This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുവിതാംകൂര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിരുവിതാംകൂര്‍

മധ്യകേരളം മുതല്‍ തെക്കോട്ടുള്ള പ്രദേശത്ത് വ്യാപിച്ചിരുന്ന രാജ്യം. തമിഴ്നാട്ടിലുള്ള കന്യാകുമാരി ജില്ലയുടെ ചില ഭാഗങ്ങളും ചെങ്കോട്ടയും തിരുവിതാംകൂറില്‍ ഉള്‍പ്പെട്ടിരുന്നു. തൃപ്പാപ്പൂര്‍ സ്വരൂപം ആണ് പില്‍ക്കാലത്ത് തിരുവിതാംകൂര്‍ ആയി മാറിയത് (നോ: തൃപ്പാപ്പൂര്‍ സ്വരൂപം). 18-ാം ശ.-ത്തില്‍ മാര്‍ത്താണ്ഡവര്‍മ രാജാവിന്റെ ഭരണകാലത്താണ് തിരുവിതാംകൂര്‍ രാജ്യം ശക്തമായത്. ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം തിരുവിതാംകൂറും അയല്‍ രാജ്യമായിരുന്ന കൊച്ചിയും ചേര്‍ത്ത് 1949-ല്‍ തിരുവിതാംകൂര്‍-കൊച്ചി എന്ന പുതിയ സംസ്ഥാനം രൂപവത്കൃതമാകുന്നതുവരെ തിരുവിതാംകൂര്‍ രാജ്യം നിലനിന്നു. തൃപ്പാപ്പൂര്‍ സ്വരൂപത്തിന്റെ ഭരണ തലസ്ഥാനം തിരുവിതാംകോട് ആയിരുന്നകാലത്ത് വിദേശികള്‍ സ്വരൂപത്തിനു നല്കിയ പേരാണ് തിരുവിതാംകോട്. പോര്‍ച്ചുഗീസ് ഉദ്യോഗസ്ഥനായിരുന്ന ബര്‍ബോസയാണ് തന്റെ യാത്രാവിവരണത്തില്‍ തൃപ്പാപ്പൂര്‍ സ്വരൂപത്തെ തിരുവിതാംകോട് എന്നു രേഖപ്പെടുത്തിയത് (1576). തലസ്ഥാനം 1601-ല്‍ തിരുവിതാംകോട്ടുനിന്ന് കല്‍ക്കുളത്തേക്ക് (ഇപ്പോഴത്തെ പദ്മനാഭപുരം) മാറിയതിനുശേഷവും വിദേശികള്‍ 'ട്രാവന്‍കൂര്‍' എന്നും നാട്ടുകാര്‍ തിരുവിതാംകൂര്‍ എന്നും പറഞ്ഞുപോന്നു. തൃപ്പാപ്പൂര്‍ സ്വരൂപത്തിന്റെ ഭരണാധികാരിയെ 'തൃപ്പാപ്പൂര്‍ മൂപ്പന്‍' എന്ന് സൂചിപ്പിച്ചുകാണുന്നു. തൃപ്പാപ്പൂര്‍ മൂപ്പന്‍ തിരുവനന്തപുരത്തെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ രക്ഷാപുരുഷന്‍കൂടി ആയിരുന്നു.

1662 മുതല്‍ തൃപ്പാപ്പൂര്‍ രാജകുടുംബത്തില്‍ പുരുഷന്മാരില്ലാതിരുന്നതുകൊണ്ട് ആറ്റിങ്ങല്‍ റാണിമാരാണ് തൃപ്പാപ്പൂര്‍ മൂപ്പ് വഹിച്ചിരുന്നത്. കൊച്ചിയില്‍ നിന്നും വടക്കന്‍ കോട്ടയത്തുനിന്നും കോലത്തുനാട്ടില്‍ നിന്നും ദത്തെടുക്കപ്പെട്ട പുരുഷന്മാര്‍ തൃപ്പാപ്പൂര്‍ കുടുംബങ്ങളല്ലാതിരുന്നതിനാല്‍ അവര്‍ക്ക് തൃപ്പാപ്പൂര്‍ മൂപ്പ് വഹിക്കാന്‍ അര്‍ഹതയില്ലാതെ വന്നതുകൊണ്ടാണ് ആറ്റിങ്ങല്‍ റാണിമാര്‍ തൃപ്പാപ്പൂര്‍ മൂപ്പ് വഹിച്ചത്. 1696-ല്‍ കോലത്തുനാട്ടില്‍ നിന്ന് ആറ്റിങ്ങല്‍ രാജകുടുംബത്തിലേക്കു ദത്തെടുക്കപ്പെട്ടവരായി രണ്ട് സഹോദരിമാരും രണ്ട് സഹോദരന്മാരും ഉണ്ടായിരുന്നു. നെടുമങ്ങാട്, കൊട്ടാരക്കര, ദേശിംഗനാട് (കൊല്ലം), കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, കായംകുളം, പനയപ്പള്ളി എന്നീ സ്വരൂപങ്ങള്‍ തൃപ്പാപ്പൂരിന്റെ സാമന്തസ്വരൂപങ്ങളായിരുന്നു. അക്കാരണത്താല്‍ ദത്തെടുക്കപ്പെട്ട തമ്പുരാട്ടിമാരില്‍ മൂത്തയാള്‍ നെടുമങ്ങാട്ടും രണ്ടാമത്തെയാള്‍ കരുനാഗപ്പള്ളിയിലും നിയമിക്കപ്പെട്ടു. ഇവരില്‍ കരുനാഗപ്പള്ളിയിലെ റാണിക്ക് രണ്ട് പുത്രന്മാരുണ്ടായിരുന്നതില്‍ രണ്ടാമനാണ് പില്ക്കാലത്തു പ്രസിദ്ധി നേടിയ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ. കോലത്തിരികുടുംബത്തിലെ ഛിദ്രത്തെത്തുടര്‍ന്ന് ഒരു രാജകുമാരനും സഹോദരിയും തലശ്ശേരിയിലെ ഇംഗ്ളീഷുകാരെ അഭയം പ്രാപിച്ചിരുന്നു. അവര്‍ 1718-ല്‍ തിരുവിതാംകൂറിലേക്കു ദത്തെടുക്കപ്പെട്ടു. 1721-ല്‍ കായംകുളം രാജാവ് കരുനാഗപ്പള്ളി ആക്രമിച്ചപ്പോള്‍ തലശ്ശേരിയില്‍ നിന്നുവന്ന രാജകുമാരനെ കരുനാഗപ്പള്ളിയിലേക്കയച്ചു. അവിടെ അദ്ദേഹത്തെ വാഴിച്ചശേഷം റാണിയേയും രണ്ട് പുത്രന്മാരേയും തിരുവിതാംകൂറിലേക്ക് കൊണ്ടുപോന്നു. പതിനഞ്ചുവയസ്സുള്ള മാര്‍ത്താണ്ഡവര്‍മയെ ഇരണിയലും ജ്യേഷ്ഠനെ നെയ്യാറ്റിന്‍കരയിലും രാജകുമാരന്മാരായി വാഴിച്ചു.

1729-ല്‍ രാമവര്‍മ രാജാവ് അന്തരിച്ചു. തുടര്‍ന്ന് കരുനാഗപ്പള്ളിയില്‍ നിന്ന് തലശ്ശേരി രാജകുമാരന്‍ തിരുവിതാംകൂര്‍ രാജാവായി വാഴിക്കപ്പെട്ടു. അദ്ദേഹത്തിന്റെ സഹോദരി കരുനാഗപ്പള്ളി റാണിയായി. തലശ്ശേരി രാജകുമാരന്‍ ഏഴുമാസം കഴിഞ്ഞ് മരണമടഞ്ഞതിനാല്‍ നെയ്യാറ്റിന്‍കര രാജകുമാരന്‍ പിന്‍ഗാമിയായി അധികാരമേറ്റു. എന്നാല്‍ ഒരു മാസം കഴിഞ്ഞ് അദ്ദേഹവും മരിച്ചപ്പോള്‍ മാര്‍ത്താണ്ഡവര്‍മ പിന്‍ഗാമിയായി. ഒട്ടേറെ പ്രശ്നങ്ങളാണ് മാര്‍ത്താണ്ഡവര്‍മയെ അഭിമുഖീകരിച്ചത്. കരുത്തനായ കായംകുളം രാജാവായിരുന്നു പ്രശ്നങ്ങള്‍ക്കു പിന്നില്‍. അദ്ദേഹം കരുനാഗപ്പള്ളിയില്‍നിന്ന് റാണിയെ ബഹിഷ്കരിച്ചു. സ്വന്തം ഭാഗിനേയനെ ദേശിംഗനാട്ടിലെ ഇളംകൂറായി ദത്തെടുപ്പിച്ചു. ആറ്റിങ്ങലെ മന്ത്രിമാരായ കൊടുമണ്‍പിള്ള, വഞ്ചിമുട്ടംപിള്ള എന്നിവര്‍ അവിടെ സ്വതന്ത്ര്യന്മാരായി ഭരണം നടത്തുകയായിരുന്നു. മാര്‍ത്താണ്ഡവര്‍മയുടെ മാതാവ് ആറ്റിങ്ങല്‍തമ്പുരാട്ടിയാകുന്നതിനെ വഞ്ചിമുട്ടംപിള്ള 1727-ല്‍ തടഞ്ഞിരുന്നു. കായംകുളംരാജാവിനുനേരേ സൈനികനടപടിക്കായി തിരുനെല്‍വേലിയില്‍നിന്നു കൊണ്ടുവന്ന മറവപ്പട പ്രതിഫലം ലഭിക്കാത്തതിനാല്‍ പിണങ്ങിനിന്നു. സൈനികമായോ സാമ്പത്തികമായോ രാജാവിനെ സഹായിക്കാന്‍ മാടമ്പിമാര്‍ തയ്യാറല്ലായിരുന്നു. കപ്പക്കുടിശ്ശികയ്ക്കു വേണ്ടി മധുര സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദമായിരുന്നു മറ്റൊരു വശത്ത്. അന്തരിച്ച രാമവര്‍മയുടെ പുത്രന്മാരായ രണ്ട് തമ്പിമാര്‍ രാജാവുമായി പിണങ്ങി വടുകപ്പടയോടൊപ്പം കല്‍ക്കുളം കോട്ടയില്‍ പ്രവേശിച്ചു.

മാര്‍ത്താണ്ഡവര്‍മ

അസാധാരണമായ കൗശലം മൂലമാണ് ഈ പ്രശ്നങ്ങള്‍ മാര്‍ത്താണ്ഡവര്‍മ പരിഹരിച്ചത്. കേരളത്തിലുടനീളം നിലനിന്ന ഫ്യൂഡല്‍ ഭരണവ്യവസ്ഥ അവസാനിപ്പിക്കുകയായിരുന്നു അദ്ദേഹം ആദ്യമായി ലക്ഷ്യമിട്ടത്. ഫ്യൂഡല്‍ വ്യവസ്ഥയില്‍ ദേശവാഴികളും അവരുടെ കീഴിലുള്ള മാടമ്പിമാരുമായിരുന്നു നാട്ടിലെ ഭരണകര്‍ത്താക്കള്‍. ആയുധാഭ്യാസം ലഭിച്ച 25 മുതല്‍ 100 വരെ നായന്മാരെ മാടമ്പിമാര്‍ പുലര്‍ത്തിയിരുന്നു. നാട്ടിലെ നിയമവാഴ്ച മാടമ്പിമാരുടെ ചുമതലയിലാണു നടന്നിരുന്നത്. മാടമ്പിമാരെ നിയമിക്കുന്നത് രാജാവാണെങ്കിലും നാടുവാഴികുടുംബങ്ങളില്‍ നിലനിന്ന ഛിദ്രങ്ങള്‍ കാരണം നാടുവാഴിയുടെ അംഗീകാരമില്ലാതെ പാരമ്പര്യമായി അവര്‍ അധികാരമേറ്റുതുടങ്ങി. അതിനാല്‍ അവര്‍ക്ക് നാടുവാഴിയോടു കൂറു പുലര്‍ത്തേണ്ട ആവശ്യമില്ലാതെ വന്നു. നാടുവാഴിയെ യുദ്ധത്തില്‍ സഹായിക്കേണ്ടത് മാടമ്പിമാരുടെ ചുമതലയായിരുന്നുവെങ്കിലും നാടുവാഴിയോടു കൂറില്ലാതായതിനാല്‍ അവരതിനുകൂട്ടാക്കിയില്ല. സാമന്ത സ്വരൂപങ്ങള്‍ ഇടഞ്ഞു നിന്നിരുന്നതിനാല്‍ മാടമ്പിമാരെ ഒഴിവാക്കി സ്വന്തമായി ഒരു സൈന്യത്തെ സംഘടിപ്പിക്കുകയായിരുന്നു മാര്‍ത്താണ്ഡവര്‍മ ചെയ്തത്. അതിനായി മാടമ്പിമാരില്‍ നിന്ന് അവരുടെ ഭരണാധികാരം മുഴുവന്‍ ബലമായി പിടിച്ചെടുത്തു. ചെറുത്തുനിന്നവരെ കുടുംബസമേതം ഉന്മൂലനം ചെയ്തു. ഭൂമിമുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. നിയമസമാധാനം പാലിക്കാനും നികുതികള്‍ പിരിച്ചെടുക്കാനും കാര്യക്കാരന്മാരേയും അവര്‍ക്കു കീഴില്‍ അധികാരിമാരേയും അവര്‍ക്കെല്ലാം സഹായികളേയും നിയമിച്ചു.

ഈ നടപടികള്‍ക്കൊപ്പം ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണം ഏറ്റെടുത്തു. 1685 മുതല്‍ ക്ഷേത്രം തീപിടിച്ചു നശിച്ചുകിടക്കുകയായിരുന്നു. ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാക്കി. ഏറെക്കാലമായി മുടങ്ങിക്കിടന്ന ഉത്സവം പുനരാരംഭിച്ചു. 10-ാം ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ട് രാഷ്ട്രീയ പ്രാധാന്യമുള്ളതായിരുന്നു. ആറാട്ടിന് സാമന്തന്മാരും ദേശവാഴികളും മാടമ്പിമാരും ഉദ്യോഗസ്ഥന്മാരും രാജാവിന് അകമ്പടി സേവിക്കണം. എങ്കില്‍ മാത്രമേ തൃപ്പാപ്പൂര്‍ മൂത്തതിരുവടിയായി അംഗീകാരം ലഭിക്കുകയുള്ളൂ. അദ്ദേഹം ആറ്റിങ്ങല്‍ രാജകുടുംബത്തില്‍ ജനിച്ചയാളായതുകൊണ്ട് തൃപ്പാപ്പൂര്‍ മൂത്ത തിരുവടി എന്ന പദവി അദ്ദേഹത്തിന് അര്‍ഹതപ്പെട്ടതാണ്. തന്നെ അകമ്പടി സേവിക്കാനെത്താത്തവരെയെല്ലാം തന്റെ ശത്രുവായ കായംകുളം രാജാവിന്റെ പക്ഷപാതികളായി അദ്ദേഹം മുദ്രകുത്തി. തൃപ്പാപ്പൂര്‍ സ്വരൂപത്തിനുള്ളിലുള്ള, തന്നെ അനുസരിക്കാത്ത എല്ലാ മാടമ്പിമാരെയും ഇംഗ്ളീഷുകാരുടെ സഹായത്തോടുകൂടി പിടികൂടി വിചാരണ ചെയ്തു ശിക്ഷിച്ചു. തൃപ്പാപ്പൂര്‍ സ്വരൂപത്തിലെ ഭൂമി മുഴുവന്‍ - ബ്രാഹ്മണരുടേയും ക്ഷേത്രങ്ങളുടേയും ഭൂമി ഒഴികെ - ജന്മിമാര്‍ക്കു വീതിച്ചു നല്‍കി. 1737-ല്‍ ആറ്റിങ്ങല്‍ റാണിയില്‍ നിന്ന് തൃപ്പാപ്പൂര്‍ മൂപ്പ് ഏറ്റെടുത്തു. 1729-ല്‍ കരുനാഗപ്പള്ളിയില്‍ നിന്നു ബഹിഷ്ക്കരിക്കപ്പെട്ട റാണിയെ അടുത്തവര്‍ഷം ആറ്റിങ്ങലിലെ മന്ത്രിമാര്‍ ആറ്റിങ്ങല്‍ റാണിയായി സ്വീകരിച്ചിരുന്നു. അവര്‍ക്കു ചെലവിനായി ചിറയിന്‍കീഴില്‍ ഏതാനും ദേശങ്ങള്‍ വിട്ടുകൊടുത്തു. അവരുടെ മൂത്തപുത്രനാണ് മാര്‍ത്താണ്ഡവര്‍മയുടെ പിന്‍ഗാമിയായ രാമവര്‍മ. മാടമ്പിമാരുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ആയുധ പരിശീലനം വഹിച്ച നായന്മാരെ ചേര്‍ത്ത് ഒരു സംസ്ഥാന സൈന്യം കേരളത്തിലാദ്യമായി മാര്‍ത്താണ്ഡവര്‍മ രൂപീകരിച്ചു. കുഞ്ചുകൂട്ടം എന്ന് അതിനു പേരിട്ടു. ഇളംകൂറായ രാമവര്‍മയുടെ പേരായിരുന്നു കുഞ്ചു എന്നത്. സൈന്യാധിപനായ ദളവയായി പരിചയസമ്പന്നനായ ആറുമുഖം പിള്ളയെ തിരുനെല്‍വേലിയില്‍ നിന്നു വരുത്തി നിയമിച്ചു.

സാമന്ത സ്വരൂപങ്ങളിന്മേല്‍ തൃപ്പാപ്പൂരിന്റെ കോയ്മ ഉറപ്പാക്കാനുള്ള ശ്രമം മാര്‍ത്താണ്ഡവര്‍മ 1730 മുതല്‍ ആരംഭിച്ചു. 1722-ല്‍ കരപ്പുറത്തുനിന്നു ദത്തെടുക്കപ്പെട്ട കേരളവര്‍മ നെടുമങ്ങാട്ടും സഹോദരി കൊട്ടാരക്കരയിലും ഭരണം നടത്തുകയായിരുന്നു. ഡച്ചുകാരുടെ നോമിനികളായ ഇരുവരും മാടമ്പിമാരുടെ ആദരവു നേടിയിരുന്നില്ല. പനയപ്പള്ളി ശാഖ അന്യംനിന്നുപോയതുകൊണ്ട് അവിടം കായംകുളത്തിന്റെ ഭരണത്തിലായിരുന്നു. 1729-ല്‍ ആറ്റിങ്ങല്‍ ഇളയറാണിയെ ഓടിച്ചുകളഞ്ഞശേഷം കരുനാഗപ്പള്ളിയുടെ ഭരണവും കായംകുളത്തിന്റെ നിയന്ത്രണത്തിലാക്കി. കാര്‍ത്തികപ്പള്ളിയിലെ കരിമ്പുഴക്കൂര്‍ നേരത്തേ അന്യംനിന്നു പോയിരുന്നു. അവിടം നേരത്തേതന്നെ കരുനാഗപ്പള്ളിയുടെ ഭാഗമായിരുന്നു. കായംകുളം രാജാവിന്റെ രണ്ട് ഭാഗിനേയന്മാരെ ദേശിംഗനാടിന്റെ അനന്തരാവകാശികളായി 1730-ല്‍ ദത്തെടുത്തിരുന്നു. അവരില്‍ മൂത്തയാള്‍ ആ വര്‍ഷം ദേശിംഗനാടുരാജാവിന്റെ മരണത്തെത്തുടര്‍ന്ന് അവിടെ രാജാവായി. അദ്ദേഹത്തിന്റെ മാതാവ് മുമ്പ് കരുനാഗപ്പള്ളിയിലേക്കു ദത്തെടുക്കപ്പെട്ടിരുന്നതുകൊണ്ട് കരുനാഗപ്പള്ളിരാജാവും താനാണെന്ന് അവകാശപ്പെട്ടു. എല്ലാ സാമന്തസ്വരൂപങ്ങളും ഡച്ചുകാരുമായി വാണിജ്യ സൗഹൃദ കരാറുകളിലേര്‍പ്പെട്ടിരുന്നതിനാല്‍ ഒരു കൂട്ടായ്മയായിട്ടാണ് അവര്‍ പ്രവര്‍ത്തിച്ചിരുന്നത്. അവയെ വരുതിയില്‍ കൊണ്ടുവരാന്‍ രണ്ട് മാര്‍ഗങ്ങളാണ് മാര്‍ത്താണ്ഡവര്‍മ സ്വീകരിച്ചത്. ഒന്ന്, തൃപ്പാപ്പൂരിന്റെ അംഗീകാരമില്ലാത്ത എല്ലാ ദത്തുകളും റദ്ദാക്കുക. മറ്റൊന്ന് ഡച്ചുകാര്‍ക്കു നല്‍കിയിരുന്ന കുരുമുളകു കുത്തകകള്‍ നിറുത്തലാക്കി മറ്റു വിദേശകമ്പനികള്‍ക്കും വാണിജ്യ സൗകര്യം നല്‍കുക. സാമന്ത സ്വരൂപങ്ങളില്‍ വ്യാപാരസൗ‌കര്യം മാര്‍ത്താണ്ഡവര്‍മ ഇംഗ്ലീഷുകാര്‍ക്കും അനുവദിച്ചു. 1734-ലാണ് സൈനിക നടപടികളുടെ തുടക്കം. പേരകത്താവഴിയിലെ കേരളവര്‍മയേയും കൊട്ടാരക്കര റാണിയേയും പിടികൂടി തടവിലാക്കി. മേയ് മാസത്തില്‍ കായംകുളം ആക്രമിച്ചു കിഴടക്കി. ഇളംകൂറായിരുന്ന ദേശിംഗനാട്ടുരാജാവ് കായംകുളം രാജാവായി. നാട്ടുരാജാക്കന്മാര്‍ തമ്മിലുള്ള പിണക്കങ്ങളില്‍ ഡച്ച് കമ്പനി ഇടപെടേണ്ട എന്ന നിര്‍ദേശമുണ്ടായിരുന്നതുകൊണ്ട് ഡച്ചുകാര്‍ ഇത്തവണ ആരേയും യുദ്ധത്തില്‍ സഹായിച്ചില്ല. ആറ്റിങ്ങല്‍ ഇളയറാണിയെ കരുനാഗപ്പള്ളിയില്‍ വീണ്ടും വാഴിച്ചു.

വമ്പിച്ച വ്യാപാരനഷ്ടം കാരണം ഡച്ചുകാര്‍ തിരുവിതാംകൂറിനുനേരെതിരിഞ്ഞു. കൊച്ചിയിലെ പാലിയത്തച്ചന്റേയും കായംകുളം-ദേശിംഗനാട്ടുരാജാവിന്റേയും ആറ്റിങ്ങല്‍ നിന്ന് ഓടിപ്പോയ വഞ്ചിമുട്ടംപിള്ളയുടേയും ഒത്താശകളോടെ ഡച്ചുകാര്‍ തിരുവിതാംകൂറിനു നേരെ പുറപ്പെട്ടു. കരുനാഗപ്പള്ളിയില്‍നിന്ന് റാണി ആറ്റിങ്ങലിലേക്ക് രക്ഷപ്പെട്ടു. തടവില്‍ നിന്നു രക്ഷപ്പെട്ട ഇളയിടത്തു റാണിയെ വീണ്ടും വാഴിച്ചു. 1740 ഫെ. 20-ാം തീയതി ആറ്റിങ്ങല്‍ കോട്ട സഖ്യസൈന്യം ആക്രമിച്ചത് ഇംഗ്ലീഷുകാരുടെ സമയോചിതമായ ഇടപെടല്‍ കാരണം പരാജയപ്പെട്ടു. കായംകുളം സൈന്യത്തിന് കനത്ത നഷ്ടമുണ്ടായതു കാരണം സഖ്യസൈന്യം പിന്മാറി. ഈ സമയം മാര്‍ത്താണ്ഡവര്‍മ നാഞ്ചിനാട്ടിലേക്കു പോയിരുന്നു. പാട്ടക്കുടിശ്ശികയ്ക്കു വേണ്ടി ചന്ദാസാഹിബ് നാഞ്ചിനാടുകടന്ന് ഒട്ടേറെ കൊള്ളകള്‍ നടത്തുകയായിരുന്നു. 1735-ല്‍ നായക്ക് ഭരണം അവസാനിപ്പിച്ച് കര്‍ണാടിക് നവാബിന്റെ സചിവനായ ചന്ദാസാഹിബ് മധുരസര്‍ക്കാരിന്റെ ചുമതല ഏറ്റെടുത്തിരുന്നു. കുറെ ദ്രവ്യം നല്‍കിയ ശേഷം ബാക്കി പിന്നീടു നല്‍കാമെന്ന വാഗ്ദാനത്തോടുകൂടി ചന്ദാസാഹിബിനെ തിരിച്ചയച്ചു.

അടുത്തതായി കുളച്ചല്‍നിന്നും കന്യാകുമാരിയില്‍നിന്നും നാവികപ്പടയെ അയച്ച് കല്‍ക്കുളം കോട്ട പിടിച്ചെടുക്കാന്‍ ഡച്ചുകാര്‍ പദ്ധതിയിട്ടു. 1741 ഫെ.-യില്‍ കുളച്ചല്‍ ഒരു കോട്ടതീര്‍ത്ത് പോഷക സൈന്യത്തിനുവേണ്ടി കാത്തുകിടന്നുവെങ്കിലും അതൊരിക്കലും എത്തിച്ചേര്‍ന്നില്ല. മാര്‍ച്ചുമാസത്തില്‍ കായംകുളം സൈന്യം കൊല്ലത്തുനിന്ന് തെക്കോട്ടു പുറപ്പെട്ടിരുന്നതിനാല്‍ മാര്‍ത്താണ്ഡവര്‍മയുടെ ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞു. വാമനപുരത്തുവച്ച് കായംകുളം സേനയെ തുരത്തിയശേഷം അദ്ദേഹം കുളച്ചലിലേക്കുപോയി. ആഗ. മാസം ഏഴാം തീയതി കുളച്ചല്‍ കോട്ടയ്ക്കകത്തുണ്ടായ വെടിമരുന്നു പൊട്ടിത്തെറിയോടെ ഡച്ചുകാര്‍ അവിടം ഒഴിഞ്ഞുപോയി. ആഗസ്റ്റ് രണ്ടാം തീയതി കന്യാകുമാരിയില്‍ നിന്ന് യൂസ്റ്റേഷ്യസ് ഡിലനായിയുടെ നേതൃത്വത്തില്‍ കുറെ ഡച്ചുകാര്‍ കല്‍ക്കുളത്തുപോയി രാജാവിനെ അഭയം പ്രാപിച്ചു. 12-ാം തീയതി കുളച്ചല്‍ കോട്ടയിലുണ്ടായിരുന്ന നാടന്‍ പടയാളികളും തിരുവിതാംകൂറിനു കീഴടങ്ങി. ഡച്ചുകാര്‍ സമാധാന ചര്‍ച്ചയ്ക്കു തയ്യാറായി. കുളച്ചല്‍ നിന്നു പിടിച്ചെടുത്ത വമ്പിച്ച ആയുധശേഖരവും തടവുകാരെയും തിരികെ നല്‍കണമെന്നാവശ്യപ്പെട്ടു. തടവുകാരെ നല്‍കാമെന്നും അഭയം പ്രാപിച്ചവരെയും ആയുധശേഖരവും തിരികെ നല്‍കാനാവില്ലെന്നും മാര്‍ത്താണ്ഡവര്‍മ പറഞ്ഞതിനാല്‍ ചര്‍ച്ച വിജയിച്ചില്ല. അതുകൊണ്ട് 1742 ജനു.-ല്‍ സഖ്യസൈന്യം വീണ്ടും തിരുവിതാംകൂറില്‍ പ്രവേശിച്ച് കിളിമാനൂര്‍ കോട്ടയില്‍ താവളമടിച്ചു. സമാധാന ചര്‍ച്ചകള്‍ക്ക് ശക്തി പകരാനായിരുന്നു ഈ നടപടി. എന്നാല്‍ വാടകയ്ക്കെടുത്ത മറവപ്പട മാര്‍ച്ചു മാസത്തില്‍ കോട്ട വളഞ്ഞപ്പോള്‍ സഖ്യസൈന്യം കോട്ട ഒഴിഞ്ഞുപോയി. 1742 സെപ്. മാസത്തില്‍ കായംകുളവും തിരുവിതാംകൂറും തമ്മില്‍ മാന്നാര്‍വച്ച് സമാധാനക്കരാറുണ്ടാക്കി. ഇതനുസരിച്ച് കൊല്ലത്തെ കോട്ടയൊഴികെ രാജ്യം മുഴുവന്‍ തിരുവിതാംകൂറിനുവിട്ടുകൊടുക്കാന്‍ കായംകുളം രാജാവ് സമ്മതിച്ചു. പ്രതിവര്‍ഷം 1000 രൂപ തിരുവിതാംകൂറിനു കപ്പം കൊടുക്കുവാനും സമ്മതിച്ചു. 1747 സെപ്.-ല്‍ കൊല്ലത്തെ കോട്ട തിരുവിതാംകൂര്‍ പിടിച്ചടക്കിയെങ്കിലും കായംകുളം രാജാവ് കൊല്ലത്തെ ഡച്ചുകോട്ടയില്‍ അഭയം പ്രാപിച്ചു.

‍ഡിലനോയിയുടെ പട്ടാളക്കാര്‍

കായംകുളത്തിന്റെ പതനത്തോടുകൂടി തൃപ്പാപ്പൂരിന്റെ സാമന്തസ്വരൂപങ്ങളെല്ലാം തിരുവിതാംകൂറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായി. പക്ഷേ മാര്‍ത്താണ്ഡവര്‍മ അവിടംകൊണ്ട് തന്റെ ജൈത്രയാത്ര അവസാനിപ്പിച്ചില്ല. 16-ാം നൂറ്റാണ്ടിനുമുമ്പ് വടക്ക് പറവൂര്‍ വരെ വേണാടിന്റെ ഭാഗമായിരുന്നു. അന്ന് കൊച്ചിക്കായലിനുചുറ്റും മാത്രം അധികാരമുണ്ടായിരുന്ന കൊച്ചിരാജ്യത്തെ വളര്‍ത്തി വലുതാക്കിയത് പോര്‍ച്ചുഗീസുകാരായിരുന്നു. കൊച്ചിയിലെ രാജാവ് പോര്‍ച്ചുഗലിന്റെ സാമന്തനായിരുന്നതിനാല്‍ കൊച്ചിയുടെ സ്വാധീനം വ്യാപിപ്പിക്കേണ്ടത് പോര്‍ച്ചുഗീസുകാരുടെ ആവശ്യമായിരുന്നു. അങ്ങനെയാണ് പുറക്കാട്, വടക്കുംകൂര്‍, മങ്ങാട്, പറവൂര്‍ എന്നീ സ്വരൂപങ്ങള്‍ കൊച്ചിയുടെ കോയ്മ സ്വീകരിച്ചത്. തെക്കുംകൂര്‍ വടക്കുംകൂറിന്റെ താവഴിസ്വരൂപം മാത്രമായിരുന്നു. കരപ്പുറം (ചേര്‍ത്തല) കൊച്ചി രാജകുടുംബത്തിന്റെ നേരിട്ടുള്ള ഭരണത്തിലുമായിരുന്നു. ഡച്ചുസൈന്യത്തില്‍ നിന്ന് അഭയം പ്രാപിച്ച ഡിലനോയിയെ തിരുവിതാംകൂര്‍സേനയ്ക്ക് ആധുനിക പരിശീലനം നല്‍കാന്‍ ചുമതലപ്പെടുത്തിയിരുന്നു. ഡിലനോയിയുടെ കീഴില്‍ നല്ല ശിക്ഷണം ലഭിച്ച തിരുവിതാംകൂര്‍ സൈന്യം എപ്പോഴും യുദ്ധസജ്ജമായിരുന്നു. തെക്കുംകൂര്‍, വടക്കുംകൂര്‍, കൊച്ചി എന്നീ രാജകുടുംബങ്ങളിലെ അവകാശത്തര്‍ക്കങ്ങളും തിരുവിതാംകൂറിന് ഇടപെടാന്‍ സൗകര്യം ഒരുക്കി. തെക്കുംകൂറില്‍ ജ്യേഷ്ഠാനുജന്മാര്‍ തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടു. തിരുവിതാംകൂറിന്റേയും ഇംഗ്ളീഷുകാരുടേയും സഹായം നേടിയ അനുജനെ ജ്യേഷ്ഠന്‍ വധിച്ചത് തെക്കുംകൂറാക്രമിക്കാന്‍ തിരുവിതാംകൂറിനു വഴിയൊരുക്കി. 1749 ആഗ. മാസത്തില്‍ തിരുവിതാംകൂര്‍ സൈന്യം തെക്കുംകൂറില്‍ പ്രവേശിച്ചു. കീഴടങ്ങിയ രാജാവ് വലിയ കപ്പത്തുക നല്‍കാമെന്ന വ്യവസ്ഥയില്‍ അധികാരത്തില്‍ തുടര്‍ന്നെങ്കിലും അതിനു കഴിയാതെ വന്നതിനാല്‍ പിന്നീട് നാടുവിട്ട് സാമൂതിരിയെ അഭയം പ്രാപിച്ചു. വടക്കുംകൂറില്‍ രണ്ടാംമുറയും മൂന്നാംമുറയും തമ്മിലായിരുന്നു തര്‍ക്കം. മൂത്തയാള്‍ മന്ദബുദ്ധിയായിരുന്നു. മൂന്നാംമുറ തമ്പുരാന്‍ സഹായത്തിനുവേണ്ടി തിരുവിതാംകൂറിന്റെ കോയ്മ സ്വീകരിക്കാനും കപ്പം കൊടുക്കാനും തയ്യാറായി. കൊച്ചി രാജകുടുംബത്തിലെ അവകാശത്തര്‍ക്കത്തിലിടപെട്ട മാര്‍ത്താണ്ഡവര്‍മ 'കറുത്തതമ്പാനി'ല്‍ നിന്ന് കരപ്പുറം ദേശം എഴുതി വാങ്ങി. 1752-ല്‍ പുറക്കാട്ടെ രാജാവില്‍ നിന്ന് രാജ്യം പിടിച്ചടക്കി. അദ്ദേഹത്തെ കുടമാളൂരുള്ള സ്വന്തം ഇല്ലത്തില്‍ തടവുകാരനെപ്പോലെ പാര്‍പ്പിച്ചു. മുമ്പ് തിരുവിതാംകൂറും ഡച്ചുകാരുമായി മാവേലിക്കര വച്ചുണ്ടാക്കിയ ഉടമ്പടി മേലധികാരികള്‍ അംഗീകരിച്ചില്ല. ഇപ്പോള്‍ കൊച്ചിക്ക് തെക്കുള്ള എല്ലാ സ്വരൂപങ്ങളും തിരുവിതാംകൂറിന്റെ നിയന്ത്രണത്തിലാവുകയാല്‍ നിലനില്പിനുവേണ്ടി തിരുവിതാംകൂറുമായി ഉടമ്പടി ചെയ്യാതെവയ്യെന്ന നിലയിലായി ഡച്ചുകാര്‍. 1753-ല്‍ മാവേലിക്കരവച്ച് വീണ്ടും തിരുവിതാംകൂറും ഡച്ചുകാരും തമ്മില്‍ കരാറുണ്ടായി. കൊച്ചി ഉള്‍പ്പെടെ ഏതു സ്വരൂപത്തെ തിരുവിതാംകൂര്‍ ആക്രമിച്ചാലും ഡച്ചുകാര്‍ തിരുവിതാംകൂറിന്റെ എതിരാളിയെ സഹായിക്കരുതെന്ന് അതില്‍ വ്യവസ്ഥ ചെയ്തു.

രണ്ടാം മാവേലിക്കര ഉടമ്പടി കൊച്ചിക്കു വലിയ ആഘാതമായി. കേരളത്തിലെ ഒരു നാടുവാഴിക്കും ഡച്ചുകാരെ ആശ്രയിച്ചുകൂടെന്നായി. ഈ സമയം വടക്കുംകൂറിലേയും തെക്കുംകൂറിലേയും മാടമ്പിമാര്‍ തിരുവിതാംകൂറിനെതിരെ പോരാടാന്‍ തയ്യാറായതു കാരണം അവിടത്തെ രാജാക്കന്മാര്‍ പരസ്പര കലഹങ്ങള്‍ ഉപേക്ഷിച്ച് തിരുവിതാംകൂറിനു നേരെ തിരിഞ്ഞു. കലഹപ്രിയരായ കൊച്ചിയിലെ ദേശവാഴികളും അവരുടെ രാജാവിനുവേണ്ടി പോരാടാന്‍ തയ്യാറായി. സഖ്യത്തില്‍ പുറക്കാടു രാജാവും ചേര്‍ന്നു. 1754 മാ. മാസത്തില്‍ പുറക്കാടിനു സമീപം വച്ചു നടന്ന യുദ്ധത്തില്‍ പൂര്‍ണമായി പരാജയപ്പെടുകയും കൊച്ചിയിലെ പ്രമാണിമാരെല്ലാം തിരുവിതാംകൂറില്‍ തടവുകാരാവുകയും ചെയ്തു. ഈ സമയം സാമൂതിരി കൊച്ചിയുടെനേരെ ആക്രമണം തുടങ്ങിയതുകാരണം കൊച്ചിയുടെ സൈന്യം യുദ്ധത്തില്‍നിന്നു പിന്‍വാങ്ങി. എന്നാല്‍ തെക്കുംകൂറും വടക്കുംകൂറും ഗറില്ലാസമരങ്ങളില്‍ ഏര്‍പ്പെട്ടു. 1756 തുടക്കത്തില്‍ ഗറില്ലാസമരങ്ങള്‍ അടിച്ചമര്‍ത്താന്‍ മാര്‍ത്താണ്ഡവര്‍മയ്ക്കു കഴിഞ്ഞു. തിരുവിതാംകൂറിന്റെ സൈന്യം കൊച്ചിയിലേക്കു പ്രവേശിച്ചപ്പോള്‍ കൊച്ചി രാജാവ് സമാധാനാഭ്യര്‍ഥന നടത്തി. സാമൂതിരിക്കെതിരെ തിരുവിതാംകൂറിന്റെ സഹായം അഭ്യര്‍ഥിക്കാനും ഡച്ചുകാര്‍ കൊച്ചിയെ പ്രേരിപ്പിച്ചു. തുടര്‍ന്ന്, തിരുവിതാംകൂറും കൊച്ചിയുമായി ഒരു ഉടമ്പടിയുടെ നക്കല്‍ 1757-ല്‍ ഉണ്ടാക്കി. അതിന്‍പ്രകാരം സാമൂതിരിയില്‍നിന്നു കൊച്ചിയെ സംരക്ഷിക്കാന്‍ തിരുവിതാംകൂര്‍ സമ്മതിച്ചു. കൊച്ചി രാജ്യത്തിലെ മുഴുവന്‍ കുരുമുളകും (500 കണ്ടിഒഴികെ) തിരുവിതാംകൂറിനു വാങ്ങാം. പുറക്കാട്, തെക്കുംകൂര്‍, വടക്കുംകൂര്‍ എന്നീ രാജ്യങ്ങളുടെ കാര്യത്തില്‍ കൊച്ചി ഇടപെടുകയില്ല. ഈ ഉടമ്പടി നടപ്പിലായില്ല. കീഴടങ്ങിയ സ്വരൂപങ്ങളിലെ മാടമ്പിമാര്‍ ശത്രുതകള്‍ തുടര്‍ന്നുകൊണ്ടിരുന്നതും കിഴക്കു നിന്ന് കര്‍ണാട്ടിക് നവാബ് ഉയര്‍ത്തിയ ഭീഷണിയും രാമയ്യന്‍ ദളവായുടെ മരണം (1756) മൂലമുണ്ടായ നഷ്ടവും മാര്‍ത്താണ്ഡവര്‍മ നേരിട്ട വെല്ലുവിളികളായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളും മാര്‍ത്താണ്ഡവര്‍മയെ ക്ളേശിപ്പിച്ചുകൊണ്ടിരുന്നു. 1758 മേയ് മാസത്തില്‍ അദ്ദേഹം നിര്യാതനായി.

മാര്‍ത്താണ്ഡവര്‍മയുടെ പിന്‍ഗാമിയായ രാമവര്‍മ മുന്‍ഗാമിയുടെ ശ്രമം മുന്നോട്ടു കൊണ്ടുപോയി. മുന്‍ഗാമിയുടെ ധിഷണാവൈഭവവും കര്‍മകുശലതയും ഇല്ലായിരുന്നെങ്കിലും അദ്ദേഹത്തിന് വടക്കന്‍ സ്വരൂപങ്ങളിലെ വിമതന്മാരായ മാടമ്പിമാരെ ഒരുവിധം സമാധാനിപ്പിക്കാന്‍ കഴിഞ്ഞു. അതിനുശേഷം 1761 ഡി.-ല്‍ തിരുവിതാംകൂറും കൊച്ചിയുമായി ഡച്ചുകാരുടെ സാന്നിധ്യത്തില്‍ ചേര്‍ത്തല വച്ച് 1757-ലെ കരാറിന് പുതുജീവന്‍ നല്‍കി. സാമൂതിരിയെ ഓടിച്ചുകളയുന്നതിനു പ്രതിഫലമായി ആലങ്ങാടും പറവൂരും തിരുവിതാംകൂറിന് വിട്ടുകൊടുക്കാമെന്നും കരപ്പുറം ഉള്‍പ്പെടെ തിരുവിതാംകൂര്‍ കൈയടക്കിയ പ്രദേശങ്ങളെപ്പറ്റി

ചോദ്യമില്ലെന്നും കരാറില്‍ എഴുതിച്ചേര്‍ത്തു. തുടര്‍ന്ന് ദളവാ അയ്യപ്പന്‍ മാര്‍ത്താണ്ഡപ്പിള്ളയുടേയും വലിയ കപ്പിത്താന്‍ ഡിലനോയിയുടെയും നേതൃത്വത്തില്‍ രണ്ട് വഴിയായി തിരുവിതാംകൂര്‍ സൈന്യം പുറപ്പെട്ട് സാമൂതിരിയെ കൊച്ചി രാജ്യത്തു നിന്ന് നിഷ്കാസനം ചെയ്തു. തിരുവിതാംകൂറിന്റെ യുദ്ധച്ചെലവു മുഴുവന്‍ സാമൂതിരി തവണകളായി നല്‍കിക്കൊള്ളാമെന്ന കരാറെഴുതി വാങ്ങുകയും ചെയ്തു.

രാമവര്‍മ

തിരുവിതാംകൂറിന്റെ കിഴക്കനതിര്‍ത്തിയില്‍ മാര്‍ത്താണ്ഡവര്‍മയുടെ നയം തന്നെ രാമവര്‍മയും പിന്തുടര്‍ന്നു. 1740-ല്‍ തിരുവിതാംകൂര്‍ ആക്രമിച്ച ചന്ദാസാഹിബ് അടുത്തവര്‍ഷം മഹാരാഷ്ട്രരുടെ തടവുകാരനായി. മോചനദ്രവ്യം ആവശ്യപ്പെട്ടാണ് ചന്ദാസാഹിബിനെ തടവുകാരനാക്കിയത്. ചന്ദാസാഹിബ് മധുരയില്‍ ഗവര്‍ണറായി നിയമിച്ചിരുന്ന മൂഡേമിയ മാര്‍ത്തണ്ഡവര്‍മയില്‍ നിന്നു കുറെ പണം സ്വീകരിച്ചുകൊണ്ട് കളക്കാടു സ്വരൂപം തിരുവിതാംകൂറിനു വിട്ടുകൊടുത്തിരുന്നു. മോചനദ്രവ്യം നല്‍കി സ്വതന്ത്രനായ ചന്ദാസാഹിബില്‍ നിന്നും ഇംഗ്ലീഷുകാരുടെ സഹായത്തോടെ കര്‍ണാടിക് നവാബായ മുഹമ്മദാലി മധുര കൈവശപ്പെടുത്തി. അതേത്തുടര്‍ന്ന് തിരുവിതാംകൂര്‍ സൈന്യം കളക്കാട്ടു നിന്ന് നിഷ്കാസനം ചെയ്യപ്പെട്ടു. മുഹമ്മദാലിയും ഇംഗ്ളീഷുകാരും ഒരുവശത്തും മൈസൂറും ഫ്രഞ്ചുകാരും മറുവശത്തുമായി മധുരയ്ക്കുവേണ്ടി പലയുദ്ധങ്ങളും നടന്നു. മൈസൂര്‍ പടയെ നയിച്ചത് അന്ന് ഫൗജ്ദാര്‍ ആയിരുന്ന ഹൈദരാലിഖാന്‍ ആയിരുന്നു. ഇംഗ്ലീഷുകാരോടൊപ്പംനിന്ന് പല യുദ്ധങ്ങളിലും ഏര്‍പ്പെട്ട് ആളും അര്‍ഥവും നഷ്ടപ്പെടുത്തിയെങ്കിലും ഇംഗ്ലീഷ് സൈന്യം കളക്കാട്ടുനിന്നു തിരുവിതാംകൂര്‍ സൈന്യത്തെ നിഷ്കാസനം ചെയ്തു. മാത്രമല്ല ഇംഗ്ലീഷുകാരുടെ മധ്യസ്ഥതയില്‍ കര്‍ണാടിക് നവാബുമായുണ്ടാക്കിയ ഉടമ്പടിയില്‍ കളക്കാട് ഉപേക്ഷിക്കേണ്ടിവരികയും നവാബിന് നഷ്ടപരിഹാരം നല്‍കേണ്ടിവരികയും ആണ്ടുതോറും കപ്പം കൊടുത്ത് നവാബിന്റെ കീഴില്‍ ജമീന്ദാറായിരുന്നുകൊളളാമെന്ന് സമ്മതിക്കേണ്ടി വരികയും ചെയ്തു (1765).

ഇംഗ്ലീഷുകാരോട് ഒരുതരം വിധേയത്വമാണ് രാമവര്‍മ പുലര്‍ത്തിയിരുന്നത്. കോലത്തിരി കുടുംബത്തിലെ കലഹങ്ങളില്‍നിന്ന് ഒളിച്ചോടി തലശ്ശേരിയിലെ ഇംഗ്ളീഷുകാരെ അഭയം പ്രാപിച്ച മാതുലനേയും മാതാവിനേയും തിരുവിതാംകൂറിലേയ്ക്കു ദത്തെടുപ്പിച്ചത് ഇംഗ്ലീഷുകാരാണ്. 1740-ല്‍ മാതാവിനൊപ്പം ആറ്റിങ്ങല്‍ കോട്ടയില്‍ കഴിയവേ ഡച്ചുകാരുടേയും കായംകുളത്തിന്റേയും സംയുക്തസേനയുടെ പിടിയിലകപ്പെടാതെ രക്ഷപ്പെട്ടത് ഇംഗ്ളീഷ് ഭടന്മാരുടെ സമയോചിതമായ സഹായം ഒന്നുകൊണ്ടുമാത്രമായിരുന്നു. അന്ന് 16 വയസ്സു മാത്രം പ്രായമുള്ള രാമവര്‍മ ജീവിതാവസാനം വരെ ഇംഗ്ലീഷുകാരുടെ വിശ്വസ്തനായിരുന്നു. എങ്കിലും എപ്പോഴും ചതിയായിരുന്നു പ്രതിഫലമായി തിരുവിതാംകൂറിനു ലഭിച്ചത്. അതില്‍ അദ്യത്തേതായിരുന്നു നവാബുമായുള്ള ഉടമ്പടി. നവാബിനാവശ്യമുള്ളപ്പോള്‍ സൈന്യത്തെ അയച്ചുകൊടുത്തുകൊള്ളാമെന്നും ഉടമ്പടിയില്‍ വ്യവസ്ഥയുണ്ടായിരുന്നു. ഈ ഉടമ്പടിയുണ്ടാക്കുമ്പോള്‍ നവാബിന്റെ ശത്രുവായ മൈസൂറിലെ ഹൈദരാലിഖാന്‍ കേരളത്തിനുനേരെ ഭീഷണി ഉയര്‍ത്തുന്നുണ്ടായിരുന്നു. ഉടന്‍തന്നെ കൊടുങ്ങല്ലൂര്‍ കായല്‍ മുതല്‍ കിഴക്ക് ചെറുപുത്തുമലവരെ 32 നാഴിക നീളത്തില്‍ കൊച്ചീരാജ്യത്തെ രണ്ടായി വിഭജിച്ചുകൊണ്ട് നെടുംകോട്ടകെട്ടി ഹൈദരെ പ്രതിരോധിക്കാന്‍ തിരുവിതാംകൂര്‍ ഒരുങ്ങി. മലബാര്‍ കീഴടക്കിയ ഹൈദര്‍ 1776-ല്‍ കൊച്ചിയും കീഴടക്കി. 1769-ല്‍ ഇംഗ്ളീഷുകാരും ഹൈദരുമായി ഉണ്ടാക്കിയിരുന്ന ഉടമ്പടിയില്‍ തിരുവിതാംകൂറിനെ ഇംഗ്ളീഷുകാരുടെ മിത്രം എന്നു പറഞ്ഞിരുന്നതിനാല്‍ തിരുവിതാംകൂറിനു നേരെ ആക്രമണമുണ്ടായില്ല.

ടിപ്പു സുല്‍ത്താന്‍

ടിപ്പു സുല്‍ത്താനും ഇംഗ്ലീഷുകാരുമായുണ്ടാക്കിയ മംഗലാപുരം ഉടമ്പടിയിലും തിരുവിതാംകൂറിനെ ഇംഗ്ലീഷുകാരുടെ മിത്രമായി പറഞ്ഞിരുന്നു. എങ്കിലും തിരുവിതാംകൂറിന്റെ ഭാഗത്തു നിന്നുണ്ടായ ചില കാര്യങ്ങള്‍ സുല്‍ത്താനെ പ്രകോപിപ്പിച്ചു. മൈസൂറിന്റെ പീഡനത്തെത്തുടര്‍ന്ന് മലബാറിലെ നാടുവാഴികളും പ്രഭുക്കന്മാരും സമ്പത്തുമായി തിരുവിതാംകൂറിനെ അഭയം പ്രാപിച്ചതും അവര്‍ തിരുവിതാംകൂറിലിരുന്നുകൊണ്ടുതന്നെ മൈസൂറിനെതിരെ കലാപങ്ങള്‍ പ്രോത്സാഹിപ്പിച്ചതുമായിരുന്നു അവയിലൊന്ന്. തിരുവിതാംകൂറുമായി സൗഹൃദക്കരാറുണ്ടാക്കാനുള്ള സുല്‍ത്താന്റെ ആഗ്രഹം താന്‍ കര്‍ണാടിക് നവാബിന്റെ സാമന്തനാണെന്നു പറഞ്ഞ് തിരുവിതാംകൂര്‍ രാജാവ് നിരസിച്ചു. മൈസൂറിന്റെ സാമന്ത രാജ്യമായ കൊച്ചിക്കു കുറുകെ തിരുവിതാംകൂര്‍ നിര്‍മിച്ച നെടുംകോട്ട പൊളിച്ചു കളയണമെന്ന ആവശ്യവും തിരുവിതാംകൂര്‍ നിരസിച്ചു. ഇതിനെല്ലാം ഉപരിയായി കൊച്ചി രാജ്യത്തുള്ള കൊടുങ്ങല്ലൂര്‍, അഴീക്കല്‍ കോട്ടകള്‍ ഡച്ചുകാരില്‍ നിന്ന് തിരുവിതാംകൂര്‍ വിലയ്ക്കു വാങ്ങിയത് അനാവശ്യമായി സുല്‍ത്താനെ പ്രകോപിപ്പിക്കുമെന്ന് മദ്രാസിലെ ഇംഗ്ളീഷ് ഗവര്‍ണര്‍ പറഞ്ഞുവെങ്കിലും തിരുവിതാംകൂര്‍ കൂട്ടാക്കിയില്ല. 1790 മാ.-ഏപ്രില്‍ മാസങ്ങളില്‍ സുല്‍ത്താന്റെ നേതൃത്വത്തില്‍ സൈന്യം നെടുങ്കോട്ടയും കൊടുങ്ങല്ലൂര്‍ കോട്ടയും തകര്‍ത്തു. പെരിയാര്‍ കടന്ന് കൊച്ചി രാജാവിനെ പിടികൂടാനായി സുല്‍ത്താനും സൈന്യവും വരാപ്പുഴ എത്തിയപ്പോഴേക്കും (മേയ് 24) ബ്രിട്ടിഷ് ഗവര്‍ണര്‍ ജനറല്‍ മൈസൂറിനെതിരെ യുദ്ധം പ്രഖ്യാപിച്ച് ശ്രീരംഗപട്ടണത്തിനു നേരെ നീങ്ങുന്നതായി അറിഞ്ഞ് പിന്‍വാങ്ങി. പിന്നീട് തിരുവിതാംകൂര്‍ സൈന്യത്തെ ഉപയോഗിച്ച് മലബാറില്‍നിന്നും തമിഴ്നാട്ടില്‍നിന്നും മൈസൂര്‍ പട്ടാളത്തെ ഇംഗ്ലീഷുകാര്‍ തുരത്തി. മൈസൂര്‍ രാജ്യത്തിന്റെ മൂന്നില്‍ രണ്ടുഭാഗം 1792-ലെ ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം ഇംഗ്ലീഷുകാരും മഹാരാഷ്ട്രക്കാരും നൈസാമും ചേര്‍ന്നു പങ്കിട്ടെടുത്തു. മൂന്നു കോടി രൂപ നഷ്ടപരിഹാരമായി വാങ്ങി. യുദ്ധച്ചെലവിനു 14 ലക്ഷം രൂപ തിരുവിതാംകൂറില്‍ നിന്നു വാങ്ങിയിരുന്നു. എന്നിട്ടും മൈസൂര്‍ യുദ്ധത്തിന് ഇംഗ്ലീഷുകാര്‍ക്കുവേണ്ടിവന്ന ചെലവു മുഴുവന്‍ തിരുവിതാംകൂര്‍ വഹിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അവസാനം വാര്‍ഷിക കപ്പം നാല് ലക്ഷം രൂപ നല്‍കാമെന്ന വ്യവസ്ഥയില്‍ 1795-ല്‍ രാമവര്‍മ മഹാരാജാവ് ഇംഗ്ലീഷുകാരുമായി ഉടമ്പടി ഉണ്ടാക്കി.

രാജാ കേശവദാസ്

1798-ല്‍ രാമവര്‍മ മഹാരാജാവ് അന്തരിക്കുമ്പോള്‍ തിരുവിതാംകൂറിന്റെ സാമ്പത്തികസ്ഥിതി അതിദയനീയമായിരുന്നു. ബ്രാഹ്മണര്‍ക്കുവേണ്ടി അവരുടെ ഉപദേശപ്രകാരം നാടുഭരിച്ചയാള്‍ എന്നാണ് 1816-ല്‍ ബ്രിട്ടിഷ് സര്‍വേയര്‍മാരായ വാര്‍ഡും കോണറും മാര്‍ത്താണ്ഡവര്‍മയെപ്പറ്റി രേഖപ്പെടുത്തിയത്. ആറ് വര്‍ഷത്തിലൊരിക്കലേര്‍പ്പെടുത്തിയ മുറജപവും പതിനാറ് വിധ ദാനങ്ങളും ഉത്സവങ്ങളും ക്ഷേത്രങ്ങളിലെ ഊട്ടുപുരകളുമെല്ലാം ധനസ്ഥിതിയെ സാരമായി ബാധിക്കുന്നവയായിരുന്നു. കൊള്ളകളിലൂടെ മാര്‍ത്താണ്ഡവര്‍മ ഈടാക്കിയ ധനം മുഴുവന്‍ ഇങ്ങനെ വിനിയോഗിച്ചു. സാമൂതിരിക്കെതിരായും കളക്കാടിനുവേണ്ടിയും നടത്തിയ യുദ്ധങ്ങളാകട്ടെ നഷ്ടത്തിലായിരുന്നു കലാശിച്ചത്. കനത്ത നികുതികളായിരുന്നു ജനങ്ങളുടെമേല്‍ അടിച്ചേല്പിച്ചത്. താലൂക്കുകള്‍തോറും കോട്ടകള്‍ കെട്ടി അവിടെയെല്ലാം താമസിപ്പിച്ച തിരുവിതാംകൂര്‍ സൈന്യത്തില്‍ 50,000 സ്ഥിരം ഭടന്മാരും ഒരു ലക്ഷം വരുന്ന കരുതല്‍ സൈന്യവും ഉണ്ടായിരുന്നു. ജനങ്ങളെ അടിച്ചമര്‍ത്താനും നികുതികള്‍ പിരിച്ചെടുക്കാനും മാത്രമേ ഈ സൈന്യത്തിന് കഴിഞ്ഞുള്ളൂ. തിരുവിതാംകൂറിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ ഈ സൈന്യത്തിന് കഴിവില്ലാതിരുന്നതുകൊണ്ട് സംരക്ഷണം വിദേശ ശക്തിയെ ഏല്‍പ്പിക്കേണ്ടി വന്നു. മൈസൂര്‍ യുദ്ധം കഴിഞ്ഞ ഉടനെ പലവിധയുദ്ധ നികുതികള്‍ ജനങ്ങള്‍ക്കു മേല്‍ ചുമത്തി. അവ ഈടാക്കാന്‍ കടുത്ത ബലപ്രയോഗം വേണ്ടിവരുമെന്നതിനാല്‍ ഹൃദയാലുവായ രാജാവിന് അതിനു കഴിഞ്ഞില്ല. ഉദ്യോഗസ്ഥ തലത്തില്‍ അഴിമതി വ്യാപകമായി. ബോംബേ, പുറക്കാട്ട്, തിരുനെല്‍വേലി, മദ്രാസ് എന്നിവിടങ്ങളിലെ വ്യാപാരികളില്‍നിന്ന് ബ്രിട്ടിഷ് ഉദ്യോഗസ്ഥന്മാരുടെ ജാമ്യത്തില്‍ വമ്പിച്ച തുകകള്‍ കൊള്ളപ്പലിശയ്ക്കു കടമെടുത്ത് ചെലവുകള്‍ നിര്‍വഹിച്ചു. 1789 മുതല്‍ ദിവാനായിരുന്ന, ഈസ്റ്റിന്ത്യാ കമ്പനിയുടെ വിശ്വസ്തനായിരുന്ന, രാജാകേശവദാസാണ് ഈ ദുസ്ഥിതികള്‍ക്കെല്ലാം കാരണക്കാരന്‍ എന്ന് 16 വയസ്സുകാരന്‍ ബാലരാമവര്‍മയെ അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കള്‍ ധരിപ്പിച്ചു. 1799-ല്‍ ഭക്ഷണത്തില്‍ വിഷം കലര്‍ന്നതുകൊണ്ട് കേശവദാസ് മരണമടഞ്ഞു.

വേലുത്തമ്പി

യാതൊരു ഭരണപരിചയവുമില്ലാത്ത, മലബാറില്‍നിന്ന് തിരുവനന്തപുരത്തു കുടിയേറിയ, ജയന്തന്‍ ശങ്കരന്‍ നമ്പൂതിരിയെയാണ് മഹാരാജാവ് അടുത്ത ദിവാനായി നിയമിച്ചത്. ദിവാന്റെ രണ്ടനുജന്മാര്‍, മാത്തുത്തരകന്‍, ശങ്കരനാരായണന്‍ ചെട്ടി എന്നീ രണ്ട് കരാറുകാര്‍, ഏതാനും ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ എന്നിവര്‍ ചേര്‍ന്ന് റവന്യൂ സമാഹരണത്തിനുവേണ്ട ശ്രമങ്ങള്‍ തുടങ്ങി. ഉദ്യോഗസ്ഥന്മാര്‍ക്കും ജന്മിമാര്‍ക്കും കച്ചവടക്കാര്‍ക്കുമെല്ലാം ഇത്രയിത്രയെന്നു തുകകള്‍ നിശ്ചയിച്ചു. ശിക്ഷാനടപടികള്‍ രൂക്ഷമായിരുന്നു. ഇത് കലാപത്തിനിടയാക്കി. ഇതിനു നേതൃത്വം നല്കിയത് വേലുത്തമ്പി എന്ന ഒരു വിചാരിപ്പുകാരനായിരുന്നു. നാടിന്റെ നാനാഭാഗത്തുനിന്നും ജനപ്രതിനിധികള്‍ തിരുവനന്തപുരത്ത് കൂട്ടംകൂടി. ബ്രിട്ടിഷ് റസിഡന്റ് മേജര്‍ ബാനര്‍മാന്റെ ഉപദേശ പ്രകാരം നാട്ടുകാരൂടെ ആവശ്യങ്ങളെല്ലാംതന്നെ മഹാരാജാവ് അംഗീകരിച്ചു. ദിവാനും സഹായികളും ശിക്ഷിക്കപ്പെട്ടു. രണ്ട് മാസംപോലും അവരുടെ ഭരണം നിലനിന്നില്ല. ഇംഗ്ലീഷുകാര്‍ക്ക് ഭരണത്തില്‍ കൂടുതല്‍ പിടിമുറുക്കാന്‍ ഇത് അവസരമൊരുക്കി. കര്‍ക്കശ സ്വഭാവക്കാരനായ കേണല്‍ മക്കാളെ റസിഡണ്ടായി

ഉമ്മിണിത്തമ്പി
നിയമിക്കപ്പെട്ടു. ഇംഗ്ലീഷുകാരോട് സൗഹൃദം തെളിയിച്ച കലാപനായകന്‍ വേലുത്തമ്പി രണ്ട് വര്‍ഷത്തിനുശേഷം ദിവാനായി നിയമിക്കപ്പെട്ടു. ദിവാന്‍ കേശവദാസിന്റെ നയം പിന്തുടര്‍ന്ന് ഇംഗ്ലീഷുകാരുടെ മേല്‍നോട്ടത്തില്‍ ഭരണം നടത്തിയ വേലുത്തമ്പിക്ക് ഭരണം കുറെയൊക്കെ ചിട്ടപ്പെടുത്താന്‍ കഴിഞ്ഞു. ഖജനാവിന് വലിയ ഭാരമായ തിരുവിതാംകൂര്‍ പട്ടാളത്തില്‍ ഇംഗ്ലീഷുകാരുടെ നിര്‍ദേശപ്രകാരം ദിവാന്‍ ചെലവു ചുരുക്കല്‍ ആരംഭിച്ചത് 1804-ല്‍ ഒരു പട്ടാളകലാപത്തില്‍ കലാശിച്ചു. ബ്രിട്ടീഷുകാരുടെയും മറ്റും സഹായത്തോടെ ദിവാന്‍ കലാപം അടിച്ചമര്‍ത്തി. എങ്കിലും അത് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ക്കു വഴിവച്ചു. ആഭ്യന്തര സുരക്ഷിതത്വംകൂടി ഇംഗ്ലീഷുകാര്‍ക്കു നല്‍കണമെന്നും അതിനുവേണ്ടി കപ്പം ഇരട്ടിപ്പിക്കണമെന്നും അല്ലാതെ തിരുവിതാംകൂറിലെത്തിയ ബ്രിട്ടിഷ് സൈന്യത്തെ പിന്‍വലിക്കുകയില്ലെന്നും ഇംഗ്ലീഷുകാര്‍ ശഠിച്ചു. ഗത്യന്തരമില്ലാതെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് 1805-ല്‍ ഉടമ്പടി പുതുക്കിയെഴുതി. അതിന്‍പ്രകാരം കപ്പത്തുക എട്ടുലക്ഷമാക്കി. തുകയില്‍ കുടിശ്ശിക വന്നാല്‍ തിരുവിതാംകൂര്‍ ഭരണം ഭാഗികമായോ മുഴുവനുമായോ ഏറ്റെടുക്കാന്‍ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിക്ക് അധികാരം ഉണ്ടെന്നും വ്യവസ്ഥ ചെയ്തു. ബ്രിട്ടിഷ് സൈന്യത്തിന്റെ ഒരു വിഭാഗത്തെ കൊല്ലത്തു സ്ഥിരമായിനിര്‍ത്തി.
കേണല്‍ മണ്‍റോ
ദളവാ കൃഷ്ണന്‍ ചെമ്പകരാമന്‍ അന്തരിച്ചതുകൊണ്ട് 1807-ല്‍ ദളവാപദവി കൂടി വേലുത്തമ്പിക്കു നല്‍കി. തിരുവിതാംകൂറില്‍ ബ്രിട്ടിഷ് സൈന്യം നിലയുറപ്പിച്ചതുമുതല്‍ മഹാരാജാവും റസിഡണ്ടും തമ്മില്‍ ഉണ്ടായിരുന്ന അകല്‍ച്ച രൂക്ഷമായി. 1807 വരെ ഇരുവരേയും യോജിപ്പിച്ചു നിറുത്താന്‍ വേലുത്തമ്പി ശ്രമിച്ചുകൊണ്ടിരുന്നു. പിന്നീട് ദളവായും റസിഡണ്ടും തമ്മിലും അകന്നു തുടങ്ങി. റസിഡണ്ടിനെ മാറ്റി മറ്റൊരാളെ നിയമിക്കാന്‍ ദിവാന്‍ നടത്തിയ ശ്രമം മദ്രാസ് കൌണ്‍സിലില്‍ അംഗീകരിച്ചുവെങ്കിലും അതറിയാതെ റസിഡണ്ടിനെ വധിക്കാന്‍ പാലിയത്തച്ചന്‍ (കൊച്ചി ദിവാന്‍) ശ്രമം നടത്തി. ഈ ശ്രമത്തിനു പിന്നില്‍ ദളവായുണ്ടെന്നു ധരിച്ച് മദ്രാസ് സര്‍ക്കാര്‍ റസിഡണ്ടിന്റെ സ്ഥലംമാറ്റം റദ്ദാക്കി. അതിനുമുമ്പുതന്നെ കൊല്ലത്തുണ്ടായിരുന്ന തിരുവിതാംകൂര്‍ സൈന്യത്തെ ബ്രിട്ടിഷ് സൈന്യം ആക്രമിക്കുകയും രണ്ട് തോക്കുകള്‍ എടുത്തുകൊണ്ടുപോവുകയും ചെയ്തു. എല്ലാ സമാധാന ശ്രമങ്ങളും പാളിപ്പോയപ്പോള്‍ ദളവാ ഇംഗ്ളീഷുകാര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു (1809 ജനു. 12). യുദ്ധത്തില്‍ പരാജയപ്പെട്ട ദളവ രാജാവിന്റെ കിരീടം രക്ഷിക്കാന്‍ വേണ്ടി മുന്‍കാലപ്രാബല്യത്തോടുകൂടി ഉദ്യോഗം രാജിവച്ച് ഒളിവില്‍പ്പോയി. വേലുത്തമ്പിയുടെ എതിരാളിയായ ഉമ്മിണിത്തമ്പിയെ ഇംഗ്ലീഷുകാരുടെ ശുപാര്‍ശപ്രകാരം മഹാരാജാവ് ദളവയായി നിയമിച്ചു. വേലുത്തമ്പി ആത്മഹത്യ ചെയ്തു. 1811-ല്‍ മക്കാളെയ്ക്കുപകരം കേണല്‍ മണ്‍റൊയെ റസിഡണ്ടായി കമ്പനി നിയമിച്ചു. തിരുവിതാംകൂര്‍ ഭരണം ഏറ്റെടുക്കാനുളള നിര്‍ദേശവുമായാണ് മണ്‍റോ നിയമിതനായത്. മണ്‍റോ എത്തി ഏതാനും ദിവസത്തിനകം ബലരാമവര്‍മ 29-ാം വയസ്സില്‍ അകാലചരമം പ്രാപിച്ചു. 12 വര്‍ഷം മുമ്പ് ദത്തെടുക്കപ്പെട്ട യുവരാജാവായിരുന്ന കേരളവര്‍മക്കെതിരെ അദ്ദേഹത്തിന്റെ മാതൃസഹോദരീപുത്രിയായ ലക്ഷ്മീഭായി അവകാശവാദം പുറപ്പെടുവിച്ചു. വേലുത്തമ്പിയുമായി നല്ല ബന്ധത്തിലായിരുന്ന കേരളവര്‍മ മഹാരാജാവായി വരുന്നത് ഉമ്മിണിത്തമ്പിക്കും ഇംഗ്ലീഷുകാര്‍ക്കും ഇഷ്ടമല്ലായിരുന്നു.
റാണി ലക്ഷ്മീഭായി
ഏതാനും മാസം തിരുവിതാംകൂര്‍ ഭരണം കൈവശം വച്ച മണ്‍റൊ, റാണിയെ ബ്രിട്ടിഷ് സര്‍ക്കാര്‍ അംഗീകരിച്ചതായി അറിയിക്കുകയും കേരളവര്‍മയെ തടവിലാക്കുകയും ചെയ്തു. ഏതാനും മാസത്തിനുശേഷം ഉമ്മിണിത്തമ്പിയെയും പിരിച്ചുവിട്ട് ഭരണകാര്യങ്ങള്‍ മണ്‍റൊതന്നെ നിര്‍വഹിച്ചു. ഭരണസംവിധാനത്തില്‍ സമൂലമായ പരിഷ്ക്കാരങ്ങളാണ് മണ്‍റൊ വരുത്തിയത്. അധികാരങ്ങള്‍ ദിവാനില്‍ കേന്ദ്രീകരിച്ചുവെങ്കിലും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതായിരുന്നു പരിഷ്ക്കാരങ്ങള്‍. സിവില്‍ ഭരണാധികാരികളുടെ പൊലീസ്, ജൂഡിഷ്യല്‍ അധികാരങ്ങള്‍ എടുത്തു മാറ്റി. ജൂഡിഷ്യല്‍ വകുപ്പ് സ്ഥാപിച്ചതുകൊണ്ട് നീതിനിര്‍വഹണം കാര്യക്ഷമമായി എന്നു മാത്രമല്ല സിവില്‍ ഭരണാധികാരികള്‍ക്ക് നികുതി പിരിവിനും മറ്റും കൂടുതല്‍ സമയം ലഭിക്കുകയും ചെയ്തു.
റാണി പാര്‍വതീഭായി

നിയമ വാഴ്ചയ്ക്ക് പൊലിസ് സംവിധാനം കാര്യക്ഷമമാക്കി. ജനദ്രോഹകരങ്ങളായ നികുതികള്‍ പൂര്‍വകാല പ്രാബല്യത്തോടെ നിറുത്തലാക്കി. അഴിമതികള്‍ കര്‍ശനമായി നിയന്ത്രിക്കുകയും നികുതിപിരിവുകള്‍ കാര്യക്ഷമമാക്കുകയും ചെയ്തതുമൂലം വരവില്‍ വമ്പിച്ച വര്‍ദ്ധനവുണ്ടായി. പ്രാഥമിക വിദ്യാഭ്യാസം വ്യാപകമാക്കുകയും അതിനുവേണ്ടി മിഷണറിമാരെ സഹായിക്കുകയും ചെയ്തു. സമ്പന്നമെങ്കിലും ദുര്‍ഭരണത്തിലായിരുന്ന പ്രധാന ക്ഷേത്രങ്ങളെല്ലാം സര്‍ക്കാരിലേയ്ക്കേറ്റെടുത്തു. അവയ്ക്ക് വരവു ചെലവുകള്‍ വ്യവസ്ഥപ്പെടുത്തി. ഭരണത്തിന്റെ എല്ലാമേഖലകളിലും മണ്‍റോയുടെ ശ്രദ്ധ പതിഞ്ഞു. മൂന്ന് വര്‍ഷം കൊണ്ട് കപ്പക്കുടിശ്ശികയായ 18 ലക്ഷം രൂപ ബ്രിട്ടിഷ് സര്‍ക്കാരിനു നല്‍കിക്കഴിഞ്ഞ് മണ്‍റോ തിരുവിതാംകൂര്‍ ഭരണം ദിവാനായി നിയമിതനായ ദേവന്‍ പദ്മനാഭന് കൈമാറി (1814).

വെങ്കിട്ടറാവു
മണ്‍റോയുടെ ഭരണം തിരുവിതാംകൂറിന് വലിയൊരനുഗ്രഹമായി എന്നത് വസ്തുതയാണ്. എന്നാല്‍ തനിക്കു ഹിതമായിട്ടുള്ളവരെ ദിവാന്‍ പദവിയില്‍ വച്ച് ഭരണത്തിനു മേല്‍നോട്ടം വഹിക്കുക എന്ന ലക്ഷ്യവും മണ്‍റോക്കുണ്ടായിരുന്നു. അതിനുവേണ്ടി ബാപ്പുറാവു, റെഡ്ഡിറാവു എന്നീ രണ്ട് പേരെക്കൂടി മദ്രാസ് സര്‍വീസില്‍നിന്നും കൊണ്ടുവന്ന് ഉയര്‍ന്ന ഉദ്യോഗങ്ങളില്‍ അദ്ദേഹം നിയമിച്ചിരുന്നു. രാജാക്കന്മാരെ നോക്കുകുത്തികളായി വച്ച് ഹിതാനുവര്‍ത്തികളായ ദിവാന്മാരിലൂടെയും ഭരണപരിചയമുള്ള റസിഡണ്ടുമാരിലൂടെയും നാട്ടുരാജ്യങ്ങള്‍ ഭരിക്കുക എന്ന ബ്രിട്ടിഷ് തന്ത്രത്തിന്റെ തുടക്കമായിരുന്നു മണ്‍റോ അനുവര്‍ത്തിച്ചത്. എന്നാല്‍, ഉമ്മിണിത്തമ്പിക്കുശേഷം സീനിയര്‍ ജഡ്ജിയായിരുന്ന ദേവന്‍ പദ്മനാഭനെ ദിവാനായി നിയമിക്കാന്‍ മദ്രാസ് കൗണ്‍സില്‍ അനുവാദം നല്‍കിയിരുന്നു. ഭരണനിപുണനെങ്കിലും സ്വതന്ത്ര്യ ബുദ്ധിയായ ദേവന്‍ പദ്മനാഭനെ ദിവാനായി നിയമിക്കുന്നതില്‍ മണ്‍റോയ്ക്ക് എതിര്‍പ്പുണ്ടായിരുന്നു. അധികാര കൈമാറ്റം താമസിപ്പിക്കാന്‍ നിവൃത്തിയില്ലാതെ വന്നതുകൊണ്ടാണ് ദേവന്‍ പദ്മനാഭന് അധികാരം കൈമാറിയത്. എന്നാല്‍ അഞ്ചുമാസം കഴിഞ്ഞ് ദേവന്‍ പദ്മനാഭന്‍ അന്തരിച്ചതിനെത്തുടര്‍ന്ന് ബാപ്പുറാവു ദിവാനായി നിയമിതനായി. ശങ്കനാരായണയ്യര്‍, രാമമേനോന്‍ എന്നീ രണ്ട് നാട്ടുകാരെ അവഗണിച്ചുകൊണ്ടായിരുന്നു ജൂനിയര്‍ പേഷ്കാരായ ബാപ്പുറാവുവിനെ നിയമിച്ചത്.
സുബ്ബറാവു
1814 സെപ്.-ല്‍ റാണിലക്ഷ്മിഭായി അന്തരിക്കുകയും 13 വയസ്സുമാത്രം പ്രായമുള്ള പാര്‍വ്വതീഭായി റീജന്റാവുകയും ചെയ്തപ്പോള്‍ ബാപ്പുറാവുവിനെ മാറ്റി ശങ്കരനാരായണയ്യരെ ദിവാനായി നിയമിച്ചു. എന്നാല്‍ അയ്യര്‍ക്കു കഴിവുപോരാ എന്ന് മണ്‍റോ ചൂണ്ടിക്കാട്ടിയതിനാല്‍ അടുത്തതായി രാമന്‍മേനോനെ ദിവാനായി നിയമിച്ചു. ആലപ്പുഴയില്‍ കൊമ്മേര്‍ഷ്യല്‍ ഏജന്റായിരുന്ന ഗോര്‍ഡന്‍ എന്ന വെള്ളക്കാരനെ ഗുരുതരമായ വീഴ്ചയ്ക്ക് ദിവാന്‍ ശിക്ഷിച്ചു. ഗോര്‍ഡന്‍ കുറ്റക്കാരനെങ്കിലും വെള്ളക്കാരനെ ശിക്ഷിക്കാന്‍ നാട്ടുകാരനായ ദിവാന് അധികാരമില്ല എന്നായിരുന്നു മണ്‍റോയുടെ കണ്ടെത്തല്‍. പക്ഷേ, ആ കാരണം പറഞ്ഞ് ദിവാനെ മാറ്റാന്‍ മദ്രാസ് കൌണ്‍സില്‍ അനുവദിക്കുകയില്ല എന്നറിയാമായിരുന്നതുകൊണ്ട് നിലവിലില്ലാതിരുന്ന ദളവാ പദവി പുനഃസ്ഥാപിച്ച് രാമന്‍ മേനോന് ഉദ്യോഗക്കയറ്റം നല്‍കി ദളവയായി നിയമിച്ചു. റെഡ്ഡിറാവുവിനെ ദിവാനായി നിയമിച്ചു. ദളവാ പദവിയില്‍ തൃപ്തനല്ലാതായ രാമന്‍ മേനോന്‍ രാജിവയ്ക്കുകയും അതോടു കൂടി ദളവാ പദവി നിറുത്തലാക്കുകയും ചെയ്തു.
സ്വാതിതിരുന്നാള്‍

റെഡ്ഡിറാവു ചെങ്കോട്ട താലൂക്കില്‍ രണ്ട് ഗ്രാമങ്ങള്‍ സ്വന്തം പേരില്‍ പതിച്ചെടുത്തു. മണ്‍റോയുടെ പിന്‍ഗാമികളുടെ നോട്ടപ്പുള്ളിയായിരുന്ന റെഡ്ഡിറാവുവിന് ഉദ്യോഗം നഷ്ടമായി. പകരം വെങ്കിട്ടറാവു എന്നൊരാള്‍ ദിവാനായി. തുടര്‍ന്ന് പരദേശ ബ്രാഹ്മണരുടെ കുത്തകയായിത്തീര്‍ന്നു ദിവാന്‍ പദവി. ഓരോരുത്തരും തങ്ങളുടെ ബന്ധുമിത്രാദികളെ തിരുവിതാംകൂറിലെ പ്രധാന സ്ഥാനങ്ങളില്‍ നിയമിച്ചു പോന്നു. അവര്‍ പിന്നീട് ദിവാന്‍ പദവിയ്ക്ക് അര്‍ഹരാകും എന്നതായിരുന്നു സ്ഥിതി. യുവരാജാവായ സ്വാതിതിരുനാള്‍ രാമവര്‍മയെ രാഷ്ട്രമീമാംസയും മറ്റും പഠിപ്പിക്കാന്‍ വന്നയാളാണ് സുബ്ബറാവു. 1829-ല്‍ സ്വാതിതിരുനാള്‍ ഭരണമേറ്റപ്പോള്‍ വെങ്കിട്ടറാവുവിനെ മാറ്റി സുബ്ബറാവുവിനെ നിയമിക്കാന്‍ മഹാരാജാവ് ശ്രമിച്ചെങ്കിലും റസിഡണ്ട് മോറിസണ്‍ എതിര്‍ത്തതുകൊണ്ട് അത് നടന്നില്ല. എന്നാല്‍ അടുത്തവര്‍ഷം മോറിസണ്‍ സ്ഥാനമൊഴിഞ്ഞ ഉടനെ സുബ്ബറാവു ദിവാനായി നിയമിതനായി.

ജനറല്‍ കല്ലന്‍

മണ്‍റോയുടെ കാലത്തും അതിനുശേഷവും ത്രിമൂര്‍ത്തി ഭരണമാണ് തിരുവിതാംകൂറില്‍ നടപ്പിലായത്. റാണി അല്ലെങ്കില്‍ മഹാരാജാവ്, റസിഡണ്ട്, ദിവാന്‍ എന്നിവരായിരുന്നു ത്രിമൂര്‍ത്തികള്‍. ബ്രിട്ടിഷിന്ത്യയില്‍ യഥാകാലങ്ങളില്‍ നടപ്പിലാക്കിയ സാമൂഹികവും ഭരണപരവുമായ പരിഷ്ക്കാരങ്ങള്‍ തിരുവിതാംകൂറിലും നടപ്പിലാക്കി. വേലുത്തമ്പിയുടെ കലാപത്തിനുശേഷം തിരുവിതാംകൂര്‍ പട്ടാളത്തെ മുഴുവന്‍ പിരിച്ചുവിട്ടെങ്കിലും 700 പേരടങ്ങുന്ന ഒരു കുപ്പിണിയെ നിലനിര്‍ത്തിയിരുന്നു. 1817-ല്‍ മണ്‍റോയുടെ ശുപാര്‍ശപ്രകാരം പട്ടാളത്തെ വിപുലീകരിച്ച് 2000 ഭടന്മാരെ നിയോഗിച്ചു. ബ്രിട്ടിഷ് ഓഫീസര്‍മാരുടെ കീഴില്‍ അതിനെ സുസജ്ജമാക്കി. ആഭ്യന്തര സമാധാനപാലനത്തിന് നായര്‍ ബ്രിഗേഡ് മതിയെന്നു കണ്ടതിനാല്‍ ആ വര്‍ഷം കൊല്ലത്തു നിന്ന് ബ്രിട്ടിഷ് സബ്സിഡിയറി സൈന്യത്തെ ഇന്ത്യാഗവണ്‍മെന്റ് പിന്‍വലിച്ചു. അതോടുകൂടി അതിന്റെ കമാന്‍ഡര്‍ കൂടിയായ റസിഡണ്ടിന്റെ ആസ്ഥാനം തിരുവനന്തപുരത്തേയ്ക്കുമാറ്റി. 1805 മുതല്‍ ദിവാന്റെ ഓഫീസായ ഹജൂര്‍കച്ചേരിയും കൊല്ലത്തുതന്നെ പ്രവര്‍ത്തിക്കുകയായിരുന്നു. സബ്സിഡിയറി സൈന്യത്തെ പിന്‍വലിക്കുകയും റസിഡണ്ടിന്റെ ഓഫീസ് തിരുവനന്തപുരത്താവുകയും ചെയ്തതിനെത്തുടര്‍ന്ന് ഹജൂര്‍ കച്ചേരിയും തിരുവനന്തപുരത്തായി. അതുകൊണ്ട് ദൈനംദിന ഭരണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ മഹാരാജാവിന് അവസരം കിട്ടി. പക്ഷേ സ്വാതിതിരുനാള്‍ മഹാരാജാവിന് ഭരണകാര്യങ്ങളെക്കാള്‍ സംഗീത സാഹിത്യങ്ങളിലും ലളിത കലകളിലുമായിരുന്നു കൂടുതല്‍ താത്പര്യം. അതുകൊണ്ട് 1840 വരെയും റസിഡണ്ട്-ദിവാന്‍ അച്ചുതണ്ടാണ് ഭരണംനിര്‍വഹിച്ചത്.

ക്യഷ്ണറാവു
1840-ല്‍ റസിഡന്റായി വന്ന ജനറല്‍ കല്ലന്‍ പരുക്കന്‍ സ്വഭാവക്കാരനായിരുന്നു. ഭരണസംബന്ധമായ എല്ലാ കാര്യങ്ങളിലും കല്ലന്‍ ഇടപെട്ടത് ഉദ്യോഗസ്ഥന്മാരിലും ജഡ്ജിമാരില്‍പ്പോലും അസഹ്യതയുളവാക്കി. കൃഷ്ണറാവു ദിവാനായി നിയമിതനായി. 1847-ല്‍ സ്വാതിതിരുനാള്‍ അന്തരിച്ചു. സ്വാതിതിരുനാളിന്റെ മരണശേഷം അനുജന്‍ ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഏകാവകാശിയായിരുന്നുവെങ്കിലും രണ്ട് മാസം കഴിഞ്ഞാണ് അദ്ദേഹത്തിന് നിയമന ഉത്തരവ് ലഭിച്ചത്. കമ്പനിയുടെ ഒരു സാധാരണ ഉദ്യോഗസ്ഥന്‍ മാത്രമാണ് രാജാവെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയായിരുന്നു ഈ വൈകിക്കലിന്റെ ഉദ്ദേശ്യം. ജനറല്‍ കല്ലനോടും തിരുവനന്തപുരത്തുള്ള മറ്റ് ഇംഗ്ളീഷുകാരോടും നല്ല ബന്ധമാണ് ഉത്രം തിരുനാളിനുണ്ടായിരുന്നത്. ഇംഗ്ലീഷുകാര്‍ക്കും ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കും ജനറല്‍ കല്ലനുമായി നല്ല ബന്ധമല്ലായിരുന്നു. പരുക്കനെങ്കിലും തിരുവിതാംകൂറിനെ സ്നേഹിച്ച കല്ലന്‍ മിഷണറിമാരെ വഴിവിട്ട് സഹായിച്ചില്ല. മിഷണറിമാര്‍, തിരുവിതാംകൂറിലെ ക്രിസ്ത്യാനികള്‍ അനുഭവിക്കേണ്ടിവന്ന പീഡനങ്ങളെപ്പറ്റി മദ്രാസ് സര്‍ക്കാരിന് പരാതികളയച്ചുകൊണ്ടിരുന്നു. റസിഡണ്ടിന്റേയും കൃഷ്ണറാവുവിന്റേയും ജൂഡിഷ്യറിയുടേയും ഉദ്യോഗസ്ഥന്മാരുടേയും തെറ്റുകളും അഴിമതികളും മദ്രാസിലെ പത്രങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിന്നു. പരാതികളെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ടു ചെയ്യാന്‍ റസിഡന്റിനോട് മദ്രാസ് സര്‍ക്കാര്‍ അവശ്യപ്പെട്ടു. എന്നാല്‍ ദിവാനേയും ഉദ്യോഗസ്ഥന്മാരേയുമെല്ലാം ന്യായീകരിക്കുകയാണ് കല്ലന്‍ ചെയ്തത്. പരാതികളെപ്പറ്റി അന്വേഷിക്കാന്‍ ഒരു കമ്മിഷനെ വയ്ക്കണമെന്ന് മദ്രാസ് ഗവണ്‍മെന്റ് ഗവര്‍ണര്‍ ജനറലിനോടു ശുപാര്‍ശ ചെയ്തു.
ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ
ശുപാര്‍ശ ഗവര്‍ണര്‍ ജനറല്‍ തള്ളി. പരാതികളിന്മേല്‍ കാര്യമായ നടപടികള്‍ എടുക്കണമെന്നും അല്ലെങ്കില്‍ 1805-ലെ ഉടമ്പടി പ്രകാരം മേല്‍നടപടിയെടുക്കാന്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ നിര്‍ബന്ധിതമാകുമെന്നും കാണിച്ച് നോട്ടീസ് നല്‍കാന്‍ ഗവര്‍ണര്‍ ജനറല്‍ നിര്‍ദേശിച്ചു. തിരുവിതാംകൂര്‍ സര്‍ക്കാര്‍ എടുത്ത കര്‍ശന നടപടികളെപ്പറ്റി വിശദമായ റിപ്പോര്‍ട്ടു നല്‍കിയതിനാല്‍ മേല്‍നടപടിയൊന്നും ഉണ്ടായില്ല. ജനറല്‍ കല്ലന്‍ നാടിനു നല്‍കിയ വിലപ്പെട്ട സംഭാവന കുരുമുളക് കുത്തക എടുത്തു കളഞ്ഞതാണ്. നാട്ടിലെ കുരുമുളക് മുഴുവന്‍ കുറഞ്ഞ വിലയ്ക്ക് സര്‍ക്കാര്‍ ഏറ്റെടുത്ത് കൂടിയ വിലയ്ക്കു വില്‍ക്കുക എന്ന സമ്പ്രദായം മാര്‍ത്താണ്ഡവര്‍മ ഏര്‍പ്പെടുത്തിയതാണ്. ഇത് കള്ളക്കടത്തിനിടനല്‍കി. ഇതില്‍ പിടികൂടപ്പെടുന്നവര്‍ ക്രൂരമായി ശിക്ഷിക്കപ്പെട്ടു. ഉഗ്യോഗസ്ഥാഴിമതിക്കും ഇത് വഴിവച്ചു. 1855-ല്‍ കല്ലന്റെ ശുപാര്‍ശ പ്രകാരമാണ് കുത്തക നിറുത്തിവച്ചത്. പകരം കയറ്റുമതിച്ചുങ്കം ഏര്‍പ്പെടുത്തി.
മാധവറാവു

1858-ല്‍ കൃഷ്ണറാവു അന്തരിച്ചു. തുടര്‍ന്ന് റ്റി.മാധവറാവു ദിവാനായി നിയമിതനായി. സാമ്പത്തികമായും സാമൂഹികമായും തിരുവിതാംകൂറിനെ ഒരു മാതൃകാ സംസ്ഥാനമാക്കുന്നതിന് മാധവറാവുവിനു കഴിഞ്ഞു. തെക്കന്‍ തിരുവിതാംകൂറില്‍ നാടാര്‍ സ്ത്രീകള്‍ മേല്‍മുണ്ട് ധരിക്കാനുള്ള അവകാശത്തിനുവേണ്ടി മിഷണറിമാരുടെ പിന്തുണയോടെ നടത്തിയ സമരം (ചാന്നാര്‍ ലഹള) തന്ത്രപൂര്‍വം പരിഹരിച്ചു. കൂടിയാന് ഭൂമിയില്‍ സ്ഥിരാവകാശം നല്‍കികൊണ്ട് 1830-ല്‍ രാജകീയ വിളംബരം ഉണ്ടായിയെങ്കിലും 1867-ല്‍ അതിനെ നിയമമാക്കിയത് മാധവറാവുവിന്റെ ശ്രമഫലമായിട്ടായിരുന്നു. ഇന്ത്യയില്‍ത്തന്നെ അത്തരം നിയമം ആദ്യത്തേതായിരുന്നു. ഇംഗ്ളീഷ്, തമിഴ്, മലയാളം ഭാഷകളില്‍ അധ്യാപനം നടത്തുന്ന സ്കൂളുകള്‍ നാടുനീളെ സ്ഥാപിച്ച് സാക്ഷരതയില്‍ തിരുവിതാംകൂറിനെ ഇന്ത്യയിലെ മുന്‍ നിരയിലെത്തിച്ചു. 1834-ല്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ച ഇംഗ്ലീഷ് സ്കൂള്‍ 1866-ല്‍ മഹാരാജാസ് കോളജ് ആയി ഉയര്‍ത്തി. ജോണ്‍ റോസ്സ്, റോബര്‍ട്ട് ഹാര്‍വി എന്നീ വിദ്യാഭ്യാസ വിചക്ഷണന്മാരെ അതിലെ അധ്യാപകരായും വിദ്യാഭ്യാസോപദേഷ്ടാക്കളായും വച്ചു. ഒരു വിദ്യാഭ്യാസ വകുപ്പ് ആദ്യമായി സ്ഥാപിച്ചു. ധാരാളം റോഡുകളും കനാലുകളും നിര്‍മിച്ച് സഞ്ചാര സൗകര്യം മെച്ചപ്പെടുത്തി. ആശുപത്രി സൌകര്യങ്ങള്‍ വിപുലീകരിച്ചു. എങ്കിലും ആയില്യം തിരുനാളിന്റെ അപ്രിയത്തോടുകൂടിയാണ് 1872-ല്‍ മാധവറാവു വിരമിച്ചത്. അന്ന് ഏറ്റവും സീനിയറായിരുന്ന ദിവാന്‍ പേഷ്ക്കാര്‍ ശങ്കുണ്ണി മേനോന്‍ റസിഡണ്ടിനു സ്വീകാര്യനായിരുന്നില്ല. മേനോന്‍ ദൃഢചിത്തനായിരുന്നതാണ് കാരണം. തുടര്‍ന്ന് പരദേശി ബ്രാഹ്മണനായ ശേഷയ്യാ ശാസ്ത്രി ദിവാനായി നിയമിക്കപ്പെട്ടു. 1878-ല്‍ ശേഷയ്യാ ശാസ്ത്രി വിരമിച്ചപ്പോള്‍ നാട്ടുകാരനായ നാണുപിള്ളയാണ് (നാഗന്‍ നാരായണന്‍) ദിവാനായത്. നാണുപിള്ള റസിഡന്‍സിയില്‍ സേവനം അനുഷ്ഠിച്ചയാളും നാഗര്‍കോവില്‍ മിഷണറി സ്കൂളില്‍ നിന്ന് ഇംഗ്ളീഷ് വിദ്യാഭ്യാസം ലഭിച്ചയാളും ആയിരുന്നു. ഇദ്ദേഹം സമര്‍ഥനായിരുന്നെങ്കിലും 1880-ല്‍ വിശാഖം തിരുനാള്‍ ഭരണമേറ്റപ്പോള്‍ ദിവാന്‍ പദവി ഒഴിയേണ്ടി വന്നു.

വിശാഖം തിരുനാള്‍

1885-ല്‍ വിശാഖം തിരുനാളിന്റെ മരണത്തെത്തുടര്‍ന്ന് ഭാഗിനേയനായ ശ്രീമൂലം തിരുനാള്‍ ഭരണമേറ്റു. സേവകന്മാരായ ശരവണ, ശങ്കരന്‍ തമ്പി എന്നിവര്‍ അദ്ദേഹത്തില്‍ ഏറെ സ്വാധീനം ചെലുത്തി. ഒമ്പത് പേരാണ് അദ്ദേഹത്തിന്റെ 39 വര്‍ഷത്തെ ഭരണ കാലത്ത് ദിവാന്മാരായി സേവനം അനുഷ്ഠിച്ചത്. മാധവറാവുവിന്റെ കാലത്ത് ഏര്‍പ്പെടുത്തിയ വിപുലമായ ആധുനിക വിദ്യാഭ്യാസം നാട്ടുകാര്‍ക്കിടയില്‍ പൗരാവകാശബോധം വളര്‍ത്തിയിരുന്നു. ഉയര്‍ന്ന ഉദ്യോഗങ്ങളില്‍ പരദേശികളായ ബ്രാഹ്മണരെക്കൊണ്ടുനിറച്ചത് തിരുവനന്തപുരത്തു സ്ഥാപിതമായിരുന്ന മലയാളിസഭയുടെ എതിര്‍പ്പിനു കാരണമായി. രാജ്യവ്യാപകമായി അതിന്റെ പ്രവര്‍ത്തകന്മാര്‍ നടത്തിയ പ്രചരണത്തിന്റെ ഫലമായി പതിനായിരത്തിലധികംപേര്‍ ഒപ്പിട്ട ഒരു ഭീമഹര്‍ജി 1891-ല്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. ഇത് മലയാളി മെമ്മോറിയല്‍ അഥവാ ട്രാവന്‍കൂര്‍ മെമ്മോറിയല്‍ എന്നറിയപ്പെട്ടു. മുഖ്യമായും നായന്മാര്‍ ഉള്‍പ്പെട്ട ഹര്‍ജിക്കാരില്‍ ഈഴവരും മുസ്ളിങ്ങളും ക്രിസ്ത്യാനികളും ഉണ്ടായിരുന്നു. നാട്ടുകാരനായ ശങ്കരസുബ്ബയ്യര്‍ ദിവാനായി നിയമിക്കപ്പെട്ടു എന്നതൊഴിച്ചാല്‍ മെമ്മോറിയല്‍ കാര്യമായ ഫലം ചെയ്തില്ല. 1896-ല്‍ രാഷ്ട്രീയ-സാമൂഹിക നീതിക്കുവേണ്ടി ഈഴവര്‍ രണ്ട് മെമ്മോറിയലുകള്‍ അധികൃതര്‍ക്കു നല്‍കി. ഇത് 'ഈഴവ മെമ്മോറിയല്‍' എന്നറിയപ്പെട്ടു. ഡോ.പല്പു ആയിരുന്നു ഇതിന്റെ മുന്നണിപ്പോരാളി. 1888-ല്‍ തിരുവിതാംകൂര്‍ ലജിസ്ളേറ്റിവ് കൌണ്‍സില്‍ സ്ഥാപിച്ചത്

ശ്രീമൂലം തിരുനാള്‍ ‍‍

പുരോഗമനപരമായ ഒരു കാല്‍വയ്പായിരുന്നു. മൈസൂര്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ നാട്ടുരാജ്യങ്ങളില്‍ ഇത് ആദ്യത്തേതായിരുന്നു. അഞ്ച് ഔദ്യോഗികാംഗങ്ങളും മൂന്ന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അനൗദ്യോഗികാംഗങ്ങളും ഉള്ള കൗണ്‍സിലിന്റെ അധ്യക്ഷന്‍ ദിവാനായിരുന്നു. സഭ പാസ്സാക്കിയാലും മഹാരാജാവിന്റെ അംഗീകാരമുണ്ടെങ്കില്‍ മാത്രമേ നിയമമുണ്ടാക്കാനാകുമായിരുന്നുള്ളൂ. സഭയുടെ അംഗീകാരമില്ലാതെ രാജാവിന് വിളംബരം മൂലം നിയമ നിര്‍മാണം നടത്താമായിരുന്നു. കൗണ്‍സിലിന് കാര്യമായ അധികാരങ്ങള്‍ ഉണ്ടായിരുന്നില്ല. 1898-ല്‍ കൌണ്‍സിലിന്റെ പരിമിതമായ അധികാരം പോലും വെട്ടിക്കുറയ്ക്കപ്പെട്ടു. 1904-ല്‍ സഭയുടെ അംഗസംഖ്യ പത്താക്കി ഉയര്‍ത്തി; ആറ് ഉദ്യോഗസ്ഥന്മാരും നാല് അനുദ്യോഗസ്ഥന്മാരും. 1914-ല്‍ വീണ്ടും അംഗസംഖ്യ വര്‍ദ്ധിപ്പിച്ചു; എട്ട് ഉദ്യോഗസ്ഥന്മാരും ഏഴ് അനുദ്യോഗസ്ഥന്മാരും. ജനങ്ങള്‍ക്ക് പ്രാതിനിധ്യമുള്ള ശ്രീമൂലം പ്രജാസഭ 1904-ല്‍ സ്ഥാപിതമായി. ആണ്ടിലൊരിക്കല്‍ യോഗം കൂടി ജനാഭിലാഷം സര്‍ക്കാരിനെ അറിയിക്കാനും നിയമനിര്‍മാണം ശുപാര്‍ശ ചെയ്യാനും മാത്രം അധികാരമുള്ള പ്രജാസഭയില്‍ 85 അംഗങ്ങള്‍ ഉണ്ടായിരുന്നു. 1919-ല്‍ ലജിസ്ലേറ്റീവ് കൗണ്‍സിലിനെ 24 അംഗങ്ങളുള്ള നിയമനിര്‍മാണ സഭയാക്കി; 13 ഉദ്യോഗസ്ഥന്മാരും 11 അനുദ്യോഗസ്ഥന്മാരും. അനുദ്യോഗസ്ഥന്മാരില്‍ എട്ടുപേരെ പ്രജാസഭ തെരഞ്ഞെടുക്കാന്‍ വ്യവസ്ഥ ചെയ്തിരുന്നു.

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

മലയാളി മെമ്മോറിയലിന് കാര്യമായ ഫലമുണ്ടായില്ലെങ്കിലും അതിന്റെ പ്രധാന സൂത്രധാരകനായ ജി.പി.പിള്ള തിരുവനന്തപുരം കോളജില്‍ നിന്ന് നാടുകടത്തപ്പെട്ടശേഷം മദ്രാസിലെ മെയില്‍, സ്റ്റാന്‍ഡേര്‍ഡ് എന്നീ പത്രങ്ങളിലൂടെ സര്‍ക്കാരിന്റേയും സര്‍ക്കാരുദ്യോഗസ്ഥന്മാരുടേയും ദുര്‍നടപടികളെ കഠിനമായി വിമര്‍ശിച്ചുകൊണ്ടിരുന്നു. 1903-ല്‍ അദ്ദേഹത്തിന്റെ മരണത്തിനുശേഷം ഈ പാത പിന്തുടര്‍ന്നത് കെ.രാമകൃഷ്ണപിള്ളയായിരുന്നു. കേരളപഞ്ചിക, കേരളദര്‍പ്പണം, മലയാളി എന്നീ പത്രങ്ങളിലൂടെയും ഒടുവില്‍ സ്വദേശാഭിമാനി എന്ന ജനപ്രീതി നേടിയ പത്രത്തിലൂടെയും സര്‍ക്കാരിന്റെ ചെയ്തികളെ നിശിതമായി വിമര്‍ശിച്ചു. പാറപ്പുറം എന്ന നോവലിലൂടെ മഹാരാജാവിന്റെ ദുര്‍നടപടികളും പരസ്യപ്പെടുത്തി. ഒടുവില്‍ ദിവാന്‍ രാജഗോപാലാചാരിക്ക് അപകീര്‍ത്തികരമായ ലേഖനം പ്രസിദ്ധീകരിച്ചതിന് പത്രം നിരോധിക്കപ്പെടുകയും 'സ്വദേശാഭിമാനി രാമകൃഷ്ണപിള്ള' 1911-ല്‍ നാടുകടത്തപ്പെടുകയും ചെയ്തു.

പൗരസമത്വവാദമായിരുന്നു മറ്റൊരു പ്രക്ഷോഭണത്തിനു കാരണം. സവര്‍ണേതരരായ ഹിന്ദുക്കളും ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങളുമായിരുന്നു അതിനുപിന്നില്‍. ഈഴവര്‍ക്കും മറ്റു പിന്നോക്ക ജാതിക്കാര്‍ക്കും സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കിയിരുന്നില്ല. ദേവസ്വം, റവന്യൂ ഡിപ്പാര്‍ട്ടുമെന്റിന്റെ കീഴിലായിരുന്ന ക്ഷേത്രങ്ങളില്‍ ഈ സമുദായക്കാര്‍ക്കു പ്രവേശനമില്ലായിരുന്നു. ഇതിനെതിരായി ടി.കെ.മാധവന്‍, ഈ.ജെ. ജോണ്‍ മുതലായവരുടെ നേതൃത്വത്തിലുള്ള പൌരാവകാശലീഗ് സര്‍ക്കാരിനു നല്‍കിയ മെമ്മോറാണ്ടത്തിന്റെ ഫലമായി 1922-ല്‍ റവന്യൂവകുപ്പില്‍ നിന്ന് ദേവസ്വം വേര്‍പ്പെടുത്തി പ്രത്യേകം ഡിപ്പാര്‍ട്ടുമെന്റുണ്ടാക്കി. അങ്ങനെ റവന്യൂ ഡിപ്പാര്‍ട്ടുമെന്റില്‍ ഈ സമുദായങ്ങള്‍ക്കു സേവനമനുഷ്ഠിക്കാമെന്നായി.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചുവടുപിടിച്ച് 1919-ല്‍ തിരുവിതാംകൂറിലും ഒരു കോണ്‍ഗ്രസ്സ് കമ്മിറ്റി രൂപംകൊണ്ടു. 1922-ല്‍ ദിവാന്‍ രാഘവയ്യ സ്കൂളുകളില്‍ ഫീസ് വര്‍ദ്ധിപ്പിച്ചതിനെതിരെ വിദ്യാര്‍ഥികള്‍ പ്രക്ഷോഭണത്തിലേക്കു നീങ്ങി. എന്നാല്‍ പ്രക്ഷോഭണം അടിച്ചമര്‍ത്തപ്പെട്ടു.

ശ്രീനാരായണ ഗുരു

ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തില്‍ നടന്ന സാമൂഹിക പരിഷ്ക്കരണ പ്രവര്‍ത്തനങ്ങള്‍ കേരള നവോത്ഥാനത്തിനുതന്നെ കാരണമായി. 1888-ല്‍ ഗുരു നടത്തിയ അരുവിപ്പുറം ശിവപ്രതിഷ്ഠയും അതേത്തുടര്‍ന്നുണ്ടായ ശ്രീനാരായണ ധര്‍മ പരിപാലന (എസ്.എന്‍.ഡി.പി.) യോഗത്തിന്റെ സ്ഥാപനവും (1903) തിരുവിതാംകൂറില്‍ മാത്രമല്ല കൊച്ചിയിലും മലബാറിലും സാമൂഹികരംഗത്ത് ചലനങ്ങളുണ്ടാക്കി. എസ്.എന്‍.ഡി.പി. യോഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സ്ഥാപനത്തിനും പ്രചോദനമായി (1914). അയ്യങ്കാളിയുടെ സാധുജന പരിപാലന സംഘവും (1905) വക്കം മൗലവിയുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളും ജനജീവിതത്തില്‍ പുത്തന്‍ ഉണര്‍വും പുതുജീവനും പരിവര്‍ത്തനങ്ങളുമുണ്ടാക്കി.

അയ്യങ്കാളി

1924-ല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് അന്തരിച്ചു. കിരീടാവകാശിയായ ശ്രീ ചിത്തിരതിരുനാളിന് (ഭ.കാ. 1931-49) പ്രായപൂര്‍ത്തിയാവാതിരുന്നതിനാല്‍ റാണി സേതുലക്ഷ്മീ ബായി റീജന്റായി ഭരണമേറ്റു. 1924-25-ലെ വൈക്കം സത്യഗ്രഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ 1923-ലെ കാക്കിനാഡാ സമ്മേളനത്തിലെ അയിത്തോച്ചാടന പ്രമേയത്തെ ആസ്പദമാക്കിയായിരുന്നു. സ്റ്റേറ്റ് കോണ്‍ഗ്രസ് നേതൃത്വം സംഘടിപ്പിച്ച സത്യഗ്രഹ സമരത്തില്‍ സവര്‍ണരും പങ്കെടുത്തിരുന്നു. വൈക്കം ക്ഷേത്രത്തിന് നാലുവശത്തുമുള്ള റോഡുകളില്‍ അയിത്തജാതിക്കാര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഇതിനെതിരായിട്ടായിരുന്നു ടി.കെ.മാധവന്റെ നേതൃത്വത്തില്‍ നടന്ന സത്യഗ്രഹം. സമരം 20 മാസത്തോളം നീണ്ടുനിന്നു. ഒടുവില്‍ കിഴക്കേനട ഒഴികെയുള്ള മൂന്ന് ക്ഷേത്ര റോഡുകളും അയിത്ത ജാതിക്കാര്‍ക്ക് തുറന്നുകൊടുത്തു. സത്യഗ്രഹ കാലത്ത് ഗാന്ധിജി വൈക്കം സന്ദര്‍ശിക്കുകയുണ്ടായി.

ശ്രീ ചിത്തിരതിരുനാള്‍

സാമൂഹികനീതിക്കു വേണ്ടി തിരുവിതാംകൂറില്‍ നടന്ന ശ്രദ്ധേയമായ ഒരു പ്രക്ഷോഭണമായിരുന്നു നിവര്‍ത്തനം. ഈഴവര്‍ക്ക് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാരുദ്യോഗങ്ങളിലും പ്രവേശനം നല്‍കണമെന്നഭ്യര്‍ത്ഥിച്ചുകൊണ്ട് 13176 ഈഴവ സമുദായാംഗങ്ങള്‍ 1896-ല്‍ സര്‍ക്കാരിന് ഒരു മെമ്മൊറാണ്ടം നല്‍കിയിരുന്നു. അതിന്മേല്‍ തൃപ്തികരമായ നടപടി ഉണ്ടാകാത്തതിനെത്തുടര്‍ന്ന്, വൈസ്രോയ് കഴ്സണ്‍ പ്രഭു തിരുവനന്തപുരം

സന്ദര്‍ശിച്ചപ്പോള്‍, ഒരു 'ഈഴവ മെമ്മോറിയല്‍' സമര്‍പ്പിച്ചു. ഇതൊന്നും ഫലപ്രദമായിരുന്നില്ല. 1932-ലെ ഭരണപരിഷ്ക്കാരത്തില്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിലൂടെ നീതി പ്രതീക്ഷിച്ച ജനവിഭാഗങ്ങള്‍ പുതിയ പരിഷ്ക്കാരത്തിന്റെ വിശദ വിവരണങ്ങള്‍ അറിഞ്ഞതോടെ നിരാശരായി. തുടര്‍ന്ന് ഈഴവര്‍, ക്രിസ്ത്യാനികള്‍,
സര്‍. സി.പി. രാമസ്വാമി അയ്യര്‍

മുസ്ലീങ്ങള്‍ എന്നീ ജനവിഭാഗങ്ങള്‍ ചേര്‍ന്ന് നിവര്‍ത്തന പ്രസ്ഥാനം ആരംഭിച്ചു. നിയമസഭയിലെ അംഗത്വം കരംതീരുവയുടെ അടിസ്ഥാനത്തിലായതിനാല്‍ നായര്‍, ബ്രാഹ്മണന്‍, ക്ഷത്രിയര്‍ എന്നിവര്‍ക്കു മാത്രമാണ് സ്ഥാനങ്ങള്‍ ലഭിച്ചത്. ആ സ്ഥിതി മാറ്റുവാനും സര്‍ക്കാരുദ്യോഗങ്ങളില്‍ ജനസംഖ്യാടിസ്ഥാനത്തില്‍ പ്രാതിനിധ്യം ലഭിക്കാനും വേണ്ടിയായിരുന്നു നിവര്‍ത്തനപ്രസ്ഥാനം തുടങ്ങിയത്. സര്‍. സി.പി. രാമസ്വാമി അയ്യര്‍ ഇക്കാലത്ത് മഹാരാജാവിന്റെ ഭരണഘടനാ ഉപദേഷ്ടാവായി നിയമിക്കപ്പെട്ടു. 1932-ലെ പരിഷ്ക്കാരങ്ങള്‍ തങ്ങള്‍ക്ക് സ്വീകാര്യമല്ലാതിരുന്നതിനാല്‍ ഈഴവ, ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങള്‍ തെരെഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചു. ഇവര്‍ സംയുക്ത രാഷ്ട്രീയ കോണ്‍ഗ്രസ്സ് എന്ന സംഘടന രൂപീകരിച്ച് പ്രക്ഷോഭണം നടത്തി. 1936-ല്‍ സര്‍ക്കാര്‍ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചു. അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശനം വിളംബരം മൂലം അനുവദിച്ചത് ഇന്ത്യയില്‍ ഏറ്റവും പുരോഗമനപരമായ നടപടിയായി കരുതപ്പെട്ടു.

പി.ജി.എന്‍ ഉണ്ണിത്താന്‍

1938-ല്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് രൂപവത്ക്കരിച്ചു. സംയുക്തരാഷ്ട്രീയ സമിതി പിരിച്ചുവിടുകയും അത് സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ ലയിക്കുകയും ചെയ്തു. എല്ലാ സമുദായങ്ങളും കോണ്‍ഗ്രസ്സില്‍ അണിനിരന്ന് ഉത്തരവാദ ഭരണത്തിനു വേണ്ടി പ്രക്ഷോഭണം ആരംഭിച്ചു.

ഉത്തരവാദഭരണ പ്രക്ഷോഭണത്തെ നേരിടാന്‍ ദിവാന്‍ സര്‍.സി.പി. തീരുമാനിച്ചു. കടയ്ക്കല്‍, കല്ലറ, പാങ്ങോട്, നെയ്യാറ്റിന്‍കര, പേട്ട എന്നിവിടങ്ങളില്‍ സമരക്കാരെ നേരിടാന്‍ വെടിവെപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ സര്‍ക്കാരിനു സ്വീകരിക്കേണ്ടി വന്നു. കോണ്‍ഗ്രസ്സിനകത്ത് യൂത്ത്ലീഗ് എന്നൊരു തീവ്രവാദി

പട്ടം എ.താണുപിള്ള
വിഭാഗം രൂപംകൊണ്ടു. ഇവരില്‍ പലരും പില്ക്കാലത്ത് കമ്യൂണിസ്റ്റ് ആദര്‍ശങ്ങളില്‍ ആകൃഷ്ടരായി. ആലപ്പുഴ, ചേര്‍ത്തല ഭാഗത്തെ തൊഴിലാളിവര്‍ഗം കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ കീഴില്‍ സംഘടിച്ച് 1946 മുതല്‍ പണിമുടക്കുകളുടെ ഒരു പരമ്പരതന്നെ സൃഷ്ടിച്ചു. ഇതിന്റെ പരിണതഫലമായിരുന്നു പുന്നപ്ര-വയലാര്‍ സമരം. സമരത്തെ തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ അനേകം പേര്‍ മരിച്ചു.

1946-ഡി.-ല്‍ ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ ഉദ്യോഗം രാജിവച്ചു പോയെങ്കിലും ശ്രീ. ചിത്തിരതിരുനാള്‍ മഹാരാജാവിന്റെ നിര്‍ബന്ധപ്രകാരം മടങ്ങിയെത്തി. അധികാരം കൈമാറുമ്പോള്‍ നാട്ടുരാജ്യങ്ങള്‍ക്ക് വേണമെങ്കില്‍ സ്വതന്ത്യ്രമായി നില്‍ക്കാമെന്നറിഞ്ഞുകൊണ്ട് 1947 ജൂണ്‍ 11-ാം തീയതി മഹാരാജാവ് സ്വതന്ത്ര്യ തിരുവിതാംകൂര്‍ പ്രഖ്യാപനം നടത്തി. വാര്‍ത്താവിനിമയം, വിദേശകാര്യം, പ്രതിരോധം എന്നീ വിഷയങ്ങള്‍ ഇന്ത്യന്‍ യൂണിയനു വിട്ടുകൊടുക്കണമെന്ന് ഇന്ത്യാ സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ദിവാന്‍ വഴങ്ങിയില്ല. വാര്‍ത്താവിനിമയം മാത്രം വിട്ടുകൊടുക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. 1947 ജൂലായ് 25-ാം തീയതി സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍ ഒരു സംഗീതകച്ചേരി ആസ്വദിക്കുന്നതിനിടയില്‍ ദിവാന്‍

റ്റി.കെ.നാരായണപിള്ള

ആക്രമിക്കപ്പെടുകയും അതേത്തുടര്‍ന്ന് അദ്ദേഹം ദിവാന്‍ പദവി രാജിവച്ചുപോവുകയും ചെയ്തു. ജൂലായ് 27-ാം തീയതി ഇന്ത്യന്‍ യൂണിയനുമായി സംയോജനത്തിനു തയ്യാറാണെന്ന് മഹാരാജാവ് ഡല്‍ഹിയിലേയ്ക്ക് വിവരമറിയിച്ചു. 1947 സെപ്. 4-ാം തീയതി അദ്ദേഹം ഉത്തരവാദഭരണം പ്രഖ്യാപിച്ചു. പി.ജി.എന്‍. ഉണ്ണിത്താന്‍ താല്ക്കാലിക ദിവാനായി നിയമിതനായി. പ്രായപൂര്‍ത്തി വോട്ടാവകാശത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട നിയമസഭയും മന്ത്രിസഭയും നിലവില്‍ വന്നു. പട്ടം എ. താണുപിള്ളയുടെ നേതൃത്വത്തിലുളള ആദ്യ മന്ത്രിസഭ ആ വര്‍ഷം (1948) ഒക്. 22-ാം തീയതി രാജിവയ്ക്കുകയും റ്റി.കെ.നാരായണപിള്ളയുടെ നേതൃത്വത്തില്‍ പത്തംഗ മന്ത്രിസഭ അധികാരമേല്‍ക്കുകയും ചെയ്തു. 1949 ജൂല. 1-ന് തിരുവിതാംകൂറും കൊച്ചിയും സംയോജിച്ച് തിരുവിതാംകൂര്‍-കൊച്ചി (തിരു-കൊച്ചി) എന്ന പേരില്‍ പുതിയ സംസ്ഥാനം രൂപീകൃതമായി. പിന്നീട് തിരുവിതാംകൂറും കൊച്ചിയും മലബാറും ചേര്‍ന്ന് 1956 ന. 1-ന് കേരള സംസ്ഥാനം നിലവില്‍ വന്നു.

(കെ. ശിവശങ്കരന്‍ നായര്‍, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍