This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തളി ശിവക്ഷേത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തളി ശിവക്ഷേത്രം

കേരളത്തിലെ ഒരു ക്ഷേത്രം. കോഴിക്കോട് ജില്ലയില്‍ കോഴിക്കോട് നഗരത്തില്‍ സ്ഥിതിചെയ്യുന്നു. പ്രധാന പ്രതിഷ്ഠ ശിവന്‍. കോഴിക്കോട്ട് സാമൂതിരിപ്പാടിന്റെ മുഖ്യ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇത്. ദര്‍ശനം കിഴക്ക്. ഇതിന്റെ ചുറ്റമ്പലത്തില്‍ പടിഞ്ഞാറു ദര്‍ശനമായി ശ്രീകൃഷ്ണക്ഷേത്രവും ഉണ്ട്. ഈ രണ്ട് ക്ഷേത്രങ്ങള്‍ക്കും പ്രത്യേകം കൊടിമരമുണ്ട്. ശിവന് ഉപദേവതകളായി തന്ത്രി പൂജിച്ചിരുന്ന തേവാരം ഗണപതി, തളി ഗണപതി, ഭഗവതി, ശാസ്താവ്, നരസിംഹം, സാമൂതിരിപ്പാടിന്റെ തേവാരം ഭഗവതി, നാഗരാജാവ്, ക്ഷേത്രം കാവല്‍ക്കാരന്‍, എരിഞ്ഞുപുരാന്‍ എന്നീ വിഗ്രഹങ്ങളുണ്ട്. ശ്രീകൃഷ്ണന് ഉപദേവതയായി വിളയനാട്ട് ഭഗവതിയുമുണ്ട്. തേവാരം ഗണപതിക്ക് അപ്പമാണ് പ്രധാന വഴിപാട്. പരശുരാമന്‍ തപശ്ശക്തിയാല്‍ പ്രത്യക്ഷപ്പെടുത്തിയ ഉമാമഹേശ്വരന്മാരെ ശക്തി പഞ്ചാക്ഷരി ധ്യാനരൂപത്തില്‍ തളിക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചു എന്നൊരു ഐതിഹ്യമുണ്ട്. ഗണപതിയെ പ്രതിഷ്ഠിച്ചത് നാറാണത്തു ഭ്രാന്തന്‍ ആണെന്നാണ് ഐതിഹ്യം.

തളിക്ഷേത്രത്തിലെ 'രേവതിപട്ടത്താനം' എന്ന പണ്ഡിത പരീക്ഷ പഴയ കേരളത്തില്‍ പ്രസിദ്ധമായിരുന്നു. രേവതിപട്ടത്താനത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങള്‍ ഇപ്രകാരമാണ്. ക്ഷേത്രത്തിലെ മൂസ്സതുമാരുടെ സഹായത്തോടെ പന്തലായിനിക്കൊല്ലത്തെ കോലസ്വരൂപത്തിന്റെ ശാഖയിലെ ഒരു തമ്പുരാന്‍ ബ്രാഹ്മണവേഷത്തില്‍ സാമൂതിരി കോവിലകത്ത് കടന്നുകൂടിയെന്നും കോവിലകത്തെ ഒരു തമ്പുരാട്ടി ഈ ബ്രാഹ്മണനെ കണ്ട് മോഹിച്ചുവെന്നും തിരുവിളയനാട്ടു കാവിലെ ഉത്സവത്തിരക്കില്‍ രണ്ടുപേരും പന്തലായനി കൊല്ലത്തേക്ക് ഒളിച്ചോടിയെന്നും ഇതറിഞ്ഞ സാമൂതിരി ആ തമ്പുരാട്ടിയെ വംശത്തില്‍ നിന്ന് പുറന്തള്ളിയെന്നും പറയപ്പെടുന്നു. സാമൂതിരിപ്പാട് കോലത്തുനാട് ആക്രമിക്കാന്‍ സൈന്യത്തെ അയച്ചപ്പോള്‍ കോലത്തിരി അനന്തരവന്റെ കുറ്റം സമ്മതിച്ച് സന്ധിക്ക് തയ്യാറായെന്നും സാമൂതിരി ആവശ്യപ്പെട്ട പ്രകാരം പന്തലായിനി ഉള്‍പ്പെട്ട നാടും തളിപ്പറമ്പു ക്ഷേത്രത്തിലെ കോയ്മ സ്ഥാനവും സാമൂതിരിക്ക് വിട്ടുകൊടുത്തു എന്നും തിരിച്ചുവന്ന സാമൂതിരി മൂസ്സതുമാര്‍ ബ്രാഹ്മണരാണെങ്കിലും അവരെ ക്ഷേത്ര ഊരാണ്മ സ്ഥാനത്തു നിന്ന് ഒഴിവാക്കിയപ്പോള്‍ അവര്‍ പട്ടിണിവ്രതം അനുഷ്ഠിച്ചു മരിച്ചുവെന്നും ഇത് ബ്രഹ്മഹത്യയായി ദേവപ്രശ്നക്കാര്‍ വിധിച്ചതിനെത്തുടര്‍ന്ന് അതിന് പ്രായശ്ചിത്തമായി സാമൂതിരിപ്പാട് ബ്രാഹ്മണഭോജനവും വിദ്വത്സദസ്സും ആരംഭിച്ചുവെന്നും ആ സദസ്സാണ് രേവതി പട്ടത്താനം എന്നും കരുതപ്പെടുന്നു. ബാലഹത്യാദോഷം നീക്കാനാണ് പട്ടത്താനം ആരംഭിച്ചതെന്ന മറ്റൊരു വിശ്വാസവും നിലവിലുണ്ട്. തിരുന്നാവായ യോഗക്കാരുടെ നിര്‍ദേശമനുസരിച്ചാണ് പട്ടത്താനം തുടങ്ങിയതെന്ന് മൂന്നാമതൊരു അഭിപ്രായവുമുണ്ട്.

തളി ശിവക്ഷേത്രം

തുലാമാസത്തിലെ തിരുവാതിര നാളിന് ഏഴുദിവസം മുമ്പാണ് പട്ടത്താനസദസ്സ് ആരംഭിക്കുന്നത്. അതിന് ചെവിയന്നൂര്‍ ഭട്ടയോഗം മുതല്‍ കോതമംഗലം ഭട്ടയോഗം വരെയുള്ളവരാണ് ക്ഷണിക്കപ്പെടുന്നത്. തളിക്ഷേത്രത്തിന്റെ വാതില്‍മാടത്തിലെ ഇടവും വലവുമുള്ള ഉയര്‍ന്നു വിശാലമായ വാതില്‍മടത്തറകളിലാണ് പണ്ഡിതസദസ്സ് കൂടിയിരുന്നത്. തെക്കേ വാതില്‍മാടത്തില്‍ തെക്കേ അറ്റത്ത് പ്രഭാകരമീമാംസ, അതിനു വടക്കുഭാഗത്ത് ഭട്ടമീമാംസ, വടക്കേ വാതില്‍മാടത്തില്‍ വടക്കേ അറ്റത്ത് വ്യാകരണം, അതിനു തെക്കുഭാഗത്ത് വേദാന്തം. ഇതിനായി നാല്വിളക്കും കത്തിച്ചുവയ്ക്കും. കൂടാതെ ഗണപതിക്കും ഉണ്ടായിരിക്കും ഒരു വിളക്ക്. 150 വിദ്വാന്മാര്‍ വരെ ഈ 'തളിയില്‍ത്താന'ത്തിന് എത്തിയിരുന്നു. ഒരു തവണ താനത്തില്‍ വിജയിക്കുന്ന ആള്‍ക്ക് മരണം വരെ കിഴി വാങ്ങാമെന്നായിരുന്നു വ്യവസ്ഥ. പേരു വായിക്കുമ്പോള്‍ ആവണപ്പലകയില്‍ പടിഞ്ഞാട്ട് തിരിഞ്ഞിരിക്കണം. ആദ്യകാലത്ത് കിഴിയില്‍ 51 പണമാണുണ്ടായിരുന്നതെങ്കിലും പിന്നീട് കിഴി ഒരു ചടങ്ങു മാത്രമായി മാറി. ഇടയ്ക്ക് വിദേശാക്രമണം മൂലം കുറേക്കാലം പട്ടത്താനം നിലച്ചിരുന്നു. അതിനുമുമ്പ് പയ്യൂര്‍ പട്ടേരിമാര്‍ ആയിരുന്നു അധ്യക്ഷന്മാര്‍ എന്നാണ് അറിവ്. മനോരമത്തമ്പുരാട്ടിയുടെ പുത്രന്‍ ശക്തന്‍ സാമൂതിരി 1031-ല്‍ വീണ്ടും പട്ടത്താനം ആരംഭിച്ചപ്പോള്‍ ഷൊര്‍ണൂരിനടത്തു മുണ്ടായയിലെ തച്ചരത്ത് പട്ടേരി ആയിരുന്നു അധ്യക്ഷന്‍. ഈ കുടുംബം അന്യംനിന്ന് കൂടല്ലൂര്‍ ഇല്ലത്തില്‍ ലയിച്ചപ്പോള്‍ കൂടല്ലൂരിന് അധ്യക്ഷ പദവി കിട്ടി. 1109 വരെ പട്ടത്താനം നിലനിന്നിരുന്നു. അവസാനകാലത്ത് പട്ടത്താനം വെറും ഒരു ചടങ്ങായിത്തീര്‍ന്നു. പട്ടത്താനം നടത്തിയിരുന്ന കാലത്താണ് സാമൂതിരിയുടെ വിദ്വത് സദസ്സില്‍ പതിനെട്ടരക്കവികള്‍ ബഹുമാനിതരായിരുന്നതെന്നു കരുതിവരുന്നു. പയ്യൂര്‍ പട്ടേരിമാര്‍ എട്ടുപേരും, തിരുപ്പറക്കാര്‍ അഞ്ചുപേരും, മുല്ലപ്പള്ളി പട്ടേരി, ചേന്നാസ്, കാക്കശ്ശേരി, ഉദ്ദണ്ഡ ശാസ്ത്രികള്‍, പുനത്തു നമ്പൂതിരി എന്നിവരാണ് പതിനെട്ടരക്കവികള്‍ എന്നാണ് നിഗമനം.

ഉദ്ദണ്ഡശാസ്ത്രികള്‍ കേരളത്തിലെത്തിയത് തളിക്ഷേത്രത്തി ലെ പട്ടത്താനത്തില്‍ പങ്കെടുക്കാനായിരുന്നു. ഇദ്ദേഹം 12 വര്‍ഷ ത്തോളം സാമൂതിരിയുടെ സദസ്സില്‍ അംഗമായിരുന്നു. മഹാപണ് ഡിതനായിരുന്ന ഇദ്ദേഹത്തെ കാക്കശ്ശേരി പട്ടത്താനത്തില്‍ തോല്പിച്ചു എന്ന ഐതിഹ്യം പ്രസിദ്ധമാണ്.

തളിക്ഷേത്രത്തില്‍ രണ്ട് കുളങ്ങളുണ്ട്. വടക്കുഭാഗത്തുള്ള പഴയ കുളത്തിനടുത്തു കൂടി തീയ്യന്‍ കടന്നു പോയതിനാല്‍ അശുദ്ധമായെന്നു വിധിച്ച് ക്ഷേത്രം അടച്ചിട്ടതിനെത്തുടര്‍ന്ന് പരിഹാരമായി ബ്രിട്ടിഷ് അധികാരികള്‍ അവരുടെ ചെലവില്‍ കുഴിപ്പിച്ചു കൊടുത്തതാണ് അകത്തെ കുളം. വിഷുസംക്രമദിനത്തില്‍ ഉത്സവത്തിന് കൊടിയേറി എട്ടുദിവസം നീണ്ടുനില്ക്കുന്നതാണ് ഇവിടത്തെ ഉത്സവം.

(പ്രൊഫ. കെ.എസ്. നാരായണപിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍