This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തഞ്ചാവൂര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തഞ്ചാവൂര്‍

തമിഴ്നാട്ടിലെ ഒരു ജില്ല. താലൂക്കും ജില്ലാ ആസ്ഥാനവും ഇതേ പേരില്‍ത്തന്നെ അറിയപ്പെടുന്നു. പുരാതനകാലം മുതല്‍ ദക്ഷിണേന്ത്യയുടെ 'ധാന്യപ്പുര'യായി അറിയപ്പെട്ടിരുന്ന തഞ്ചാവൂരിന്റെ സ്ഥാനം കാവേരി ഡെല്‍റ്റയിലാണ്. കൃഷിയിടങ്ങളാല്‍ സമ്പന്നമായ ഈ പ്രദേശത്ത് എവിടെയും നെല്പാടങ്ങള്‍, തെങ്ങിന്‍തോപ്പുകള്‍, മാന്തോട്ടങ്ങള്‍, വാഴത്തോട്ടങ്ങള്‍ എന്നിവ കാണാം. തഞ്ചാവൂര്‍ ജില്ലയുടെ വിസ്തീര്‍ണം: 3,396 ച.കി.മീ.; അതിരുകള്‍: വ. പെരമ്പലൂര്‍, തിരുവള്ളുവര്‍ ജില്ലകള്‍, പ.പെരുബിഡിഗു മുതരായര്‍ ജില്ല; തെ.പുതുക്കോട്ടെ ജില്ലയും പാക് കടലിടുക്കും; കി.നാഗ പട്ടണം ഖൈദ്-ഇ-മില്ലത് ജില്ല; ജനസംഖ്യ: 22,05,375(2001); ജനസാന്ദ്രത: 649/ച.കി.മീ.

തമിഴ്നാട്ടിലെ മൊത്തം നെല്ലുത്പാദനത്തിന്റെ മൂന്നിലൊന്ന് തഞ്ചാവൂരില്‍ നിന്നാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നെല്ലുത് പാദിപ്പിക്കുന്ന ജില്ലയും തഞ്ചാവൂര്‍ തന്നെ. 'ഇന്ത്യയുടെ നെല്ലറ' എന്നും ജില്ലയെ ചില സന്ദര്‍ഭങ്ങളില്‍ വിശേഷിപ്പിക്കാറുണ്ട്. ജില്ലയിലൂടെ ഒഴുകുന്ന കാവേരി നദിയുടെ എക്കല്‍ തടങ്ങളും സമൃദ്ധമായ ജല ലഭ്യതയുമാണ് തഞ്ചാവൂരിന്റെ കാര്‍ഷികാഭിവൃദ്ധിക്കു നിദാനം. കരകൗശല വസ്തുക്കളുടേയും കൈത്തറി-സില്‍ക്ക് വസ്ത്രങ്ങളുടേയും നിര്‍മാണത്തില്‍ തഞ്ചാവൂര്‍ വളരെ പണ്ടുമുതല്‍ക്കേ പ്രശസ്തിയാര്‍ജിച്ചിരുന്നു.

9-12 ശ.-ങ്ങളില്‍ ദക്ഷിണേന്ത്യയില്‍ ഭരണം നടത്തിയിരുന്ന ചോളരാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു തഞ്ചാവൂര്‍. കലാ-സാംസ്കാരിക രംഗങ്ങളില്‍ പ്രശസ്തി നേടിയത് ഈ കാലഘട്ടത്തിലാണ്. ചോളഭരണകാലത്തു നിര്‍മിച്ച ധാരാളം ക്ഷേത്രങ്ങള്‍ ഇവിടെ കാണാം. പൂര്‍ണമായും കരിങ്കല്ലില്‍ നിര്‍മിച്ച ബൃഹദീശ്വരക്ഷേത്രമാണ് ഇവയില്‍ പ്രധാനം. ചോളകലയുടെ മകുടോദാഹരണമായി പ്രശോഭിക്കുന്ന ഈ ക്ഷേത്രം തമിഴ്നാട്ടിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്. ആദികുംഭേശ്വര സ്വാമിക്ഷേത്രം, സുബ്രഹ്മണ്യക്ഷേത്രം എന്നിവയാണ് ഇവിടത്തെ മറ്റു പ്രധാന ക്ഷേത്രങ്ങള്‍. മതസൌഹാര്‍ദത്തിനു പേരുകേട്ട തഞ്ചാവൂരില്‍ നിരവധി മുസ്ളിം-ക്രൈസ്തവ ദേവാലയങ്ങളും ഉണ്ട്. ഷേക് അലാവുദ്ദിന്‍ സാഹിബ് ദേവാലയവും, ഷാഹുല്‍-ഹമീദ് ദേവാലയവും ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ടവയാണ്. സരസ്വതിമഹല്‍ ലൈബ്രറി, ആര്‍ട്ട് ഗാലറി, സംഗീത മഹല്‍, ശരഭോജി മഹാരാജാവിന്റെ കൊട്ടാരം എന്നിവയും ഇവിടെ സ്ഥിതിചെയ്യുന്നു.

ഉത്സവങ്ങളുടേയും ആഘോഷങ്ങളുടേയും സംഗമഭൂമിയാണ് തഞ്ചാവൂര്‍. കുംഭകോണം-മഹാമാഘം ആണ് ഇവയില്‍ ഏറ്റവും ശ്രദ്ധേയം. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഈ ഉത്സവത്തിന് ഉത്തരേന്ത്യയിലെ കുംഭമേളയോട് ഏറെ സാമ്യമുണ്ട്. പൈങ്കുനി ഉത്സവം, മാരിയമ്മന്‍ ഉത്സവം എന്നിവയും പ്രസിദ്ധം തന്നെ.

ഭൂമിശാസ്ത്രപരമായി തഞ്ചാവൂര്‍ ജില്ലയെ രണ്ടായി വിഭജിക്കാം: ഡെല്‍റ്റാ പ്രദേശവും ഇതരഭൂഭാഗങ്ങളും. ജില്ലയുടെ ഫലഭൂയിഷ്ഠ മായ ഉത്തരപൂര്‍വഭാഗങ്ങളാണ് ഡെല്‍റ്റാപ്രദേശത്തെ പ്രതിനിധാനം ചെയ്യുന്നത്. രണ്ടാമത്തെ മേഖലയില്‍ ഉള്‍പ്പെട്ട തെ.പടിഞ്ഞാറന്‍ ഭാഗങ്ങള്‍ പൊതുവേ വരണ്ടതാണ്. എന്നാല്‍ കാവേരി-മേട്ടൂര്‍ പദ്ധതിയിലുള്‍പ്പെട്ട ഗ്രാന്‍ഡ് ആനികട് കനാല്‍, വടവാര്‍ നദിയുടെ കൈവഴി എന്നിവ ഈ പ്രദേശത്തെ ജലസേചിതമാക്കുന്നു.

നെല്ല്, ചെറുപയര്‍, ഉഴുന്ന്, കരിമ്പ്, പന, പഴവര്‍ഗങ്ങള്‍ എന്നിവയാണ് തഞ്ചാവൂര്‍ ജില്ലയിലെ പ്രധാന വിളകള്‍. ആടുതുറൈ, പട്ടുകോട്ടൈ എന്നിവിടങ്ങളില്‍ കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. മെച്ചപ്പെട്ട കാര്‍ഷിക രീതികളുപയോഗിച്ച് ലാഭകരമായ രീതിയില്‍ കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കുകയാണ് ഇവയുടെ ലക്ഷ്യം. പട്ടുക്കോട്ടയിലെ കാര്‍ഷിക ഗവേഷണകേന്ദ്രം നിലക്കടലയുടെ പുതിയ വിത്തിനങ്ങള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. എണ്ണക്കുരുക്കളായ തേങ്ങ, കപ്പലണ്ടി, എള്ള് മുതലായ വാണിജ്യവിളകള്‍ മുമ്പുതന്നെ പ്രാധാന്യം നേടിയിരുന്നു; ഇപ്പോള്‍ സൂര്യകാന്തി കൃഷിയും വ്യാപകമായ തോതില്‍ തുടങ്ങിയിട്ടുണ്ട്.

എല്ലാക്കാലത്തും നീരൊഴുക്കുള്ള കാവേരിയും പോഷക നദികളും അവയിലെ ജലസേചനപദ്ധതികളും ഉപയോഗിച്ച് ഇവിടെ മെച്ചപ്പെട്ട ജലസേചന സൌകര്യങ്ങളൊരുക്കിയിരിക്കുന്നു. കൃഷിയോടൊപ്പം കന്നുകാലി വളര്‍ത്തലിനും പ്രാമുഖ്യമുണ്ട്. കാവേരി തടത്തില്‍ ഒഎന്‍ജിസി (ONGC) നടത്തിയ പര്യവേക്ഷണങ്ങളിലൂടെ ഡെല്‍റ്റാ പ്രദേശത്ത് ധാതു എണ്ണയുടെ സാധ്യത സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. വല്ലംസ്റ്റോണ്‍സ്, ചെങ്കല്ല്, മണല്‍ക്കല്ല്, കാവിമണ്ണ് എന്നിവയുടെ നിക്ഷേപങ്ങളും ഈ ജില്ലയില്‍ കാണപ്പെടുന്നു.

ആര്‍ട്ട് ഗ്യാലറി,തഞ്ചാവൂര്‍

ഭക്ഷ്യവസ്തു സംസ്കരണമാണ് തഞ്ചാവൂരിലെ പ്രധാനപ്പെട്ട വ്യവസായം. പരുത്തിത്തുണികള്‍, പാനീയങ്ങള്‍, പുകയില സാമഗ്രികള്‍ മുതലായവയും വ്യാവസായികോത്പന്നങ്ങളില്‍പ്പെടുന്നു. ധാരാളം കുടില്‍-കരകൗശല വ്യവസായങ്ങളും ഇവിടെ നടക്കുന്നുണ്ട്. കൈത്തറി നെയ്ത്തും ഒരു പ്രധാന വ്യവസായം തന്നെ. ഇവിടെ ഉത്പാദിപ്പിക്കുന്ന കൈത്തറി സില്‍ക്കും പരുത്തി സാരിയും വളരെ പ്രസിദ്ധമാണ്. തഞ്ചാവൂര്‍, കുംഭകോണം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു വികസിച്ചിരിക്കുന്ന സംഗീതോപകരണ നിര്‍മാണമാണ് മറ്റൊരു പ്രധാന ചെറുകിട വ്യവസായം. ജില്ലയിലെ ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുവാന്‍ സംസ്ഥാനഗവണ്‍മെന്റ് ഇവിടെ ഒരു വ്യാവസായിക പരിശീലനകേന്ദ്രം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന ഗവണ്‍മെന്റിന്റെ അധീനതയില്‍ ഉള്ള 'സ്റ്റേറ്റ് ഇന്‍ഡസ്ട്രീസ് പ്രമോഷന്‍ കോര്‍പ്പറേഷന്‍ ഒഫ് തമിഴ്നാട് ലിമിറ്റഡ്' (SIPCOT), ഡിസ്ട്രിക്ട് ഇന്‍ഡസ്റ്റ്രീസ് സെന്റര്‍ (DIC) തുടങ്ങിയവയും ഇവിടത്തെ വ്യാവസായിക പുരോഗതിയില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. നെല്ല്, മത്സ്യം, കൈത്തറിത്തുണിത്തരങ്ങള്‍, സില്‍ക്ക്-കോട്ടണ്‍ സാരികള്‍, ലോഹസാധനങ്ങള്‍, കരകൌശല വസ്തുക്കള്‍ എന്നിവ ജില്ലയില്‍ നിന്ന് മറ്റു പ്രദേശങ്ങളിലേക്കു കയറ്റി അയയ്ക്കുന്നു. സില്‍ക്ക്-കോട്ടണ്‍ നൂല്‍, വെങ്കലത്തകിടുകള്‍, ചെമ്പ്, തടി, മറ്റ് ഉപഭോക്തൃ ഉത്പന്നങ്ങള്‍ എന്നിവയാണ് ജില്ലയിലേക്ക് പ്രധാനമായും ഇറക്കുമതി ചെയ്യപ്പെടുന്നത്.

തഞ്ചാവൂര്‍ ക്ഷേത്രത്തിലെ ചുവര്‍ ചിത്രങ്ങള്‍

സംസ്ഥാനത്തെ പ്രധാന ദേശീയ പാതകളൊന്നും കടന്നുപോകുന്നില്ലെങ്കിലും ഈ ജില്ലയില്‍ നല്ലൊരു റോഡുശൃംഖല ഉണ്ട്. ഒരു പ്രധാന റെയില്‍ ജങ്ഷന്‍ കൂടിയായ തഞ്ചാവൂര്‍, ദക്ഷിണ റെയില്‍വേയുടെ മീറ്റര്‍ഗേജ് റെയില്‍ ശ്യംഖലയില്‍പ്പെടുന്ന നിരവധി പട്ടണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. തഞ്ചാവൂരിന് ഈറോഡുമായി ബ്രോഡ്ഗേജ് ബന്ധം സ്ഥാപിച്ചിട്ടുണ്ട്. 65 കി.മീ. അകലെ സ്ഥിതിചെയ്യുന്ന തിരുച്ചിറപ്പള്ളിയാണ് ഏറ്റവും അടുത്ത വിമാനത്താവളം.

തമിഴ്, തെലുഗു, ഉര്‍ദു എന്നിവയാണ് തഞ്ചാവൂരിലെ മുഖ്യ ഭാഷകള്‍. ഹിന്ദുക്കള്‍, മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍, സിക്കുകാര്‍, ബുദ്ധ-ജൈനമതവിശ്വാസികള്‍ എന്നിവരെ കൂടാതെ മറ്റു മതസ്ഥരും തഞ്ചാവൂര്‍ ജില്ലയിലുണ്ട്. തമിഴ് സര്‍വകലാശാലയുടെ ആസ്ഥാനം തഞ്ചാവൂരിലാണ്. ഭരതനാട്യത്തിന്റെ ജന്മഗേഹമായ തഞ്ചാവൂര്‍ സംഗീതജ്ഞരുടെ കേന്ദ്രം കൂടിയാണ്.

പണ്ട് ചോളസാമ്രാജ്യത്തിന്റെ ആസ്ഥാനമായിരുന്ന തഞ്ചാവൂര്‍ 1799-ലെ ഒരു ഉടമ്പടി പ്രകാരം ബ്രിട്ടീഷുകാരുടെ അധീനതയിലായി. എന്നാല്‍ 1841-ല്‍ മാത്രമാണ് തഞ്ചാവൂര്‍ കോട്ട പൂര്‍ണമായും ഇവരുടെ നിയന്ത്രണത്തിലായത്. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുന്നതുവരേയും തഞ്ചാവൂര്‍ ബ്രിട്ടിഷ് അധീനതയിലായിരുന്നു. 1951-ല്‍ 11 താലൂക്കുകളായിരുന്നു ജില്ലയിലുണ്ടായിരുന്നത്. 1981 ആയപ്പോഴേക്കും ഇവയുടെ എണ്ണം 16 ആയി വര്‍ധിച്ചു. 1991-ല്‍ തഞ്ചാവൂര്‍ ജില്ല രണ്ടായി വിഭജിക്കപ്പെട്ടു; തഞ്ചാവൂര്‍ ജില്ലയും നാഗപട്ടണം ഖൈദ്-ഇ- മില്ലത് ജില്ലയും.

ചരിത്രം. തഞ്ചാവൂര്‍ ജില്ലയുടെ ആസ്ഥാനം തഞ്ചാവൂര്‍ നഗരമാണ്. തഞ്ചാവൂര്‍ എന്ന പേരില്‍ തമിഴ്നാട്ടില്‍ മറ്റു മൂന്ന് സ്ഥലങ്ങള്‍ കൂടിയുണ്ട്. തണുപ്പ് എന്നര്‍ഥം വരുന്ന 'തണ്‍', നെല്‍പ്പാടം എന്നര്‍ഥം വരുന്ന 'ചെയ്യ്' എന്നീ പദങ്ങളും ദേശം എന്ന അര്‍ഥത്തില്‍ 'ഉരും' ചേര്‍ന്ന് തഞ്ചാവൂര്‍ ഉണ്ടായത്രെ. തഞ്ചാവൂരിനെപ്പറ്റി തമിഴിലെ പല കവിതകളിലും പാട്ടുകളിലും പ്രസ്താവങ്ങള്‍ കാണാം. 7-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന തിരുനാവുക്കരശ് എന്ന കവിയുടെ തേവാരപ്പാട്ടില്‍ 'തഞ്ചൈയ് തളിക്കുളത്താര്‍ തക്കളൂരാല്‍' എന്ന പരാമര്‍ശമുണ്ട്. ഒമ്പതാം തിരുമുറയില്‍ തിരുവിശൈപാ എന്ന ഗ്രന്ഥത്തില്‍ 'തഞ്ചയര്‍ കോന്‍' എന്ന പരാമര്‍ശവും കാണുന്നു. അരുണഗിരിനാഥരുടെ തിരുപ്പുകള്‍ എന്ന ഭക്തിമയമായ കൃതിയില്‍ 'അടിയവര്‍ വാഴ്തഞ്ചയില്‍ മേവിയ പെരുമാളേ' എന്ന ഭാഗത്തും ഈ പ്രദേശത്തിന്റെ പേര് എടുത്തു പറഞ്ഞിരിക്കുന്നു. പല്ലവന്മാരുടെ ഭരണകാലത്തെ മുത്തരയല്‍ 'തഞ്ചൈയ് കോല്‍' എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. രാജരാജ ചോളന്റെ കാലത്ത് തഞ്ചാവൂര്‍ 'ഉള്‍ആലൈ', പുറംവാടി (കോട്ടയ്ക്കകം, കോട്ടയുടെ പുറംഭാഗം) എന്ന് രണ്ട് ഭാഗങ്ങളായി തിരിച്ചിരുന്നു.

പ്രാചീനകാലത്ത് പല്ലവരാജാക്കന്മാരാണ് തഞ്ചാവൂര്‍ ഭരിച്ചിരുന്നത്. സിംഹവിഷ്ണു എന്ന രാജാവാണ് അവിടം ഭരിച്ചിരുന്ന പല്ലവന്മാരില്‍ ഒരാള്‍. 'വേലൂര്‍ പാളയം' ശിലാരേഖയില്‍ ഇതിനേക്കുറിച്ച് ഒരു പരാമര്‍ശമുണ്ട്. ഏഴും എട്ടും ശ.-ങ്ങളില്‍ മുത്തരയര്‍ ഈ നാടു ഭരിച്ചിരുന്നു. പില്ക്കാലത്ത് ഭരണം നടത്തിയ ചോളരാജാക്കന്മാരാണ് ഇവിടത്തെ ഭരണാധികാരികളില്‍ പ്രമുഖര്‍. കാവേരി നദിയുടെ തീരങ്ങള്‍ കെട്ടിയുയര്‍ത്തിയത് കരികാലചോളന്‍ എന്ന രാജാവും. വിജയാലയചോളന്‍ എന്ന രാജാവും അവിടത്തെ ഭരണാധികാരികളില്‍ പ്രധാനിയാണ്. അരിഞ്ജയന്‍ (956-67), സുന്ദരചോളന്‍ (970 മുതല്‍) എന്നിവരാണ് മറ്റു രണ്ടുപേര്‍.

ചോളരാജാക്കന്മാരുടെ പതനത്തിനുശേഷം കുറേക്കാലം തഞ്ചാവൂര്‍ പാണ്ഡ്യരാജാക്കന്മാരുടെ അധീനതയിലായിരുന്നു. മാരവര്‍മന്‍ സുന്ദരപാണ്ഡ്യന്‍ അക്കൂട്ടത്തിലെ ഒരു പ്രധാന രാജാവ്. 15-ാം ശ. മുതല്‍ തഞ്ചാവൂര്‍ വിജയനഗര രാജാക്കന്മാരുടെ ഭരണത്തിന്‍കീഴില്‍ ആയിരുന്നു. അതിനുശേഷം നായക് ഭരണാധികാരികളാണ് ഇവിടം വാണിരുന്നത്. രാജഭരണത്തിന്റെ അവസാനകാലത്ത് (1676-1855) മറാഠി രാജാക്കന്മാരുടെ ഭരണത്തിന്‍കീഴിലായിരുന്നു തഞ്ചാവൂര്‍. അവരില്‍ പ്രമുഖന്‍ ശരഭോജി എന്ന രാജാവാണ്.

തഞ്ചാവൂരിന്റെ പ്രസിദ്ധിക്ക് ഒരു കാരണം അവിടെയുള്ള പ്രാചീന ക്ഷേത്രമാണ്. 'തഞ്ചൈയ് പെരുവുടയാര്‍ കോവില്‍' (ബൃഹദീശ്വരക്ഷേത്രം) എന്ന് ഇത് അറിയപ്പെടുന്നു. ക്ഷേത്രം നിര്‍മിച്ചത് രാജരാജചോളന്‍ ആണ്. ഈ ക്ഷേത്രനിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്ന അനവധി ടണ്‍ ഭാരമുള്ള കല്ല് മുകളില്‍ എത്തിക്കുന്നതിന് അനേക മൈല്‍ ദൂരെ നിന്ന് ക്ഷേത്രസ്ഥാനം വരെ മണ്ണിട്ട് ഒരു ചരിവ് നിര്‍മിച്ചിരുന്നു എന്നാണു പറയപ്പെടുന്നത്. ക്ഷേത്രഗോപുരത്തിന്റെ നിഴല്‍ ഭൂമിയില്‍ പതിക്കുകയില്ല എന്നതാണ് ക്ഷേത്രനിര്‍മാണത്തിന്റെ ഒരു സവിശേഷത. ക്ഷേത്രത്തിന്റെ മുകളില്‍ സ്ഥാപിച്ചിട്ടുള്ള കല്ലിന് 'ബ്രഹ്മാന്തിരക്കല്ല്'എന്ന് പേര് പറയുന്നു. അതിന് 80 ടണ്‍ ഭാരമുണ്ട്. അഴകി എന്നൊരു സ്ത്രീയുടെ വസ്തുവില്‍ നിന്നാണ് ആ കല്ല് എടുത്തതെന്നു പറയപ്പെടുന്നു.

‌തിരുവൈയൂര്‍ ക്ഷേത്രം

തഞ്ചാവൂര്‍ ഭരിച്ചിരുന്ന രാജാക്കന്മാരെല്ലാം പൊതുവേ കലകളെ പ്രോത്സാഹിപ്പിച്ചിരുന്നു. നൃത്തം, സംഗീതം തുടങ്ങിയ കലകള്‍ പ്രാചീനകാലം മുതല്‍ തഞ്ചാവൂരില്‍ തഴച്ചു വളര്‍ന്നിട്ടുണ്ട്. തഞ്ചാവൂരിനെ പ്രസിദ്ധമാക്കുന്ന വസ്തുതകളില്‍ ഒന്ന് ഒരു കോട്ട അവിടെയുണ്ട് എന്നതാണ്. ശരഭോജി രാജാവ് സ്ഥാപിച്ച 'സരസ്വതി മഹല്‍'എന്ന ലൈബ്രറി തഞ്ചാവൂരിലെ പ്രധാനപ്പെട്ട ഒരു സ്ഥാപനമാണ്. യൂറോപ്പിലേയും ഇന്ത്യയിലേയും വിവിധ ഭാഷകളിലുള്ള ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഗ്രന്ഥാലയമാണ് അത്. അവിടെയുള്ള പഴയ ഗ്രന്ഥങ്ങളിലെല്ലാം ശരഭോജിയുടെ കയ്യൊപ്പ് കാണാം. 4500-ഓളം വിദേശഭാഷാഗ്രന്ഥങ്ങള്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. ശരഭോജി രാജാവ് വാരാണസിവരെ യാത്ര ചെയ്ത് സംസ്കൃതഗ്രന്ഥങ്ങള്‍ ശേഖരിക്കുകയുണ്ടായി. കടലാസ്സിലും താളിയോലയിലുമായി ഇവിടെ സൂക്ഷിച്ചിട്ടുള്ള ഗ്രന്ഥങ്ങളുടെ എണ്ണം 46,667 ആണ്. അവയില്‍ സംസ്കൃത ഗ്രന്ഥങ്ങള്‍ 39,300 ഉണ്ട്; തമിഴ് ഗ്രന്ഥങ്ങള്‍ 3,490, മറാഠി 3,075, തെലുങ്ക് 802. ഔഷധങ്ങളെക്കുറിച്ചുള്ള അമൂല്യങ്ങളായ പല ഗ്രന്ഥങ്ങളും ഈ ഗ്രന്ഥശാലയില്‍ സൂക്ഷിച്ചിരിക്കുന്നു. 1918 ഒ. 5 വരെ മറാഠി രാജാവിന്റെ സ്വകാര്യസ്വത്തായിരുന്ന ഈ ലൈബ്രറി അതിനുശേഷം പൊതുസ്വത്തായി മാറിയിട്ടുണ്ട്.


ക്ഷേത്രം ഒരു ആന്തരിക വീക്ഷണം

തഞ്ചാവൂരിലെ മറ്റൊരു അഭിമാനസ്തംഭം അവിടത്തെ കലൈക്കൂടമാണ്. അതില്‍ 7-ാംശ. മുതല്‍ 17-ാം ശ.വരെയുള്ള അനേകം ശില്പങ്ങള്‍ സൂക്ഷിച്ചിരിക്കുന്നു. ഈ കലൈക്കൂടത്തിന്റെ ഇടതുവശത്ത് ഒരു സംഗീത സ്കൂള്‍ സ്ഥിതിചെയ്യുന്നു. നാടകങ്ങള്‍ അവിടെയാണ് അരങ്ങേറിവരുന്നത്. തഞ്ചാവൂരിലെ കാഴ്ചബംഗ്ലാവില്‍ വിലപ്പെട്ട അനേകം പുരാവസ്തുക്കള്‍ ശേഖരിച്ചു വച്ചിട്ടുണ്ട്. കോട്ടയ്ക്ക് തൊട്ടടുത്തു സ്ഥിതിചെയ്യുന്ന കൊത്തളത്തില്‍ ഒരു വലിയ പീരങ്കി സ്ഥാപിച്ചിരിക്കുന്നു. പട്ടണത്തിന്റെ മധ്യഭാഗത്ത് പൊക്കമേറിയ ഒരു മണിമേട സ്ഥിതിചെയ്യുന്നു. 'ബ്ലോക്ക് മെല്‍' എന്നൊരു പാശ്ചാത്യശില്പി മാര്‍ബിള്‍ ശിലയില്‍ നിര്‍മിച്ച രണ്ട് വലിയ ശില്പങ്ങള്‍ നഗരമധ്യത്തില്‍ ഉണ്ട്. പ്രസിദ്ധ മിഷണറിയായ ജി.യു.പോപ്പ് തഞ്ചാവൂരില്‍ മിഷണറി പ്രവര്‍ത്തനം നടത്തിയിരുന്നു. തഞ്ചാവൂരില്‍ വച്ചാണ് പോപ്പ് തിരുക്കുറള്‍, തിരുവാചകം, നാലടിയാര്‍ എന്നീ തമിഴ് ഗ്രന്ഥങ്ങള്‍ തര്‍ജുമ ചെയ്തത്.

ശാന്തിക്കൂത്തന്‍' എന്നൊരു കലാകാരന്‍ തഞ്ചാവൂര്‍ ക്ഷേത്ര ത്തിലെ രംഗമണ്ഡപത്തില്‍ രാജരാജേശ്വരം എന്നൊരു നാടകം അരങ്ങേറുകയുണ്ടായി. 'തഞ്ചാവൂര്‍ വീണ' എന്ന സംഗീതോപകരണത്തിന്റെ നിര്‍മിതിയും പ്രസിദ്ധി ആര്‍ജിച്ചിട്ടുണ്ട്. 'തഞ്ചാവൂര്‍ തട്ട്' എന്ന പേരിലറിയപ്പെടുന്ന ഒരു തരം ലോഹോപകരണം, തല യാട്ടുന്ന പാവ എന്നിങ്ങനെ വിനോദസഞ്ചാരികള്‍ക്ക് കൌതുകകര ങ്ങളായ പല വസ്തുക്കളും തഞ്ചാവൂരില്‍ അവശേഷിക്കുന്നുണ്ട്.

ശരഭോജി രാജാവിന്റെ പ്രതിമ,തഞ്ചവൂര്‍

ചോള രാജാക്കന്മാരുടേയും നായിക്കന്മാരുടേയും ഭരണകാലത്ത് തഞ്ചാവൂര്‍ തെക്കേ ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു വിജ്ഞാ നകേന്ദ്രവും ദക്ഷിണേന്ത്യന്‍ കലകളുടെ മുഖ്യമായ ആസ്ഥാനങ്ങ ളില്‍ ഒന്നും ആയിരുന്നു. വിജ്ഞാനകേന്ദ്രം എന്ന നിലയിലുള്ള പഴയ പ്രാധാന്യം തഞ്ചാവൂരിന് വീണ്ടും ആര്‍ജിക്കാന്‍ സഹായ കമായിത്തീര്‍ന്ന ഒരു സ്ഥാപനമാണ് തഞ്ചാവൂര്‍ തമിഴ് സര്‍വകലാ ശാല. മറ്റു വിഷയങ്ങള്‍ക്കു പുറമേ തമിഴ് ഭാഷ, തമിഴ് സാഹിത്യം എന്നിവയിലുള്ള ഗവേഷണത്തിനും ഈ സര്‍വകലാശാല പ്രാധാ ന്യം കല്പിച്ചിട്ടുണ്ട്. തമിഴില്‍ സമീപ കാലത്ത് ഉണ്ടായിട്ടുള്ള മറ്റു നിഘണ്ടുക്കളില്‍ നിന്ന് വ്യത്യസ്തമായി സമഗ്രമായ ഒരു നിഘണ്ടു തയ്യാറാക്കാനുള്ള പ്രവര്‍ത്തനം അവിടെ നടന്നുവരുന്നു.

തമിഴ്നാട്ടിലെ ക്ളാസ്സിക് കലകളുടെ വികാസത്തിന് ഏറ്റവും കൂടുതല്‍ സംഭാവന നല്കിയിട്ടുള്ള പ്രദേശമാണ് തഞ്ചാവൂര്‍. അഖിലേന്ത്യാ പ്രശസ്തിയാര്‍ജിച്ചിട്ടുള്ള പല സംഗീതജ്ഞന്മാരും നൃത്തകലാവിദഗ്ധരും ഇവിടെ ജീവിക്കുകയും കലാസേവനം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. അവര്‍ക്ക് നിര്‍ലോഭം പ്രോ ത്സാഹനം നല്കിയ ഒരു ഭരണാധികാരി ആയിരുന്നു ശരഭോജി രാജാവ്. അദ്ദേഹത്തിന്റെ പ്രോത്സാഹനത്തോടെ കര്‍ണാടകസംഗീതത്തിനും ഭരതനാട്യത്തിനും വിലപ്പെട്ട സംഭാവനകള്‍ നല്കി ആ കലകളെ പുനരാവിഷ്കരിച്ചവരില്‍ പ്രധാനികളാണ് തഞ്ചാവൂര്‍ സഹോദരന്മാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന വടിവേലു തുടങ്ങിയ കലാമര്‍മജ്ഞന്മാര്‍. ശരഭോജി രാജാവ് മരണമടഞ്ഞതിനെത്തുടര്‍ന്ന് കലാകാരന്മാര്‍ക്ക് അവിടത്തെ ഭരണകൂടത്തില്‍ നിന്ന് കിട്ടിവന്നിരുന്ന പ്രോത്സാഹനം കുറഞ്ഞതിന്റെ ഫലമായി അന്ന് കലാലോകത്തെ ആകമാനം ആകര്‍ഷിച്ചു തുടങ്ങിയിരുന്ന സ്വാതിതിരുനാള്‍ എന്ന തിരുവിതാംകൂര്‍ രാജാവിന്റെ സദസ്സിലേക്ക് വടിവേലു സഹോദരന്മാരും മറ്റു പലരും നീങ്ങുകയുണ്ടായി.

കലാരംഗത്ത് തഞ്ചാവൂരിന് പണ്ട് ഉണ്ടായിരുന്ന പ്രാധാന്യം ഇപ്പോള്‍ വീണ്ടും ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ കലകളെ സമന്വയിപ്പിച്ച് വികസിപ്പിക്കുന്നതിനു വേണ്ടി ഇന്ത്യാഗവണ്‍മെന്റ് സ്ഥാപിച്ചിട്ടുള്ള ദക്ഷിണമേഖലാ സാംസ്കാരിക കേന്ദ്രത്തിന്റെ (സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍) ആസ്ഥാനമായി വര്‍ത്തിക്കുന്നത് തഞ്ചാവൂരാണ്. ഈ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തെക്കേ ഇന്ത്യയിലെ കലകള്‍ക്ക് വിപുലമായ പ്രോത്സാഹനം നല്കപ്പെടുന്നു.

(പ്രൊഫ. കെ.എസ്. നാരായണപിള്ള, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍