This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിമോത്തിക്കുള്ള ലേഖനങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിമോത്തിക്കുള്ള ലേഖനങ്ങള്‍

ക്രൈസ്തവ സഭാ ഭരണത്തേയും സഭയിലെ അച്ചടക്ക ക്രമത്തേയും പ്രതിപാദിച്ച് പൌലോസ് അപ്പോസ്തലന്‍ തന്റെ ശിഷ്യനായ തിമോത്തിക്ക് എഴുതിയ ലേഖനങ്ങള്‍. ബൈബിള്‍ പുതിയ നിയമത്തിലെ ഇരുപത്തിയേഴ് പുസ്തകങ്ങളില്‍ രണ്ട് പുസ്തകങ്ങള്‍ ഈ ലേഖനങ്ങളാണ്. പൌലോസ് തിമോത്തിക്കയച്ച കത്തുകളായിട്ടാണ് ഈ ലേഖനങ്ങള്‍ അറിയപ്പെടുന്നത്. എങ്കിലും ഇവ സഭയിലെ ഉന്നതാധികാരികള്‍ക്കായുള്ള പൊതു നിര്‍ദേശങ്ങള്‍ നല്കുന്നവയാണ്. തന്മൂലം ഈ ലേഖനങ്ങള്‍ അജപാലകര്‍ക്കുള്ള ലേഖനങ്ങള്‍ (Pastoral Epistles) ആയി കരുതപ്പെടുന്നു. ദേവാലയ ഭരണ സംബന്ധമായ അച്ചടക്കം പാലിക്കല്‍ (Ecclesiastical Diseriphine) ആണ് ഈ ലേഖനങ്ങളിലെ മുഖ്യ പ്രതിപാദ്യം.

എ.ഡി. 64-ല്‍ ഗ്രീസിലെ മാസിഡോണിയയില്‍ നിന്നുമാണ് പൗലോസ് ആദ്യലേഖനം തിമോത്തിക്ക് എഴുതിയത്. എഫേസൂസില്‍ സഭയുടെ പരിപൂര്‍ണ ചുമതല തിമോത്തിയില്‍ നിക്ഷിപ്തമായിരുന്നുവെന്ന് ഈ ലേഖനത്തില്‍ നിന്നു മനസ്സിലാക്കാം. എഫേസൂസിലെ ക്രൈസ്തവരെ നിയന്ത്രിക്കാനുള്ള പ്രായോഗിക നിര്‍ദേശങ്ങള്‍ ആദ്യത്തെ ലേഖനത്തിലുണ്ട്. പൗലോസ് പ്രസംഗിച്ച സുവിശേഷത്തില്‍ നിന്നു വിഭിന്നമായ പ്രബോധനങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ തിമോത്തിയോട് ഈ ലേഖനത്തില്‍ ആവശ്യപ്പെടുന്നു (1-തിമോ. 3-30). കൂടാതെ സമൂഹപ്രാര്‍ഥന, സഭാസമ്മേളനങ്ങളില്‍ സ്ത്രീകള്‍ പാലിക്കേണ്ട അച്ചടക്കം എന്നിവയെക്കുറിച്ചുള്ള നിര്‍ദേശങ്ങളും ലേഖനത്തിലുണ്ട്. മെത്രാന്മാരുടേയും ഡീക്കന്മാരുടേയും കടമകള്‍, അടിമകള്‍, വിധവകള്‍ തുടങ്ങിയവര്‍ക്കുണ്ടായിരിക്കേണ്ട ഗുണങ്ങള്‍ എന്നിവയെക്കുറിച്ചും ഈ ലേഖനത്തില്‍ പറയുന്നുണ്ട്. വ്യാജം പഠിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പും ഈ ലേഖനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എല്ലാ നിലകളിലും ജീവിക്കുന്ന വ്യക്തികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥനകളും യാചനകളും മധ്യസ്ഥ പ്രാര്‍ഥനകളും കൃതജ്ഞതാ സ്തോത്രങ്ങളും അര്‍പ്പിക്കപ്പെടണമെന്ന് പൗലോസ് അഭ്യര്‍ഥിക്കുന്നു. പുരുഷന്മാര്‍ കോപമോ കലഹമോ കൂടാതെ എല്ലായിടത്തും അവരുടെ പവിത്രമായ കരങ്ങള്‍ ഉയര്‍ത്തി പ്രാര്‍ഥിക്കണം. സ്ത്രീകള്‍ വസ്ത്രം ധരിക്കുന്നത് വിനയത്തോടും വിവേകത്തോടും ഉചിതമായ വിധത്തിലും ആയിരിക്കണം. മെത്രാന്‍ സ്ഥാനം ആഗ്രഹിക്കുന്ന വ്യക്തി ആക്ഷേപത്തിനതീതനും സംയമനം പാലിക്കുന്നവനും വിവേകിയും ബഹുമാന്യനും അതിഥിസല്‍ക്കാരപ്രിയനും യോഗ്യനായ പ്രബോധകനുമായിരിക്കണം. ഡീക്കന്മാര്‍ അസത്യവാദികളോ മദ്യാസക്തിക്ക് അധീനരോ ഹീനമായ ലാഭേച്ഛ ഉള്ളവരോ ആയിരിക്കരുത്. (പൌലോസ് ഈ ലേഖനം എഴുതിയ കാലത്ത് ക്രൈസ്തവ പുരോഹിതന്മാര്‍ ഉണ്ടായിരുന്നോ എന്ന കാര്യം സംശയമാണ്.) നന്നായി ഭരിക്കുന്ന സഭാധികാരികള്‍ ഇരട്ടി ബഹുമാനത്തിനര്‍ഹരാണ്.

പൗലോസ് തിമോത്തിക്ക് രണ്ടാമത്തെ ലേഖനം എഴുതുന്നത് 66-ല്‍ റോമിലെ കാരാഗൃഹത്തില്‍ കഴിയുന്ന സമയത്തായിരുന്നു. വ്യാജപ്രബോധകരോടു പടപൊരുതുവാനും പ്രതിബന്ധങ്ങളില്‍ നഷ്ടധൈര്യരാകാതെ വിശ്വാസത്തില്‍ ഉറച്ചുനില്ക്കാനും ക്രിസ്തുവിന്റെ ഉത്തമ പടയാളികളെപ്പോലെ കഷ്ടപ്പാടുകളില്‍ പങ്കുചേരാനും പൗലോസ് ഈ ലേഖനത്തിലൂടെ തിമോത്തിയെ ആഹ്വാനം ചെയ്യുന്നു.

(പ്രൊഫ. നേശന്‍ റ്റി. മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍