This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം

കേരളത്തിലെ ഒരു പ്രാചീന ക്ഷേത്രം. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ഇവിടത്തെ പ്രധാന പ്രതിഷ്ഠ രാജരാജേശ്വരന്റേതാണെന്നു കരുതപ്പെടുന്നു. സദാശിവ പ്രതിഷ്ഠയാണെന്നും വ്യാഴപ്രതിഷ്ഠയാണെന്നും പക്ഷാന്തരങ്ങളുണ്ട്. ശൈവവൈഷ്ണവസങ്കല്പങ്ങള്‍ കൂടിച്ചേര്‍ന്ന ആരാധനാമൂര്‍ത്തിയാണ് അതെന്നും അഭിപ്രായമുണ്ട്. തൃച്ചംബരം ക്ഷേത്രത്തില്‍ നിന്ന് ശ്രീകൃഷ്ണന്‍ എഴുന്നള്ളുന്ന അവസരത്തില്‍ ഇവിടത്തെ മൂര്‍ത്തിയെ ശങ്കരനാരായണനായി സങ്കല്പിച്ച് ആരാധിച്ചുവരുന്നു. ശിവനെന്ന സങ്കല്പം മുഖ്യമാണെങ്കിലും കൂവളപ്പൂവ് ഈ ക്ഷേത്രത്തില്‍ പൂജയ്ക്ക് എടുക്കുന്നതിനു വിലക്കുണ്ട്.

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം

പ്രധാന മൂര്‍ത്തിയായ ശങ്കരനാരായണനു പുറമേ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യന്‍, മഹാകാളന്‍, നന്ദികേശന്‍, പാര്‍വതി, യക്ഷി, വൃഷദന്‍, പുറത്ത് ഭൂതനാഥന്‍, ചിറവക്കില്‍ ശ്രീകൃഷ്ണന്‍ എന്നീ പ്രതിഷ്ഠകളും ഇവിടെയുണ്ട്.

ശിവരാത്രിയും വിഷുവും ഇവിടെ വിശേഷദിവസങ്ങളാണ്. ബ്രാഹ്മണസ്ത്രീകള്‍ക്ക് ക്ഷേത്രത്തിനകത്തു പ്രവേശനമില്ല. മറ്റു സ്ത്രീകള്‍ തിരുവത്താഴ പൂജയ്ക്കുശേഷം അകത്തു കയറി തൊഴുന്നു. ചുറ്റമ്പലത്തിനകത്ത് നെയ്വിളക്ക് മാത്രമേ കത്തിക്കാറുള്ളൂ.

ശതസേനന്‍ കാമധേനുവിനെ കറന്നെടുത്ത പാലുകൊണ്ട് കഴുകി ശുദ്ധീകരിച്ച് പ്രതിഷ്ഠിച്ച ഒരു വിഗ്രഹമാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ എന്ന് ഒരു ഐതിഹ്യം പറയുന്നു. ഋഷിമാര്‍ ആദിത്യനെ കടഞ്ഞെടുത്തപ്പോള്‍ കിട്ടിയ ചൂര്‍ണം കൂട്ടിക്കുഴച്ചു നിര്‍മിച്ച മൂന്ന് ശിവലിംഗങ്ങള്‍ ബ്രഹ്മാവ് കൈവശപ്പെടുത്തിയെന്നും പാര്‍വതി ശിവനെക്കൊണ്ട് ആ വിഗ്രഹങ്ങള്‍ യാചിച്ചു വാങ്ങിയെന്നും അവ മാന്ധാതാവും മുചുകുന്ദനും വാങ്ങി പ്രതിഷ്ഠിച്ചുവെന്നും ഇവര്‍ ശിവപ്രീതി നേടി സായൂജ്യമടഞ്ഞപ്പോള്‍ ശിവലിംഗങ്ങള്‍ അപ്രത്യക്ഷമായെന്നും തന്ത്രിയായ അഗസ്ത്യന്റെ ഉപദേശമനുസരിച്ച് ശതസേനന്‍ പുതിയ ശിവലിംഗം പ്രതിഷ്ഠിച്ചെന്നും ആണ് മറ്റൊരു ഐതിഹ്യം.

തളിപ്പറമ്പ് തൃക്കോവില്‍ നിര്‍മിച്ചത് രാമഘടകമൂഷികന്റെ വംശത്തിലെ ചന്ദ്രകേതനരാജാവിന്റെ പുത്രനായ സുതസേനനാണ് എന്ന് മൂഷികവംശത്തില്‍ പറഞ്ഞിരിക്കുന്നു. അദ്ദേഹം അവിടെ രാജരാജേശ്വരനെ പ്രതിഷ്ഠിക്കുകയും ചെയ്തുവത്രേ. പഴയ പെരിഞ്ചെല്ലൂര്‍ ഗ്രാമത്തിലെ തളിക്ഷേത്രം തന്നെയാണ് രാജരാജേശ്വര ക്ഷേത്രമെന്നും കരുതപ്പെടുന്നു. ഒരുപക്ഷേ, ആ പഴയ ക്ഷേത്രം ശതസേനന്‍ പുതുക്കിപ്പണിതതായിരിക്കാം.

ക്ഷേത്ര ഊരാളന്മാര്‍ 64 ഇല്ലങ്ങളില്‍പ്പെട്ടവരായിരുന്നു. ഇവരില്‍ നാല് ഇല്ലക്കാര്‍ മതംമാറിയെന്നും പറയപ്പെടുന്നു. ക്ഷേത്രത്തില്‍ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ കൂട്ടമണി അടിക്കുമ്പോള്‍ സഹായിക്കാനായി മുസ്ളിങ്ങള്‍ക്ക് പ്രവേശിക്കാമെന്ന് വ്യവസ്ഥയുണ്ട്. പത്തില്ലക്കാരായ പട്ടേരിമാരായിരുന്നു ക്ഷേത്രഭരണം നടത്തിയിരുന്നത്. ഭരണത്തിന് നായരെ ബ്രാഹ്മണരാക്കി അവരോധിക്കുന്ന പതിവുണ്ടായിരുന്നു. അങ്ങനെ അവരോധിക്കപ്പെടുന്നയാള്‍ ഊരരശു കൈമള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.

ഈ ക്ഷേത്രത്തിലെ 'കൊട്ടുംപുറം' പ്രസിദ്ധമായിരുന്നു. ക്ഷേത്രത്തിലെ അത്താഴപൂജ കഴിഞ്ഞ് മേല്‍ശാന്തി ചാക്യാന്മാരുടേയും പാഠകക്കാരുടേയും ശിരസ്സില്‍ ശിരോലങ്കാരം അണിയിക്കുന്ന ഒരു ആചാരമുണ്ട്. പുതുതായി നാടകം ചിട്ടപ്പെടുത്തി തയ്യാറാക്കുന്ന കൂടിയാട്ടം ആദ്യം ഇവിടെ അവതരിപ്പിക്കണം എന്നു വ്യവസ്ഥയുണ്ടായിരുന്നു.

(പ്രൊഫ. കെ.എസ്. നാരായണപിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍