പ്രാവര്‍ത്തികമാക്കുവാന്‍ ശ്രമിക്കണമെന്നും ശ്രീനാരായണ ഗുരുദേവന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിലൂടെ ജനങ്ങള്‍ക്കും രാജ്യത്തിനും അഭിവൃദ്ധിയുണ്ടാകുമ്പോള്‍ ശിവഗിരി തീര്‍ഥാടനത്തിന്റെ ഉദ്ദേശ്യം സഫലമാകുമെന്നും ഗുരുദേവന്‍ പറയുന്നു.

ബുദ്ധമതവും ഷിന്‍റ്റൊമതവും

ബുദ്ധമതവും തീര്‍ഥാടനത്തിനു പ്രാധാന്യം നല്കുന്നു. ശ്രീബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട കപിലവസ്തു, കുശിനര, ബുദ്ധഗയ, സാരനാഥ് തുടങ്ങിയവയായിരുന്നു ആദ്യത്തെ തീര്‍ഥാടന കേന്ദ്രങ്ങള്‍. ശ്രീലങ്കയിലെ കാന്‍ഡിയിലുള്ള ദന്തക്ഷേത്രം (Temple of the Tooth), റംഗൂണിലെ ഷ്വെദഗോണ്‍ പഗോഡ, ബാങ്കോക്കിലെ മരതക ബുദ്ധക്ഷേത്രം (Temple of the Emerald Budha) തുടങ്ങിയവ ഥേരാവാദ ബുദ്ധമതത്തിന്റെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളാണ്. ലാസയിലെ ദലായ് ലാമയുടെ മഠം, താഷി-ലുംപൊ (Tashi-Lumpo)യിലെ പഞ്ചന്‍ ലാമയുടെ മഠം തുടങ്ങിയവ തിബത്തിലെ മഹായാന ബുദ്ധമതവിശ്വാസികളുടെ തീര്‍ഥാടന കേന്ദ്രങ്ങളായിരുന്നു. ഇവര്‍ തുണിയും വെണ്ണയും മറ്റും കാണിക്കയായി സമര്‍പ്പിക്കുകയും തിന്മയെ അകറ്റാനായി സന്ന്യാസിമാര്‍ മുഖംമൂടി ധരിച്ച് നൃത്തം ചെയ്യുന്നത് വീക്ഷിക്കുകയും ചെയ്തിരുന്നു. ചൈനീസ് തീര്‍ഥാടകര്‍ ദിവ്യമലകളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഒമൈ-ഷാന്‍(Omei-Shan)-ലെ പു-ഷിയന്‍ (Pu-hsian) ക്ഷേത്രവും ക്വാന്‍യിന്‍(Kwanyin)-ലെ പു-ട്ടൊ-ഷാന്‍ (Pu-tto-shan) ക്ഷേത്രവും ആയിരുന്നു ഇവയില്‍ പ്രമുഖം. ചൈനീസ് തീര്‍ഥാടകര്‍ പൊതുവേ ശരത്കാലത്താണ് തീര്‍ഥാടനം നടത്തിയിരുന്നത്. ആ സമയത്ത് ഇവര്‍ മാംസം ഭക്ഷിക്കാതിരിക്കുകയും മൌനവ്രതം അനുഷ്ഠിക്കുകയും ചെയ്തിരുന്നു.

ജപ്പാനില്‍ ബുദ്ധമതവും ഷിന്‍റ്റോ മതവും തീര്‍ഥാടനത്തെ ഒരുപോലെ പ്രോത്സാഹിപ്പിക്കുന്നു. ഇസ(Isa)യിലെ ഷിന്‍റ്റോദേവിയായ അമതെരാസുവിന്റെ ക്ഷേത്രം, ക്വാനണിലേയും കാമകുരയിലേയും ബൌദ്ധക്ഷേത്രങ്ങള്‍ തുടങ്ങിയവയാണ് പ്രമുഖ തീര്‍ഥാടന കേന്ദ്രങ്ങള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍