This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തരംഗവതീകഥ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തരംഗവതീകഥ

പ്രാകൃത ഭാഷയിലെ മതാധിഷ്ഠിത ആഖ്യാന കാവ്യം (Religious Romance). 5-ാം ശ.-ത്തിനു മുമ്പ് ജീവിച്ചിരുന്ന പാദലിപ്തന്‍ ആണ് ഇതിന്റെ രചയിതാവ്. കാവ്യത്തിന്റെ മൂലരൂപം കണ്ടുകിട്ടിയിട്ടില്ല. കാവ്യരചനയ്ക്കുശേഷം 1000 വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇതിലെ 1643 ശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള തരംഗലോലാ എന്ന പേരിലുള്ള അജ്ഞാതകര്‍ത്തൃകമായ കൃതിയാണ് ലഭിച്ചിട്ടുള്ളത്.

ഒരു സന്ന്യാസിനി രണ്ട് അരയന്നങ്ങളെ ഒരു കുളത്തില്‍ കാണുമ്പോള്‍ തന്റെ പൂര്‍വ ജന്മവൃത്താന്തത്തെക്കുറിച്ച് ഓര്‍ക്കുന്നതാണ് തരംഗവതീകഥയിലെ ഇതിവൃത്തം. ഈ സന്ന്യാസിനി കഴിഞ്ഞ ജന്മത്തില്‍ ഒരു അരയന്നപ്പിടയായിരുന്നു. തന്റെ കമിതാവായ അരയന്നവുമായി വിവിധ കേളികളില്‍ മുഴുകിക്കഴിയുമ്പോള്‍ ഒരു വേടന്‍ തന്റെ ഇണയെ അമ്പെയ്തു വീഴ്ത്തി. ആ ദുഃഖം താങ്ങാനാവാതെ താനും തീയില്‍ ചാടി ആത്മാഹൂതി ചെയ്തു. തുടര്‍ന്നുള്ള ജന്മത്തില്‍ ഇരുവരും മനുഷ്യരായി ജനിച്ചു. ആ യുവതി അവളുടെ പൂര്‍വ കാമുകനെ തിരഞ്ഞു നടക്കുന്നതും അവസാനം അവര്‍ കണ്ടുമുട്ടി ഒരുമിക്കുന്നതും കള്ളന്മാര്‍ അവരെ കൊള്ളയടിച്ചതിനുശേഷം കാളിക്കു ബലികൊടുക്കാന്‍ ശ്രമിക്കുന്നതും തരംഗവതീകഥയില്‍ ചിത്രീകരിച്ചിരിക്കുന്നു. ഒരു വിധത്തില്‍ രക്ഷനേടി ഇവര്‍ വിവാഹിതരാകുന്നു. തുടര്‍ന്ന് ഇരുവരും ഒരു സന്ന്യാസിയെ കാണാനിടയാകുന്നു. സന്ന്യാസിയുമായി സംഭാഷണത്തിലേര്‍പ്പെട്ടപ്പോഴാണ് പൂര്‍വ ജന്മത്തില്‍ അരയന്ന മിഥുനത്തില്‍ ആണിനെ അമ്പെയ്തു കൊന്ന വേടനാണ് പ്രായശ്ചിത്തമായി അടുത്ത ജന്മത്തില്‍ സന്ന്യാസിയായി ജീവിക്കുന്നതെന്ന് മനസ്സിലായത്. തുടര്‍ന്ന് ഇവരിരുവരും സന്ന്യാസ ജീവിതം സ്വീകരിക്കുന്നു.

തരംഗവതീകഥയെ ഉപജീവിച്ചാണ് പ്രാകൃത കാവ്യമായ സമരായിഛകഹാ (ഹരിഭദ്രന്‍) (അഥവാ ധര്‍മകഥ)യുടെ രചന നടത്തിയതെന്ന് അഭിപ്രായമുണ്ട്. ഒരാള്‍ക്ക് ഒന്‍പത് തവണ ജന്മമുണ്ടെന്നും അത് അവരവരുടെ പ്രവൃത്തികള്‍ക്ക് അനുസൃതമായിട്ടായിരിക്കുമെന്നും ഇതില്‍ വിവരിച്ചിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍