This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താറാവ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

താറാവ്

Duck

വളര്‍ത്തുപക്ഷി. അന്‍സെറിഫോമസ് (Anseriformes) പക്ഷിഗോത്രത്തില്‍പ്പെട്ട അനാട്ടിഡേ (Anatidae) കുടുംബത്തിന്റെ അനാറ്റിനേ (Anatinae) ഉപകുടുംബത്തില്‍പ്പെടുന്നു. ശാ.നാ. അനാസ് പ്ലാറ്റിറിങ്ക പ്ലാറ്റിറിങ്ക (Anas platyrhyncha platyrhyncha). എല്ലാ രാജ്യങ്ങളിലും താറാവുകളെ വളര്‍ത്തുന്നുണ്ട്. അമേരിക്ക, ഇംഗ്ലണ്ട്, ഹോളണ്ട്, ഹംഗറി, ഡെന്മാര്‍ക്ക്, കാനഡ എന്നിവിടങ്ങളിലെല്ലാം താറാവ് വളര്‍ത്തല്‍ ഒരു വ്യവസായമായി വികസിച്ചിട്ടുണ്ട്. ഇന്ത്യയില്‍ വളര്‍ത്തു പക്ഷികളില്‍ രണ്ടാം സ്ഥാനം താറാവിനാണ്; ഒന്നാം സ്ഥാനം കോഴിക്കും.

ഏതു പരിതഃസ്ഥിതിയിലും ജീവിക്കാന്‍ താറാവുകള്‍ക്കുകഴിയും. കരയും വെള്ളവും ഇടകലര്‍ന്ന പ്രദേശങ്ങളാണ് ഇവക്കിഷ്ടം. കരയിലും വെള്ളത്തിലുമായി ജീവിക്കുന്ന താറാവിന്റെ ശരീരത്തിന് തോണിയുടെ ആകൃതിയാണ്. വളര്‍ച്ചയെത്തിയ താറാവുകള്‍ക്ക് 30-60 സെ.മീ. നീളവും 0.5-7 കി.ഗ്രാം തൂക്കവുമുണ്ടായിരിക്കും. നീളം കൂടിയ കഴുത്ത്, വലുപ്പമേറിയ പരന്ന കൊക്ക് (ചുണ്ട്), നീളം കുറഞ്ഞ കാലുകള്‍, ചര്‍മബന്ധിത വിരലുകള്‍ എന്നിവ ഇവയുടെ സവിശേഷതകളാണ്. പാദത്തില്‍ ചര്‍മ ബന്ധമുള്ളതിനാലാണ് ഇവയുടെ നടത്തയ്ക്ക് പ്രത്യേകതയുള്ളത്. ചര്‍മബന്ധമുള്ള ഈ പാദങ്ങള്‍ ഇവയെ വളരെ വേഗം നീന്താന്‍ സഹായിക്കുന്നു. വലുപ്പമുള്ള പരന്ന കൊക്ക് ഒരു അരിപ്പപോലെ വര്‍ത്തിക്കുന്നു. വെള്ളത്തില്‍ മുങ്ങിത്തപ്പി കൊക്കിനുള്ളിലാക്കുന്ന ഇരയോടൊപ്പം കുറച്ചു വെള്ളവും വായ്ക്കകത്തേക്കു കടക്കും. കൊക്കിന്റെ വശങ്ങളിലായുള്ള സമാന്തര പ്ലേറ്റുകള്‍ ഇര പുറത്തേക്കു രക്ഷപ്പെടാതെ വെള്ളം പുറത്തേക്കു കളയുന്നതിനു സഹായിക്കുന്നു.

താറാവുകളുടെ ശരീരത്തിന്റെ വലുപ്പവുമായി താരതമ്യപ്പെടു ത്തുമ്പോള്‍ ചിറകുകള്‍ക്ക് വലുപ്പം കുറവാണ്. ശരീരത്തോട് ചേര്‍ന്നിരിക്കുന്ന ഇരു ചിറകുകളിലുമുള്ള പറക്കത്തൂവലുകള്‍ ഉടല്‍ ഭാഗത്തു നിന്ന് അല്പം പിന്നിലേക്ക് തള്ളിനില്ക്കുന്നു. ശരീരത്തിന്റെ എല്ലാ ഭാഗവും മറയത്തക്കവിധമാണ് തൂവലുകള്‍ ഉദ്ഭവിച്ചിരിക്കുന്നത്. എണ്ണമയമുള്ള തൂവലുകളും ത്വക്കിനടിയിലെ കട്ടിയായ കൊഴുപ്പു ശേഖരവും തണുത്ത ജലാശയങ്ങളില്‍ പോലും വളരെ നേരം നീന്തി ഇര തേടാന്‍ ഇവയെ സഹായിക്കുന്നു.

വര്‍ഷംതോറും താറാവിന്റെ തൂവലുകള്‍ കൊഴിഞ്ഞു പോയ ശേഷം പുതിയവ ഉണ്ടാകുന്നു. ശരത്കാലത്താണ് സാധാരണയായി തൂവലുകള്‍ കൊഴിയുന്നത്. ആണ്‍ താറാവുകളുടെ കോണ്‍ടൂര്‍ തൂവലുകള്‍ വര്‍ഷത്തില്‍ രണ്ടുതവണ കൊഴിയുക സാധാരണമാണ്. തൂവലുകള്‍ കൊഴിയുന്നതിനിടയ്ക്കുള്ള'ഹ്രസ്വ' കാലയളവിനെ 'എക്ളിപ്സ് പ്ളൂമേജ്' എന്നു പറയുന്നു.

താറാമുട്ടയ്ക്ക് 70-84 ഗ്രാം തൂക്കം വരും. കോഴിമുട്ടയേക്കാള്‍ 15-20 ഗ്രാം കൂടുതലാണിത്. പ്രതിവര്‍ഷം കോഴികളില്‍ നിന്നു ലഭിക്കുന്നതിനേക്കാള്‍ 40 മുതല്‍ 50 വരെ അധികം മുട്ടകള്‍ താറാവില്‍ നിന്നു ലഭിക്കും. താറാവുകള്‍ക്ക് അടയിരിക്കുന്ന സ്വഭാവമില്ലാത്തതിനാല്‍ ഇവയുടെ മുട്ട കോഴിമുട്ടകളോടൊപ്പം അടവച്ചോ ഇന്‍കുബേറ്ററിന്റെ സഹായത്താലോ വിരിയിച്ചെടുക്കുകയാണു പതിവ്. മുട്ട വിരിയാന്‍ 28 ദിവസം ആവശ്യമാണ്. അടവയ്ക്കുന്ന കോഴിക്ക് ചെള്ള്, പേന്‍ തുടങ്ങിയ പരാദങ്ങളുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ മൂന്നാഴ്ച വരെ തള്ളക്കോഴിയുടെ കൂടെ വളരാനനുവദിക്കുന്നു. ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തുന്നതുപോലെ കൂടുതല്‍ താറാവിന്‍ കുഞ്ഞുങ്ങളെ ഡീപ്പ്ലിറ്റര്‍ രീതിയില്‍ നിര്‍മിച്ച കൂടുകളില്‍, ബ്രൂഡറില്‍, നാല് ആഴ്ച വരെ കൃത്രിമമായി ചൂട് നല്കി വളര്‍ത്താം. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക് ആദ്യത്തെ ആഴ്ച 32ºCഉം തുടര്‍ന്നുള്ള ആഴ്ചതോറും 3ºC വീതവും ചൂട് കുറച്ച് നിയന്ത്രിക്കണം. ഒരു താറാവിന്‍ കുഞ്ഞിന് ശരാശരി രണ്ട് വാട്സ് എന്ന തോതില്‍ താറാവിന്‍ കൂട്ടില്‍ പ്രകാശിക്കുന്ന ബള്‍ബുകളുണ്ടായിരിക്കേണ്ടതാണ്. കൂട്ടില്‍ തീറ്റപ്പാത്രങ്ങളും വെള്ളപ്പാത്രങ്ങളും വേണ്ടത്ര ഉയരത്തില്‍ ക്രമീകരിച്ചിരിക്കണം. കുഞ്ഞുങ്ങള്‍ക്ക് 36 മണിക്കൂര്‍ കഴിഞ്ഞാല്‍ തീറ്റ നല്കാം. നാല് ആഴ്ചകള്‍ക്കുശേഷം കുഞ്ഞുങ്ങളെ വേറെ കൂടുകളിലേക്കു മാറ്റാം. കൂടുകളിലിട്ടു വളര്‍ത്തുന്നവയ്ക്ക് പൊടിത്തീറ്റ, തിരിത്തീറ്റ, നുറുങ്ങുതീറ്റ എന്നിവ കൊടുക്കാം.

താറാവുകളെ പ്രധാനമായും മൂന്ന് വിഭാഗങ്ങളായി തിരിക്കാം. മാംസത്തിനുള്ളവ, മുട്ടയ്ക്കുള്ളവ, അലങ്കാരത്തിനുള്ളവ. ഇന്ത്യ യില്‍ മുട്ടയ്ക്കു വേണ്ടിയുള്ള ഇനങ്ങളെയാണ് കൂടുതലായും വളര്‍ത്തുന്നത്. സില്‍വാട്ട്മേതെ, നാഗേശ്വരി, ഇന്ത്യന്‍ റണ്ണര്‍, കാക്കി ക്യാംബെല്‍ എന്നിവയാണ് ഇവയില്‍ പ്രധാനപ്പെട്ടവ. ശരീരത്തിന് ഇളം തവിട്ടു നിറവും തൂവലുകളുടെ അഗ്രത്തിന് കറുപ്പുനിറവും മഞ്ഞ ചുണ്ടുകളുമുള്ള 'സില്‍വാട്ട്മേതെ' എന്നയിനം താറാവുകളെയാണ് സാധാരണയായി ഇന്ത്യയിലെമ്പാടും വളര്‍ത്തുന്നത്. പൂര്‍ണ വളര്‍ച്ചയെത്തിയ താറാവുകളുടെ കഴുത്തിനും തലയ്ക്കും നീല നിറമായിരിക്കും. ഈ ഇനം താറാവ് വര്‍ഷത്തില്‍ ശ.ശ. 80-150 മുട്ടകളിടും. വെളുപ്പു നിറമുള്ള മുട്ടയ്ക്ക് 56 ഗ്രാം വരെ തൂക്കമുണ്ടായിരിക്കും.'കാക്കി ക്യാംബെല്‍' ആണ് ആദായകരമായ മുട്ടയുത്പാദന ശേഷിയുള്ള മറ്റൊരിനം താറാവ്. ഈ ഇനത്തില്‍പ്പെട്ട ആണ്‍ താറാവിന്റെ കഴുത്തിനും മുതുകിനും കറുത്ത നിറവും പെണ്‍ താറാവിന്റേതിന് കാക്കി നിറവുമാണ്. ഒരു വയസ്സാകുമ്പോഴേക്കും കാക്കിനിറം മാറി ചാരനിറമാകുന്നു. ആറാം മാസം മുതല്‍ മുട്ടയിടുമെങ്കിലും രണ്ടുവര്‍ഷത്തിനുശേഷമേ കൂടുതല്‍ മുട്ട ലഭിക്കുകയുള്ളൂ. വെള്ള നിറത്തിലുള്ള മുട്ടകള്‍ക്ക് 55-70 ഗ്രാമോളം തൂക്കം വരും. നാഗേശ്വരി വര്‍ഗത്തിന്റെ മുതുകിനും ഉടലിന്റെ അടിഭാഗത്തിനും കറുപ്പുനിറമായിരിക്കും. മാറിടവും കഴുത്തും വെള്ളയും. ഇവ വര്‍ഷത്തില്‍ 80-150 വരെ മുട്ടകളിടുന്നു. മുട്ടകള്‍ക്ക് ഇളം നീല നിറമാണ്. പ്രായപൂര്‍ത്തിയെത്തിയ നാഗേശ്വരി വര്‍ഗം താറാവിന് രണ്ട് കി.ഗ്രാം വരെ തൂക്കമുണ്ടായിരിക്കും.

ഇന്ത്യന്‍ റണ്ണര്‍ വര്‍ഗത്തില്‍പ്പെട്ട താറാവുകള്‍ പ്രതിവര്‍ഷം 314-335 വരെ മുട്ടകളിടുന്നു. പ്രതികൂല പരിതസ്ഥിതികളെ അതിജീവിക്കുന്നതിനുള്ള കഴിവാണ് ഇവയുടെ മുഖ്യ സവിശേഷത. നീളം കൂടി സിലിന്‍ഡറാകൃതിയിലുള്ള ശരീരത്തിന്റെ ഏറ്റവും പിന്നിലായിട്ടാണ് ഇവയുടെ കാലുകളുടെ സ്ഥാനം. മറ്റു താറാവുകളെ അപേക്ഷിച്ച് ഇവയ്ക്ക് നിറയെ തൂവലുകളുണ്ടായിരിക്കും. ഇവയുടെ നീളം കൂടിയ കഴുത്താണ് ആകര്‍ഷകം. നീളം കുറഞ്ഞ മാറിടം, വലുപ്പം കുറഞ്ഞ വയര്‍, താരതമ്യേന ചെറിയ ചിറകുകള്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍.

കാക്കി ക്യാംബെല്‍ വര്‍ഗം താറാവുകളെ ഇംഗ്ളണ്ടില്‍ നിന്നാണ് ഇന്ത്യയില്‍ കൊണ്ടുവന്നു വളര്‍ത്താനാരംഭിച്ചത്. 1971-ല്‍ നിരണത്തെ സര്‍ക്കാര്‍ താറാവുവളര്‍ത്തല്‍കേന്ദ്രത്തില്‍ ഈ വര്‍ഗത്തില്‍പ്പെട്ട താറാവു കുഞ്ഞുങ്ങളെ കൊണ്ടുവന്നു വളര്‍ത്താന്‍ തുടങ്ങി. കേരളത്തിലെ ജലാശയങ്ങളിലെ പ്രത്യേകിച്ച് കുട്ടനാടന്‍ പ്രദേശങ്ങളിലെ ആഫ്രിക്കന്‍ പായല്‍ കാക്കി ക്യാംബെല്‍ ഇനം താറാവുകള്‍ ഭക്ഷിക്കും എന്ന സവിശേഷത ഇവയെ വന്‍ തോതില്‍ വളര്‍ത്താന്‍ താറാവുകര്‍ഷകരെ പ്രേരിപ്പിച്ചു. വര്‍ധിച്ച മുട്ടയുത്പാദനശേഷിയും നല്ല വെള്ളനിറവും ഉള്ള കാക്കി ക്യാംബെല്‍ ഇനങ്ങളെ അധികം താമസിയാതെ തന്നെ കേരളത്തില്‍ വികസിപ്പിച്ചെടുത്തു. കാക്കി ഇനങ്ങളേക്കാള്‍ ഇരുണ്ടനിറമാണ് ഡാര്‍ക്ക് ക്യാംബെല്‍ താറാവിനങ്ങള്‍ക്ക്.

മാസ്കോവി ഇനം താറാവുകള്‍ മാത്രമേ അടയിരുന്ന് മുട്ട വിരിയിക്കാറുള്ളൂ. ഏഴ് മാസത്തില്‍ കൂടുതല്‍ പ്രായമുള്ള താറാവിന്റെ സാമാന്യം വലുപ്പമുള്ള മുട്ടകളാണ് അടവയ്ക്കാനായി തിരഞ്ഞെടുക്കുന്നത്. ഹാര്‍ഡുബോര്‍ഡു പെട്ടിയിലോ വീഞ്ഞപ്പെട്ടിയിലോ മുട്ട അടവയ്ക്കാം. ഉണങ്ങിയ പുല്ലോ വയ്ക്കോലോ ഉമിയോ അറക്കപ്പൊടിയോ പെട്ടിക്കടിയില്‍ വിരിച്ച് അടവയ്ക്കാനായി തയ്യാറാക്കുന്നു. ഇതിനുള്ളില്‍ തീറ്റയ്ക്കും വെള്ളത്തിനും ആവശ്യമായ പാത്രങ്ങളും വച്ചിരിക്കണം. അടവച്ചശേഷം പെട്ടി മൂടിവയ്ക്കണം. 28 ദിവസമാകുമ്പോഴേയ്ക്കും മുട്ട വിരിയുന്നു. ഇന്‍കുബേറ്ററില്‍ വച്ചും മുട്ട വിരിയിക്കാം. കുഞ്ഞുങ്ങളെ ലിംഗനിര്‍ണയം നടത്തി വെവ്വേറെ സ്ഥലങ്ങളില്‍ വളരാന്‍ അനുവദിക്കുന്നു.

സങ്കരവര്‍ഗോത്പാദനത്തിലൂടെ ഓജസ്സുള്ള താറാവിനങ്ങളെ ഉത്പാദിപ്പിക്കാന്‍ കഴിയും. വര്‍ധിച്ച ഊര്‍ജസ്വലത, വളര്‍ച്ചാ നിരക്ക്, ജീവനക്ഷമത, പ്രത്യുത്പാദനക്ഷമത എന്നിവ സങ്കരവര്‍ഗത്തിന്റെ മേന്മകളാണ്. പകല്‍സമയത്തിന്റെ ദൈര്‍ഘ്യം കൂടുന്നതനുസരിച്ച് ഇവയുടെ മുട്ടയുത്പാദനവും വര്‍ധിക്കും. അതിനാല്‍ 14-16 മണിക്കൂര്‍ കൃത്രിമ വെളിച്ചം നല്കി ഇവയെ വളര്‍ത്തിവരുന്നു.

മിക്കവാറും എല്ലാ താറാവുകളും രാവിലെ ഏഴുമണിക്കു മുമ്പേ മുട്ടയിടുന്നു. ഈ സമയത്തുതന്നെ മുട്ടകള്‍ ശേഖരിക്കുന്നതാണ് ഉത്തമം. മുട്ടകള്‍ ശേഖരിക്കാന്‍ വൈകിയാല്‍ മുട്ടത്തോടിലുള്ള സുഷിരങ്ങളില്‍ക്കൂടി രോഗാണുക്കള്‍ അവയ്ക്കുള്ളില്‍ പ്രവേശിക്കാനിടയാകും. അഴുക്കു പുരണ്ട മുട്ടകള്‍ ശേഖരിച്ചയുടനെ 27-38ബ്ബഇ ഊഷ്മാവുള്ള വെള്ളത്തില്‍ പെട്ടെന്നു കഴുകി വൃത്തിയാക്കണം. വിരിയിക്കാനുള്ള മുട്ടകള്‍ 12.8ബ്ബഇ-ല്‍ സൂക്ഷിക്കണം. വീതി കുറഞ്ഞ ഭാഗം താഴേയ്ക്കാക്കിയാണ് മുട്ടകള്‍ സൂക്ഷിക്കുന്നത്.

ഓര്‍പിങ്ടണ്‍, പെക്കിന്‍സ്, വൈറ്റ് പെക്കിന്‍സ്, എയില്‍ സ്ബെറി, മസ്കോവി, പെരെന്നന്‍, വൈറ്റ് ടേബിള്‍ ഡക്ക്, റോയല്‍ വെല്‍ഷ് ഹാള്‍ക്വിന്‍, മാഗ്പൈ തുടങ്ങിയവയാണ് പ്രധാന ഇറച്ചി താറാവുകള്‍.

കാഴ്ചയ്ക്ക് ഭംഗിയുള്ളതും ധാരാളം വെളുത്ത മുട്ടകളിടുന്നതും രുചികരമായ മാംസം നല്കുന്നതുമായ ഓര്‍പിങ്ടണ്‍ ഇനം താറാവുകള്‍ അഞ്ച് വ്യത്യസ്ത നിറങ്ങളില്‍ കാണപ്പെടുന്നുണ്ട്. ബ്ലാക്ക് കയുഗ, ബ്ലാക്ക് ഈസ്റ്റ് ഇന്ത്യന്‍, ഡീകോയ്, കൂയ്, കാലി, മിഗ്നോണ്‍, മന്‍ഡാറിന്‍, കരോലിന, വിഡ്ജിയോണ്‍, ഷോവല്ലെര്‍, പിന്‍ടെയിന്‍ തുടങ്ങിയവയാണ് കൌതുകവര്‍ഗത്തില്‍പ്പെട്ട താറാവിനങ്ങള്‍.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%BE%E0%B4%B1%E0%B4%BE%E0%B4%B5%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍