This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോഡറര്‍, ഹെയ്മിറ്റോ ഫൊന്‍ (1896 - 1966)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡോഡറര്‍, ഹെയ്മിറ്റോ ഫൊന്‍ (1896 - 1966)

Doderer,Heimito Von

ജര്‍മന്‍ നോവലിസ്റ്റും കവിയും കഥാകൃത്തും. 1896-ല്‍ വിയന്നയ്ക്കടുത്തുള്ള വിഡ്ലിംഗൗവില്‍ ജനിച്ചു. ഓസ്ട്രിയന്‍ ഡ്രാഗൂണ്‍ റെജിമെന്റില്‍ റിസര്‍വ് ഓഫീസറായി സേവനമനുഷ്ഠിക്കവേ 1916-ല്‍ റഷ്യക്കാരുടെ പിടിയില്‍പ്പെടുകയും 1920-ല്‍ മോചനം നേടുകയും ചെയ്തു. ഈ കാലഘട്ടത്തിലാണ് ദസ്തയേവ്സ്കിയില്‍ ഇദ്ദേഹത്തിന് താത്പര്യം ജനിച്ചത്. വിയന്ന സര്‍വകലാശാലയില്‍ ചരിത്ര പഠനം നടത്തുകയും 1925-ല്‍ ഡോക്ടറേറ്റ് നേടുകയും ചെയ്തു. അറിയപ്പെടുന്ന ഒരു വ്യക്തിവാദി (individualist) ആയിരുന്ന ഇദ്ദേഹം വിയന്നയിലെ ഒരു സാഹിത്യവൃത്തത്തിലും അംഗമായിരുന്നില്ലെങ്കിലും നോവലിസ്റ്റും ചിത്രകാരനുമായ എ.പി. ഗുട്ടര്‍സ്ലോവുമായി സുദൃഢ സൗഹൃദം പുലര്‍ത്തിയിരുന്നു. ഗുട്ടര്‍സ്ലോവിന്റെ ഷഷ്ടിപൂര്‍ത്തിവേളയില്‍ ഡോഡറര്‍ രചിച്ച ഫൊന്‍ ഡെര്‍ ഇന്‍ഷുള്‍ഡ് ദെസ് ഇന്‍ഡിറക്ടന്‍ (1947) എന്ന ആശംസാലേഖനം റെനെ ഫൊന്‍ സ്റ്റാംഗെലര്‍ എന്ന തൂലികാനാമത്തോടെ പ്രസിദ്ധീകൃതമായി.

1923-ല്‍ പ്രസിദ്ധീകരിച്ച ഗാസന്‍ ഉണ്‍ഡ് ലാന്‍ഡ് ഷാഫ്റ്റ് എന്ന കവിതാ സമാഹാരമായിരുന്നു ഡോഡററുടെ ആദ്യ കൃതി. ഡീബ്രെഷ് എന്ന ആഖ്യാനകാവ്യം അടുത്ത വര്‍ഷം പുറത്തു വന്നു. സൈബീരിയയിലെ അനുഭവങ്ങളെ വിഷയമാക്കി രചിച്ച ദാസ്ഗെഹെയ്ം നിസ് ദെസ് റെയ്ഷ് (1930) ആണ് ഇദ്ദേഹത്തിന്റെ ആദ്യ നോവല്‍. 1931-ല്‍ ദീ ഡാമോനന്‍ എന്ന നോവലിന്റെ രചനആരംഭിച്ചെങ്കിലും 25 വര്‍ഷം കൊണ്ടാണ് അത് പൂര്‍ത്തിയാക്കിയത്. 1938-ല്‍ പ്രസിദ്ധീകരിച്ച എയ്ന്‍മോര്‍ഡ്, ഡെന്‍ ജെ ഡെര്‍ ബിഗെഹ്റ്റ് കുറ്റാന്വേഷണ നോവല്‍ വിഭാഗത്തില്‍പ്പെടുന്നു. 'കുറ്റാന്വേഷകന്‍' കഥയുടെ അവസാനം 'കുറ്റവാളി'യായി മാറുന്ന സവിശേഷമായ അവതരണരീതിയാണ് ഇതിലുള്ളത്. പ്രതിനവീകരണത്തിന്റെ (Counter Reformation) കലാശമെന്നോണം 1618 മുതല്‍ 48 വരെ ജര്‍മനിയില്‍ നടന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഡെര്‍ ഉംവെഗ് എന്ന നോവലില്‍ നായകനായ കോര്‍പ്പോറല്‍ ബ്രാന്‍ഡ്റ്റര്‍ ഒരിക്കല്‍ കഴുമരത്തില്‍ നിന്നു രക്ഷപ്പെടുകയും പിന്നീട് സാഹചര്യവശാല്‍ കഴുവിലേറ്റപ്പെടുകയും ചെയ്യുന്ന വിധിവൈപരീത്യത്തിന്റെ ഹൃദയാരുന്തുദമായ ചിത്രീകരണം കാണാം.

1951-ല്‍ ദീ സ്ട്രുഡ് ഹോഫ് സ്റ്റീജ് എന്ന നോവല്‍ പ്രസിദ്ധീകരിച്ചതോടെയാണ് ഡോഡറര്‍ സാഹിത്യരംഗത്ത് ലബ്ധ പ്രതിഷ്ഠനായത്. 1931-ല്‍ രചനയാരംഭിച്ച ദീ ഡാമൊനെന്‍ എന്ന നോവലിന് ഉപക്രമം എന്നോണം രചിക്കപ്പെട്ട ഈ കൃതിയില്‍ ഒന്നാം ലോകയുദ്ധത്തിനു മുമ്പും (1910-11) പിമ്പുമുള്ള (1923-25) വിയന്നയുടെ ചിത്രീകരണം കാണാം. തൊട്ടു പിന്നാലെ വന്ന വര്‍ഷങ്ങളിലെ (1926-27) ജനജീവിതത്തിന്റെ സങ്കീര്‍ണത ഒപ്പിയെടുക്കുന്ന കൃതിയാണ് ദീ ഡാമൊനെന്‍. ഈ നോവലിനെ മുന്‍നിര്‍ത്തി ഡോഡറര്‍ക്ക് 'ഓസ്റ്റെ റെയ്ചിഷേര്‍ സ്റ്റാറ്റ്സ് പ്രൈസ്' എന്ന പുരസ്കാരം സമ്മാനിച്ചു.

നോവല്‍ എന്ന സാഹിത്യരൂപത്തിന്റെ വിവിധ വശങ്ങള്‍ അപഗ്രഥനം ചെയ്യുന്ന ഗ്രുണ്‍ഡ് ലാഗന്‍ ഉണ്‍ഡ് ഫംഗ്ഷന്‍ ദെ റൊമാന്‍സ് എന്ന പ്രബന്ധം 1959-ല്‍ ഡോഡറര്‍ പ്രസിദ്ധീകരിച്ചു. നിലവിലിരുന്ന ധാരണകളെ ഖണ്ഡിച്ചുകൊണ്ട് നോവലിസ്റ്റിന്റെ ധര്‍മം തന്റെ വൈയക്തികസ്വത്വത്തില്‍ അഭിരമിക്കലല്ല, മറിച്ച് അതിന് സാര്‍വജനീനത്വം നല്‍കാന്‍ ഉതകുന്ന തരത്തില്‍ ഭാഷയെ വിദഗ്ധമായി പ്രയോഗിക്കുക എന്നതാണെന്ന് ഡോഡറര്‍ സിദ്ധാന്തിക്കുന്നു.

തികച്ചും സാങ്കല്പികമായ ഒരു വിചിത്ര കഥയാണ് 1962-ല്‍ പുറത്തുവന്ന ഡീ മെറോവിംഗേര്‍ ഓഡെര്‍ ഡീ ടോട്ടേല്‍ ഫാമിലി എന്ന നോവലിലുള്ളത്. നായകനായ ഫ്രെയ്ഹെര്‍ ചില്‍ഡെറിച് ഫൊന്‍ ബാര്‍ട്ടന്‍ ബ്രൂഹ് സ്വന്തം മാതാവിനേയും മാതാമഹിയേ യും വിവാഹം കഴിക്കുകയും അതുവഴി സമ്പൂര്‍ണ കുടുംബം (total family) എന്ന തന്റെ ആദര്‍ശം സാക്ഷാത്കരിക്കുകയും ചെയ്യുന്നതാണ് ഇതില്‍ ചിത്രീകരിക്കുന്നത്. റോമന്‍ നമ്പര്‍ സെവന്‍ (Roman No7) എന്ന പേരിലുള്ള നോവല്‍ ചതുഷ്ടയത്തിലെ ആദ്യ നോവലായ ഡീ വാസര്‍ഫാള്‍ ഫൊന്‍ സ്ലുഞ് 1963-ല്‍ പുറത്തു വന്നു. രണ്ടാമത്തെ കൃതിയായ ഡെര്‍ ഗ്രെന്‍സ് വാള്‍ഡ് അപൂര്‍ണമായി അവശേഷിക്കുന്നു, ഡോഡററുടെ മരണശേഷം 1967-ല്‍ മാത്രമാണ് ഇത് പ്രസിദ്ധീകൃതമായത്. ഉണ്‍ടേര്‍ ഷ്വാര്‍സെന്‍ സ്റ്റേര്‍ണന്‍ (1966) എന്നൊരു ഗദ്യസമാഹാരവും ഇദ്ദേഹത്തിന്റെ സംഭാവനയായുണ്ട്. ഡോഡറര്‍ രചിച്ച കഥകള്‍ ഇദ്ദേഹത്തിന്റെ മരണശേഷം 1973-ല്‍ ഡീ എര്‍സാഹ്ലുംഗന്‍ എന്ന പേരില്‍ സമാഹരിച്ചു പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഇദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകള്‍ ടാംഗെന്റന്‍: ടെയ്ഗ്ബുഹ് എയ്ന്‍സ് ഷ്റിപ്റ്റ്സെല്ലേഴ്സ് 1940 ബിസ് 1950 എന്ന പേരില്‍ 1964-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. 1966-ല്‍ വിയന്നയില്‍ ഡോഡറര്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍