This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുവാതിര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിരുവാതിര

1. മലയാളനാട്ടിലെ ഹിന്ദുമത വിശ്വാസികളായ മങ്കമാരുടെ ഉത്സവം. ശിവ-ശക്തിസംയോഗത്തിന്റെ പൊരുളാണ് തിരുവാതിര. വ്രതത്തിന് പ്രാമുഖ്യമുളള ഉത്സവമാണിത്. ആര്‍ദ്രാവ്രതം (തിരുവാതിര നോമ്പ്) ധനുമാസത്തിലെ തിരുവാതിര നാളിനെ അടിസ്ഥാനമാക്കിയാണ്. തിരുവാതിര നക്ഷത്രം ശ്രീപരമേശ്വരന്റെ തിരുനാളാണെന്ന് വിശ്വസിക്കപ്പെടുന്നു. ശൈവമതക്കാര്‍ക്ക് പ്രാചീനകാലം മുതല്‍ക്കേ ധനുവിലെ തിരുവാതിര പുണ്യദിനമാണ്. ശൈവമതം പ്രബലമായിത്തീര്‍ന്ന ഏഴാം നൂറ്റാണ്ടോടു കൂടിയത്രെ തിരുവാതിര ആഘോഷത്തിന് പ്രാധാന്യം സിദ്ധിച്ചത്. സംഘകാലംതൊട്ടേ തിരുവാതിര ആഘോഷിച്ചുവരുന്നുവെന്നതിന് തെളിവുണ്ട്. തിരുവാതിര നാളില്‍ സ്ത്രീകള്‍ വൈഗാ നദിയില്‍ നീന്തി കുളിക്കുന്നതിനെപ്പറ്റി നല്ലാണ്ടുപനാരുടെ പരിപാടല്‍ എന്ന കൃതിയില്‍ പരാമര്‍ശമുണ്ട്.

പരമശിവനെ പുരുഷപ്രതീകമായും പാര്‍വതിയെ സ്ത്രീപ്രതീകമായും ശിവശക്തിമാരുടെ സപൃക്തതയെ ദാമ്പത്യത്തിന്റെ മാതൃകയായും അധ്യവസായം ചെയ്തിട്ടുളള ഒരു സങ്കല്പമാണ് കേരളത്തിലെ തിരുവാതിര. ഭര്‍ത്താവിന് നെടുനാളത്തെ ആയുരാരോഗ്യസമ്പത്തുണ്ടാകുന്നതിനും ഭാര്യമാരുടെ നെടുമംഗല്യപ്രാപ്തിക്കും വേണ്ടിയാണ് ആര്‍ദ്രാനുഷ്ഠാനം. പ്രാചീന കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും കൊണ്ടാടിയിരുന്ന ഈ അനുഷ്ഠാനോത്സവം ഏറെക്കുറെ ഭാരതപ്പുഴയുടേയും പെരിയാറിന്റേയും കരകളിലെ ഗ്രാമങ്ങളിലും വടക്കന്‍ കേരളത്തിലെ ഏതാനും ഭാഗങ്ങളിലും മാത്രമാണിപ്പോഴുളളത്.

വ്രതാനുഷ്ഠാനം തിരുവാതിര എന്ന നാളിനും ഏഴുദിവസം മുന്നേ ആരംഭിക്കുന്നു; ചില സ്ഥലങ്ങളില്‍ ഇത് പന്ത്രണ്ടു നാളത്തെ വ്രതമാണ്. ഈ ദിവസങ്ങളില്‍ ഏഴര വെളുപ്പിന് ഉണര്‍ന്ന് സ്ത്രീകള്‍ കൂട്ടം കൂട്ടമായി തിരുവാതിരപ്പാട്ടുകള്‍ പാടിയെത്തുകയും കുളത്തിലോ പുഴയിലോ തുടിച്ചു പാടിക്കുളിച്ച് ക്ഷേത്രാരാധന നടത്തി ഇലക്കുറിയും ചാന്തുമണിഞ്ഞ് വീട്ടിലെത്തുകയും ചെയ്യുന്നു. ചില സ്ഥലങ്ങളില്‍ മകയിരം നോമ്പുണ്ട്. മകയിരം നോമ്പ് മക്കളുടെ ക്ഷേമത്തെ ഉദ്ദേശിച്ചുള്ളതാണ്. മകയിരം നാളില്‍ കാച്ചില്‍, കിഴങ്ങ്, കൂര്‍ക്ക, കദളിപ്പഴം, നാളികേരം തുടങ്ങി എട്ടുവിധം സാധനങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന എട്ടങ്ങാടി നിവേദിക്കുന്നു. അന്ന് നെല്ലരിയാഹാരം പാടില്ല. ഗോതമ്പ്, ചാമ, കിഴങ്ങുകള്‍ എന്നിവയാണ് ആഹാരം. ഉച്ചയ്ക്ക് ഉടുത്തൊരുങ്ങി ഏതെങ്കിലും പ്രധാന വീട്ടില്‍ സ്ത്രീകള്‍ ഒത്തുചേരും; പാട്ടുപാടും; കൈകൊട്ടിക്കളിക്കും; ഊഞ്ഞാലാടും. ഊഞ്ഞാലാട്ടം തിരുവാതിരക്കാലത്തെ സ്ത്രീവിനോദമാണ്. തിരുവാതിര നോമ്പില്‍ നൂറ്റൊന്നു വെറ്റിലമുറുക്ക്, തുടിച്ചുകുളി, തിരുവാതിരച്ചമയം എന്നിവ പ്രധാനമാണ്.

കൂവപ്പൊടികൊണ്ടുണ്ടാക്കുന്ന പലഹാരം, ഇളനീര്, ചാമച്ചോറ്, വറുത്തുപ്പേരി, പഴം, തിരുവാതിരപ്പുഴുക്ക് എന്നിവയാണ് സാധാരണയായി കഴിക്കുന്നത്. കാച്ചില്‍, കിഴങ്ങ്, കൂര്‍ക്ക, നേന്ത്രക്കായ്, ചേന തുടങ്ങി പല സാധനങ്ങള്‍ ചേര്‍ത്താണ് തിരുവാതിരപ്പുഴുക്ക് ഉണ്ടാക്കുന്നത്.

തിരുവാതിര നോമ്പിനും നെടുമംഗല്യസങ്കല്പത്തിനും സമാനമായി ഉത്തര കേരളത്തില്‍ കാമപൂജയുണ്ട്. ശിവന്റെ നെറ്റിക്കണ്ണിലെ അഗ്നിയില്‍ വെന്തെരിഞ്ഞ കാമദേവന്റെ പുനര്‍ജന്മമാണ് മീനപ്പൂരോത്സവത്തിലെ കാമപൂജയിലൂടെ കൊണ്ടാടുന്നത്. നെടുമംഗല്യത്തിനായുള്ള പ്രത്യേക പ്രാര്‍ഥനകളുമുണ്ട്. നെടുമംഗല്യാനുഷ്ഠാനത്തിന്റെ ഭാഗമായി മലയാള സാഹിത്യത്തിന് കൈവന്ന നേട്ടങ്ങളാണ് തിരുവാതിരപ്പാട്ടുകളും മാരന്‍ പാട്ടുകളും ഊഞ്ഞാല്‍ പാട്ടുകളും.

'ധനുമാസത്തില്‍ / തിരുവാതിര

ഭഗവാന്‍ തന്റെ / തിരുനാളാണ്

ഭഗവത്യാര്‍ക്കു / തിരുനോല്‍മ്പാണ്

ഉണ്ണരുതേ / ഉറങ്ങരുതേ'

എന്നു തുടങ്ങുന്നു വള്ളുവനാട്ടിലെ തിരുവാതിരപ്പാട്ട്.

തിരുവാതിരയുടെ പുരാവൃത്തം ഇതാണ്: ദക്ഷപ്രജാപതിയുടെ ജാമാതാവാണ് ശിവന്‍. ശിവനോടൊത്തുള്ള മത്സരം കൊടുമ്പിരിക്കൊണ്ട് ദക്ഷന്‍ ഒരിക്കല്‍ ബൃഹസ്പതീസവനം എന്ന യാഗം നടത്തി. ശിവനെയോ മകള്‍ സതിയെയോ യാഗത്തിന് ക്ഷണിച്ചില്ല. ക്ഷണിച്ചില്ലെങ്കിലും പിതാവിന്റെ യാഗത്തില്‍ പങ്കുകൊള്ളേണ്ടത് പുത്രീധര്‍മമാണെന്ന് സതി കരുതി. ശിവന്‍ ആദ്യം തടഞ്ഞെങ്കിലും അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി. യാഗത്തിനു ചെന്ന മകളെ അച്ഛന്‍ അവഗണിച്ചു. അപമാനംകൊണ്ട് ദുഃഖിതയായ സതി ഒരു അഗ്നികുണ്ഡമുണ്ടാക്കി അതില്‍ ചാടി മരിച്ചു. തുടര്‍ന്ന് ശിവ നിയോഗത്താല്‍ വീരഭദ്രനും ഭദ്രകാളിയും കൂടി ദക്ഷയാഗം മുടക്കുകയും ദക്ഷനെ വധിക്കുകയും ചെയ്തു. പത്നീവിയോഗത്താല്‍ ദുഃഖിതനായി ശിവന്‍ ഹിമാലയത്തില്‍ തപസ്സാരംഭിച്ചു. ഇക്കാലത്താണ് ബ്രഹ്മാവില്‍ നിന്നും വരം നേടിയ താരകാസുരന്‍ മൂന്നുലോകങ്ങളും കീഴടക്കിയത്. ശിവന് പുത്രനായി ജനിച്ചിട്ട് ഏഴുനാള്‍ കഴിയാത്ത ഒരു ശിശുവിനു മാത്രമേ അവനെ നിഗ്രഹിക്കാന്‍ കഴിയൂ. ശിവനാകട്ടെ അനപത്യനാണിപ്പോള്‍. ഇന്ദ്രാദികളും ബ്രഹ്മാവും വൈകുണ്ഠത്തിലെത്തി മഹാവിഷ്ണുവിനെക്കണ്ട് ആലോചന നടത്തി. സതീദേവി പാര്‍വതി എന്ന പേരില്‍ ഹിമവാന്റെ പുത്രിയായി അവതരിച്ചിട്ടുണ്ട്. ഉഗ്രതപസ്വിയായിക്കഴിയുന്ന ശിവനെ ഭര്‍ത്താവായിക്കിട്ടാന്‍ അദ്ദേഹത്തിന്റെ അടുക്കല്‍ പരിചരിച്ചു കൊണ്ടിരിക്കുകയാണ് അവള്‍. ദേവന്മാര്‍ കാമനെ സമീപിച്ച് ശിവന് പാര്‍വതിയില്‍ അനുരാഗമുണ്ടാക്കിത്തീര്‍ക്കണമെന്ന് അപേക്ഷിച്ചു. ശിവതപസ്സിന് ഭംഗംവരുത്തുന്നത് കാമന്റെ നാശത്തിനിടയാക്കുമെന്നു കാമനറിയാം. ഏതായാലും നിര്‍ബന്ധത്തിനു വഴങ്ങി, കാമദേവന്‍ ശിവനുനേരേ കാമബാണങ്ങളെയ്തു. ശിവന്‍ ചഞ്ചല ചിത്തനായി; അരികെയുള്ള പാര്‍വതിയില്‍ പെട്ടെന്ന് അനുരക്തനായി. അടുത്തനിമിഷത്തില്‍ത്തന്നെ ശിവന്‍ കാമദേവനെ തന്റെ തൃക്കണ്ണിലെ അഗ്നിയില്‍ ചാമ്പലാക്കി. ദേവന്മാര്‍ ദുഃഖിതരായി; കാമപത്നിയായ രതീദേവി നിലവിളിച്ചു. കാമനില്ലെങ്കില്‍ ദാമ്പത്യമില്ലാതെ ഭൂമി ദൗര്‍ഭാഗ്യത്തിലാകും. പരിഹാരത്തിനായി സ്ത്രീപുരുഷന്മാര്‍ ശിവപാര്‍വതിമാരെ ധ്യാനിച്ച് വ്രതം അനുഷ്ഠിച്ചു തുടങ്ങി. കാമദഹനം നടന്ന സ്ഥലത്ത് നിന്നു കൊണ്ട് പാര്‍വതിയും തപസ്സുതുടങ്ങി. ഭക്തരില്‍ സന്തുഷ്ടനായ ശിവന്‍ കാമനെ ജീവിപ്പിച്ചു. ശിവന്‍ പാര്‍വതിയെ വിവാഹം ചെയ്തു. അവരുടെ വിവാഹം ധനുമാസത്തിലെ തിരുവാതിരനാളിലാണെന്ന് വിശ്വസിക്കപ്പെടുന്നു. കാമദേവന്റെ ജീവന്‍ തിരിച്ചു കിട്ടാനായി ദേവന്മാരും മറ്റും അനുഷ്ഠിച്ച വ്രതത്തിന്റെ ഓര്‍മയ്ക്കായിട്ടത്രെ തിരുവാതിരവ്രതം അനുഷ്ഠിക്കുന്നത്.

കാമദഹനം നടന്നപ്പോള്‍ ദുഃഖിതയായ രതീദേവിക്ക് ഭര്‍ത്തൃസമാഗമം ആശംസിച്ച് പാര്‍വതി വരം നല്കിയത്രെ. ആ പുനര്‍ലബ്ധിയുടെ ഓര്‍മയ്ക്കായിട്ടാണ് തിരുവാതിര കൊണ്ടാടുന്നതെന്നും വിശ്വാസമുണ്ട്. മറ്റൊരു കഥ കൃഷ്ണനേയും ഗോപസ്ത്രീകളേയും ആസ്പദിച്ചാണ്. ഗോപസ്ത്രീകള്‍ കൃഷ്ണനെ ഭര്‍ത്താവായിക്കിട്ടാന്‍ അതിരാവിലെ യമുനാനദിയില്‍ മുങ്ങിക്കുളിക്കുകയും മണ്ണുകൊണ്ട് കാര്‍ത്യായനീ വിഗ്രഹം ഉണ്ടാക്കി പൂജിക്കുകയും വ്രതമാചരിക്കുകയും ചെയ്തുവന്നതിന്റെ ഓര്‍മയ്ക്കായിട്ടാണ് തിരുവാതിരവ്രതമെന്നും വിശ്വസിക്കപ്പെടുന്നു.

(ദേശമംഗലം രാമകൃഷ്ണന്‍, സ.പ.)

2. ജ്യോതിഷ സംബന്ധമായ കാര്യങ്ങള്‍ക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളില്‍ ആറാമത്തേത്. രാശിചക്രത്തിലെ മൂന്നാം രാശിയായ മിഥുനത്തിലെ നക്ഷത്രമാണ് തിരുവാതിര. തീക്കനല്‍ പോലെ വെട്ടിത്തിളങ്ങുന്ന ഇത് ഒറ്റ നക്ഷത്രമാണ്. ആംഗലരൂപം ബീറ്റല്‍ ജ്യൂസ്. ജ്യോതിശ്ശാസ്ത്രത്തില്‍ α-ഒറിയോണിസ് (Alpha Orionis) എന്നാണറിയപ്പെടുന്നത്. ആര്‍ദ്ര എന്ന സംസ്കൃത നാമം മലയാളത്തില്‍ 'ആതിര'യായും ബഹുമാന സൂചകമായ 'തിരു' കൂട്ടിച്ചേര്‍ത്ത് 'തിരുവാതിര' ആയും മാറി. പരമശിവന്റെ നക്ഷത്രം എന്ന നിലയില്‍ ഇത് പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു.


രാശിചക്രത്തിലെ 66º40' മുതല്‍ 80º വരെയുള്ള മേഖലയിലാണ് തിരുവാതിര നിലകൊള്ളുന്നത്. ഈ നക്ഷത്രത്തിന്റെ ദേവന്‍ പരമശിവനും പക്ഷി ചകോരവും വൃക്ഷം കരിമരവും മൃഗം ശുനകിയുമാണ്. മനുഷ്യഗണത്തിലുള്‍പ്പെടുന്നു. ഊര്‍ധ്വമുഖ നക്ഷത്രമാണിത്. 'ഊണ്‍ നാള'ല്ലാത്തതിനാല്‍ മംഗളകര്‍മങ്ങള്‍ക്ക് നന്നല്ല. യുദ്ധം, ബന്ധനം, ശത്രുദമനം, വിഷക്രിയകള്‍, അഗ്നിക്രിയകള്‍, ഉച്ചാടനാദികര്‍മം എന്നിവയ്ക്ക് തിരുവാതിരദിനം നല്ലതാണ്. തിരുവോണ നക്ഷത്രവുമായി തിരുവാതിരയ്ക്ക് വേധമുണ്ട്. ഈ നാളില്‍ ജനിച്ചവര്‍ക്ക് ബുദ്ധികൂര്‍മത, സഹൃദയത്വം, ചഞ്ചല സ്വഭാവം, സഹനശക്തിക്കുറവ്, യുക്തിയുക്തമായുള്ള ചിന്ത തുടങ്ങിയ സ്വഭാവങ്ങള്‍ ഉണ്ടായിരിക്കുമെന്നാണ് ജ്യോതിഷികള്‍ അഭിപ്രായപ്പെടുന്നത്.


തിരുവാതിര നക്ഷത്ര മേഖലയില്‍ സൂര്യന്‍ സഞ്ചരിക്കുന്ന സമയമാണ് (മിഥുന മാസം സു.7-21 വരെ) തിരുവാതിര ഞാറ്റുവേല (ആര്‍ദ്രാ പ്രവേശം). ധനുമാസത്തിലെ തിരുവാതിര വിശേഷപ്രാധാന്യമര്‍ഹിക്കുന്നു. നോ: ധനു

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍