This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തപതീസംവരണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തപതീസംവരണം

സംസ്കൃത നാടകം. മഹോദയപുരം (കൊടുങ്ങല്ലൂര്‍) കേന്ദ്രമാക്കി കേരളം ഭരിച്ചിരുന്ന കുലശേഖര വര്‍മയാണ് രചയിതാവ്. 11-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തിലും 12-ാം ശ.-ത്തിന്റെ പൂര്‍വാര്‍ധത്തിലുമുള്ള കാലത്താണ് ഇദ്ദേഹം ജീവിച്ചിരുന്നതെന്നു കരുതപ്പെടുന്നു. സുഭദ്രാധനഞ്ജയം, തപതീസംവരണം, വിച്ഛിന്നാഭിഷേകം എന്നീ നാടകങ്ങളും ആശ്ചര്യമഞ്ജരി എന്ന ഗദ്യപ്രബന്ധവും കുലശേഖരന്‍ രചിച്ചിട്ടുണ്ട്. കൂടിയാട്ടത്തിന്റെ പുരസ്കര്‍ത്താവ് എന്ന നിലയിലും പ്രസിദ്ധനാണ്. തപതീസംവരണവും സുഭദ്രാധനഞ്ജയവും മാത്രമേ പൂര്‍ണമായി ലഭിച്ചിട്ടുള്ളൂ. നാട്യപ്രധാനവും ധ്വനിപ്രധാനവുമാണ് ഈ രണ്ട് നാടകങ്ങളും.

മഹാഭാരതാന്തര്‍ഗതമായ ഒരു ഉപകഥയാണ് ആറ് അങ്കങ്ങളുള്ള തപതീസംവരണത്തിന്റെ ഇതിവൃത്തം. ആദിപര്‍വത്തില്‍ നൂറ്റി എഴുപതു മുതല്‍ നൂറ്റി എഴുപത്തി മൂന്നു വരെ അധ്യായങ്ങളില്‍ വിവരിച്ചിട്ടുള്ള കഥ നാടകീയമായ വ്യതിയാനങ്ങളോടെ അവതരിപ്പിച്ചിരിക്കുന്നു. ചന്ദ്രവംശ രാജാവായ സംവരണനും സൂര്യദേവന്റെ മകളായ തപതിയും പ്രേമബദ്ധരാകുന്നതും ഇവരുടെ വിവാഹവും പിന്നീടുണ്ടായ വിരഹവും പുനഃസമാഗമവുമാണ് പ്രധാന പ്രമേയം. ഇവരുടെ പുത്രനാണ് കുരുവംശ സ്ഥാപകനായ കുരുരാജാവ്.

ഒരു ഗന്ധര്‍വന്‍ അര്‍ജുനനെ താപത്യന്‍ (തപതിയുടെ വംശത്തിലുള്ളവന്‍) എന്നു വിശേഷിപ്പിച്ചപ്പോള്‍ അങ്ങനെ വിശേഷിപ്പിച്ചതിന്റെ അര്‍ഥമെന്തെന്ന് അര്‍ജുനന്‍ ചോദിക്കുന്നു. ഇതിനു മറുപടിയായാണ് തപതീസംവരണം കഥ മഹാഭാരതത്തില്‍ വിവരിക്കുന്നത്. നാടകത്തില്‍, കഥാംശത്തില്‍ വരുത്തിയിട്ടുള്ള വ്യതിയാനങ്ങള്‍ക്കുദാഹരണമാണ് ആദ്യഭാഗത്തു തന്നെ സംവരണ രാജാവിന്റെ അനപത്യതാദുഃഖം ചിത്രീകരിച്ചിരിക്കുന്നത്.

ഹസ്തിനപുരിയിലെ രാജാവായ സംവരണന് പത്നിയായ സാല്വരാജകുമാരിയില്‍ സന്താന സൗഭാഗ്യമുണ്ടായില്ല. സാല്വരാജകുമാരിക്ക് പുത്രന്‍ ജനിക്കുകയില്ല എന്ന് സൂര്യദേവന്‍ സ്വപ്നത്തില്‍ രാജാവിനെ അറിയിക്കുന്നു. ദുഃഖഭാരത്തോടെ വിദൂഷകനുമൊത്ത് ഗംഗാതീരത്തു വിശ്രമിക്കുമ്പോള്‍ ഒരു കര്‍ണാഭരണവും ഒരു യുവതിയുടെ കാല്‍പ്പാടുകളും കാണുന്നു. ഇവ ആരുടേതെന്നറിയുന്നതിന് രാജാവ് ഉത്സുകനായി. തപതിയുടേതായിരുന്നു ഇവ.

തന്നെ സംവരണരാജാവ് വിവാഹം ചെയ്യണമെന്നതാണ് പിതാവിന്റെ ആഗ്രഹമെന്നറിഞ്ഞപ്പോള്‍ തപതി രാജാവിനെ കാണുന്നതിന് രംഭ, മേനക എന്നീ സഖിമാരുമൊത്ത് ഗംഗാതീരത്തെത്തുന്നു. രാജാവും തപതിയും പ്രഥമദര്‍ശനത്തില്‍ത്തന്നെ അനുരാഗബദ്ധരാകുന്നു. സൂര്യദേവന്റെ അനുമതി വാങ്ങി തപതിയെ രാജ്ഞിയാക്കി സ്വീകരിക്കണമെന്നു തോഴിമാര്‍ രാജാവിനോടഭ്യര്‍ഥിച്ചു. സംവരണന്‍ സൂര്യദേവനെ തപസ്സു ചെയ്തു പ്രത്യക്ഷപ്പെടുത്തി അനുഗ്രഹം വാങ്ങി തപതിയെ വിവാഹം ചെയ്യുന്നു. ഇവരുടെ പുത്രനാണ് കുരുവംശ സ്ഥാപകനായ കുരു.

മോഹിനിക എന്ന രാക്ഷസി, തന്റെ ദുഷ്പ്രവൃത്തികളെ എതിര്‍ ത്തിരുന്ന രാജാവിനോടു പ്രതികാരം ചെയ്യുന്നതിനു തുനിയുന്നു. മോഹിനികയ്ക്ക് ഏതു വേഷം വേണമെങ്കിലും സ്വീകരിക്കുന്നതിനുള്ള മായാശക്തി സ്വായത്തമായിരുന്നു. ഇതിന്റെ പ്രഭാവത്താല്‍ രാജാവിനേയും തപതിയേയും പുത്രനേയും വേര്‍പെടുത്തുന്നതിന് അവര്‍ക്ക് കഴിഞ്ഞു. ഇക്കാലത്ത് കുരു തപതിയുടെ സഹോദരിയായിരുന്ന സാവിത്രിയോടൊപ്പമായിരുന്നു താമസം. നാടകീയമായ സംഭവങ്ങള്‍ക്കു ശേഷം മോഹിനിക പരാജയപ്പെടുകയും തപതിക്കും സംവരണനും പുനഃസമാഗമമുണ്ടാകുകയും ചെയ്തു. കുരു വസിഷ്ഠനോടൊപ്പം തിരികെയെത്തി മാതാപിതാക്കളോട് ഒത്തു ചേരുന്ന രീതിയില്‍ സന്തോഷപര്യവസായിയായാണ് നാടകം.

കരുണരസപ്രധാനമായ അഞ്ചാം അങ്കത്തില്‍ കാളിദാസകൃതമായ വിക്രമോര്‍വശീയത്തെ അനുകരിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. വിക്രമോര്‍വശീയത്തിന്റെ മൂന്നാം അങ്കത്തിലുള്ള വിരഹവര്‍ണനയെ അനുസ്മരിപ്പി ക്കുന്നതാണ് ഈ ഭാഗത്തെ പദ്യങ്ങളും സംഭാഷണങ്ങളും.

ആനന്ദവര്‍ധനന്‍ വിശദീകരിച്ച ധ്വനിസിദ്ധാന്തത്തേയും വ്യംഗ്യ പ്രാധാന്യത്തേയും സ്വാംശീകരിച്ചുള്ളവയാണ് കുലശേഖരന്റെ നാടകങ്ങള്‍. തന്റെ നാടകങ്ങളിലെ ധ്വനിപ്രധാനമായ ഭാഗങ്ങള്‍ വിശകലനം ചെയ്തവതരിപ്പിക്കുന്നതിന് രാജാവാഗ്രഹിച്ചു. പെരിയാറിന്റെ കരയില്‍ പരമേശ്വരമംഗലത്തു വസിച്ചിരുന്ന ഗുരുസ്ഥാനീയനും പണ്ഡിതവരേണ്യനുമായ ആചാര്യനെ ക്ഷണിച്ച് കൊട്ടാരത്തില്‍ താമസിച്ചു വ്യാഖ്യാനം രചിക്കുന്നതിനു രാജാവഭ്യര്‍ഥിച്ചു. അങ്ങനെ, രാജാവിന്റെ അഭിപ്രായങ്ങള്‍ കൂടി അപ്പപ്പോള്‍ ചോദിച്ചറിഞ്ഞു രചിച്ച ഗ്രന്ഥമാണ് വ്യംഗ്യവ്യാഖ്യ.

ശിവരാമ പണ്ഡിതര്‍ രചിച്ച വിവരണം എന്ന വ്യാഖ്യാനത്തോടു കൂടി തപതീസംവരണം, തിരുവനന്തപുരം സംസ്കൃത സീരീസില്‍ നിന്നും 1911-ല്‍ പ്രസാധനം ചെയ്തു. കവിയും സാഹിത്യ ശാസ്ത്രകാരനുമായിരുന്ന ബ്രഹ്മവിദ്യാഭൂഷണന്‍ പുതുപ്പള്ളില്‍ പി.കെ. പണിക്കര്‍ 1915-ല്‍ ഇതു മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു. അന്നു മാസികകളില്‍ ഖണ്ഡശഃ പ്രസിദ്ധീകൃതമായ ഈ വിവര്‍ത്തനം വിവര്‍ത്തകന്റെ പുത്രനും സംസ്ഥാന ധനകാര്യ മന്ത്രിയുമായിരുന്ന എം.കെ. ഹേമചന്ദ്രന്റെ ഉത്സാഹത്തില്‍ 1978-ല്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകൃതമായി. നാടകത്തിന്റെ സവിശേഷതയെപ്പറ്റിയും വിവര്‍ത്തനത്തിന്റെ വൈശിഷ്ട്യത്തെപ്പറ്റിയും ശൂരനാട്ടു കുഞ്ഞന്‍പിള്ള ഈ ഗ്രന്ഥത്തിന്റെ അവതാരികയില്‍ വിശദീകരിക്കുന്നുണ്ട്. ആറ്റൂര്‍ കൃഷ്ണ പിഷാരടിയും തപതീസംവരണം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഡോ. എന്‍.പി. ഉണ്ണി ഡ്രാമാസ് ഒഫ് കുലശേഖര - എ സ്റ്റഡി എന്ന ഗവേഷണ ഗ്രന്ഥത്തില്‍ കുലശേഖര വര്‍മയുടെ കൃതികളെപ്പറ്റി വിശദമായ പഠനം നടത്തിയിരിക്കുന്നു.

വള്ളത്തോള്‍ നാരായണമേനോന്റെ ആദ്യകാല സംസ്കൃതരചനകളില്‍ തപതീസംവരണം മഹാകാവ്യം ഉള്‍പ്പെട്ടിരുന്നതായി പരാമര്‍ശമുണ്ട്. നാരങ്ങോളിചിറയ്ക്കല്‍ കുഞ്ഞിക്കൃഷ്ണന്‍ നമ്പ്യാരും സംസ്കൃതത്തില്‍ തപതീസംവരണം മഹാകാവ്യം രചിച്ചിരുന്നതായി പ്രസ്താവമുണ്ടെങ്കിലും ഈ രണ്ട് കൃതികളും ലഭ്യമായിട്ടില്ല. നിമിഷകവി എന്നു പ്രസിദ്ധി നേടിയ കെ.സി. നാരായണന്‍ നമ്പ്യാര്‍ തപതീസംവരണം കാവ്യം മലയാളത്തില്‍ രചിച്ചു. അറുപതു ശ്ളോകങ്ങളുള്ള ഈ കാവ്യം രണ്ട് മണിക്കൂര്‍ കൊണ്ടാണ് ഇദ്ദേഹം രചിച്ചത്. ഒരിക്കല്‍ നാരായണന്‍ നമ്പ്യാരെ പുന്നശ്ശേരി നമ്പി നീലകണ്ഠശര്‍മ കണ്ടപ്പോള്‍ നമ്പ്യാരുടെ നിമിഷ കവിതാപാടവം കാണുന്നതിനു താത്പര്യം പ്രകടിപ്പിച്ചു. തപതീ സംവരണം ഇതിവൃത്തമാക്കി രണ്ട് മണിക്കൂര്‍ കൊണ്ടു കാവ്യം രചിക്കാന്‍ കഴിയുമോ എന്നായിരുന്നു നമ്പി ആരാഞ്ഞത്. അപ്പോള്‍ രചിച്ചതാണ് ഈ കാവ്യം.

സൂര്യപുത്രിയായ തപതിയെ ദേവിയായി സങ്കല്പിച്ച് ആരാധിക്കുന്ന രീതി ഗുജറാത്തിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുമുണ്ട്. ഗംഗയെപ്പോലെ തപതിയും ലോകാനുഗ്രഹാര്‍ഥം നദിയുടെ രൂപം സ്വീകരിച്ച് വിന്ധ്യപര്‍വതത്തില്‍ നിന്നും പടിഞ്ഞാറേക്ക് തപതി നദിയായി ഒഴുകുന്നു എന്നാണ് വിശ്വാസം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍