This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡേറ്റാ കമ്യൂണിക്കേഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡേറ്റാ കമ്യൂണിക്കേഷന്‍

Data communication

കോഡ് ചെയ്യപ്പെട്ട ഡേറ്റയെ ഒരു സിസ്റ്റത്തില്‍ നിന്ന് മറ്റൊരു സിസ്റ്റത്തിലേക്കു വിനിമയം ചെയ്യുന്ന രീതി. അക്ഷരങ്ങള്‍, അക്കങ്ങള്‍, ആലേഖിത രൂപങ്ങള്‍ (ശ്രാവ്യ/ദൃശ്യ ബിംബങ്ങള്‍) തുടങ്ങിയവയെ ഇത്തരത്തിലുള്ള വിനിമയത്തിനു വിധേയമാക്കാം. കീബോര്‍ഡ്, ഡിസ്കുകള്‍, ടേപ്പ്, ടച്ച് സ്ക്രീന്‍, ജോയ്സ്റ്റിക്, മൗസ് തുടങ്ങിയ ഉപകരണങ്ങളിലൂടെയോ ഇതര കംപ്യൂട്ടറുകളില്‍ നിന്നോ നിവേശിക്കുന്ന ഡേറ്റയെ പ്രത്യേക സമ്പ്രദായങ്ങളില്‍ ഏതെങ്കിലുമൊരെണ്ണമുപയോഗിച്ചു കോഡ് ചെയ്ത് ഡേറ്റാ സിഗ്നലുകളാക്കി പരിവര്‍ത്തനം ചെയ്തശേഷം പ്രേഷണ മാധ്യമം വഴി നിയതലക്ഷ്യങ്ങളില്‍ എത്തിക്കുന്നു. ലഭിക്കുന്ന ഡേറ്റ രണ്ട് വിധത്തിലുള്ളതാകാം: അനലോഗും ഡിജിറ്റലും. നിശ്ചിത പരിധിക്കുള്ളിലെ ഏതു മൂല്യവും സ്വീകരിക്കാവുന്നതും തുടര്‍ച്ചയായി മാറുന്നതുമാണ് അനലോഗ് ഡേറ്റ. ഉദാഹരണമായി ഒരു പാട്ട് ആലേഖനം ചെയ്യുമ്പോള്‍ ശബ്ദത്തിന്റെ തീവ്രത ആരോഹണ-അവരോഹണ രീതിയില്‍ മാറിക്കൊണ്ടേയിരിക്കും. ഇതുപോലെ താപനില, ദൃശ്യങ്ങള്‍ എന്നിവയിലും തുടര്‍ച്ചയായ വ്യതിയാനങ്ങള്‍ ഉണ്ടാകാം. ഇത്തരത്തിലുള്ള അനലോഗ് ഡേറ്റയില്‍ നിന്നു തികച്ചും വ്യത്യസ്തമായി പ്രയുക്ത പരിധിക്കുള്ളില്‍ നിശ്ചിത മൂല്യങ്ങള്‍ മാത്രം സ്വീകരിക്കാവുന്നവയാണ് ഡിജിറ്റല്‍ ഡേറ്റ. പ്രസ്തുത ഡേറ്റയില്‍ മാറ്റം വരുന്നതും പടിപടിയായിട്ടായിരിക്കും. ഒരു കുടുംബത്തിലെ കുട്ടികളുടെ എണ്ണം (0, 1, 2, ...), ക്ലാസ്സിലെ വിദ്യാര്‍ഥികളുടെ എണ്ണം, രാജ്യത്തെ ജനസംഖ്യ തുടങ്ങിയവയും വിവിക്ത (discrete) സംഖ്യകളായിരിക്കും; അനലോഗ് ഡേറ്റയേയും ഡിസ്ക്രീറ്റ് ഡേറ്റയേയും ഡിജിറ്റല്‍ അക്കങ്ങളായ 0, 1 എന്നിവ ഉപയോഗിച്ച് ഡിജിറ്റലായി മാറ്റാന്‍ കഴിയും.

അനലോഗ്/ഡിജിറ്റല്‍ ഡേറ്റകളുടെ പ്രേഷണം അനലോഗോ ഡിജിറ്റലോ രീതിയിലാകാം. നിവേശ ഡേറ്റ ഡിജിറ്റല്‍ രൂപത്തിലാണെങ്കില്‍ അതിനെ മോഡം ഉപയോഗിച്ച് അനലോഗ് ആക്കി മാറ്റിയശേഷവും അനലോഗ് ഡേറ്റയെ അതേപടിയും അനലോഗ് സംവിധാനത്തില്‍ പ്രേഷണം ചെയ്യുന്നു. ലക്ഷ്യസ്ഥാനത്തെത്തിയ അനലോഗ് ഡേറ്റയെ ആവശ്യമെങ്കില്‍ വീണ്ടും മോഡം ഉപയോഗിച്ച് ഡിജിറ്റലാക്കുകയുമാവാം. മറിച്ച്, ഡിജിറ്റല്‍ രീതിയിലാണ് പ്രേഷണം എങ്കില്‍ സ്രോതസ്സിനും ലക്ഷ്യത്തിനുമിടയ്ക്ക് 'ലൈന്‍ ഇന്റര്‍ഫേസുകള്‍' ഉപയോഗിക്കേണ്ടിവരും (ചിത്രം കാണുക).

ഈ രണ്ട് രീതികളില്‍ വച്ച് അഭികാമ്യം ഡിജിറ്റല്‍ രീതിയിലുള്ള ഡേറ്റാ പ്രേഷണമാണ്. ഇതിന് പല കാരണങ്ങളും ഉണ്ട്. ഡിജിറ്റല്‍ പ്രേഷണത്തിനാവശ്യമായ ഉപകരണങ്ങള്‍ക്ക് അനലോഗ് രീതിക്കാവശ്യമായവയെ അപേക്ഷിച്ച് വില കുറവാണ്. അന ലോഗ് രീതിയില്‍ മോഡുലേഷന്‍/ഡീമോഡുലേഷന്‍ വഴിയേ 'ഡേറ്റാ മള്‍ട്ടിപ്ലക് സിങ്' (ഒന്നിലധികം ഡേറ്റയെ ഒരുമിപ്പിക്കുന്ന പ്രക്രിയ) നടത്താനാവൂ; എന്നാല്‍ ഇതുകൂടാതെ തന്നെ ഡിജിറ്റല്‍ രീതിയില്‍ മള്‍ട്ടിപ്ലക് സിങ് സാധ്യമാണ്. ഡേറ്റാ പ്രേഷണം സുരക്ഷിതമാക്കാനായി പൊതുവേ ഡേറ്റയെ രഹസ്യ കോഡുപയോഗിച്ച് പരിവര്‍ത്തനം ചെയ്തശേഷമാണ് പ്രേഷണം ചെയ്യുന്നത്. തുടര്‍ന്ന് ലക്ഷ്യത്തില്‍ എത്തിച്ചേര്‍ന്ന ഡേറ്റയെ വീണ്ടും പഴയ രൂപത്തിലേക്കു മാറ്റുന്നു. യഥാക്രമം എന്‍ക്രിപ്ഷന്‍/ഡിക്രിപ്ഷന്‍ എന്നറിയപ്പെടുന്ന ഈ പ്രക്രിയകള്‍ എളുപ്പത്തില്‍ നടപ്പാക്കാവുന്നത് ഡിജിറ്റല്‍ സംവിധാനത്തിലാണ്. ഡേറ്റയുടെ ഭദ്രത കൂടുതല്‍ ഉറപ്പാക്കപ്പെടുന്നതും ഡിജിറ്റല്‍ സംവിധാനത്തിലാണ്. സാങ്കേതികവിദ്യ മെച്ചപ്പെടുന്തോറും ഡിജിറ്റല്‍ രീതിയില്‍ കൂടുതല്‍ സൌകര്യങ്ങള്‍ ലഭ്യമാകുന്നുവെന്നത് മറ്റൊരു കാരണമാണ്.

ഏതു രീതിയില്‍ ഡേറ്റ വിനിമയം ചെയ്താലും പ്രേഷണ മാധ്യമത്തിലൂടെ അല്പദൂരം സഞ്ചരിക്കുമ്പോള്‍ ഡേറ്റാ സിഗ്നലിന് രൂപവ്യത്യാസവും തീവ്രതാഭംഗവും നേരിടാം. ഇതിലൂടെ സിഗ്നലില്‍ അടങ്ങിയിട്ടുള്ള ഡേറ്റ ഭാഗികമായി നഷ്ടപ്പെടാം. ഇത് ഒഴിവാക്കുവാന്‍ അനലോഗ് സംവിധാനത്തില്‍ സിഗ്നല്‍ ശക്തി വര്‍ധിപ്പിക്കുന്ന പ്രവര്‍ധകങ്ങളും ഡിജിറ്റല്‍ സംവിധാനത്തില്‍ സിഗ്നലിന്റെ ഡിജിറ്റല്‍ രൂപത്തെ പുനരുജ്ജീവിപ്പിക്കുന്ന റിപ്പീറ്ററുകളും ഉപയോഗിക്കുന്നു.

I.ഡിജിറ്റല്‍ ഡേറ്റാ എന്‍കോഡിങ് മാനദണ്ഡങ്ങള്‍. ഡിജിറ്റല്‍ ഡേറ്റ 'എന്‍കോഡ്' ചെയ്യുന്നതിന് 0,1 എന്നീ രണ്ട് ബിറ്റുകള്‍ മാത്രമാണ് ഉപയോഗിക്കാറുള്ളത്. പൊതുവേ എട്ടു ബിറ്റുകളുടെ ഗണത്തെ ഒരു ബൈറ്റ് എന്നു പറയുന്നു. ഓരോ ക്യാരക് റ്ററേയും (അക്ഷരം, അക്കം, ചിഹ്നം മുതലായവ) സൂചിപ്പിക്കാന്‍ ബൈറ്റുകളുടെ ഒരു നിശ്ചിത ക്രമീകരണം ഉപയോഗിക്കുന്നു. ക്യാരക് റ്റര്‍ - ബൈറ്റ് മാനനത്തിന് (mapping), വ്യത്യസ്ത ഏജന്‍സികള്‍ നിര്‍വചിച്ചിട്ടുള്ള മൂന്നു മാനദണ്ഡങ്ങളാണ് അമേരിക്കന്‍ നാഷണല്‍ സ്റ്റാന്‍ഡേഡ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്കി (അമേരിക്കന്‍ സ്റ്റാന്‍ഡേഡ് കോഡ് ഫോര്‍ ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ചെയ്ഞ്ച്), ഇന്റര്‍നാഷണല്‍ ടെലിക്കമ്യൂണിക്കേഷന്‍ യൂണിയന്റെ ഐഎ 5 (ഇന്റര്‍നാഷണല്‍ ആല്‍ഫബെറ്റ് നമ്പര്‍ 5), ഐബിഎം കാരുടെ എബ്സിഡിക് (എക സ്റ്റന്‍ഡെഡ് ബൈനെറി കോഡെഡ് ഡെസിമെല്‍ ഇന്റര്‍ചെയ്ഞ്ച് കോഡ്) എന്നിവ. ഇവയുടെ പ്രധാന സവിശേഷതകള്‍ പട്ടികയില്‍ ചേര്‍ത്തിരിക്കുന്നു.

അക്ഷരങ്ങളുടെ എന്‍കോഡിങ്ങിനായി ഇപ്പോള്‍ യൂണികോഡ് എന്ന സംവിധാനം പ്രചാരത്തിലായിട്ടുണ്ട്. 16 ബിറ്റുകള്‍ ഉപയോഗിച്ചാണ് ഇതിന്റെ കോഡിങ്. 16 ബിറ്റുകള്‍ ഉപയോഗിക്കുന്നതുമൂലം ലഭ്യമായ 65,536 കോഡുകള്‍ വഴി ലോകത്തിലെ പ്രധാന ഭാഷകളിലെയെല്ലാം അക്ഷരങ്ങള്‍ യൂണികോഡ് ഉപയോഗിച്ച് പ്രതിനിധാനം ചെയ്യാന്‍ കഴിയും.

II. പ്രേഷണ മാധ്യമം. ഡേറ്റാ വിനിമയ ദക്ഷത, ഡേറ്റാ പ്രേഷണ നിരക്ക് എന്നിവ പ്രേഷണ മാധ്യമത്തെ ആശ്രയിച്ച് മാറിക്കൊണ്ടിരിക്കും. വിവിധയിനം മാധ്യമങ്ങളുടെ നിര്‍മാണച്ചെലവില്‍ സാരമായ ഏറ്റക്കുറച്ചിലുകളുണ്ട്. ഇക്കാരണത്താല്‍ ആവശ്യമുള്ള ഡേറ്റാ പ്രേഷണ നിരക്ക്, മാധ്യമ നിര്‍മാണത്തിനു വകയിരുത്തിയിട്ടുള്ള തുക എന്നിവയ്ക്ക് അനുയോജ്യമായ ഒരു മാധ്യമമാണ് തിരഞ്ഞെടുക്കേണ്ടത്. നിലവിലുള്ള പ്രധാന പ്രേഷണ മാധ്യമങ്ങളും അവയുടെ സവിശേഷതകളും ചുവടെ ചേര്‍ക്കുന്നു.

1. ഇരട്ട വയര്‍ ഓപ്പണ്‍ ലൈന്‍ (two wire open line). ഇന്‍സുലേറ്റ് ചെയ്ത ഒരു ജോഡി ചാലകങ്ങളാണിവ. ചാലക കമ്പികള്‍ ചെമ്പിലോ അലൂമിനിയത്തിലോ ആകാം. കമ്പികളുടെ വ്യാസം 0.4-1.0 മി.മീ. വരും. ഏകദേശം 50 മീറ്റര്‍ ദൂരം വരെ ഡേറ്റ പ്രേഷണം ചെയ്യാന്‍ ഇവയ്ക്കു സാധിക്കും. ഡേറ്റാ പ്രേഷണ നിരക്ക് സെക്കന്‍ഡില്‍ 19,200 ബിറ്റില്‍ കുറവായിരിക്കും. ഒന്നിലധികം ജോഡികള്‍ ആവശ്യമെങ്കില്‍ അവയെ 'മള്‍ട്ടി കോര്‍ കേബിളിനുള്ളിലോ' റിബണ്‍ മാതൃകയില്‍ പരപ്പുള്ള ടേപ്പിനുള്ളിലോ ഉറപ്പിക്കുന്നു.

2. പിരിച്ച ഇരട്ടക്കമ്പി കേബിള്‍ (twisted-pair cable). ഇന്‍സുലേറ്റ് ചെയ്ത രണ്ട് ചാലകങ്ങളെ പരസ്പരം ചുറ്റിപ്പിണ ഞ്ഞുവരുന്ന രീതിയില്‍ ഘടിപ്പിച്ചവയാണിവ. ഒരു കേബിളിലൂടെ ഒരു കി.മീ. ദൂരം വരെ (റിപ്പീറ്ററുകള്‍ ഉപയോഗിക്കാതെ) നേരിട്ട് ഡേറ്റാ പ്രേഷണം ചെയ്യാനാകും. റിപ്പീറ്ററുകള്‍ ഘടിപ്പിച്ചാല്‍ ഒരു കി.മീ.-ലേറെ ദൂരത്തേക്കും പ്രേഷണം നടത്താനാകും. ഇവയിലൂടെ സെക്കന്‍ഡില്‍ 1-2 മെഗാബിറ്റ് നിരക്കില്‍ ഡേറ്റ പ്രേഷണം ചെയ്യാ വുന്നതാണ്. കുറഞ്ഞ അളവില്‍ ഡേറ്റാ വിരൂപണവും (distrotion) ക്രോസ് ട്രാക്കും (crosstalk) അനുഭവപ്പെടുന്ന ഇവയെ ആവശ്യാ നുസരണം വീണ്ടും ഒരു സുരക്ഷാപാളികൊണ്ടു പൊതിയാറുണ്ട്. ഇപ്രകാരമുള്ളവയെ 'പരിരക്ഷിത കേബിള്‍' എന്നു വിശേഷിപ്പിക്കുന്നു.

3. സമാക്ഷ കേബിള്‍. ഏതെങ്കിലും ചാലക മെഷ് കൊണ്ട് ഒരു കുഴല്‍ നിര്‍മിച്ച് അതിന്റെ കേന്ദ്ര അക്ഷത്തിലൂടെ മറ്റൊരു ചാലകക്കമ്പി കടത്തിവിടുന്നു. ഇവയ്ക്കിടയിലുള്ള പൊള്ളയായ ഭാഗത്തില്‍ ഏതെങ്കിലുമൊരു ഇന്‍സുലന പദാര്‍ഥം നിറയ്ക്കുന്നതിലൂടെ സമാക്ഷ കേബിള്‍ ലഭ്യമാക്കാം. ഇതുപയോഗിച്ച് 1 കി.മീ. ദൂരം വരെ സുഗമമായ ഡേറ്റാ പ്രേഷണം നിര്‍വഹിക്കാനാവും. ഡേറ്റാ വിനിമയ നിരക്ക് സെക്കന്‍ഡില്‍ 1,000 മെഗാബിറ്റ് വരും. ലാന്‍, കേബിള്‍ ടിവി, ഉയര്‍ന്ന ഡേറ്റാ പ്രേഷണ നിരക്ക് ആവശ്യമുള്ള പി-റ്റു-പി (പോയിന്റ്-റ്റു-പോയിന്റ്) ലൈന്‍ എന്നിവയിലെല്ലാം സമാക്ഷ കേബിളാണ് ഉപയോഗിക്കാറുള്ളത്. ഉയര്‍ന്ന ആവൃത്തിയിലുള്ള വൈദ്യുതി ഏതു ചാലകത്തിലൂടെ പ്രവഹിക്കുമ്പോഴും പ്രവാഹം ചാലകത്തിന്റെ ഉപരിതലത്തിലൂടെ (surface) ആകാനാണു സാധ്യത എന്നതിനാല്‍ ഉച്ച ആവൃത്തിയിലുള്ള സിഗ്നല്‍ പ്രേഷണത്തിന് ഉപയോഗിക്കുന്ന സമാക്ഷ കേബിളിന്റെ വ്യാസം സാധാരണ ഉള്ളതിനെ അപേക്ഷിച്ച് കൂടിയതാകണം. സമാക്ഷ കേബിളിന്റെ ബാഹ്യചാലകത്തെ (outer conductor) എര്‍ത്ത് ചെയ്തിരിക്കുന്നതിനാല്‍ പിരിച്ച ഇരട്ടക്കമ്പി കേബിളിനെ അപേക്ഷിച്ച് സമാക്ഷ കേബിളില്‍ ക്രോസ്ടാക്കിനുള്ള സാധ്യത കുറയുന്നു.

4. ഫൈബര്‍ ഓപ്റ്റിക് കേബിള്‍. പ്രകാശിക രൂപത്തിലാണ് ഇവയില്‍ക്കൂടി ഡേറ്റാ സിഗ്നലുകള്‍ കടത്തിവിടുന്നത്. വൈദ്യുത ഡേറ്റാ സിഗ്നലുകളെ പ്രകാശിക രൂപത്തിലും തിരിച്ചും പരിവര്‍ത്തനം ചെയ്യാന്‍ ഇവയില്‍ യഥാക്രമം ഓപ്റ്റിക്കല്‍ ട്രാന്‍സ് മിറ്ററും റിസീവറും ഉപയോഗിക്കുന്നു.

പ്ലാസ്റ്റിക്കോ ഗ്ലാസ്സോ കൊണ്ടുള്ള കാമ്പിനെ (core) അതിനേക്കാള്‍ അപവര്‍ത്തക സൂചകാങ്കം (refractive index) കുറഞ്ഞ ഒരു പദാര്‍ഥം കൊണ്ടു പൊതിഞ്ഞാണ് ഫൈബര്‍ ഓപ്റ്റിക് കേബിള്‍ നിര്‍മിക്കുന്നത്. തന്മൂലം കാമ്പിലൂടെ കടന്നു പോകുന്ന പ്രകാശ സിഗ്നലുകള്‍ പൂര്‍ണ ആന്തരിക പ്രതിഫലനത്തിന് (total internal reflection) വിധേയമാകുന്നു. ഇത് പ്രകാശിക സിഗ്നല്‍ തീവ്രതയ്ക്കുണ്ടാകുന്ന നഷ്ടത്തിന്റെ അളവ് കുറയ്ക്കാനിടയാക്കുന്നു. അപവര്‍ത്തക സൂചകാങ്കത്തില്‍ വ്യത്യാസം വരുന്ന തരത്തിലുള്ള കേബിള്‍ പ്രധാനമായി രണ്ടു രീതിയില്‍ നിര്‍മിക്കാറുണ്ട്. കാമ്പിനും ആവരണത്തിനും ഇടയ്ക്കുവച്ച് സൂചകാങ്കത്തില്‍ മാറ്റം വരുന്ന സ്റ്റെപ്ഡ് ഇന്‍ഡക്സ് ഫൈബര്‍ (stepped index fiber) ആണ് ഒരിനം. അപവര്‍ത്തക സൂചകാങ്കം പരാബോളിക രീതിയില്‍ വ്യത്യാസപ്പെടുന്ന തരത്തില്‍ നിര്‍മിക്കപ്പെടുന്ന ഗ്രേഡഡ് ഇന്‍ഡക്സ് ഫൈബര്‍ (graded index fiber) ആണ് രണ്ടാമത്തെ ഇനം. 50 മീ. ദൂരത്തേക്ക് വരെ പ്ലാസ്റ്റിക്കിലുള്ള ഫൈബര്‍ ഓപ്റ്റിക് കേബിള്‍ ഉപയോഗിക്കാം; അതില്‍ക്കൂടിയ ദൂരങ്ങളിലേക്കു ഡേറ്റാ പ്രേഷണം ചെയ്യണമെങ്കില്‍ പ്ലാസ്റ്റിക്കിനേക്കാള്‍ ക്ഷീണനം (attenuation) കുറഞ്ഞ ഗ്ലാസ് ഫൈബര്‍ ഓപ്റ്റിക് കേബിള്‍ ഉപയോഗിക്കേണ്ടിവരും.

വളരെ ഉയര്‍ന്ന ബാന്‍ഡ് വിഡ്ത്, വിദ്യുത്കാന്തിക തരംഗങ്ങള്‍ സൃഷ്ടിക്കുന്ന വ്യതികരണത്തില്‍ നിന്ന് പൂര്‍ണ മോചനം, കുറഞ്ഞ സിഗ്നല്‍ ക്ഷീണനം, വളരെ നേര്‍ത്ത കേബിള്‍ വ്യാസം (ഏകദേശം 0.1 മി.മീ.), ഭാരക്കുറവ് (ഒരു കിലോമീറ്റര്‍ നീളമുള്ള കേബിളിന്റെ ഭാരം ഏതാനും ഗ്രാം മാത്രമേ വരൂ) എന്നിവയാണ് ഫൈബര്‍ ഓപ്റ്റിക് കേബിളിന്റെ പ്രധാന സവിശേഷതകള്‍.

ഫൈബര്‍ ഓപ്റ്റിക് കേബിളിലൂടെ മോണോ മോഡ്, മള്‍ട്ടി മോഡ് എന്നിങ്ങനെ രണ്ടു രീതിയില്‍ പ്രകാശ സിഗ്നലുകള്‍ കട ത്തിവിടാന്‍ കഴിയും. നിശ്ചിതമായ ഒരു സഞ്ചാരപഥത്തില്‍ക്കൂടി മാത്രം സിഗ്നല്‍ കടത്തിവിടുന്നതാണ് മോണോ മോഡ്. ഉയര്‍ന്ന ബാന്‍ഡ്വിഡ്ത്തുള്ള ഈ രീതിയില്‍ കാമ്പിന്റെ വ്യാസം കുറയ്ക്കുന്നതിനനുസരിച്ച് അതിന്റെ അരികുകളില്‍ നിന്നുള്ള സിഗ്നല്‍ പ്രതിഫലനങ്ങളും കുറഞ്ഞിരിക്കും. ഇത്തരം കേബിളുകളുടെ നിര്‍മാണവും കേബിളുകളെ കൂട്ടിയോജിപ്പിക്കുന്ന പ്രക്രിയയും പൊതുവേ ശ്രമകരമാണ്. ഒന്നിലധികം സഞ്ചാരപഥങ്ങളിലൂടെയുള്ള പ്രേഷണം സാധ്യമാക്കുന്നതാണ് മള്‍ട്ടി മോഡ് രീതി. ഇവിടെ കാമ്പിന്റെ അരികുകളില്‍നിന്നാണ് സിഗ്നല്‍ പ്രതിഫലനവും പ്രകീര്‍ണനവും (dispersion) നടക്കുന്നത്. സിഗ്നലിലെ ഡേറ്റാ എലിമെന്റുകള്‍ വ്യത്യസ്ത സമയങ്ങളിലാണ് ലക്ഷ്യത്തിലെത്തിച്ചേ രുന്നത്. ഇതിലെ ഡേറ്റാ പ്രേഷണ നിരക്ക് താരതമ്യേന കുറവാണ്.

III. കമ്യൂണിക്കേഷന്‍ രീതികള്‍. ട്രാന്‍സാക്ഷന്‍, മെസേജ്, ബാച്ച് എന്നീ മൂന്നു രീതികളിലാണ് പ്രധാനമായി ഡേറ്റാ പ്രേഷണം ചെയ്യാറുള്ളത്. കുറഞ്ഞ അളവിലുള്ള (10-1,000 ബൈറ്റ്) ഡേറ്റാ പ്രേഷണത്തിനാണ് ട്രാന്‍സാക്ഷന്‍ രീതി പ്രയോഗിക്കുന്നത്. ഒരേ സമയം സ്രോതസ്സില്‍നിന്ന് ലക്ഷ്യത്തിലേക്കും തിരിച്ചും പ്രേഷണം നടക്കുന്ന ഈ രീതി വിദൂര സംഭാഷണത്തിന് തികച്ചും അനുയോജ്യമാണ്. വിവരങ്ങള്‍ തിരക്കിയുള്ള അന്വേഷണം, ടൈം ഷെയറിങ്, ഡേറ്റാബേസില്‍ നിന്നുള്ള വിവര ശേഖരണം, അസം ബ്ളി ലൈന്‍ - പ്രോസസ് കണ്‍ട്രോള്‍, തത്സമയ ഗണനം, ഇന്‍ വെന്‍ട്രി അപ്ഡേറ്റിങ് മുതലായവ ഇതിന് ഉദാഹരണങ്ങളാണ്.

100-1,000 ബൈറ്റുകളുടെ അഥവാ ക്യാരക്റ്ററുകളുടെ ഏകദിശ യിലേക്കുള്ള (സ്രോതസ്സില്‍നിന്ന് ലക്ഷ്യസ്ഥാനത്തിലേക്ക്) പ്രേഷണമാണ് മെസേജ് രീതിയില്‍ അനുവര്‍ത്തിക്കുന്നത്. സ്രോതസ്സിനും ലക്ഷ്യത്തിനും ഇടയില്‍ ദൂരത്തിലും സമയ ക്രമത്തിലും ഉള്ള വ്യത്യാസം മുന്‍നിറുത്തി 'സ്റ്റോര്‍ ആന്‍ഡ് ഫോര്‍വേഡ്' രീതിയിലാണ് ഇവിടെ പ്രേഷണം നടക്കുന്നത്. വാര്‍ത്താവിതരണം, പദാര്‍ഥങ്ങളുടെ വിലവിവരപ്പട്ടിക, സെയില്‍സ് ഓര്‍ഡര്‍ തുടങ്ങിയ വിവരങ്ങളെക്കുറിച്ചുള്ള ഡേറ്റാ സംഭരണം, വിവിധ മേല്‍വിലാസങ്ങളിലേക്ക് ഒരേ സന്ദേശം എത്തിക്കല്‍ തുടങ്ങിയവയാണ് മെസേജ് രീതിയിലെ പ്രേഷണത്തിനുള്ള ഉദാഹരണങ്ങള്‍. കംപ്യൂട്ടറിന്റെ ഇന്‍പുട്ടിലൂടെയോ അല്ലെങ്കില്‍ ഒരു കംപ്യൂട്ടറില്‍ നിന്ന് നേരിട്ടു മറ്റൊന്നിലേക്ക് മെസേജ് രീതിയില്‍ ഡേറ്റാ പ്രേഷണം ചെയ്യാന്‍ സാധിക്കും.

ഒരു കംപ്യൂട്ടറില്‍നിന്ന് മറ്റൊന്നിലേക്ക് പോയിന്റു-റ്റു-പോയിന്റ് രീതിയില്‍ ലക്ഷക്കണക്കിന് ബൈറ്റ് ഡേറ്റ അയയ്ക്കുവാനുള്ള സംവിധാനമാണ് ബാച്ച് രീതി. അയയ്ക്കേണ്ട വ്യത്യസ്ത ഡേറ്റകളെ തരംതിരിച്ച് നിശ്ചിത ഇടവേളകളില്‍ പ്രേഷണം ചെയ്യുന്നു. വിദൂരസ്ഥ (റിമോട്ട്) ജോബ് എന്‍ട്രി (ഒരിടത്തെ കംപ്യൂട്ടര്‍ കീ ബോര്‍ഡിലൂടെ ദൂരെയുള്ള മറ്റൊരു കംപ്യൂട്ടറിലേക്ക് ഡേറ്റ കീ ഇന്‍ ചെയ്യുന്ന സംവിധാനം), കേന്ദ്രീകൃത ഡേറ്റാ പ്രോസസിങ്ങില്‍ക്കൂടിയുള്ള ഡേറ്റാ വിതരണം, വിതരിത ഡേറ്റാബേസിന്റെ കേന്ദ്ര സെര്‍വറില്‍/നോഡില്‍ നിന്ന് മറ്റു നോഡുകളിലേക്ക് ആവശ്യാനുസരണം നടത്തുന്ന ഡേറ്റാ ഡൗണ്‍ലോഡിങ് എന്നിവ ഇതിന് ഉദാഹരണങ്ങളായിപ്പറയാം.

IV. പ്രക്രിയകള്‍. ഡേറ്റാ കമ്യൂണിക്കേഷനിലെ മൂന്ന് പ്രധാന പ്രക്രിയകളാണ് മാധ്യമ പരിവര്‍ത്തനം, കമ്യൂണിക്കേഷന്‍ പ്രോസസിങ്, പ്രേഷണം എന്നിവ. ഇവയുടെ ബ്ലോക് ആരേഖം താഴെ കൊടുത്തിരിക്കുന്നു.

ഡേറ്റാ വിനിമയ സംവിധാനത്തിന്റെ നിയന്ത്രണവും മേല്‍ നോട്ടവും ക്രമീകരിക്കുന്നതും പ്രൊടൊകോളുകളുടെ പ്രവര്‍ത്തനം, കോഡ് പരിവര്‍ത്തനം, മള്‍ട്ടിപ്ലക്സിങ് എന്നിവ ഉറപ്പുവരുത്തുന്നതും മാധ്യമ പരിവര്‍ത്തനത്തിലൂടെയാണ്. ആവശ്യമെന്നു കണ്ടാല്‍ ഡേറ്റയുടെ ഉറവിടം, അതു ലഭിച്ച ദിവസം, സമയം, കൈകാര്യം ചെയ്ത ഓപ്പറേറ്ററുടെ പേര് തുടങ്ങിയ വിവരങ്ങള്‍ ഡേറ്റയുടെ അനുബന്ധമായി ചേര്‍ക്കുന്നതും കമ്യൂണിക്കേഷന്‍ പ്രോസസിങ്ങിലൂടെയാണ്. പൊതുവേ, ഡേറ്റയെ അനവധി ചെറിയ പായ്ക്കറ്റുകളാക്കി വിഭജിച്ച ശേഷമാണ് പ്രേഷണം ചെയ്യുന്നത്. ഡേറ്റാ പായ്ക്കറ്റുകളേയും മറ്റും ഫോര്‍മാറ്റു ചെയ്യുന്നതും ഇതിലൂടെയാണ്. സ്രോതസ്സിനും ലക്ഷ്യസ്ഥാനത്തിനും സമയ ക്രമത്തില്‍ സാരമായ അന്തരമുണ്ടെങ്കില്‍ ലക്ഷ്യത്തില്‍ ഡേറ്റ ഉപയോഗപ്പെടുത്തേണ്ട സമയം സമാഗതമാകുംവരെ പ്രേഷണം ചെയ്യപ്പെട്ട ഡേറ്റയെ സംഭരിച്ചു സൂക്ഷിക്കേണ്ടിവരുന്നു.

1. മാധ്യമ പരിവര്‍ത്തനം. വ്യത്യസ്ത ഇന്‍പുട്ട് ഉപകരണങ്ങ ളില്‍ നിന്നു ലഭിക്കുന്ന സിഗ്നലുകളെ പ്രേഷണ സൌകര്യത്തിന് ഡിജിറ്റല്‍ രീതിയിലേക്കു പരിവര്‍ത്തനം ചെയ്യുക, പ്രസ്തുത ഡിജിറ്റല്‍ ഡേറ്റയെ പൂര്‍വ രൂപത്തിലാക്കി ലക്ഷ്യത്തിലെ നിര്‍ഗമ ഉപകരണങ്ങളിലൂടെ ലഭ്യമാക്കുക എന്നീ ധര്‍മങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

2. കമ്യൂണിക്കേഷന്‍ പ്രോസസിങ്. ചിലപ്പോള്‍ സ്രോതസ്സില്‍ പ്രേഷണം നടന്ന് നിശ്ചിത ഇടവേളയ്ക്കുശേഷമായിരിക്കും ലക്ഷ്യത്തില്‍ ഡേറ്റ എത്തിക്കേണ്ടിവരുന്നത്. ഈ സാഹചര്യത്തില്‍ ഡേറ്റ സൂക്ഷിച്ചുവയ്ക്കേണ്ടതുണ്ട്. ലക്ഷ്യസ്ഥാനത്ത് എത്തുന്ന ഡേറ്റ ഉപയോഗപ്പെടുത്തുന്ന മുറയ്ക്ക് അക്കാര്യം സൂചിപ്പിക്കുന്ന സന്ദേശം (അക്ക്നോളഡ്ജ്മെന്റ് - ഡേറ്റ ലഭിച്ചു എന്ന അറിയിപ്പ്) സ്രോതസ്സിലേക്ക് അയയ്ക്കാറുണ്ട്. സന്ദേശാനുസരണമുള്ള അനന്തര നടപടികള്‍ സ്വീകരിക്കേണ്ടതും കമ്യൂണിക്കേഷന്‍ പ്രോസസിങ്ങിലൂടെയാണ്. മേല്‍ സൂചിപ്പിച്ച വിവിധ പ്രക്രിയകള്‍ പ്രാവര്‍ത്തികമാക്കാനുള്ള സജ്ജീകരണങ്ങള്‍ കമ്യൂണിക്കേഷന്‍ പ്രോസസിങ്ങിലൂടെ ലഭ്യമാക്കേണ്ടതാണ്.

3. ഡേറ്റാ പ്രേഷണം. ആഗോള തലത്തില്‍ ഒരു സിസ്റ്റത്തില്‍ നിന്നു മറ്റൊരു സിസ്റ്റത്തിലേക്ക് ഡേറ്റ എത്തുന്നത് ഡേറ്റാ പ്രേഷണത്തിലൂടെയാണ്. പ്രേഷണ സരണികള്‍ ലഭ്യമാക്കുക, സരണികള്‍ക്കാവശ്യമായ സിഗ്നല്‍ പരിവര്‍ത്തനം നടത്തുക, സരണികള്‍ തമ്മിലുള്ള സ്വിച്ചിങ് ക്രമീകരിക്കുക മുതലായ പ്രവര്‍ത്തനങ്ങള്‍ ഡേറ്റാ പ്രേഷണ സംവിധാനത്തിന്റെ ധര്‍മങ്ങളാണ്.

കംപ്യൂട്ടറിനെ/ടെര്‍മിനലിനെ ഇന്റര്‍ഫേസിലൂടെയാണ് പ്രേഷണ നെറ്റ് വര്‍ക്കുമായി ബന്ധപ്പെടുത്തുന്നത്. കുറഞ്ഞ ദൂര ത്തേക്കുള്ള 'ഡെഡിക്കേറ്റഡ്' പ്രേഷണ പാതയില്‍ മോഡം ഉപയോഗിക്കാം. ഇവയിലൂടെയുള്ള പ്രേഷണ നിരക്ക് സെക്കന്‍ഡില്‍ ആയിരക്കണക്കിനു ബിറ്റുകള്‍ വരെ ആകാവുന്നതാണ്. എന്നാല്‍ ഓപ്റ്റിക്കല്‍ ഫൈബര്‍ വഴിയുള്ള 'ഡെഡിക്കേറ്റഡ്' ബന്ധ മാണെങ്കില്‍ സെക്കന്‍ഡില്‍ ദശലക്ഷക്കണക്കിനു ബിറ്റുകള്‍ വരെ പ്രേഷണം ചെയ്യാനാകും. റേഡിയൊ/ഉപഗ്രഹ പ്രേഷണ രീതിയില്‍ അന്തരീക്ഷത്തേയും ബഹിരാകാശത്തേയും സരണികളായി പ്രയോ ജനപ്പെടുത്താറുണ്ട്.

a.ടെലിഫോണ്‍ നെറ്റ് വര്‍ക്. ടെലിഫോണ്‍ നെറ്റ് വര്‍ക്കിനെ ഡെഡിക്കേറ്റഡ് (വേഗത സെക്കന്‍ഡില്‍ ഏകദേശം 4.800 ബിറ്റു കള്‍) രീതിയില്‍ ഉപയോഗിക്കാം. ഇവയോരോന്നും അനലോഗ്/ഡിജിറ്റല്‍ രീതിയിലാകാം.

b.അസമാന്തരാള/സമാന്തരാള പ്രേഷണം (asynchronous/sychronous). ഒരു സ്റ്റാര്‍ട്ട് ബിറ്റ്, ഡേറ്റാ ബിറ്റുകള്‍, ഒന്നോ അതിലധികമോ സ്റ്റോപ്പ് ബിറ്റ് (ബിറ്റുകള്‍) എന്ന തരത്തില്‍ തികച്ചും സ്വതന്ത്രമായി ഡേറ്റാ ബിറ്റുകള്‍ പ്രേഷണം ചെയ്യുന്നതാണ് അസമാന്തരാള രീതി. ക്യാരക്ടറുകളായാണ് ഡേറ്റ അയയ്ക്കപ്പെടുന്നത്. ഇങ്ങനെ അയയ്ക്കപ്പെടുന്ന ക്യാരക്ടറുകള്‍ക്കിടയിലുള്ള സമയ ഇടവേള തുല്യമായിരിക്കില്ല. മാത്രമല്ല, പ്രേഷണ നിരക്കും കുറവായിരിക്കും. ഫുള്‍ഡ്യൂപ്ലെക്സില്‍ സെക്കന്‍ഡില്‍ 75/110/134.5/150/300/600/1,200 ബിറ്റുകള്‍ വരെ പ്രേഷണം ചെയ്യാന്‍ കഴിയും.

അസമാന്തരാള രീതിയെ അപേക്ഷിച്ച് ഉയര്‍ന്ന ദക്ഷത ഉള്ള താണ് സമാന്തരാള രീതി. ഇതില്‍ സ്റ്റാര്‍ട്ട്/സ്റ്റോപ് ബിറ്റുകള്‍ ഇല്ല. മറിച്ച്, നിശ്ചിത സമയങ്ങളില്‍ ഒരേ ഇടവേളയോടെ ബിറ്റുകള്‍ അല്ലെങ്കില്‍ ബൈറ്റുകള്‍ (ബൈനറി സമാന്തരാള കമ്യൂണിക്കേഷന്‍ പോലുള്ള ബൈറ്റ് സമാന്തരാള പ്രോടൊകോളുകള്‍) ഒന്നിനു പിറകെ ഒന്നായി പ്രേഷണം ചെയ്യുന്നു (X.25 പോലുള്ള ബിറ്റ്-സമാന്തരാള പ്രോടൊകോളുകള്‍). ഇത്തരത്തില്‍ ഡെഡിക്കേറ്റഡ് സരണികളിലൂടെ ഫുള്‍ഡ്യൂപ്ലെക്സില്‍ സെക്കന്‍ഡില്‍ 2,400/4,800/9,600/19,200/56,000 ബിറ്റുകള്‍ വരെ അയയ്ക്കാം. ഡയല്‍ അപ്പ് രീതിയില്‍ സെക്കന്‍ഡില്‍ 2,400/2,18,000 ബിറ്റുകള്‍ പ്രേഷണം ചെയ്യാവുന്നതാണ്.

c.സ്വിച്ചിങ്. ഒന്നിലധികം ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിനിമയത്തിനാണ് സ്വിച്ചിങ് ഉപയോഗിക്കുന്നത്; സര്‍ക്യൂട്ട്, പായ്ക്കറ്റ്, മെസേജ് എന്നിങ്ങനെ മൂന്ന് തരത്തില്‍ സ്വിച്ചിങ് നടത്താം.

പ്രേഷണം നടക്കുന്ന സമയമത്രയും സ്രോതസ്സും ലക്ഷ്യസ്ഥാനവും തമ്മില്‍ നേരിട്ടുള്ള ബന്ധം നിലനിറുത്തുന്ന രീതിയാണ് സര്‍ക്യൂട്ട് സ്വിച്ചിങ് (ഉദാ. പോയിന്റ്-റ്റു-പോയിന്റ്). ലൈന്‍ സ്വിച്ചിങ് എന്ന പേരിലും ഇത് അറിയപ്പെടുന്നു. ബാച്ച് രീതിക്ക് ഏറ്റവും അനുയോജ്യമാണിത്.

ഒന്നിലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഒരേ സരണിയിലൂടെ ഒരേ സമയം പ്രേഷണം നടത്താനുള്ള സംവിധാനമാണ് പായ്ക്കറ്റ്/ മെസേജ് സ്വിച്ചിങ്. പ്രേഷണം ചെയ്യേണ്ട ഡേറ്റയെ ആദ്യമായി ചെറിയ പായ്ക്കറ്റുകളാക്കുന്നു. തുടര്‍ന്ന് ഓരോ പായ്ക്കറ്റിലും അതിന്റെ സ്രോതസ്സ്, എത്തേണ്ട ലക്ഷ്യസ്ഥാനം, ഡേറ്റാ സിഗ്നലില്‍ ഉള്‍പ്പെട്ടിട്ടുള്ള പായ്ക്കറ്റുകളുടെ മൊത്തം എണ്ണം, അവയ്ക്കിടയില്‍ പ്രസക്ത പായ്ക്കറ്റിന്റെ സ്ഥാനം തുടങ്ങിയ വിവരങ്ങള്‍ ഉള്‍ ക്കൊള്ളിക്കും. ഇതിനുശേഷം അവയെ പ്രേഷണ സരണിയിലേക്കു കടത്തി വിടുന്നു. സ്രോതസ്സും ലക്ഷ്യസ്ഥാനവും തമ്മില്‍ നേരിട്ടു ബന്ധം പുലര്‍ത്താത്ത ഈ രീതിയില്‍ പായ്ക്കറ്റുകളുടെ മള്‍ട്ടിപ്ലക്സിങ്ങും, ഡീമള്‍ട്ടിപ്ലക്സിങ്ങും നടത്തുന്നത് പ്രോടൊകോള്‍ ഹാന്‍ഡ്ലര്‍ ആണ്. കുറഞ്ഞ സമയത്തേക്കുള്ള ട്രാന്‍സാക്ഷന്‍ പ്രേഷണത്തിന് അനുയോജ്യം പായ്ക്കറ്റ് സ്വിച്ചിങ്ങാണ്.

സന്ദേശങ്ങള്‍ സംഭരിച്ചു സൂക്ഷിച്ച് ആവശ്യാനുസരണം പ്രേഷണം ചെയ്യുന്ന കമ്യൂണിക്കേഷന്‍ പ്രോസസിങ്ങിനും സ്വിച്ചി ങ്ങിനും ഒരുപോലെ സൗകര്യമുള്ളതാണ് മെസേജ് സ്വിച്ചിങ്. ഒരു ട്രാന്‍സാക്ഷനെ സംബന്ധിച്ച സമസ്ത വിവരങ്ങളും മെസേജില്‍ ഉള്‍പ്പെടുത്തിയിരിക്കും. തന്നിമിത്തം പായ്ക്കറ്റ് സ്വിച്ചിങ്ങിനെ അപേക്ഷിച്ച് സങ്കീര്‍ണമായതാണ് ഈ രീതി. ഇവിടെയും സ്രോതസ്സും ലക്ഷ്യസ്ഥാനവും തമ്മില്‍ നേരിട്ടു ബന്ധമില്ല.


ഈ രണ്ട് രീതികളില്‍ വച്ച് അഭികാമ്യം ഡിജിറ്റല്‍ രീതിയിലുള്ള ഡേറ്റാ പ്രേഷണമാണ്. ഇതിന് പല കാരണങ്ങളും ഉണ്ട്. ഡിജിറ്റല്‍ പ്രേഷണത്തിനാവശ്യമായ ഉപകരണങ്ങള്‍ക്ക് അനലോഗ് രീതിക്കാവശ്യമായവയെ അപേക്ഷിച്ച് വില കുറവാണ്. അന ലോഗ് രീതിയില്‍ മോഡുലേഷന്‍/ഡീമോഡുലേഷന്‍ വഴിയേ 'ഡേറ്റാ മള്‍ട്ടിപ്ലക് സിങ്' (ഒന്നിലധികം ഡേറ്റയെ ഒരുമിപ്പിക്കുന്ന പ്രക്രിയ) നടത്താനാവൂ; എന്നാല്‍ ഇതുകൂടാതെ തന്നെ ഡിജിറ്റല്‍ രീതിയില്‍ മള്‍ട്ടിപ്ലക് സിങ് സാധ്യമാണ്. ഡേറ്റാ പ്രേഷണം സുരക്ഷിതമാക്കാനായി പൊതുവേ ഡേറ്റയെ രഹസ്യ കോഡുപയോഗിച്ച് പരിവര്‍ത്തനം ചെയ്തശേഷമാണ് പ്രേഷണം ചെയ്യുന്നത്. തുടര്‍ന്ന് ലക്ഷ്യത്തില്‍ എത്തിച്ചേര്‍ന്ന ഡേറ്റയെ വീണ്ടും പഴയ രൂപത്തിലേക്കു മാറ്റുന്നു. യഥാക്രമം എന്‍ക്രിപ്ഷന്‍/ഡിക്രിപ്ഷന്‍ എന്നറിയപ്പെടുന്ന ഈ പ്രക്രിയകള്‍ എളുപ്പത്തില്‍ നടപ്പാക്കാവുന്നത് ഡിജിറ്റല്‍ സംവിധാനത്തിലാണ്. ഡേറ്റയുടെ ഭദ്രത കൂടുതല്‍ ഉറപ്പാക്കപ്പെടുന്നതും ഡിജിറ്റല്‍ സംവിധാനത്തിലാണ്. സാങ്കേതികവിദ്യ മെച്ചപ്പെടുന്തോറും ഡിജിറ്റല്‍ രീതിയില്‍ കൂടുതല്‍ സൌകര്യങ്ങള്‍ ലഭ്യമാകുന്നുവെന്നത് മറ്റൊരു കാരണമാണ്.

ഏതു രീതിയില്‍ ഡേറ്റ വിനിമയം ചെയ്താലും പ്രേഷണ മാധ്യമത്തിലൂടെ അല്പദൂരം സഞ്ചരിക്കുമ്പോള്‍ ഡേറ്റാ സിഗ്നലിന് രൂപവ്യത്യാസവും തീവ്രതാഭംഗവും നേരിടാം. ഇതിലൂടെ സിഗ്നലില്‍ അടങ്ങിയിട്ടുള്ള ഡേറ്റ ഭാഗികമായി നഷ്ടപ്പെടാം. ഇത് ഒഴിവാക്കുവാന്‍ അനലോഗ് സംവിധാനത്തില്‍ സിഗ്നല്‍ ശക്തി വര്‍ധിപ്പിക്കുന്ന പ്രവര്‍ധകങ്ങളും ഡിജിറ്റല്‍ സംവിധാനത്തില്‍ സിഗ്നലിന്റെ ഡിജിറ്റല്‍ രൂപത്തെ പുനരുജ്ജീവിപ്പിക്കുന്ന റിപ്പീറ്ററുകളും ഉപയോഗിക്കുന്നു.

I.ഡിജിറ്റല്‍ ഡേറ്റാ എന്‍കോഡിങ് മാനദണ്ഡങ്ങള്‍. ഡിജിറ്റല്‍ ഡേറ്റ 'എന്‍കോഡ്' ചെയ്യുന്നതിന് 0,1 എന്നീ രണ്ട് ബിറ്റുകള്‍ മാത്രമാണ് ഉപയോഗിക്കാറുള്ളത്. പൊതുവേ എട്ടു ബിറ്റുകളുടെ ഗണത്തെ ഒരു ബൈറ്റ് എന്നു പറയുന്നു. ഓരോ ക്യാരക് റ്ററേയും (അക്ഷരം, അക്കം, ചിഹ്നം മുതലായവ) സൂചിപ്പിക്കാന്‍ ബൈറ്റുകളുടെ ഒരു നിശ്ചിത ക്രമീകരണം ഉപയോഗിക്കുന്നു. ക്യാരക് റ്റര്‍ - ബൈറ്റ് മാനനത്തിന് (mapping), വ്യത്യസ്ത ഏജന്‍സികള്‍ നിര്‍വചിച്ചിട്ടുള്ള മൂന്നു മാനദണ്ഡങ്ങളാണ് അമേരിക്കന്‍ നാഷണല്‍ സ്റ്റാന്‍ഡേഡ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്കി (അമേരിക്കന്‍ സ്റ്റാന്‍ഡേഡ് കോഡ് ഫോര്‍ ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ചെയ്ഞ്ച്), ഇന്റര്‍നാഷണല്‍ ടെലിക്കമ്യൂണിക്കേഷന്‍ യൂണിയന്റെ ഐഎ 5 (ഇന്റര്‍നാഷണല്‍ ആല്‍ഫബെറ്റ് നമ്പര്‍ 5), ഐബിഎം കാരുടെ എബ്സിഡിക് (എക സ്റ്റന്‍ഡെഡ് ബൈനെറി കോഡെഡ് ഡെസിമെല്‍ ഇന്റര്‍ചെയ്ഞ്ച് കോഡ്) എന്നിവ. ഇവയുടെ പ്രധാന സവിശേഷതകള്‍ പട്ടികയില്‍ ചേര്‍ത്തിരിക്കുന്നു.

അക്ഷരങ്ങളുടെ എന്‍കോഡിങ്ങിനായി ഇപ്പോള്‍ യൂണികോഡ് എന്ന സംവിധാനം പ്രചാരത്തിലായിട്ടുണ്ട്. 16 ബിറ്റുകള്‍ ഉപയോഗിച്ചാണ് ഇതിന്റെ കോഡിങ്. 16 ബിറ്റുകള്‍ ഉപയോഗിക്കുന്നതുമൂലം ലഭ്യമായ 65,536 കോഡുകള്‍ വഴി ലോകത്തിലെ പ്രധാന ഭാഷകളിലെയെല്ലാം അക്ഷരങ്ങള്‍ യൂണികോഡ് ഉപയോഗിച്ച് പ്രതിനിധാനം ചെയ്യാന്‍ കഴിയും.

II. പ്രേഷണ മാധ്യമം. ഡേറ്റാ വിനിമയ ദക്ഷത, ഡേറ്റാ പ്രേഷണ നിരക്ക് എന്നിവ പ്രേഷണ മാധ്യമത്തെ ആശ്രയിച്ച് മാറിക്കൊണ്ടിരിക്കും. വിവിധയിനം മാധ്യമങ്ങളുടെ നിര്‍മാണച്ചെലവില്‍ സാരമായ ഏറ്റക്കുറച്ചിലുകളുണ്ട്. ഇക്കാരണത്താല്‍ ആവശ്യമുള്ള ഡേറ്റാ പ്രേഷണ നിരക്ക്, മാധ്യമ നിര്‍മാണത്തിനു വകയിരുത്തിയിട്ടുള്ള തുക എന്നിവയ്ക്ക് അനുയോജ്യമായ ഒരു മാധ്യമമാണ് തിരഞ്ഞെടുക്കേണ്ടത്. നിലവിലുള്ള പ്രധാന പ്രേഷണ മാധ്യമങ്ങളും അവയുടെ സവിശേഷതകളും ചുവടെ ചേര്‍ക്കുന്നു.

1. ഇരട്ട വയര്‍ ഓപ്പണ്‍ ലൈന്‍ (two wire open line). ഇന്‍സുലേറ്റ് ചെയ്ത ഒരു ജോഡി ചാലകങ്ങളാണിവ. ചാലക കമ്പികള്‍ ചെമ്പിലോ അലൂമിനിയത്തിലോ ആകാം. കമ്പികളുടെ വ്യാസം 0.4-1.0 മി.മീ. വരും. ഏകദേശം 50 മീറ്റര്‍ ദൂരം വരെ ഡേറ്റ പ്രേഷണം ചെയ്യാന്‍ ഇവയ്ക്കു സാധിക്കും. ഡേറ്റാ പ്രേഷണ നിരക്ക് സെക്കന്‍ഡില്‍ 19,200 ബിറ്റില്‍ കുറവായിരിക്കും. ഒന്നിലധികം ജോഡികള്‍ ആവശ്യമെങ്കില്‍ അവയെ 'മള്‍ട്ടി കോര്‍ കേബിളിനുള്ളിലോ' റിബണ്‍ മാതൃകയില്‍ പരപ്പുള്ള ടേപ്പിനുള്ളിലോ ഉറപ്പിക്കുന്നു.

2. പിരിച്ച ഇരട്ടക്കമ്പി കേബിള്‍ (twisted-pair cable). ഇന്‍സുലേറ്റ് ചെയ്ത രണ്ട് ചാലകങ്ങളെ പരസ്പരം ചുറ്റിപ്പിണ ഞ്ഞുവരുന്ന രീതിയില്‍ ഘടിപ്പിച്ചവയാണിവ. ഒരു കേബിളിലൂടെ ഒരു കി.മീ. ദൂരം വരെ (റിപ്പീറ്ററുകള്‍ ഉപയോഗിക്കാതെ) നേരിട്ട് ഡേറ്റാ പ്രേഷണം ചെയ്യാനാകും. റിപ്പീറ്ററുകള്‍ ഘടിപ്പിച്ചാല്‍ ഒരു കി.മീ.-ലേറെ ദൂരത്തേക്കും പ്രേഷണം നടത്താനാകും. ഇവയിലൂടെ സെക്കന്‍ഡില്‍ 1-2 മെഗാബിറ്റ് നിരക്കില്‍ ഡേറ്റ പ്രേഷണം ചെയ്യാ വുന്നതാണ്. കുറഞ്ഞ അളവില്‍ ഡേറ്റാ വിരൂപണവും (distrotion) ക്രോസ് ട്രാക്കും (crosstalk) അനുഭവപ്പെടുന്ന ഇവയെ ആവശ്യാ നുസരണം വീണ്ടും ഒരു സുരക്ഷാപാളികൊണ്ടു പൊതിയാറുണ്ട്. ഇപ്രകാരമുള്ളവയെ 'പരിരക്ഷിത കേബിള്‍' എന്നു വിശേഷിപ്പിക്കുന്നു.

3. സമാക്ഷ കേബിള്‍. ഏതെങ്കിലും ചാലക മെഷ് കൊണ്ട് ഒരു കുഴല്‍ നിര്‍മിച്ച് അതിന്റെ കേന്ദ്ര അക്ഷത്തിലൂടെ മറ്റൊരു ചാലകക്കമ്പി കടത്തിവിടുന്നു. ഇവയ്ക്കിടയിലുള്ള പൊള്ളയായ ഭാഗത്തില്‍ ഏതെങ്കിലുമൊരു ഇന്‍സുലന പദാര്‍ഥം നിറയ്ക്കുന്നതിലൂടെ സമാക്ഷ കേബിള്‍ ലഭ്യമാക്കാം. ഇതുപയോഗിച്ച് 1 കി.മീ. ദൂരം വരെ സുഗമമായ ഡേറ്റാ പ്രേഷണം നിര്‍വഹിക്കാനാവും. ഡേറ്റാ വിനിമയ നിരക്ക് സെക്കന്‍ഡില്‍ 1,000 മെഗാബിറ്റ് വരും. ലാന്‍, കേബിള്‍ ടിവി, ഉയര്‍ന്ന ഡേറ്റാ പ്രേഷണ നിരക്ക് ആവശ്യമുള്ള പി-റ്റു-പി (പോയിന്റ്-റ്റു-പോയിന്റ്) ലൈന്‍ എന്നിവയിലെല്ലാം സമാക്ഷ കേബിളാണ് ഉപയോഗിക്കാറുള്ളത്. ഉയര്‍ന്ന ആവൃത്തിയിലുള്ള വൈദ്യുതി ഏതു ചാലകത്തിലൂടെ പ്രവഹിക്കുമ്പോഴും പ്രവാഹം ചാലകത്തിന്റെ ഉപരിതലത്തിലൂടെ (surface) ആകാനാണു സാധ്യത എന്നതിനാല്‍ ഉച്ച ആവൃത്തിയിലുള്ള സിഗ്നല്‍ പ്രേഷണത്തിന് ഉപയോഗിക്കുന്ന സമാക്ഷ കേബിളിന്റെ വ്യാസം സാധാരണ ഉള്ളതിനെ അപേക്ഷിച്ച് കൂടിയതാകണം. സമാക്ഷ കേബിളിന്റെ ബാഹ്യചാലകത്തെ (outer conductor) എര്‍ത്ത് ചെയ്തിരിക്കുന്നതിനാല്‍ പിരിച്ച ഇരട്ടക്കമ്പി കേബിളിനെ അപേക്ഷിച്ച് സമാക്ഷ കേബിളില്‍ ക്രോസ്ടാക്കിനുള്ള സാധ്യത കുറയുന്നു.

4. ഫൈബര്‍ ഓപ്റ്റിക് കേബിള്‍. പ്രകാശിക രൂപത്തിലാണ് ഇവയില്‍ക്കൂടി ഡേറ്റാ സിഗ്നലുകള്‍ കടത്തിവിടുന്നത്. വൈദ്യുത ഡേറ്റാ സിഗ്നലുകളെ പ്രകാശിക രൂപത്തിലും തിരിച്ചും പരിവര്‍ത്തനം ചെയ്യാന്‍ ഇവയില്‍ യഥാക്രമം ഓപ്റ്റിക്കല്‍ ട്രാന്‍സ് മിറ്ററും റിസീവറും ഉപയോഗിക്കുന്നു.

പ്ലാസ്റ്റിക്കോ ഗ്ലാസ്സോ കൊണ്ടുള്ള കാമ്പിനെ (core) അതിനേക്കാള്‍ അപവര്‍ത്തക സൂചകാങ്കം (refractive index) കുറഞ്ഞ ഒരു പദാര്‍ഥം കൊണ്ടു പൊതിഞ്ഞാണ് ഫൈബര്‍ ഓപ്റ്റിക് കേബിള്‍ നിര്‍മിക്കുന്നത്. തന്മൂലം കാമ്പിലൂടെ കടന്നു പോകുന്ന പ്രകാശ സിഗ്നലുകള്‍ പൂര്‍ണ ആന്തരിക പ്രതിഫലനത്തിന് (total internal reflection) വിധേയമാകുന്നു. ഇത് പ്രകാശിക സിഗ്നല്‍ തീവ്രതയ്ക്കുണ്ടാകുന്ന നഷ്ടത്തിന്റെ അളവ് കുറയ്ക്കാനിടയാക്കുന്നു. അപവര്‍ത്തക സൂചകാങ്കത്തില്‍ വ്യത്യാസം വരുന്ന തരത്തിലുള്ള കേബിള്‍ പ്രധാനമായി രണ്ടു രീതിയില്‍ നിര്‍മിക്കാറുണ്ട്. കാമ്പിനും ആവരണത്തിനും ഇടയ്ക്കുവച്ച് സൂചകാങ്കത്തില്‍ മാറ്റം വരുന്ന സ്റ്റെപ്ഡ് ഇന്‍ഡക്സ് ഫൈബര്‍ (stepped index fiber) ആണ് ഒരിനം. അപവര്‍ത്തക സൂചകാങ്കം പരാബോളിക രീതിയില്‍ വ്യത്യാസപ്പെടുന്ന തരത്തില്‍ നിര്‍മിക്കപ്പെടുന്ന ഗ്രേഡഡ് ഇന്‍ഡക്സ് ഫൈബര്‍ (graded index fiber) ആണ് രണ്ടാമത്തെ ഇനം. 50 മീ. ദൂരത്തേക്ക് വരെ പ്ലാസ്റ്റിക്കിലുള്ള ഫൈബര്‍ ഓപ്റ്റിക് കേബിള്‍ ഉപയോഗിക്കാം; അതില്‍ക്കൂടിയ ദൂരങ്ങളിലേക്കു ഡേറ്റാ പ്രേഷണം ചെയ്യണമെങ്കില്‍ പ്ലാസ്റ്റിക്കിനേക്കാള്‍ ക്ഷീണനം (attenuation) കുറഞ്ഞ ഗ്ലാസ് ഫൈബര്‍ ഓപ്റ്റിക് കേബിള്‍ ഉപയോഗിക്കേണ്ടിവരും.

വളരെ ഉയര്‍ന്ന ബാന്‍ഡ് വിഡ്ത്, വിദ്യുത്കാന്തിക തരംഗങ്ങള്‍ സൃഷ്ടിക്കുന്ന വ്യതികരണത്തില്‍ നിന്ന് പൂര്‍ണ മോചനം, കുറഞ്ഞ സിഗ്നല്‍ ക്ഷീണനം, വളരെ നേര്‍ത്ത കേബിള്‍ വ്യാസം (ഏകദേശം 0.1 മി.മീ.), ഭാരക്കുറവ് (ഒരു കിലോമീറ്റര്‍ നീളമുള്ള കേബിളിന്റെ ഭാരം ഏതാനും ഗ്രാം മാത്രമേ വരൂ) എന്നിവയാണ് ഫൈബര്‍ ഓപ്റ്റിക് കേബിളിന്റെ പ്രധാന സവിശേഷതകള്‍.

ഫൈബര്‍ ഓപ്റ്റിക് കേബിളിലൂടെ മോണോ മോഡ്, മള്‍ട്ടി മോഡ് എന്നിങ്ങനെ രണ്ടു രീതിയില്‍ പ്രകാശ സിഗ്നലുകള്‍ കട ത്തിവിടാന്‍ കഴിയും. നിശ്ചിതമായ ഒരു സഞ്ചാരപഥത്തില്‍ക്കൂടി മാത്രം സിഗ്നല്‍ കടത്തിവിടുന്നതാണ് മോണോ മോഡ്. ഉയര്‍ന്ന ബാന്‍ഡ്വിഡ്ത്തുള്ള ഈ രീതിയില്‍ കാമ്പിന്റെ വ്യാസം കുറയ്ക്കുന്നതിനനുസരിച്ച് അതിന്റെ അരികുകളില്‍ നിന്നുള്ള സിഗ്നല്‍ പ്രതിഫലനങ്ങളും കുറഞ്ഞിരിക്കും. ഇത്തരം കേബിളുകളുടെ നിര്‍മാണവും കേബിളുകളെ കൂട്ടിയോജിപ്പിക്കുന്ന പ്രക്രിയയും പൊതുവേ ശ്രമകരമാണ്. ഒന്നിലധികം സഞ്ചാരപഥങ്ങളിലൂടെയുള്ള പ്രേഷണം സാധ്യമാക്കുന്നതാണ് മള്‍ട്ടി മോഡ് രീതി. ഇവിടെ കാമ്പിന്റെ അരികുകളില്‍നിന്നാണ് സിഗ്നല്‍ പ്രതിഫലനവും പ്രകീര്‍ണനവും (dispersion) നടക്കുന്നത്. സിഗ്നലിലെ ഡേറ്റാ എലിമെന്റുകള്‍ വ്യത്യസ്ത സമയങ്ങളിലാണ് ലക്ഷ്യത്തിലെത്തിച്ചേ രുന്നത്. ഇതിലെ ഡേറ്റാ പ്രേഷണ നിരക്ക് താരതമ്യേന കുറവാണ്.

III. കമ്യൂണിക്കേഷന്‍ രീതികള്‍. ട്രാന്‍സാക്ഷന്‍, മെസേജ്, ബാച്ച് എന്നീ മൂന്നു രീതികളിലാണ് പ്രധാനമായി ഡേറ്റാ പ്രേഷണം ചെയ്യാറുള്ളത്. കുറഞ്ഞ അളവിലുള്ള (10-1,000 ബൈറ്റ്) ഡേറ്റാ പ്രേഷണത്തിനാണ് ട്രാന്‍സാക്ഷന്‍ രീതി പ്രയോഗിക്കുന്നത്. ഒരേ സമയം സ്രോതസ്സില്‍നിന്ന് ലക്ഷ്യത്തിലേക്കും തിരിച്ചും പ്രേഷണം നടക്കുന്ന ഈ രീതി വിദൂര സംഭാഷണത്തിന് തികച്ചും അനുയോജ്യമാണ്. വിവരങ്ങള്‍ തിരക്കിയുള്ള അന്വേഷണം, ടൈം ഷെയറിങ്, ഡേറ്റാബേസില്‍ നിന്നുള്ള വിവര ശേഖരണം, അസം ബ്ളി ലൈന്‍ - പ്രോസസ് കണ്‍ട്രോള്‍, തത്സമയ ഗണനം, ഇന്‍ വെന്‍ട്രി അപ്ഡേറ്റിങ് മുതലായവ ഇതിന് ഉദാഹരണങ്ങളാണ്.

100-1,000 ബൈറ്റുകളുടെ അഥവാ ക്യാരക്റ്ററുകളുടെ ഏകദിശ യിലേക്കുള്ള (സ്രോതസ്സില്‍നിന്ന് ലക്ഷ്യസ്ഥാനത്തിലേക്ക്) പ്രേഷണമാണ് മെസേജ് രീതിയില്‍ അനുവര്‍ത്തിക്കുന്നത്. സ്രോതസ്സിനും ലക്ഷ്യത്തിനും ഇടയില്‍ ദൂരത്തിലും സമയ ക്രമത്തിലും ഉള്ള വ്യത്യാസം മുന്‍നിറുത്തി 'സ്റ്റോര്‍ ആന്‍ഡ് ഫോര്‍വേഡ്' രീതിയിലാണ് ഇവിടെ പ്രേഷണം നടക്കുന്നത്. വാര്‍ത്താവിതരണം, പദാര്‍ഥങ്ങളുടെ വിലവിവരപ്പട്ടിക, സെയില്‍സ് ഓര്‍ഡര്‍ തുടങ്ങിയ വിവരങ്ങളെക്കുറിച്ചുള്ള ഡേറ്റാ സംഭരണം, വിവിധ മേല്‍വിലാസങ്ങളിലേക്ക് ഒരേ സന്ദേശം എത്തിക്കല്‍ തുടങ്ങിയവയാണ് മെസേജ് രീതിയിലെ പ്രേഷണത്തിനുള്ള ഉദാഹരണങ്ങള്‍. കംപ്യൂട്ടറിന്റെ ഇന്‍പുട്ടിലൂടെയോ അല്ലെങ്കില്‍ ഒരു കംപ്യൂട്ടറില്‍ നിന്ന് നേരിട്ടു മറ്റൊന്നിലേക്ക് മെസേജ് രീതിയില്‍ ഡേറ്റാ പ്രേഷണം ചെയ്യാന്‍ സാധിക്കും.

ഒരു കംപ്യൂട്ടറില്‍നിന്ന് മറ്റൊന്നിലേക്ക് പോയിന്റു-റ്റു-പോയിന്റ് രീതിയില്‍ ലക്ഷക്കണക്കിന് ബൈറ്റ് ഡേറ്റ അയയ്ക്കുവാനുള്ള സംവിധാനമാണ് ബാച്ച് രീതി. അയയ്ക്കേണ്ട വ്യത്യസ്ത ഡേറ്റകളെ തരംതിരിച്ച് നിശ്ചിത ഇടവേളകളില്‍ പ്രേഷണം ചെയ്യുന്നു. വിദൂരസ്ഥ (റിമോട്ട്) ജോബ് എന്‍ട്രി (ഒരിടത്തെ കംപ്യൂട്ടര്‍ കീ ബോര്‍ഡിലൂടെ ദൂരെയുള്ള മറ്റൊരു കംപ്യൂട്ടറിലേക്ക് ഡേറ്റ കീ ഇന്‍ ചെയ്യുന്ന സംവിധാനം), കേന്ദ്രീകൃത ഡേറ്റാ പ്രോസസിങ്ങില്‍ക്കൂടിയുള്ള ഡേറ്റാ വിതരണം, വിതരിത ഡേറ്റാബേസിന്റെ കേന്ദ്ര സെര്‍വറില്‍/നോഡില്‍ നിന്ന് മറ്റു നോഡുകളിലേക്ക് ആവശ്യാനുസരണം നടത്തുന്ന ഡേറ്റാ ഡൗണ്‍ലോഡിങ് എന്നിവ ഇതിന് ഉദാഹരണങ്ങളായിപ്പറയാം.

IV. പ്രക്രിയകള്‍. ഡേറ്റാ കമ്യൂണിക്കേഷനിലെ മൂന്ന് പ്രധാന പ്രക്രിയകളാണ് മാധ്യമ പരിവര്‍ത്തനം, കമ്യൂണിക്കേഷന്‍ പ്രോസസിങ്, പ്രേഷണം എന്നിവ. ഇവയുടെ ബ്ലോക് ആരേഖം താഴെ കൊടുത്തിരിക്കുന്നു.

ഡേറ്റാ വിനിമയ സംവിധാനത്തിന്റെ നിയന്ത്രണവും മേല്‍ നോട്ടവും ക്രമീകരിക്കുന്നതും പ്രൊടൊകോളുകളുടെ പ്രവര്‍ത്തനം, കോഡ് പരിവര്‍ത്തനം, മള്‍ട്ടിപ്ലക്സിങ് എന്നിവ ഉറപ്പുവരുത്തുന്നതും മാധ്യമ പരിവര്‍ത്തനത്തിലൂടെയാണ്. ആവശ്യമെന്നു കണ്ടാല്‍ ഡേറ്റയുടെ ഉറവിടം, അതു ലഭിച്ച ദിവസം, സമയം, കൈകാര്യം ചെയ്ത ഓപ്പറേറ്ററുടെ പേര് തുടങ്ങിയ വിവരങ്ങള്‍ ഡേറ്റയുടെ അനുബന്ധമായി ചേര്‍ക്കുന്നതും കമ്യൂണിക്കേഷന്‍ പ്രോസസിങ്ങിലൂടെയാണ്. പൊതുവേ, ഡേറ്റയെ അനവധി ചെറിയ പായ്ക്കറ്റുകളാക്കി വിഭജിച്ച ശേഷമാണ് പ്രേഷണം ചെയ്യുന്നത്. ഡേറ്റാ പായ്ക്കറ്റുകളേയും മറ്റും ഫോര്‍മാറ്റു ചെയ്യുന്നതും ഇതിലൂടെയാണ്. സ്രോതസ്സിനും ലക്ഷ്യസ്ഥാനത്തിനും സമയ ക്രമത്തില്‍ സാരമായ അന്തരമുണ്ടെങ്കില്‍ ലക്ഷ്യത്തില്‍ ഡേറ്റ ഉപയോഗപ്പെടുത്തേണ്ട സമയം സമാഗതമാകുംവരെ പ്രേഷണം ചെയ്യപ്പെട്ട ഡേറ്റയെ സംഭരിച്ചു സൂക്ഷിക്കേണ്ടിവരുന്നു.

1. മാധ്യമ പരിവര്‍ത്തനം. വ്യത്യസ്ത ഇന്‍പുട്ട് ഉപകരണങ്ങ ളില്‍ നിന്നു ലഭിക്കുന്ന സിഗ്നലുകളെ പ്രേഷണ സൌകര്യത്തിന് ഡിജിറ്റല്‍ രീതിയിലേക്കു പരിവര്‍ത്തനം ചെയ്യുക, പ്രസ്തുത ഡിജിറ്റല്‍ ഡേറ്റയെ പൂര്‍വ രൂപത്തിലാക്കി ലക്ഷ്യത്തിലെ നിര്‍ഗമ ഉപകരണങ്ങളിലൂടെ ലഭ്യമാക്കുക എന്നീ ധര്‍മങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

2. കമ്യൂണിക്കേഷന്‍ പ്രോസസിങ്. ചിലപ്പോള്‍ സ്രോതസ്സില്‍ പ്രേഷണം നടന്ന് നിശ്ചിത ഇടവേളയ്ക്കുശേഷമായിരിക്കും ലക്ഷ്യത്തില്‍ ഡേറ്റ എത്തിക്കേണ്ടിവരുന്നത്. ഈ സാഹചര്യത്തില്‍ ഡേറ്റ സൂക്ഷിച്ചുവയ്ക്കേണ്ടതുണ്ട്. ലക്ഷ്യസ്ഥാനത്ത് എത്തുന്ന ഡേറ്റ ഉപയോഗപ്പെടുത്തുന്ന മുറയ്ക്ക് അക്കാര്യം സൂചിപ്പിക്കുന്ന സന്ദേശം (അക്ക്നോളഡ്ജ്മെന്റ് - ഡേറ്റ ലഭിച്ചു എന്ന അറിയിപ്പ്) സ്രോതസ്സിലേക്ക് അയയ്ക്കാറുണ്ട്. സന്ദേശാനുസരണമുള്ള അനന്തര നടപടികള്‍ സ്വീകരിക്കേണ്ടതും കമ്യൂണിക്കേഷന്‍ പ്രോസസിങ്ങിലൂടെയാണ്. മേല്‍ സൂചിപ്പിച്ച വിവിധ പ്രക്രിയകള്‍ പ്രാവര്‍ത്തികമാക്കാനുള്ള സജ്ജീകരണങ്ങള്‍ കമ്യൂണിക്കേഷന്‍ പ്രോസസിങ്ങിലൂടെ ലഭ്യമാക്കേണ്ടതാണ്.

3. ഡേറ്റാ പ്രേഷണം. ആഗോള തലത്തില്‍ ഒരു സിസ്റ്റത്തില്‍ നിന്നു മറ്റൊരു സിസ്റ്റത്തിലേക്ക് ഡേറ്റ എത്തുന്നത് ഡേറ്റാ പ്രേഷണത്തിലൂടെയാണ്. പ്രേഷണ സരണികള്‍ ലഭ്യമാക്കുക, സരണികള്‍ക്കാവശ്യമായ സിഗ്നല്‍ പരിവര്‍ത്തനം നടത്തുക, സരണികള്‍ തമ്മിലുള്ള സ്വിച്ചിങ് ക്രമീകരിക്കുക മുതലായ പ്രവര്‍ത്തനങ്ങള്‍ ഡേറ്റാ പ്രേഷണ സംവിധാനത്തിന്റെ ധര്‍മങ്ങളാണ്.

കംപ്യൂട്ടറിനെ/ടെര്‍മിനലിനെ ഇന്റര്‍ഫേസിലൂടെയാണ് പ്രേഷണ നെറ്റ് വര്‍ക്കുമായി ബന്ധപ്പെടുത്തുന്നത്. കുറഞ്ഞ ദൂര ത്തേക്കുള്ള 'ഡെഡിക്കേറ്റഡ്' പ്രേഷണ പാതയില്‍ മോഡം ഉപയോഗിക്കാം. ഇവയിലൂടെയുള്ള പ്രേഷണ നിരക്ക് സെക്കന്‍ഡില്‍ ആയിരക്കണക്കിനു ബിറ്റുകള്‍ വരെ ആകാവുന്നതാണ്. എന്നാല്‍ ഓപ്റ്റിക്കല്‍ ഫൈബര്‍ വഴിയുള്ള 'ഡെഡിക്കേറ്റഡ്' ബന്ധ മാണെങ്കില്‍ സെക്കന്‍ഡില്‍ ദശലക്ഷക്കണക്കിനു ബിറ്റുകള്‍ വരെ പ്രേഷണം ചെയ്യാനാകും. റേഡിയൊ/ഉപഗ്രഹ പ്രേഷണ രീതിയില്‍ അന്തരീക്ഷത്തേയും ബഹിരാകാശത്തേയും സരണികളായി പ്രയോ ജനപ്പെടുത്താറുണ്ട്.

a.ടെലിഫോണ്‍ നെറ്റ് വര്‍ക്. ടെലിഫോണ്‍ നെറ്റ് വര്‍ക്കിനെ ഡെഡിക്കേറ്റഡ് (വേഗത സെക്കന്‍ഡില്‍ ഏകദേശം 4.800 ബിറ്റു കള്‍) രീതിയില്‍ ഉപയോഗിക്കാം. ഇവയോരോന്നും അനലോഗ്/ഡിജിറ്റല്‍ രീതിയിലാകാം.

b.അസമാന്തരാള/സമാന്തരാള പ്രേഷണം (asynchronous/sychronous). ഒരു സ്റ്റാര്‍ട്ട് ബിറ്റ്, ഡേറ്റാ ബിറ്റുകള്‍, ഒന്നോ അതിലധികമോ സ്റ്റോപ്പ് ബിറ്റ് (ബിറ്റുകള്‍) എന്ന തരത്തില്‍ തികച്ചും സ്വതന്ത്രമായി ഡേറ്റാ ബിറ്റുകള്‍ പ്രേഷണം ചെയ്യുന്നതാണ് അസമാന്തരാള രീതി. ക്യാരക്ടറുകളായാണ് ഡേറ്റ അയയ്ക്കപ്പെടുന്നത്. ഇങ്ങനെ അയയ്ക്കപ്പെടുന്ന ക്യാരക്ടറുകള്‍ക്കിടയിലുള്ള സമയ ഇടവേള തുല്യമായിരിക്കില്ല. മാത്രമല്ല, പ്രേഷണ നിരക്കും കുറവായിരിക്കും. ഫുള്‍ഡ്യൂപ്ലെക്സില്‍ സെക്കന്‍ഡില്‍ 75/110/134.5/150/300/600/1,200 ബിറ്റുകള്‍ വരെ പ്രേഷണം ചെയ്യാന്‍ കഴിയും.

അസമാന്തരാള രീതിയെ അപേക്ഷിച്ച് ഉയര്‍ന്ന ദക്ഷത ഉള്ള താണ് സമാന്തരാള രീതി. ഇതില്‍ സ്റ്റാര്‍ട്ട്/സ്റ്റോപ് ബിറ്റുകള്‍ ഇല്ല. മറിച്ച്, നിശ്ചിത സമയങ്ങളില്‍ ഒരേ ഇടവേളയോടെ ബിറ്റുകള്‍ അല്ലെങ്കില്‍ ബൈറ്റുകള്‍ (ബൈനറി സമാന്തരാള കമ്യൂണിക്കേഷന്‍ പോലുള്ള ബൈറ്റ് സമാന്തരാള പ്രോടൊകോളുകള്‍) ഒന്നിനു പിറകെ ഒന്നായി പ്രേഷണം ചെയ്യുന്നു (X.25 പോലുള്ള ബിറ്റ്-സമാന്തരാള പ്രോടൊകോളുകള്‍). ഇത്തരത്തില്‍ ഡെഡിക്കേറ്റഡ് സരണികളിലൂടെ ഫുള്‍ഡ്യൂപ്ലെക്സില്‍ സെക്കന്‍ഡില്‍ 2,400/4,800/9,600/19,200/56,000 ബിറ്റുകള്‍ വരെ അയയ്ക്കാം. ഡയല്‍ അപ്പ് രീതിയില്‍ സെക്കന്‍ഡില്‍ 2,400/2,18,000 ബിറ്റുകള്‍ പ്രേഷണം ചെയ്യാവുന്നതാണ്.

c.സ്വിച്ചിങ്. ഒന്നിലധികം ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിനിമയത്തിനാണ് സ്വിച്ചിങ് ഉപയോഗിക്കുന്നത്; സര്‍ക്യൂട്ട്, പായ്ക്കറ്റ്, മെസേജ് എന്നിങ്ങനെ മൂന്ന് തരത്തില്‍ സ്വിച്ചിങ് നടത്താം.

പ്രേഷണം നടക്കുന്ന സമയമത്രയും സ്രോതസ്സും ലക്ഷ്യസ്ഥാനവും തമ്മില്‍ നേരിട്ടുള്ള ബന്ധം നിലനിറുത്തുന്ന രീതിയാണ് സര്‍ക്യൂട്ട് സ്വിച്ചിങ് (ഉദാ. പോയിന്റ്-റ്റു-പോയിന്റ്). ലൈന്‍ സ്വിച്ചിങ് എന്ന പേരിലും ഇത് അറിയപ്പെടുന്നു. ബാച്ച് രീതിക്ക് ഏറ്റവും അനുയോജ്യമാണിത്.

ഒന്നിലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഒരേ സരണിയിലൂടെ ഒരേ സമയം പ്രേഷണം നടത്താനുള്ള സംവിധാനമാണ് പായ്ക്കറ്റ്/ മെസേജ് സ്വിച്ചിങ്. പ്രേഷണം ചെയ്യേണ്ട ഡേറ്റയെ ആദ്യമായി ചെറിയ പായ്ക്കറ്റുകളാക്കുന്നു. തുടര്‍ന്ന് ഓരോ പായ്ക്കറ്റിലും അതിന്റെ സ്രോതസ്സ്, എത്തേണ്ട ലക്ഷ്യസ്ഥാനം, ഡേറ്റാ സിഗ്നലില്‍ ഉള്‍പ്പെട്ടിട്ടുള്ള പായ്ക്കറ്റുകളുടെ മൊത്തം എണ്ണം, അവയ്ക്കിടയില്‍ പ്രസക്ത പായ്ക്കറ്റിന്റെ സ്ഥാനം തുടങ്ങിയ വിവരങ്ങള്‍ ഉള്‍ ക്കൊള്ളിക്കും. ഇതിനുശേഷം അവയെ പ്രേഷണ സരണിയിലേക്കു കടത്തി വിടുന്നു. സ്രോതസ്സും ലക്ഷ്യസ്ഥാനവും തമ്മില്‍ നേരിട്ടു ബന്ധം പുലര്‍ത്താത്ത ഈ രീതിയില്‍ പായ്ക്കറ്റുകളുടെ മള്‍ട്ടിപ്ലക്സിങ്ങും, ഡീമള്‍ട്ടിപ്ലക്സിങ്ങും നടത്തുന്നത് പ്രോടൊകോള്‍ ഹാന്‍ഡ്ലര്‍ ആണ്. കുറഞ്ഞ സമയത്തേക്കുള്ള ട്രാന്‍സാക്ഷന്‍ പ്രേഷണത്തിന് അനുയോജ്യം പായ്ക്കറ്റ് സ്വിച്ചിങ്ങാണ്.

സന്ദേശങ്ങള്‍ സംഭരിച്ചു സൂക്ഷിച്ച് ആവശ്യാനുസരണം പ്രേഷണം ചെയ്യുന്ന കമ്യൂണിക്കേഷന്‍ പ്രോസസിങ്ങിനും സ്വിച്ചി ങ്ങിനും ഒരുപോലെ സൗകര്യമുള്ളതാണ് മെസേജ് സ്വിച്ചിങ്. ഒരു ട്രാന്‍സാക്ഷനെ സംബന്ധിച്ച സമസ്ത വിവരങ്ങളും മെസേജില്‍ ഉള്‍പ്പെടുത്തിയിരിക്കും. തന്നിമിത്തം പായ്ക്കറ്റ് സ്വിച്ചിങ്ങിനെ അപേക്ഷിച്ച് സങ്കീര്‍ണമായതാണ് ഈ രീതി. ഇവിടെയും സ്രോതസ്സും ലക്ഷ്യസ്ഥാനവും തമ്മില്‍ നേരിട്ടു ബന്ധമില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍