This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തളയന്‍ മത്സ്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തളയന്‍ മത്സ്യം

Ribbon fish

ട്രൈക്കിയുറിഡേ (Thrichiuridae) മത്സ്യ കുടുംബത്തില്‍പ്പെടുന്ന ഏക ഇനം. പാമ്പിനെപോലെ നീളമുള്ള ഈ മത്സ്യം 'പാമ്പാട'എന്ന പേരിലും അറിയപ്പെടുന്നു.

കാശിത്തളയന്‍

തളയന്‍ മത്സ്യത്തിന്റെ ശരീരം പരന്ന് നീളം കൂടിയതാണ്. തല യുടെ ഭാഗത്തുനിന്ന് ശരീരം വീതി കുറഞ്ഞു കുറഞ്ഞു വന്ന് വാല്‍ ഭാഗം വെറുമൊരു മുനപോലെയായിത്തീരുന്നു. തളയന് ഒരു പൃഷ്ട പത്രം മാത്രമേയുള്ളൂ. ഈ പത്രം ശകുല വിധാനത്തി (gill cover-operculum)നുനേരേ മുകളില്‍ നിന്ന് ആരംഭിച്ച് വാല്‍ഭാഗം വരെയെത്തുന്നു. ഇക്കാരണത്താലാകാം ഇവയ്ക്ക് പ്രത്യേകം പുഛപത്രം കാണപ്പെടാത്തത്. ഭുജപത്രങ്ങള്‍ വളരെ ചെറുതായിരിക്കും.

തളയന്‍ മത്സ്യങ്ങള്‍ക്ക് ശരീരത്തില്‍ ചെതുമ്പലുകളില്ല. ശരീരം നിറയെ തിളങ്ങുന്ന പൊടി വിതറിയതുപോലെ തോന്നും. ദേഹത്തിന്റെ മധ്യഭാഗത്തിനും താഴെയായിട്ടാണ് പാര്‍ശ്വരേഖ കാണപ്പെടുന്നത്. ഈ മത്സ്യത്തിന് നല്ല മൂര്‍ച്ചയുള്ള പല്ലുകളാണുള്ളത്. ഈ പല്ലുകളുപയോഗിച്ച് മത്സ്യബന്ധനവലകള്‍പോലും ഇവയ്ക്ക് പൊട്ടിക്കാനാകും.

വെള്ളിത്തളയന്‍

കടല്‍ത്തീരത്തോടടുത്തു ജീവിക്കുന്ന തളയന്‍ മത്സ്യങ്ങള്‍ സാധാരണ പറ്റങ്ങളായാണ് സഞ്ചരിക്കാറുള്ളത്. രണ്ടിനം തളയന്‍ മത്സ്യങ്ങളുണ്ട്. വെള്ളിത്തളയനും കാശിത്തളയനും. വെള്ളിത്തളയന് വെളുത്തനിറമാണ്; ചിറകുകള്‍ക്ക് മഞ്ഞയും വെളുപ്പും. കാശിത്തളയന് ഇളം നിറത്തിലുള്ള ശരീരത്തില്‍ കറുപ്പുനിറമുള്ള പൊട്ടുകള്‍ കാണപ്പെടുന്നു. ഇതിന്റെ ചിറകുകള്‍ക്ക് ഇളം മഞ്ഞനിറമായിരിക്കും. ഇവയ്ക്ക് 45-48 സെ.മീ. വരെ നീളമുണ്ടാകാറുണ്ട്. പുറംകടലിലാണ് ഇവ സാധാരണയായി കാണപ്പെടുന്നത്.

മത്സ്യങ്ങളില്‍ വച്ച് ഇരുമ്പിന്റെ അംശം ഏറ്റവും കൂടുതലുള്ളത് വെള്ളിത്തളയനാണ്. 100 ഗ്രാം മത്സ്യത്തിന് 13.88 മി.ഗ്രാം വരെ ഇരുമ്പിന്റെ അംശവും 3.25 ഗ്രാം കൊഴുപ്പും ഉണ്ടെന്ന് കണക്കാക്ക പ്പെടുന്നു. നെത്തല്‍, മുള്ളന്‍, ചെമ്മീന്‍ തുടങ്ങിയവയെ ഇവ ഇരയാക്കുന്നു. ചെറുകൂട്ടങ്ങളായി സഞ്ചരിക്കുന്ന ഇത്തരം മത്സ്യങ്ങളെ തളയന്‍ മത്സ്യങ്ങള്‍ പിന്തുടരാറുണ്ട്. ജൂലായ് മാസം മുതല്‍ ചെറുമത്സ്യങ്ങള്‍ തീരത്തിനടുത്തെത്തുമ്പോഴേക്കും തളയനും അവിടെയെത്തുന്നു. ജൂലാ.-ഒ. മാസങ്ങളില്‍ ലഭ്യമാകുന്ന ഇന്ത്യയിലെ മത്സ്യസമ്പത്തിന്റെ അഞ്ച് ശതമാനവും തളയന്‍ മത്സ്യങ്ങളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍