This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡേവിസന്‍, ക്ളിന്റന്‍ ജോസഫ് (1881 - 1958)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡേവിസന്‍, ക്ളിന്റന്‍ ജോസഫ് (1881 - 1958)

Davisson, Clinton Joseph

അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞന്‍. ഇലക്ട്രോണ്‍ ഭൗതികം എന്ന ശാഖയിലാണ് ഇദ്ദേഹത്തിന്റെ സംഭാവനകളധികവും ഉള്‍ പ്പെടുന്നത്. ക്രിസ്റ്റലുകളില്‍ ഇലക്ട്രോണുകളുടെ വിഭംഗന (diffraction)ത്തെക്കുറിച്ചുള്ള ഗവേഷണഫലങ്ങള്‍ക്കായി 1937-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ജോര്‍ജ് പേജറ്റ് തോംസനുമായി പങ്കിട്ടു. ഡേവിസന്റെ പല ഗവേഷണ പ്രബന്ധങ്ങളുടേയും മൗലികതയെ ആസ്പദമാക്കി 1935-ല്‍ ഇദ്ദേഹത്തിനു ഹഗ്സ് മെഡലും ലഭിച്ചിരുന്നു.

ഡേവിസന്‍ 1881 ഒ. 22- ന് ഇല്ലിനോയിയിലെ ബ്ളൂമിങ്ടണില്‍ ജോസഫ് ഡേവിസന്റേയും മേരി കല്‍വെര്‍ട്ട് ഡേവിസന്റേയും മകനായി ജനിച്ചു. ഷിക്കാഗോയിലെ പഠനത്തിനു ശേഷം പ്രിന്‍സ്റ്റന്‍ സര്‍വകലാശാലയില്‍ നിന്ന് 1911-ല്‍ പിഎച്ച്.ഡി. ബിരുദം നേടി. ന്യൂയോര്‍ക്കിലെ ബെല്‍ ടെലിഫോണ്‍ ലബോറട്ടറീസില്‍ മുപ്പതു വര്‍ഷക്കാലം ഔദ്യോഗിക സേവനമനുഷ്ഠിച്ചു.
ക്ളിന്റന്‍ ജോസഫ് ഡേവിസന്‍

ഭൗതികശാസ്ത്രത്തില്‍ ക്രിസ്റ്റല്‍ ഭൗതികം, ഇലക്ട്രോണ്‍ മൈക്രോസ്കോപ്പി, ലോഹങ്ങളിലെ താപായണിക ഉത്സര്‍ജനം എന്നീ ശാഖകളിലാണ് ഡേവിസന്‍ ഗവേഷണം നടത്തിയിട്ടുള്ളത്. ഇലക്ട്രോണുകളുടെ തരംഗ സ്വഭാവം കണ്ടുപിടിച്ചതാണ് ഇവയില്‍ ഏറ്റവും മുഖ്യമായത്. ഇലക്ട്രോണുകള്‍ കണങ്ങളുടേയും തരംഗ ങ്ങളുടേയും ഗുണങ്ങള്‍ ഒത്തുചേര്‍ന്ന ദ്വന്ദ്വസ്വഭാവം പ്രകടമാക്കുന്നു എന്ന 'ലൂയി ഡി ബ്രോഗ്ളി തത്ത്വ' വുമായി ഇദ്ദേഹത്തിന്റെ നിരീക്ഷണ ഫലങ്ങള്‍ പൊരുത്തപ്പെട്ടു. പിന്നീട് ഇലക്ട്രോണ്‍ ഫോക്കസിങ്ങിനുള്ള സാങ്കേതികവിദ്യയും ഇദ്ദേഹം കണ്ടുപിടിച്ചു.

'ഇലക്ട്രോണ്‍ പ്രകാശികം' എന്ന ശാഖയില്‍ 1924 മുതല്‍ ഇദ്ദേഹം എല്‍.എച്ച്. ജര്‍മര്‍ എന്ന ശാസ്ത്രജ്ഞനോടൊപ്പം ഇലക്ട്രോണ്‍ പ്രകീര്‍ണന പരീക്ഷണങ്ങള്‍ നടത്തി. ഈ ഗവേഷണം വഴി രണ്ടാം ലോകയുദ്ധത്തിന്റെ ആദ്യകാലങ്ങളില്‍ മള്‍ട്ടി കാവിറ്റി മാഗ്നട്രോണ്‍, ഇലക്ട്രോണിക പരിപഥകരണങ്ങള്‍ക്കാവശ്യമായ ക്വാര്‍ട്ട്സ് ക്രിസ്റ്റല്‍ പ്ളേറ്റുകള്‍ എന്നിവ രൂപകല്പന ചെയ്യാന്‍ ബെല്‍ ലബോറട്ടറിക്കു കഴിഞ്ഞു.

ബെല്‍ ലബോറട്ടറിയുടെ ഭരണപരമായ ഉന്നത പദവികളിലേക്കൊന്നും ശ്രദ്ധ തിരിക്കാതെ, ഗവേഷണോന്മുഖനായ ഒരു ശാസ്ത്രജ്ഞനായി മാത്രം ഡേവിസന്‍ ഔദ്യോഗിക കാലം ചെലവഴിച്ചു. സ്വന്തം ഗവേഷണങ്ങള്‍ തുടരുന്നതോടൊപ്പം, സ്ഥാപനത്തില്‍ നിയമിതരായ യുവശാസ്ത്രജ്ഞര്‍ക്കു ഗവേഷണ സഹായം നല്കിക്കൊണ്ട് ബെല്‍ ലബോറട്ടറിയുടെ വ്യാവസായിക ഉന്നതിയില്‍ ഇദ്ദേഹം മുഖ്യപങ്കാളിയായി.

അമ്പതോളം ശാസ്ത്രപ്രബന്ധങ്ങള്‍ ഡേവിസന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ ഗ്രന്ഥരൂപത്തിലുള്ള രചനകളൊന്നും ഇദ്ദേഹ ത്തിന്റേതായിട്ടില്ല. പ്രബന്ധങ്ങളില്‍ ഏറെയും ഇലക്ട്രോണ്‍ പ്രകീര്‍ണനം, ഇലക്ട്രോണ്‍ വിഭംഗനം, ഇലക്ട്രോണ്‍ പ്രകാശികം, താപായണിക ഉത്സര്‍ജനം, ഇലക്ട്രോണ്‍ തരംഗപ്രതിഭാസ പഠനങ്ങള്‍ എന്നിവയെ അധികരിച്ചുള്ളവയാണ്. ഇവയില്‍ 1927 ഡി. ലക്കത്തിലെ ഫിസിക്കല്‍ റിവ്യൂയില്‍ വന്ന 'ഡിഫ്രാക്ഷന്‍ ഒഫ് ഇലക്ട്രോണ്‍സ്' ഏറ്റവും പ്രസിദ്ധമായ പ്രബന്ധമായിരുന്നു.

ഔദ്യോഗികവൃത്തിയില്‍ നിന്നു വിരമിച്ചതിനുശേഷം വെര്‍ജീ നിയ സര്‍വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസറായി ഡേവിസന്‍ കുറേക്കാലം സേവനമനുഷ്ഠിച്ചു. 1958 ഫെ. 1-ന് വെര്‍ജീനിയയില്‍ ഇദ്ദേഹം ദിവംഗതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍